SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday 20 April 2014

ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam (Parameswari Commentary)


ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് -
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ“പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.

ആത്മസുഖത്തിന്റെ ദര്‍ശനം

ചരിത്രസ്രഷ്ടാവായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനവും സഞ്ചാരമാര്‍ഗങ്ങളും സമൂഹത്തില്‍ സംഭവിച്ച നവീകരണവും ഭാവിസാധ്യതകളും ജിജ്ഞാസുവായ ഒരു ഭക്തന്റെ കാഴ്ചപ്പാടില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ സദ്ഫലമാണ് കാവിയാട്ടു മാധവന്‍കുട്ടിയുടെ ‘ആത്മസുഖത്തിന്റെ ദര്‍ശനം’ എന്ന ഗ്രന്ഥം. മൂന്നു ഭാഗങ്ങളിലായി മുപ്പതിലേറെ ലേഖനങ്ങളാണ് ‘ആത്മസുഖത്തിന്റെ ദര്‍ശനത്തിലെ ഉള്ളടക്കം. ദാര്‍ശനികവും ധൈഷണികവുമായ മാനങ്ങളുള്ള ഇരുപത്തഞ്ചു ലേഖനങ്ങള്‍ ഒന്നാം ഭാഗം ഉള്‍ക്കൊള്ളുന്നു. ഗ്രന്ഥത്തിലെ കനപ്പെട്ട ഭാഗവും അതുതന്നെ. ഓരോ ലേഖനവും ഒരേ സമയം സ്വതന്ത്രവും മൊത്തം ലേഖനങ്ങള്‍ അടങ്ങുന്ന ജൈവസ്വരൂപത്തിന്റെ ഘടകങ്ങളുമാണ്. ആചാര്യസ്വഭാവമുള്ള ഒരു വ്യാഖ്യാതാവിന്റെ വിശദീകരണവ്യഗ്രത രചനകളില്‍ കടന്നു വരുന്നില്ല. ഗുരുദേവചരിതവുമായും ഗുരുദേവകൃതികളുമായും സാമാന്യപരിചയമുള്ളവര്‍ക്ക് എഴുത്തില്‍ അടിമുടി പുലര്‍ത്തിക്കാണുന്ന വാഗ്മിത വായനയെ ഹൃദ്യമായ അനുഭവമാക്കിത്തീര്‍ക്കുന്നു.

ഗുരുദേവന്റെ പേരില്‍ വിശ്വസിച്ചും പ്രചരിച്ചും പോരുന്ന ചില അപക്വധാരണകള്‍ പരിശോധിക്കുവാനും തിരുത്തുവാനും ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള ശ്രമം ശ്രദ്ധേയമാകുന്നു. മതവും ആത്മീയതയും അഭിന്നമാണെന്നുള്ള ധാരണ ഗുരുദേവന്റെ സംഭാവനയല്ല, ഗുരുവിനെ അറിയാത്തവരുടെ തെറ്റിദ്ധാരണയാണ്. ആ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരില്‍ ഗുരുദേവഭക്തന്മാരും വിരളമല്ല. ‘ഏകനായ ഈശ്വരനിലേക്ക് എങ്ങനെ ഇത്രയും വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ നിലവില്‍ വന്നു? അതിന്റെ യുക്തി എന്താണ്? ‘ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുള്ള ശ്രമം ആദ്ധ്യാത്മികാനുഭൂതി മതഭേദങ്ങള്‍ക്കുമപ്പുറമാണെന്നുള്ള നിഗമനത്തില്‍ ഗ്രന്ഥകാരനെ എത്തിക്കുന്നു. ഗുരുവിന്റെ വഴി അറിഞ്ഞു പിന്തുടരുന്നതിന്റെ ഫലമാണത്. പലമതസാരവുമേകമെന്നും എല്ലാ മതങ്ങളുടെയും പരമലക്ഷ്യം ഒന്നാണെന്നും ഉള്ള ഗുരുവിന്റെ ഉദ്‌ബോധങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ഇന്നു ലഭിക്കുന്നില്ല. മതങ്ങളെ സ്ഥാപനവല്‍ക്കരിക്കുവാനും തങ്ങള്‍ നിലകൊള്ളുന്ന മതം മാത്രമാണ് ശരി എന്നു ശഠിക്കുവാനും മതാതീത ആത്മീയത ഉപദേശിക്കുന്നില്ല. മതപരിവര്‍ത്തനത്തിനു മിക്കപ്പോഴും പ്രലോഭനമാവുന്നത് ആത്മീയമായ ഉല്‍ക്കര്‍ഷമല്ല ഭൗതികമായ താല്‍പര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ശരിക്കുമുള്ള ദിശാബോധം നല്‍കിയ നാരായണഗുരുവിനെ അനുയാത്രചെയ്യുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനം അടിസ്ഥാനപരമായി അദൈ്വതദര്‍ശനം തന്നെ. ചില കാര്യങ്ങളില്‍ അത് ശങ്കരാചാര്യരോട് വിയോജിക്കുന്നു. ശങ്കരാചാര്യരുടെ അദൈ്വതചിന്ത ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നു. ഗുരുശിഷ്യന്മാരുടെ പാരസ്പര്യത്തിനുള്ള കേന്ദ്രങ്ങളായി മഠങ്ങളും ഗുരുകുലങ്ങളും സങ്കല്‍പിക്കപ്പെട്ടിരുന്നു. ശങ്കരാചാര്യരുടെ കാലമാവുമ്പോള്‍ അവ ജാതിക്കോട്ടകളായി മാറുകയായിരുന്നു. ശങ്കരാചാര്യര്‍ സ്ഥാപിച്ച പുരി, ദ്വാരക, ശൃംഗേരി, ബദരി എന്നീ നാലു മഠങ്ങളിലും ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്കു മാത്രമേ സന്ന്യാസം നല്‍കിയിരുന്നുള്ളൂ. സന്ന്യാസത്തിനോ ആത്മീയോല്‍ക്കര്‍ഷത്തിനോ ജാതി പ്രതിബന്ധമല്ലെന്നു ഗുരു സമൂഹത്തെ പഠിപ്പിച്ചു. മനുഷ്യസമത്വത്തിന്റെ സംസ്ഥാപനത്തിന് ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ഉച്ചാടനം അനിവാര്യമാണെന്ന ഗുരുവിന്റെ ഉദ്‌ബോധനത്തെ പിന്തുടരുന്ന ഗ്രന്ഥകാരന്‍ നൂറ്റാണ്ടുകളില്‍ വേരോടിയ ചരിത്രയാഥാര്‍ഥ്യങ്ങളെ തുറന്നു കാണുന്നു.

മതാതീത ആത്മീയത അടുത്ത കാലത്ത് ഉയര്‍ന്നു കേട്ട ചര്‍ച്ചാവിഷയമാണെങ്കിലും പുതിയ ഒന്നല്ലെന്നു കാവിയാട്ടു മാധവന്‍കുട്ടി എടുത്തു പറയുന്നു. ഗുരുദേവന്റെ ആത്മീയദര്‍ശനം തന്നെ അതിന്റെ കാതല്‍. ആ ദര്‍ശനം വ്യക്തമായറിയുന്ന ഒരാള്‍ക്ക് മതേതരത്വത്തെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കും. എല്ലാ മതങ്ങളോടുമുള്ള സമഭാവനയാണത്. ഒരു മതത്തിന് പ്രത്യേക പരിഗണന നല്‍കുകയോ മറ്റൊരു മതത്തെ അവഗണിക്കുകയോ ചെയ്യാന്‍ അവസരം നല്‍കാത്ത മതപരമായ നിഷ്പക്ഷതയാണ് അതെന്നു ഗ്രന്ഥകാരന്‍ നിര്‍വചിക്കുന്നു.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പഠനവിധേയമാക്കുന്ന കാവിയാട്ടു മാധവന്‍കുട്ടി മറ്റു ചരിത്രനായകന്മാരുമായിട്ടുള്ള സന്തുലനത്തിന് ഔചിത്യപൂര്‍വം ശ്രമിച്ചിട്ടുണ്ട്. താരതമ്യത്തില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. ശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ബുദ്ധദേവന്‍, കാറല്‍മാര്‍ക്‌സ്, ഡോ. അംബേദ്കര്‍ തുടങ്ങിയ ചരിത്രനായകന്മാരാണ് ഇവിടെ കടന്നുവരുന്നത്. മുന്‍വിധികള്‍ സമീപനത്തെ അന്ധമാക്കിത്തീര്‍ക്കുന്നില്ല. ആത്മീയതയേയും ഭൗതികതയേയും സമന്വയിക്കുന്ന പ്രയോഗികസമീപനമായിരുന്നു ഗുരുവിന്റേത്. ഭൗതികസംവിധാനത്തില്‍ സോഷ്യലിസത്തിന്റെ സമത്വദര്‍ശനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ശാസ്ത്രീയസോഷ്യലിസത്തിന്റെ ദര്‍ശനമരുളിയ കാറല്‍മാര്‍ക്‌സിന്റെ സാന്നിധ്യം ഗുരുദേവന്‍ വിഭാവനം ചെയ്യുന്ന മാതൃകാസ്ഥാനത്തിന് അന്യമല്ല. ഗുരുദേവനെ അറിയാത്ത ഒരു സമുഹത്തിന് പഴയ ഭ്രാന്താലയത്തിലേക്കു മടങ്ങിപ്പോകുവാന്‍ അധികസമയം വേണ്ട. വര്‍ത്തമാനകാലം നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. അതിനെ നേരിടുവാന്‍ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമനജനാധിപത്യരാഷ്ട്രീയപ്രസ്ഥാനങ്ങളും അതതിന്റെ വഴികളില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. ആ വഴികളില്‍ വെളിച്ചത്തിന്റെ തുള്ളികള്‍ വിതറിത്തരികയാണ് ‘ആത്മസുഖത്തിന്റെ ദര്‍ശന’ത്തില്‍ കാവിയാട്ടു മാധവന്‍കുട്ടി ചെയ്യുന്നത്.

By: വിശ്വമംഗലം സുന്ദരേശന്‍
Source : http://janayugomonline.com

Tuesday 15 April 2014

ശ്രീനാരായണഗുരു ഹിന്ദുവാണോ?

1916 ല്‍ ഗുരുവിന്‍റെ വിളംബരം."നാംചില ക്ഷേത്രങ്ങള്‍
സ്ഥാപിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനു
സരിച്ചാണ്.ഇതുപോലെ കൃസ്ത്യാനികള്‍,മുഹമ്മദീയര്‍
മുതലായവര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കും വേണ്ടതു
ചെയ്തുകൊടുക്കാന്‍ നമുക്ക് എപ്പോഴും സന്തോഷമാണു
ള്ളത്.നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു".ശിവന്‍,ദേവി,
സുബ്രഹ്മണ്യന്‍,ഗണപതി തുടങ്ങിയ ഹിന്ദുമത ദൈവങ്ങളെ
പ്രതിഷ്ഠിക്കുകയും ഈ ദൈവങ്ങളെക്കുറിച്ച് സ്തോത്രകൃ
തികളെഴുതുകയും ചെയ്ത ശ്രീനാരായണഗുരു ഹിന്ദുവാണോ?
ഗുരുവിന്‍റെ അവസാനനാളുകളില്‍ ഇതിന്‍റെ വിശദീകരണമാ
രാഞ്ഞു ചെന്ന ശിഷ്യനോട് ഗുരു ഇപ്രകാരം പറഞ്ഞു.
"അത് എഴുതിയ ആള്‍ എന്നേ മരിച്ചുപോയി"


Posted on Facebook group by Mr. Cg Dharman

Saturday 12 April 2014

ആൾദൈവം - സഹോദരൻ അയ്യപ്പൻ

മനുഷ്യമാനസം നിൽപ്പൂ, ലോകോത്തര മനോഹരം
അത്ഭുതങ്ങൾക്കത്ഭുതമായ്‌ അചിന്ത്യബഹുവൈഭവം.
നിമേഷസമയംകൊണ്ട്‌ ലോകങ്ങളളവേന്നിയേ
സൃഷ്ടിച്ചു കാത്തഴിക്കുന്നു നരചിത്തം മഹാ വിഭു.
അതിലെല്ലാമുദിക്കുന്നു ,അതിൽ നിൽക്കുന്നു സർവ്വവും
അതിൽ ലയിക്കുന്നഖിലവും ,അതുതന്നെയശേഷവും.
അതിനെക്കൊണ്ടതുതന്നെ അതിൽ വിശ്വം രചിച്ചിടും ,
അതിന്റെ കൽപനാശക്തിയറിവോർ ദൈവവിത്തുകൾ.
സർവനാഥമതെന്നാലും തന്നനാഥത പോക്കുവാൻ
അതാൾദൈവത്തെയുണ്ടാക്കി ആശ്വാസമതിനേകുവാൻ.
മനുഷ്യനിൽക്കവിഞ്ഞുള്ള മനുഷ്യൻ തന്നെയീശ്വരൻ
മനുഷ്യചിത്തം കൽപ്പിക്കിലല്ലാതാവുന്നതെങ്ങനെ?
മനുഷ്യൻ വളരുന്തോറും വളരുന്നിതു ദൈവവും
ദൈവത്തിൻ പരിണാമങ്ങൾ വിചാരിക്കിൽ രസാവഹം.
ആളുതോറും വീടുതോറും ജനദേശങ്ങൾ തോറുമേ
വെവ്വേറെയോരോ ദൈവത്തെ സൃഷ്ടിച്ചൂ നരമാനസം.
ആദ്യം ദൈവങ്ങൾ കോപിഷ്ഠർ നിർദ്ദയർ രൗദ്രരൂപികൾ
കോപിച്ചിടായ്ക തന്നെയെന്നീശ്വരന്റെയനുഗ്രഹം!
മനുഷ്യജന്തുരക്തങ്ങളേകിദ്ദൈവഗണങ്ങളെ
അതിന്നാ യ്‌ തർപ്പണം ചെയ്തു സ്വതർപ്പണപരൻ നരൻ .
കുടുംബസഹിതം വാനിൽ ചില ദൈവങ്ങൾ പാർത്തിത്‌
മലമേൽ ,കടലിൽ ,കാട്ടിൽ ദൈവങ്ങൾ വേറെ വേറെയായ്‌.
മദ്യമാംസങ്ങളടകളപ്പം പിഷ്ഠങ്ങളെന്നിവ കഴിച്ചൂ ,
പലനൃത്തങ്ങളാടീ ദൈവങ്ങൾ നിത്യവും.
സ്തുതിപ്രിയൻ നരൻ ,തന്റെ ദൈവത്തിൻ പ്രീതി നേടുവാൻ
സ്തോത്രമാലകളുണ്ടാക്കീ പലമാതിരിയങ്ങനെ.
നരൻ നന്നായ്‌ ;ക്രമത്താലേ നന്നായുടനെ ദൈവവും.
ജ്ഞാനകാരുണ്യാദിയാകും ഗുണം ദൈവങ്ങളാർന്നിത്‌.
എണ്ണം കുറഞ്ഞു ദൈവങ്ങൾക്കൊടുവിൽ ദൈവമേകനായ്‌
സർവ്വജ്ഞനായ്‌ ,സർവ്വഗനായ്‌ ,സർവ്വശക്തനുമായവൻ.
ഉയർന്നു ദൈവം ,മർത്ത്യത്വം വിട്ടുപോവതു കാൺകയാൽ
ഇറക്കി നരനായ്‌ വീണ്ടും ദൈവത്തെ ദൈവകാരകൻ.
ആവശ്യമുള്ള ഗ്രന്ഥങ്ങളെഴുതിച്ചിങ്ങു വാങ്ങിനാൻ
ദൈവത്തെക്കൊണ്ടഹോ! മർത്ത്യൻ ,മർത്ത്യന്റെ വിരുതത്ഭുതം!
കവി കൽപ്പിച്ചു ദൈവത്തെ ,ചിത്രിച്ചൂ ചിത്രകാരകൻ,
രൂപം കൊത്തീ ശിൽപ്പകാരൻ ,എമ്പ്രാൻ ചോറീട്ടുമായിത്‌;
തത്വചിന്തകനെത്തീട്ട്‌ ദൈവക്കവിതത്തന്നിലെ
തത്വസാരം പ്രപഞ്ചിച്ചു കുഴപ്പത്തിൻ കുഴപ്പമായ്‌!
കവികൾ ,ചിത്രകാരന്മാർ ,ശിൽപ്പികൾ ,തത്വശാസ്ത്രികൾ
ശാന്തിക്കാരിവർ ചേർന്നിട്ട്‌ കുഴക്കുന്നൂ ജഗത്തിനെ!
അജ്ഞേയത്തെയറിഞ്ഞിടാൻ ,അമേയത്തെയളക്കുവാൻ
അചിന്ത്യത്തെച്ചിന്ത ചെയ്‌വാൻ ,അപ്രാപ്യത്തിങ്കലെത്തുവാൻ
തുനിയും സാഹസത്തിന്നീക്കുഴപ്പമനിവാര്യമാം,
മനോവ്യാമോഹനംമാത്രമതിന്റെ ഫലമോർക്കുകിൽ.
മനുഷ്യ ,നിന്റെ ചിത്തത്തിന്റെ വൈഭവങ്ങളിതൊക്കെയും
അതിനെ നീ നേരെയാക്കിൽ ക്ഷേമം തരുമതെപ്പൊഴും.
സ്ഥിതികൾ ചിത്തജന്യങ്ങൾ ,ചിത്തനീതങ്ങളാണവ
ചിത്തമാത്രങ്ങളുമവ ചിത്തശുദ്ധി സുഖാവഹം.
സ്ഥിതികൾ ചിത്തജന്യങ്ങൾ, ചിത്തനീതങ്ങളാണവ
ചിത്തമാത്രങ്ങളുമവ ചിത്താശുദ്ധിയരിഷ്ടദം.
ചിത്തക്കറകളെനീക്കി ചിത്തം വിമലമാക്കുക,
ശുദ്ധപ്രശാന്ത ചിത്തത്തിന്‍ വിശുദ്ധിയളവറ്റതാം !
സത്യവും ധർമ്മവും തന്നെ ദൈവം ,ശാസ്ത്രാർത്ഥസമ്മതം
അതിന്നു രൂപം നൽകായ്ക അതരൂപമദൃശ്യമാം.
ആളാക്കിവെച്ചു പൂജിക്കാന്നുള്ളോന്നല്ലതൊരിക്കലും
അതിന്റെ നിയമങ്ങൾക്കുചേർന്നുജീവിപ്പതേ മുറ.
ദൈവമെന്നറിയുന്നാളിന്നില്ലെങ്കിലുമിരിക്കിലും
ധർമ്മത്തിൻനിയമങ്ങൾക്കുനീക്കുപോക്കില്ലൊരിക്കലും.
നന്മ ,നന്മ ഫലിക്കുന്നൂ തിന്മ ,തന്മയുമങ്ങനെ
ഇക്കർമ്മനിയമത്തിന്നൊരാൾദൈവാപേക്ഷയില്ലതാൻ.
കാഞ്ഞിരക്കുരുകൈയ്ച്ചീടും ,പഞ്ചാര മധുരിച്ചിടും
ധർമ്മമാണവ രണ്ടിന്നും ദൈവമെന്തിന്നതൊക്കുവാൻ?
ദൈവമുണ്ടെന്നുമില്ലെന്നും വാദിച്ചീടുന്നു ബാലകർ
അബാലർ വാദമില്ലാതെ ജീവിക്കും ധർമ്മ്യജീവിതം.
ഹിംസചെയ്യില്ല കക്കില്ല ,കാമത്താൽ തെറ്റുകില്ലവർ
കള്ളം ചൊല്ലില്ല ,മദ്യങ്ങൾ കഴിച്ചീടില്ല ധാർമ്മികർ/
ശീലിച്ചു ശുദ്ധിയിവ്വണ്ണം ജ്ഞാനകാരുണ്യപൂർണ്ണരായ്‌
സദ്ധാർമ്മികർ സ്വതേ ചേരും സത്യധർമ്മപദം ധ്രുവം.

Courtesy :  http://gangapunarjani.blogspot.in/2010/05/blog-post_18.html

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി...! എന്തുകൊണ്ട്...?

ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവ മുഖാരവിന്ദത്തില്‍ നിന്നും ഉത്ഭവിച്ച് ഇന്ന് ലോകം മുഴുവന്‍ മാറ്റൊലിക്കൊള്ളുന്ന ഈ മഹാവാക്യത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിര്‍വ്വചിക്കുവാന്‍ മാത്രം നാം ആരുമല്ല എങ്കിലും, ''സനാതന ധര്‍മ്മ തത്വം'' നിറഞ്ഞു നില്‍ക്കുന്ന ഈ വാചകം അതിന്റെ തത്വത്തില്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും എന്ന് നിസ്സംശയം പറയാം.

എന്റെ അഭിപ്രായത്തില്‍ ഈ വാചകത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടുന്നത് ''നന്നായാല്‍ മതി'' എന്ന വാക്യമാണ്. എങ്ങിനെയാണ് ഒരു മനുഷ്യന്‍ നന്നാകുന്നത് ? ഈശ്വര വിശ്വാസമോ ഭക്തിയോ ഉണ്ടായാല്‍ ഒരാള്‍ നന്നാകുമോ ? ഒരിക്കലുമില്ല. കാരണം അങ്ങിനെയെങ്കില്‍ രാവണനും, ഹിരണ്യകശിപുവും, താരകാസുരനും , ത്രിപുരാസുരന്മാരും മറ്റും എത്രയോ നല്ലവര്‍ ആവുമായിരുന്നു..? അവര്‍ എല്ലാം തികഞ്ഞ ഈശ്വരഭക്തരും ആരാധകരും ആയിരുന്നല്ലോ...! ഹൈന്ദവ പുരാണങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അറിയാന്‍ കഴിയുന്നത് ഈശ്വരനെ പൂജിക്കുന്നതും സേവിക്കുന്നതും ഏറ്റവും കൂടുതല്‍ അസുരന്മാര്‍ ആണ് എന്നാണു. സ്വന്തം ആഗ്രഹ സാഫല്യത്തിന് വേണ്ടി; ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ വേണ്ടി; എല്ലാം സ്വന്തമാക്കാന്‍ വേണ്ടി അവര്‍ നിരന്തരം ഈശ്വരനെ വിളിച്ചുകൊണ്ടേ ഇരിക്കുന്നു. ഗുരുവായൂരും ശബരിമലയിലും തിരുപ്പതിയിലും പഴനിയിലും പള്ളികളിലും മസ്ജിദുകളിലും മറ്റും ഇപ്പോള്‍ ഈ അസുരന്മാരെ തട്ടി നടക്കാന്‍ സ്ഥലം പോലും ഇല്ല എന്നതല്ലേ വാസ്തവം ?

പറഞ്ഞു വന്നത്; ഈശ്വര വിശ്വാസം ഉണ്ടായത് കൊണ്ട് മാത്രം ആരും നന്നാകണം എന്നില്ല. ഒരാള്‍ക്ക് നന്നാവാന്‍ ഈശ്വര വിശ്വാസം ഉണ്ടാകണം എന്നുമില്ല. അങ്ങിനെയെങ്കില്‍ എങ്ങിനെയാണ് നന്നാവുക ? ആരാണ് നല്ലവന്‍ ? അക്കാര്യം ഗുരുദേവന്റെ ദാര്‍ശനിക കൃതിയായ ആത്മോപദേശ ശതകത്തിലെ ''അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം''. എന്ന ശ്ലോകം അറിയുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും എന്ന് തോന്നുന്നു. നാം നമ്മുടെ സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ ദ്രോഹിച്ച് കൊണ്ടോ വേദനിപ്പിച്ച് കൊണ്ടോ ആകരുത്. മറിച്ച് അത് മറ്റുള്ളവര്‍ക്കും കൂടി സുഖത്തിനു കാരണമായി ഭവിക്കണം. ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എന്ത് നന്നാവാന്‍ ?

സത്യത്തില്‍ ഇത് തന്നെയാണ് യഥാര്‍ത്ഥ സനാതന ധര്‍മ്മം. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക ; ഒരു പ്രാണിയെപ്പോലും അകാരണമായി ദ്രോഹിക്കാതെ ഇരിക്കുക ; കഴിവതും മറ്റുള്ളവരെ സഹായിക്കുക. ഈ ധര്‍മ്മം അനുഷ്ടിക്കാന്‍ ഒരാള്‍ ഈശ്വരനില്‍ വിശ്വസിക്കണം എന്നില്ല. ഈശ്വരനില്‍ വിശ്വസിക്കുന്ന ഒരുവന്‍ ഇങ്ങനെ ധര്‍മ്മം അനുഷ്ടിക്കണം എന്നുമില്ല. പക്ഷെ ധര്‍മ്മം അനുഷ്ടിക്കാത്തവന്‍ എത്ര വലിയ ഭക്തന്‍ ആയിരുന്നാലും എന്ത് പ്രയോജനം ? അന്യരെ ദ്രോഹിച്ച് കൊണ്ട് ഈശ്വരനെ ഭജിക്കുന്നവനെ ഏതു ഈശ്വരന്‍ സംരക്ഷിക്കും ? അങ്ങിനെ ഒരു വഴിപാടിന് വേണ്ടി ദുഷ്ടനായ ഭക്തനെ സംരക്ഷിക്കുന്ന ഈശ്വരനും ഒരു വാടക ഗുണ്ടയും തമ്മില്‍ എന്താണ് വ്യത്യാസം..?

മതം നന്നായാല്‍ മനുഷ്യന്‍ നന്നാവുമോ ? ഒരിക്കലുമില്ല. ഇനി മനുഷ്യന് നന്നാവാന്‍ മതം വേണം എന്നുണ്ടോ ? അങ്ങിനെയും ഇല്ല. ഈശ്വര വിശ്വാസം ഉണ്ടായി എന്ന് കരുതി ഒരാള്‍ നന്നാവണം എന്നില്ല. ഒരാള്‍ക്ക്‌ നന്നാവാന്‍ അവന്‍ ഈശ്വര വിശ്വാസി ആകണം എന്നും ഇല്ല.

അവിടെയാണ് ഈ വാക്യത്തിന്റെ പ്രസക്തി. വിശ്വാസിയോ അവിശ്വാസിയോ ഭക്തനോ യുക്തിവാദിയോ ആരുമായിക്കൊള്ളട്ടെ. സ്വന്തം കര്‍മ്മം കൊണ്ട് അവന്‍ ആരെയും വേദനിപ്പിക്കുന്നില്ല എങ്കില്‍ അവന്‍ ഉള്ളിടം എല്ലാം സ്വര്‍ഗ്ഗം. അവന്‍ പോകുന്നിടം എല്ലാം സ്വര്‍ഗ്ഗം. കാരണം സ്വര്‍ഗ്ഗം അവനില്‍ വസിക്കുന്നു.

ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞ് ആദ്യം നമുക്ക് ഗുരുദേവന്‍ പറഞ്ഞത് പോലെ ''നന്നാവാന്‍'' ശ്രമിക്കാം. അപ്പോള്‍ നാം അനുഭവിച്ചറിയും യഥാര്‍ത്ഥ ഈശ്വരനെ...! ഒരു പ്രാണായാമവും യോഗാസനവും ധ്യാനവും വേദ പഠനവും മറ്റും കൂടാതെ തന്നെ...!


Courtesy :  സുധീഷ് നമ:ശ്ശിവായ   www.facebook.com/Sudhi.NamaShivaya


ഭാര്യാധര്‍മ്മം (തിരുക്കുറള്‍ പരിഭാഷ) - ശ്രീ നാരായണഗുരു

വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം
വ്യയവും ചെയ്കില്‍ തന്റെ വാഴ്ചയ്ക്കു തുണയാമവള്‍
ഗുണം കുടുംബിനിയ്ക്കില്ലാതാകി,ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും
ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ടങ്ങൊന്നുമില്ലാതെയായിടും
ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നീടില്‍
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍?
ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേല്‍പ്പവള്‍ പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും
തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം
അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം
നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം
പേരു രക്ഷിക്കുന്ന നല്ലനാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ
നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്
സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം
[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

Friday 11 April 2014

ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ രണ്ടു ഉജ്ജ്വല നക്ഷത്രങ്ങള്‍- ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഒരേട് ആണ് താഴെ കൊടുത്തിരിക്കുന്നത്‌. കടന്നു വന്ന വിപ്ലവങ്ങള്‍ എല്ലാം വിസ്മരിച്ചു പുറകോട്ടു നടക്കുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ ..
ഗുരു
ശ്രീ നാരായണ ഗുരു: അയ്യപ്പന്‍ , ഡോക്ടര്‍ ( പല്‍പ്പു) മതം മാറണമെന്ന് പറയുന്നല്ലോ.
അയ്യപ്പന്‍: മതം മാറണമെന്ന് ചിലര്‍ക്കെല്ലാം അഭിപ്രായമുണ്ട്
ശ്രീ: മനുഷ്യന്‍ നന്നായാല്‍ പോരായോ.? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?
അയ്യപ്പന്‍:മനുഷ്യന്‍ നന്നാവാനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധ മതത്തില്‍ ആണ്.
ശ്രീ: ബുദ്ധ മതക്കാര്‍ എല്ലാം നല്ല മനുഷ്യര്‍ ആണോ? മല്‍സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും അസമത്വമാചരിക്കുന്നവരും ധാരാളമുണ്ടെന്നു നാം അറിയുന്നു

അയ്യപ്പന്‍: ഇപ്പോഴുള്ള ബുദ്ധ മതക്കാരില്‍ നല്ലവര്‍ വളരെക്കുറയും എന്നുവേണം പറയാന്‍.
ശ്രീ: അങ്ങനെയാണോ ? നാമും അത് കേട്ടു. ബുദ്ധ സന്യാസികള്‍ കിട്ടുന്നതെല്ലാം ഭക്ഷിക്കണം. മാംസമായാലും തിന്നും, കൊടുക്കുന്നതോന്നും വേണ്ടെന്നു പറയാന്‍ പാടില്ല .ഇല്ലേ ? അങ്ങനെ മാംസത്തിനു രുചി പിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകള്‍ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും. ഇത് നല്ലതാണോ?
അയ്യപ്പന്‍:ഇടക്കാലത്ത് ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യന്‍ നന്നാവാന്‍ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല
ശ്രീ: ക്രിസ്തുവിന്‍റെ ഉപദേശം നന്നല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരില്‍ പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. അല്ലെങ്കില്‍ അധ:പതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകള്‍ വരരുത്. തെറ്റുകള്‍ വന്ന ശേഷം ഹേ ! തെറ്റിപ്പോയല്ലോ എന്ന് തിരുത്താന്‍ സംഗതി വരാത്ത വണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ്‌ ജീവന്‍ മുക്താവസ്ഥ.

അയ്യപ്പന്‍: ബുദ്ധ മതക്കാര്‍ അതിനു നിര്‍വാണം എന്ന് പറയുന്നു.
ശ്രീ: അങ്ങനെയാണോ? ആയിരിക്കാം. ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരന്‍ ആണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടിടത് രണ്ടു വിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം,അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്ക വിധം ജാതിയെ ഉപേക്ഷിക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായം എന്താണ്?
അയ്യപ്പന്‍: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്നതായിരിക്കുമെന്നാണ് ആശാന്റെ അഭിപ്രായം.
ശ്രീ: അങ്ങനെയാണോ?

അയ്യപ്പന്‍: ഈ സംഗതിയില്‍ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാന് പറയുന്നത്.
ശ്രീ: നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം.
അയ്യപ്പന്‍: അറിയാം. തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും വെറുപ്പില്ല. മനുഷ്യന്റെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവര്‍ തമ്മില്‍ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായം എന്നറിയാം.
ശ്രീ: അതാണ്‌ നമ്മുടെ അഭിപ്രായം. മതം എന്ന് വച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണ്‌ വേണ്ടത്. അത് സാധിക്കും. സത്യവ്രതനെ നോക്ക്. (സത്യവ്രത സ്വാമിയെപ്പറ്റി) സത്യവ്രതന് അശേഷം ജാതിയില്ല ഉണ്ടോ?

അയ്യപ്പന്‍: സത്യവ്രതസ്വാമിക്ക് അശേഷം ജാതിയില്ല.
ശ്രീ: നമുക്കാര്‍ക്കും അത്ര ജാതി പോയിട്ടില്ലെന്നു തോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതന് അത്ര വ്യത്യാസമില്ലാത്ത ആളാണ്‌. അങ്ങനെ ജീവിക്കാമല്ലോ.? അവര്‍ക്ക് ജാതിയില്ല.
അയ്യപ്പന്‍:തീയര്‍ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവര്‍ക്കെല്ലാം വളരെ ബഹുമാനമായിരിക്കുകയാണ്.
ശ്രീ: (ചിരിച്ചു കൊണ്ട്) അത് കൊള്ളാം, ബഹുമാനമുണ്ടാകുമല്ലോ.
അയ്യപ്പന്‍: ചിലര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു ? നമുക്ക് നാരായണ മതം പോരായോ? എന്ന്.
ശ്രീ: അതെന്തിന്? അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. മതം ഏതുമാകട്ടെ.
അയ്യപ്പന്‍: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം അതാണ്‌.
ശ്രീ: നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മത സ്വാതന്ത്ര്യം വേണ്ടതാണ്. അതാണ്‌ നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?

അയ്യപ്പന്‍: പറയുന്നുണ്ട്. ഞാന്‍ ഈയിടെ ഒരു ആധാരത്തില്‍ ‘ബുദ്ധമതം ‘ എന്നു ചേര്‍ത്തു.
ശ്രീ: (ചിരിച്ചു കൊണ്ട്) ജാതി എഴുതിയില്ല അല്ലേ ? അത് കൊള്ളാം ജാതി വരരുത്: ഒരിടത്തും ജാതി ഉണ്ടായിരിക്കരുത്. മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം. മനുഷ്യന്‍ ഒരു ജാതി. അതാണ്‌ നമ്മുടെ മതം.
*********************************************************************************
വിവേകോദയം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌.
വിവേകോദയത്തില്‍ വന്ന അഭിമുഖത്തില്‍ ശ്രീ നാരായണ ഗുരു എന്നതിന് പകരം “സ്വാമി തൃപ്പാദങ്ങള്‍” എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

നന്ദി: കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍

ഗുരുദേവ സന്ദേശങ്ങൾ തള്ളിക്കളയുന്നത് ആപത്ത്: സുഗതകുമാരി

Posted on: Monday, 31 March 2014 

പള്ളുരുത്തി: മദ്യത്തിനും ജാതിക്കുമെതിരായ ഗുരുദേവ സന്ദേശങ്ങൾ തള്ളിക്കളയുന്നത് കേരളീയ സമൂഹത്തിന് വലിയ ആപത്ത് വരുത്തിവയ്‌ക്കുമെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. പള്ളുരുത്തിയിൽ പി. ഗംഗാധരൻ സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സുഗതകുമാരി.  ഗുരുദേവന്റെ ദർശനങ്ങളിൽ സൗകര്യപ്പെട്ടവ മാത്രം എടുത്ത് ഉപയോഗിക്കുകയാണ് മലയാളികൾ.

ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. പക്ഷേ, ജാതി മാത്രമേ നമുക്ക് ചോദിക്കാനുള്ളൂ. സമൂഹത്തെ തട്ടുകളിലാക്കുന്ന അതിശക്തമായ മതിൽക്കെട്ടുകൾ ഉയർന്നു വരികയാണ്. ഗുരുദേവനോട് നാം നന്ദികേട് കാട്ടുകയാണെന്നും സുഗതകുമാരി പറഞ്ഞു. ഭൂമിയെ സംരക്ഷിക്കാൻ, പച്ചപ്പ് സംരക്ഷിക്കാൻ പശ്ചിമഘട്ടം സംരക്ഷിക്കുവാൻ, ഭാഷയെ സംരക്ഷിക്കുവാനൊക്കെ ഒരുമിച്ചു നിൽക്കാൻ നമുക്ക് കഴിയണമെന്നും സുഗതകുമാരി പറഞ്ഞു. ചടങ്ങിൽ പ്രൊഫ. എം.കെ. സാനു പുരസ്‌കാരം സമ്മാനിച്ചു. ഒരു സ്വപ്‌നത്തിനു വേണ്ടി ജീവിതം ഹോമിച്ച പി. ഗംഗാധരന്റെ പേരിലുള്ള പുരസ്‌കാരം മറ്റൊരു സ്വപ്‌നത്തിനു വേണ്ടി ജീവിക്കുന്ന സുഗതകുമാരിക്ക് നൽകുന്നത് എന്തുകൊണ്ടും അർത്ഥ പൂർണമാണെന്ന് എം.കെ. സാനു പറഞ്ഞു.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.വി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ഡോ. സി.കെ. രാമചന്ദ്രൻ, കവയിത്രി വിജയലക്‌ഷമി, കെ.വി. സഞ്ജീവ്, ടി.വി. സാജൻ എന്നിവർ പ്രസംഗിച്ചു.

Label : http://news.keralakaumudi.com

അഹമ്മദാബാദിൽ ഗുരുദേവക്ഷേത്രം

അഹമ്മദാബാദ്: ഗുജറാത്തിലെ വത്‌വയിൽ അഹമ്മദാബാദ് ശ്രീനാരായണ കൾച്ചറൽ മിഷൻ സ്ഥാപിച്ച ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാകർമ്മം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ  മുംബയ് ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എം.ഐ. ദാമോദരൻ, ഭോപ്പാൽ ശ്രീനാരായണമിഷൻ  മുൻ പ്രസിഡന്റ് കെ. കെ. ശശിധരൻ, അഹമ്മദാബാദ്  ശ്രീനാരായണ കൾച്ചറൽ മിഷൻ പ്രസിഡന്റ് കെ. ആർ. എസ്. ധരൻ എന്നിവർ പ്രസംഗിച്ചു.

Label : keralakaumudi [  Wednesday, 02 April 2014 ]


ശ്രീ നാരായണ ഗുരുദേവന്റെ ശിവ സങ്കല്പ്പം.

കുടുംബവുമോത്തുള്ള കഴിഞ്ഞ ശിവഗിരി സന്ദര്ശ്ന വേളയില്‍ കുറച്ചധിക സമയം ഭഗവാന്റെ മഹാ സമാധിയില്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ക്കുകയുണ്ടായി . മഹാ സമാധിക്കു മുന്പിലലായി പുഷ്പ്പങ്ങലാല്‍ അലങ്കരിക്കപെട്ട ഒരു ഭാഗം ചൂണ്ടികാട്ടി ഇതെന്താണ് എന്ന് ഞാന്‍ അവിടെ പൂജകാര്യങ്ങള്‍ നടത്തിയിരുന്ന സന്യാസി വര്യനോട് ചോദിക്കുകയുണ്ടായി . അത് ശിവലിംഗം ആണ് എന്നാണ് എനിക്ക് അദ്ദേഹം തന്ന മറുപടി . തുടര്ന്ന് മഹാ സമാധിയില്‍ പൂജ നടക്കുമ്പോള്‍ പുഷ്പ്പങ്ങള്‍ അര്പ്പിാക്കുന്നത് ഈ ശിവലിംഗത്തില്‍ ആണ് എന്നും കാണാന്‍ കഴിഞ്ഞു .

ശിവന്‍ എന്നാ ആരാധന മൂര്ത്തി ക്ക് ഗുരുദേവന്റെി ജീവിതത്തില്‍ വളരെ ഇത്രയും പ്രാധാന്യം വരാനുള്ള കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അല്പ്പം ശ്രമിച്ചു . ഗുരുദേവന്റെ ജീവിത ചക്രത്തില്‍ ആദ്യമായി ശിവ സാനിധ്യം കാണുന്നത് ശിവലിംഗനാന്ദ സ്വാമികള്‍ വിവരിക്കുന്നുണ്ട് തുടര്ന്നാാണ് ഗുരുദേവനെ ശിവ സങ്കല്പ്പനത്തില്‍ കണ്ടുകൊണ്ട് “ബ്രഹ്മണെ മൂര്ത്തി മതേ” എന്ന് തുടങ്ങുന്ന കീര്ത്ത്നം രചിക്കുന്നത് . മറ്റൊരു പ്രധാന സംഭവം നമുക്കേവര്ക്കും അറിയാവുന്നത് പോലെ കേരളത്തില്‍ സാമൂഹ്യ വിപ്ലവം നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠയാണ് പ്രതിഷ്ടയാണ് .


എന്നാല്‍ ഗുരുദേവന്‍ നേരിട്ട് ശിവ ഭഗവാനെ കുറിച്ച് ലളിതമായി പറയുന്ന ഒരു സന്ദര്ഭംവ വായിക്കുകയുണ്ടായി .പുതുതായി ക്ഷേത്ര പ്രതിഷ്ട നടത്തണം എന്ന അപേക്ഷയുമായി വന്ന ഭക്ത ജനങ്ങളോടു ഗുരുദേവന്‍ നടത്തിയതായി രേഖപ്പെടുത്തിയ സംഭാഷണമാണ് . “ബിംബ പ്രതിഷ്ടക്ക് പകരം ഒരു വിളക്ക് സ്ഥാപിച്ചാല്‍ പോരെ ?” എന്ന് ചോദിക്കുന്ന ഗുരുദേവനോട് “പോരാ ആളുകള്ക്ക് ആരാധനാ മൂര്ത്തി വേണം അതുകൊണ്ട് മാത്രമേ അവര്‍ തൃപ്തി പ്പെടുകയുള്ളൂ” എന്ന് ഭക്തര്‍ പറയുന്നു . അപ്പോള്‍ ഗുരുദേവന്‍ ഇങ്ങനെ പറയുന്നു .


“ എന്നാല്‍ വിളക്കിനു ചുറ്റും മഹാന്മാരുടെ പടങ്ങള്‍ വച്ചാല്‍ മതിയല്ലോ . ശിവനും ശ്രീ രാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാര്‍ ആയിരുന്നുവെന്നാണ് നമ്മുടെ പക്ഷം . ശിവന്‍ കാട്ടില്‍ നടന്നിരുന്ന ചില കൂട്ടരുടെ ഇടയില്‍ സത്സ്വഭാവം കൊണ്ടും കരബലം കൊണ്ടും ഒരു പ്രമാണി ആയിരിന്നിരിക്കണം , അതിനാല്‍ ഒരു നല്ല പരാക്രമിയും ഉപകരിയും ആയിരുന്നതിനാല്‍ ആളുകള്‍ സ്തുതിച്ചു . ക്രമേണ എല്ലാ ഗുണങ്ങളും ദൈവസമാനനക്കി”.
ഗുരുദേവ പ്രതിഷ്ടകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ശിവ പ്രതിഷ്ടകള്‍ തന്നെ. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്ക്ക് സാധ്യത ഉണ്ട് എന്നാണ് എന്റെ് അഭിപ്രയം . മറ്റുള്ള അംഗങ്ങള്‍ ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാന്‍ താല്പ്പംര്യമുണ്ട് . താഴെ കാണുന്ന ചിത്രത്തില്‍ പുഷപ്പങ്ങലാല്‍ അലങ്കരിക്കപെട്ട ഭാഗം ആണ് ശിവലിംഗം .


Posted on facebook group by: Sudheesh Sugathan