Monday 26 August 2013

ഗുരുദര്‍ശനം നിത്യജീവിതത്തില്‍

ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മതതത്ത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1908-ല്‍ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിക്ക്‌ ഗുരുദേവന്‍ നല്‍കിയ നിര്‍ദ്ദേശമാണ്‌. ഈ ശരീരത്തിനുള്ളിലിരുന്ന്‌ എന്നെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ശക്തിയുണ്ട്‌. അതാണ്‌ ഈശ്വരന്‍. ഈശ്വരനോടുള്ള ആരാധന ഇടമുറിയാതിരിക്കണം. ഈ ആരാധനയാണ്‌ ഹൃദയബുദ്ധികളെ ശുദ്ധിപ്പെടുത്തുന്നത്‌. ഈ ശുദ്ധിയില്‍നിന്നുമാണ്‌ സമൂഹശുദ്ധി രൂപപ്പെടുന്നത്‌. അതിനാല്‍ ഈശ്വരാരാധനയില്ലാത്ത ഹൃദയങ്ങളും ഭവനങ്ങളും ഇല്ലാതെയാവണം. മതതത്ത്വങ്ങളുടെ നേരായ അറിവില്‍കൂടിയേ ഇതു സാധ്യമാകുകയുള്ളൂ. ഈശ്വരാരാധനയും പ്രാര്‍ത്ഥനയും ഈശ്വരനോട്‌ സായൂജ്യം പ്രാപിക്കുന്നതിനാവണം.

കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ശരശയ്യയില്‍ ഭീഷ്‌മപിതാമഹന്‍ മരണം കാത്തുകിടക്കുകയാണ്‌. ശ്രീകൃഷ്‌ണനും അര്‍ജ്ജുനനുംകൂടി ഭീഷ്‌മരെ കാണാനെത്തി. പിതാമഹന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോള്‍ ഇരുവര്‍ക്കും സങ്കടം തോന്നി. അര്‍ജ്ജുനന്‍ കൃഷ്‌ണനോട്‌ പറഞ്ഞു.

മഹാധീരനും അഷ്‌ടവസുക്കളില്‍ പ്രമുഖനും സത്യസന്ധനും ബുദ്ധിമാനും കുരുവംശത്തിന്റെ പിതാമഹനുമായ ഭീഷ്‌മാചാര്യന്‍ കരയുന്നുവല്ലോ ഭഗവാനേ.......

അതുകേട്ട്‌ ഭീഷ്‌മര്‍ പറഞ്ഞു..... അര്‍ജ്ജുനാ, നീ കരുതുന്നതുപോലെ ഇത്‌ മരണഭയംകൊണ്ടുള്ള കണ്ണുനീരല്ല. ഭഗവാന്‍ കൃഷ്‌ണന്‍തന്നെ സാരഥിയായിരുന്നിട്ടും നിന്റേയും മറ്റു പാണ്ഡവരുടേയും യാതനകള്‍ക്ക്‌ ഒരു അവസാനമില്ലല്ലോ എന്നോര്‍ത്താണ്‌ കരഞ്ഞുപോയത്‌. ഈശ്വരന്റെ ഇച്ഛയെന്തെന്ന്‌ അറിയാന്‍ ഇനിയും എനിക്ക്‌ കഴിയുന്നില്ലല്ലോ എന്നു ചിന്തിച്ചപ്പോഴാണ്‌ എന്റെ മിഴികള്‍ നിറഞ്ഞത്‌.

ആര്‍ക്കും ഈശ്വരന്റെ ഇച്ഛയെന്തെന്ന്‌ തിരിച്ചറിയാനാവില്ല. അതറിയുന്നത്‌ ഈശ്വരന്‌ മാത്രം. അതുകൊണ്ട്‌ ഈശ്വരേച്ഛയെ അറിയാന്‍ ശ്രമിക്കാതെ ഈശ്വരനെതന്നെ അറിയാന്‍ ശ്രമിക്കണം. ഈശ്വരനോട്‌ സായൂജ്യം പ്രാപിക്കാനാവണം നമ്മുടെ പ്രാര്‍ത്ഥന.


(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌
https://www.facebook.com/photo.php?fbid=566478470076746&set=gm.384937178295734&type=1&theater

0 comments:

Post a Comment