SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday 22 December 2016

പരവൂർ വി. കേശവനാശാൻ


സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദനായിരുന്നു.സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.

കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.

പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.

അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി.ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു

സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഖണ്ഡുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി 'രാജകുമാര സംഭവം' എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.

1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.

കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു. വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവ സമുദായത്തിലെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.

1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.

സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുദേവനൊപ്പം ലോകസേവനം മനസിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു

Saturday 10 September 2016

ആലുവാ അദ്വൈതാശ്രമത്തില്‍ നിന്ന് ഗുരുപുറപ്പെടുവിച്ച വിളംബരം---1916 പ്രബുദ്ധകേരളം മാസിക.

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങ
ള്‍ കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേകവര്‍ഗ്ഗക്കാര്‍ 
നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിവിചാരിച്ചും പ്ര
വര്‍ത്തിച്ചും വരുന്നതായും,അതുഹേതുവാല്‍ നമ്മുടെവാ 
സ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെ
ന്നും അറിയിക്കുന്നു.നാം ഒരുപ്രത്യേക മതത്തിലോ ജാതി
യിലോ ഉള്‍പ്പെടുന്നില്ല.വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗ
ത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പി 
ന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമ
ത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും മേലും 
ചേര്‍ക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന
തുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേ
ക്കായിപ്രസിദ്ധം ചെയ്തിരിക്കുന്നു.''"
ഈഴവരടക്കമുള്ള അവര്‍ണ്ണര്‍ വായിച്ചറിയാന്‍ വേണ്ടി
യല്ല"നാം ജാതിഭേദംവിട്ടിരിക്കുന്നു"എന്നവിളംബരം ഗു
രു പുറപ്പെടുവിച്ചത്.മനകളിലുംരാജകൊട്ടാരത്തിലും വ 
രേണ്യവര്‍ഗ്ഗക്കാരിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന
"പ്രബുദ്ധകേരള"ത്തില്‍ പ്രസിദ്ധീകരിച്ചത് ജാതിഹിന്ദുക്കള്‍ 
മാത്രം വായിച്ചറിയാനുംഅന്നത്തെനാടുവാഴിത്ത ഭരണവ
ര്‍ഗ്ഗവിഭാഗങ്ങളെക്കൂടി നവോത്ഥാനത്തിന്‍റെ ദാര്‍ശിനിക 
വീക്ഷണത്തില്‍ കടന്നുവരുന്നതിന് സാധ്യമാക്കുന്ന വ്യക്ത
മായലക്ഷ്യബോധത്തോടെയുമായിരുന്നു.ശ്രീനാരായണഗു
രുവിനാല്‍ രൂപംകൊണ്ട നവോത്ഥാനത്തിന്‍റെ ചരിത്രപ
ശ്ചാത്തലമെന്തെന്ന് ധാരണചെയ്യാത്തതുകൊണ്ടാണ് എല്ലാ
വരും ജാതിബന്ധങ്ങളില്ലാതെ ജീവിക്കാന്‍ ശ്രമിക്കണമെന്ന 
അര്‍ത്ഥത്തില്‍സന്ന്യാസിമാരും,പണ്ഡിതന്മാരും,രാഷ്ട്രീയ 
നേതാക്കളുംഗുരുവചനത്തെ തെറ്റായി ചിത്രീകരിക്കാനിട
വന്നത്.കന്നി 5ന് സംസ്ഥാനതലത്തിലുള്ള ശതാബ്ദിയാഘോ 
ഷങ്ങള്‍ പൊടിപൊടിക്കാനുള്ള തിരിക്കിലാണിപ്പോള്‍ കേ 
രളത്തിലെ മന്ത്രിമാരുംസാംസ്ക്കാരികവകുപ്പും.ശ്രീനാരാ
യണഗുരുവിനെ ആധുനിക കേരളത്തിന്‍റെ ശില്‍പിയും ന 
വോത്ഥാനനായകനുമായി അംഗീകരിക്കാന്‍ നമ്മുടെസാം 
സ്ക്കാരികവകുപ്പും മന്ത്രിമാരും,ഇന്നിപ്പോള്‍ ഗുരുവിനെ 
നെഞ്ചിലേറ്റി അമിതാവേശവും മത്സരബുദ്ധിയും പ്രകടിപ്പി
ച്ച് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രംഗത്തുവ
ന്നിരിക്കുന്ന രാഷ്ട്രീയനേതാക്കളും തയ്യാറാകുമോ?ആയിര
ത്താണ്ടുകളായി നിലനിന്നുവന്ന ഹിന്ദുമതനീതിശാസ്ത്രത്തി
നെതിരെ പരസ്യമായി നിയമലംഘനം നടത്തുകയും ചരി
ത്രത്തെ ഉഴുതുമറിച്ചുകൊണ്ടുള്ള നവോത്ഥാനപ്രവര്‍ത്തന
ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തശ്രീനാരായണഗുരു
വിനെയും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ മോചനത്തിനായി ജാ
തിസംരക്ഷകരായ നാടുവാഴിഭരണവര്‍ഗ്ഗത്തോട് യുദ്ധപ്ര
ഖ്യാപനം നടത്തിയ കേരളത്തിന്‍റെ വീരസന്താനമായ മഹാ
ത്മാഅയ്യ ങ്കാളിയുടേയും പേരില്‍ നമ്മുടെ സാംസ്ക്കാരിക
കേരളത്തില്‍ എന്തുകൊണ്ട്ഇതുവരെ ഒരു സര്‍വകലാശാല
യുണ്ടായില്ലെന്ന ചോദ്യമിപ്പോളുയര്‍ന്നുവരുകയാണ്.?തമി
ഴും സംസ്കൃതവും ചേര്‍ത്ത് പുതിയ ഒരു ജാതിഭാഷയുണ്ടാ
ക്കി ദേവഭാഷയില്‍ മനോഹരമായ ബ്രാഹ്മണ്യസാമൂഹ്യക്ര
മം ഒരുവര്‍ണ്ണസിദ്ധാന്തമായി നടപ്പിലാക്കിയ ആചാര്യന്‍റെ 
പേരിലും ജാതിഭാഷയെസംരക്ഷിച്ച് സാഹിത്യപ്രവര്‍ത്തന
ങ്ങള്‍ നടത്തിയ ഭാഷാസംസ്ക്കാര സാമ്രാജ്യവാദികളായ മ 
ഹാരഥന്മാരുടെപേരിലുംനമ്മുടെനാട്ടിലിപ്പോള്‍സര്‍വകലാ
ശാലകളുണ്ടെല്ലോ.
ഗുരുവിളംബരത്തിലെ ഓരോവരിയും സുചിന്തിതമായആ
ശയം സ്ഫുരിക്കുന്നതാണ്.1916ല്‍ ഒരുഹിന്ദുമതപ്രസിദ്ധീ
കരണമായി ആരംഭിച്ച പ്രബുദ്ധകേരളത്തിലൂടെ ഗുരു അ
ന്നത്തെ നാടുവാഴികളെ രഹസ്യമായി അറിയിച്ചതെന്താണ്? 
ശ്രീനാരായണഗുരു വേദം പഠിച്ചിട്ടുണ്ടെന്ന്അന്നത്തെ തിരുമേ
നിമാരും തമ്പുരാക്കന്മാരും പറയും .വേദം എന്നാല്‍ ബ്രാഹ്മ
ണരും തമ്പുരാക്കന്മാരും ത്രിനേത്രം തുറന്ന് വാമൊഴിയായി 
തലമുറകളിലേക്ക് പരമ്പരാഗതമായി പകര്‍ന്നു നല്‍കുന്നരഹ
സ്യ ഭാഷാഗണിതവേദമെന്നാണര്‍ത്ഥം.നാം ഒരുപ്രത്യേകമത
ത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നില്ലെന്ന് അവര്‍ണ്ണജാതിയില്‍
പ്പെട്ട ഒരു വ്യക്തിപറയുകയും അതനുസരിച്ച് ജീവിക്കുകയും 
ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ തമ്പുരാക്കന്മാര്‍ മാത്രമറിയുന്ന 
ജാതികളുണ്ടാക്കിയ ഭാഷയുടെ ഗണിതതന്ത്രവിദ്യാരഹസ്യം
അന്വേഷിച്ചറിഞ്ഞവനാണെന്ന് വ്യക്തം.നാടുവാഴിത്തരാജഭ
രണത്തിന്‍റെ ആസ്തിത്വത്തെ ചോദ്യംചെയ്തുകൊണ്ട് നവോ 
ത്ഥാനസന്ദേശങ്ങളാല്‍ പ്രചോദിതരായി ജീവത്തായ ഒരു സ
മൂഹം കേരളത്തിന്‍റെ മണ്ണില്‍ ചവിട്ടുറപ്പിക്കാന്‍ തുടങ്ങിയ 
പശ്ചാത്തലത്തില്‍ ഗുരു അന്നത്തെതമ്പുരാക്കന്മാരോട് പ്രബു
ദ്ധകേരളത്തിലൂടെ ആശയസംവേദനം ചെയ്തതിന് ഏറെ ച
രിത്രപ്രാധാന്യമുണ്ട്.ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെടാ
ത്തവരാണ് ആലുവ അദ്വൈതാശ്രമത്തിലെ തന്‍റെ ശിഷ്യസം 
ഘത്തിലേക്ക് കടന്നുവരുന്നതെന്ന ഗുരുവിന്‍റെ പദപ്രയോഗ
ത്തില്‍ മുഴുവന്‍ ശ്രീനാരായണീയരും ഉള്‍പ്പെടുമെന്ന അര്‍ത്ഥ
ത്തിലാണ് വായിച്ചെടുക്കേണ്ടത്.നാടുവാഴിത്തം ആയിരത്താ
ണ്ടുകളായി രഹസ്യമായി സൂക്ഷിച്ചുപോരുന്നതെല്ലാം പര
സ്യമാക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച ബഹുജനമുന്നേറ്റംനാടു 
വാഴിത്തത്തിനെതിരെ ആസന്നമായിരിക്കുന്നുവെന്ന മുന്നറി 
യിപ്പുകൂടി നല്‍കുന്നതാണ് ഗുരുവചനം.നാടുവാഴികളായ 
മനുഷ്യവംശജരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായാല്‍ മാത്ര
മേ ജാതിപീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട മര്‍ത്ത്യര്‍ക്കും 
സംരക്ഷണവും സമാധാനജീവിതവുമുണ്ടാകൂ എന്ന് ചിന്തി
ക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് ചരിത്രം 
കടന്നുവരുന്നത്.സംഘടിച്ചു ശക്തരാകുക,വിദ്യകൊണ്ട് സ്വ 
തന്ത്രരാകുക എന്നത് ഒരു വ്യക്ത്യാധിഷ്ഠിതസന്ദേശമല്ല,ജാ
തിബോധത്തോടെ സംഘടിച്ചു ശക്തിയാര്‍ജ്ജിക്കുന്ന സാമൂ 
ഹ്യാധിഷ്ഠിതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഗുരുവിന്‍റെ ഉ 
ല്‍ബോധനമെന്ന് ബോധ്യപ്പെടേണ്ടതാണ്.വിദ്യകൊണ്ട് സ്വ 
തന്ത്രരാകുന്നതോടെ ജാതിവിവേചനങ്ങളില്‍ നിന്ന് മോചനം
നേടാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് ചരിത്രം കടന്നുവരു
മെന്ന് ഗുരു ദീര്‍ഘദര്‍ശനം ചെയ്യുന്നതായും നമുക്ക് കാണാ
വുന്നതാണ്.ജാതി മേല്‍ക്കോയ്മയും ജാതിചൂഷണവും ജാ
തിവ്യവസ്ഥയില്‍ക്കൂടി സ്ഥാപിതമായിരിക്കുന്ന ജന്മിത്വവും
നിലനില്‍ക്കുന്നിടത്തോളം ജാതീയമായി സംഘടിച്ച് പ്രതി
രോധിക്കാനുള്ള പ്രവണതയും നിലനില്‍ക്കുകതന്നെചെയ്യും.
ജാതിസിദ്ധാന്തങ്ങളും ജാതിവ്യത്യാസങ്ങളും ജനമനസ്സുക
ളില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്.ശ്രേണീകൃതമാ
യ ജാതിവ്യവസ്ഥയെ സ്ഥാപിക്കുന്നകര്‍മ്മഫലസിദ്ധാന്തം 
ദൈവകല്‍പനകളായി മുപ്പാലില്‍ക്കൂടിരക്തത്തില്‍ കയറ്റി 
വിട്ടിരിക്കുന്നതിനാല്‍ ജാതികളെ ജനമനസ്സുകളില്‍ നിന്ന് ക 
ടപുഴക്കിയെറിയാന്‍ എളുപ്പമല്ല.ശ്രീനാരായണഗുരു ജാതി 
ചിന്തയില്ലാതെ,ജാതിവ്യത്യാസങ്ങളില്ലാതെ ജീവിച്ചത് ജാതി
കളെ സൃഷ്ടിച്ച ഭാഷയുടെ സങ്കേതങ്ങളും ഭാഷയുടെ ഗണിത 
തന്ത്രവിദ്യാരഹസ്യവും കഠിനതപസ്സിലൂടെ തിരിച്ചറിയാന്‍ 
കഴിഞ്ഞതുകൊണ്ടാണ്.സമൂഹംപൂര്‍ണ്ണമായുംജാതിമുക്ത
മാകണമെങ്കില്‍ ജാതികള്‍ ആര്,എന്ന്,എങ്ങിനെ,എന്തിനു
വേണ്ടിയുണ്ടാക്കിയെന്നതിന്‍റെ തന്ത്രവിദ്യാരഹസ്യം പര
സ്യമാക്കപ്പെടുന്നപൊതുവിദ്യാഭ്യാസംവിദ്യാലയങ്ങളില്‍
നടപ്പിലാകണം.അത്തരം അറിവുനേടുന്നതിനുള്ള വിജ്ഞാ 
നവേദികളാണ് ഇപ്പോള്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങ
ളിലൂടെ നമ്മുടെ സാംസ്ക്കാരികകേന്ദ്രങ്ങളില്‍ വളര്‍ന്നുവ
രേണ്ടത്.

ശ്രീനാരായണ ഗുരുദേവൻ കോടതി വ്യവഹാരങ്ങൾക്കുള്ള ഉപകരണം അല്ല.


പ്രിയ സഹോദരങ്ങളെ ,
ശ്രീനാരായണ ഗുരുദേവന്റെ ദൈവികത ഏതെങ്കിലും കോടതിയിലെ വാദ പ്രതിവാദങ്ങളിലൂടെ സ്ഥാപിക്കച്ചെടുക്കേണ്ട ഒരു കാര്യം ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത്തരം തല തിരിഞ്ഞ കോടതി വിധിയെ പരമ പുശ്ചത്തോടെ .......അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാനാണ് ഓരോ ഗുരുദേവ ഭക്തനും ശ്രമിക്കേണ്ടത്. അതിനു പകരം മനസ്സും ശരീരവും ധനവും മുഴിഞ്ഞു നാറിയ കോടതി വ്യവഹാരങ്ങളുടെ ദയാ ദാക്ഷിണ്യത്തിനായി ആരും പാഴാക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്വന്തം പിതൃത്വം അംഗീകരിച്ചു കിട്ടുവാൻ കോടതി വ്യവഹാരവും ഡി. എൻ.എ . പരിശോധനയും സാക്ഷി വിസ്താരവുമായി കോടതി വരാന്ത കയറി ഇറങ്ങുന്നതുപോലെ ഏതാണ്ട് അതിനു സമാനമായിഏതെങ്കിലും ഒരു ന്യായാധിപന്റെ തലനാരിഴ കീറി പരിശോധനയും വിചാരണയും സാക്ഷി വിസ്താരവുമൊക്കെ വിധി പകർപ്പും ഒക്കെ വേണോ ഗുരുദേവൻ പരബ്രഹ്മ മൂർത്തിയാണ് എന്ന് നമുക്ക് സ്ഥാപിച്ചു കിട്ടുവാൻ ? അഥവാ ഇനി പൊതു മനസ്സിനെ ബോധിപ്പിക്കുവാൻ വേണ്ടി ഇങ്ങനെ ഒരു വിധിന്യായം അനിവാര്യം ആണ് എന്ന് ശുദ്ധാത്മാക്കളായ കുറെ സദ് ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ ...... മറിച്ചാണ് സുപ്രീം കോടതിയിലെ ബഹുമാന്യ ഗോസായി ജഡ്ജ് വിധി പ്രസ്താവിക്കുന്നതെങ്കിലോ ? വീണ്ടും എങ്ങോട്ട് പോവും ? .... ഐക്യ രാഷ്ട്ര സഭയിലേക്കോ ? അതോ ഹേഗിലെ അന്താരാഷ്‌ട്ര കോടതിയിലേക്കോ ?
( ശ്രീ. ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞാ കേസിൽ ഉണ്ടായ വിധി തീർപ്പ് ആരും മറന്നിട്ടുണ്ടാവാൻ ഇടയില്ല ... ആ വിധി ഇന്നും നില നിൽക്കുന്നു. അതിന്റെ ചുവടു പിടിച്ചു തന്നെ ആണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും ഇത്തരം തല തിരിഞ്ഞ നിരീക്ഷണം ഉണ്ടായത് എന്ന് മറക്കരുത് .
2003 ൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.എൽ ,ഗുപ്തയും , ജസ്റ്റിസ് ബസന്തും ചേർന്ന ഡിവിഷൻ ബെഞ്ച് ഉമേഷിന്റെ സത്യപ്രതിജ്ഞ അസാധുവാക്കുകയും ദൈവനാമത്തിൽ അല്ലങ്കിൽ ദൃഢ പ്രതിജ്ഞ എടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. , ആ വിധി വെക്കേറ്റു ചെയ്തു കിട്ടുവാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഡിവിഷൻ ബഞ്ചിലെ ആർ.എം. ലോധയും , ആർ. അനിലും ചേർന്ന് 2012 ൽ പ്രസ്തുത കീഴ് കോടതി വിധി ശരി വയ്ക്കുകയാണ് ചെയ്‍തത്. അതാണ് നിലവിലെ കോടതി വ്യവഹാരത്തിന്റെ കഥ. നിലവിലെ സംവിധാനത്തിൽ അതിനപ്പുറം ഒരു വിധി പ്രതീക്ഷിക്കുകയും വേണ്ട )
ചരിത്രത്തിൽ ഇന്നേ വരെ കോടതി വിധിയിലൂടെ ഒരു ദൈവവും ജനിച്ചിട്ടില്ല .....പീലാത്തോസിന്റെ കോടതി നിഷ്ക്കരുണം കൈകഴുകി ഒരുവനെ കുരിശിലേക്കയച്ചപ്പോൾ അവിടെ ഒരു ദൈവം ജനിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരേ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമ്മുടെ മനസ്സിന്റെ ശ്രീകോവിലിൽ ആണ് വാണരുളുന്നത് ..... നിഷ്ക്കളങ്ക ഭക്തിയുടെ കണ്ണീരുപ്പിനാൽ എല്ലായ്പ്പോഴും അഭിഷേകം ചെയ്യപ്പെടുന്ന ആ ചൈതന്യമൂർത്തി അവിടെ നില നിൽക്കുന്നിടത്തോളം കാലംആർക്കും ആകുലത വേണ്ട.

ഗുരുവല്ലോ പരദൈവം എന്ന വ്യക്തി അധിഷ്ഠിത വിശ്വാസം . എം. ശാർങ്‌ഗധരൻ

കേരളകൗമുദി  : September 7 - 2016 .
ദൈവവിശ്വാസം കുറവായിരുന്ന എന്നെ 1997 - ൽ ഇ. കെ . നായനാർ നയിച്ച ഇടതുപക്ഷ സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. നിയമസഭയിൽ നടത്തിയ പ്രത്യേക നിയമനിർമ്മാണത്തിന്റെ പിൻബലം ഉണ്ടായിരുന്ന ഈ നിയമനം ദൈവവിശ്വാസം സംബന്ധിച്ച് എന്റെ വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാദിവസവും ഉച്ചയ്ക്ക് ശിവഗിരിയിൽ നടക്കുന്ന ഗുരുപൂജയിൽ സന്യാസിശ്രേഷ്ഠരും ഗുരുഭക്തരും കൂടി ഉറക്കെ ചൊല്ലുന്ന ഒരു സ്തോത്രം ഉണ്ട്. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് [ 1888 ] മുമ്പ് ധ്യാനത്തിലിരുന്ന കൊടിതൂക്കിമലയിൽ നിന്നും ഗുരുവിനെ ഒഴിപ്പിക്കാനായി എത്തിയ പാർവത്തുകാർ പിന്നീട് ഗുരുദേവന്റെ പക്കൽ നിന്നും ആദ്യസന്ന്യാസി ഭീക്ഷ സ്വീകരിച്ച് ശിവലിംഗ സ്വാമികൾ ആയി മാറിയപ്പോൾ രചിച്ചതാണ് ഗുരുഷഡ്കം എന്ന സ്തുതിഗീതം.
ആറ് ശ്ളോകങ്ങൾ ഉള്ള ഈ സ്തോത്രത്തിലെ ഒാരോ ശ്ളോകത്തിന്റേയും ആദ്യാക്ഷരം എടുത്ത് കൂട്ടിവച്ചാൽ ഒാം നമശിവായ എന്ന് വായിച്ചെടുക്കാനാവും. ' ഒാം നമ ശിവായ ' എന്നതിന്റെ പൊരുൾ എന്തെന്ന് പെട്ടെന്ന് മനസിലാക്കാൻ ഗുരുദേവന്റെ കൃതിയായ ഷൺമുഖസ്തോത്രത്തിന്റെ ഒരു ചെറുഭാഗം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ' അ 'കരാഭി സ്വരാക്ഷരങ്ങൾ ക്രമമായി ഒാരോ ശ്ളോകത്തിന്റെയും ആദ്യാക്ഷരമായി വരത്തക്കവണ്ണം ആണ് ഈ കൃതി രചിച്ചിരിക്കുന്നത്. ശിവന്റെ വിശേഷണങ്ങൾ എല്ലാം സുബ്രഹ്മണ്യനും ഇണങ്ങുന്നുവെന്നുവിധം ഈ കൃതിയിൽ വിവരണം നടത്തിയിരിക്കുന്നു. ഈ രചനയിലെ ചില വർണ്ണനകൾ കാണുമ്പോൾ ശിവനും സുബ്രഹ്മണ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തോന്നിപ്പോകും.
ഷൺമുഖസ്തോത്രത്തിലെ 'അം' കഴിഞ്ഞുള്ള 'അ' എന്ന അക്ഷരത്തെ മുൻനിറുത്തി 'അല്ലിലും പകലു ... എന്ന ഒരു ശ്ളോകം ഉണ്ട്. അതിൽ 'സൗമ്യമായി മുതൽ ഉള്ളടക്കിയിരിപ്പതും ' എന്ന പ്രയോഗത്തെക്കുറിച്ച് നാരായണഗുരുകുലം അധിപൻ മുനിനാരായണ പ്രസാദിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്: ' അങ്ങനെ സ്തുതിച്ചും ധ്യാനിച്ചും ഇരിക്കുന്ന എന്നിൽ നീയാകുന്ന സൗമ്യമായ മുതൽ വന്നുനിറയും. അതായത് നീയാകുന്ന നിർവികാരവും പ്രകാശാത്മകവും ആയ പൊരുൾ തന്നെയാവും ഞാൻ എന്ന ബോധം കൊണ്ട് എന്റെ സത്ത നിറയുന്നു. അങ്ങനെ നീയും ഞാനും രണ്ടല്ല എന്നിരിക്കുമ്പോൾ എനിക്കെങ്ങനെ നിന്നിൽ നിന്ന് അകന്നുപോകാനാവും'.
മേൽവിവരിച്ച വാക്കുകളെ മുൻനിറുത്തി മൗനം കൊണ്ട് ത്രാണനം ലഭിക്കുന്ന ' മന്ത്ര ' ത്തെ നമുക്ക് ഒരു പ്രത്യേക കോണിൽനിന്ന് വീക്ഷിക്കാം. അപ്പോൾ നമ്മുടെ പ്രാർത്ഥന ' ഒാം നമഃശിവായ ' എന്നാകാം,
' ഒാം ശരവണ ഭവ ' എന്നാകാം. വെറും ' ഒാം' എന്നാകാം. കേവല മനനവുമാകാം. ഈ തത്വം മുൻനിറുത്തി എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നത് ' ഒാം ശ്രീനാരായണ പരമഗുരുവേ ' എന്നാകുന്നത് മറ്റൊരാൾക്ക് എങ്ങനെ ചോദ്യംചെയ്യാനാവും. തടയാനാവും. മാത്രമല്ല എന്നോടൊപ്പം ഇത് മനനം ചെയ്യുന്ന ദശലക്ഷങ്ങൾ ഈ ഭൂമി മലയാളത്തിൽ ഉണ്ട് എന്നത് കൂടി ഓർക്കുക. ഇവർക്ക് ഒാരോരുത്തർക്കും മന്ത്രിക്കുന്നതിന് അവരവരുടേതായ ന്യായവാദങ്ങളും ഉണ്ട്. അതാണ് ശ്രീനാരായണഗുരുദേവന്റെ സവിശേഷത.
ഗുരുവെന്നത് ' ഗു ' ' രു ' എന്ന രണ്ട് വാക്കുകൾ കൂട്ടിച്ചേർക്കുന്നത് ആണ്. ' ഗു ' എന്നാൽ ഇരുട്ട്. ' രു ' എന്നാൽ ഒഴിവാക്കൽ. അതായത് ഒരു വ്യക്തിയുടെ മനസിലുള്ള അന്ധകാരത്തെ ഒഴിവാക്കി അയാളെ നേർവഴിക്ക് നയിക്കുന്നവനാണ് ഗുരു. 'ആരായുകിൽ അന്ധത്വം ഒഴിച്ചാദിമഹസിൽ / നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം' എന്ന് മഹാകവി കുമാരനാശാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ശ്രീനാരായണഗുരുവിനെ മുൻനിറുത്തിയാണ്. 'അന്യർക്ക് ഗുണം ചെയ്‌വതിന് ആയുസ് വപുസും' / ധന്യത്വമോടങ്ങ് ആത്മതപസും ബലിചെയ്ത ' ശ്രീനാരായണഗുരുതന്നെ ഞങ്ങളുടെ മുഖ്യദേവൻ. ഇത് കോടതി വിധികൊണ്ടും ജാതി ചിന്തയെന്ന് ആരോപണംകൊണ്ടും ഞങ്ങളുടെ മനസിൽ ഒഴിവാക്കാൻ കഴിയും എന്നു തോന്നുന്നില്ല. കാരണം, വ്യക്തിപരമായ വിശ്വാസമാണ് മതവും ദൈവവും ഉൾക്കൊണ്ട ആത്മീയതയുടെ സത്ത. ഒാരോ വ്യക്തിക്കും തന്റേതായ വിജ്ഞാനത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ദൈവവിശ്വാസം ഉള്ളവൻ ആകാനോ മറിച്ച് ആകാനോ ഭരണ ഘടനാപരമായ പിൻബലമുണ്ട്. നൂറുവർഷംമുമ്പ് തന്നെ ജാതി പങ്കിലമായ സമൂഹത്തെ നോക്കി 'ഞാൻ ജാതി ചിന്തവിട്ട ആളാണ്' എന്ന് പറഞ്ഞ ഞങ്ങളുടെ പൂർവികർ നേരിട്ട് കണ്ട അമാനുഷിക ശക്തിവിശേഷം ഉണ്ടായിരുന്ന ഗുരുവിന്റെ ഒരു സമൂഹത്തിലെ ബഹുഭൂരിപക്ഷംപേരും ദൈവമായി കണക്കാക്കുന്നതിനെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ, കോടതിവിധിയിലൂടെ അത് ചോദ്യം ചെയ്യുമ്പോൾ അവർ തിരിച്ചുപറയുന്നത് ഇവ്വിധമാണ്.
'ശ്രീനാരായണഗുരുദേവൻ സാമൂഹിക പരിഷ്കർത്താവല്ല. സാമുദായിക പ്രമാണിയല്ല ; സാഹിത്യകാരനല്ല ; നവോത്ഥാന നായകനുമല്ല; സന്യാസിയുമല്ല ; ഇതെല്ലാം ഒത്തുചേർന്ന സാക്ഷാൽ ഭഗവാനറെ അവതാരമാണ്.' ഭഗവാന്റെ അവതാരമാകുമ്പോൾ ഒാരോരുത്തർക്കും അവരുടെ വീക്ഷണമനുസരിച്ച് ഒാരോ വിശേഷണം കൽപ്പിക്കാം. പക്ഷേ, ഒാരോ മതവും പ്രത്യേകം പ്രത്യേകം ദൈവങ്ങളെ അവതരിപ്പിച്ചപ്പോൾ 'മനുഷ്യരെല്ലാം ഒരു ജാതിയിൽപ്പെട്ടവരാണ് എന്നും ഒരൊറ്റ ദൈവത്തിൽ മാത്രം വിശ്വസിക്കുക എന്നും പറഞ്ഞ ഒരു ഗുരുവിനെ മാത്രമേ ലോകത്ത് ഇതുവരെ കാണാനായിട്ടുള്ളൂ.
ഡോക്ടർ - എം. ശാർങ്‌ഗധരൻ - Mobile - 9447103599

“ മാവേലി നാടുവാണീടും കാലം …. ” ;

ഈ കവിതയെഴുതിയ കവിയെ അറിയുമോ ..... ?
കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ ..... ?
Popular Poetry of Sahodaran അയ്യപ്പൻ .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത് .
തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത് . അടിമത്തത്തെ അനുഗ്രഹമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഹിന്ദുമതം അതിന്റെ മാമൂലുകളും, ആചാരവിശ്വാസങ്ങളും നിർമ്മിച്ചു വച്ചിട്ടുള്ളത്.
സ്വാതന്ത്രപ്രേമിയായ സഹോദരൻ അവയ്ക്കെതിരെ രോഷാകുലനാകുക എന്നത് സ്വാഭാവികം മാത്രം ...... !
ഓണപ്പാട്ട് .
— സഹോദരൻ അയ്യപ്പൻ —
മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ – വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും -മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.

സഹോദരൻ അയ്യപ്പൻ .

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍ -- 2.സത്യം :

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
2.സത്യം :
ഉള്ളത് ഏത് അതാണ്‌ സത്യം.നല്ലതിനും നന്മയ്ക്കും ആധാരം സത്യം ആണ്.സത്യമാണ് ഈശ്വരന്‍.ഈ ലോകം തന്നെ സത്യത്തില്‍ അധിഷ്ഠിതം ആയി വര്‍ത്തിക്കുന്നു.എല്ലായിപ്പോഴും സത്യം തന്നെ പറയണം.ഒരിക്കലും കള്ളം പറയരുത്.ത്രികരണങ്ങള്‍ കൊണ്ടും സര്‍വ്വദാ സത്യത്തെ സമാരാധിക്കുന്നവന്‍ യോഗിയെപോലെ ശ്രേഷ്ഠന്‍ ആണ്.സത്യവാന്‍ എന്ത് പറഞ്ഞാലും അത് പ്രത്യക്ഷത്തില്‍ ഫലിക്കും.

പരവൂർ വി. കേശവനാശാൻ

സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദനായിരുന്നു.സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.
കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.
പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.
അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി.ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു
സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഖണ്ഡുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി 'രാജകുമാര സംഭവം' എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.
1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.
കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു. വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവ സമുദായത്തിലെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.
1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.
സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുദേവനൊപ്പം ലോകസേവനം മനസിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍-3.അസ്തേയം :

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
3.അസ്തേയം :
അന്യന്റെ ധനം മോഷ്ടിക്കുകയോ മോഷ്ടിക്കണം എന്ന് ആഗ്രഹിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് അസ്തേയം.സര്‍വ്വ സമ്പത്തുകളും അസ്തേയം ഒള്ളവന് സ്വാധീനമാകും.സ്തേയം(മോഷണം)സര്‍വ്വവിധങ്ങളായ ആപത്തുകളേയും വിളിച്ചുവരുത്തും.ലൌകികജീവിതത്തിന് ആധാരം ധര്‍മ്മനിഷ്ഠയാണ്."ധര്‍മ്മനിഷ്ഠയുള്ളവന്‍" എന്ന് ഒരു ജനസമ്മിതി നേടിയവനു മാത്രമേ സമുദായത്തില്‍ ജീവിക്കുവാന്‍ കഴിയൂ.ആ ജനസമ്മിതിയേയും ബഹുമാനത്തെയും "മോഷണം" നശിപ്പിക്കും.മോഷ്ടാവിനെ ആരും ബഹുമാനിക്കുകയില്ല.അതുകൊണ്ട് "അസ്തേയം" കൃത്യമായും ഏവരും അനുഷ്ഠിക്കേണ്ട ഒരു ധര്‍മ്മമാണ്‌.ത്രികരണങ്ങള്‍കൊണ്ടും മോഷണത്തെ വര്‍ജ്ജിക്കുന്ന മഹാന്‍റെ മുന്നില്‍ ലോകം വിശ്വാസപൂര്‍വ്വം ആത്മസമര്‍പ്പണം തന്നെ ചെയ്യാറുണ്ട്.നേരേമറിച്ച് മോഷണവിഷം കൊണ്ട് മലിനമായ മനുഷ്യാധമനെ ജനങ്ങള്‍ പേപ്പട്ടിയെപോലെ ദൂരെ അകറ്റികളയും.

Saturday 20 August 2016

ത്യാഗം:

'' ത്യാഗം വേണം. അപ്പോൾ കർമ്മം ശരിയാവും. ധൈര്യം ഉണ്ടാവും. മരിക്കുവാൻ കൂടി ഭയം ഉണ്ടാവില്ല. ലോകത്തിനു വേണ്ടി യത്നിക്കണമെങ്കിൽ നല്ല ധൈര്യം വേണം. യുദ്ധത്തിൽ എത്ര പേർ മരിച്ചു. അതാന്നും സാരമില്ല. ത്യാഗികൾക്ക് മരണത്തെ ഒരു ഭയവുമില്ല. അവരാണ് ശരിയായ മനുഷ്യർ. ഇപ്പോഴുള്ളവരെല്ലാം ഭീരുക്കൾ. ഒരു മരണം ഉണ്ടായാൽ എന്തൊരു നിലവിളിയാണ്. ആരെങ്കിലും ചെന്നാൽ അപ്പോഴും അടിയും നിലവിളിയുമായി. മഹാ കഷ്ടം! മനുഷ്യർ ഇത്ര പാവങ്ങളാണല്ലോ; മരിച്ചാൽ വ്യസനിക്കാതെയാക്കണം. എല്ലാവരേയും കാര്യം പറഞ്ഞു മനസ്സിലാക്കണം. ലഹള കൂട്ടിയിട്ട് ഒരു കാര്യവുമില്ലല്ലോ. മരിച്ചവർക്ക് വല്ലതും ഉണ്ടാവുന്നുണ്ടെങ്കിൽ തീർച്ചയായും നിലവിളി കൊണ്ട് അവർക്കും ദോഷമേയുള്ളു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ എന്തെല്ലാം കാട്ടുന്നു. അതു നിർത്തണം. എല്ലാ വിദ്യാലയങ്ങളിലും 'ത്യാഗം' പഠിപ്പിക്കണം. സഭയിൽ ഇതായിരിക്കണം പ്രധാന വിഷയം' '
- ശ്രീ നാരായണ ഗുരു

ബ്രഹ്മം ആനന്ദഘനമാണ്




ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ്‌ ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത്‌ . ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
"ആനന്ദക്കടൽ പൊങ്ങി -
ത്താനേ പായുന്നിതാ പരന്നൊരുപോൽ,
ജ്ഞാനംകൊണ്ടതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം .
( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ' ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-'
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ 'ബ്രഹ്മാനന്ദഘനം യത: ' എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
" അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത:
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ."
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)
Subha Kumari Thulasidharan

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ


താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം) 
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്‌. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു. 
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.....

ഈ ഗുരുജയന്തിയിൽ ഉദയത്തിനുമുമ്പേ നമുക്ക് ചതയദീപങ്ങൾ തെളിക്കാം



ഈശ്വരാരാധന എല്ലാ വീടുകളിലും ഹൃദയങ്ങളിലും എത്തണമെന്ന് നമ്മുടെ ഭഗവാൻ മൊഴിഞ്ഞുവല്ലോ. ദൈവത്തെ അടുത്തറിയുക എന്നതാണ് ഈശ്വരാരാധനയുടെ ലക്ഷ്യം. ദൈവം ബോധപ്രകാശമാണ്. അത് എങ്ങും നിറഞ്ഞിരിക്കുന്നു. ദൈവം ഉള്ളിലുണരുമ്പോൾ അന്ധത നീങ്ങും. വിളക്കുകൊളുത്തിവയ്ക്കുമ്പോൾ ഇരുട്ട് മായുംപോലെയാണത്. പരമമായ വെളിച്ചത്തെ ലോകത്തിന് പ്രദാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ ജയന്തിയും വെളിച്ചം നിറച്ചുകൊണ്ട് ആചരിക്കണം നമ്മൾ. ചതയദിനത്തിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് വീടും പരിസരവും തൃക്കാർത്തിക വിളക്കുകൾ തെളിക്കുന്നതുപോലെ ദീപാലംകൃതമാക്കണം. ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഇത് ചെയ്യാം. ഈ ചതയദിനത്തിൽ ഗുരുവിന്റെ 162ാം ജയന്തിയാണ്. അന്നേദിവസം 162 ചിരാതുകൾ തെളിക്കുന്നത് നല്ലതാണ്. മാസച്ചതയത്തിനും ഇത് ചെയ്യാം. രാവിലെ 6.15ആണ് ഗുരുദേവന്റെ ജനന സമയം. അതിന് അരമണിക്കൂർ മുമ്പേ വിളക്കുകൾ തെളിയണം. ജനന സമയം കഴിഞ്ഞ് അരമണിക്കൂറെങ്കിലും അതെല്ലാം കെടാതെ തെളിഞ്ഞു നിൽക്കുകയും വേണം. എല്ലാവരും പരിസരത്തെ വീട്ടുകാരിലേക്കുകൂടി ഈ വിവരം നൽകുക. തെളിയട്ടെ നാടുനീളെ ഗുരുവിന്റെ ധർമ്മപ്രകാശം.... നമുക്ക് സെപ്തംബർ 16ന് ഈ ദൗത്യത്തിന് തുടക്കം കുറിക്കാം. വിളക്കുകൊളുത്തിയതിന്റെ ഫോട്ടോ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യണം. കൂടുതൽ പേർ ഇതറിയും. അനുഷ്ഠാക്കളുടെ എണ്ണംകൂടാൻ അതു നല്ലതാണ്.

ഗുരുപാദ സേവാർത്ഥം
സജീവ് കൃഷ്ണൻ


ബ്രാഹ്മ ജാതിയില്‍ ജനിച്ച ആനന്ദതീര്‍ത്ഥ സ്വാമികള്‍

തലശ്ശേരിയിലെ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ 1905 ജനുവരി 2-ന് ജനിച്ച ആനന്ദറാവുവാണ് പിന്നീട് ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ആനന്ദതീര്‍ത്ഥ സ്വാമികളായത്. ദലിതരുടെ മാനുഷികാവകാശങ്ങള്‍ക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ച സന്ന്യാസിവര്യനാണ് ഇദ്ദേഹം. വിദ്യാലയം, പൊതുവീഥികള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദലിതര്‍ക്ക് പ്രവേശനം കിട്ടാന്‍ ഒട്ടേറെ സമരങ്ങള്‍ നടത്തുകയും അതിന്റെപേരില്‍ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. പലക്കാട് കല്പാത്തി ഗ്രാമത്തില്‍ അവര്‍ണര്‍ക്കുവേണ്ടിയുള്ള സഞ്ചാ സ്വാതന്ത്ര്യത്തിനായും ഗുരുവായൂരമ്പലത്തില്‍ ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തിയിരുന്ന സമസ്‌കാരസദ്യ നിര്‍ത്തലാക്കുന്നതിനായും സമരം നയിച്ചു. ദലിത് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനായി പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച ഈ സ്വാമികള്‍ 1987 നവംബര്‍ 21-നാണ് സമാധിയടയുന്നത്.
(ശ്രീനാരായണഗുരുവിനെക്കുറിച്ച് ചോദേ്യാത്തര രൂപത്തില്‍ ഒരു പുസ്തകം തയ്യാറാക്കുന്നതിലുള്ളത്)

ശ്രീനാരായണീയരുടെ അഭിമാന സ്തൂപം തകർന്നു വീഴുന്നു.


മാവേലിക്കര SNDP യൂണിയന് കീഴിലുള്ള 658 ആം നമ്പർ ഇരമത്തൂർ ശാഖയുടെ ഉടമസ്ഥതയിൽ ഉള്ളതും പ്രദേശത്തെ മുഴുവൻ ശ്രീനാരായണീയരുടെയും അഭിമാനവും ആയിരുന്ന 50 അടിയോളം ഉയരം ഉണ്ടായിരുന്ന ശ്രീനാരായണ സ്തൂപം പൊളിച്ചു മാറ്റുന്നു. ഇത്തരത്തിലുള്ള സ്തൂപങ്ങൾ ശ്രീനാരായണീയരുടേതായി കേരളത്തിൽ കേവലം മൂന്നെണ്ണം മാത്രമാണ് ഉള്ളത് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം ശ്രദ്ധേയമാകുന്നത്.

ഇതിനെ ഈ നിലയിൽ നില നിർത്തി മുന്നോട്ടു കൊണ്ട് പോവാൻ ബുദ്ധിമുട്ടാണ് എന്നും, ബലക്ഷയം ഉണ്ട് എന്നും ഒക്കെയാണ് ഇതിനു അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വസ്തുത ഇതൊന്നും അല്ല എന്നാണു പ്രദേശവാസികൾ പറയുന്നത്. സമീപ പ്രദേശങ്ങളിൽ ക്രിസ്തീയ മത വിശ്വാസികളുടേതായി നിരവധി കുരിശ്ശടികൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അവകളെക്കാൾ ഒക്കെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്തൂപം പലർക്കും അനഭിമതമത്രെ... പ്രദേശത്തുള്ള ചിലർക്ക് ചില മുതലാളി മാരോടുള്ള 'കൂറ്' പ്രകടിപ്പിക്കുവാനുള്ള അവസരമാണ് ഈ പൊളിച്ചടുക്കൽ നടപടി.

ശ്രീനാരായണ ഗുരുവിനെ ദൈവ തുല്യമായി ആരാധിക്കുന്ന ഏതൊരാളുടെയും ഹൃദയം പിളർക്കുന്ന കാഴ്ചയാണ് ഇപ്പോൾ ചെന്നിത്തല ഇരമത്തൂരിൽ കാണുന്നത്. ഈ പൊളിച്ചടുക്കൽ നടപടിയെ എതിർക്കാൻ ശ്രമിച്ച ആളുകളെ കൂട്ടമായി പ്രതിരോധിക്കാൻ ഉള്ള ശ്രമമാണ് ശാഖാ നേതൃത്വം ശ്രമിക്കുന്നത്. ഉന്നത അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളും ഈ നടപടികൾക്ക് നേരെ കണ്ണുകൾ അടച്ചിരിക്കുന്നു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന് എല്ലാ പ്രിയപ്പെട്ടവരോടും അഭ്യർത്ഥിക്കുന്നു.

പ്രതിഷേധം നമുക്ക് നേരിട്ട് തന്നെ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കാം.

SN ട്രസ്റ്റ് ഓഫീസ് കൊല്ലം. 04742429777,2079679
വെള്ളാപ്പള്ളി നടേശൻ: 0478 28623221, 2862225
മൊബൈൽ: 9847034909

https://www.facebook.com/profile.php?id=100000036133733

https://www.facebook.com/photo.php?fbid=1257143817630144&set=gm.1057656981019068&type=3&theater

Thursday 11 August 2016

ഹൈന്ദവ നവോഥാനം

'ഒരിക്കൽ ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്‍റെ കാർ കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്‍റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ഛന്ദസ്സും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്‍റെ പടവുകൾ കയറി.
കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.
മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.
വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്. ഈ ഭാവനയുടെ ലോകം വിടുക. വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ്. എന്നിട്ടും പെട്ടന്ന്‍ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.
അടുത്തുനിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ ഗുരു തഴുകുന്നുണ്ടായിരുന്നു.
എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്‍റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്‍റെ സ്ഥാനം.
ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:
"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."
ഒരു നിമിഷത്തിനുശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ?"
അതിന്‍റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസ്സിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിന്‍റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....'
കെ. പി അപ്പൻ:
(ചരിത്രത്തെ അഗാധമാക്കിയ ഗുരു).

Tuesday 9 August 2016

ആരായിരുന്നു സ്വാമി ജോൺ ധർമ്മതീർത്ഥർ?

ഹൈന്ദവദുഷ്പ്രഭുത്വചരിത്രം; പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
സശീരനായിരുന്നപ്പോഴും അതിനുശേഷവും വിവിധ തരക്കാരായ ഒട്ടേറെപ്പേരെ തന്നിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരപൂര്‍വ്വ ഋഷീശ്വരനായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകളും സാമൂഹ്യമായ അനാചാരങ്ങളും രൂക്ഷമായിരുന്ന ആ കാലത്തു പോലും ജീവിതത്തിലെ നാനാതുറകളില്‍പ്പെട്ട വിവിധ ജാതിമതസ്ഥര്‍ അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ വന്നണഞ്ഞിരുന്നു. അവരില്‍ ഗൃഹസ്തശിഷ്യന്മാരായിത്തീര്‍ന്ന് സ്വന്തം ജീവിതത്തിനും സ്വന്തം കര്‍മ്മമേഖലയ്ക്കുംകൂടുതല്‍ അര്‍ത്ഥം കണ്ടെത്തിയവരും ഗുരുവില്‍ നിന്ന് സന്യാസം സ്വീകരിച്ച് ശിഷ്ടകാലം ആ പാദങ്ങളില്‍ അര്‍പ്പിച്ച ത്യാഗവീരന്മാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം സേവനം ശ്രീനാരായണപ്രസ്ഥാനത്തിനു മാത്രമല്ല പില്‍ക്കാല സാമൂഹ്യജീവിതത്തിനും പല വിധത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര പഠിക്കപ്പെടാതെ പോയ ഒരു അദ്ധ്യായമാണിത്. ഈ കൂട്ടത്തില്‍ ആദ്യം പരിചയപ്പെടേണ്ട ഒരപൂര്‍വ്വ വ്യക്തിയാണ് പേരുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തനായ സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍.
ആദ്യനാളുകള്‍
ഗുരുവായൂരിനടുത്തുള്ള ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893 ല്‍ ജനിച്ച സി.പരമേശ്വരമേനോന്‍ എന്ന വ്യക്തിയാണ് ശ്രീനാരായണഗുരുവില്‍ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് കരുണാകരമേനോന്‍ തൃശ്ശൂരില്‍ അഭിഭാഷകനായിരുന്നു. അമ്മ പാര്‍വ്വതിയമ്മ. തിയോസഫി പ്രസ്ഥാനത്തിലും മറ്റ് ആത്മീയകാര്യങ്ങളിലും തത്പരനായിരുന്ന പിതാവിന്റെ സ്വാധീനം ചെറുപ്പകാലത്തുതന്നെ പരമേശ്വരന്റെ മനസ്സിലും ആത്മീവഷയങ്ങളില്‍ താത്പര്യം ജനിക്കുന്നതിന് കാരണമായിത്തീര്‍ന്നു. തൃശ്ശൂര്‍ സി.എം.എസ് വിദ്യാലയത്തിലെ പഠനം ചെറുപ്രായത്തില്‍തന്നെ ക്രിസ്തുമതത്തോടുള്ള താത്പര്യത്തിന്റെ ആദ്യബീജങ്ങള്‍ മനസ്സില്‍ പാകി. എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ ബിരുദം സമ്പാദിച്ചതിനുശേഷം അദ്ദേഹം എറണാകുളത്ത് കൊച്ചി ദിവാന്റെ ഓഫീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. നേരത്തേ പരിചയമുണ്ടായിരുന്ന ഒരു യുവതിയെ ഈ കാലത്ത് അദ്ദേഹം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുണ്ടായി. തുടര്‍ന്ന് ജീവിതോത്കര്‍ഷം ലക്ഷ്യമാക്കി കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ബോംബെയ്ക്ക് പോയി, സ്വപരിശ്രമത്താല്‍ പഠിച്ച് ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം സമ്പാദിച്ചു. ഈ കാലത്ത് ചില അസ്വാരസ്യങ്ങളെത്തുടര്‍ന്ന് അദ്ദേഹം വിവാഹബന്ധം വേര്‍പെടുത്തി.
നാട്ടില്‍ തിരിച്ചെത്തി തൃശ്ശൂരില്‍ പ്രാക്ടീസ് ആരംഭിച്ച പരമേശ്വരമേനോന്‍ പല വിധത്തിലുള്ള സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഒരു തവണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുകൂടിയുരന്ന അദ്ധ്യാത്മവിഷയങ്ങളോടുള്ള താത്പര്യം ഈ കാലത്ത് കൂടുതല്‍ വെളിവാകുവാന്‍ ആരംഭിച്ചു. വക്കീല്‍പണിയിലെ നെറികേടുകളോടും സാമൂഹ്യമായ അനാചാരങ്ങളോടും പൊരുത്തപ്പെടാനാകാതെ അദ്ദേഹം സാവകാശം മാനസികമായ വലിയ അസ്വസ്ഥതകള്‍ അനുഭവിച്ചു തുടങ്ങി.
അക്കാലത്ത് മദ്ധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചുനിന്നിരുന്ന ശ്രീനാരായണഗുരുവിലേക്ക് അദ്ദേഹം സാവകാശം ആകൃഷ്ടനായി. ഇതിനകം പത്രമാസികകളില്‍ എഴുതാന്‍ ആരംഭിച്ച അദ്ദേഹം ‘സ്റ്റുഡന്റ്‌സ് ഓണ്‍ മാഗസിന്‍’ എന്ന ഒരു മാസിക നടത്തുകയും ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തിന് പ്രചാരം നല്‍കാനായി നടത്തിയിരുന്ന ‘സ്‌നേഹിതന്‍’ എന്ന ഒരു പത്രികയുടെ സഹപത്രാധിപത്യം വഹിക്കുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ ബോധാനന്ദസ്വാമിയുമായി ചേര്‍ന്ന് ‘ശ്രീനാരായണമതം’ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. സി.പരമേശ്വരന്‍ ബി.എ, എല്‍.എല്‍.ബി, വടക്കാഞ്ചേരി, കൊച്ചിന്‍ സ്റ്റേറ്റ് എന്നാണ് ഇതില്‍ ഗ്രന്ഥകാരന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. മംഗളോദയം പ്രസ്സ് തൃശ്ശൂര്‍ 1926-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് എട്ടണയായിരുന്നു വില. ”ശ്രീനാരായണഗുരുസ്വാമികളുടെ എഴുപതാമത്തെ ജന്മനക്ഷത്രം പ്രമാണിച്ചു (1926 ആഗസറ്റ് 23) സ്വാമികളുടെ ആശ്രമമായ ശിവഗിരിമഠത്തില്‍വെച്ച് പല ആഘോഷങ്ങളും ഉണ്ടായിരുന്നെങ്കിലും ലോകത്തിന്റെ ഭാവിഗതിയെ നിയന്ത്രിക്കുവാനുള്ള ശക്തിയാലോചിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി വിചാരിക്കേണ്ടത് അന്നേദിവസം സ്വാമികളുടെ ശിഷ്യപ്രധാനികളില്‍ ചിലര്‍ ഭക്തിപുരസ്സരം നടത്തിയ ശ്രീനാരായണമതപ്രഖ്യാപനമാകുന്നു”, എന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് ഗ്രന്ഥകാരന്‍തന്നെ വെളിപ്പെടുത്തുന്നത്.
അഭിഭാഷകവൃത്തിയില്‍ നിന്ന് സന്യാസത്തിലേക്ക്
വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട് എന്ന സ്ഥലത്ത് ആയിടെ പണിതീര്‍ത്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തുന്നതിനായി 1925 ലെ മീനമാസത്തില്‍ ശ്രീനാരായണഗുരു എത്തിയ അവസരത്തില്‍ ആദ്യമായി അദ്ദേഹം ഗുരുവിനെ കണ്ടു സംസാരിച്ചു. ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്ന കാര്യം ഗുരു ശിഷ്യനായ ബോധാനന്ദ സ്വാമിയെ ഏല്‍പ്പിച്ചിട്ട് വിശ്രമത്തിനായി പരമേശ്വരമേനോന്റെ വസതിയിലെത്തി. അന്ന് അവിടെ തങ്ങിയ ഗുരു പിറ്റേന്ന് അതിരാവിലെ മടങ്ങുന്നതിനുമുമ്പായി, ”എന്താ പഞ്ചാഗ്നിയുടെ മദ്ധ്യത്തിലായിരുന്നു കഷ്ടപ്പെടുകയാണല്ലേ? ഇതൊന്നും വേണ്ടെന്നു തോന്നിയാല്‍ ശിവഗിരിയിലേക്ക് വരാം” എന്ന് അരുളിയിട്ട് യാത്രയായി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം വക്കീല്‍ ഓഫീസ് അടച്ചുപൂട്ടി ശിവഗിരിയിലെത്തി ഗുരുവിനെക്കണ്ട് നമസ്‌കരിച്ച് അവിടെ ഒരു അന്തേവാസിയായി ജീവിക്കാന്‍ തുടങ്ങി. ആദ്യം ഗുരു അദ്ദേഹത്തെ ശിവഗിരിമഠത്തിന്റെ മാനേജരായി നിയമിച്ചു. തുടര്‍ന്ന് 1927-ല്‍ ഗുരു അദ്ദേഹത്തിന് സന്യാസവും സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ എന്ന സന്യാസനാമവും നല്‍കി.
അക്കാലത്ത് ഗുരുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഗുരുവിന്റെ ഭൗതികസമ്പത്തിന്റെ പിന്‍തുടര്‍ച്ച സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗവും ഗുരുവിന്റെ സന്യാസശിഷ്യന്മാരും തമ്മില്‍ വലിയ തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിനായി ഒരു സന്യാസിസംഘം രൂപീകരിക്കണമന്നും, തന്റെ അധീനതയില്‍ വന്നു ചേര്‍ന്ന ഭൗതികസമ്പത്ത് ഈ സന്യാസി സംഘത്തിന് നല്‍കണമെന്നുമായിരുന്നു ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്‍പ്പം. ഇതിനായി ഒട്ടേറെ പരിശ്രമങ്ങള്‍ പല തലങ്ങളില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ നൈപുണ്യഫലമായി അത്തരമൊരു സന്യാസിസംഘടനയ്ക്കുവേണ്ട നിയമാവലി എഴുതിയുണ്ടാക്കുകയും 1928 ജനുവരി 9-ന് (1103 ധനു 23) കൂര്‍ക്കഞ്ചേരിയില്‍വെച്ച് ശ്രീനാരായണധര്‍മ്മസംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹമായിരുന്നു ഈ സന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി.
ഗുരുവിന്റെ കാലശേഷം ഒരു കോടതിവിധിയെത്തുടര്‍ന്ന് ഈ സംഘം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റായിമാറി. ഈ ട്രസ്റ്റിന്റെ രൂപീകരണത്തിലും സ്വാമി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിലും അംഗമാവുകയുമുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖ്യപത്രമായി ”ധര്‍മ്മം” എന്ന പേരില്‍ ഒരു പ്രതിവാരപത്രിക ശിവഗിരിയില്‍ നിന്ന് സ്വാമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ പ്രസിദ്ധമായിട്ടുള്ള ഗുരുദേവവചനങ്ങള്‍ ശേഖരിച്ച് ഈ പത്രികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്ത് സമാഹരിച്ചതും സ്വാമിയാണ്. പിന്നീട് കുമാരസ്വാമി സന്യാസി ‘ദിവ്യസ്‌തോത്രരത്‌നാവലി’ എന്ന പേരില്‍ ഇത് പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. കൂടാതെ പലയിടത്തായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തില്‍ പരിപാലിക്കുന്നതിനാവാശ്യമായ വ്യവസ്ഥകളും മഠത്തിന്റെ മാനേജര്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. A Prophet of peace എന്ന പേരില്‍ ഗുരുവിന്റെ ഒരു ജീവചരിത്ര പഠനഗ്രന്ഥമുള്‍പ്പെടെ ചില പുസ്തകങ്ങള്‍ ഈ കാലത്ത് അദ്ദേഹം രചിക്കുകയുണ്ടായി. ശാരദാപ്രതിഷ്ഠയുടെ 25-ാം വാര്‍ഷികം അതിഗംഭീരമായി സംഘടിപ്പിച്ചതും ശിവഗിരിയിലെ ഇന്നത്തെ ഗുരുപൂജാ സമ്പ്രദായത്തിന് വ്യാപകമായി പ്രചാരം നല്‍കിയതും സ്വാമിയുടെ നേതൃത്വത്തിലാണ്.
രണ്ടാം സന്യാസം
ഇങ്ങനെ ഏകദേശം ഒമ്പതുവര്‍ഷം തുടര്‍ന്ന വ്യവഹാരങ്ങളും അവ ഏല്‍പ്പിച്ച മനസംഘര്‍ഷങ്ങളും ഒരു തികഞ്ഞ സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന സ്വാമിക്ക് താങ്ങാനാകുന്നവ ആയിരുന്നില്ല. കൂടാതെ ജാതിയുടെ പേരിലും അദ്ദേഹത്തിനു പല ദുരാനുഭവങ്ങളും സഹിക്കേണ്ടതായി വന്നു. ഇതിന്റെയെല്ലാം ഫലമായി എല്ലാം പരിത്യജിച്ച് തികച്ചും ഒരു അവധൂതനായി അദ്ദേഹം ശിവഗിരി വിട്ടിറങ്ങി. കുറച്ചുകാലം ചെമ്പഴന്തിയിലുള്ള മഠത്തില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ആ കേന്ദ്രത്തിന്റെ വികസനത്തിനായി പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ഗുരുദേവദര്‍ശനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി പല നൂതനസംരംഭങ്ങള്‍ നടത്തുകയും ചെയ്തു. പ്രത്യേകമായി തയ്യാറാക്കിയ ഒരു മാജിക്ക് ലാന്റേണില്‍ സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന സി.ആര്‍ കേശവന്‍ വൈദ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുമാരനാശാന്റെ പ്രശസ്തമായ ഗുരുസ്തവത്തിന് സ്വാമി കഥാപ്രസംഗരൂപത്തില്‍ സരളമായ ഒരു വ്യാഖ്യാനം രചിക്കുകയും അത് ഈ പ്രഭാഷണങ്ങളോടൊപ്പം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലവര്‍ഷം 1110-ല്‍ (1935) ചെമ്പഴന്തിയില്‍ അദ്ദേഹം ഗംഭീരമായ നിലയില്‍ ചതയദിനാഘോഷം സംഘടിപ്പിച്ചു. പുലയസമുദായത്തില്‍പ്പെട്ടവരുടെ ചെണ്ടമേളം സ്വാമി ഇതിന് ഏര്‍പ്പെടുത്തിയതില്‍ ചില ഈഴവ പ്രമാണിമാര്‍ ക്ഷോഭിച്ച് മേളക്കാരെ അടിച്ചോടിച്ചു. ഇതില്‍ മനംനൊന്ത സ്വാമി ഓടിപ്പോയ മേളക്കാരെ തിരികെവിളിച്ചുവരുത്തി അവരുടെ മുന്നില്‍ ദണ്ഡനമസ്‌കാരം ചെയ്ത് മാപ്പപേക്ഷിച്ചു. ഈ സംഭവങ്ങളും പില്‍ക്കാലത്ത് സ്വാമികളുടെ ആത്മകഥയ്ക്ക് എഴുതിയ ആമുഖത്തില്‍ സി.ആര്‍. കേശവന്‍ വൈദ്യര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെതുടര്‍ന്ന് സ്വാമി ചെമ്പഴന്തിവിട്ട് ദേശാടനത്തിനിറങ്ങി.
ഹൈന്ദവദുഷ്പ്രഭുത്വചരിത്രം
തമിഴ്‌നാടും ആന്ധ്രയും കാല്‍നടയായി സഞ്ചരിച്ച് പല പുണ്യസ്ഥലങ്ങളും കണ്ടറിഞ്ഞതില്‍ ഹിന്ദുമതത്തിലെ പല ജീര്‍ണ്ണതകളും അദ്ദേഹത്തിന് നേരിട്ടു ബോധ്യമായി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി ഹിന്ദുമതം എന്താണെന്നു സത്യസന്ധമായി അറിയുവാനായി ഒരു പുസ്തകം എഴുതണമെന്ന് അദ്ദേഹത്തിനു തോന്നി. രാജമന്ദ്രിയിലെ എഡ്‌ള രാമദാസ് മഠത്തില്‍ താമസിച്ചുകൊണ്ട് ഒന്നര വര്‍ഷം നടത്തിയ തീവ്രമായ പഠനമനനങ്ങളുടെ ഫലമായി അദ്ദേഹം Menace of Hindu Imperialism എന്ന ഗ്രന്ഥത്തിന്റെ നക്കല്‍ തയ്യാറാക്കി. ഇത് എഴുതിക്കഴിഞ്ഞതോടെ ഈ രാജ്യത്തെ പാരമ്പര്യമനുസരിച്ചുള്ള മതാചാരങ്ങളില്‍ തനിക്കു വിശ്വാസം കുറഞ്ഞു എന്നാണ് സ്വാമി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന്, ലാഹോറിലുള്ള ചില സ്‌നേഹിതന്മാര്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സഹായം വാഗ്ദാനം ചെയ്തതിനാല്‍ അദ്ദേഹം ലാഹോറിലേക്കു പോയി. അവിടെയുണ്ടായിരുന്ന ജാത്പാല്‍ തൊടക്മണ്ഡല്‍ (ജാതിനാശിനിസംഘം) എന്ന പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെട്ട് തുടര്‍ന്നു പ്രവര്‍ത്തിച്ചു. ആര്യസമാജത്തിലെ ഉല്‍പതിഷ്ണുക്കളായ ഏതാനുംപേര്‍ ചേര്‍ന്നു 1922-ല്‍ രൂപം നല്‍കിയ ഈ സംഘടന അക്കാലത്ത് വളരെയധികം സാമൂഹ്യമാറ്റങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. അവര്‍ സ്വാമിയുടെ ഈ കൃതിയും തുടര്‍ന്ന് എഴുതിയ മറ്റനേകം കൃതികളും അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. ”പഞ്ചാബിലേക്കുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥജി മഹാരാജിന്റെ വരവ് ഒരു ദൈവനിയോഗമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഉചിതമായ രീതിയില്‍ നേതൃത്വം നല്‍കുന്നതിനാവശ്യമായ യോഗ്യതയും അനുഭവസമ്പത്തും ജ്ഞാനവും ഉള്‍ക്കാഴ്ചയുമായാണ് അദ്ദേഹം കടന്നുവന്നത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായി ഞാന്‍ ഉടനെ എന്നെത്തന്നെവിട്ടുകൊടുത്തു,” എന്നാണ് ആ സംഘടനയുടെ അന്നത്തെ സെക്രട്ടറി ഹര്‍ഭഗവാന്‍ ഈ ഗ്രന്ഥത്തിന്റെ പ്രസാധകക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ല്‍ ഈ കൃതിക്ക് ഒരു രണ്ടാം പതിപ്പുകൂടി ജാത്പാത് തൊടക്മണ്ഡല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
അക്കാലത്ത് വലിയതോതിലുള്ള അനുവാചകശ്രദ്ധ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ”എനിക്ക് വളരെയധികം മതിപ്പുതോന്നുന്ന ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന പല കാര്യങ്ങളും ഞാനിപ്പോള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥത്തില്‍ സ്പര്‍ശിക്കുന്നവ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ ഈ ഗ്രന്ഥം വളരെ സ്വാഗതാര്‍ഹമായി എനിക്ക് അനുഭവപ്പെട്ടു,” എന്നാണ് ഡോ.ബി.ആര്‍. അംബേദ്കര്‍ സ്വാമിയുടെ ഈ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറെയാണ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് സിക്കുകാരുടെ വകയായ പഞ്ചാബ്‌ലിബ് എന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ കാണാവുന്നതാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, മാറിയ സാഹചര്യത്തില്‍ ഈ ഗ്രന്ഥം സ്വാമി തന്നെ വേണ്ട രീതിയില്‍ പരിഷ്‌കരിച്ച് History of Hindu Imperialism എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകരിച്ചു. സ്വാമി ഈ പുസ്തകത്തിന് ഒരു സ്വതന്ത്ര മലയാള പരിഭാഷയും ‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രംസംഗ്രഹം’ എന്ന അതിന്റെ ഒരു സംഗ്രഹീതപതിപ്പും രചിച്ചത് 1969-ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ട് ഈ ഗ്രന്ഥം പില്‍ക്കാലത്ത് ദളിത് പ്രസ്ഥാനങ്ങളുടെ സവിശേഷ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ഫലമായി കടുത്തുരുത്തിയിലുള്ള ബാബസാഹേബ് അംബേദ്കര്‍ ഫൗണ്ടേഷന്‍ 1992-ല്‍ ഈ കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് പുനഃ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഡോ.കെ.എസ് ഭഗവാന്‍ ഈ കൃതി കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ ഡല്‍ഹിയില്‍ മീഡിയ ഹൗസ് എന്ന സ്ഥാപനം ഇതിന്റെ ഒരു എഡിറ്റഡ് പതിപ്പ് 2004-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈത്രി ബുക്‌സ്, തിരുവനന്തപുരം ഈ കൃതി (മലയാളം) അടുത്തയിടെ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
ലാഹോറിലും ഡല്‍ഹിയിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ. അംബേദ്കര്‍, ജിന്ന, രാംഗോപാല്‍ മോഹന്ത, സര്‍ തേജ് ബഹാദൂര്‍ സപ്രു, പോത്തന്‍ ജോസഫ് തുടങ്ങിയ അക്കാലത്തെ പല പ്രമുഖരുമായി അടുത്തിടപെഴകുന്നതിനും തന്റെ മനസ്സിലുണ്ടായിരുന്ന പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനും പുതിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സ്വാമിക്കു കഴിഞ്ഞു. ഹിന്ദുമതം ഇന്നതാണെന്നു പറഞ്ഞു ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ പര്യാപ്തമായത് ഭഗവദ്ഗീത ഒന്നു മാത്രമാണെന്ന് ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തോന്നിത്തുടങ്ങി. ഗീത ആഴത്തില്‍ പഠിച്ചതിന്റെ ഫലമായി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ തത്ത്വം കുടികൊള്ളുന്നത് ഭഗവദ്ഗീതയിലാണെന്നും, ഏതു മതസ്ഥര്‍ക്കായാലും ഉല്‍പ്പതിഷ്ണുക്കള്‍ക്കായാലും ജാതിമതവ്യത്യാസങ്ങളോ വിഗ്രഹാരാധനയോ ബ്രാഹ്മണമേധാവിത്വവമോ അംഗീകരിക്കാത്ത പരിഷ്‌കൃതാശയര്‍ക്കായാലും സമ്മതമായ ഒരു തത്ത്വചിന്ത ഗീതയിലടങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് ബോദ്ധ്യമായി. അതുകൊണ്ട് ഗീത ശരിയായ രീതിയില്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി Yoga for all എന്ന ഒരു ഗീതാമതസാരം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഈ ഗീതാമതത്തെ പ്രമാണമാക്കി ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ഹിന്ദുമിഷണറി സൊസൈറ്റി എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
കേരളത്തില്‍ തിരിച്ചെത്തുന്നു
1947-ഓടെ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി ചെമ്പഴന്തിയില്‍ താമസിച്ചുകൊണ്ട് മുന്‍കാലങ്ങളിലെപ്പോലെ ഗുരുദേവദര്‍ശനത്തെ അവംലബമാക്കി പല പ്രവര്‍ത്തനങ്ങളിലും വ്യപൃതമായി കഴിഞ്ഞു. എന്നാല്‍ അക്കാലത്തുണ്ടായ മനംപ്പടുപ്പിക്കുന്ന ചില അനുഭവങ്ങളുടെ ഫലമായി അദ്ദേഹം അവിടം വിട്ടുപോവുകയും ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തിരുപ്പത്തൂരിലെ ക്രിസ്തുകുലാശ്രമത്തില്‍ പോയി താമസം തുടങ്ങുകയും ചെയ്തു, കുറെക്കാലത്തെ ധ്യാനമനനങ്ങളെത്തുടര്‍ന്ന് അദ്ദേഹം 1949 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്തുവെച്ച് സി. എം. എസ്. ക്രൈസ്തവസഭയില്‍ നിന്ന് ജ്ഞാനസ്‌നാനമേറ്റ് ആ സഭയില്‍ ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍ പ്രശ്തനായിത്തീരുകയുമാണുണ്ടായത്. ഇതോടെ അദ്ദേഹം ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ നിന്ന് ഔപചാരികമായി രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അദ്ദേഹം കേളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധഭാഗങ്ങളിലുളള പളളികളും ആശ്രമങ്ങളിലും മറ്റുമായി കഴിയുകയും ഒട്ടേറെ പുസ്തകങ്ങള്‍ രചിക്കുകയും ആത്മീയവും സാമൂഹികവുമായ പലവിധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി കഴിയുകയും ചെയ്തു.
ക്രിസ്തുവും ക്രിസ്തുമതവും തനിക്ക് എങ്ങനെ പ്രചോദനവും ആശ്വാസവുമായിത്തീര്‍ന്നുവെന്ന് അദ്ദേഹം hinduism and christianity എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഹിന്ദുമതവും ക്രിസ്തുമതവും’ എന്ന പേരില്‍ സ്വാമിതന്നെ ഈ കൃതി മലയാളത്തിലും എഴുതിട്ടുണ്ട്. ”ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് വളരെ ശാന്തവും അഗാധവുമായ ഒരു ആത്മീയവളര്‍ച്ചയാണ്. അല്ലാതെ മാനസികമായ എന്തെങ്കിലും ക്ഷോഭങ്ങളുടെ ഫലമായി ഉണ്ടായിട്ടുളള വിപ്ലവമല്ല അതൊന്നും. ഗീതയില്‍നിന്ന് ക്രിസ്തുവിലേക്കുളള മാറ്റം ഒരു വലിയ മാറ്റമല്ലായിരുന്നുവെന്നും ഇന്നലെയും ഇന്നും തമ്മിലുളള വ്യത്യാസംമാത്രമായെ തനിക്ക് ഇത് തോന്നിയുളളു” എന്നതാണ് തന്റെ മതംമാറ്റത്തെക്കുറിച്ച് ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ജാതിയും മതവും ഉപേക്ഷിച്ച ഒരു സംന്യാസിക്കിങ്ങിനെ ഔപചാരികമായി ക്രിസ്തുമതം സ്വീകരിക്കാന്‍ കഴിയുമെന്ന് ഒരിടത്തും അദ്ദേഹം വ്യക്തമാക്കുന്നില്ല. അദ്ദേഹം ഒരു കാലത്തും വ്യവസ്ഥാപിത ക്രൈസ്തവപ്രസ്ഥാനങ്ങളോട് ചേര്‍ന്നുപോയിരുന്നില്ലെന്നും എക്കാലത്തും ഒരു സന്യാസിയുടെ സര്‍വ്വസംഗപരിത്യാഗശീലവും നിര്‍മ്മതയും പുലര്‍ത്തിയിരുന്നതായും അദ്ദേഹത്തിന്റെ ആത്ഥകഥയില്‍ നിന്നും മനസ്സിലാക്കാം. നിയമപരമായി കുടുംബബന്ധങ്ങള്‍ ഒഴിവാക്കിയതായി പ്രമാണം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടാണ് അദ്ദേഹം സന്യാസജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് പൂര്‍വ്വാശ്രമത്തിലെ തന്റെ കുടുംബത്തില്‍നിന്ന് സഹായത്തിന് വിളിവന്നപ്പോള്‍ അഞ്ചുവര്‍ഷത്തോളം അദ്ദേഹം അവിടെചെന്ന് താമസിക്കുകയും ചെയ്യുന്നുണ്ട്.
അവസാന നാളുകള്‍
തന്റെ ജീവിതാവസാനം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് വേണ്ട പല കരുതലുകളും അദ്ദേഹം ചെയ്തുവെച്ചു. തന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുളള ഒരു രൂപരേഖ തയ്യാറാക്കിയതും തന്റെ പേരിലുണ്ടായിരുന്ന പണം അതിനായി വിനിയോഗക്കേണ്ടതിനെക്കുറിച്ചുളള വ്യവസ്തകളും അദ്ദേഹം അവസാനകാലത്ത് കഴിഞ്ഞിരുന്ന തിരുവനന്തപുരത്ത് നന്തന്‍കോട്ടുളള ആനത്തറവീട്ടിലെ എന്‍. സാമുവല്‍ എന്ന സ്‌നേഹിതനെ പറഞ്ഞേല്‍പ്പിച്ചിരുന്നു. സ്വന്തം ശവസംസ്‌കാരച്ചടങ്ങിനുളള തുകവരെ അദ്ദേഹം നേരത്തെ ഈ സ്‌നേഹിതനെ ഏല്‍പ്പിച്ചു. ആ സ്‌നേഹിതന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ 1976 ജൂലൈ 19-ന് അദ്ദേഹം നിര്യാതനായി. ക്രിസ്തീയമതപ്രകാരമുളള ശവസംസ്‌കാരച്ചടങ്ങുകളോടെ അദ്ദേഹത്തിന്റെ ശരീരം തിരുവനന്തപുരത്ത് പാളയം സി.എസ്.ഐ. പളളി സെമിത്തേരിയില്‍ അടക്കുകയാണ് ചെയ്തത്. ലളിതമായ രീതിയില്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും അവിടെ കാണാവുന്നതാണ്.
പിന്‍ക്കാലത്ത് സ്വാമിയുടെ സ്മരണക്കായി എന്‍. സാമുവല്‍ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പളളികള്‍ പണിയിച്ചു. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ മെമ്മോറിയല്‍ സി.എസ.്‌ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്. ഒരു സന്യാസിയുടെ സ്മരണക്കായി ഒരു ക്രിസ്ത്യന്‍സ്‌നേഹിതന്‍ ക്രിസ്ത്യന്‍ പളളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവിതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.
തിരുശേഷിപ്പുകള്‍
ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് ശ്രീനാരായണധര്‍മ്മസംഘത്തില്‍ നിന്ന് സ്വാമി ഔപചാരികമായി രാജിവെച്ചെങ്കിലും ഒരിക്കലും തന്റെ ചിന്തയില്‍ നിന്നും പ്രവൃത്തികളില്‍നിന്നും അദ്ദേഹം ശ്രീനാരായണഗുരുവിനെ ഉപേക്ഷിച്ചിരുന്നില്ല. പളളിയിലെ തന്റെ മുറിയില്‍ അദ്ദേഹം ഗുരുവിന്റെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. താന്‍ മതം മാത്രമേ മാറിയുളളു, ഗുരുവിനെ മാറിയില്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു ജാതി ഒരു മതം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി, പലമതസാരവുമേകം തുടങ്ങിയ ഗുരുവിന്റെ വചനങ്ങളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും കണക്കാക്കാവുന്നതാണ്. ഇക്കാരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നത്. സ്വന്തം കൃതികളുടെയെല്ലാം പകര്‍പ്പവകാശം ഉപേക്ഷിച്ചതായും അവആര്‍ക്കുവേണമെങ്കിലും പരിഭാഷപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്യാമെന്ന കാര്യം പുസ്തകങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിവെയിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുളളതുമായ സ്വാമിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മിക്ക കൃതികളും എല്‍.എം.എസ്. ബുക്ക് ഡിപ്പോ, പുത്തന്‍ചന്ത, തിരുവനന്തപുരം എന്ന സ്ഥാപനമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചില കൃതികളുടെ പ്രസാധകനായി സ്വാമിയുടെ പേരും മറ്റും ചില കൃതികളുടെ പ്രസാധകനായി എന്‍. സാമുവല്‍ ബി.എ., ആനത്തറ, ചാരാച്ചിറ, തിരുവനന്തപുരം എന്ന പേരും കാണുന്നുണ്ട്. മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി. എസ്. ഐ. പാര്‍സനേജ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, തൃശുര്‍ ആണ് ഹിന്ദുമതവും ക്രിസ്തുമതവും പ്രസിദ്ധീകരിച്ചത്.
സ്വാമി രചിച്ച ഗുരുവിന്റെ ജീവചരിത്രപഠനഗ്രന്ഥമായ A Prophet of Peace or Sree Narayana Gurudev of Malabar ഏറെ പ്രശസ്തമാണ്. അനേകംപേര്‍ ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004 ല്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രസിദ്ധീകരിച്ചതായിരിക്കണം ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
http://www.sreenarayanaguru.in/content/prophet-peace നോക്കുക.
സ്വാമിതന്നെ ഇതിന് ‘ശ്രീനാരായണ ഗുരുദേവന്‍ അഥവാ സമാധാനപ്രവാചകന്‍’ എന്ന പേരില്‍ ഒരു സ്വതന്ത്ര മലയാളപരിഭാഷയും രചിച്ചിട്ടുണ്ട്.
സ്വാമിയുടെ Sree Narayana Gurudev – The Prophet of the new order എന്ന ഒരു ലഘുകൃതി പോക്കറ്റ് എഡിഷനയി ശിവഗിരി മഠം പ്രസിദ്ധീകരിച്ചത് ഇപ്പോഴും വില്‍പ്പനയിലുണ്ട്. ശിവഗിരി മഠം അദ്ദേഹത്തിനര്‍പ്പിച്ച ശ്രദ്ധാഞ്ജലിയായി ഇതിനെ കണക്കാക്കാവുന്നതാണ്. ‘ശ്രീനാരായണ ഗുരുദേവ് – നവയുഗ് കെ പൈഗംഹൃബര്‍’ എന്ന പേരില്‍ ഇതിന്റെ ഒരു ഹിന്ദി പരിഭാഷ ചെമ്പഴന്തിയിലെ ശ്രീനാരായണ പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദസ്വാമികള്‍ , സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ ഏതാനും ലേഖനങ്ങളും ലഘുകൃതികളും സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുളളത് ഇപ്പോഴും ലഭ്യമാണ്. ശ്രീനാരായണ ഗുരുദേവമാഹാത്മ്യം, മാതൃഹൃദയം , സ്വതന്ത്രമനുഷ്യരുടെ മതം, സ്വതന്ത്ര ഇന്ത്യ എങ്ങോട്ട്? ക്രൈസ്തവ സര്‍വ്വോദയം Hinduism and Christianity, Are all religions same ?, Yoga of Christ, Yoga for all, The secret of happy homelife, The true way, Hints on presentatin of Gospels, Sarvodaya Democracy തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. ഇവയില്‍ പലതും ഇപ്പോള്‍ കണ്ടുകിട്ടാനില്ല.
അദ്ദേഹത്തിന്റെ ആത്മകഥയാണ് എടുത്തുപറയത്തക്ക മേന്മയുളള മറ്റൊരു കൃതി. മലയാളത്തിലെഴുതിയ ആത്മകഥയുടെ കൈയ്യെഴുത്തുപ്രതി ആത്മസ്‌നേഹിതനായിരുന്ന സി. ആര്‍. കേശവന്‍ വൈദ്യരെ 1947-ല്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 1987-ല്‍ മാത്രമാണ് വൈദ്യര്‍ക്ക് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനായത്. സ്വാമിയുടെ ആത്മകഥാപരമായ വിവരങ്ങളും ക്രിസ്തുമതത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും വിവരിക്കുന്ന ഗ്രന്ഥമാണ് Hinduism and Christianity and The Religion of Free Pepole. തികച്ചും നിസ്സംഗനായി മാറിനിന്ന് വേറെ ആരുടെയോ ജീവിതം കണ്ടു വിവരിക്കുന്നതുപോലെയുളള ഒരു ശൈലിയാണ് ഇരുഭാഷകളിലുമുളള ഈ ആത്മകഥകള്‍ ആദ്ദേഹം രചിച്ചിട്ടുളളത്. മലയാളപുസ്തകത്തില്‍ സന്യാസം സ്വീകരിക്കുന്നതുവരെയുളള കാലം വിവരിക്കുന്നത് ‘കുഞ്ഞപ്പൂ’ എന്ന ഗുപ്തനാമത്തിലും അതിനുശേഷമുളള കാര്യങ്ങള്‍ വിവരിക്കുന്നത് ധര്‍മ്മതീര്‍ത്ഥന്‍ എന്ന പേരിലുമാണ്. ഇംഗ്ലീഷിലാകട്ടെ He, His, Him, Dharmatheerthan എന്നിങ്ങനെയാണ് സ്വയം പരാമര്‍ശക്കുന്നത്. ആത്മകഥകളുടെ ലോകത്ത് തികച്ചും സവിശേഷമായ ഒരു രീതിയാണിതെന്നു കാണാം. സര്‍വ്വസംഗപരിത്യാഗിയായ ഒരു സന്യാസിക്കുമാത്രം സാധ്യമാക്കുന്ന ഒരപൂര്‍വ്വ സിദ്ധിവിശേഷമാണ് സ്വന്തം ജീവിതത്തോടും പ്രവര്‍ത്തികളോടും കാണിക്കുന്ന ഈനിര്‍മ്മത. ഈ കൃതിയിലുടനീളം പല സംഭവങ്ങളോടും ആദ്ദേഹം കുലീനവും വിവേകപൂര്‍ണ്ണവുമായ ഒരുതരം മൗനം പാലിക്കുന്നതായി കാണാം. ശ്രീ നാരായണധര്‍മ്മസംഘം രൂപീകരണം, തുടര്‍ന്നു നടന്ന സ്വത്തുകേസുകള്‍, ശിവഗിരിയില്‍നിന്നുളള ഇറങ്ങിപ്പോക്ക് തുടങ്ങി തുറന്നു പറഞ്ഞിരുന്നെങ്കില്‍ വിവാദമായേക്കാമായിരുന്ന വിഷയങ്ങളിലാണ് അദ്ദേഹം ഇത്തരത്തില്‍ മൗനം പാലിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരുവായിത്തീര്‍ന്ന ചെമ്പഴന്തിയിലെ 1110-ലെ ഗുരുജയന്തിയാഘോഷങ്ങളെക്കുറിച്ച് സ്വാമിയുടെ സ്വന്തം വാക്കുകളിലൂടെയല്ല, മറിച്ച് സി. ആര്‍. കേശവന്‍ വൈദ്യര്‍ ആത്മകഥയ്‌ക്കെഴുതിയ ആമുഖത്തില്‍ നിന്നാണ് നാം മനസ്സിലാക്കുന്നത്.
ഗുരുവിനെയും ഗുരുദര്‍ശനത്തെയും വികലമായി മനസ്സിലാക്കുകയും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരെപ്പോലെയുളള യഥാര്‍ത്ഥ ഗുരുദേവശിഷ്യരെ ആരും ഓര്‍ക്കാറില്ല. പ്രബല ശ്രീനാരായണ പ്രസ്ഥാനങ്ങളും ക്രൈസ്തവപ്രസ്ഥാനങ്ങളുമെല്ലാം സ്വാമിയെയും ആദ്ദേഹത്തിന്റെ സംഭാവനകളെയും പാടെ വിസ്മരിച്ച ഈ കാലത്ത് നവീനാശയങ്ങളും പഠനോപാധികളും ഉപയോഗപ്പെടുത്തുന്ന ഉല്‍പ്പതിഷ്ണുക്കള്‍ സ്വാമിയുടെ കൃതികളുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കി അവയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കാര്യമോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
റെഫറന്‍സ്:
1. ആത്മകഥ – സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ പ്രസാധകന്‍ : സി. ആര്‍. കേശവന്‍ വൈദ്യര്‍, ഇരിങ്ങാലക്കുട (1987)
2. Hinduism and Christianity and The Religion of Free Pepole- Swami John Dharmatheerthar
3. History of Hindu Imperialism- Swami John Dharmatheerthar (1969) Published by N.Samuel, B.A, Anathara, Charachira, Thiruvananthapuram
4. ഹൈന്ദവദുഷ്പ്രഭുത്വചരിത്രം – സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍. പ്രസാധകന്‍ : എന്‍. സാമുേവല്‍ ബി.എ. ആനത്തറ, ചാരാച്ചിറ, തിരിവനന്തപുരം (1969)
5. ഹിന്ദുമതവും ക്രിസ്തുമതവും: പ്രസാധകര്‍ : മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി എസ്. ഐ പാര്‍സനേജ്, മിഷന്‍ക്വാര്‍ട്ടേഴ്‌സ്, തൃശൂര്‍.(1953)
6. ശ്രീനാരായണ ഗുരുദേവന്‍ – ജീവിതചരിത്രവും തത്ത്വദര്‍ശനവും എഡിറ്റര്‍ & പബ്ലിഷര്‍- സച്ചിദാനന്ദസ്വാമി, ഗായത്രി ആഷ്രമം, ചാലക്കുടി (2006)
7. ശ്രീനാരായണ മതം – അഡിവ. സി. പി. മേനേന്‍ (സ്വാമി ജോണ്‍ ധര്‍മ്മ തീര്‍ത്ഥര്‍) മംഗളോദയം പ്രസ്സ് തൃശൂര്‍ (1926)
8. Annihilation of Caste – Dr.b.R.Ambedkar. The critical annotated edition by Navayana Publishing House, New Delhi (2014)
____________________________
പി.അർ.ശ്രീകുമാർ
(ദീര്‍ഘകാലമായി നാരായണഗുരുകുലത്തിന്റെ സഹചാരിയാണ് ലേഖകന്‍. ഇപ്പോള്‍ കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസീല്‍ (KUFOS) സെക്ഷന്‍ ഓഫീസര്‍. email :appukkily@gmail.com