Tuesday 9 October 2012

ശ്രീ നാരായണ ഗുരു ജീവിതചരിത്രം(1855–1928)മലയാളം


ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു  ആഗസ്റ്റ് മാസംതആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.

ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകം



ഭാരതീയ ദര്‍ശന സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരകളിലൂടെ നമ്മുടെ ബുദ്ധിയെ നയിക്കുകയും അപാരവും സങ്കീര്‍ണവുമായ ദാര്‍ശനിക വശങ്ങള്‍ അയത്ന ലളിതമായി നമ്മുടെ മനീഷയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു കാവ്യ സംസ്കാരം ശ്രീ നാരായണ ഗുരു നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു ഒരു ഉത്തമോദാഹരണമാണ് ദൈവദശകം. അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ സ്തോത്രത്തിനു അനുവാചകന്‍റെ ഹൃദയത്തിലേക്ക് ഒരു തേന്‍ തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങാന്‍ കഴിയും.
ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകത്തെ നവജ്യോതിശ്രീ കരുണാകര ഗുരുവിന്‍റെ മൊഴികളുടെ വെളിച്ചത്തില്‍ നോക്കിക്കാണാനുള്ള ഒരു ശ്രമം ആണ് ഇത്.

'ദൈവമേ കാത്തുകൊള്‍കങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കോ
രാവിവന്‍തോണിനിന്‍പദം'

ആരാണ് ദൈവം? ദ്യോവില്‍ അഥവാ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോടാണ് പ്രാര്‍ത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തു കൊല്ലണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. ഭാരത ചിന്തയിലെ മര്‍ക്കട കിശോര ന്യായം, മാര്‍ജാരകിശോര ന്യായം എന്നിവ ഇവിടെ സ്മരണാര്‍ഹമാണ്. പിതാവിന്‍റെ അഥവാ മാതാവിന്‍റെ വിരലുകളില്‍ പിടിച്ചു കുഞ്ഞു നടക്കുന്നത് മര്‍ക്കട കിശോര ന്യായം. കുരങ്ങിന്റെ കുഞ്ഞു അമ്മയെ പിടിച്ചു ചെര്‍ന്നിരുന്നാണ് സഞ്ചാരം.എന്നാല്‍ പൂച്ച തന്റെ കുഞ്ഞിനെ സ്വയം കടിച്ചു പിടിച്ചു നടക്കുന്നു. ഇത് മാര്‍ജാര കിശോര ന്യായം. ദൈവത്തെ നാമല്ല മറിച്ച് ദൈവം നമ്മെ പിടിച്ചു നടത്തട്ടെ. അതാണ്‌ കൂടുതല്‍ സുരക്ഷിതം.
ഈ സംസാര സാഗരത്തില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് ആശ്രയമായ വലിയ കപ്പലാണ് ആ പദം അഥവാ കാലടി. ആ വലിയ കപ്പലിനെ നിയന്ത്രിക്കുന്ന നാവികനും ആ ദൈവം തന്നെ.
ഞങ്ങളെ ഏവരെയും ഒരുപോലെ കാത്തു രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഈ ഞങ്ങള്‍ ആരാണ്? ഇങ്ങു കിടക്കുന്ന മര്‍ത്യന്‍. ഇങ്ങു കിടക്കുന്ന ഞങ്ങള്‍ക്കായി അങ്ങ് നില്‍ക്കുന്ന ദൈവതോടാണ് പ്രാര്‍ത്ഥന. ആസ്തിക ചിന്താഗതിക്കാരായ സാധാരണക്കാര്‍ ദൈവമെന്നും, ഈസ്വരനെന്നും ബ്രഹ്മമെന്നും ഒക്കെ പറയുന്നത് ഒന്നിനെ തന്നെയാണെന്ന് കരുണാകരഗുരു പറയുന്നു.
ജ്ഞാന ഘനവും സത്യപ്രകാശ സാന്ദ്രവുമായ ബ്രഹ്മം. അത് അങ്ങ് നില്‍ക്കുന്നു. മനുഷ്യന്‍ ഇങ്ങും.ബ്രഹ്മതിലെക്കുള്ള യാത്രയാവണം മനുഷ്യ ജീവിതത്തിന്റെ അര്‍ഥം.
പൌരാണിക കാലം മുതല്‍ ഇതു പഠനങ്ങള്‍ തുടങ്ങുമ്പോഴും ഗുരുവും ശിഷ്യനും ഒരുമിച്ചു പ്രാര്‍ഥിച്ചു,

'ഓം സഹനാ വവതു
സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാ വധീ തമസ്തു
മാ വിദ്വിഷാ വഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:
അങ്ങനെ ഞങ്ങളെ ഒരുമിച്ചു കാത്തു രക്ഷിക്കാനാണ് ആദ്യ ശ്ലോകത്തിലൂടെ ഗുരു ആവശ്യപ്പെടുന്നത്.

'ഒന്നൊന്നായെണ്ണിയെണ്ണി തൊ
ട്ടെണ്ണുമ് പൊരുളൊടുങ്ങിയാല്‍
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം'

ഭൌതികമായ ഈ ലോകത്തില്‍ കാണപ്പെടുന്ന ഓരോന്നിലും അടങ്ങിയിട്ടുള്ളത് ബ്രഹ്മത്തിന്‍റെ അംശം തന്നെയാണ്. ഈ കാണായതിന്‍റെയൊക്കെ അന്തരാര്‍ത്ഥങ്ങളിലേക്കിറങ്ങി ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ബ്രഹ്മം തന്നെയെന്നു മനസ്സിലാക്കാം. നമുക്ക് ഗോചരമായിട്ടുള്ള ഓരോന്നിന്‍റെയും തനതു സ്വഭാവം നഷ്ടമായാല്‍ കാഴ്ച ഒരിടത്തു തന്നെ ഉറയ്ക്കുന്നത് പോലെ എന്‍റെ ഉള്ളം നിന്നില്‍ തന്നെ സ്ഥിരമാകണം.
ഒരു സാധാരണ വ്യക്തിയുടെ ചിന്തകള്‍ ഈ പ്രകൃതിയില്‍ തനിക്കു ചുറ്റും കാണുന്ന നാമരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ദര്‍ശന ഘട്ടം മുതല്‍ പരംപൊരുളിലേക്കുള്ള യാത്രയിലെ ഓരോ ഘട്ടത്തിലും ഈ നാമ രൂപങ്ങളുടെ വാസ്തവം തിരിച്ചറിഞ്ഞ് അതിലെ യഥാര്‍ത്ഥ സ്വത്വം ബ്രഹ്മം തന്നെ എന്ന് ഉറയ്ക്കാന്‍ തുടങ്ങും. അങ്ങനെ നമ്മുടെ മനസ്സ് ബ്രഹ്മത്തില്‍ തന്നെ കേന്ദ്രീകരിക്കപ്പെടും. നമുക്ക് ചുറ്റും കാണപ്പെടുന്ന ഇതൊരു വസ്തുവിന്‍റെയും അടിസ്ഥാന ഘടകം തന്മാത്രയാണ് എന്നും അതിനെ വിഘടിപ്പിച്ചാല്‍ അതിനുള്ളില്‍ ഇലക്ട്രോണ്‍, പ്രോടോണ്‍, ന്യൂട്രോണ്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും നമുക്കറിയാം. അവയുടെയും ആഴങ്ങളിലേക്കിറങ്ങി ചെന്നാല്‍ ഒരു പക്ഷെ സാന്ദ്ര ഘനമാര്‍ന്ന ബോധം തന്നെയാവാം അവശേഷിക്കുന്നതെന്ന് ഇപ്പോള്‍ ചില ശാസ്ത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. മണ്ണായാലും മരമായാലും മനുഷ്യനായാലും ഇതിനു മാറ്റം വരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏതു വസ്തുവിന്‍റെയും ഏറ്റവും ആഴങ്ങളിലേക്ക് കടന്നു ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കാം.
ശാസ്ത്രത്തിനു അതിനപ്പുറം കടക്കാന്‍ കഴിയുന്നില്ല. അത് തന്നെയാണ് നവജ്യോതിശ്രീ കരുണാകരഗുരു പറഞ്ഞിട്ടുള്ളത്, 'ശാസ്ത്രം എവിടെ ചെന്ന് മുട്ടുന്നുവോ അവിടെയാണ് ദൈവം ഇരിക്കുന്നത്' എന്ന്.

'അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍.'

ഭൌതിക ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം തുടങ്ങിയവ. ഇവയ്ക്കു മുട്ട് വരാതെ ഞങ്ങളെ തൃപ്തരാക്കുന്ന ആ ബ്രഹ്മം തന്നെയാണ് ഞങ്ങളുടെ ദൈവം. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാതെ എതോരാള്‍ക്കാണ് ആത്മീയ ചിന്തകള്‍ സാധ്യമാവുക? അതിനാലാണ് മനുഷ്യന്‍റെ പ്രാഥമിക കാഴ്ചപ്പാട് തന്നെ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുന്ന ശക്തി തന്നെയാണ് ദൈവം എന്നായി തീര്‍ന്നിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ട ശേഷം മാത്രമേ ആത്മീയ ചിന്തകള്‍ക്ക് പ്രസക്തിയുള്ളൂ.
ഈ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് ഗുരു നിര്‍ദേശപ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ ലകഷ്യങ്ങള്‍ ശാന്തിഗിരി ആശ്രമം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളത്. ഭക്ഷണവും വസ്ത്രവും രോഗമുക്തിയും ലഭിച്ച ശേഷമേ ആത്മ ചിന്തനത്തിനു സാഹചര്യം ഒരുങ്ങുകയുള്ളൂ.
'ആഹാരവും വസ്ത്രവും എങ്ങനെ പരിഷ്കരിച്ചുപയോഗിക്കണമെന്നും ജീവിതം എങ്ങനെ നയിക്കണം എന്നും നമ്മളെ മനസ്സിലാക്കി തന്നിട്ട് നമ്മുടെ ബുദ്ധി ആത്മീയ ചിന്തയിലേക്ക് തിരിച്ചു വിട്ട്, ജീവന്‍റെ മുക്തിക്ക് അവകാശപ്പെടുത്തി നിര്‍ത്തുന്ന പാതയിലേക്കാണ് ഇന്ന് നമ്മെ ദൈവം നയിക്കുന്നത്' എന്ന് നവജ്യോതിശ്രീ കരുണാകര ഗുരു അരുളിച്ചെയ്തത് ഇത്തരുണത്തിലാണ്.

ഗുരു വചനം “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്


മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയി  രുന്ന കാലം. സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.

വിദേശസംസ്‌കാരത്തിന്‍റെയും, സ്വസംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്

ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

[മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.]

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി

നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

[മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.]

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും

പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

[ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?]

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി

പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

[പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍

ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

[വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

“ മനുഷ്യാണാം മനുഷ്യത്വം

ജാതിർഗോത്വം ഗവാം യഥാ

ന ബ്രാഹ്മനാദിരസ്യൈവം

ഹാ തത്ത്വം വേത്തി കോ പി ന ”

എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

“ പലമതസാരവുമേകമെന്നു പാരാ

തുലകിലൊരാനയിലന്ധരെന്നപോലെ

പലവിധയുക്തി പറഞ്ഞു പാമരന്മാ

രലവതു കണ്ടലയാതമർന്നിടേണം ”

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്....

മനുഷ്യനിലെ മനുഷ്യത്വത്തെ തൊട്ടുണര്‍ത്താനും അറിവാണു യഥാര്‍ഥ വെളിച്ചവും ശക്തിയുമെന്ന് അവനു പറഞ്ഞുകൊടുക്കാനും പ്രപഞ്ചം മുഴുവന്‍ തുടിച്ചുനില്‍ക്കുന്ന ഒരു ചൈതന്യത്തിന്‍റെ അവകാശിയും ഭാഗവുമാണ് താനെന്നു മനുഷ്യനെ ബോധ്യപ്പെടുത്താനുമാണ് ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ ജീവിതം മാറ്റിവച്ചത്.

ജീവകാരുണ്യപഞ്ചകം(ഗുരുദേവ കൃതി)


എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.

1. പരമസത്യമായ ആത്മാവിന്‍റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ലാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ലാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.

3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്‍റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.

4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.

5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.

അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.

മഹാകവി കുമാരനാശാന്‍


കുമാരനാശാന്‍ 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌.

1891ല്‍ ഗുരുദേവനെ  കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു.
വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.

പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍..

"നമ്മള്‍ ജീവിതത്തില്‍ ഇപ്പോഴും ഓര്‍ത്തുവയ്ക്കേണ്ട ഒരു വാചകം.."
ഒരിക്കല്‍ ശ്രീനാരായണ ഗുരുദേവനോട് അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ചോദിച്ചു.. " ധാരാളം ആള്‍ക്കാര്‍ അങ്ങയെ പരിഹസിക്കുന്നു, കുറ്റം പറയുന്നു. അങ്ങേന്താണ് ഇതിനൊന്നും മറുപടി പറയാത്തത്."..

ഗുരുദേവന്‍ ശിഷ്യനോട് ചോദിച്ചു.. " നീ പോളിയോ ബാധിച്ച ഒരാള്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാല്‍ എന്താ ചെയ്യുക? അയാളെ സഹായിക്കുമോ അതോ തല്ലിയോടിക്കാന്‍ നോക്കുമോ?"

ശിഷ്യന്‍ : "ഞാന്‍ സഹായിക്കാന്‍ ശ്രമിക്കും."

ഗുരുദേവന്‍ : ഞാനും അത് തന്നെയാണ് ചെയ്യുന്നത്. മനസ്സിന് പോളിയോ ബാധിച്ചവരാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞും ദ്രോഹിച്ചും നടക്കുന്നത്. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു കൈ താങ്ങ് നല്‍കി നേരെ നടക്കാന്‍ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്"..

കടപ്പാട് : പാഞ്ചജന്യം

ശ്രീനാരായണഗുരു : ആധുനിക തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുത്ത നവോത്ഥാന നായകന്‍

ശ്രീനാരായണ ഗുരുദേവന്‍ ജനകോടികളെ ആദിമഹസ്സിലേയ്ക്ക് നേര്‍വഴികാട്ടി നയിച്ച പരമഗുരുവാണ്. ലോകത്ത് അവതരിച്ച മറ്റ് ലോകഗുരുക്കന്‍മാരില്‍നിന്നും തുലോം വ്യത്യാസ്തനാണ് ശ്രീനാരായണ ഗുരുദേവന്‍. യുഗപ്രഭാവനും ആദ്ധ്യാത്മികലക്ഷ്യങ്ങളുടെ പരിപൂര്‍ണ്ണതയുമായിരുന്നു ഗുരു. ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാവ്യവസ്ഥിതിയില്‍ ലോകത്തില്‍ സംജാതമാകണമെന്ന് സ്വപ്‌നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരുദേവന്‍.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും നമുക്കായി സമാശ്‌ളേഷിക്കുന്നതാണ് ഗുരുദേവദര്‍ശനങ്ങളുടെ  സവിശേഷത ജാതിയില്‍ മനുഷ്യരുടെയിടയിലുളള ഭേദങ്ങള്‍ അറിവില്ലായ്മയില്‍ നിന്നും പുറത്തുവരുന്ന സങ്കല്പങ്ങള്‍ മാത്രമാണെന്ന് ഗുരു പറയുന്നു. മനുഷ്യര്‍ തമ്മില്‍ വ്യക്തിഭാവങ്ങളിലാണ് വ്യത്യാസമെന്നും ഭേദഭാവങ്ങള്‍ ഇല്ലെന്നും ഗുരുദേവന്‍ വ്യക്തമാക്കുന്നു.
ഗുരുദേവന്‍ ഇടപെട്ട സാമൂഹ്യ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് “ജാതി തന്നെയായിരുന്നു
.
“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’

വളരെ പ്രസിദ്ധമായ ഈ ഗുരുദേവവചനത്തെ മറികടന്ന് ജാതി ചിന്തയ്‌ക്കെതിരെ മറ്റൊരു കവിതാശകലമോ, മന്ത്രമോ, മുദ്രാവാക്യമോ നമുക്കന്യമാണ്.

‘ജാതി ലക്ഷണം’എന്ന ഗുരുദേവ കൃതിയിലെ അവസാന വരികള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. എല്ലാ ജീവജാലങ്ങളും അവയുടെ ശരീര പ്രകൃതം കൊണ്ടുതന്നെ ഇനം ഏതെന്ന് തിരിച്ചറിയുന്നതിനാല്‍ വിവേകവും തിരിച്ചറിവും ഉള്‍വെളിച്ചവും ഉള്ളവര്‍ താന്‍ ഏതിനമാണെന്ന് ചോദിക്കുകയില്ല ഗുരുദേവന്‍  ജീവിച്ചിരുന്നകാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിലെ ജാതീയമായ വേര്‍തിരിവുകളും അയിത്തവും ആ മഹാഗുരുവിന്റെ അന്തരംഗത്തെ വേദനിപ്പിച്ചിരിക്കാം. എങ്കിലും ഗുരുദേവന്‍ തുടങ്ങിവെച്ച  സാമൂഹ്യപരിഷ്കരണത്തിനപ്പുറം വിശാലമായ ദര്‍ശനങ്ങളെ മനുഷ്യകുലത്തിന് മുന്നില്‍ വയ്ക്കുവാന്‍ അധികമാര്‍ക്കും സാധിച്ചിട്ടില്ലഎന്നതും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

സമാധാന ദൂതന്‍

മനുഷ്യനെ മനുഷ്യനായിക്കാണാന്‍ ജാതിക്കും മതത്തിനും അതീതമായി നാം ഒത്തൊരുമിക്കേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ജാതി മത ശക്തികള്‍ ശക്തരായിക്കൊണ്ടിരിക്കുന്നു. ഈശ്വരചിന്തയി അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുണ്ടെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവും കൈവരൂ. ഇതിനായി നമ്മുടെ മനസ്സിലും പ്രവൃത്തികളിലും ചിന്തകളിലും മാറ്റം വരുത്തണം. ഏതൊരു നാടിന്റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഇത് കാലേക്കൂട്ടി തിരിച്ചറിയാന്‍ ഗുരുദേവന് കഴിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പറഞ്ഞ ഗുരുദേവന്‍, വിദ്യയുടെ ഉറവിടമായ ശാരദാംബയെ പ്രതിഷ്ഠിക്കുക കൂടി ചെയ്തു.
ശ്രീനാരായണ ഗുരുദേവ ദര്‍ശനം മാനവികതയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് പ്രവചിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും പുഷ്ടിയും വളര്‍ച്ചയുമാണ് ഗുരുദര്‍ശനം ലക്ഷ്യമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം വളര്‍ച്ചയുടെ പടവുകള്‍ കയറി അതിന്റെ പൂര്‍ണതയിലെത്തണമെന്ന് ഗുരു തന്റെ വചനങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചു. ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമാണ്, സമാധാനമില്ലായ്മയാണ്. ഗുരു തന്റെ വാക്കുകളില്‍ ലാളിത്യവും എളിമയും നിറച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് ഗുരുക്കന്‍മാരില്‍ ഈ സവിശേഷ ഗുണം അപൂര്‍വ്വമാണ്. അതുകൊണ്ടാണ് ഗുരുദര്‍ശനം വര്‍ത്തമാനകാലത്തിന്റെ മാത്രമല്ല, വരും കാലത്തിന്റെയും കൂടി ദര്‍ശനമാകുന്നത്.

പ്രാര്‍ത്ഥനയുടെ ഫലം

ആദ്ധ്യാത്മിക പുരോഗതിയിലേക്കുളള ആദ്യപടിയായി ഗുരുദേവന്‍ പരിഗണിച്ചിരുന്നത് ഈശ്വരഭക്തിയും ഈശ്വരാരാധനയുമായിരുന്നു ഈശ്വരാരാധന എന്നാല്‍ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം എന്നതായിരുന്നു ഗുരുവിന്റെ കല്പന. ഇതില്‍പ്പെട്ട ക്ഷേത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും ദേവതകളെ സ്തുതിക്കുന്നതിനായി സ്‌തോത്രങ്ങള്‍ രചിച്ച് നല്‍കുകയും ചെയ്തു. സദ്ഗുണ-നിര്‍ഗുണ ഉപാസനയില്‍ ഇഷ്ടമുളളവ തെരഞ്ഞെടുക്കുവാനുളള സ്വാതന്ത്ര്യവും ഗുരു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
മതങ്ങള്‍ക്കിടയിലുളള പരസ്പരബോധം
ഗുരുദേവന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഇതരമതങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ വിമര്‍ശനം നടത്തരുത് എന്നതായിരുന്നു. ഈ ലോകത്ത് സര്‍വ്വരും അവരവരുടെ ആത്മസുഖത്തിനായി നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. ആത്മസുഖം എന്നതാണ് ഈ ലോകത്തെ ഒരേയൊരു മതം. ഇത് ചിന്തിച്ചറിഞ്ഞ് ആത്മസുഖത്തെ കെടുത്തുന്നു. രാഗദ്വേഷാദി സങ്കല്പങ്ങളിലും കര്‍മ്മങ്ങളിലുമാകപ്പെടാതെ മനസ്സിനെ ഏകാഗ്രപ്പെടുത്തി ആത്മാഭിമുഖമാക്കണം.

വിദ്യാഭ്യാസ ദര്‍ശനം

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധ:സ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ  ശ്രീനാരായണഗുരുദേവന്‍ ലോകം കണ്ടിട്ടുളള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. ഗുരുദേവസന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്.  അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുളള ബോധമുണ്ടാവുക. വിദ്യയെന്ന അറിവാണ്. പഠനമൊരു അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുളള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിതായോചന മാര്‍ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്. പ്രസിദ്ധ റോമന്‍ നിയമകര്‍ത്താവായ സിസേറോ അറിവിനെ പരമമായ ജ്ഞാനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുളളത്. വിദ്യാഭ്യാസം എന്നതിനുനിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നതാണത്. ജീവിതത്തിന്റെ വ്യാവഹാരികതലങ്ങളെ അഭിമുഖീകരിക്കുവാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നതാണത്. പൗരബോധത്തെ ഉണ്ടാക്കുന്നതും പൗരത്വത്തിന്റെ അധികാരത്തെയും യോഗ്യതയെയും ബോധ്യപ്പെടുത്തുന്നതുമാണത്. മൊത്തത്തില്‍ നന്മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുളള ഒരു സാമൂഹികവ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കുവാനുളള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കുകയെന്നതാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇവയോരോന്നും ഭാഗികമായി മൂല്യമുളളതാവാം. എന്നാല്‍ ഇവയില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മനുഷ്യരുടെ ഐക്യവും അഖണ്ഡതയും സമനിലയും സൗന്ദര്യവും ജീവിതശൈലികളുടെ അനുപാതവും യോജിപ്പുമൊക്കെ രൂപപ്പെടുത്തുന്നതും അതിന്റെ അരുളും പൊരുളും പ്രതിപാദിക്കുന്നതുമാണെന്ന് നടരാജഗുരുവും വ്യക്തമാക്കിയിട്ടുണ്ട്.

സമഗ്രമായ വിദ്യാഭ്യാസ വീക്ഷണം

സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസ സങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്. ഈ വീക്ഷണത്തിന്റെ അന്തിമമായ ലക്ഷ്യം വിശ്വമാനവികതയിലധിഷ്ഠിതമായ ആനന്ദദായകവും ശ്രേയസ്കരവുമായ ജീവിതം നയിക്കുന്നതിനും, സങ്കുചിതമായ വിഭാഗീയ ചിന്താഗതികള്‍ക്കപ്പുറമുളള ഏകതാനതയിലേക്ക് ഉയരുന്നതിനും ആത്മനിര്‍വൃതിയുടെ പരമസ്വാതന്ത്ര്യത്തെ പ്രാപിക്കുന്നതിനും മനുഷ്യനെ സജ്ജമാക്കുക എന്നതാണ്. വ്യക്തിയുടെ ജീവിതം, കുടുംബബന്ധം, മാനുഷിക നവീകരണം, പരംപൊരുളായിരിക്കുന്ന സര്‍വ്വശക്തനായ ദൈവവുമായുളള   താദാത്മ്യം ഇവയെല്ലാം ഈ അന്തിമലക്ഷ്യത്തിലേക്ക് വേണ്ടുംവിധം എത്തിച്ചേരുന്നതിനുളള ക്രമപ്പെടുത്തലുകളും നേര്‍വഴികളുമാകുന്നു. തീര്‍ത്തും അപരിഷ്കൃതവും സംസ്കാരശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും പരിഷ്കൃതമായ ഒരു സാംസ്കാരിക സാമൂഹികാവസ്ഥയിലേക്ക് മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണ് ഗുരുവിന്റെ വിദ്യാഭ്യാസ പരിപാടികള്‍. ദൈവം മനുഷ്യനെ അവന്റെ രൂപത്തില്‍ സൃഷ്ടിക്കുന്നു. മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായ ബൗദ്ധികശക്തികൊണ്ടും വിവേകം കൊണ്ടും അസ്തിത്വത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് അടുക്കുന്ന എല്ലാ മനുഷ്യരിലും അതിസൂക്ഷ്മമായ ദൈവികാംശത്തിന്റെ ഒരു സ്ഫുലിംഗത്തിന്റെ തിളക്കത്തെ ബോധപൂര്‍വ്വം അനുഭവിക്കുകയും അതിന്റെ പ്രകാശത്തെ സര്‍വ്വയിടത്തേക്കും പ്രസരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. ഇത് സ്വായത്തമായിക്കിട്ടാനുളള ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ പ്രക്രിയ മൂന്നു വിധത്തിലുളളതാണ്. ശൈശവകാലത്ത് ഈ ലോകത്തെ അറിയുവാന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ സഹായിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ വിദ്യാലയങ്ങളും സുഹൃത്തുകളും അദ്ധ്യാപകരും മുതിര്‍ന്നവരുമായി ഇടപെട്ട് അറിവ് നേടുന്നതിലൂടെ അവനില്‍ വ്യക്തിത്വവും സ്വഭാവഘടനയും സ്വയം രൂപപ്പെട്ട് വികസിക്കുന്നു. പ്രായമാവുമ്പോള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ജീവിതഗന്ധികളായ പുസ്തകങ്ങളില്‍ നിന്നും അവനവനെ സംബന്ധിച്ച് കൂടുതല്‍ അറിയുവാനാകുന്നതാണ് മൂന്നാംഘട്ടം.

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്തുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി ഗുരുദേവന്‍ കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്. ജാതി വ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരെയും പിടികൂടിയിരുന്നു. അവര്‍ അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ ജീവിതം നയിച്ച് ദാരിദ്ര്യത്തിലേക്കും അജ്ഞാനത്തിലേക്കും ചവിട്ടിത്താഴ്ത്തപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ക്രൂരവും നീചവുമായ സാമൂഹ്യവ്യവസ്ഥകളാല്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധാനാകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ജാതിവ്യവസ്ഥകള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള തൊഴില്‍ ചെയ്യുന്നതിനു വിദ്യാഭ്യാസം ആവശ്യമില്ലെന്ന മാനദണ്ഡം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. സംസ്കൃതഭാഷയും സാഹിത്യവും ജ്യോതിഷവും ആയൂര്‍വ്വേദവുമൊക്കെ ബുദ്ധിസത്തിന്റെ തിരുശേഷിപ്പായി കേരളത്തിലെ അവര്‍ണ്ണ സമുദായങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്‍മാരുമായ കുടുംബക്കാര്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗതമായ ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച് സാമൂഹ്യമാറ്റത്തിന്റെ കാറ്റ് സഹ്യാദ്രിയും കടന്നു കേരളത്തിലുമെത്തിയിരുന്നു. ഇതിന്റെ ഫലമായി പാരോഗമന ചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യവ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണ്ണര്‍ക്കു മാത്രം അധികാരപ്പെട്ട സാമ്പ്രദായിക സംസ്കൃതാടിസ്ഥാനത്തിലുളള വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്തു തുടങ്ങി. ഒരു മാറ്റത്തിനായി സമൂഹം വ്യഗ്രതപ്പെടുകയായിരുന്നു. ഇത് വികസനത്തിനും, അവ പ്രയോഗത്തിലെത്തിക്കുതിനായുളള ഒരു നേതാവിനും വേണ്ടിയുളള സമഗ്രമായ ഒരു ആസൂത്രണപദ്ധതി അനിവാര്യമാക്കിത്തീര്‍ത്തു. ഇതിനായി ഗുരുദേവനേക്കാള്‍ യോഗ്യനും അര്‍ഹനുമായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി ഗുരുദേവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസ പദ്ധതികളുടെ സമുദ്ഘാടനം

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധ:പതിക്കപ്പെട്ടുകിടന്നിരുന്ന സമൂഹത്തിന്റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുളള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണ്ണരുടെ പ്രതാപത്തെയും അഹന്തയെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അനാചാരങ്ങളെ അതിലംഘിച്ച ഈ സംഭവത്തോടെ മനുഷ്യനും ദൈവത്തിനുമിടയില്‍ പരമ്പരാഗതമായി തീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്റെ മഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു. ഇതെല്ലാം സമൂഹത്തില്‍ ബഹുതലമാനങ്ങളോടെ മാറ്റൊലിക്കൊണ്ടു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്കുള്ള അവരുടെ ഇഷ്ടാനുസരണം ദേവാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുളള മൗലികാവകാശത്തിന്റെ ദൃഢപ്രഖ്യാപനമായിരുന്നു ഇത്. ഒരു പുരോഗമനവാദിക്ക് പൗരോഹിത്യശക്തിയുടെ മരണമണിയായിരുന്നു ഇത്. ഒരു ദാര്‍ശികന് ഒരു ദൈവം മനുഷ്യന് എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായിരുന്നു ഇത്. ജ്ഞാനികള്‍ക്ക് ഇത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്രത്തിന്റെയും പ്രാഥമിക പാഠമായിരുന്നു.

സന്ദേഹമുളള വിഷയങ്ങളെപ്പറ്റി ഒരു പ്രസംഗകനും യാതൊന്നും ജനങ്ങളെ ധരിപ്പിച്ചുകൂടായെന്നും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്ക് ഉപദ്രവമോ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്നു. ജാതിക്കാര്‍ക്ക് ക്ഷോഭമോ ഉണ്ടാകുന്ന വിധത്തിലോ, സ്വരത്തിലോ പ്രസംഗം ആയികൂടായെന്നും പ്രത്യേകം ഗുരുദേവന്‍ നിഷ്കര്‍ഷിക്കുകയുണ്ടായി. അതു നിലവിലിരുന്ന എല്ലാ സാമൂഹ്യ സാഹചര്യങ്ങളിലേക്കുമുളള ഒരു താക്കോലായിരുന്നു ഇത്. മുതിര്‍ന്നവര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും സാമൂഹ്യ ബോധവും ഉണ്ടാക്കുവാനുളള ഒരു സമഗ്ര ആസൂത്രിത ആധുനിക പാഠ്യപദ്ധതിക്കു വേണ്ടതെല്ലാം ഇതിലുണ്ടായിരുന്നു. ഓരോ ദേശത്തും വളരെ പ്രാധാന്യം കൊടുത്ത് പഠിപ്പിക്കേണ്ടതായ വിവിധ വിഷയങ്ങളെ വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പ്രത്യേകം പട്ടിക തിരിച്ചു നല്‍കിയിരുന്നു. മൊത്തത്തില്‍ ജനങ്ങളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കു വേണ്ടതെല്ലാം ഈ നാലു വിഷയങ്ങളുടെയും ഉളളടക്കത്തിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാനാകും വിധം ഈ വിഷയങ്ങള്‍ പറഞ്ഞ് സമര്‍ത്ഥിക്കുന്നതിനുളള ഉറച്ച ധാരണ പ്രസംഗകന്‍മാര്‍ക്ക് ഉണ്ടായിരിക്കണമായിരുന്നു.

കേരളം കണ്ട ഉന്നതനായ ആത്മീയാചാര്യനാണ് ശ്രീനാരായണഗുരുദേവന്‍ സ്വന്തം ജീവിതചര്യയിലൂടെ സാമൂദായിക സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദവും സ്ഥാപിക്കുവാന്‍ പ്രചോദനം നല്‍കിയ സമൂഹിക പരിഷ്കര്‍ത്താവാണ് ഗുരുദേവന്‍. ശങ്കരാചാര്യര്‍ക്കു ശേഷം കേരളം ദര്‍ശിച്ച ഏറ്റവും ഉന്നതനായ ഈ യതിവര്യന്‍ സാമുദായിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കി.
പിന്നോക്ക വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിച്ച ഗുരുദേവനാണ് കേരളത്തിലാദ്യമായി വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും ഏര്‍പ്പെടുത്തിയത് അക്കാലത്ത്  പാണാവള്ളി കര്‍ത്താവ് അവര്‍ണരെ സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇതിനായി ഗുരുദേവന്‍ പാണാവള്ളി  കര്‍ത്താവിന് 20 രൂപയും പഠിക്കാനെത്തുന്നു കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച്‌രൂപയും മാസംതോറും നല്‍കിയിരുന്നു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രഥമ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പുമെന്ന് കരുതാവുന്നതാണ്. എസ്.എന്‍.ഡി.പി.യുടെ ആദ്യ സമ്മേളനത്തില്‍ സംഘടിച്ച് ശക്തരാകുവാന്‍ മാത്രമല്ല ഗുരുദേവന്‍ ആഹ്വാനം ചെയ്തത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും കൃഷിയും വ്യവസായവും നടത്തി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് പോകുവാനുള്ള ആദ്യ ആഹ്വാനമായിരുന്നു ഇത് പിന്നാക്ക ജനവിഭാഗങ്ങളുടെ മനസ്സിലേയ്ക്ക്  കൃഷിയും വ്യവസായവും ഉപജീവന മാര്‍ക്ഷമാക്കി മാറ്റണമെന്ന സന്ദേശം നല്‍കിയത് ഗുരുദേവനാണ്.  കേരളത്തിലെ നവോത്ഥാന നായകന്‍മാരാരും ഇങ്ങനെ പറഞ്ഞിട്ടില്ല. അവിടെയാണ് ശ്രീ നാരായണഗുരുദേവന്‍ ആധുനിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം അതുല്യ ചൈതന്യമായി  നിലനില്‍ക്കുന്നത്.

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍
"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു



ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും പറയുന്ന സിദ്ധാന്തം.. അതിന്‍ പ്രകാരം രൂപം പ്രാപിച്ചതാണ് ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം



രുചികരമായ പാല്‍പായസം കുടിക്കുമ്പോള്‍ അതിനകത്ത് കിടന്ന ഒരു കഷണം കഞ്ഞിര കുരു കടിച്ചാല്‍ എപ്രകാരം അത് വരെ അനുഭവിച്ച ആ രുചി കയ്പ് ആയി മാറുമോ അതെ പോലെ ആണ് ശങ്കര അദ്വൈതവും ..



വിവേക ചൂഡാമണി എന്നാ ഗ്രന്ഥത്തില്‍ ശങ്കരന്‍ ഭക്തിയുടെ ലക്ഷണത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ് " സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതെ " അതായതു ഞാന്‍ ശുദ്ധന്‍ ആണ്, ബോധ സ്വരൂപന്‍ ആണ്, ആനന്ദസ്വരൂപന്‍ ആണ്. മുക്തനാണ് ഇങ്ങനെ തന്റെ സ്വരൂപത്തെ നിരന്തരം ചിന്തിക്കുന്നതാണ് ഭക്തി ... എന്നാല്‍ ആ ചിന്തകള്‍ക്കും മുകളില്‍ ശങ്കരനില്‍ ജാതീയത കുടി കൊണ്ടിരുന്നു .. ഒരു ചന്ടാളനില്‍ നിന്നും സത്യ ദര്‍ശനം ഉണ്ടാകും വരെ ശങ്കര അദ്വൈതം വെറും ബ്രാഹ്മണ അദ്വൈതം തന്നെ ആയിരുന്നു.. എന്നാല്‍ തെറ്റ് മനസിലാക്കിയ ശേഷവും അദ്ദേഹത്തിന് അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.. ഒന്നുകില്‍ ചെറുപ്പത്തില്‍ തന്നെ സമാധി ആകേണ്ടി വന്നതിനാല്‍ കഴിഞ്ഞു കാണില്ല.. അല്ലെങ്കില്‍ ജാതി എന്ന ചങ്ങലയില്‍ നിന്നും രക്ഷ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല



ശങ്കരന്‍ ബ്രാഹ്മണനായി ജനിച്ചു ,ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന വരികളും , ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. ജാതി എന്നത് ദൈവം ഉണ്ടാക്കിയ കാര്യം ആണെന്ന് വിശ്വസിച്ചു ജീവിച്ച ജനത്തെ അവരുടെ ആ അന്ധവിശ്വാസത്തിനു ശക്തി നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കിയത്.



“ശുചം ആദ്രവതി ഇതി ശൂദ്ര” (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ് ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു ചാന്ധോക്യോപനിഷത്തില്‍ രൈക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ്‌ ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖാര്‍ത്തന്‍തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് .എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്ന നിലയില്‍ ആണ് ഈ സംഭവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്‌.



“സംസ്കരപാമര്ശാതടാഭാവഭിലാപച്ച” എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സംസ്കാരങ്ങള്‍ അനുവദിചിട്ടില്ലാത്ത ജാതി ശൂദ്രന് വേദ വിദ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .



“തെഷമെവൈതാം ബ്രഹ്മവിധ്യാം വാടതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം ”.“ തടഭാവനിര്ധാരനെ ച പ്രവൃതെ “ എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു . ചാന്ധോക്യോപനിഷത്തില്‍ തന്നെ മറ്റൊരു കഥയില്‍ സത്യകാമനെ ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.


“ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച” എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അദ്ധ്യയനവും , അര്‍ത്ഥചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു.



ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും വേദ അദ്ധ്യയനവും ,വേദ അര്‍ത്ഥചിന്തനവും നിഷേധിച്ചിട്ടുണ്ട് “ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം”



അര്‍ഥം:: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം അശുദ്ധന്‍ ആകുന്നു അതിനാല്‍ ശൂദ്രന്റെ സമീപത്തിരുന്നു വേദ ധ്യാനം ചെയ്യരുത് .



പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,



“വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍” അര്‍ത്ഥം: വേദഅര്‍ത്ഥ വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും .



ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,



അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്‌. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാലും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ഭാരതത്തിലെ ഋഷിമാരുടെ ചിന്തയായ അദ്വൈതത്തെ ജാതീയത എന്ന ബൈന്‍ഡ് ഇട്ടു കെട്ടി സാധാരണ ജനത്തിന് അപ്രാപ്യമാക്കിയ ശങ്കരന്റെ തെറ്റിനെ ഭാരതീയ ദാര്‍ശനിക ചിന്തകള്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും പകര്‍ന്നു നല്‍കി ശങ്കര കാലത്തേ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചത് ഗുരുദേവനും, സാമൂഹികമായി മാറ്റങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌ ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുക .



ശങ്കരാചാര്യര്‍ക്ക് കഴിയാതെ പോയ, അല്ലെങ്കില്‍ ശങ്കരാചാര്യര്‍ക്ക് അറിയാതെ പോയ അല്ലെങ്കില്‍ ശങ്കരാചാര്യര്‍ വെടക്കാക്കിയ അദ്വൈത ദര്‍ശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തില്‍ പുനപരിശോധിച്ച് തെറ്റുകള്‍ തിരുത്തി, പുഴുകുത്തുകള്‍ ദൂരെ മാറ്റി പുന:പ്രകാശനം നിര്‍വഹിച്ചത് ശ്രീ നാരായണ ഗുരുദേവന്‍ ആയിരുന്നു. "അനുഭവീയാതറിവേല" എന്ന് ഗുരുദേവന്‍ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്‌ . ശങ്കരാചാര്യര്‍ക്ക് ആകട്ടെ അത് ചന്ടാളനില്‍ നിന്നും കടം കൊണ്ട അറിവ് മാത്രമായിരുന്നു താനും.



"അവനവനാത്മ സുഖതിനാചരിപ്പതു അപരന് സുഖത്തിനായ് വരേണം" ഈ വരികളില്‍ നിന്ന് മാത്രം ഗുരുവിന്റെ മനസിനെ നമുക്ക് കാണാന്‍ കഴിയും.. ചന്ടാളനാല്‍ സത്യ ദര്‍ശനം പ്രാപ്തം ആകുന്നതിനു മുന്‍പായിരുന്നെങ്കില്‍ മേല്പറഞ്ഞ ഗുരു വാക്യം ശങ്കരന്‍ ആണ് പറഞ്ഞിരുന്നെങ്കില്‍ അതിപ്രകാരം ആകുമായിരുന്നു "അവനവനാത്മ സുഖതിനാചരിപ്പതു വിപ്രന് സുഖത്തിനായ് വരേണം"



"ഗുരു" എന്നതിന്റെ അര്‍ഥം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആള്‍ എന്നാണ്.. അങ്ങനെ എങ്കില്‍ ജാതീയത എന്ന ഇരുട്ടില്‍ നിന്നും ശങ്കര അദ്വൈതത്തെ മോചിപിച്ച , ശങ്കരാചാര്യരെ തന്നെ മോചിപിച്ച ശ്രീ നാരായണ ഗുരുദേവന്‍ ശങ്കരാചാര്യരുടെയും ഗുരു സ്ഥാനീയന്‍ ആണ്.



എന്നാല്‍ ഇന്നാകട്ടെ ശ്രീ നാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസി ആയി ചിത്രീകരിച്ചു, ശങ്കര അദ്വൈതം തന്നെ ഗുരുദേവന്റെ മേലും കെട്ടി വെച്ച് ഗുരു ദര്‍ശനത്തെ തമസ്കരിക്കാന്‍ വര്‍ണ്ണാശ്രമ ധര്‍മ വിശ്വാസികളായ ഒരു കൂട്ടം ബുദ്ധിജീവികള്‍ ആഞ്ഞു പരിശ്രമിക്കുകയാണ് ...



ഇതൊന്നും അറിയാതെ, മനസിലാക്കാന്‍ ശ്രമിക്കാതെ ശ്രുതിയിലും സ്മൃതിയിലും അതിന്റെ ഉപോല്‍പ്പന്നം ആയ വര്‍ണ്ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന ഇന്നത്തെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഗുരുദേവനെ അപമാനിക്കുകയാണ് ചെയ്യുന്നത്... ശിവഗിരി ഹൈന്ദവ മഠം എന്നും, ഭാരതത്തില്‍ രാമ രാജ്യം വരണം എന്നും പറഞ്ഞു നടക്കുന്ന സന്യാസിമാരും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഹൈന്ദവ ധര്‍മ സംരക്ഷക വേഷം സ്വയം കെട്ടി ആടുന്ന എസ്.എന്‍.ഡി.പി നേതാക്കളും ഗുരു നിന്ദ മാത്രമല്ല മഹത്തായ ഭാരതീയ ദര്‍ശനത്തെ വീണ്ടും കുഴിച്ചു മൂടാനുള്ള നിന്ദ്യമായ പ്രവര്‍ത്തിയില്‍ ആണ് ഏര്‍പെട്ടിരിക്കുന്നത്...

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും


ചരിത്രത്തെക്കുറിച്ചു പറയാന്‍ ചരിത്ര പഠനത്തില്‍ ബിരുദവും ഡോക്ടറേറ്റും നേടിയവര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് പൊതുവെയുള്ള ധാരണ. ആദ്യത്തെ എം.ബി.ബി.എസുകാരനെ പഠിപ്പിച്ചത് ഒരു എം.ബി.ബി.എസ്.ബിരുദധാരിയല്ല എന്നതുപോലെത്തന്നെ ആദ്യത്തെ ബി.എ.ഹിസ്ററിക്കാരനെ പഠിപ്പിച്ചതും ബി.എ.ഹിസ്ററിക്കാരനല്ല. ചരിത്രത്തെക്കുറിച്ച് പറയാന്‍ ചരിത്രം അറിയുന്ന ആര്‍ക്കും അവകാശമുണ്ട്. ചരിത്രം എഴുതുന്നതില്‍ ഏറിയപങ്കും ചരിത്രത്തില്‍ വിജയം നേടിയവരാണ്. നമ്മുടെ ചരിത്രമെഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ചരിത്രത്തില്‍ വിജയം വരിച്ചവരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണ്. ഇതുകൊണ്ടുതന്നെ ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവര്‍ക്ക് ചരിത്രത്തില്‍ സ്ഥാനം കൊടുക്കാറില്ല. സ്ഥാനം കൊടുക്കാറില്ലെന്നു മാത്രമല്ല, തോല്‍പ്പിക്കട്ടെവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. മാനവികത എന്ന വിശാല വീക്ഷണം വച്ചു പുലര്‍ത്തിയിരുന്ന, ഇളംകുളം കുഞ്ഞന്‍ പിള്ളയെപ്പോലെയുള്ള അപൂര്‍വ്വം ചിലരൊഴിച്ച് മറ്റുള്ളവരെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗവും സംസ്ഥാന പുരാവസ്തു വകുപ്പും പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പ്രാദേശിക ചരിത്ര പഠന ക്യാമ്പിന്റെ ഭാഗമായി കുറച്ച് മുമ്പ് നടന്ന ‘പൈതൃക സര്‍വെ’യ്ക്ക് തെരഞ്ഞെടുത്ത ബിംബങ്ങളെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ വക ചരിത്രകാരന്മാരും ചരിത്രത്തില്‍ വിജയിച്ച ന്യൂനപക്ഷത്തിന്റെ വക്താക്കളാണെന്ന് മനസ്സിലാക്കാവുന്നതാണ്. എന്താണാവേ ഈ ‘പൈതൃകം’? അഞ്ചു ഗ്രൂപ്പുകളായി കേന്ദ്രീകരിച്ചു നടത്തിയ ഈ സര്‍വെയില്‍ അങ്ങാടിപ്പുറം തരകന്‍ ഹൈസ്കൂള്‍, പുഴക്കാട്ടിരിയിലെ എം.പി.നാരായണ മേനോന്റെ വീട്, പെരിന്തല്‍മണ്ണ ഹൈസ്കൂള്‍, പാതായ്ക്കര മന, പുലാമന്തോള്‍ മൂസ്സതിന്റെ വീട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ അഞ്ചും ചേര്‍ന്നതായിരിക്കും ‘പൈതൃകം’?! നമ്പൂതിരിക്കും മൂസ്സതിനും മേനോനും തരകനും മാത്രമേ പെരിന്തല്‍മണ്ണ താലൂക്കില്‍ ചരിത്രമുള്ളൂ? ഒരു പക്ഷേ ‘പൈതൃക’ത്തിന് കാലഗണന നിശ്ചയിച്ചു കാണും. ജന്മിത്ത കാലഘട്ടത്തില്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്ന സവര്‍ണരെ അടിസ്ഥാനമാക്കിയായിരിക്കണം ‘പൈതൃകം’നിശ്ചയിച്ചിട്ടുണ്ടാവുക? കട്ടിലശ്ശേരി മുഹമ്മദ് മുസ്ള്യാരെ പഠനത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ളീങ്ങളെ പരിഗണിച്ചു എന്നു പറയാവുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റുകാരടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിശ്ചയിച്ച ‘പൈതൃക മാനദണ്ഡം’ ഇത്തരത്തിലുള്ളതായതുകൊണ്ടാണ് ഒറിജിനല്‍ ‘പൈതൃകവാദി’കള്‍ക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കാതിരിക്കുന്നത്. ജന്മിത്ത കാലഘട്ടത്തിലെ നാട്ടുപ്രമാണിമാരില്‍ ഒതുക്കി നിര്‍ത്താമോ ഈ നാടിന്റെ പൈതൃകം? നമ്പൂതിരിയും മൂസ്സതും മേനോനും തരകനും അല്ലാത്തവര്‍ക്കൊന്നും ചരിത്രമില്ലേ? സവര്‍ണരുടെ ചരിത്രത്തെയാണ് കോഴിക്കോട് സര്‍വ്വകലാശാല ‘പൈതൃത ചരിത്രം’ അഥവാ പൊതു ചരിത്രമാക്കിയിരിക്കുന്നത്. പാതായ്ക്കര മനയെപ്പോലെയോ പുലാമന്തോള്‍ മൂസ്സിനെപ്പോലെയോ നാലുകെട്ടും നടുമുറ്റവും ആമ്പല്‍ക്കുളവുമൊക്കെയുള്ള അവര്‍ണരില്ലെങ്കില്‍, എന്തുകൊണ്ട് ഇത്തരമൊരു പ്രതിഭാസം നാട്ടിലുണ്ടായി എന്നതിന്റെ ചരിത്രം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതല്ലേ? ഈ മണ്ണില്‍ അദ്ധ്വാനിച്ച, ഉരുട്ടി വിഴുങ്ങാനുള്ള ധാന്യങ്ങളും പച്ചക്കറികുളുമൊക്കെ ഉണ്ടാക്കിയ, ഈ നാട്ടിലെ പച്ചപ്പ് മുഴുവനും ഉണ്ടാക്കിയ, ജീവിത സൌകര്യങ്ങള്‍ക്കുള്ള എല്ലാ സാധന-സാമഗ്രികളും ഉണ്ടാക്കിയ ചെറുമക്കള്‍ക്കും കണക്കന്മാര്‍ക്കും പാണര്‍ക്കും ആശാരിക്കും മൂശാരിക്കും തട്ടാനും തിയ്യനുമൊന്നും പെരിന്തല്‍മണ്ണയില്‍ ചരിത്രമില്ലേ? നാട്ടിലെ വലിയൊരു ജനവിഭാഗത്തിന്റെ സ്ഥാനം എങ്ങനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി? ഇതു മനസ്സിലാക്കാനുള്ള ചരിത്ര ബോധവും മാനവികതയും ഇല്ലാത്തവരാണോ സവര്‍വ്വകലാശാലയിരിക്കുന്നത്? ഇക്കൊല്ലത്തെ പത്താം തരം ചരിത്ര പുസ്തകത്തിലുമുണ്ട് സര്‍ക്കാര്‍ വക സവര്‍ണ പാഠങ്ങള്‍. കഴിഞ്ഞ കൊല്ലത്തെ പുസ്തകത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരെ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ സന്ദേശം നല്‍കിയെന്നു പറയുന്നു. ചട്ടമ്പി സ്വാമികളുമായി ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കെട്ടിയിട്ടിയിരുന്നില്ല. എന്നാല്‍ ഇക്കൊല്ലത്തെ പുസ്തകത്തില്‍ അത്തരമൊരു പണി പാഠപുസ്തകക്കാര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അവര്‍ണരായ വിപ്ളവകാരികളുടെ കഴിവുകളെ താഴ്ത്തിക്കെട്ടുന്ന പരിപാടി പണ്ടേയുള്ളതാണ്. സവര്‍ണന്റെ സ്വാധീനമുണ്ടായിരുന്നു അല്ലെങ്കില്‍ അച്ഛന്‍ ബ്രാഹ്മണനായിരുന്നു എന്നു തുടങ്ങിയ കള്ളക്കഥകളുണ്ടാക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക എന്ന നിലപാടാണിത്. ശ്രീനാരായണ ഗുരുവിനോടും ഇതേ നിലപാടുതന്നെയാണ് സവര്‍ണ മൂരാച്ചികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയൊന്നും ചോദ്യം ചെയ്യാതിരുന്നാല്‍, കുറച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ മഹാത്മാ അയ്യങ്കാളി നടപ്പിലാക്കിയത് ഏതോ അയ്യരുടെ കര്‍മ്മ പരിപാടികളാണെന്ന് സവര്‍ണ മൂരാച്ചികളായ ചരിത്രകാരന്മാര്‍ തട്ടിവിടും. ഇക്കൊല്ലത്തെ പുസ്തകത്തില്‍ പറയുന്നത് (പേജ് 125)നോക്കുക: “അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കുന്നതിനു ശ്രമിച്ചവരില്‍ പ്രമുഖനാണ് ചട്ടമ്പി സ്വാമികള്‍. വേദ പഠനത്തിനും ഈശ്വരാരാധനയ്ക്കും അബ്രാഹ്മണ വിഭാഗങ്ങള്‍ക്കൊക്കെയും അവകാശമുണ്ടെന്ന തന്റെ കൃതിയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്” ഈ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പില്‍ ‘ടൃലല ചമൃമ്യമി ഏൌൃൌ ഴമ്ല ുൃമരശേരമഹ ലുൃഃലശീിൈ ീ വേല ശറലമ മിറ ുീശെശീിേ ീള ഇവമമാുേേശ ടംമാശ’ എന്നാണ് എഴുതിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രീനാരായണ ഗുരു പ്രായോഗിക രൂപം നല്‍കിയെന്ന്. ഇംഗ്ളീഷിലായപ്പോള്‍ കുറച്ചുകൂടി സവര്‍ണത കൂടി. ചട്ടമ്പി സ്വാമികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരുവും ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം! സുന്ദരമായ സവര്‍ണ നുണയാണിത്. അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കിയിട്ടില്ല ചട്ടമ്പി സ്വാമികള്‍. നായന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കി എന്നു പറയാവുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ സ്നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ചട്ടമ്പി സ്വാമികള്‍. താമരശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയായിരുന്നു അച്ഛന്‍. അമ്മ ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്ങേമ്മപ്പിള്ള. നമ്പൂതിരിക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും അച്ഛന്‍ നമ്പൂതിരിമാര്‍ നല്‍കിയിരുന്നില്ല. അച്ഛന്‍ ആഢ്യ നമ്പൂതിരിയായിട്ടും ചട്ടമ്പി സ്വാമികള്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണു ചുമക്കാന്‍ പോയിട്ടുണ്ടത്രെ ചട്ടമ്പി സ്വാമികള്‍. ഇതുകൊണ്ടു തന്നെ ബ്രാഹ്മണരോട് ചട്ടമ്പി സ്വാമികള്‍ക്ക് വെറുപ്പായിരുന്നു. ബ്രാഹ്മണര്‍ പടച്ചുണ്ടാക്കിയ നുണകളെ സ്വാമികള്‍ അതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്നും കേരളം ബ്രാഹ്മണരുടെ സ്വന്തമാണെന്നുമുള്ള ബ്രാഹ്മണ നുണകളെ സ്വാമികള്‍ ചോദ്യം ചെയ്തു. പക്ഷേ, കേരളം കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞില്ല. മറിച്ച് പറഞ്ഞത്, കേരളം നായന്മാരുടെ സ്വന്തമാണെന്നാണ് (പ്രാചീന മലയാളം, അദ്ധ്യായം 6, പേജ് 75). പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും മറ്റും ക്രിസ്ത്യാനികളെ എതിര്‍ത്തു എന്നത് ശരി തന്നെ. അവരുടെ സവര്‍ണ നിലപാടിനെയാണ് എതിര്‍ത്തത്. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ തന്റെ കൃതിയായ ‘ക്രിസ്തുമതച്ഛേദന’ത്തില്‍ ക്രസ്ത്യാനികളെക്കറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. വളരെ നിന്ദ്യമായാണ് യേശുക്രിസ്തുവിനെ ഈ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്. “ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നും, ‘ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്’എന്നും, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’എന്നും, ശിവനെയും ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയുമൊക്കെ പരാമര്‍ശിച്ച് “പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ? പരമേശ പവിത്ര പുത്രനോ? കരുണാവാന്‍ നബി മുത്തുരത്നമോ?”എന്നൊക്കെ അനുകമ്പയോടെ പറയുകയും പാടുകയും ചെയ്ത ശ്രീനാരായണ ഗുരു ‘ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കി’എന്നു പറയുന്നത് ഒരിക്കലും മാപ്പു നല്‍കാന്‍ പാടില്ലാത്ത കുറ്റമാണ്. ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്നും ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ കാല്‍ക്കല്‍ വീണിട്ടുണ്ടെന്നുമുള്ള സവര്‍ണ ഗീര്‍വാണങ്ങള്‍ പണ്ടുമുതലേയുണ്ട്.                 ഇതിന്റെ പൊള്ളത്തരം തിരു-കൊച്ചി മുഖ്യമന്ത്രിയുംഎസ്.എന്‍.ഡി.പി.നേതാവും മുസ്ളീങ്ങളും അവര്‍ണ ക്രിസ്ത്യാനികളുമടക്കമുള്ള പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ സംവരണം ലഭിക്കാനായി ‘നിവര്‍ത്തന പ്രക്ഷോഭം’സംഘടിപ്പിച്ച വ്യക്തിയുമായ സി.കേശവന്‍ തുറന്നുകാണിക്കുന്നത് നോക്കുക(ജീവിത സമരം, സി.കേശവന്‍, പേജ് 258): “ഒരു സ്കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പി സ്വാമികളും സന്നിഹിതനായിരുന്നു. അദ്ദേഹം വരുമ്പോള്‍, വളരെക്കാലം സ്കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടില്‍ നാരായണ ഗുരു വിശ്രമിക്കുകയാണ്. ചട്ടമ്പി സ്വാമികള്‍ വരുന്നതുകണ്ട് നാരായണ ഗുരു പറയുകയാണ്:”ചട്ടമ്പി വരുന്നു. ഒരു കസേര നീക്കിയിടൂ”. നാരായണ ഗുരു എണീറ്റില്ല. സാഷ്ടാംഗ നമസ്കാരം ചെയ്തില്ല. വലുതായ സൌഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നത വ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ, ഇയ്യിടെ ചട്ടമ്പി സ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു. തയ്ക്കാട്ടെവിടെയൊ വച്ച് ചട്ടമ്പി സ്വാമി തിരുവടികളെ കണ്ടമാത്രയില്‍ ശ്രീനാരായണ ഗുരു സ്വാമികള്‍ സാഷ്ടാംഗം നിലംപതിച്ച് ചട്ടമ്പി സ്വാമിപാദങ്ങളില്‍ തലമുട്ടിച്ചു കഴിഞ്ഞുവെന്നും, ചട്ടമ്പി സ്വാമികള്‍ “ഛീ ഛീ”എന്ന് അപ്പോള്‍ നാരായണ ഗുരുവിനെ ശാസിച്ചു എന്നും, പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചെന്നും, നാരായണ ഗുരു കണ്ണീര്‍ വാര്‍ത്തെന്നും മറ്റും മറ്റും. ഞാന്‍ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടന്നത്. അതാണ് വിശേഷം! ഇത്തരം ‘നിപുണമായ’പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്!” അതെ, സി.കേശവന്‍ ഏഭ്യത്തരമെന്നു വിശേഷിപ്പിച്ച ആ പരിപാടി ഇന്നും തുടരുകയാണ്. ഈ ഏഭ്യത്തരത്തിന് ‘വിപ്ളവ കേരള’ത്തില്‍ മാര്‍ക്കറ്റ് കൂടിവരികയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് എല്ലാവിധ മാനുഷിക അവകാശങ്ങളും നിഷേധിച്ച് അവരെ നിന്ദ്യവും നീചവും നികൃഷ്ടവുമായി ചൂഷണം ചെയ്തിരുന്ന രാജഭരണത്തെ സ്തുതിക്കാന്‍ കുറച്ചുപേരല്ല കൂടുതല്‍പേര്‍ ഉണ്ടായിരിക്കുന്നു!

നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍
ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു . അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത തുടങ്ങിയവ പ്രചരിപിച്ചതാണ് ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.

ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ നേടാന്‍ കഴിയുമെന്ന് ". ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.



ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "മതം" എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .

സര്‍വ്വ വ്യാപിയായ മതം

ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.

മനസിന്‍റെ ശുചീകരണം



ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍ ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ? നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.

സ്വയം വിശ്വാസം

ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .

ബുദ്ധന്‍ പറഞ്ഞു "എനിക്ക് ഒരിക്കലും ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും പൂര്‍ണത കൈവരിക്കാന്‍ കഴിയും "

ചിന്തയുടെ സ്വാതന്ത്ര്യം

ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും വിച്ഞാനവും മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .

ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .

സത്യസന്ധമായ അറിവ്



ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല - നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.

സമാനതയില്ലാത്ത അധ്യാപകന്‍

ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച് അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ബോധ്യപെടുത്താനും കഴിയുന്നു.

അന്ധമായ വിശ്വാസമില്ല

ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്

അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .

അനുഭവങ്ങളില്‍ വിശ്വസിക്കുന്നു

ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.

അഖണ്ഡമായ സത്യം

കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രിയത

ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.

ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :" ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും."

മഹത്തായ തത്വ ശാസ്ത്രം

ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :" ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌."

ശ്രേഷ്ടമായ മനശാസ്ത്രം

അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : " നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.". ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല."

ഭയമില്ലായ്മ

മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത - ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .

പ്രാപഞ്ചികമായ അനുകമ്പ

ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .

അക്രമ രാഹിത്യം



ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു" വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു."

ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.

മനുഷ്യ സമത്വം

സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.

ബുദ്ധന്‍ പറഞ്ഞു: " ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ."

ആണ്‍ പെണ്‍ സമത്വം

എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു

ജനാധിപത്യം

ബുദ്ധന്‍ ജനാധിപത്യപരമായ നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

പരിസ്ഥിതി സംരക്ഷണം

മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.

മൃഗബലിക്ക് എതിര്

ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.

മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല

ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .

രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല

ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട് അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.

പൊറുക്കാതിരികുന്നില്ല

പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :" എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍ നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .

മഹത്തായ ലക്‌ഷ്യം

വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍ ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.

സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി

ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .

അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .

ഈ ജീവിതത്തിലാണ് സന്തോഷം

ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.

എല്ലാം സുതാര്യം

ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല

ദയയും, മനസ്സിലാക്കലും

ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .

ലോകം ഇന്ന് ഈ സന്ദേശത്തെ മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.

ഗുരുവിന്റെ മതം


ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത്‌ മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ?



മൂന്നു രീതിയിലും ഗുരുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്‌, ഇപ്പോഴും കൊണ്ടുപിടിച്ചു നടക്കുന്നുമുണ്ട്‌. ഇതിലേതാണ്‌ ശരിയെന്നറിയാന്‍ ഗുരുവിന്റെ ജീവിതത്തിലേക്കു തിരിച്ചു നടക്കല്‍ മാത്രമാണ്‌ ശരിയായ മാര്‍ഗം. സഹോദരന്‍ അയ്യപ്പനും ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തില്‍നിന്നു തന്നെ ആരംഭിക്കാം. ഡോ. പല്‍പു ബുദ്ധമതം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആ സംഭാഷണം.

സഹോദരന്‍: ഡോക്‌ടര്‍ മതം മാറണമെന്നു പറയുന്നല്ലോ?

ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം അതല്ലേ? ക്രിസ്‌തുവിന്റെ ഉപദേശം അതല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. മതം എന്നാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന്‌ ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്‌.

സഹദരന്‍: അവര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു? നമുക്ക്‌ ശ്രീനാരായണമതം പോരേയെന്ന്‌?

ഗുരു: അതെന്തിന്‌? അവരവര്‍ക്ക്‌ ഇപ്പോഴുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.

ഈ സംഭാഷണത്തോടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉദ്‌ബോധനം പിറവിയെടുക്കുന്നത്‌. മതത്തിലല്ല മനുഷ്യനന്മയിലാണ്‌ പ്രാധാന്യം എന്നതായിരുന്നു ഗുരുവിന്റെ അഭിപ്രായം. വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാകുമ്പോള്‍ മനുഷ്യന്‍ നല്ലവനാകും. അവന്‌ മനുഷ്യരോട്‌ മാത്രമല്ല, സകല ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടാകും. ഏതു മതത്തില്‍ വിശ്വസിച്ചാലും മതം അവിടെയൊരു വിലങ്ങുതടിയായി മാറില്ല. കാരണം നന്മയും സാഹോദര്യവും സ്‌നേഹവുമാണ്‌ എല്ലാ മതങ്ങളുടേയും അടിസ്‌ഥാന തത്വം.

നിലവിലുള്ള മതങ്ങളില്‍നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുയര്‍ത്തി സ്വന്തം പേരിലൊരു മതം സ്‌ഥാപിക്കാന്‍ ഗുരു ആഗ്രഹിച്ചില്ല എന്നര്‍ത്ഥം. അതിനുള്ള ശ്രമം (ശ്രീനാരായണ മതം സ്‌ഥാപിക്കാനുള്ള ശ്രമം) കേള്‍വിയില്‍ത്തന്നെ ഗുരു തള്ളിക്കളയുന്നത്‌ ശ്രദ്ധിക്കുക. നിലവിലുള്ള ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടായിരിക്കണമെന്നു പറയുന്ന ഗുരു ഏതു മതവും നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.



അദൈ്വതാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായ ഭക്‌തനുമായി ഗുരു നടത്തിയ സംഭാഷണത്തിലെ പ്രസക്‌തഭാഗം ശ്രദ്ധിക്കുക:

മതം ഇഷ്‌ടംപോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍നിന്നു വിരോധം പറയുകയില്ല.

പിടികിട്ടിയോ, അര്‍ത്ഥം? മതം നിഷേധിക്കാനും മതം മാറാനുമുള്ള അവകാശം വ്യക്‌തിക്ക്‌ നിയമപരമായി ലഭിക്കണമെന്ന്‌. ഇത്രയും ധീരമായി എത്രപേര്‍ മതത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌?

മതത്തിന്റെ പേരില്‍ ജനങ്ങള്‍ വിറളിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നമ്മള്‍ ചിന്തിക്കേണ്ടത്‌ ഗുരുവചനങ്ങള്‍ തന്നെയാണ്‌. മതംമാറ്റലിന്റെ പേരില്‍, മതം മാറലിന്റെ പേരില്‍ നമ്മുടെ രാജ്യത്ത്‌ എത്രയെത്ര പേര്‍ കുരുതികൊടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ നെടുകെ പിളര്‍ക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യ സ്വതന്ത്രയായത്‌ രണ്ടായി വിഭജിക്കപ്പെടാതെയായിരുന്നെങ്കില്‍, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത പരസ്‌പരം കൊന്നുവീഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യമായി ഇന്ത്യ മാറുമായിരുന്നു എന്ന്‌ അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.

മതപ്പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ നീണ്ടു. രാജ്യം നെടുകെ വിഭജിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മനസുകള്‍ അതിലേറെ വിഭജിക്കപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ പരസ്‌പരം വെട്ടിയും കുത്തിയും മരിച്ചു. പലായനം എത്രയോ ലക്ഷങ്ങളെ അനാഥരും അഗതികളുമാക്കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്ത്യയും പാകിസ്‌താനും എന്തു നേടി? ഇപ്പോഴും പരസ്‌പരം ശത്രുതയില്‍ കഴിയുന്നു. ഇതിനു പുറമെ ഇരുരാജ്യങ്ങള്‍ക്കുമകത്ത്‌ മതവൈരം കത്തിയാളുന്നു. ബാബറി മസ്‌ജിദ്‌ മുതല്‍ മാറാട്‌ വരെയുള്ള മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ഭാണ്ഡം പേറി തളര്‍ന്നു നില്‍ക്കുകയാണ്‌ നമ്മുടെ നാട്‌. ഇവിടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉപദേശത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും ബോദ്ധ്യപ്പെടേണ്ടത്‌.

ജാതിയും മതവും കൊടികുത്തിവാണ നാട്ടില്‍ അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്‌തനായി ആര്‍ക്കും ജനിച്ചുവളരാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഗുരു ജനിച്ചത്‌ കേരളത്തില്‍ അന്നു തികച്ചും അവര്‍ണമെന്നു കല്‍പ്പിക്കപ്പെട്ട ഈഴവ സമുദായത്തിലായിരുന്നു. താന്‍ ഈഴവനാണെന്നും ഈഴവര്‍ മുതല്‍ താഴേക്കിടയിലുള്ള അധഃസ്‌ഥിതര്‍ നേരിടുന്ന അപമാനത്തിനും അവഗണനക്കുമെതിരേ പ്രതികരിക്കണമെന്നുമുള്ള ബോധത്തോടുകൂടിതന്നെയാണ്‌ ഗുരു തന്റെ കര്‍മ്മകാണ്ഡം തുടങ്ങിയത്‌. അക്കാരണംകൊണ്ടുതന്നെയാണ്‌ ഗുരു ഈഴവരെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങിയതും ഈഴവര്‍ക്കുവേണ്ടി പ്രതിഷ്‌ഠ നടത്തിയതും.

നാം പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണല്ലോ എന്ന മറുപടിയില്‍പ്പോലും മനസിന്റെ അടിത്തട്ടിലെ ജാതിബോധം കാണാം. അതേപോലെ, താന്‍ ഉള്‍പ്പെട്ട ഹിന്ദു മതത്തിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു തന്നെയാണ്‌ ഗുരു ആദ്യഘട്ടത്തില്‍ തപസു ചെയ്യുകയും സന്യാസിയായി മാറുകയും ഹൈന്ദവ ദേവതമാരെ പ്രതിഷ്‌ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌.

എന്നാല്‍, അതു വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. കാലക്രമത്തില്‍ ഗുരു ജാതിമത ചിന്തകള്‍ക്കതീതമായ മേഖലയിലേക്ക്‌ ഉയര്‍ന്നു. ആദ്യം ജാതിനിഷേധം. അപ്പോഴും മതത്തെ നിഷേധിച്ചില്ല. മതദ്വേഷമുണ്ടാകരുതെന്നേ പറഞ്ഞുള്ളു. പിന്നീട്‌ ഒരു മതമെന്നും ഏക മതമെന്നുമുള്ള നിലപാടിലേക്ക്‌. ഒടുവില്‍ സംഘടിത മതനിഷേധത്തിന്റെ ഉജ്വലമായ അവസ്‌ഥയിലെത്തി. എല്ലാവര്‍ക്കും സംഘടിതമതത്തെ നിഷേധിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന തത്വം ഉപദേശിച്ചത്‌.

ഗുരു അപ്പോഴേക്കും ജാതിമതഭേദങ്ങള്‍ക്ക്‌ അതീതനായിക്കഴിഞ്ഞിരുന്നു. തന്നെ ചിലര്‍ ജാതിമതങ്ങളുടെ ചില്ലുകൂട്ടില്‍ അടയ്‌ക്കുന്നതില്‍ അസംതൃപ്‌തനുമായിരുന്നു. 1091 മിഥുനമാസത്തില്‍ പ്രസിദ്ധീകരിച്ച, ശ്രീരാമകൃഷ്‌ണ മിഷന്‍ കേരള ശാഖയുടെ മുഖപത്രമായ പ്രബുദ്ധകേരളത്തില്‍ ഗുരു ഇങ്ങനെയൊരു വിളംബരം നടത്തി:

നാം ജാതിമത ഭേദങ്ങള്‍ വിട്ടിട്ട്‌ ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്‌തവത്തിനു വിരുദ്ധമായ ധാരണ ഇടവന്നിട്ടുണ്ട്‌ എന്നും നാം അറിയുന്നു.



1916-ല്‍ ഗുരു നടത്തിയ ഒരു പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങളിതാ: മതം മനസിന്റെ കാര്യമാണ്‌. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്‌. പലതരക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസിന്റെ ശരിക്കും വളര്‍ച്ചയ്‌ക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാകാന്‍ പ്രയാസമാണ്‌. എന്റെ മതം സത്യം മറ്റുള്ളവരുടേതെല്ലാം അസത്യം എന്ന്‌ ആരും പറയരുത്‌. സകല മതങ്ങളിലും സത്യമുണ്ട്‌. അതെല്ലാം സ്‌ഥാപിച്ചിട്ടുള്ളത്‌ സദുദ്ദേശ്യത്തോടെയാണ്‌.

ഗുരു ഇവിടെ മതങ്ങളുടെ അന്തഃസത്ത നിഷേധിക്കുന്നില്ല. മതങ്ങള്‍ മനുഷ്യനന്മയ്‌ക്കാണ്‌. എന്നാല്‍, സ്വന്തം മതം മാത്രമേ ശരിയായിട്ടുള്ളു എന്ന സംഘടിത മതതാല്‌പര്യത്തെ നിഷേധിക്കുന്നു. അങ്ങനെയുള്ള സംഘടിത മതത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്‌ യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക്‌ സമ്മതമാണ്‌. ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതി. എന്നു ഗുരു അര്‍ഥശങ്കയ്‌ക്കിടയില്ലാതെ പറയുന്നു.

ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതിയെന്നത്‌ ഗുരു വാക്കില്‍ ഒതുക്കിയില്ല. പ്രവൃത്തിയില്‍ തെളിയിച്ചു. അദൈ്വതാശ്രമത്തിലെ സംസ്‌കൃത പാഠശാലയില്‍ ടി.സി. ചാക്കോ എന്ന ഒരു ക്രിസ്‌തീയ വിദ്യാര്‍ഥിയും മുഹമ്മദ്‌ എന്ന മുസ്ലീം വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും ഗുരുവിനോട്‌ ഏറെ ഭക്‌തിയുള്ളവരായിരുന്നു. ഗുരുഭക്‌തി മൂലം ചാക്കോ സ്വന്തം പേരു മാറ്റി. ശ്രീനാരായണദാസ്‌ എന്ന പേരു സ്വീകരിച്ചു. ഗുരുവിന്റെ ഫോട്ടോ വച്ച്‌ ആരാധിക്കാന്‍ തുടങ്ങി. ഗുരു മാത്രമായി ചാക്കോയുടെ ദൈവം.

ചാക്കോയില്‍ വന്ന ഈ മനഃപരിവര്‍ത്തനം ഗുരു അറിയാനിടയായി. അദ്ദേഹം ചാക്കോയെയും മുഹമ്മദിനെയും അരികില്‍ വിളിച്ചുവരുത്തി. ചാക്കോയോട്‌ സ്‌നേഹത്തോടെ പറഞ്ഞു:

പേരു മാറേണ്ട. മതവും മാറേണ്ട. യേശുദേവന്റെ ഉപദേശം ഉള്‍ക്കൊണ്ടും ബൈബിളില്‍ പറയുന്ന

തത്വങ്ങള്‍ക്കനുസരിച്ചും ജീവിച്ചാല്‍ മതി.

തുടര്‍ന്ന്‌ മുഹമ്മദിനോടിങ്ങനെ പറഞ്ഞു:

നബിയുടെ വാക്കുകള്‍ക്കും ഖുര്‍ആനിലെ തത്വങ്ങള്‍ക്കും അനുസരിച്ചു ജീവിക്കുക. അതുവഴി നല്ല മനുഷ്യനാകാന്‍ കഴിയും.

ഗുരൂപദേശമനുസരിച്ച്‌ ചാക്കോ വീണ്ടും ചാക്കോ എന്ന പേരു സ്വീകരിച്ചു. ഗുരൂപദേശമനുസരിച്ച്‌ ജീവിക്കുകയും ചെയ്‌തു.

സ്വന്തം മതത്തിലേക്കും താല്‌പര്യങ്ങളിലേക്കും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കാത്ത ആത്മീവാദികളും മതനേതാക്കളുമുള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു മാതൃക വേറെ കണ്ടെത്താനാകുമോ? മതപരിവര്‍ത്തന കോലാഹലങ്ങളില്‍ രസിച്ചു നില്‍ക്കുന്നവര്‍ക്കു ചിന്തിക്കാനാകുമോ ഇത്തരമൊരു ഗുരുവിനെപ്പറ്റി?

ജാതിയും മതവും എന്നതുകൊണ്ട്‌ താന്‍ എന്താണ്‌ അര്‍ഥമാക്കുന്നതെന്ന്‌ ഗുരു ഒരിക്കല്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. നാം ജാതിമത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറഞ്ഞതിന്‌ നിലവിലിരിക്കുന്ന യാതൊരു ജാതിയോടും മതത്തോടും നമുക്കു യാതൊരു പ്രത്യേക മമത ഇല്ലെന്നു മാത്രമേ അര്‍ഥമുള്ളൂ.താന്‍ പ്രോത്സാഹിപ്പിക്കുന്ന മതപരിവര്‍ത്തനം സംഘടിത മതങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനമേയല്ലെന്നും ഗുരു വ്യക്‌തമാക്കിയിട്ടുണ്ട്‌:

ബാഹ്യമായ മാറ്റത്തിനാണ്‌ ഉത്സാഹമെങ്കില്‍ അത്‌ മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്‌. ആദ്യത്തെ മതത്തില്‍ നിന്നുള്ള പരിവര്‍ത്തനം ചിന്താശീലയുള്ള ഓരോ വ്യക്‌തിയിലും ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഹിന്ദുമതം, ക്രിസ്‌തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക്‌ ആ മതത്തില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുകതന്നെയാണു വേണ്ടത്‌.

പിറന്നുപോയ മതം ഉപേക്ഷിക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു വിധിക്കുന്ന ലോകത്താണ്‌ വ്യക്‌തിയുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച മഹാഗുരു ജീവിച്ചിരുന്നതെന്നോര്‍ക്കണം. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ തമസ്‌കരിച്ച്‌, അദ്ദേഹത്തെ ഹിന്ദുസന്യാസിയാക്കിയവരുടെ ലക്ഷ്യവും ഇതില്‍ നിന്നു വ്യക്‌തമാകും. ഗുരു നിര്‍ദേശിച്ചപോലെ ഓരോ വ്യക്‌തിയും തന്റെ വിവേകശക്‌തിയനുസരിച്ച്‌ മതം തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ മതത്തിന്റെ പേരില്‍ വേഷം കെട്ടി, മതത്തിന്റെ വരുമാനത്തിന്‌ ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗം പട്ടിണിയിലായിപ്പോകുമായിരുന്നു. അതിനവര്‍ സമ്മതിക്കില്ലല്ലോ.

ഒരു മതത്തിനും തനതായ അസ്‌തിത്വവും വ്യക്‌തിത്വവുമില്ല എന്നതാണു സത്യം. ഓരോ മതവും തൊട്ടു മുമ്പുണ്ടായ മതത്തില്‍ നിന്നോ മതങ്ങളില്‍ നിന്നോ പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌. ഹിന്ദുമതമെന്ന പേരില്‍ അറിയപ്പെടുന്ന ഹൈന്ദവധര്‍മം കാലാകാലങ്ങളില്‍ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ നിലയില്‍ എത്തിയത്‌. ഹിന്ദു മതത്തില്‍ നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ടാണ്‌ ജൈനമതവും ബുദ്ധമതവുമെല്ലാം പിറവിയെടുത്തത്‌. സെമിറ്റിക്‌ മതങ്ങളുടെ ഉല്‌പത്തിയിലും വളര്‍ച്ചയിലുമുള്ള കൊള്ളക്കൊടുക്കലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. മോസസ്‌ മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചകന്മാര്‍ക്കും ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം മുതല്‍ ഖുര്‍ആന്‍ വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കുമെല്ലാം ഒരു നൈരന്തര്യമുണ്ട്‌. ക്രിസ്‌തുവോ നബിയോ പൂര്‍വകാല മതതത്വങ്ങളെ തള്ളിപ്പറയുന്നില്ല. അവയില്‍ പറ്റിക്കൂടിയ അഴുക്കുകളെ ചൂണ്ടിക്കാണിക്കുകയും പുതുവഴി നിര്‍ദേശിക്കുകയുമാണു ചെയ്‌തത്‌. അപ്പോള്‍ മതങ്ങള്‍ തമ്മില്‍ എന്തിനാണു ശത്രുത?

ഗുരു ഈ ആശയം ലളിതമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്‌: ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്നു പേരു വിളിക്കാമെങ്കില്‍ പല പല ആചാര്യന്മാരാല്‍ സ്‌ഥാപിതമായ എല്ലാ മതങ്ങളും ചേര്‍ത്ത്‌ അതിനെ ഒരു മതമെന്നോ ഏക മതമെന്നോ എന്തുകൊണ്ടു പറഞ്ഞുകൂടാ. മതത്തിന്റെ പേരില്‍ ഭ്രാന്ത്‌ മൂത്ത്‌ ആയുധമെടുത്ത്‌ പോരാടുന്നവര്‍ക്കു നേരെ ഗുരു ഒരിക്കല്‍ ഉന്നയിച്ച ഈ ചോദ്യം ആയിരം വട്ടം ആവര്‍ത്തിച്ചുന്നയിക്കേണ്ട കാലം അതിക്രമിച്ചില്ലേ?

മതപരിവര്‍ത്തനം തടയാന്‍, മതപരിവര്‍ത്തനത്തിനിറങ്ങിയവരെ ചുട്ടുകൊല്ലുകയോ മതംമാറിയവരെ ആക്രമിക്കുകയോ ആണല്ലോ ഇപ്പോഴത്തെ പരിഹാരമാര്‍ഗം. എന്നാല്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ വളരെ ലളിതമായ മാര്‍ഗം ഗുരു ഉപദേശിക്കുന്നുണ്ട്‌.

സമബുദ്ധിയോടും സമഭക്‌തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്‌പര സ്‌നേഹപൂര്‍വം വിനിമയം ചെയ്യുന്നതിനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന്‌ അപ്പോള്‍ മനസിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്‌തമിക്കും.

ഗുരു പറഞ്ഞ വാക്യം ആവര്‍ത്തിക്കട്ടെ. മത്സരം മതം നിമിത്തമല്ല. മദം നിമിത്തമാണ്‌. നമ്മള്‍ എപ്പോഴാണ്‌ ഈ യാഥാര്‍ഥ്യം തിരിച്ചറിയുക? തിരിച്ചറിയുമ്പോള്‍ മാത്രമേ വാദിക്കാനും ജയിക്കാനുമുള്ള മത്സരത്തില്‍ നിന്നും അറിയാനും അറിയിക്കാനുമുള്ള യാഥാര്‍ഥ്യത്തിലേക്കു പ്രവേശിക്കാന്‍ നമ്മള്‍ക്കു കഴിയൂ. ഗുരു അതു തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ സര്‍വമത സമ്മേളന വേദിയുടെ പ്രവേശന കവാടത്തില്‍ ആ പ്രഖ്യാപനം എഴുതിവച്ചത്‌: വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌.

അതുകൊണ്ടു തന്നെയാണല്ലോ ശ്രീലങ്കയില്‍ വച്ചു തന്നെ വന്നുകണ്ട്‌ മതം മാറാന്‍ തയാറായ മുസ്ലീമായ ഭക്‌തനോട്‌ മുസ്ലീമായി ജീവിക്കാന്‍ ഗുരു ഉപദേശിച്ചത്‌. മതമല്ല, മതത്തിന്റെ പേരിലുള്ള മദം തന്നെയാണ്‌ പ്രശ്‌നം, ഗുരുവിന്റെ കാലത്തേക്കാള്‍ ഇക്കാലത്ത്‌. മദവൈരം കൊടുമ്പിരികൊള്ളുമ്പോള്‍ ഗുരു പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാതിരിക്കാനാവില്ല, നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം

ശ്രീ നാരായണ ഗുരു



ജനനം, ബാല്യം - വയല്‍വാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയല്‍വാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ നിന്ന് കൊല്ലത്തേക്കുള്ള റോഡില്‍ കൂടി പത്തുകിലോമീറ്റര്‍ ചെന്നാല്‍ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തന്‍കോട്ടേയ്ക്കുള്ള വഴിയില്‍ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റര്‍ പോയാല്‍ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയല്‍വാരം വീട്.

ഒരേക്കറോളം വിസ്തീര്‍ണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങള്‍ പഴക്കമുണ്ട്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തില്‍ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരല്‍പുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.വയല്‍വാരം വീട്ടുകാര്‍ക്ക് ഇലഞ്ഞിക്കല്‍ എന്ന ഒരു താവഴിയും ഉണ്ട്.

കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവര്‍ഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആര്‍പ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവര്‍ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവന്‍മാരും വന്നു നോക്കിയപ്പോള്‍ കുട്ടിയില്‍ ജീവന്‍ തുടിക്കുന്നതായും അവയവങ്ങള്‍ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിള്‍ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കള്‍ക്കു ബോധ്യപ്പെട്ടു.

വയല്‍വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരില്‍ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയില്‍ മാടന്‍ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുര്‍വേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാല്‍ ആശാന്‍ എന്ന പേര്‍ ചേര്‍ത്ത് മാടനാശാന്‍ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവര്‍ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവര്‍.

സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ അറിയപ്പെടുന്ന ഒരു ആയുര്‍വേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു.

ജനിച്ചത് വയല്‍വാരം വീട്ടില്‍ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കല്‍ വീടാണ്. ഈ ക്ഷേത്രം നായന്മാര്‍ക്കും ഈഴവന്മാര്‍ക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കല്‍ ക്ഷേത്രത്തില്‍ ആരാധനയില്‍ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികള്‍ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാന്‍ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തില്‍ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാര്‍ക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താല്‍ തമിഴിലെ പ്രാചീന കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വീട്ടില്‍ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതില്‍ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാന്‍ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാന്‍ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാല്‍ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയില്‍ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷന്‍മാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

പഞ്ചമഹായോഗം

പണ്ഡിതന്‍മാരായ ജ്യോതിഷികള്‍ എത്രയും അപൂര്‍വ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ മുഹൂര്‍ത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഗജകേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ അരോഗദൃഢഗാത്രരും , സദ് വൃത്തരും , കീര്‍ത്തിമാന്‍മാരുമായി തീരും എന്നുള്ളതാണു ഫലം.

ശ്രീ കണ്ഠയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധര്‍മ്മസ്ഥാപകരും ആയിത്തീരും

സാരസ്വതയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാന്‍ പോന്ന മഹാസാഹിത്യകാരന്‍ ആയി തീരുമെന്നു കാണുന്നു.

കേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാല്‍ വേളി നടക്കുകയില്ല എന്നു ഫലം

ഉഭയചരിതയോഗം - ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളര്‍ന്ന സല്കീര്‍ത്തി പേറുന്നവരും ആയിരിക്കും.

വിദ്യാഭ്യാസം

മണയ്ക്കല്‍ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവന്‍ കൃഷ്ണന്‍വൈദ്യന്റേയും ശിക്ഷണത്തില്‍ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടില്‍ മൂത്ത പിള്ളയില്‍ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടന്‍ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓര്‍മ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവന്‍ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കള്‍ക്ക് ഇവനെ വളര്‍ത്താന്‍ ലഭിക്കുകയുള്ളു.

പിതാവായ നാണുവാശാനില്‍ നിന്നും അമ്മാവനായ കൃഷ്ണന്‍ വൈദ്യനില്‍ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവന്‍ കൃഷ്ണന്‍ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമന്‍പിള്ള ആശാന്റെ അടുക്കല്‍ കൊണ്ടുചെന്നാക്കി.

ഈഴവവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനടുത്ത് സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാന്‍ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാല്‍ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോള്‍ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാന്‍ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീര്‍ന്നു.

അലങ്കാരം , തര്‍ക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങള്‍ ആശാന്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുള്ള നാണുവിന്‍ ആ ഭാഗങ്ങളൊക്കെ എളുപ്പത്തില്‍ പഠിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു.

യൗവ്വനകാലം

22 വയസ്സായപ്പോള്‍ (1878) നാണുവിനെ തുടര്‍ന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളില്‍ രാമന്‍പിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യന്‍ എന്നിവര്‍ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളില്‍ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമര്‍ശനം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം വിദ്യകള്‍ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയില്‍ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാന്‍ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നു, സമീപപ്രദേശങ്ങളില്‍ അദ്ദേഹം കാല്‍നടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകള്‍ ചൊല്ലിയും ജനങ്ങളില്‍ തത്വചിന്തയും, സമഭാവനയും വളര്‍ത്താനും ശ്രമിച്ചു.

സഹോദരിമാരുടെ നിര്‍ബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭര്‍ത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താല്‍ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാര്‍പോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടില്‍ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങള്‍കൊണ്ട് കോട്ടാര്‍ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടില്‍ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാര്‍ നിയോഗിച്ചയച്ച ആളുകള്‍ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിന്‍കരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേര്‍ന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവന്‍ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ അമ്മയുടെ മരണശേഷം ആ വീട്ടില്‍ നില്കുന്നത് നിരര്‍ത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാന്‍ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവില്‍ മനസ്സിലാക്കികാണും.

1885-ല്‍ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളില്‍ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടല്‍ത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയില്‍ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ വച്ചു് കുഞ്ഞന്‍പിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികള്‍. കുഞ്ഞന്‍പിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴില്‍ നാണുവാശാന്‍ ഹഠയോഗം മുതലായ വിദ്യകള്‍ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളില്‍ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങള്‍ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികള്‍ ചെയ്തതായും, മരുത്വാമലയില്‍ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാര്‍ പറയുന്നു.

സന്യാസത്തിലേക്ക്

എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ല്‍ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിന്‍ മുകളിലും ധ്യാനത്തിലേര്‍പ്പെടുക പതിവായി. അദ്ദേഹം ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീര്‍ത്തു. പിന്നീട് ചിറയിന്‍കീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിര്‍മ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.

അരുവിപ്പുറം ക്ഷേത്രം

1888 മാര്‍ച്ച് മാസത്തില്‍ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിര്‍ണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നു രണ്ടുവരികള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്ന സവര്‍ണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവര്‍ണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയില്‍ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവന്‍ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാല്‍ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകള്‍ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യന്‍മാര്‍ക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ല്‍ ആണ് ആ സവര്‍ണ്ണമേല്‍ക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവന്‍ ഏകാകിയായി ധ്യാനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അരുവിപ്പുറം ആറ്റില്‍ മുങ്ങി ഒരു ശിവലിംഗവുമായി ഉയര്‍ന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവന്‍ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്

ശിവഗിരി

1904 – ല്‍ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വര്‍ക്കലയില്‍ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളില്‍ അമ്പലങ്ങള്‍ നിര്‍മ്മിച്ചു. 1912-ല്‍ ശിവഗിരിയില്‍ ഒരു ശാരദാദേവിക്ഷേത്രവും നിര്‍മ്മിച്ചു.

1913-ല്‍ ആലുവയില്‍ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സര്‍വത്ര” എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 – 1923 കാലഘട്ടങ്ങളില്‍ അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരില്‍ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 – ല്‍ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

ജാതി സങ്കല്പം

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിര്‍ണ്ണയം എന്നീ കൃതികളില്‍ അദ്ദേഹം തന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു.

“ മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം
യഥാന ബ്രാഹ്മനാദിരസ്യൈവംഹാ തത്ത്വം വേത്തി കോ പി ന”

എന്നദ്ദേഹം എഴുതിയതില്‍ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിര്‍വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, നായര്‍ നമ്പൂതിരി ഈഴവന്‍ പറയന്‍, പുലയന്‍ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാല്‍ ഈ തത്ത്വം ആരറിയാന്‍? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദര്‍ശനം

എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ “ഏകമതം” എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

“ പലമതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം”

ദൈവ സങ്കല്പം

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തില്‍ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാര്‍ത്ഥമാണ്‌ ആത്മാവ് അല്ലെങ്കില്‍ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാല്‍ തന്നെ അത് മിഥ്യയുമാണ്‌. എന്നാല്‍ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിന്‍ നാനാരൂപങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാല്‍ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാല്‍ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിന്‍ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.

മരണം

ശിവഗിരിയില്‍ വച്ചാണ് ശ്രീനാരായണഗുരു മരണമടഞ്ഞത്.1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എന്‍.ഡി.പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1928 സെപ്റ്റംബര്‍ 20-നാണ് (മലയാളവര്‍ഷം 1104 കന്നി 5) അദ്ദേഹം മരണമടഞ്ഞത്.


3 comments:

വളരെ നന്നായി.

നല്ല ഉപകാരം

Thanks for the auspicious writeup. It in truth was once a
enjoyment account it. Look complicated to far introduced agreeable
from you! However, how can we keep up a correspondence?

Post a Comment