SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday 26 July 2015

ഗുരുദേവന്‍ - ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്)


ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ ന‍ാം കാണുന്നില്ല. നമ്മുടെ മുമ്പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ ന‍ാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ന‍ാം നമ്മില്‍ കല്‍പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നിര്‍ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്‍ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്റെ നിഴല്‍ ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലിനെയും, കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. ന‍ാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍, കയ്യിലിരിക്കുന്ന കണ്ണാടി, ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.
ഓ! ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതുകൂടാതെ ഇതിനെയൊക്കെയും ദൈവം തന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു. ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇത് ന‍ാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തോന്നുന്നു. ഓ! ഇത് മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു. ഓ! ഇതാ ഒരു ആനയോടിക്കുന്നു. ന‍ാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് ന‍ാം ഉപദേശം കേട്ട് യോഗാഗ്നിയില്‍ ദഹിക്കുന്നു. ഓ! ഇതാ ഇങ്ങനെ കിനാവു കണ്ടുകൊണ്ടു ഉണര്‍ന്ന് നിഷ്കമ്പമായിരുന്ന് നെടുമൂച്ചു വിടുന്നു.
ഇതാ! ന‍ാം മയങ്ങി എഴുന്നിരുന്നുകൊണ്ട് അന്നുമറിയാതെ സുഖമായുറങ്ങി – എന്നിങ്ങനെ നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പെരുവെളിയില്‍ ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യവഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലില്‍ക്കൂടി വരുന്ന സൂര്യകിരണത്തില്‍ കിടന്നുമറിയുന്ന ധൂളിപോലെ അണ്ഡകോടികള്‍ മറിയുന്നു.
ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി ന‍ാം നമ്മുടെ മുകളില്‍ നില്ക്കുന്ന ദിവ്യമായ കണ്ണാടിയില്‍ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.
ഓ! ഇതാ! പിന്നെയും കാനലില്‍ നിന്ന് വെള്ളം പൊങ്ങി വരുന്നതുപോലെ ഇതൊക്കെയും ദൈവത്തില്‍ നിന്ന് പൊങ്ങി വരുന്നു. എന്നാല്‍ ദൈവ‍ാംശമായ നമ്മുടെ ഉള്ളില്‍ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.
ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ വ്യാപകദര്‍പ്പണത്തില്‍ എടുത്തുവിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ട് നോക്കുന്നു. പിന്നെയും കണ്ണിലടക്കുന്നു. മറുപടിയും കണ്ണില്‍നിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവ‍ാംശമാകുന്നു. അല്ല ദൈവം അംശമില്ലാത്തതാകുന്നു. അതുകൊണ്ട് ദൈവ‍ാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവില്‍ നിന്ന് പരിണമിച്ചതോ? എന്നാല്‍ അതുമല്ല. എന്തുകൊണ്ടെന്നാല്‍ പരമാണുക്കള്‍ ദൈവത്തില്‍ വിവര്‍ത്തങ്ങളാകുന്നു. വിവര്‍ത്തമെന്നാല്‍ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റൊന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ട് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ. അപ്പോള്‍ ഈ കാണപ്പെടുന്നതൊക്കെയും അനിര്‍വചനീയമാകുന്നു. ഇതൊക്കെയും അഞ്ജനക്കാരന്റെ മഷിയില്‍ തെളിയുന്ന ദേവതപോലെയിരിക്കുന്നു. ഇതിന്റെ ബിംബം ദൈവത്തിലിരിക്കുന്നു. ഇത് നിഴലാകുന്നു. ഇപ്പോള്‍ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിലടങ്ങുമ്പോള്‍ ദൈവം തന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ കെടുക്കുന്നില്ല. നിഴലിന് യാതൊന്നിന്റെയും വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല; എന്നു തന്നെയല്ല, നിഴലിനെ യാതൊരു വ്യാപകതയും കളയുന്നില്ല.
ഓ! ഇതാ! ഇതൊക്കെയും മനോവേഗമുള്ള ഒരു ഘടീയന്ത്രം പോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു. വിസ്മയം! ന‍ാം നമ്മുടെ കണ്ണിനെ കാണുന്നു. നമ്മെ ദൈവം കാണുന്നു. ന‍ാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. ന‍ാം ത്വക്കിനെ സ്പര്‍ശിക്കുന്നു. നമ്മെ ദൈവം സ്പര്‍ശിക്കുന്നു. ന‍ാം നമ്മുടെ നാവിനെ രസിക്കുന്നു. നമ്മെ ദൈവം രസിക്കുന്നു. ന‍ാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. ന‍ാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല. ദൈവം തള്ളിവിടുന്നു. ന‍ാം കൈയെ ആദാനം ചെയ്യിക്കുന്നു. നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു. ന‍ാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. ന‍ാം ദൈവത്തെ നടത്തുന്നില്ല. ന‍ാം ഗുദത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നു. ന‍ാം ദൈവത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നില്ല. ന‍ാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു. നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം നമ്മെ ആനന്ദിപ്പിക്കുന്നു. ന‍ാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.
ഓ! ഇതാ! ദൈവത്തില്‍ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. ന‍ാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന അയോഗോളം തേജോമയമായിരിക്കുന്നതുപോലെ ന‍ാം കണ്ണു തുറന്നു നോക്കുമ്പോള്‍ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോള്‍ കാണപ്പെടുന്നതൊക്കെയും ഇതിപോലെ തേജോമയമായിരിക്കുന്നു.
ഓ! നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.
ഓ! ഇതൊക്കെയും കാനലില്‍ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈവം കാനലാകുന്നു.
ഓ! ന‍ാം ഇതുവരെയും ബഹിര്‍മുഖനായിരിക്കുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയവനാത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. ന‍ാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ ന‍ാം ഇതിനുമുമ്പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! ന‍ാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!
പരമകാരുണികനാരായണഗുരുസ്വാമിഭിഃ ശിഷ്യാനുഗ്രഹാര്‍ത്ഥം പരബ്രഹ്മമാഹാത്മ്യമിദം വിരചിതമത്യദ്ഭുതമനിര്‍വ്വചനീയം
( Sreya.in)

Sunday 12 July 2015

ശ്രീനാരായണഗുരു ബുദ്ധമതത്തെ അംഗീകരിച്ചിരുന്നില്ല - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഡോ.അജയ് ശേഖര്‍ മാതൃഭൂമിയില്‍ ശ്രീനാരായണ ഗുരു ജയന്തിയോടനുബ ന്ധിച്ച് എഴുതിയ(സെ.21) ലേഖനം ശുദ്ധ അസംബന്ധവും ഗുരുദേവന്‍ ഉയര്‍ത്തിപ്പിടിച്ച മതമൂല്യങ്ങളോട് കാണിച്ച അവഹേളനവുമാണ്. നാരായണ ഗുരു ഹിന്ദുമതത്തെയല്ലാതെ വേറെ ഒരു മതത്തെയും ഉള്‍ക്കൊണ്ടിരുന്നില്ല എന്നത് ഗുരുദേവ കൃതികളും പ്രവൃത്തികളും മാത്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. നാണുവെന്നും കുട്ടപ്പനെന്നും നാണപ്പനെന്നും അയ്യനെന്നും അയ്യപ്പനെന്നും പറഞ്ഞതുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ കേരളബുദ്ധന്റെ സംസ്‌ക്കാര വംശാവലികളെ പിന്‍തുടരുന്നില്ല. ഡോ. അജയ്‌ശേഖര്‍ എന്തുകൊണ്ട് മഹര്‍ഷി ശ്രീനാരായണഗുരു ഒരു ബുദ്ധമത അനുഭാവിയായിരുന്നുവെന്ന് സ്ഥാപിക്കുന്ന ലേഖനത്തിലെ ഭാഗം മനസ്സിലാകുന്നില്ല. ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും കടുത്ത മതവിദ്വേഷ തര്‍ക്കമുണ്ടാകുന്നത് ഹിന്ദുമതത്തില്‍ നിന്നും ഈഴവര്‍ വിട്ടുപോകുന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ വെളിച്ചത്തിലാണ്. അരുവിപ്പുറം പ്രതിഷ്ഠക്ക് മുമ്പ് ഈഴവ സമുദായം ഗുരുവിനെ തിരുവനന്തപുരത്ത് ഗുരു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ഈഴവരുടെ വീട്ടില്‍ കയറ്റുകപോലും ചെയ്തിരുന്നില്ല. ഡോ.പല്‍പ്പുവിന്റെ കുടുംബത്തില്‍ മാത്രമേ ഗുരുവിന് അക്കാലത്ത് പ്രവേശനമുണ്ടായിരുന്നുള്ളു. ശ്രീനാരായണ ഗുരു ഒരിക്കലും ഒരു ബുദ്ധമത വിശ്വാസിയോ ബുദ്ധദേവന്റെ അനുയായിയായി അറിയപ്പെടാനോ ആഗ്രഹിച്ചിരുന്നില്ല ഹൈന്ദവ ആചാരങ്ങ ളെയാണ് ഗുരു മുറുകെ പിടിച്ചത്. കുട്ടപ്പനെന്നും നാണപ്പനെന്നും പേരിട്ടതുകൊണ്ട് ബുദ്ധ ധര്‍മ്മങ്ങളെ പിന്‍തുടരുന്നുവെന്ന് അനുമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

ഗുരുവിന്റെ ഹൈന്ദവരാധനയും ഹിന്ദുമത സങ്കല്പങ്ങളും തുടങ്ങുന്നത് അരുവിപ്പുറം ശിവപ്രതിഷ്ഠയോട് കൂടിയാണ്. പ്രതിഷ്ഠാ കര്‍മ്മത്തിന് ഗുരുദേവന്‍ ഉച്ചരിക്കുന്ന മന്ത്രം ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയെ പ്രതിനിധീകരിക്കാത്ത ഓംങ്കാരത്തില്‍ നിന്നാണ്. പ്രതിഷ്ഠാ കര്‍മ്മത്തിന് തന്റേതായ ഒരു മന്ത്രം ഗുരുദേവന് സ്വന്തമായി ഉച്ചരിക്കാനുണ്ടായില്ല. ഹിന്ദുമതമെന്ന സങ്കല്പത്തില്‍ വരുന്ന ഭൂരിപക്ഷ ജനതയെ ഉള്‍ക്കൊള്ളാത്ത ഒരു വചനമാണ് ഗുരു തെരഞ്ഞെടുത്തത്. പിന്നീട് ഗുരു തന്നെ പ്രവൃത്തിയിലത് ഈഴവ മന്ത്രങ്ങളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. പ്രതിഷ്ഠാ കര്‍മ്മത്തിന് ശേഷം ഗുരു പറഞ്ഞത് നാം ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്നാണ്. ക്ഷേത്രമെന്ന പദം പോലും ബുദ്ധമത സംഹിതയില്‍ കാണാനില്ലന്നിരിക്കെ ഗുരു ഒരു ബുദ്ധമത വിശ്വാസിയും പ്രചാരകനുമായി രുന്നുവെന്ന് പ്രസ്താവിക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ക്ഷേത്ര പ്രതിഷ്ഠക്ക് ശേഷം നടന്ന എല്ലാ വാര്‍ഷിക ദിനവും വാവുബലിയെന്ന പേരിലാണ് കൊണ്ടാടിക്കൊണ്ടി രിക്കുന്നത്. 'ബലി'ബുദ്ധമതത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. അന്ധവി ശ്വാസങ്ങളെയും അനാചാരങ്ങളെയും ബുദ്ധനും ബുദ്ധധര്‍മ്മങ്ങളും അംഗീകരിക്കുന്നില്ല. എന്നാല്‍ ഗുരുദേവന്‍ വിശ്വാസങ്ങളുടെ പേരില്‍ ഹൈന്ദവ മൂല്യങ്ങളും ബൗദ്ധീക രംഗത്ത് അനാചാരങ്ങളെയും എതിര്‍ത്തിരുന്നു. ഇങ്ങനെയെല്ലാം ഗുരുദേവനും സന്തതസഹചാരികളും പ്രവര്‍ത്തിച്ചിട്ടും ഹിന്ദുമതവും സവര്‍ണ്ണ ജാതികളും ഈഴവരേയോ, അതിന് തൊട്ടുതാഴെയുള്ള അടിമ വര്‍ഗ്ഗത്തെയോ ഉള്‍ക്കൊള്ളുകയുണ്ടായില്ല. 19 ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ കേരളം ഒരു ഭ്രാന്താലയം തന്നെയായിരുന്നു. ഈ സാമൂഹ്യാന്തരീക്ഷത്തെ ഈഴവരെ പുരോഗമന വാദികളും യുക്തിവാദികളും എതിര്‍ക്കുക മാത്രമല്ല ഹിന്ദുമതവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിക്കുവാന്‍ വരെ തയ്യാറാകുകയും ചെയ്തു.

ഇതിന് ആദ്യം മുന്‍നിരയില്‍ വന്നത് സി.വി.കുഞ്ഞിരാമന്‍ ആയിരുന്നു. സി.വി.വെറും ഒരു ജാതിവാദിയായി ഭൗതീക കേരളം വിലയിരുത്തുമെന്ന് തോന്നുന്നില്ല. അക്കാലത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാസമ്പന്നനും പത്രപ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം. സി.വി കുഞ്ഞിരാമന്‍ മുതല്‍ സഹോദന്‍ അയ്യപ്പന്‍ വരെ ഹിന്ദുമതത്തിന് എതിരും ഈഴവര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന അഭിപ്രായക്കാരുമായിരുന്നു. എന്നാല്‍ ഗുരുദേവന്‍ അതിനെ ഒരിക്കലും പ്രോത്‌സാഹിപ്പിക്കുകയോ തന്റെ ശിഷ്യന്മാര്‍ക്ക് അനുവാദം നല്‍കുകയോ ചെയ്തില്ല. കൊല്ലവര്‍ഷം 1032 ാം ആണ്ടില്‍ ജനിച്ച ഗുരുദേവനെ തന്റെ മതാപിതാക്കള്‍ ഹൈന്ദവ ധര്‍മ്മങ്ങളില്‍ അധിഷ്ഠിതമായ വിദ്യാരംഭം നടത്തിയത്, ഹൈന്ദവ ജനതയിലെ ഭൂരിപക്ഷം വരുന്ന ഈഴവരേയും പുലയരേയും അടക്കമുള്ള ശൂദ്രജനങ്ങള്‍ക്ക് വിദ്യ നിഷേധിച്ച ഹിന്ദുമത തത്വസംഹിതകളുടെ പിന്‍ബലത്തിലാണ്.

5 ാം വയസ്സ് മുതല്‍ 16 വയസ്സുവരെ നാട്ടില്‍ പഠനം നടത്തിയ സ്വാമികള്‍ 21 ാം വയസ്സില്‍ പഠനത്തിന് ചേര്‍ന്നത് അവര്‍ണ്ണ ജനതക്ക് അറിവ് നല്‍കിയാല്‍ ചെവിയും കണ്ണും നാവും കുത്തികീറണമെന്ന് വിധിച്ച ഹൈന്ദവാചാരങ്ങളുടെ ഉത്പന്നമായ സംസ്‌കൃത ഭാഷപാഠ ശാലയില്‍ ചേര്‍ന്നുകൊണ്ടാണ്. സംസ്‌കൃത പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സ്വാമികള്‍ തപസ്സ് അനുഷ്ഠിക്കുന്നതും, അതിന് ശേഷം ശിവ പ്രതിഷ്ഠ നടത്തുന്നതും. സംസ്‌കൃത പഠനാനന്തരം സ്വാമികള്‍ക്ക് അദ്വൈത ശാസ്ത്രത്തില്‍ പ്രതിപത്തി വര്‍ദ്ധിച്ച് വരുന്നതും ഹിന്ദുധര്‍മ്മങ്ങളുടെ പിന്നാലെ പോകുന്നതും. ഈ ഹിന്ദുധര്‍മ്മതയെ സ്വായത്തമാക്കിയ ഒരാള്‍ക്ക് എങ്ങനെയാണ് സമസ്ത ജനതയേയും ഉള്‍ക്കൊള്ളാന്‍ നിലവിലെ ഹിന്ദുധര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ കഴിയുന്നത്. ഗുരുവിന്റെ ആശാന്‍ അല്‍പ്പം ജാതി ചിന്തയുള്ള ആളായതുകൊണ്ട് വ്യാകരണം പഠിപ്പിക്കുവാന്‍ അമാന്തിച്ചപ്പോള്‍ ഗുരു തിരിച്ച് ചോദിച്ചത് വേദാംഗം എന്ന നിലയില്‍ താഴ്ന്ന ജാതിക്കാര്‍ പഠിക്കരുതെന്നാണെങ്കില്‍ ആശാന്‍ വ്യാകരണവും ജ്യോത്‌സ്യവും വേദാന്തവും പഠിച്ചത് ശരിയായില്ലെന്നും അതുകൊണ്ട് വ്യാകരണം പഠിപ്പിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അതുകൂടി പഠിച്ചാലേ സംസ്‌കൃതം പൂര്‍ണ്ണമാകുകയുള്ളു. സംസ്‌കൃത പഠനം ഗുരുദേവന്റെ വൈജ്ഞാനിക ശാഖയെ പ്രബലപ്പെടുത്തി. അതുകൊണ്ട് സ്വാമികള്‍ ഈഴവരുടെ ഉന്നതിക്കായി ഒട്ടേറെ ശ്‌ളോകങ്ങളും കവിതകളും രചിച്ചു. ഇതിലധികവും സംസ്‌കൃത ഭാഷയിലായിരുന്നു. വേദാധികാരം കൊണ്ട് അവര്‍ണ്ണന്റെ പഞ്ചപുടങ്ങളെ ബന്ധിച്ച സംസ്‌കൃതം ഏത് വര്‍ഗ്ഗത്തെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതെന്ന് നാം വിശകലനം ചെയ്ത് പഠിക്കേണ്ട വിഷയമാണ്.

മനുഷ്യന്റെ സകലവിധ അഭിവൃദ്ധികളും വിദ്യയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ആധ്യാത്മികമായ അഭിവൃദ്ധി ശരിയായ വിദ്യാഭ്യാസം ഇല്ലാതെ സിദ്ധിക്കില്ലെന്ന് നിരന്തരം ഉത്‌ഘോഷിച്ചുകൊണ്ടിരുന്ന ഗുരുദേവന്‍ ഈഴവ ജാതിയിലെ ്യുബുദ്ധിന്മാരായ വ്യക്തികളെ കണ്ടെത്തി ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനുള്ള വിദ്യാഭ്യാസനിധി പോലും അതിന് വേണ്ടി ശിവഗിരിയില്‍ ഏര്‍പ്പെടുത്തി. നടരാജ ഗുരു, സഹോദരന്‍ അയ്യപ്പന്‍ , സി കേശവന്‍ ഇവര്‍ക്കെല്ലാം ഗുരു സാമ്പത്തിക സഹായം നല്‍കി വിദ്യ അഭ്യസിപ്പിച്ചിട്ടുണ്ട്. അവര്‍ണ്ണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ച് ചിന്തിക്കുകയോ അവരെ സഹായിക്കുകയോ ചെയ്തില്ല. ഈ കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പുലയര്‍, നായരീഴവ ജാതിക്കാരുടെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായി രുന്നു.പുലയ പറയ വിദ്യാര്‍ത്ഥികളോട് ഗുരുദേവനേക്കാള്‍ താത്പര്യവും പുരോഗമനവും ആഗ്രഹിച്ചത് മൂലൂര്‍ പത്മനാഭ പണിക്കരായിരുന്നു. അദ്ദേഹമാണ് ആലുവയില്‍ ഗുരു സ്ഥാപിച്ച സംസ്‌കൃത പാഠശാലയില്‍ ഗുരുവിന്റെ ശുപാര്‍ശയോടെ ടി.ടി. കേശവനെയും അഴകിയാളെയും ചേര്‍ത്ത് പഠിപ്പിക്കുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കിയത്.

മറ്റൊരു 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്നതായിരുന്നുവല്ലോ ഗുരുവിന്റെ ഏറ്റവും വലിയ സന്ദേശം. അക്ഷര വിദ്യയും ആധ്യാത്മിക വിദ്യയും ആയിരുന്നു ഗുരുവിനെ മുന്നോട്ട് നയിച്ചത്. അതുകൊണ്ട് വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കിയത്. ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കുന്നതിന് സംസ്‌കൃതവും, സാമൂഹ്യ പുരോഗതിക്ക് ഇംഗ്‌ളീഷ് വിദ്യാഭ്യാസവും അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഗുരു അതിന്റെ വിജയത്തിനായി കൂടുതല്‍ ശ്രമങ്ങള്‍ നടത്തി. ആത്മികത പൂര്‍ണ്ണതയിലെത്തി കഴിഞ്ഞപ്പോള്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷം തന്റെ ഭക്തരില്‍ ചിലരെ ശാന്തിമന്ത്രം പഠിപ്പിച്ച് അവിടെയും മറ്റ് ക്ഷേത്രങ്ങളിലും പൂജാരിമാരാക്കി. ഇനി വിദ്യാലയങ്ങള്‍ ഉണ്ടാകട്ടെയെന്ന് അരുള്‍ ചെയ്തു. പിന്നീട് ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുരചര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുദ്ധമതത്തില്‍ പുരോഹിതരില്ലെന്ന കാര്യം നാം ഓര്‍ക്കേണ്ടതാണ്. പിന്നീട് ഗുരുശിഷ്യന്മാര്‍ക്ക് ഭഗവത്ഗീത, ഉപനിഷത്തുകള്‍, വാസിഷ്ടം, സൂതസംഹിത എന്നിങ്ങനെയുള്ള മഹത് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തി. അങ്ങനെ ബുദ്ധമതത്തെ തച്ചുതകര്‍ത്ത ആര്യ ബ്രാഹ്മണരുടെ നികൃഷ്ട സൃഷ്ടിയായി ജാതിവ്യവസ്ഥയെ അംഗീകരിക്കുന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥകളെ അരക്കിട്ടുറപ്പിക്കുന്ന സുപ്രസിദ്ധങ്ങളായ വേദമന്ത്രങ്ങള്‍ മുന്നോക്കന്മാര്‍, പിന്നോക്കന്മാര്‍ക്കെതിരെ പ്രയോഗിക്കുന്ന ഹൈന്ദവ മൂല്യങ്ങള്‍ നടപ്പിലാക്കി ഈഴവരിലെ ഒരു വിഭാഗം ആളുകളെ ബ്രാഹ്മണ്യവത്കരിച്ചു.

ബ്രാഹ്മണരുടെ ജാതിചിഹ്‌നങ്ങളായ കുടുമയും പൂണൂലും അവരെ ധരിപ്പിച്ചു. അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ മുതല്‍ പ്രസിദ്ധങ്ങളായ അമ്പതോളം മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ക്ഷേത്രങ്ങള്‍ക്ക് പുറമെ മതപഠനങ്ങള്‍ക്കായി 18 മഠങ്ങളും സ്വാമി തൃപ്പാദങ്ങള്‍ നേരിട്ട് സ്ഥാപിച്ചു. ഈ അമ്പത് ക്ഷേത്രങ്ങളിലും ഹൈന്ദവ ദേവതാ ദേവന്മാരെയാണ് പ്രതിഷ്ഠിച്ചത്. മാത്രമല്ല ഇന്ത്യയില്‍ ജാതിയും അയിത്തവും ഒരിക്കലും വിട്ടുപോകാതെ കാത്തുസൂക്ഷിച്ച ശ്രീശങ്കരാചാര്യരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍തന്നെ കണ്ണൂരിലെ തലശ്ശേരിയില്‍ ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രത്തിന് ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം കുമാരനാശാനാണ് നിയമാവലി തയ്യാറാക്കിയത്. ക്ഷേത്ര കമ്മറ്റിയില്‍ തിയ്യരല്ലാത്ത മറ്റൊരു സമുദായങ്ങള്‍ക്കും അംഗത്വം നല്‍കരുതെന്നും എഴുതി ചേര്‍ക്കപ്പെട്ടിരുന്നു. ഭാരതമണ്ണിന്റെ സര്‍വ്വനാശത്തിനും കാരണക്കാരായ ബ്രാഹ്മണരുടെ നാല് വേദങ്ങള്‍ക്കും പ്രചുരപ്രചാരം നല്‍കുന്നതിന് വേണ്ടി പ്രയത്‌നിക്കുകയും ബ്രാഹ്മണിക്കല്‍ ഗൂഢതന്ത്രങ്ങളുടെ മറുപുറമാകുന്ന കുണ്ഡിലിനി ശക്തിയെ പുകഴ്ത്തുന്ന കുണ്ഡലിപാട്ട് പോലും രചിച്ചു. വേദോപനിഷത്തുകളെ നെഞ്ചിലേറ്റിയ ശങ്കരാചാര്യരുടെ അദ്വൈതമാണ് ഗുരു അംഗീകരിച്ചതെന്ന് ആലുവ അദ്വൈതാശ്രമ രൂപീകരണം കൊണ്ടുതന്നെ മനസ്സിലാക്കാം. ഉപനിഷത്തു ചിന്തകളെ നിരാകരിച്ച ബുദ്ധന്റെ ജാതിവിരുദ്ധ നയങ്ങള്‍ പിന്‍തുടരാന്‍ ശ്രമിച്ചുകൊണ്ട് ഇന്ത്യയിലെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥകളെ ധിക്കരിച്ചുകൊണ്ടും മനുഷ്യന്റെ സകല മനുഷ്യാവകാശങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ബ്രാഹ്മണിസം തകര്‍ത്ത ഈഴവര്‍ ബുദ്ധമതം സ്വീകരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി നാരായണഗുരുവിനെ സന്ദര്‍ശിച്ച ആശാനോട് ഹിന്ദുമതത്തിനെന്താണ് കുഴപ്പമെന്നാണ് ഗുരു തിരിച്ച് ചോദിച്ചത്.

എല്ലാ മതങ്ങളും ഈശ്വരാന്വേഷണത്തിലധിഷ്ഠിതമാണെന്ന് പ്രഖ്യാപിച്ച ഗുരുദേവന്‍ ഹിന്ദുമതത്തിന് പുറമെ സഞ്ചരിക്കാന്‍ തയ്യാറായിരുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യന്മാരിലും യോഗത്തിലും ഉണ്ടായിരുന്ന പലനേതാക്കളും ഹിന്ദുമതം ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ചങ്ങനാശ്ശേരിയിലെ കുന്നുപുറം, പിച്ചനാട്ട് കൃഷ്ണ കുറുപ്പും കുടുംബവും ജാതി മാറാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ യോഗം നേതാവും കവിയും ഗുരുഅനുചരനുമായ മൂലൂര്‍ പത്മനാഭ പണിക്കര്‍ ഗുരുദേവനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ പിച്ചനാട്ട് കുറുപ്പന്മാരെ ഈഴവരാക്കി മാറ്റാനാണ് ഗുരുദേവന്‍ നിര്‍ദ്ദേശിച്ച്. ജാതി മാറി ഈഴവനായതിന് ശേഷം ഗുരുവിന്റെ സത്യവാങ്മൂലവും വന്നു. 'പരിശുദ്ധനായ ഈഴവന്‍, കള്ള് ചെത്താത്ത ഈഴവന്‍ (ഗുരുദര്‍ശന ഗരിമപ ടി ഭാസ്‌ക്കരന്‍). യുക്തിവാദിയും പുരോഗമന വാദിയുമായ സി.കൃഷ്ണന്‍ ഹിന്ദുമതത്തിലെ അനീതികള്‍ക്കെതിരെ പ്രതിഷേധിക്കുകയും ഈഴവര്‍ ഒരു പ്രത്യേക സമുദായവുമായതുകൊണ്ട് ഈഴവര്‍ സ്വതന്ത്ര സമുദായമായി നിലകൊള്ളണമെന്ന് വാദിക്കുകയും 'സ്വതന്ത്ര സമുദായ'മെന്ന പേരില്‍ ഒരു പുസ്തകമെഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈഴവര്‍ ഹിന്ദുക്കളല്ല, ബുദ്ധമതാനുഭാവികളാണെന്ന് കാര്യകാരണ സഹിതം വിശദീകരിച്ച് തയ്യാറാക്കിയ ഗ്രന്ഥം എസ്.എന്‍.ഡി.പി യോഗം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരെ സ്വാധീനിച്ച് പുസ്തകം കണ്ടുകെട്ടി സിലോണിലേക്ക് അയപ്പിക്കുകയും ചെയ്തു. അതുവരെ മതമാറ്റത്തെ കുറിച്ച് സംസാരിക്കുകയും ഹിന്ദുമതത്തില്‍ അരാജകത്വം വാഴിക്കുന്ന ബ്രാഹ്മണിസ തത്വചിന്തകളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തവര്‍ പുസ്തക നിരോധനത്തെ കുറിച്ചോ, കോപ്പികള്‍ കണ്ടുകെട്ടിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതികരിക്കുകയോ ചെയ്തില്ല. അവസാനം തൂലികാ സ്വാതന്ത്ര്യത്തെപോലും നിഷേധാത്മക നിലപാടില്‍ വീക്ഷിച്ച യോഗനേതൃത്വത്തിലേക്ക് സര്‍ക്കാര്‍ ഉദ്യോഗം പോലും രാജിവെച്ച് പ്രവര്‍ത്തിക്കാന്‍ വരികയായിരുന്നു ഈ പുരോഗമന വാദിയും.

മതമാറ്റ കാര്യത്തില്‍ സഹോദരന്‍ അയ്യപ്പന്‍ മാത്രമാണ് ധീരമായ നിലപാടെടുത്ത ഗുരുദേവന്റെ ഏകശിഷ്യന്‍. സഹോദരന്‍ പ്രസംഗിക്കുക മാത്രമല്ല മാതൃക കാണിക്കാന്‍ ബുദ്ധമതത്തില്‍ ചേരുകയും ചെയ്തു. ഇസ്‌ലാം മതത്തില്‍ ചേരണമെന്ന് വാദിച്ച് ഇസ്‌ലാം തൊപ്പിയും ധരിച്ച് നടന്ന കൊല്ലം സ്വദേശി പത്മനാഭനാശാന്‍ മുതല്‍പേര്‍ നാരായണഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം അതില്‍നിന്നും പിന്‍തിരിയുകയായിരുന്നു. ബ്രാഹ്മണന്റെ സാമൂഹിക പദവിയോടൊപ്പം എത്തിച്ചേരണമെങ്കില്‍ ബ്രിട്ടീഷുകാരുടെ ക്രിസ്തുമതത്തില്‍ ചേരണമെന്നാണ് സി.വി.കുഞ്ഞി രാമനെപ്പോലുള്ള യഥാസ്ഥിതിക ഈഴവ നേതാക്കള്‍ വാദിച്ചത്. അതിന് അധീശ ശക്തികളുടെ പ്രത്യേക പിന്തുണയും ആവശ്യമാണെന്ന് മനസ്സിലാക്കിയിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ ക്രിസ്തുമതത്തില്‍ കേരളത്തില്‍ നിന്നും ചേര്‍ന്നുകൊണ്ടിരുന്നത് പുലയരും പറയരുമായിരുന്നു. ഈഴവരില്‍ ഈ കാര്യത്തിലും മനംമാറ്റമുണ്ടായി. പുലയരും പറയരും ചേര്‍ന്ന ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹ്യതലത്തിലേക്കുള്ള ഉയര്‍ച്ചയല്ല നേരെ മറിച്ച് പുലയരെ പോലുള്ള താഴ്ന്നവരുടെ സാമൂഹ്യ തലത്തിലേക്കുള്ള അധ:പതനമായിരിക്കും സംഭവിക്കുക എന്ന വെളിപാടില്‍ ഈഴവ സമുദായവും യോഗനേതൃത്വവും മതമാറ്റ വിഷയത്തില്‍ നിന്നും പിന്‍തിരിയുകയാണ് ചെയ്തത്. അതിനെ തുടര്‍ന്ന് 1915 ല്‍ നെയ്യാറ്റിന്‍കര കോട്ടുകോയിക്കല്‍ വില്ലേജില്‍ ഈഴവ സമുദായത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ ആ മതം ഉപേക്ഷിച്ച് തിരികെ ഈഴവരാകുകയാണ് ചെ്‌യ്തത്. അവിടെ പുലയര്‍ കൂട്ടമായി ക്രിസ്തുമതം സ്വീകരിക്കുന്നതു കൊണ്ടായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. ഈഴവരും പുലയരും മതപരമായി ഒന്നാകുമ്പോള്‍ തങ്ങളില്‍ നിന്നും വളരെ താഴ്ന്നവരായ പുലരെയും മറ്റും സാമൂഹ്യ പദവിയില്‍ ഒരേ തട്ടില്‍ കാണേണ്ടി വരുമെന്ന ചിന്തയാണ് ഈഴവരെ അങ്ങനെ ചിന്തിപ്പിച്ചത്.

ജാതി നശീകരണത്തിന്റെ ഭാഗമായി സവര്‍ണ്ണരായ കെ.ദാമോദരനും, എ.കെ.ജി യും കെ.കേളപ്പനും മന്നത്ത് പത്മനാഭനും പേരിനോടൊപ്പമുള്ള ജാതി നാമങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ജാതിയെ അംഗീകരിക്കാത്ത ബുദ്ധമതത്തിന്റെ പ്രചാരകരായി മാറിയ ഈഴവ നേതാക്കള്‍ ജാതി നാമങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ജാതിക്കെതിരെ കാവ്യങ്ങള്‍ രചിച്ച മൂലൂര്‍ പത്മനാഭ പണിക്കര്‍ 'പത്മനാഭ ശൗണ്ഡികന്‍' എന്ന ജാതിനാമം സ്വീകരിച്ചു. 'ശൗണ്ഡികോമദ്യഹാരക' എന്നാണല്ലോ അമരസിംഹന്‍ പറഞ്ഞത്. ഈഴവന് മദ്യവുമായി ബന്ധമുള്ളതു കൊണ്ടായിരിക്കും മൂലൂര്‍ ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്. ടി.കെ.മാധവന്റെ അമ്മാവന്‍ കുഞ്ഞന്‍പിള്ളയും കുഞ്ഞന്‍ ചോകവന്‍ എന്ന പേരാണ് സ്വീകരിച്ചത്. ബുദ്ധമതം സ്വീകരിച്ചവരില്‍ കൂടുതല്‍ ഈഴവരായിരുന്നുവെങ്കിലും അവര്‍ ഈ ബുദ്ധമതത്തിലെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായിരുന്നില്ല. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ഒരേ സമയം സഞ്ചരിക്കുകയും ഹൈന്ദവ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുകയും ചെയ്തു. ബുദ്ധമതം സ്വീകരിച്ച സി.കൃഷ്ണന്‍ വക്കീല്‍ മിതവാദി പത്രം മൂര്‍ക്കോത്ത് കുമാരനില്‍ നിന്നും വിലക്ക് വാങ്ങിയതിന് ശേഷം പത്രത്തിന്റെ പേര് തീയ്യരുടെ മുഖപത്രം എന്ന പേരിലാണ് പിന്നീട് അത് പ്രസിദ്ധീകരിച്ചത്. ആശാന്‍ വിവേകോദയത്തെ ഈഴവ ഗസസ്റ്റ് എന്ന് നാമകരണം ചെയ്തതുപോലെ. മിശ്രഭോജത്തെ കുറിച്ച് മിതവാദിയിലേക്ക് സഹോദരന്‍ അയച്ചുകൊടുത്ത ലേഖനം തുറന്ന് പോലും നോക്കാന്‍ തയ്യാറാകാതെ മടങ്ങി വന്നപ്പോഴാണ് അയ്യപ്പന്‍ 'സഹോദന്‍' മാസിക പ്രസിദ്ധീകരിച്ചത് (പുതുപ്പളളി രാഘവന്‍ കേരള പത്രപ്രവര്‍ത്തന ചരിത്രം, പേജ് 186) അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തെ ചെറായിലെ വിജ്ഞാന വര്‍ദ്ധിനി സഭയും ഈഴവ പ്രമാണിമാരും എതിര്‍ക്കുകയാണുണ്ടത്. ഇതിനെയൊന്നും ഗുരുദേവന്‍ വിലക്കിയില്ല. മാത്രമല്ല സഭയുടെ നിയമാവലി അനുസരിച്ച് ഗുരുദേവന്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു.

ബുദ്ധമതം സ്വീകരിച്ച അയ്യപ്പന് തിരുകൊച്ചി നിയമസഭയിലേക്ക് ഈഴവ സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിന് കോടതിയില്‍ കയറേണ്ട ഗതികേട് വരെയുണ്ടായി. ഈഴവ പ്രമാണിമാര്‍ അയ്യപ്പന്‍ ഈഴവനല്ല, ബുദ്ധമതക്കാരനാണെന്ന് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുത്തത്. ഈഴവനായി ജനിച്ച സഹോദരന് മനുഷ്യനായി ജീവിക്കാന്‍ അത്രയും ക്രൂരമായ യാതനകള്‍ അനുഭവിക്കേണ്ടി വന്നു. സഹോദര പ്രസ്ഥാനത്തിന് നേരെയുള്ള ഗുരുദേവന്റെ നിലപാടുകള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും സ്വന്തം കൈപ്പടയില്‍ ഗുരുദേവന്‍ എഴുതി കൊടുത്തുയെന്ന് ലേഖകന്‍ പറയുന്ന സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ സഹോദരന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഗുരു പറഞ്ഞ സന്ദേശങ്ങള്‍ സഹോദരന്‍ ധിക്കരിക്കുകയാണുണ്ടായതെന്ന് അന്തിമ വിശകലനത്തില്‍ കണ്ടെത്താം. കുമാരു തൊട്ട് കുമാരന്‍ വരെയുള്ള ശിഷ്യന്മാര്‍ ഗുരുദേവനെ അനുസരിച്ചപ്പോള്‍ മാനവ ജനതയി്ക്ക് വേണ്ടി പുതിയ സന്ദേശങ്ങള്‍ സ്വയം സൃഷ്ടിക്കുകയാണ് സഹോദരന്‍ ചെയ്തത്.

തന്റെ ശിഷ്യന്മാരെകൊണ്ട് ബുദ്ധമതത്തെയും ക്രിസ്തുമതത്തെയും ഇസ്‌ലാം മതത്തെയും കുറിച്ച് ആഴത്തില്‍ പഠിക്കാനും അന്വേഷിക്കാനും അറിയാനും ശ്രമിച്ച ഗുരുദേവന്‍ ആത്മീയ വിപ്ലവം സൃഷ്ടിച്ചത് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടല്ലെ? ബുദ്ധമതത്തിന്റെ ആരാധനാ ഇടമായ ഒരു വിഹാരമോ മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഒരു മോസ്‌ക്കോ, ചര്‍ച്ചോ നിര്‍മ്മിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ജാതി നശീകരണത്തിനും മാനവ ധര്‍മ്മത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഗുരുവിന്റെ ശിഷ്യന്മാരില്‍ ഭൂരിഭാഗം പേരും സവര്‍ണ്ണരായിരുന്നു. സത്യവൃതന്‍ എന്ന പേരിലറിയപ്പെട്ട അയ്യപ്പന്‍ പിള്ളയാണ് അതില്‍ പ്രമുഖന്‍. ചൈതന്യ സ്വാമികള്‍, ധര്‍മ്മ തീര്‍ത്ഥര്‍, ആനന്ദ തീര്‍ത്ഥര്‍ ഇവരെല്ലാം സവര്‍ണ്ണരായിരുന്നു. ഗുരുവായൂരിലെ കുലീന കുടുംബത്തില്‍ ജനിച്ച കരുണാകര മേനോന്‍ സി,എം.എസ് സഭയില്‍ ചേര്‍ന്ന് ജ്ഞാനസ്‌നാനം ചെയ്ത് ജോണ്‍ എന്ന പേരില്‍ സെമിനാരി പ്രവര്‍ത്തനം ചെയ്ത് പോരവെ ഗുരുവില്‍ ആകൃഷ്ടനായി ശിഷ്യത്വം സ്വീകരിച്ച് ധര്‍മ്മ തീര്‍ത്ഥനാകുകയായിരുന്നു. കാദര്‍ എന്നൊരു മുസ്‌ലീമും കന്തസ്വാമി എന്ന പേര് സ്വീകരിച്ച് ഗുരുവിന്റെ ശിഷ്യനായി മാറുകയുണ്ടായി. ഹൃദയ കുമാരിയുടേയും സുഗത കുമാരിയുടേയും അച്ഛന്‍ ബോധേശ്വരന്‍ ഗുരുവിന്റെ ശിഷ്യനായിരുന്നുവല്ലൊ. ഇവരില്‍ എത്രപേരെ ബുദ്ധമത വിശ്വാസികളും പ്രചാരകരുമാക്കിയിട്ടുണ്ട് ? ബുദ്ധമത വിശ്വാസികളായവരേയും ബുദ്ധമതത്തേയും നശിപ്പിച്ച് ദിഗ്‌വിജയം സ്ഥാപിച്ച ശങ്കരാചാര്യരെ പോലെ മഠങ്ങള്‍ സ്ഥാപിച്ച് ഹിന്ദുധര്‍മ്മങ്ങളും ആചാരഭൂഷാാദികളും ധരിച്ച് ജീവിതം നയിക്കുന്ന ഇവരെല്ലാം. അടിസ്ഥാനപരമായി ഹിന്ദുമതത്തെ എതിര്‍ക്കാതിരുന്ന ഗുരുവിന് ഉപനിഷത്ത് മന്ത്രങ്ങളായിരുന്നു പ്രാണവായു. ഇതുതന്നെയാണ് ശിവഗിരിയിലെ സന്യാസിമാരും തുടരുന്നത്.

ദേശീയ തലത്തില്‍ ഹിന്ദുമതത്തെ എതിര്‍ത്തത് ഡോ.അംബേദ്ക്കറും കേരളത്തിര്‍ പണ്ഡിറ്റ് കറുപ്പനും അല്ലെ. ഇവരാണ് രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിന്ദുമത വിമര്‍ശകര്‍. അവരെയൊന്നും ഗുരുദേവനും ശിഷ്യന്മാരും അംഗീകരിച്ചിരുന്നില്ല. സംസ്‌കൃതവും തമിഴും പഠിച്ച് മഹാ പാണ്ഡിത്യം നേടിയ ഗുരു ബുദ്ധമത ഭാഷയായ പാലി പഠിക്കാന്‍ അല്‍പ്പം പോലും തയ്യാറായില്ല. പിന്നെ എങ്ങിനെയാണ് ബുദ്ധമതത്തിന്റെ വംശാവലിയില്‍ ഗുരുദേവന്‍ കണ്ണിയാകുന്നത്. ജാതിഭേദമില്ലാത്ത മതമാണ് ബുദ്ധമതമെന്ന് അയ്യപ്പനെ പോലെ തറപ്പിച്ച് പറയാന്‍ ഈഴവ വംശാവലിയില്‍ ആര് തയ്യാറായിട്ടുണ്ട്. അതിന്റെ അഞ്ചയലത്ത് പോലും ഗുരുദേവന്‍ അടുത്തില്ല. ബ്രാഹ്മണ മതം പോലുള്ള ആസ്തിക മതത്തെ ആശ്രയിക്കരുതെന്ന് ശ്രീബുദ്ധനെപ്പോലെ സാരോപദേശം നല്‍കിയ എത്ര മഹാരഥന്മാര്‍ നമുക്കുണ്ട്? ഹിന്ദുമതത്തിലെ അയിത്തം പോലുള്ള ജീര്‍ണ്ണതകളെ മുറുക പിടിക്കുന്ന സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് ജാതി നിര്‍മ്മാര്‍ജ്ജനത്തെ മുഖമുദ്രയാക്കിയിട്ടുള്ള ബുദ്ധമതത്തെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയുണ്ടോ?

ബ്രാഹ്മണ മതത്തിന്റെ തള്ളിക്കയറ്റത്തില്‍ തകര്‍ത്തെറിയപ്പെട്ട ബുദ്ധമതത്തിന്റെ അവശിഷ്ടങ്ങള്‍ കുറെ സ്ഥാപനങ്ങളുടെ പേരിലും സ്ഥലനാമങ്ങളിലും അവശേഷിക്കുന്നതല്ലാതെ ആ മതവും അതിന്റെ സംസ്‌ക്കാരവും ഉള്‍ക്കൊണ്ടവര്‍ നമ്മുടെ സമൂഹത്തിലില്ല. അതിന്റെ അല്‍പ്പമെങ്കിലും ചരിത്രം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളിലാണ് കണ്ടെത്താന്‍ കഴിയുന്നത്. പള്ളിയെന്നും അയ്യനെന്നും പുലയര്‍ക്കല്ലാതെ മറ്റൊരു ജാതിക്കും പേരുപോലുമില്ല.

ഏകമത സാരവും ഏകദൈവ ജ്ഞാനവും പ്രചരിപ്പിച്ച ഗുരു സ്വന്തം കൃതികളില്‍ വിവിധ ദേവതമാരെ ആരാധിക്കുന്നു എന്നതാണ് വിചിത്രം. എന്നുമാത്രമല്ല ഒരു അഹിന്ദു ദൈവത്തെ പറ്റി ഒരു കൃതിയും രചിച്ചിട്ടില്ല. വ്യാഖ്യാതാക്കള്‍ അര്‍ത്ഥാനന്തന്യാസം എത്ര ഉപയോഗിച്ചാലും ഗുരുകൃതികള്‍ ഹൈന്ദവികമാണെന്നും ഗുരു ഹിന്ദുഭക്തനായിരുന്നുവെന്നതും നിഷേധിക്കാന്‍ കഴിയില്ലെന്ന് രാജഗോപാല്‍ വാകത്താനം അദ്ദേഹത്തിന്റെ ' നാരായണ ഗുരു നവോത്ഥാന നായകനോ ' എന്ന കൃതിയില്‍ ഉന്നയിക്കുന്നുണ്ട്. ഗുരു ബുദ്ധമത അവലംബിയാകുക ചെയ്തില്ലെന്ന് മാത്രമല്ല അതിലേക്ക് തിരിഞ്ഞവരെ തടയുകപോലുമാണ് ഉണ്ടായത്.

ഒര്‍ണ കൃഷ്ണന്‍കുട്ടി
പെരുമ്പാവൂര്‍ 683556
Ph : 8281456773 E-mail : ornakrishnankutty@gmail.com

(ലേഖകന്‍ കേരള ദലിത്ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥനുമാണ്).

മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍

ചെങ്ങന്നൂരിനടുത്തുള്ള ഇടനാട്ടില്‍ മൂലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്തകുഞ്ഞമ്മയുടെയും ഏക പുത്രനായി 1869 ല്‍ മൂലൂര്‍ ജനിച്ചു. വൈദ്യവൃത്തിയും ജ്യോത്സ്യവും പരമ്പരയാ അനുഷ്ഠിക്കുക നിമിത്തം മൂലൂര്‍ കുടുംബത്തിന് സാമ്പത്തികശേഷി വേണ്ടുവോളമുണ്ടാ യിരുന്നു. കുടിപ്പള്ളിക്കൂടത്തില്‍ അയിത്തജാതി ക്കാര്‍ക്കായി പ്രത്യേകം കെട്ടിയ പുരയിലിരുന്നു പഠിക്കാന്‍ ബാലനായിരിക്കുമ്പോഴേ മൂലൂര്‍ വിസമ്മതിച്ചു. ആശാനെ വീട്ടില്‍ വരുത്തിയാണ് സംസ്‌കൃതവിദ്യാഭ്യാസം നേടിയത്. പില്ക്കാലത്ത് സംസ്‌കൃതാധ്യാപനം തൊഴിലായി സ്വീകരിച്ചതുനിമിത്തം പണിക്കരാശാന്‍ എന്ന പേരില്‍ മൂലൂര്‍ പ്രസിദ്ധനായി.


മൂലൂര്‍ 


ജാതിവ്യവസ്ഥിതിയുടെ നിരര്‍ത്ഥകതയും ക്രൂരതയും വെളിവാക്കി അതിനെതിരേ നീങ്ങാനുള്ള ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ ശ്രവണമാത്രയില്‍ത്തന്നെ ദിവ്യമന്ത്രങ്ങളായി കൈക്കൊണ്ടു മൂലൂര്‍. അവ പ്രചരിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്ത പ്രഥമസ്ഥാനീയരില്‍ ഒരാളായിത്തീര്‍ന്ന അദ്ദേഹം ഉന്നതാനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി. എസ്എന്‍ഡിപി യോഗത്തിനു മുമ്പുതന്നെ മൂലൂര്‍ അവര്‍ണജാതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. യോഗം സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രാരംഭ നേതാക്കന്മാരിലൊരാളായി അദ്ദേഹം.

സ്വന്തം സമുദായത്തിലുള്ളവര്‍ക്കുവേണ്ടി മാത്രമല്ല ആ മനുഷ്യസ്‌നേഹി പ്രവര്‍ത്തിച്ചത്. തങ്ങളേക്കാള്‍ താഴ്ന്ന അവസ്ഥയില്‍ കഴിഞ്ഞിരുന്ന അധഃകൃത ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ഹൃദയപൂര്‍വം അദ്ദേഹം കര്‍മ്മ നിരതനായി. ദുരിതത്തിലാഴ്ന്നു കിടന്നിരുന്ന ആ മനുഷ്യപ്പുഴുക്കളെ കരക്കു കയറ്റുന്നതിന് പുലയരാദി സമുദായങ്ങള്‍ക്കു മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും അവരില്‍ കര്‍മ്മവീര്യം പകരുകയും ചെയ്തു. സ്വന്തം ദിനാന്ത്യക്കുറിപ്പുകള്‍ ഈ വക പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യ പത്രങ്ങളായി നിലകൊള്ളുന്നു. ഇരുളിലുഴലുന്ന ഒരു ജനതയെ പുതുപുലരി കാണിക്കുവാനായി അക്ഷീണം പ്രയത്‌നിച്ച ഉന്നത വ്യക്തിയുടെ ഹൃത്സ്പന്ദങ്ങള്‍ തുടിച്ചു നില്‍ക്കുന്നുണ്ട് മൂലൂരിന്റെ ഡയറിക്കുറിപ്പുകളില്‍. അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീമൂലം പ്രജാസഭയിലേക്ക് കുറുമ്പന്‍ ദൈവത്താര്‍ എന്ന അധഃകൃതന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

എസ്എന്‍ഡിപി യോഗത്തിന്റെ 12 ആം വാര്‍ഷികം മുതല്‍ മൂലൂര്‍ യോഗം ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1914 മുതല്‍ 14 വര്‍ഷം തുടര്‍ച്ചയായി തിരുവിതാംകൂര്‍ പ്രജാസഭയില്‍ മൂലൂര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അധികാരികളുടെ മുന്നില്‍ തങ്ങളുടെ അവസ്ഥകളെപ്പറ്റി നിവേദനമര്‍പ്പിച്ച് അവര്‍ണ ജാതിക്കാര്‍ക്കായി പല ആനുകൂല്യങ്ങലും നേടിയെടുക്കാന്‍ കാര്യമാത്രപ്രസക്തമായ പ്രജാസഭാ പ്രസംഗങ്ങളിലൂടെയും മൂലൂരിന് സാധിച്ചു. 1930 ല്‍ ഇറിഗേഷന്‍ കമ്മിറ്റിയിലെ ഒരംഗമായി ഗവണ്‍മെന്റില്‍ നിന്നും അദ്ദേഹത്തെ തെരഞ്ഞെടുത്തു. പക്ഷെ അതിനടുത്ത വര്‍ഷം മസൂരി രോഗബാധ ആ വിലപ്പെട്ട ജീവന്‍ അപഹരിക്കുകയും ചെയ്തു.

കര്‍മനിരതമായ ജീവിതം നയിച്ച മൂലൂര്‍ ഒട്ടുവളരെ സാഹിത്യ സൃഷ്ടികള്‍ക്ക് ജന്മം നല്‍കി. കേവലം 17 ാമത്തെ വയസ്സില്‍ പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍, വെളുത്തേരില്‍ കേശവന്‍ വൈദ്യര്‍, എന്നീ അവര്‍ണ കവികളുടെ പിന്‍ഗാമി യായി അദ്ദേഹം മലയാള കാവ്യലോകത്ത് പ്രവേശിച്ചു. സാമൂഹിക പ്രസക്തിയുള്ളതും അല്ലാത്തവയുമായി 33 കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമാന്യ ജനത്തിന് ഏറ്റവും അടുപ്പമുള്ള ലളിതമായ മലയാള ശൈലിയാണ് അദ്ദേഹം കാവ്യ രചനക്ക് സ്വീകരിച്ചത്. സാമൂഹിക പരിവര്‍ത്തനത്തിനു തകിയ മൂലൂര്‍ കവിതകളെ വിശദമായ പഠനത്തിനു വിധേയമാക്കും മുമ്പ് അദ്ദേഹത്തിന്റെ ഇതരകാവ്യങ്ങളെ പൊതുവായൊന്ന് സൂചിപ്പിക്കേണ്ടതുണ്ട്.

രാമായണ-മഹാഭാരതാദികളില്‍ നിന്ന് കഥാവസ്തു സ്വീകരിച്ചുകൊണ്ട് മൂലൂര്‍ രചിച്ച കാവ്യങ്ങളത്രെ കിരാതം, പാലാഴി മഥനം, കുചേലശതകം, കുചേല ചരിതം, കൃഷ്ണാര്‍ജുന വിജയം എന്നിവ.

ഭാവഗൗരവത്തേക്കാള്‍ ബാഹ്യമോഡിയില്‍ ശ്രദ്ധവെച്ച നിയോക്ലാസിക് പ്രസ്ഥാനത്തിന്റെ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ് മൂലൂരിന്റെ ഈ കാവ്യങ്ങളെങ്കിലും ഏറ്റവും ലളിതമായ പ്രതിപാദന രീതി അദ്ദേഹം അവലംബിച്ചിട്ടുണ്ട്. അമ്മാനപ്പാട്ടിനു പ്രാധാന്യവും പ്രചാരവുമുണ്ടായിരുന്ന കാലത്തു രചിക്കപ്പെട്ടവയാണ് കിരാതം, പാലാഴി മഥനം എന്നിവ. വാചാടോപമില്ലാതെ, അലങ്കാരങ്ങള്‍ ഏച്ചുകെട്ടാതെ ഒതുക്കം പാലിക്കുന്ന രചനാരീതിയാണ് ഈ കാവ്യങ്ങളില്‍ കാണുക.

നാരായണഗുരുവിനെ അദ്ദേഹത്തിന്റെ ഉന്നതാദര്‍ശങ്ങളുടെ പേരില്‍ സ്തുതിക്കുന്ന കവിതയാണ് ശ്രീനാരായണ ഗുരുദേവകീര്‍ത്തനമഞ്ജരി. സാക്ഷാല്‍ സുഗതനെപ്പോലെ ഈ രാജ്യത്തെ ജനക്ഷേമത്തിനുവേണ്ടി ചുറ്റിസഞ്ചരിച്ച അവധൂതനാണ് ഗുരുദേവന്‍. ജാതിമതഭേദമില്ലാതെ ഇന്നാട്ടിലെ ജനങ്ങളുമായി ഇടപഴകി അദ്ദേഹം. നാടിന്റെ നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ആരാധനാ സമ്പ്രദായം പരിഷ്‌കരിച്ചു. ജന്തുബലി തടഞ്ഞു. ഗുരുദേവന്റെ ജീവിതവും കര്‍മ്മങ്ങളും പ്രതിപാദിക്കുന്നതുവഴി ജാതിഭേദം ഇല്ലായ്മചെയ്യുന്നതിനും സാമൂഹിക ജീവിതം ശുദ്ധീകരിക്കുന്നതിനും വേണ്ടി അദ്ദേഹം ചെയ്ത കൃത്യങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുവാനാണ് കവി ഉപദേശിക്കുന്നത്.

അധഃകൃതോദ്ധാരണത്തിനുവേണ്ടി മൂലൂര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യപത്രങ്ങളിാണ് പുലവൃത്തഗാനങ്ങള്‍. ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്ന കുറുമ്പന്‍ ദൈവത്താന്‍ എന്ന പുലയ പ്രതിനിധിക്കുവേണ്ടി രചിച്ചു കൊടുത്ത ഈ ഗാനങ്ങളെ ദൈവത്താന്‍ പാട്ടുകള്‍ എന്നും പറയാറുണ്ട്. വര്‍ഷം തോറും പ്രജാസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുലയ സമ്മേളനങ്ങളില്‍ ആധ്യക്ഷം വഹിക്കുന്ന ദിവാനുമുമ്പാകെ തങ്ങളുടെ അവശതകള്‍ ബോധിപ്പിച്ച് ആനുകൂല്യം നേടുന്നതിന് വേണ്ടിയാണ് മൂലൂര്‍ ഈ നിവേദനഗാനങ്ങള്‍ ദൈവത്താന് രചിച്ചുകൊടുത്തത്. അധികാരികളുടെ ഹൃദയത്തില്‍, താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് സഹാനുഭൂതി ഉണര്‍ത്തിയാണ് അന്ന് ഒട്ടുമുക്കാല്‍ ആനുകൂല്യങ്ങളും അധഃസ്ഥിതര്‍ നേടിയെടുത്തത്. അധഃകൃത സഹോദരങ്ങളില്‍ ആത്മീയവീര്യമുണര്‍ത്തി ആത്മവിശ്വാസമുണ്ടാക്കുക, അവരുടെ അധഃപതനത്തെക്കുറിച്ച് ബോധിപ്പിക്കുക, അതില്‍ പ്രതിഷേധിക്കുക, നല്ല ഭാവിയിലേക്ക് ചുവടുവെക്കുന്നതിന് അവരെ സജ്ജരാക്കുക, അതിനവരെ സഹായിക്കുന്നവരോട് കൃതജ്ഞത പ്രകാശിപ്പിക്കുക- പുലവൃത്തഗാന ങ്ങളിലൂടെ മൂലൂര്‍ ചെയ്തത് ഇതൊക്കെയാണ്.

പുലയകീര്‍ത്തനം എന്നു പേരുകൊടുത്തിട്ടുള്ള ഒരു ഗാനത്തില്‍ ആ സമുദായത്തിന്റെ ശോച്യത കവി വെളിവാക്കുന്നു.

'വിഷ്ടകളശിച്ചു ദിനവൃത്തികള്‍ കഴിക്കും
പട്ടികള്‍ സുഖത്തൊടു നടപ്പൊരുവഴിക്കും
കഷ്ടമടിയങ്ങള്‍ വിടകൊണ്ടിടുകിലപ്പോള്‍
ശട്ടമടിതന്നെ ഗതി രാമരാമ'

ഇങ്ങനെ മേലെക്കിടയിലുള്ളവര്‍ ആരെയാണോ ചവിട്ടിത്താഴ്ത്തുന്നത് അവരുടെ അധ്വാനഫലമാണ് മേലാളരുടെ മേനിക്കൊഴുപ്പിനു കാരണം. 1913 ല്‍ രചിച്ചിട്ടുള്ള മറ്റൊരു പാട്ടില്‍;

'നമ്മുടെ കൈകളാല്‍ നട്ടു നമ്മുടെ കൈകളാല്‍ കൊയ്തു
നമ്മുടെ കാലാല്‍ ചവിട്ടും നെല്ലുകള്‍-കുത്തി-
ത്തിന്മതിനാര്‍ക്കുമില്ലല്ലോ കില്ലുകള്‍'

എന്നു പുലയവര്‍ഗത്തെക്കൊണ്ട് കവി സ്വയം ചോദിപ്പിക്കുന്നു. പുലയവര്‍ഗത്തെ അടിമകളായി ഈശ്വരന്‍ സൃഷ്ടിച്ചുവിട്ടതല്ല. കര്‍ണാടകത്തില്‍ കര്‍ഷകന് 'ഹൊലയന്മാര്‍' എന്നാണ് പേര്.മലയാളത്തില്‍ അത് പുലയന്മാരായി. ഓരോ ചിറയിലും കുടില്‍കെട്ടി താമസിക്കുന്നതുകൊണ്ട് ചിറമക്കളാകുകയും പിന്നെ ചെറുമക്കളാകുകയും ചെയ്തു. ഇനിയും തങ്ങള്‍ ചെറിയവരാണെന്ന ബോധത്തില്‍ നിന്നും പുലയര്‍ മുക്തരായേ പറ്റൂ,

'അത്തിരുക്കുറള്‍ തീര്‍ത്ത പരിശുദ്ധന്‍ - തിരുവള്ളുവര്‍ക്കവി
സത്യമായൊരു പുലയനാരല്ലയോ
വേളിതന്റെ കരക്കുകാണുന്ന - പുലയനാര്‍ കോട്ടയോ-
രാളിനെ നൃപനെന്നുമോതുന്നു'

ഇത്രയും ഉയരത്തില്‍ വര്‍ത്തിച്ചവര്‍ പിന്നീട് കാലത്തിന്റെ പ്രകൃതിമാറ്റത്തില്‍ താഴ്ന്നുപോയതിനു സുകൃതമില്ലായ്മയെ പഴിചാരിയാല്‍ മതി. - ഇങ്ങനെയുള്ള വസ്തുതകളാണ് മറ്റുചില പാട്ടുകളില്‍ പ്രതിപാദിക്കുന്നത്.

*****

കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. കെ കെ ഇന്ദിര രചിച്ച 'കവിതയും സാമഹിക പരിവര്‍ത്തനവും' എന്ന പുസ്തകത്തില്‍ നിന്നും

ഗുരുവിനെ ബ്രാഹ്മണിസത്തിനു നല്‍കുമ്പോള്‍ - പ്രദീപ് കുളങ്ങര


ബ്രാഹ്മണിസമെന്നത് മനുഷ്യരെ മുകളില്‍ നിന്ന് താഴേക്ക് ചിട്ടപ്പെടുത്തിയ ഒരു മത രാഷ്ട്രീയ പദ്ധതിയാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങി ചണ്ഡാളര്‍ വരെയായി സമൂഹത്തില്‍ വിന്യസിച്ചിരിക്കുന്നു. കാലങ്ങള്‍ മാറുന്നതിനനുസരിച്ച് ബ്രാഹ്മണിസവും പുതിയ അധികാര ഭാവങ്ങളാര്‍ജിച്ച് ആയിരത്താണ്ടുകളായി ഇവിടെ നിര്‍ദ്ദയം തുടരുകയാണ്. ജാതിയെന്ന ശരീര കര്‍മത്തിലാണ് ബ്രാഹ്മണിസം പ്രവര്‍ത്തിക്കുന്നത്. ജാതികളായി തരം തിരിച്ച് അയിത്തം ആഘോഷിച്ചിരുന്ന പഴയ പ്രത്യക്ഷ ബ്രാഹ്മണിസം ഇന്നവസാനിച്ചിരിക്കുന്നു. പരോക്ഷവും ആവുന്നിടത്തോളം പ്രത്യക്ഷവുമാകുന്ന ബ്രാഹ്മണിസം കൂടുതല്‍ വ്യാപകമായിരിക്കുന്നു. കര്‍ണാടകയിലെ ഉടുപ്പി ശ്രീരാമകൃഷ്ണമഠം ക്ഷേത്രത്തിലെ ഒരു ബ്രാഹ്മണാചാരം നോക്കുക. ബ്രാഹ്മണര്‍ ഭക്ഷിച്ച ആഹാരത്തിന്റെ ഉച്ചിഷ്ടത്തില്‍ കീഴാളജാതിയില്‍ പെട്ടവര്‍ കിടന്നുരുണ്ടാല്‍ ത്വക് രോഗം മാറുമത്രേ!(1) കേരളത്തിലെ പിന്നോക്ക ദലിത് ജനതക്ക് മെഡിക്കല്‍ കോളേജിനു പകരം ഈ ബ്രാഹ്മണ ഉച്ഛിഷ്ടസ്‌നാനം ശുപാര്‍ശ ചെയ്യുമോ?. കേരളത്തിലെ ക്ഷേത്ര അനാചാരങ്ങള്‍ പെരുകുന്നതു കാണുമ്പോള്‍ ഇങ്ങെനെ ചോദിക്കാതിരിക്കാനാവുമോ? ഗരുഡന്‍ തൂക്കവും ചൂരല്‍ അടവിയും(2) തിരിച്ചു വന്നിരിക്കുന്നു. ഒരു ബ്രാഹ്മണനെങ്കിലും ഈ ഗരുഡന്‍ തൂക്കമോ ചൂരല്‍ അടവിയോ നടത്തിയിട്ടുണ്ടോ? ഗുരുതിയില്‍ ആദ്യത്തേതായ മനുഷ്യഗുരുതി എന്നാണിനി തിരിച്ചുവരുക? വടക്കേ ഇന്ത്യയില്‍ സതി തിരിച്ചുവന്നു. എത്ര ബ്രാഹമണരുടെ വിധവകള്‍ സതി ആചരിച്ചു ഇതുവരെ? ഇത് ക്രിത്രിമവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ ഹാ...... കഷ്ടം എന്നല്ലേ ശ്രീനാരായണഗുരു പറഞ്ഞത്.
മനുഷ്യാണാം മനുഷ്യത്വം,ജാതിര്‍ഗോത്വം ഗവാം യഥാ
ബ്രാഹ്മണാദിരസൈ്യവം ഹാ!തത്വം വേത്തികോfപിന
(ശ്രീനാരായണഗുരു - ജാതിനിര്‍ണയം)

ഗോക്കള്‍ക്ക് പശുത്വം പോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. അതായത് മനുഷ്യകുലത്തിലെ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയും പുരുഷനും തമ്മിലുള്ള ഇണചേരലിലൂടെയും സന്താനങ്ങളുണ്ടാകും. അതിനാല്‍ ഒരു വംശവും ഒരു ജാതിയുമാണ് മനുഷ്യന്‍. പറച്ചിയില്‍ നിന്നു പണ്ടു പരാശരമാമുനി, പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യകയില്‍ എന്ന് ജാതിനിര്‍ണയത്തില്‍ ഗുരു തുടര്‍ന്നെഴുതിയില്ലേ?

ഇന്ത്യയുടെ ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് സ്ഥാനം നല്‍കുന്ന ആശയമായിരുന്നു ഇത്. ഗുരു മാത്രമല്ല, ബുദ്ധനു ശേഷം ബ്രാഹ്മണിസത്തി നെതിരേ നിലകൊണ്ട നിരവധി സാമൂഹ്യ വിപ്ലവകാരികളുണ്ട്. ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നതും ബ്രാഹ്മണക്ഷേത്ര മേധാവികള്‍ അതിനെ തകര്‍ത്തതും ഇന്ത്യയിലെ മറന്നുകൂടാത്ത ചരിത്രമാണ്. ബുദ്ധന്റെയും മഹാവീരന്റെയും സാംസ്‌കാരിക പിന്‍തുടര്‍ച്ചയായി ഉടലെടുത്ത ഭക്തിപ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സൃഷ്ടാവ് നന്ദനാര്‍ ആയിരുന്നു. ക്ഷേത്രമേധാവികളാല്‍ ചുട്ടുകൊല്ലപ്പെടുകയായിരുന്നു നന്ദനാര്‍(3). ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ മഹാരാഷ്ട്രയിലെ കവിയായിരുന്ന തുക്കാറാം, കുന്‍ബി എന്ന പിന്നോക്ക ജാതിയില്‍ ജനിച്ചു. 1607 പദ്യങ്ങളടങ്ങിയ കൃതി രചിച്ചു. ജാതിയെയും - മതത്തെയും - ബ്രാഹ്മണ്യത്തേയും എതിര്‍ത്ത തുക്കാറാമും ബ്രാഹ്മണ-ക്ഷേത്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. ദൈവം പുഷ്പക എന്ന വിമാനത്തില്‍ ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് കൊണ്ടുപോയി എന്ന കെട്ടുകഥ(4) പ്രചരിപ്പിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബ്രാഹ്മണിസത്തിനെതിരായി ഗുരു ഘാസിദാസിന്റെ നേതൃത്വത്തില്‍ സത്‌നാമി പ്രസ്ഥാനം ഉടലെടുത്തു. രൂപമില്ലാത്ത ദൈവത്തിലാണ് ഘാസിദാസ് വിശ്വസിച്ചത്. വിധി, പുനര്‍ജന്മം, ആരാധന, വിഗ്രഹപൂജ, പൗരോഹിത്യം എന്നിവയെ എതിര്‍ത്തു. ജാതിയെ എതിര്‍ത്തു. ഗുരു ഘാസിദാസിനെ 1850 ല്‍ വധിച്ചു. കേരളത്തിനു വെളിയില്‍ മാത്രമല്ല ഇവിടെയും ബ്രാഹ്മണ ക്ഷേത്രവാദികള്‍ ചെയ്തത് മറ്റൊന്നല്ല. ആറാട്ടുപുഴ വേലായുധപ്പണിക്കരെ വധിച്ചതും, വൈകുണ്ഠസ്വാമിയെ കടുവാക്കൂട്ടിലിട്ടതും ശ്രീനാരായണഗുരുവിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായുള്ള സൂചനയും നമുക്കറിവുള്ളതാണ്(6). കല്ലുമാല പൊട്ടിച്ചതും, മൂക്കൂത്തി സമരം നടന്നതും മാറുമറയ്ക്കാന്‍ വേണ്ടി സമരം നടന്നതും അടിമമോചനത്തിനായി പൊയ്കയിലപ്പച്ചന്റെ സമരവും വിദ്യാലയ പ്രവേശനത്തിനായുള്ള അയ്യന്‍കാളി സമരവുമെല്ലാം ബ്രാഹ്മണ്യ - ക്ഷേത്രവാദികളുടെ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന കീഴടക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു.

മഹാരാഷ്ട്രയിലെ സത്യശോധക് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ജ്യോതിബാ ഫൂലെയുടെ പ്രവര്‍ത്തന ഇടങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ഡോ. ബി ആര്‍ അംബേഡ്കര്‍ ഇന്ത്യയുടെ വെളിച്ചമായിരുന്നതുപോലെ തന്നെയായിരുന്നു കേരളത്തിലെ ശ്രീനാരായണ ചിന്തകളുടെ മണ്ണൊരുക്കത്തില്‍ നിന്നുയര്‍ന്നുവന്ന സി. കേശവനും നിവര്‍ത്തന പ്രക്ഷോഭവും. നിവര്‍ത്തന പ്രക്ഷോഭങ്ങള്‍ക്ക് മുമ്പുള്ള മൂന്നു സംഭവങ്ങള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഒന്ന് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ. രണ്ട് 1888 ലെ ശ്രീമൂലം പ്രജാസാഭാ രൂപീകരണം. മൂന്ന് 1917 ലെ റഷ്യന്‍ വിപ്ലവം. ആദ്യത്തെ രണ്ടു സംഭവങ്ങള്‍ എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാകും. പക്ഷെ, മൂന്നാമത്തെ സംഭവം നിവര്‍ത്തനപ്രക്ഷോഭ സാഹചര്യത്തിന് എങ്ങനെ വളമേകി എന്നത് അത്ര പ്രത്യക്ഷമല്ല. ഓരോ ദേശ-രാഷ്ട്രങ്ങള്‍ക്കും സ്വന്തം ഭരണം വേണം എന്ന ആവശ്യം ലോകതലത്തില്‍ ഉയര്‍ന്നുവന്നതും അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണം ഉണ്ടാക്കാന്‍ സൈമണ്‍ കമ്മീഷനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ചതും വസ്തുതയാണ്. ഇത്തരം ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് നിവര്‍ത്തനപ്രക്ഷോഭം ഉയര്‍ന്നുവരുന്നത്. 1928 മെയ് 28 ന് സൈമണ്‍ കമ്മീഷന്റെ സന്ദര്‍ശന വേളയില്‍ അന്നത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന സി വി കുഞ്ഞുരാമന്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യേക സമ്മതിദാന അവകാശവും സാമുദായിക പ്രാതിനിധ്യവും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഡോ. ബി ആര്‍ അംബേഡ്കര്‍ വട്ടമേശസമ്മേളനത്തിലും ആവശ്യപ്പെട്ടിരുന്നു എന്നോര്‍ക്കണം.


സി കേശവന്‍ 
1932 ഡിസംബര്‍ 17 ന് മൂന്ന് സമുദായ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് തങ്ങളുടെ സമുദായ പ്രാതിനിധ്യം രാഷ്ട്രീയത്തിലും രാജ്യകാര്യത്തിലും ഉണ്ടാകുന്നതിന് ഒരു പദ്ധതിക്ക് രൂപം നല്‍കി. നിയമസഭയില്‍ പ്രാതിധ്യം ലഭിക്കുന്നതുവരെ വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ, തിരഞ്ഞടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ല എന്ന് 1933 ജനുവരി 25 ന് ഈ മൂന്ന് സമുദായ സംഘടനകളും പ്രമേയം പാസാക്കി. ഈഴവ, മുസ്ലീം, ക്രൈസ്തവ സമുദായങ്ങള്‍ ചേര്‍ന്ന ആ നിവര്‍ത്തന പ്രസ്ഥാനം മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചു. 1, നിയമസഭയിലും പൊതു ഉദ്യോഗത്തിലും പട്ടാളത്തിലും എല്ലാ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാവുക. 2, പ്രായപൂര്‍ത്തി വോട്ടവകാശം 3, ഉത്തരവാദിത്വ ഭരണം. ഈ ആവശ്യങ്ങളില്‍ നിന്നു മനസ്സിലാകുന്ന വസ്തുത മതപരവും ജാതിപരവുമായ വിവേചനങ്ങളെ മറികടന്ന് ഒരു മോഡേണ്‍ സ്‌റ്റേറ്റിന്റെ ഭാഗമാകാനുള്ള ശ്രമമായിരുന്നു നിവര്‍ത്തനപ്രക്ഷോഭം എന്നാണ്. ബ്രാഹ്മണ്യ ക്ഷേത്രവാദികളുടെ ജാതിക്കോട്ടയില്‍ നിന്ന് മാറിയ ഒരു ദേശപൗരന്റെ സ്വാതന്ത്ര്യ അഭിവാഞ്ഛയായിരുന്നു ഇത്. ജനൈക്യത്തെ ആധാരമാക്കിയ ഒരു ഇന്ത്യന്‍ നിയമരാജ്യത്തിലേക്കുള്ള ഒരു ഉയര്‍ച്ചയായിരുന്നു അത്.

പക്ഷെ സംഭവിച്ചത് എന്താണ്? ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന സാമുദായ പ്രാതിനിധ്യ അംഗീകാരമായ ബ്രിട്ടീഷ് ഇന്ത്യയുടെ കമ്മ്യൂണല്‍ അവാര്‍ഡിനെ തിരെ ഗാന്ധി മരണം വരെ നിരാഹാരം കിടന്നു. സവര്‍ണവാദിയായിരുന്ന ഗോഡ്‌സെ ഗാന്ധിയുടെ ജീവനോട് എടുത്ത ഉന്മൂലന സമീപനമായിരുന്നില്ല അംബേഡ്കര്‍ ഗാന്ധിയോട് നിരാഹാര വേളയില്‍ എടുത്തത്. നീതിബോധം സവര്‍ണര്‍ക്കല്ല അവര്‍ണരാക്കപ്പെട്ടവരിലാണ് കുടികൊള്ളുന്നത് എന്നാണ് ഈ സംഭവം കാണിക്കുന്നത്. ഈ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി 1932 സെപ്തംബര്‍ 20 ന് ഉണ്ടാക്കിയ പൂനാക്കരാറോടെ ദേശീയ രാഷ്ട്രീയത്തില്‍ പിന്നോക്ക അധഃസ്ഥിത ജനതക്ക് സ്വന്തം നിലയില്‍ നില്‍ക്കാനുള്ള രാഷ്ട്രീയ ഇടങ്ങള്‍ നഷ്ടപ്പെട്ടു. ഇതൊരു ബ്രാഹ്മണ്യ രാഷ്ട്രീയ പദ്ധതിയുടെ തന്ത്രപരമായ ചതിയുടെ വിജയമായിരുന്നു. ഇവിടെയാണ് പട്ടേലും ഗാന്ധിയും ഒന്നിക്കുന്ന ഇടം.

ദശീയ രാഷ്ട്രീയ ഘടനയില്‍ ഇത്തരം മാറ്റങ്ങള്‍ നടക്കുമ്പോള്‍ 1933 സെപ്തംബറില്‍ തിരുവനന്തപുരത്ത് ഒരു നായര്‍ സമ്മേളനം നടന്നു. നിയമസഭയിലും ഉദ്യോഗത്തിലും രാജ്യാകാര്യത്തിലുമുള്ള മേധാവിത്വം നിലനിര്‍ത്താന്‍ എല്ലാ നായര്‍ അംഗങ്ങളോടും ഈ സമ്മേളനം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നുവന്ന സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലുള്ള അറസ്റ്റ് ഇത്തരം ജാതിവാദികളുടെ പരിലാളനയില്‍ അരങ്ങേറിയതാണ്. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സി. കേശവനു നല്‍കിയ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കുറഞ്ഞുപോയി എന്ന മന്നത്തിന്റെയും സവര്‍ണസംഘടന കളുടേയും പരാതിയെ തുടര്‍ന്ന് സി കേശവന്റെ ഒരു വര്‍ഷ ശിക്ഷ രണ്ടുവര്‍ഷമാക്കി മാറ്റി. തന്നെയല്ല ആരെങ്കിലും സി കേശവനെ ജയിലില്‍ പോയി കാണുകയോ ഇറങ്ങിവരുമ്പോള്‍ സ്വീകരണം കൊടുക്കുകയോ ചെയ്താല്‍ അവര്‍ക്കും ജയില്‍ ശിക്ഷ നല്‍കും എന്നും പറയുകയുണ്ടായി. അന്നത്തെ എസ്എന്‍ഡിപിയുടെ സെക്രട്ടറിയായിരുന്നു സി. കേശവന്‍. എന്നിട്ടും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഇത്തരം ഒരു ചരിത്രപശ്ചാത്ത ലത്തില്‍ 1936 ലെ ക്ഷേത്രപ്രവേശനം പിന്നോക്ക ദലിത് ജനതയെ രാഷ്ട്രീയമായി നന്നാക്കാനല്ല എന്നത് വ്യക്തമാണ്. 1928 ലെ വിഗതകുമാരന്‍ എന്ന സിനിമയും അതിലെ സംവിധായകനും അഭിനേത്രിക്കും എതിരെ ഉയര്‍ന്നുവന്ന സവര്‍ണമനസ്സുകളുടെ കടന്നുകയറ്റവും എല്ലാംകൂടി കൂട്ടിച്ചിന്തിച്ചാല്‍ സാംസ്‌കാരികമായ ഒരു ഉദാരത ആയിരുന്നില്ല ക്ഷേത്രപ്രവേശനം എന്നു ബോധ്യമാകും. മറിച്ച് ക്ഷേത്രപ്രവേശനം ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ഉറപ്പില്‍ത്തന്നെയായിരുന്നു. അതോടെ ഈഴവ - ദലിത് ജനത ക്ഷേത്രമുറ്റത്തെ കൊടിമരത്തിനു ചുവട്ടില്‍ തളക്കപ്പെട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന പൊതുനമ്മയുടെ തുറന്ന മനസ്സിനു പകരം ഹാ...... കഷ്ടം എന്ന് ഗുരു ആക്ഷേപിച്ച ബ്രാഹ്മണ പൗരോഹിത്യം ശിരസ്സേറ്റി കുനിഞ്ഞുനിന്നു. ശ്രീനാരായണ - അയ്യന്‍കാളി പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചെടുത്ത പൊതു ഇടങ്ങള്‍ എങ്ങനെ ചുരുങ്ങി. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ കുറേക്കൂടി തുറന്ന ഒരു ഭാഷാദേശത്തിന്റെ ഐക്യകേരള രൂപീകരണ ഇടങ്ങളിലേക്ക് പിന്നോക്ക ദലിത് ജനത ഒഴുകി. അതോടെ രാഷ്ട്രീയമായും അവര്‍ണര്‍ പങ്കുവെക്കപ്പെട്ടു. ഇത്ര ചെറുതായെങ്കിലും ചരിത്രത്തിലൂടെ ഒന്നു കടന്നുവന്നത്, പിന്നോക്ക - ദലിത് ജനതയുടെ ഉയര്‍ച്ചക്ക് തടസ്സമായത് ക്രിസ്ത്യന്‍ - മുസ്ലീം ജനതയല്ല എന്നും, സവര്‍ണജാതികളുടെ ദേശീയ - പ്രാദേശീയ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നും ബോധ്യമാക്കാനാണ്. ഐക്യകേരളം രൂപീകരിച്ചപ്പോള്‍ നാടാര്‍ ജനതയെ വിഭജിച്ച് തമിഴ്‌നാട്ടിലാക്കിയില്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭരണകൂടം പാലാ - പെരുന്ന ആജ്ഞകള്‍ക്കു മാത്രമായി ചുരുങ്ങുകയില്ലായിരുന്നു. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി സി. കേശവനാകുമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ പൂനാ കരാറും - കേരളത്തിലെ ക്ഷേത്രപ്രവേശനവും, ഐക്യകേരളത്തിലെ ഉള്ളറ നാടകങ്ങളുമാണ്, ഈഴവ പിന്നോക്ക - ദലിത് ദലിത് ജനതയുടെ രാഷ്ട്രീയ തുല്യതക്ക് തടസ്സമായത്.

ബുദ്ധമതത്തേയും ബ്രാഹ്മണ്യവല്‍ക്കരണത്തിനെതിരായ ഭക്തിപ്രസ്ഥാന ത്തേയും ആധുനിക സാമൂഹ്യ വിപ്ലവ നേതൃത്വങ്ങളേയും പൂനാ കരാറിലൂടെ അംബേഡ്കറേയും അട്ടിമറിച്ച സവര്‍ണജാതികളുടെ ആയിരത്താണ്ടുകളായ ഇത്തരം ചരിത്രം ഉള്ളിലുണര്‍ന്നിരിക്കുന്ന ഒരു നേതൃത്വം, ബ്രാഹ്മണ്യ ഹൈന്ദവീകരണ മത കീഴാളത്വത്തിനു തലകുനിച്ചുകൊടുക്കുമോ? തീര്‍ച്ചയായുമില്ല. ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍ നിന്നാലോചിക്കുമ്പോള്‍ അരുവിപ്പുറം പ്രതിഷ്ഠാവേളയില്‍ ഗുരു കണ്ണുനീര്‍ വാര്‍ത്തത് തന്റെ പൂര്‍വജനതയുടെ അടിമനില ഓര്‍ത്തുമാത്രമായിരിക്കില്ല, വരാനിരിക്കുന്ന അടിമബോധത്തേയും അവര്‍ തന്നെത്തന്നെ ആവാഹിച്ചിരുത്തുന്നതിനേയും നിനച്ചിട്ടാവണം. ചരിത്രം അറിയാത്ത നേതൃത്വം ഓര്‍മ്മ നഷ്ടപ്പെട്ട ഒരാളെപ്പോലെ ആയിത്തീരും. അവര്‍ മറ്റൊരാളിന്റെ കൈപിടിച്ച് തുള്ളിച്ചാടും. ചിലപ്പോള്‍ കണ്ണുനീര്‍ വാര്‍ക്കും. ഊഷരഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ ചിലപ്പോള്‍ വിഷം ചീറ്റും. അവര്‍ ചട്ടുകങ്ങളായി ത്തീര്‍ന്നെന്നും വരാം. 1932 ലെ പൂനാ കരാറിനു ശേഷമുള്ള സമകാലീന യുഗത്തെ ചട്ടുകയുഗം എന്ന് കാന്‍ഷിറാം വിളിച്ചത് ഇന്നത്തെ നേതൃത്വങ്ങളെ കാണുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തോന്നുന്നു. 

ഇവര്‍ ശ്രീനാരായണ ഗുരുവിനെ പഞ്ചലോഹത്തിലാവാഹിച്ച് ക്ഷേത്രമുറ്റത്ത് ഇരുത്തുമ്പോള്‍ ഇവിടത്തെ ജനതയെ ഒന്നാകെ നീതിയുടെ ജ്ഞാനമണ്ഡലത്തില്‍ നിന്നും, ബ്രാഹ്മണ്യത്തിന്റെ പൗരോഹിത്യ ചെളിക്കുഴിയിലേക്ക് താഴ്ത്തി ക്കളയുകയാണ് ചെയ്യുന്നത്. ചരിത്രബോധത്തിന്റെ ഉര്‍വരതയില്‍, ജനാധിപത്യത്തിന്റെ ഭൂമികയില്‍, സ്വാതന്ത്ര്യബോധത്തിന്റെ ശുദ്ധവായു വില്‍, എന്നാണിനി നമുക്കു ജീവിക്കാന്‍ കഴിയുക. ഗുരുവിനെ ബ്രാഹ്മണിസ ത്തിനു നല്‍കുമ്പോള്‍ ഇതെല്ലാമാണ് നമുക്ക് നഷ്ടമാകുന്നത്. ഹാ...... കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!

1. കര്‍ണാടക ഉഡുപ്പി ശ്രീരാമകൃഷ്ണമഠഢം ക്ഷേത്രത്തില്‍ നടന്നുവരുന്ന ഒരു അനാചാരമാണിത്. കീഴാളരാക്കപ്പെട്ട ജാതികളിലെ മനുഷ്യരുടെ ത്വക് രോഗം മാറാന്‍ ബ്രാഹ്മണര്‍ ഭക്ഷിച്ച ആഹാരത്തിന്റെ ഉച്ചിഷ്ടത്തില്‍ കിടന്നുരുണ്ടാല്‍ മതി എന്നതാണ് ആ ആചാരം. ഇത് കൊണ്ടാടുന്നത് ചാനലുകളില്‍ നേരിട്ട് കാണിച്ചിരുന്നു. ഈ അനാചാരത്തിനെതിരേ ക്ഷേത്ര കവാടത്തില്‍ നടന്ന ധര്‍ണ എം എ ബേബി ഉത്ഘാടനം ചെയ്യുകയുണ്ടായി. നാട്ടാചാരങ്ങല്‍ക്കെതിരേ പ്രസംഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി ഗവണ്‍മെന്റ് എം എ ബേബിക്കെതിരേ കേസെടുത്തിരുന്നു.

2. ചൂരല്‍ അടവി - ഒരു പ്രത്യേക ശയന പ്രദക്ഷിണമാണിത്. ചൂരല്‍ മുള്ളും ഇലയും ഒന്നും കളയാതെ നിലത്ത് വിരിച്ചിട്ട് അതിനു മുകളില്‍ കൂടി ഉരുളുന്ന അനാചാരമാണിത്. മുള്ള് ദേഹത്തു തറച്ച് ശരീരമാകെ മുറിഞ്ഞു ചോരയൊലിക്കും. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യത്വഹീനമായ ഈ അനാചാരം പല ക്ഷേത്രങ്ങളിലും നടത്തിവരുന്നു. 

3. നന്ദനാര്‍ - ഡോ. സുരേഷ് മാനേ : ഇന്ത്യന്‍ സാംസ്‌കാരിക പ്രക്ഷോഭ ചരിത്രം. പുറം 74 ബഹുജന്‍ വാര്‍ത്താ പ്രസിദ്ധീകരണം 2008.

4. അതേ പുസ്തകം പുറം 78.

5. അതേ പുസ്തകം പുറം 81.

6. ഡോ. എം എസ് ജയപ്രകാശ് ചില രാജകീയ രഹസ്യങ്ങളും സുവര്‍ണ സത്യങ്ങളും. കേരളശബ്ദം. പുറം 32 2013 ജൂണ്‍2.

*****

പ്രദീപ് കുളങ്ങര ശ്രീനാരായണ ചരിത്ര പഠന സമിതിയുടെ സെക്രട്ടറിയാണ്. ഈ ലേഖനം 'മഹിതഭൂമി' മാസികയുടെ 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്.

Saturday 4 July 2015

ഈശ്വരന്‍ ഉണ്ടോ? തെളിവെന്ത്?

ശിഷ്യര്‍ തിരക്കി. “ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?”
ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു.
“എങ്ങനെയുണ്ട്?”
“നല്ല മധുരം”
“മധുരം എന്നുവച്ചാല്‍ എന്താ?”
ശിഷ്യന്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു. “മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും.
നല്ല ഉറക്കത്തിന്റെ തെളിവ് ഉണ‍രുമ്പോഴുള്ള ഉന്മേഷമാണ്. രാത്രി മഴ പെയ്തതിന്റെ തെളിവ് മുറ്റത്തെ നനവാണ്. ഈശ്വാരാനുഭവത്തിന്റെ ഫലം നിരന്തരമായ ശാന്തിയും സമാധാനവുമാണ്. അതുകൊണ്ട് ഈശ്വരനെ അറിഞ്ഞവനെ അറിയാന്‍ നമുക്കു കഴിയും. അവന്റെ ശാന്തിപൂര്‍ണ്ണമായ മുഖവും, പെരുമാറ്റവും തന്നെ അതിനുള്ള തെളിവ്.”

ത​​​ല​​​ശ്ശേ​​​രി​​​യു​​​ടെ​​​ ആ​​​ത്മീ​​​യ​​​സു​​​കൃ​​​തം


 
http://news.keralakaumudi.com/news.php?nid=ce4feca71225af28f07a0c4ec3f7069a#.VZAxpHwAbdA.facebook


ഉത്തരകേരളത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച സംഗമമായിരുന്നു അത് ; ശിവഗിരിയില്‍ ശ്രീനാരായണഗുരു സ്വാമികളുടെ മുമ്പാകെ വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ നാടിന്റെ ആവശ്യം ഉണര്‍ത്തിച്ച സംഗമം. ആ സംഗമസംഭാഷണത്തിന്റെ പരിണിതഫലമാണ് തലശ്ശേരിയിലെ ശ്രീ ജ്ഞാനോദയ യോഗവും ശ്രീ ജഗന്നാഥ ക്ഷേത്രവും.

ജഗന്നാഥ ക്ഷേത്രത്തിന്റെ ആധികാരിക ചരിത്രാംശങ്ങള്‍ പകര്‍ന്നേകുന്ന ആദ്യഗ്രന്ഥം വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്റെ ജീവചരിത്രമാണ്. പണ്ഡിതശ്രേഷ്ഠനും ശ്രീനാരായണ ദര്‍ശനങ്ങളുടെ വ്യാഖ്യാതാവുമായ കെ.വി.എന്‍. ഗുരുക്കളാണ് ഗ്രന്ഥകര്‍ത്താവ്.
ശ്രീനാരായണ ഗുരുസ്വാമികളുടെ തൃക്കരങ്ങളാല്‍ മാത്രം പ്രതിഷ്ഠ നടന്ന വിഗ്രഹങ്ങളുള്ള ഉത്തരകേരളത്തിലെ ശ്രീനാരായണക്ഷേത്രമെന്ന ഖ്യാതി ജഗന്നാഥ ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുസ്വാമികള്‍ മഹാശിവനെയും വിഘ്‌നേശ്വരനെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ച് ഇങ്ങനെ കല്പിക്കുകയുണ്ടായി: ''പ്രതിഷ്ഠിതന്മാരായ ദേവന്മാരെ ഭജിച്ചാല്‍ സര്‍വ്വഅഭീഷ്ടങ്ങളും സാധിക്കും''. ബ്രഹ്മജ്ഞാനിയായ ആ ഋഷിശ്വരന്റെ കരുണാമയമായ കല്പന ഇന്നും അതേപടി തുടരുന്നു.
ജഗന്നാഥ ക്ഷേത്രത്തിനും തലശ്ശേരിക്കും മാത്രം ലഭിച്ച മറ്റൊരു സുകൃതം ഗുരുദേവന്റെ പഞ്ചലോഹ പ്രതിമയാണ്. ഗുരുസ്വാമികള്‍ സശരീരനായിരുന്നപ്പോള്‍ ലോകത്ത് ആദ്യമായി തലശ്ശേരിയിലാണ് ഗുരുപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടത്.

പ്രഥമപ്രതിഷ്ഠയെക്കുറിച്ച്...
ഗുരുദേവഭക്തനും പൗരമുഖ്യനും ശ്രീ ജ്ഞാനോദയയോഗം ഡയറക്ടറുമായിരുന്ന മുണ്ടങ്ങാടന്‍ ഗോവിന്ദന്റെ തിരുവങ്ങാടുള്ള വസതിയില്‍ 1926 ജനുവരി 31നു സമുദായനേതാവും ശ്രീ ജ്ഞാനോദയയോഗം പ്രസിഡന്റുമായിരുന്ന കൊറ്റിയത്ത് കൃഷ്ണന്‍ വക്കീലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളിസംഘത്തിന്റെ യോഗത്തില്‍ വച്ചാണ് ശ്രീനാരായണ ഗുരുസ്വാമികളുടെ പ്രതിമയുണ്ടാക്കി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ആശയത്തിന്റെ ഉപജ്ഞാതാവ് മലയാള സാഹിത്യലോകത്ത് ശുക്രനക്ഷത്രമായി പരിലസിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരനായിരുന്നു. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനും ഗുരുസ്വാമികളുടെ ആധികാരിക ജീവചരിത്ര രചയിതാവുമായ മൂര്‍ക്കോത്ത് ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ സംഭവബഹുലമായ പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായിരുന്നു.
ബോധാനന്ദ സ്വാമികള്‍ അദ്ധ്യക്ഷനായും ചൈതന്യ സ്വാമികള്‍ ഉപാദ്ധ്യക്ഷനായും മൂര്‍ക്കോത്ത് കുമാരന്‍ സെക്രട്ടറിയായും മുണ്ടങ്ങാടന്‍ ഗോവിന്ദന്‍ ഖജാന്‍ജിയായും രൂപീകരിച്ച കമ്മിറ്റിയില്‍ ഗുരുപ്രസാദ് സ്വാമികള്‍, എ.വി. വാസുദേവന്‍, ഡോ. പി. ശേഖരന്‍, എം.കെ. മാധവന്‍, വി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
അന്നന്ന് അദ്ധ്വാനിച്ച് ഉപജീവനം നടത്തിപ്പോന്ന ഒരു സാധു തൊഴിലാളിയില്‍ നിന്നുള്ള ഒരു രൂപയായിരുന്നു പ്രതിമാഫണ്ടിലേക്കുള്ള ആദ്യസംഭാവന. ആ യോഗത്തില്‍ വച്ച് നിരവധി തൊഴിലാളികളും മറ്റുള്ളവരും ചേര്‍ന്നു 70 രൂപ പിരിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലുടനീളമുള്ള സമുദായാംഗങ്ങളും ജാതി മത ഭേദമില്ലാതെ മറ്റുള്ളവരുമെല്ലാം പ്രതിമയുടെ നിര്‍മ്മിതിയ്ക്കായി സംഭാവന നല്‍കിയിട്ടുണ്ട്. മൂര്‍ക്കോത്ത് തന്നെ കൊളംബില്‍ പോയി പണം പിരിച്ചിട്ടുണ്ട്. കൊളംബില്‍ വച്ച് മൂര്‍ക്കോത്ത് ഇറ്റലിക്കാരനായ വിദഗ്ദശില്പി പ്രൊഫ. തവറലിയെ കണ്ടു. പ്രതിമനിര്‍മ്മാണച്ചുമതല അങ്ങനെ അദ്ദേഹത്തെ ഏല്പിച്ചു. പതിന്നാലു മാസത്തെ തപസ്യയിലൂടെ ശില്പി ഗുരുദേവന്റെ മനോഹര പഞ്ചലോഹ വിഗ്രഹം പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിമ നിര്‍മ്മിക്കാനായി ഗുരുസ്വാമികളുടെ ഫോട്ടോ എടുക്കാന്‍ മൂര്‍ക്കോത്ത് ശിവഗിരിയിലേക്കു അയച്ചത് തലശ്ശേരിയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി. ശേഖരനെയാണ്.

എതിര്‍ക്കാന്‍ വന്നു; പരമഭക്തനായി
ശ്രീ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠാകാലത്ത് ഗുരുവിന്റെ പ്രതിഷ്ഠകളെ ചോദ്യം ചെയ്യാന്‍ സംഘടിതമായെത്തിയ യുവാക്കളുടെ നേതാവായിരുന്നു ബോധാനന്ദന്‍. പരമഗുരുവിന്റെ ദര്‍ശനമാത്രയില്‍ തന്നെ, എതിര്‍ക്കാന്‍ വന്ന ബോധാനന്ദന്‍ ഗുരുവിന്റെ പരമഭക്തനായി മാറിയ കഥ കൂടിയുണ്ട് പഞ്ചലോഹ പ്രതിമയുടെ പ്രതിഷ്ഠയ്ക്കു പിന്നില്‍. ഗുരുദേവന്‍ പിന്നീട് തന്റെ അനന്തരഗാമിയായി വാഴിച്ചതു ബോധാനന്ദ സ്വാമികളെയാണ്.
ഗുരുസ്വാമികള്‍ സശരീരനായിരുന്നപ്പോള്‍ 1927 മാര്‍ച്ച് 12നു അര്‍ദ്ധരാത്രിയോടെ ലോകത്ത് ഗുരുവിന്റെ പ്രഥമ പ്രതിഷ്ഠ നിര്‍വ്വഹിക്കാനുള്ള നിയോഗം ബോധാനന്ദ സ്വാമികള്‍ക്കായിരുന്നു. പ്രതിമയുടെ അനാവരണകര്‍മ്മം നടന്നത് 13നും. ബ്രഹ്മവിദ്യാസംഘം പ്രവര്‍ത്തകന്‍ എന്‍.എസ്. രാമറാവുവാണ് പഞ്ചലോഹ പ്രതിമ അനാവരണം ചെയ്തത്. 

ലോകത്തോടുള്ള സക്തി പരിത്യജിച്ച് സ്വതന്ത്രരാകുക. – സ്വാമി വിവേകാനന്ദന്‍


സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ, ഭാവനാശക്തിക്കു സങ്കല്പിക്കാവുന്നതോ ആയ ഒരു സ്ഥലത്തും അതു ലഭ്യമല്ല. അത്തരം പ്രദേശങ്ങളൊന്നും ആ സ്വാതന്ത്ര്യത്തെ തരുവാന്‍ സമര്‍ത്ഥങ്ങളല്ല; എന്തെന്നാല്‍, അവയെല്ലാം ദേശകാലനിമിത്താധീനമായ ഈ ജഗത്തില്‍പ്പെട്ടതാകുന്നു.

ഈ ചെറുലോകം അവസാനിക്കുന്നിടത്താണ് യഥാര്‍ത്ഥ മതം ആരംഭിക്കുന്നത്: ഈ ക്ഷുദ്രസുഖങ്ങളും ദുഃഖങ്ങളും വിഷയജ്ഞാനവും അവിടെ അവസാനിച്ചു. സത്യമായിട്ടുള്ളത് ആരംഭിക്കുന്നു. ജീവിതതൃഷ്ണ – ക്ഷണികവും സോപാധികവുമായ ഈ ജീവിതത്തോടുള്ള പ്രബലാസക്തി – ഉപേക്ഷിക്കാത്തിടത്തോളം ഇതിനപ്പുറത്തുള്ള അനന്തമായ സ്വാതന്ത്ര്യത്തിന്റെ ഒരു നിമിഷദര്‍ശനംപോലും നമുക്ക് ആശിക്കാവുന്നതല്ല. അതിനാല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോത്കൃഷ്ടങ്ങളായ അഭിലാഷങ്ങളുടെയെല്ലാം ലക്ഷ്യമായ ആ സ്വാതന്ത്ര്യപദത്തിലെത്തുവാന്‍ ഒരു വഴിയേയുള്ളു; ഈ കൊച്ചു ജീവിതത്തെ ത്യജിക്കണം, ഈ കൊച്ചുജഗത്തിനെ ത്യജിക്കണം, ഭൂമിയെ ത്യജിക്കണം, ശരീരത്തെ ത്യജിക്കണം, മനസ്സിനെ ത്യജിക്കണം, എന്നുവേണ്ട, ചുരുക്കത്തില്‍ പരിമിതവും സോപാധികവുമായ എല്ലാറ്റിനേയും ത്യജിക്കണം, ഇതു യുക്തിസിദ്ധമാണ്. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിഷയമായ ഈ ചെറിയ ലോകത്തോടുള്ള സക്തി പരിത്യജിക്കാമെങ്കില്‍ ആ നിമിഷത്തില്‍ നാം സ്വതന്ത്രരാകും. ബന്ധനത്തില്‍നിന്നു പുറത്തുകടക്കാനുള്ള ഏകമാര്‍ഗ്ഗം നിയമോപാധികള്‍ക്ക് അപ്പുറം പോവുകയാകുന്നു, നിമിത്തത്തെ അതിക്രമിക്കുകയാകുന്നു.

ജഗത്തിനോടുള്ള സംഗം ഉപേക്ഷിക്കുകയെന്നത് നന്നെ പ്രയാസമുള്ള കാര്യമാകുന്നു. ചുരുക്കം ചിലര്‍ക്കേ അതു സാദ്ധ്യമാകുന്നുള്ളൂ. അതിനു രണ്ടു വഴികള്‍ ശാസ്ര്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്: ഒന്ന്, ‘നേതി’, ‘നേതി’ (ഇതല്ല, ഇതല്ല); മറ്റേത് ‘ഇതി’, ‘ഇതി’ (ഇതുതന്നെ, ഇതുതന്നെ): ആദ്യത്തേത് ബാധകമാര്‍ഗ്ഗം, രണ്ടാമത്തേത് സാധകമാര്‍ഗ്ഗം. ബാധകമാര്‍ഗ്ഗം അത്യന്തം പ്രയാസമുള്ളതാണ്. അത് സമുന്നതവും അന്യാദൃശവുമായ മനക്കരുത്തും ഗംഭീരമായ ഇച്ഛാശക്തിയും ഉള്ളവര്‍ക്കുമാത്രം സാദ്ധ്യമാകുന്നു. അവര്‍ എഴുന്നേറ്റുനിന്ന് ‘ഇതെനിക്കു വേണ്ട’ എന്നു പറഞ്ഞാല്‍ അവരുടെ മനസ്സും ദേഹവും അവരുടെ ശാസനത്തെ അനുസരിക്കും; അവര്‍ വിജയികളാകുകയും ചെയ്യും. എന്നാല്‍ അത്തരക്കാര്‍ വളരെ ദുര്‍ല്ലഭം.

ബഹുഭൂരിപക്ഷം ജനങ്ങളും സാധകമാര്‍ഗ്ഗം – ലൗകികജീവിതത്തെ സ്വീകരിച്ചുകൊണ്ടുള്ള – ബന്ധങ്ങളെ ഛേദിക്കാനായി ആ ബന്ധങ്ങളെത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള – വഴി പിന്തുടരുന്നു. ഇതും ഒരുമാതിരി പരിത്യാഗംതന്നെ. സാവധാനത്തിലും ക്രമേണയും നടത്തപ്പെടുന്നതെന്നുമാത്രം. ഈ മാര്‍ഗ്ഗത്തില്‍ക്കൂടി പോകുന്നവര്‍ വിഷയങ്ങളെ ആസ്വദിച്ചും അവയുമായി അനുഭവപരിചയം നേടിയും വസ്തുക്കളുടെ തത്ത്വബോധം വന്ന് ഒടുവില്‍ എല്ലാറ്റിനേയും ഉപേക്ഷിച്ചു നിസ്സംഗന്മാരാകുന്നു.

നിസ്സംഗത്വപ്രാപ്തിക്ക് ഒന്നാമത്തേതു യുക്തിവിചാരത്തിന്റെ വഴിയും രണ്ടാമത്തേതു കര്‍മ്മങ്ങളിലും ഫലാനുഭവങ്ങളിലും കൂടിയുള്ള വഴിയും ആകുന്നു. ആദ്യത്തേതു ജ്ഞാനയോഗം; കര്‍മ്മത്തിലൊന്നും ഏര്‍പ്പെടാതിരിക്കുകയാണ് അതിന്റെ പ്രത്യേകത. രണ്ടാമത്തേതു കര്‍മ്മയോഗം; അതില്‍ കര്‍മ്മത്തില്‍നിന്നു വിരമിക്കലെന്നുള്ളതില്ല. ജഗത്തില്‍ എല്ലാവരും കര്‍മ്മം ചെയ്യേണ്ടതുണ്ട്. ആത്മാവില്‍ത്തന്നെ പൂര്‍ണ്ണമായി രമിക്കുന്നവരും ആത്മാവൊഴിച്ചൊന്നിലും അഭിലാഷമില്ലാത്തവരും ആത്മഭിന്നമായ ഒന്നിലും മനസ്സു ചെല്ലാത്തവരും സര്‍വ്വവും ആത്മാവുമാത്രമായിട്ടുള്ളവരുമായ അപൂര്‍വ്വവ്യക്തികള്‍മാത്രം കര്‍മ്മം ചെയ്യുന്നില്ല. ബാക്കിയെല്ലാവരും കര്‍മ്മം ചെയ്‌തേ തീരൂ.

താനേ പാഞ്ഞൊഴുകുന്ന ഒരു സരിത്ത് ഒരു തടത്തില്‍വീണ് ചുഴലിയായിത്തീരുന്നു; കുറച്ചു സമയം അവിടെക്കിടന്നു ചുറ്റിയിട്ട് പുറത്തേയ്ക്കു കടന്നു വീണ്ടും തടവില്ലാതെ സ്വതന്ത്രമായൊഴുകുന്നു. ആ ഒഴുക്കുപോലെയാകുന്നു ഓരോ മനുഷ്യജീവിതവും. അതു ചുഴലിയില്‍ അകപ്പെടുന്നു, ദേശകാല നിമിത്തമയമായ ലോകത്തില്‍ കുടുങ്ങുന്നു: ‘എന്റെ അച്ഛന്‍, എന്റെ സഹോദരന്‍, എന്റെ സത്‌പേര്, എന്റെ പ്രശസ്തി’ എന്നെല്ലാം ആര്‍ത്തു വിളിച്ചുകൊണ്ട് കുറേ സമയം ചുറ്റിത്തിരിയുന്നു. ഒടുവില്‍, അതില്‍ നിന്നു പുറത്തുകടന്ന് പൂര്‍വ്വസ്വാതന്ത്ര്യത്തെ വീണ്ടെടുക്കുന്നു. ജഗത്തു മുഴുവന്‍ അതാണ് ചെയ്യുന്നത്. അതു നാം അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അതിനെക്കുറിച്ചു നാം ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും, ഈ ജീവിതസ്വപ്നത്തില്‍നിന്നു മോചിക്കുവാനാണ് നാമെല്ലാം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നത്; മനുഷ്യന് ലോകത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം അവനെ ഈ ജീവിതച്ചുഴലിയില്‍ നിന്നു പുറത്തുകടക്കുന്നതിനു പ്രാപ്തനാക്കാനുള്ളവയാകുന്നു.

[ കടപ്പാട് : വിവേകാനന്ദ സാഹിത്യ സര്‍വസ്വം , അദ്ധ്യായം 7 സ്വാതന്ത്ര്യം ]

കഥയിലലിഞ്ഞ് ആടണം കഥയറിഞ്ഞ് കാണണം


ചേരികളിൽ ജീവിക്കുന്ന കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹയാത്രികനാണ് ട്രെയിനിൽ തൊട്ടടുത്ത് ഇരിക്കുന്നത്.
യാത്രയിലുടനീളം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ ബൗദ്ധികനിലവാരം കുറഞ്ഞുപോകുന്നതിനെക്കുറിച്ച്  അയാൾ വാചാലനായി:  'ഞാൻ കണ്ടെത്തിയ പോഷകാഹാരത്തിന്റെ ലാബ് ടെസ്​റ്റുകൾക്കായിട്ടാണ് യാത്ര. ആറുമാസത്തിനകം ഗവേഷണപ്രബന്ധം സമർപ്പിക്കണം. അതിനുമുമ്പായി പരീക്ഷിച്ചുറപ്പാക്കണം. അതിന്  എന്നെ സഹായിക്കാമോ?" യുവാവ് ചോദിച്ചു. 'വഴിയുണ്ടാക്കാം" എന്നു പറഞ്ഞ് ഫോൺനമ്പർ നല്കി.
പരിചയക്കാരനായ  സാമൂഹ്യപ്രവർത്തകന്റെ സഹായത്തോടെ ഒരാഴ്ചകഴിഞ്ഞ് യുവാവുമായി ഗ്രാമപ്രദേശത്തെ ഒരു കോളനിയിൽ എത്തി. ഒരു വീട്ടിൽ  മൂന്നു കുട്ടികൾ. വയറുന്തി, കവിളൊട്ടിയ പ്രകൃതം. 'ബെസ്​റ്റ് സ്‌പെസിമെൻ." ഗവേഷകൻ സന്തുഷ്ടനായി. കാമറയെടുത്ത് കുട്ടികളുടെ ഫോട്ടോയെടുത്തു. 'പോഷകാഹാരം കഴിച്ചതിനുമുമ്പ്" എന്ന് അടിക്കുറിപ്പെഴുതാനാണ്. വിളറിയമുഖവുമായി അവരുടെ അമ്മ ഒന്നും മിണ്ടാതെ നില്പുണ്ട്. യുവാവ് ആവേശത്തോടെ പറഞ്ഞു:  ' മൂന്നുകുട്ടികളാണ് അല്ലേ? കുട്ടികൾക്ക് സമ്പൂർണപോഷണം നൽകുന്ന ഒരു നുട്രിയന്റാണിത്. വർഷങ്ങൾ നീണ്ട എന്റെ ഗവേഷണഫലം. വേഗം അകത്തുപോയി മൂന്നുഗ്ലാസ് പാൽ ചൂടാക്കിക്കൊണ്ടുവരൂ. ഈ പൊടി ഓരോസ്പൂൺ രണ്ടുനേരം പാലിൽ കലക്കിക്കൊടുക്കണം." വീട്ടമ്മ യുവാവിനെ മിഴിച്ചു നോക്കിയിട്ട്  വക്കുപൊട്ടിയ പ്ലാസ്​റ്റിക് കുടവുമെടുത്ത് പൈപ്പിൻചുവട്ടിലേക്ക് നടന്നു. 'ഇവനെ എവിടെനിന്ന് കിട്ടി" എന്നമട്ടിൽ നോക്കിയിട്ട് സാമൂഹ്യപ്രവർത്തകനും സ്ഥലംവിട്ടു. ഭക്ഷ്യഗവേഷകൻ ട്രെയിനിലിരുന്ന് വിളമ്പിയ കണ്ടെത്തലുകളെക്കുറിച്ചോർത്തു പോയി. പാവത്താൻ, നല്ല വിദ്യാഭ്യാസമുണ്ട്. ഉന്നതബിരുദങ്ങളുണ്ട്. കുട്ടികൾക്ക് രണ്ടുനേരവും പാൽ കൊടുക്കാനുള്ള ഗതി ആ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ  അവർക്ക് ഇങ്ങനെ ജീവിക്കേണ്ടിവരുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യബോധംമാത്രം ദൈവം കൊടുത്തില്ല.

നമ്മുടെ നാട്ടിലെ ഗവേഷണങ്ങളും അതിന്റെ പ്രായോഗികതയും കടലും കടലാടിയും പോലെയാണ്. ഒരു വിഷയത്തെ അറിയുമ്പോൾ അതിന്റെ ഉൾത്തട്ടിലേക്ക് കടന്നുചെന്ന്  ശരിയായി അറിയണം എന്ന് ഒരു ഗവേഷണ വഴികാട്ടികളും പറഞ്ഞുകൊടുക്കാറില്ല. പേരിനൊപ്പം തൂക്കാൻ 'ഡോ." എന്ന അക്ഷരവും അതുകൊണ്ട് നേടാവുന്ന പെരുക്കമുള്ള ശമ്പളവും ജീവിതസൗകര്യങ്ങളുമാണ് ഗവേഷകന്റെ ലക്ഷ്യം. എല്ലാ രംഗത്തും ഇത്തരം അറിവുതേടലാണ് ഇന്ന്. 'ദൈവത്തിന്റെ മുന്നിൽ നാം സമന്മാരാണെ"ന്ന് പ്രസംഗിക്കുന്ന ആത്മീയാചാര്യൻ ഭിക്ഷയാചിച്ചുവരുന്ന ബാലനോട് 'നാറിയിട്ടുവയ്യ, മാറെടാ അശ്രീകരമേ..." എന്ന് ആക്രോശിക്കുന്നതാണ് ഇന്ത്യൻ ആത്മീയപര്യവേക്ഷണം.

ഭരിക്കുന്ന സർക്കാരിന് ജനജീവിതം എന്തെന്നറിയില്ല. അദ്ധ്യാപകന് കുട്ടികളെക്കുറിച്ച് ഒന്നുമറിയില്ല. മുതലാളിക്കും തൊഴിലാളി നേതാക്കൾക്കും തൊഴിലാളിയുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഒരു ബോദ്ധ്യവുമില്ല. അറിയാനൊട്ട് ശ്രമിക്കുകയുമില്ല. കുട്ടികൾ വലുതായതറിയാതെ കുഞ്ഞുടുപ്പും തയ്പിച്ചുകൊണ്ട് പേർഷ്യയിൽ നിന്നുവന്ന പിതാവിന്റെ അവസ്ഥയിലാണ് നമ്മുടെ വികസനനായകന്മാർ.
ഇത് ഇന്നത്തെ മാത്രം അപചയമല്ല. അദ്വൈതസിദ്ധാന്തത്തിന്റെ പ്രചാരകനായി യാത്രചെയ്യുന്നവേളയിലാണ് മുന്നിൽവന്ന ചണ്ഡാളനോട് ശ്രീശങ്കരാചാര്യർ വഴിമാറാൻ പറഞ്ഞത്.  പരമമായ അദ്വൈതബോധമായാലും പ്രാപഞ്ചികജീവിതത്തിന്റെ വ്യാവഹാരികമായ അറിവുകളായാൽപ്പോലും അതെന്താണെന്ന് അനുഭവിച്ചറിയേണ്ടതാണെന്ന് ഗുരുദേവൻ നമ്മെ പഠിപ്പിക്കുന്നു.

ഒരിക്കൽ ശ്രീപെരുമ്പതൂരിൽ രാമാനുജ സമ്പ്രദായത്തിൽ ജീവിക്കുന്നവർ ഗുരുദേവനെ ആനയിച്ച് അവരുടെ ക്ഷേത്രശ്രീകോവിലിൽ ഇരുത്തി. ആചാരപ്രകാരം വിഷ്ണുവിന് ചെയ്യുന്ന പൂജകൾ നൽകി. നെ​റ്റിയിൽ തിരുനാമക്കുറിയിട്ടുകൊടുത്തു. സ്വാഭാവികതയോടെ ഭഗവാൻ അതേ​റ്റുവാങ്ങി. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഗുരുസ്വാമി തങ്ങളുടെ ദൈവമായ വിഷ്ണുതന്നെ എന്നവർ വിശ്വസിച്ചു. അതറിഞ്ഞ ശൈവസിദ്ധനൻമാരും ഗുരുദേവനെ കൂട്ടിക്കൊണ്ടുപോയി. പൂജകൾ നൽകിയിട്ട് മൂന്നുവരകളുള്ള ഭസ്മം നെ​റ്റിയിൽ ചാർത്തിക്കൊടുത്തു. അതും ഭഗവാൻ സന്തോഷപൂർവം ഏ​റ്റുവാങ്ങി. അപ്പോൾ ഗുരുസ്വാമി അവർക്ക് പരമശിവനല്ലാതെ മ​റ്റാരുമായിരുന്നില്ല. ഒരിക്കൽ കൊച്ചിയിൽ യഹൂദർ താമസിക്കുന്ന തെരുവിലൂടെ ശിഷ്യരുമൊത്ത് നടക്കുകയായിരുന്നു ഗുരുദേവൻ. ഇക്കൂട്ടർ നമുക്ക് ഒരിക്കലും യോജിക്കാനാവാത്തവിധം ജീവിക്കുന്ന പ്രത്യേകതരക്കാരാണെന്ന് ശിഷ്യരിൽ ഒരാൾ പറഞ്ഞു. അതുകേട്ട ഉടൻ ഭഗവാൻ ഒരു യഹൂദവ്യാപാരിയുടെ വീട്ടിലേക്ക് കയറിച്ചെന്നു. ഗൃഹനായികയും നായകനും വിനയാന്വിതരായി സ്വീകരിച്ചു. രണ്ടുദിവസം അവിടെത്തന്നെ വസിച്ചു. ആ ദിവ്യസാന്നിദ്ധ്യത്തിന്റെ പവിത്രതയെ അറിഞ്ഞപ്പോൾ തങ്ങളുടെ വസതിയിൽ ദൈവം വന്നു എന്നാണവർ  പറഞ്ഞത്. തനിക്കുചു​റ്റിനും കാണുന്ന ജനതയുടെ വിഭിന്നങ്ങളായി കാണപ്പെടുന്ന ആദ്ധ്യാത്മിക സമ്പ്രദായങ്ങളെ വേറിട്ടുകാണാനാവാത്ത വിധം പരമമായ ദൈവബോധത്തിൽ ലയിച്ച് സ്വയം ആ അറിവായിരുന്നതിനാലാണ് രാമാനുജന്മാർക്കുമുന്നിൽ വിഷ്ണുവായും സിദ്ധനർക്ക് ശിവനായും യഹൂദർക്ക് മുന്നിൽ അവരുടെ ദൈവമായും നിലകൊള്ളാൻ ഗുരുസ്വാമിക്ക് സാധിച്ചത്.

ഒന്നായിരിക്കുന്നതിനെ രണ്ടെന്നു കണ്ടിട്ട് മിണ്ടാതെപോയ പൂർവാചാര്യന്മാരെ തിരുത്തിക്കൊണ്ട് അറിവിനെ  എങ്ങനെ പൂർണമായി അനുഭവിച്ചറിഞ്ഞ്  അതുമാത്രമായി നിലകൊള്ളാം എന്ന് ആത്‌മോപദേശ ശതകം നാലാം പദ്യത്തിൽ ഗുരുദേവൻ മൊഴിയുന്നു:

'അറിവുമറിഞ്ഞിടുമർത്ഥവും, പുമാൻത-
ന്നറിവു, മൊരാദിമഹസുമാത്രമാകും;
വിരളതവിട്ടുവിളങ്ങുമമ്മഹത്താ-
മറിവിലമർന്നതുമാത്രമായിടേണം."

എന്തിനെക്കുറിച്ചുള്ള അറിവും  അത് അറിഞ്ഞവൻ, അറിവ്, അറിയപ്പെട്ട വസ്തു എന്നിങ്ങനെ മൂന്നായി പിരിയുന്ന ത്രിപുടിയിൽ ഒതുങ്ങിനില്ക്കുന്നു. ത്രിപുടിയെ ലളിതമായി വിവരിച്ചാൽ ഒരു കടലാസെടുത്ത് മൂന്നായി മടക്കുന്നതുപോലെയാണെന്നു  പറയാം. കടലാസ് മൂന്നു കഷണമായിരിക്കുന്നു എന്നുതോന്നും. പക്ഷേ, നിവർത്തിയാൽ  ഒന്നേയുള്ളൂ. വിഭിന്നങ്ങളായി കാണപ്പെടുന്ന ഇക്കാണുന്നതെല്ലാം പലതായി മടക്കിയ ഒരു കടലാസുപോലെയാണ്. ഈ അറിവാണ് നാം അറിയേണ്ട മഹത്തായ അറിവ്. ഇത് വെറുതേ വായിച്ചറിഞ്ഞാൽ മുൻപു പറഞ്ഞ ഗവേഷകന്റേതുപോലെ അറിവും ജീവിതവും രണ്ടായിത്തന്നെ നില്ക്കും. പരമമായ അറിവ് പകരുന്ന ബോധത്തിൽ ജീവിക്കണം.

ആത്മീയതയും ഭൗതികതയും രണ്ടല്ല എന്ന് ഭഗവാൻ മൊഴിഞ്ഞതും ഇതേ  അദ്വൈതബോധത്തിലിരുന്നുകൊണ്ടാണ്. ശരീരത്തിലിരുന്നുകൊണ്ട് ആത്മാവിനെ അന്വേഷിച്ചറിയുന്നതിനുള്ള വഴിയാണ് ആത്‌മോപദേശശതകം കാട്ടിത്തരുന്നത്. നന്നായി ജീവിച്ചാൽപോരേ? എന്തിന് വെറുതേ ആത്മാവിനെയൊക്കെ അന്വേഷിച്ച്  സമയം കളയണം എന്നുചോദിക്കും ചിലർ. കഥയറിഞ്ഞവൻ ആട്ടംകാണുന്നതും പൊട്ടൻ ആട്ടം കാണുന്നതും തമ്മിലെന്താണ് വ്യത്യാസം എന്നവരോട് തിരിച്ച് ചോദിക്കണം. ശരീരത്തിലിരിക്കുമ്പോൾത്തന്നെ ആത്മാവിനെ അറിഞ്ഞ് ജീവിച്ചാൽ ജീവിതം അനുഭൂതിയാകും. അതാണ് ശരിയായ മോക്ഷം


സജീവ് കൃഷ്ണൻ
Posted on: Monday, 30 June 2014
http://news.keralakaumudi.com/news.php?nid=48f1beb9c0fd8729be37eb2423ef3867

Swami Saswathikananda -a spiritual moral for generations.

Swami Saswathikananda was president of the Sree Narayana Dharma Sangham Trust. Sree Narayana Dharma Sangham, is an organization of the saint-disciples of Sree Narayana Guru and was established by Sree Narayana Guru to propagate his concept of ‘One Caste, One Religion, One God'. Swami Saswathikananda was former spritual head of the Sivagiri Mutt at Varkala in Thiruvananthapuram. He drowned in the Periyar River at Aluva on the morning of 1 July 2002.

Early Days
Swami Saswathikananda was born in an ordinary Ezhava family in Kuthumkalumoodu, Manacadu in Thiruvananthapuram in 1952. His pre-ashram name was Sasidharan. He was the eldest son of Sri. Chellapan of Pazhanchira Kayikara family. His mother, Smt. Kausalya hailed from Varkala. Sasidharan had two brothers and sisters. He came to Sivagiri in his childhood itself. His mother, Smt. Kausalya's father's eldest brother, Swami Kumarananda was a close disciple of Sree Narayana Guru. Later, he became the president of Dharma Sangam Trust. Sasidharan's took his education at Sivagiri. Along with his schooling at Sivagiri School, Sasidharan also worked as priest in the Sharada Mutt. By 15, he had mastered the Upanishads and Gurudeva literature

The formative years
During his priesthood at Sarada Mutt itself, the saints of the Sivagiri Mutt noticed the spiritual qualities of this active boy. After passing out SSLC from the Sivagiri school, he became an inmate of the Sri Rama Krishna Ashram at Puranattukara. Sasidharan was a pet of Swami Eshwarananda, the then President of the Ashram. From there he reached the abode of Thriprayar Yogini Amma. He returned to Sivagiri by the advice of Yogini Amma. Sasidharan first passed Pre Degree course and then joined for B A at the Sivagiri S N College. During his third year, in 1972, the Bhrama Vidyalaya was started in Sivagiri. He joined the Vidyalaya in the first batch.

He completed the seven-year Bhrama Vidya education under the guidance of eminent Sanskrit scholar, H M Shastrikal and language expert, Prof. E V Damodaran. He was considered as a brilliant and diligent student. This course opened the doors to the intricate world Sanskrit and the enlightened world of Gurudeva darshan. After education, for over one and a half years, he wandered around holy places in the Himalayas. After returning to Sivagiri, he was bestowed with sainthood from the president of the Dharma Sangom Trust, Swami Bhramandanda in 1977. From then on, he was known as Swami Saswathikananda. Later, he became Dharma Sangom Trust member, general secretary and then president. It was during this period he became noticed at the national level.

His Mission
Swami Saswathikananda engaged in the sacred mission of spreading Sree Narayana Guru’s lofty ideals of ‘Mathatheetha Adhyatmikata’ and ‘Viswamanavikatha’ both in the native land and abroad. ‘Mathatheetha Adhyatmikata’ is spirituality transcending religions. ‘Viswamanavikatha’ is oneness of all mankind. He was also engaged in the unification of all movements in vogue in the name of Sree Narayana Guru. His deep knowledge and dexterity in popularizing Guru Devan’s teachings were unique.Swami Saswathikananda sought to propagate Guru Deva’s teachings through the services of Guru Dharama Pracharana Sabha throughout Kerala. His activities in this regard were not only confined to Kerala but also extended to other states of India and to foreign countries such as Sri Lanka, Singapore, Middle East Gulf countries and up to USA. Swami Saswathikananda had left the imprints of his personality over the social, educational, cultural and organizational spheres of our state.Swami Saswathikananda was the spiritual force behind bringing Shri. Vellapalli Natesan to the leadership of SNDP Yogam and giving him moral strength and guidance.

Spiritual Leader-cum-Statesman
As a spiritual leader he has proved his indomitable courage, ability and statesmanship. The period of his Presidentship of the Sivagiri Dharma Sanghom Trust witnessed several epoch making achievements. In Kerala power politics, two main power blocs, the left and the right, the LDF and the UDF usually come to power in alternate terms. Swami Saswathikananda kept good relations with both the blocs whether in power or on the Opposition. This policy yielded visible benefits to the Dharma Sanghom Trust. One major achievement is the establishment of Viswa Samskara Bhavan. Swami Saswathikananda could persuade Shri.K. Karunakran, the then Chief Minister of Kerala to allot to Sivagiri Mut free of cost 50 cents of land in the heart of the Capital city of Thiruvananthapuram, within the compound of Kanakakunnu Palace, overlooking the Museum. In this plot Swami Saswathikananda constructed Viswa Samskara Bhavan and got it inaugurated by Shri. Venkataraman, President of India. Several landed properties and prominent buildings owned by the Mut were lost hold of into the hands of some powerful magnates of the locality. Swamiji reclaimed and re-annexed these properties to the Mut by legal action.

Sivagiri Police Action and his withdrawal
The inglorious Sivagiri police action of October 11, 1995 was during Swami Saswathikananda’s regime as President. Power was taken over by the rival group of Swamies on the strength of a court order implemented by police action. During their period the Sivagiri Mutt and its invaluable properties valuing crores were on the brink of slipping into the hands of religious fundamentalists dominated by semi-militant groups. Sensing this dire threat Swami Saswathikananda , though not in power, persuaded the then Government of the Left Front with Shri.E.K.Nayanar as Chief Minister to take over the administration of Sivagiri Dharma Sanghom Trust as per provisions of the Trust Scheme formulated by the Honorable High Court of Kerala. The deteriorating law and order situation and misrule prevailing at that time in the Mut warranted and justified Government action. An advisory Board consisting of Sanyasies. Leaders of S.N.D.P Yogam, S.N Trust and Honorable public was constituted for the interim administration of the Mut and prepare a voter’s list of eligible Sanyasies as per rules laid down by the Honorable High Court. By the approval of the High Court to this list a new governing body known as Trust Executive was elected from the Sanyasies to administer the Mut and various Muts and institutions under it. Though Swami Saswathikananda’s timely and untiring endeavor was the guiding force in bringing about this welcome conclusion, he did not involve himself in the governing body constituted by his effort.

His death
At the age 52, in July 2002 Swami Saswathikananda, was drowned in the Periyar River at Aluva. He was swept away while taking bath at the Adwaitashram Ghat. Swami Saswathikananda, who had arrived at the Advaitashramam at Aluva to attend the director board meeting of Sivagiri Mutt, had gone to the river and the tragedy occurred around 9.20am. Fire-force personnel said that Swami Saswathikananda was alive when they took him out from the river. However, doctors could not save his life after he was rushed to a hospital at Aluva. Ashram sources said the Swami had gone to take bath along with two disciples. However, he sent the two back saying he would return soon. The disciples standing on the bank of the river raised an alarm when they could not spot the Swami for a long time. They alerted the fire force personnel and the Ashram authorities. The death of Saswathikananda, who had returned from an extensive tour of Gulf countries along with Sree Narayana Dharma Paripalana Yogam (SNDP) general-secretary Vellapally Natesan, came as a big shock to his followers.

jai gurudev.
http://www.gurudevan.info/forum/swami-saswathikananda-a-spiritual-moral-for-generations-t399.html

ഗുരുമാഹാത്മ്യമറിഞ്ഞ ശാശ്വതികാനന്ദ സ്വാമി


വർക്കല എസ്.എൻ. കോളേജിൽനിന്ന് ബിരുദം നേടിയശേഷം സ്വാമി ശാശ്വതികാനന്ദ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് വേദാന്തത്തിൽ ഉപരിപഠനം നടത്തി. ഈ പഠനം അദ്ദേഹത്തെ അദ്ധ്യാത്മിക വിദ്യയുടെ അത്യുന്നത മേഖലയിലേക്ക് നയിച്ചു. നാടിന്റെ നാനാഭാഗങ്ങളിലെ ശ്രീനാരായണ കൺവെൻഷനുകളിൽ സ്വാമി പ്രസംഗിക്കുമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സത്യദർശനത്തെപറ്റിയും മതേതര സന്ദേശത്തെക്കുറിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുക. ശ്രീനാരായണ ഗുരു കേവലമൊരു ഹിന്ദു സന്യാസിയായിരുന്നില്ലെന്നും മതാതീത ആത്മീയതയുടെ പ്രവാചകനായിരുന്നുവെന്നും പ്രഭാഷണങ്ങളിൽ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.
പനിനീർ റോസയുടെ നിറത്തിലുള്ള വസ്ത്രം ശാശ്വതീകാനന്ദസ്വാമി തിരഞ്ഞെടുത്തതിന് പ്രത്യേക കാരണമുണ്ട്. ഗുരുവിന്റെ മനസ്സറിഞ്ഞ സന്യാസിയായിരുന്നു ശാശ്വതികാനന്ദ സ്വാമി. മതാതീത സന്ദേശത്തിന്റെ പവിത്രമായ നിറമാണ് റോസ്.
ശ്രീനാരായണ പ്രസ്ഥാനത്തിന് ശാശ്വതികാനന്ദ സ്വാമിയുടെ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഗുരുവിന്റെ ജീവിതം അനേകം സമരമുഖങ്ങളിലുള്ള ഒരു യുദ്ധഭൂമിപോലെയായിരുന്നു പോരാട്ടം മനുഷ്യർക്കെതിരെ ആയിരുന്നില്ല. അസമത്വങ്ങളോടും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുംകുടിലമായ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളോടുമായിരുന്നു. നീതിയറ്റ കീഴ്‌വഴക്കങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരപരിപാടികളായിരുന്നു ഗുരുവിന്റേത്. ശാശ്വതികാനന്ദ സ്വാമി സഞ്ചരിച്ചതും ഈ പാതയിലായിരുന്നു. തന്റെ സമൂഹത്തിന് നീതി ലഭിക്കുവാൻ ഒരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യുമായിരുന്നില്ല. മതാതീത ആത്മീയ സന്ദേശം ലോകത്തിന് മാതൃകയാണ്. ഗുരുസന്ദേശം നേർവഴി നയിക്കുവാനാണ് സ്വാമി ശ്രമിച്ചിരുന്നത്. സ്വാമി ആലുവപ്പുഴയിൽ 2002 ജൂലായ് ഒന്നാം തീയതി സ്നാനം കഴിഞ്ഞ് സ്വാമികൾ തന്റെ പഞ്ചഭൂതാത്മകമായ ശരീരം ഉപേക്ഷിച്ച് ഗുരുവിൽ ലയിച്ചപ്പോൾ ശ്രീനാരായണപ്രസ്ഥാനം സങ്കടക്കടലിൽ അമർന്നുപോയി. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ സ്വാമിക്കുണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ സമാധിദിനമായ ജൂലൈ 1ന് നാടെങ്ങും മതാതീത സന്ദേശപരിപാടികൾ നടക്കും. ഗുരുദേവൻ നൂറ്റാണ്ടുകൾക്കുമുമ്പ് പ്രതിഷ്ഠ നടത്തിയ കർണ്ണാടകത്തിലെ കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നുമാണ് സന്ദേശയാത്രയുടെ തുടക്കം. ശിവഗിരിയിൽ എത്തിച്ചേരുന്ന മതാതീത സന്ദേശയാത്ര ഗുരുവിന്റെ പാദാരവിന്ദത്തിൽഅർപ്പിക്കുന്ന പുഷ്പാർചനകൂടിയാണ്.
(ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽസെക്രട്ടറിയാണ് ലേഖകൻ)
വാവറമ്പലം സുരേന്ദ്രൻ

ഗുരുവിന്റെ മതം

mangalam malayalam online newspaper

ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത്‌ മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ?
മൂന്നു രീതിയിലും ഗുരുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്‌, ഇപ്പോഴും കൊണ്ടുപിടിച്ചു നടക്കുന്നുമുണ്ട്‌. ഇതിലേതാണ്‌ ശരിയെന്നറിയാന്‍ ഗുരുവിന്റെ ജീവിതത്തിലേക്കു തിരിച്ചു നടക്കല്‍ മാത്രമാണ്‌ ശരിയായ മാര്‍ഗം. സഹോദരന്‍ അയ്യപ്പനും ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തില്‍നിന്നു തന്നെ ആരംഭിക്കാം. ഡോ. പല്‍പു ബുദ്ധമതം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആ സംഭാഷണം.
സഹോദരന്‍: ഡോക്‌ടര്‍ മതം മാറണമെന്നു പറയുന്നല്ലോ?
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം അതല്ലേ? ക്രിസ്‌തുവിന്റെ ഉപദേശം അതല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. മതം എന്നാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന്‌ ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്‌.
സഹോദരന്‍: അവര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു? നമുക്ക്‌ ശ്രീനാരായണമതം പോരേയെന്ന്‌?
ഗുരു: അതെന്തിന്‌? അവരവര്‍ക്ക്‌ ഇപ്പോഴുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.
ഈ സംഭാഷണത്തോടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉദ്‌ബോധനം പിറവിയെടുക്കുന്നത്‌. മതത്തിലല്ല മനുഷ്യനന്മയിലാണ്‌ പ്രാധാന്യം എന്നതായിരുന്നു ഗുരുവിന്റെ അഭിപ്രായം. വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാകുമ്പോള്‍ മനുഷ്യന്‍ നല്ലവനാകും. അവന്‌ മനുഷ്യരോട്‌ മാത്രമല്ല, സകല ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടാകും. ഏതു മതത്തില്‍ വിശ്വസിച്ചാലും മതം അവിടെയൊരു വിലങ്ങുതടിയായി മാറില്ല. കാരണം നന്മയും സാഹോദര്യവും സ്‌നേഹവുമാണ്‌ എല്ലാ മതങ്ങളുടേയും അടിസ്‌ഥാന തത്വം.
നിലവിലുള്ള മതങ്ങളില്‍നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുയര്‍ത്തി സ്വന്തം പേരിലൊരു മതം സ്‌ഥാപിക്കാന്‍ ഗുരു ആഗ്രഹിച്ചില്ല എന്നര്‍ത്ഥം. അതിനുള്ള ശ്രമം (ശ്രീനാരായണ മതം സ്‌ഥാപിക്കാനുള്ള ശ്രമം) കേള്‍വിയില്‍ത്തന്നെ ഗുരു തള്ളിക്കളയുന്നത്‌ ശ്രദ്ധിക്കുക. നിലവിലുള്ള ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടായിരിക്കണമെന്നു പറയുന്ന ഗുരു ഏതു മതവും നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.
അദൈ്വതാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായ ഭക്‌തനുമായി ഗുരു നടത്തിയ സംഭാഷണത്തിലെ പ്രസക്‌തഭാഗം ശ്രദ്ധിക്കുക:
മതം ഇഷ്‌ടംപോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍നിന്നു വിരോധം പറയുകയില്ല.
പിടികിട്ടിയോ, അര്‍ത്ഥം? മതം നിഷേധിക്കാനും മതം മാറാനുമുള്ള അവകാശം വ്യക്‌തിക്ക്‌ നിയമപരമായി ലഭിക്കണമെന്ന്‌. ഇത്രയും ധീരമായി എത്രപേര്‍ മതത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌?
മതത്തിന്റെ പേരില്‍ ജനങ്ങള്‍ വിറളിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നമ്മള്‍ ചിന്തിക്കേണ്ടത്‌ ഗുരുവചനങ്ങള്‍ തന്നെയാണ്‌. മതംമാറ്റലിന്റെ പേരില്‍, മതം മാറലിന്റെ പേരില്‍ നമ്മുടെ രാജ്യത്ത്‌ എത്രയെത്ര പേര്‍ കുരുതികൊടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ നെടുകെ പിളര്‍ക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യ സ്വതന്ത്രയായത്‌ രണ്ടായി വിഭജിക്കപ്പെടാതെയായിരുന്നെങ്കില്‍, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത പരസ്‌പരം കൊന്നുവീഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യമായി ഇന്ത്യ മാറുമായിരുന്നു എന്ന്‌ അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.
മതപ്പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ നീണ്ടു. രാജ്യം നെടുകെ വിഭജിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മനസുകള്‍ അതിലേറെ വിഭജിക്കപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ പരസ്‌പരം വെട്ടിയും കുത്തിയും മരിച്ചു. പലായനം എത്രയോ ലക്ഷങ്ങളെ അനാഥരും അഗതികളുമാക്കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്ത്യയും പാകിസ്‌താനും എന്തു നേടി? ഇപ്പോഴും പരസ്‌പരം ശത്രുതയില്‍ കഴിയുന്നു. ഇതിനു പുറമെ ഇരുരാജ്യങ്ങള്‍ക്കുമകത്ത്‌ മതവൈരം കത്തിയാളുന്നു. ബാബറി മസ്‌ജിദ്‌ മുതല്‍ മാറാട്‌ വരെയുള്ള മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ഭാണ്ഡം പേറി തളര്‍ന്നു നില്‍ക്കുകയാണ്‌ നമ്മുടെ നാട്‌. ഇവിടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉപദേശത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും ബോദ്ധ്യപ്പെടേണ്ടത്‌.
ജാതിയും മതവും കൊടികുത്തിവാണ നാട്ടില്‍ അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്‌തനായി ആര്‍ക്കും ജനിച്ചുവളരാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഗുരു ജനിച്ചത്‌ കേരളത്തില്‍ അന്നു തികച്ചും അവര്‍ണമെന്നു കല്‍പ്പിക്കപ്പെട്ട ഈഴവ സമുദായത്തിലായിരുന്നു. താന്‍ ഈഴവനാണെന്നും ഈഴവര്‍ മുതല്‍ താഴേക്കിടയിലുള്ള അധഃസ്‌ഥിതര്‍ നേരിടുന്ന അപമാനത്തിനും അവഗണനക്കുമെതിരേ പ്രതികരിക്കണമെന്നുമുള്ള ബോധത്തോടുകൂടിതന്നെയാണ്‌ ഗുരു തന്റെ കര്‍മ്മകാണ്ഡം തുടങ്ങിയത്‌. അക്കാരണംകൊണ്ടുതന്നെയാണ്‌ ഗുരു ഈഴവരെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങിയതും ഈഴവര്‍ക്കുവേണ്ടി പ്രതിഷ്‌ഠ നടത്തിയതും.
നാം പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണല്ലോ എന്ന മറുപടിയില്‍പ്പോലും മനസിന്റെ അടിത്തട്ടിലെ ജാതിബോധം കാണാം. അതേപോലെ, താന്‍ ഉള്‍പ്പെട്ട ഹിന്ദു മതത്തിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു തന്നെയാണ്‌ ഗുരു ആദ്യഘട്ടത്തില്‍ തപസു ചെയ്യുകയും സന്യാസിയായി മാറുകയും ഹൈന്ദവ ദേവതമാരെ പ്രതിഷ്‌ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌.
എന്നാല്‍, അതു വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. കാലക്രമത്തില്‍ ഗുരു ജാതിമത ചിന്തകള്‍ക്കതീതമായ മേഖലയിലേക്ക്‌ ഉയര്‍ന്നു. ആദ്യം ജാതിനിഷേധം. അപ്പോഴും മതത്തെ നിഷേധിച്ചില്ല. മതദ്വേഷമുണ്ടാകരുതെന്നേ പറഞ്ഞുള്ളു. പിന്നീട്‌ ഒരു മതമെന്നും ഏക മതമെന്നുമുള്ള നിലപാടിലേക്ക്‌. ഒടുവില്‍ സംഘടിത മതനിഷേധത്തിന്റെ ഉജ്വലമായ അവസ്‌ഥയിലെത്തി. എല്ലാവര്‍ക്കും സംഘടിതമതത്തെ നിഷേധിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ്‌ മതമേതായാലും മനുഷ്യന്‍


എ.സജീവന്‍


- See more at: http://www.mangalam.com/opinion/86216#sthash.vZdIVJEz.tkL0bP36.dpuf

പിടിച്ചോറിൻ്റെ നൈപുണ്യം

പിടിച്ചോറിൻ്റെ നൈപുണ്യം
തിരുവനന്തപുരം കൈതമുക്കിലെപാണ്ടിക്കാരനും സമ്പന്നനുമായ ജവലക്ഷണം മൂത്ത പിള്ള ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിലെ അവസാന മഠാപതിയായ ശങ്കരാനന്ദ സ്വാമികളോട് പറഞ്ഞ അനുഭവം.......
എനിക്ക് ഒരു ദീനം പിടിപെട്ടിരിന്നു. അതിൻ്റെ സ്വഭാവം വായിൽ തോല്‌ മുഴുവൻ പോയി പുണ്ണാവുക. അസഹ്യമായവേദനയുണ്ടാവുക ഉമിനീർ പോലും ഇറക്കുവാൻ സാധിക്കാതിരിക്കുക എന്നിവയായിരുന്നു. ശരീരത്തിൽ എല്ലും ചർമ്മവും മാത്രം ശേ ഷിച്ചു. ഇതിന് അംഗ്ലിഷ് ചികിത്സയും നാട്ടു ചികിൽസയും ചെയ്തു അവസാനിച്ചു
മന്ത്രവാദങ്ങളും നടത്തി അനവധി
ധനം വ്യർത്ഥമായി ചെലവഴിച്ചു.
അങ്ങനെയിരിക്കെ അരുവിപ്പുറം എന്ന സ്ഥലത്ത് പുലി ,കടുവ ,വന്യമൃഗങ്ങളുടെ കൂട്ടുകാരനായി ഒരു ഋഷീശ്വരൻ ഇരിക്കുന്നുണ്ടെന്നും അവിടെ കൊണ്ടു പോയാൽ ഭേദമാകുമെന്നും എൻ്റെ അമ്മയോട് ഒരാൾ പറഞ്ഞു.
ഇത് കേട്ടപ്പോൾ ഇരുപത് ഇരുപത്തിയഞ്ച് ആളുകളേയും കൂട്ടി വിറകൊഴികെ ഒരു മാസത്തിനു വേണ്ടുന്ന സാമാനങ്ങളുമായി ഞങ്ങൾ സ്വാമി ദർശനത്തിനായി പുറപ്പെട്ടു. നദീതീരത്തുകൂടി നടന്ന് ചെന്നു. സ്വാമികൾ കാട്ടിൽ ഒരു കല്ലിനു മേൽ ഇരിക്കുകയായിരുന്നു.
എന്നോടൊന്നിച്ച് വിവാഹം കഴിച്ച് അധികദിവസം കഴിയാത്ത ഭാര്യയുമുണ്ടായിരുന്നു.എല്ലാവരും ഫലമൂലാദികൾ വച്ച് നമസ്കച്ച ശേഷം എൻ്റെ ദീനത്തിൻ്റെ കാര്യം പറഞ്ഞു.
അപ്പോൾ സ്വാമികൾ നമ്മുടെ കൈയ്യിൽ മരുന്നുകൾ ഒന്നും ഇല്ലല്ലോ ,എന്തു ചെയ്യും?? എന്നു പറഞ്ഞു. അതിനു ശേഷം ഞങ്ങളെക്കെ ഒരു ദിക്കിൽ ചെന്നിരുന്ന് വിശ്രമിച്ചു.സ്ത്രികൾ ഭക്ഷണം പാകം ചെയ്ത് സ്വാമികൾക്ക് കൊടുത്തു .പാണ്ടിക്കാരുടെ ഭക്ഷണപതാർത്ഥങ്ങളിൽ മുളക് ,പുളി മുതലായവ അധികമായിരിക്കും. ഞാനാകട്ടെ ഭക്ഷണം കഴിച്ചിട്ട് അധികം നാളായിരിക്കുന്നു. പാലും വെള്ളവുമല്ലാതെ മറ്റെന്നും കഴിക്കാറില്ല അങ്ങനെയുള്ള നിലവിൽ സാമ്പാർ മുതലായവ കൂട്ടിച്ചേർത്ത് ഒരു പിടി ച്ചോറ് സ്വാമികൾ എനിക്കു തന്നു.
തിന്നാൻ മടിക്കേണ്ട എന്ന് സ്വാമികൾ പറഞ്ഞതു കേട്ട് ഉടനെ ഞാൻ കണ്ണുമടച്ച് ഉരുളവായിലിട്ട് വിഴുങ്ങി. വായ മരവിച്ചു. സ്വാദും ഒന്നും തോന്നില്ല.
പിന്നീട് പോയി ഊണുകഴിക്കാൻ പറഞ്ഞു. ക്ഷാര പ്രധാനമായ പദാർ സഹിതം ഊണുകഴിച്ചു ഒരു ദു:ഖവും ഉണ്ടായില്ല. ആദീനം പിന്നീട് ഇന്നുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒത്ഭുത പുരുഷനാണ്ഇത് നിങ്ങൾ അടുത്തിരുന്ന്‌ ഈ അത്ഭുതങ്ങൾ കണ്ടിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാ സിദ്ധികളും അടക്കി വച്ചിരിക്കുകയാണ്‌ ....
കടപ്പാട്:
(നാരായണ ഗുരുസ്വാമി ജീവചിത്രം
മൂർക്കോത്ത് കുമാരൻ )

ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ?

[ ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . ]
ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ . ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും - മൃഗബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന , എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ " ആത്മോപദേശ ശതകം " എടുത്ത് കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ ...?
ഇവിടെയാണ്‌ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളുടെയും അവതരിപ്പിച്ച ആരാധനാ സമ്പ്രദായങ്ങളുടെയും പ്രസക്തി . അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് തുടക്കത്തില്‍ ഗുരുദേവന്‍ അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് . ഇതൊന്നും കൂടാതെ ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 - ല്‍ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ മാത്രം പോരാ ... ! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം ... !
മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി . ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ നമ്മെ വീണ്ടും മുന്നോട്ട് നയിക്കുവായി നിരവധി പരിഷ്കാരങ്ങളും വരുത്തി . അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍ - കാരമുക്ക് ചിദംബരനാഥ ക്ഷേത്രം .
ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു . പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് " ഇവയെല്ലാം എന്താണ് " എന്ന് ചോദിച്ചു . " ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും " - ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു ... !
ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന - ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, " കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ " - എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി , വെളിച്ചം അറിവാണ് , അതിനാല്‍ വെളിച്ചം പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു .
ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 - ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ " സത്യം - ധർമ്മം , ദയ , ശാന്തി " എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 - ഇടവം - 31ന് കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ " ഓം " - എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു .
അവസാനമായി ഭഗവാന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ [ കൊല്ലവര്‍ഷം - 1102 ]കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തുമ്പോള്‍ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളില്‍ " വെറും ഹിന്ദുമത " ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി ഇന്നുവരെ ലോകത്തില്‍ ആര്‍ക്കും സാധിക്കാത്ത സാരോപദേശങ്ങള്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നു ... ! ഒരു മനുഷ്യന്‍ വെറും പ്രാകൃതഭക്തിയില്‍ [ കല്ല്‌ ] നിന്നും ഭക്തിമാര്‍ഗ്ഗത്തിലൂടെ തന്നെ മുന്‍പോട്ടു സഞ്ചരിച്ച് അറിവ് [ ദീപം ]നേടി എല്ലാ ധാര്‍മ്മികഗുണങ്ങളും [സത്യം - ധര്‍മ്മം - ദയ - ശാന്തി ] ആര്‍ജ്ജിച്ച് - സര്‍വ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്നത് ഒരേ ആത്മചൈതന്യം ആണെന്ന് മനസ്സിലാക്കി [ മത്സ്യം ] - അവയിലും ഒപ്പം സ്വയം തന്നിലും [ കണ്ണാടി ] കുടികൊള്ളുന്ന അകവും പുറവും തിങ്ങും പരമാത്മ ചൈതന്യത്തെ അനുഭവിച്ചറിഞ്ഞ് ആത്മസാക്ഷാത്കാരത്തിലൂടെ ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നവയാണ് ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായ വിശ്വമഹാഗുരുവിന്റെ പ്രതിഷ്ഠകള്‍ .. ! ഈ ചിത്രത്തില്‍ കാണുന്നത് പോലെ - ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു ഗുരുദേവന്‍ നമ്മെ ഒരു കണ്ണാടി കാണിച്ച് ബോധ്യപ്പെടുത്തുന്നു... !
ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബാധകമല്ല എല്ലാ ജാതി മതസ്ഥര്‍ക്കും ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടും ദര്‍ശനം നടത്താവുന്നതാണ് . ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു അനാചാരം മാത്രമാണ് ഷര്‍ട്ട് ഊരണം എന്നുള്ള നിയമം . കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ടായിരുന്നു . കേരളത്തിന്‌ പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല . ചില വ്യാഖ്യാനശൂദ്രന്മാര്‍ ഇതിനെ ന്യായീകരിക്കുന്നത് ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ് . കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്തിനു കൊള്ളാം എന്ന് അങ്ങിനെയുള്ള ദൈവങ്ങളെ തൊഴാനായി പോകുന്നവര്‍ സ്വയം ചിന്തിക്കുക ... !
ഗുരുദേവന്‍ പൂണൂല്‍ ധരിച്ചിട്ടല്ല ഒരു ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്, എന്നതിനാല്‍ സ്വയം ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന അവര്‍ണ്ണപൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി അടിമത്വതിന്റെ ആ കയര്‍ ഊരിക്കളയാന്‍ തയ്യാറാകണം ... ! തന്ത്രവും മന്ത്രവും പഠിച്ച ശേഷം തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ഒരു ഈഴവനെ കളിയാക്കി ഗുരുദേവന്‍ തന്നെ ചോദിച്ചിരുന്നു "എന്താ കുട്ടിപ്പട്ടര്‍ ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന് [ പൂണൂല്‍ ഇട്ടാല്‍ ആരും പട്ടര്‍ ആവില്ല എന്നും, അത്രയും ഉപയോഗമേ ആ നൂലിന് ഉള്ളൂ എന്നും സാരം ]. മറ്റൊരിക്കല്‍ " ഈ പൂണൂല്‍ ധരിക്കുന്നത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ് " എന്ന് പറഞ്ഞ ബ്രാഹ്മണനോട് " ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ " എന്ന് ഗുരുദേവന്‍ ചോദിച്ചു . " ഇല്ല " എന്ന മറുപടി കേട്ടപ്പോള്‍
" അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ " എന്ന് ചോദിച്ച് പൂണൂല്‍ ധരിക്കുന്നതാകുന്ന അന്ധവിശ്വാസത്തെ സരസമായി വിമര്‍ശിച്ച ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ആ മഹാഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. അതിനു ശിവഗിരി മഠവും, ഗുരുദേവാനുയായികളായ സന്യാസി സമൂഹവും - എസ്.എന്‍.ഡി.പി. യോഗവും മുന്‍കൈ എടുക്കണം എന്നും അപേക്ഷിക്കുന്നു ... !
ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അനാചാരങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം . ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ് . അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ " ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ " തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവഭക്തന്റെയും കടമയാണ് . നമ്മുടെ അടുത്ത തലമുറയെ കരുതിയെങ്കിലും ... ! സംശുദ്ധമായ ഗുരുദര്‍ശനം അടുത്ത തലമുറയില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് - കടമയാണ് ... ! ഗുരുദേവന്‍ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തില്‍ പൂജയ്ക്കായി ഒരു പോറ്റിയെ നിയോഗിക്കാം എന്ന് പറഞ്ഞ ഭക്തനോട്‌ " ഓഹോ അങ്ങിനെയോ - എങ്കില്‍ പോയതെല്ലാം തനിയെ വന്നുകൊള്ളും " എന്ന് ഗുരുദേവന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്നായിരിക്കും .. !
ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ [ അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ ]സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ , അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ .. !
ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ ... ! - പ്രണാമങ്ങളോടെ - [ സുധീഷ്‌ പീതാംബരന്‍ ]

DAIVADSHAKAM SHATHAABDI NIRAVIL (STUDY )

ദൈവദശകം
ശതാബ്ദി നിറവിൽ

1914 -ൽ ഗുരുദേവൻ അനുഷ്ടുപ്പ് വൃത്തത്തിൽ രചിച്ച പത്തു പദ്യങ്ങൾ അടങ്ങു ന്ന ഒരു ത്ര കൃതിയാണ് ദൈവദശകം. പ്രത്യക്ഷത്തിൽ ലളിതമാണെങ്കിലും ഗഹനാർദ്ഥസ്തോസംപുഷ്ടമാണ് ഈ കൃതി.

ദൈവമേ കാത്തു കൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻനീഭവാബ്ധിക്കൊ -
രാവി വൻതോണി നിൻപദം
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം
 അന്നവസ്ത്രാദി മുട്ടാതെ
 തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയോന്നുതന്നെ
ഞങ്ങൾക്കു തമ്പുരാൻ
ആഴിയും തിരയും കാറ്റും
 ആഴവുംപോലെ ഞങ്ങ
 നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേസൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സായൂജ്യം നൽകുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം
 നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ
അകവും പുറവും തിങ്ങും
 മഹിമാവാർന്ന നിൻപദം
 പുകഴ്ത്തുന്നുഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവ
ദീനാവനപരായണാ
ജയിക്കുക ചിദാനന്ദ
ദയാ സിന്ധോ ജയിക്കുക
ആഴമേറും നിന്മാഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
ഇതാണ് ഗുരുദേവൻ രചിച്ച ദൈവ ദശകം.

ഈ കൃതിയുടെ ആത്മാവ് കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരി ക്കുന്ന ഒരു കാലഘട്ടമാണല്ലൊ ഇത്. മലയാളസാഹിത്യത്തിൽ ദൈവ ദശക ത്തിന്റെ സ്ഥാനം എവിടെ? കൃതി പഠിക്കാതെ  അത് കണ്ടെത്താനാവില്ല.
ഒരു ആസ്വാദകന്റെ ഭാഗത്തു നിന്നുകൊണ്ട് ഞാൻ കണ്ട ദൈവ ദശകം ഇവടെ കുറിക്കുന്നു

ദശകം എന്നതിന് പത്തു പദ്യങ്ങൾ അടങ്ങുന്ന കാവ്യം എന്നാണർദ്ഥം. ദൈവം സത്യമോ? അതോ മിഥ്യയോ?

ഈശ്വരാരാധന ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ അത് ഏതു ഭാവത്തിൽ ആയിരി ക്കണം?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ദൈവ ദശകത്തിലൂടെ ഗുരു പറഞ്ഞിരിക്കുന്നത്.

നമുക്ക് ദൈവ ദശകത്തിലേക്കു കടക്കാം.

 ഒന്ന്

ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ-
രാവി വൻതോണി നിൻപദം

(ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ എല്ലായ്പ്പോഴും ഇവിടെ കാത്തു രക്ഷി ക്കേണമേ.ജീവിത സമുദ്രം തരണം ചെയ്യാൻ ഞങ്ങൾക്കാശ്രയമായിരിക്കുന്ന കുറ തീർന്നൊരു ആവിക്കപ്പലായി ഭവൽപ്പാദ ങ്ങളെ ഞങ്ങൾ കാണുന്നു. ഭവാൻ അതിന്റെ കപ്പിത്താനും. )

ഇവിടെ ദൈവം സാകാരമൂർത്തിയാണ്. ആ മൂർത്തിയുടെ പാദങ്ങൾ ഒരാവി ക്കപ്പലാണ്. ഗുരുവിന്റെ കാലത്ത് ആവിക്കപ്പൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടേ  കൃതിയുടെ പഠനം തുടങ്ങാവൂ.

കപ്പൽപ്പാദനായൊരു ആരാധനാമൂർത്തിയെ ഒരു മതഗ്രന്ഥവും പരിചയപ്പെടു ത്തിത്തരുന്നില്ല. ജീവിതത്തെ സമുദ്ര തരണത്തോടുപമിച്ച ഗുരുവിന്റെ ഭാവന യിൽ വിരിഞ്ഞ അനന്യമായൊരു ദൈവസങ്കൽപ്പമാണിത്. ആ സാങ്കൽപീക ദൈവത്തോട് ഞങ്ങളെ എല്ലാവരെയും കൈവിടാതെ ഇവിടെ കാത്തു രക്ഷി ക്കേണമേ എന്നാണ് ഗുരുവിന്റെ പ്രാർത്ഥ ന.

താനും ബന്ധുക്കളും മാത്രമടങ്ങുന്ന ഒരു ചെറുസമൂഹത്തെയല്ല "ഞങ്ങൾ" എന്ന പ്രയോഗം കൊണ്ട് ഗുരു അർത്ഥമാക്കുന്നത്. സകല ചരാചരങ്ങളും ആ നിർവചനത്തിൽ പെടുന്നു.

സാഗരതരണ യജ്ഞത്തോടാണ് ജീവിതത്തെ ഗുരു ഉപമിച്ചത്. സഗരതരണം സുരക്ഷിതമാക്കാൻ മനുഷ്യൻ കപ്പൽ കണ്ടുപിടിച്ചു. കപ്പലിനെ സുരക്ഷിതമായി നയിക്കാൻ കപ്പിത്താനെയും അവൻ പരിശീലിപ്പിച്ചു. ധിഷണാശാലിയായൊരു കപ്പിത്താൻ നയിക്കുന്ന കപ്പലിലെ യാത്രക്കാർ എപ്പോഴും സുരക്ഷിതരായിരി ക്കും. ഈ ന്യായമാണ് ദൈവത്തെ ആവിക്കപ്പലിന്റെ നാവികനായി സങ്കൽപ്പി ക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്.

മർക്കട കിശോരന്യായവും മാർജാര കിശോരന്യായവും ഇവിടെ വ്യവഛെദി ച്ചറിയേണ്ടതുണ്ട്.  അപകടം മണത്തറിഞ്ഞാലുടനെ തള്ളക്കുരങ്ങ് കുഞ്ഞിനെ മാറത്തണച്ച് സുരക്ഷിതസ്ഥാനം നോക്കി കുതിക്കും. തള്ളയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് നെഞ്ചിൽ ഒട്ടിയിരിക്കേണ്ട ഉത്തരവാദിത്വം കുഞ്ഞിനാണുള്ളത്. ഇത് മർക്കട കിശോരന്യായം.

     
അപകടം മണത്തറിഞ്ഞ പൂച്ച കുഞ്ഞിനെ  കടിച്ചെടുത്തുകൊണ്ടാണ് സുരക്ഷിത സങ്കേതം തേടുക.കുഞ്ഞ് അവളുടെ പിടിയിൽ സുരക്ഷിതയായിരിക്കും. ഇതാണ് മാർജാര കിശോരന്യായം. ഈ ന്യായങ്ങളിൽ മനുഷ്യനു സ്വീകാര്യം മാർജാര കിശോരന്യായമാണ്.മാതാപിതാക്കൾ കുഞ്ഞുങ്ങളെ ശ്രദ്ധയോടുകൂടി കൈപി ടിച്ചു നടത്തും.

ഇക്കാരണത്താലാണ് "എപ്രകാരമാണോ ഒരു പിതാവ് മകനെ കൈപിടിച്ചു നേർവഴിക്കു നയിക്കുന്നത്, അപ്രകാരം അല്ലയോ ലോകപിതാവേ, അങ്ങയുടെ കൈപ്പിടിയിൽ നിന്നും വിട്ടുപോകാതെ എല്ലായ്പ്പോഴും അങ്ങ് ഞങ്ങളെ കാത്തുകൊ ള്ളേണമേ." എന്ന് പ്രാർത്ഥിക്കുന്നത്.


രണ്ട്
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്നും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം


( തൊട്ടെണ്ണുന്ന പൊരുളുകൾ ഒന്നൊന്നായെടുത്ത് എണ്ണിത്തിട്ടം വന്നവന്റെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്‌, അല്ലയോ ,ദൈവ മേ,അപ്രകാരം ഞങ്ങളുടെ മനസ്സ് എല്ലായ്പ്പോഴും അങ്ങയിൽ ചലനമറ്റു നില ക്കൊള്ളേണമേ.)

ദൈവം ഭക്തനെ കൈവിടാതെ കാത്തു രക്ഷിക്കണമെങ്കിൽ ദൈവത്തിനു ഭക്ത നോട്‌ വാത്സല്യം തോന്നണം. അതെങ്ങനെ സാധിച്ചെടുക്കാം?

പഴയ കാലത്ത് ലളിതഗണിതം പഠിപ്പിച്ചിരുന്നത് കളരിയാശാന്മാരായിരുന്നു. കുന്നിക്കുരുവോ മഞ്ചാടിമണികളോ വെള്ളാരം കല്ലുകളോ കൂട്ടിവച്ചശേഷം അവയിൽ നിന്നും ഓരോന്നായി മാറ്റിവച്ച് എണ്ണാൻ പഠിപ്പിക്കുന്ന ഒരു രീതി കണക്കാശാന്മാർ അവലംബിച്ചു പോന്നിരുന്നു. കുട്ടികളുടെ മനസ്സിൽ ഗണിതം ഉറപ്പിച്ചെടുക്കുകയായിരുന്നു ലക്‌ഷ്യം.

ആശാനോടുള്ള  ഭയഭക്തി ബഹുമാനങ്ങളും വിശ്വാസവുമാണ് കുട്ടിമനസ്സിൽ ഗണിതം ഉറപ്പിച്ചു കൊടുക്കുന്ന അദൃശ്യ ശക്തിവിശേഷങ്ങൾ. എപ്രകാരമാ ണോ ശിഷ്യമനസ്സ് ഗുരുവിൽ വിശ്വാസമർപ്പിച്ചു സന്ദേഹമറ്റു നിലക്കൊള്ളു ന്നത്‌, അപ്രകാരം ഭക്തന്റെ മനസ്സ് ദൈവത്തിൽ സദാസമയവും ചലനമറ്റു നില ക്കൊള്ളണം. ദൈവത്തോട് വ്യാജ ഭക്തി പാടില്ലെന്നു സാരം.

ഇന്ദ്രിയ ഗ്രാഹ്യങ്ങളായ എല്ലാ തത്ത്വങ്ങളും തൊട്ടെണ്ണുന്ന പൊരുളുകളാണ്. പൊരുൾ എന്നതിന് ദ്രവ്യം എന്നാണ് അർത്ഥം. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറി യാൻ സാധിക്കുന്ന തത്ത്വങ്ങളെല്ലാം ഗുരുക്കന്മാർ നമുക്ക് മനസ്സിലാക്കിത്തരും. പഞ്ചേന്ദ്രിയങ്ങൾക്ക് അപ്രാപ്യങ്ങളായ പൊരുളുകൾ അവനവൻ തന്നെ മനനം ചെയ്തു കണ്ടെത്തിക്കൊള്ളണം. അതിനു ദൈവാനുഗ്രഹം കൂടിയേ തീരൂ. നിർവ്യാജ ഭക്തന്മാർക്കുമാത്രമേ ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടായിരിക്കുകയുള്ളൂ.

ഇന്ദ്രിയഗ്രാഹ്യങ്ങളായ പൊരുളുകളെല്ലാം മനസ്സിലുറപ്പിച്ച ഒരാളുടെ മനസ്സ് എപ്രകാരമാണോ സന്ദേഹമറ്റു നിലക്കൊള്ളുന്നത്, അപ്രകാരം ഞങ്ങ ളുടെ മനസ്സിൽ എല്ലായ്പ്പോഴും നിർവ്യാജ ഭക്തി നിറഞ്ഞു നിൽക്കാൻ അല്ലയോ ദൈവമേ, ഞങ്ങളെ അനുഗ്രഹി ക്കേണമേ.

മൂന്ന്  
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ.

ആഹാരം, വസ്ത്രം, പാർപ്പിടം,  തുടങ്ങി ഞങ്ങൾക്കാവശ്യമുള്ളതെല്ലാം തന്നു ഞങ്ങളെ ധന്യരാക്കിക്കൊണ്ടിരിക്കുന്ന അല്ലയോ ദൈവമേ, നീ മാത്രമാണ് ഞങ്ങളുടെ തമ്പുരാൻ.

'ഞങ്ങൾക്ക് അന്നന്നത്തെ അപ്പം തരേണമേ' എന്ന ബൈബിൾ പ്രാർത്ഥനയോട് ഏറെ സാദൃശ്യമുള്ള വരികളാണിത്. അർത്ഥതലങ്ങൾ വ്യത്യസ്തമാണെന്നു മാത്രം.ദൈവം ഞങ്ങൾക്കു വേണ്ടതെല്ലാം തന്നുകൊണ്ടിരിക്കുന്നു. തുടർന്നും തന്നുകൊണ്ടേയിരിക്കും.  അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല.  അതുകൊ ണ്ടുതന്നെ ഞങ്ങൾ   ധന്യരാണ്. ദൈവമേ, ഞങ്ങളെ ഇപ്രകാരം  ധന്യരാക്കിക്കൊ ണ്ടിരിക്കുന്നതിൽ ഞങ്ങൾക്കങ്ങയോടു നന്ദിയും സ്നേഹവുമുണ്ട്. അവിടുന്ന ല്ലാതെ ഞങ്ങൾക്ക് വേറെ തമ്പ്രാക്കന്മാരില്ല.

ഈ കൃതിയുടെ രചന നടക്കുന്ന കാലത്ത് ജാതിവ്യവസ്ഥ ഉച്ചസ്ഥായിയിൽ നില നിന്നിരുന്നു. സവർണ്ണമേലാളന്മാർ തമ്പുരാൻ, പോറ്റി, തുടങ്ങിയ സംബോധന കൾ അടിയാളന്മാരിൽ അടിച്ചേൽപ്പിച്ചിരുന്നു. അതിനെതിരെ ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന അമർഷമാണ്‌ ഈ വരികൾ എഴുതാൻ ആദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സഹോദരനയ്യപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.  അതെന്തുമാകട്ടെ,
ചൂഷണത്തിനും അധിനിവേശത്തിനും എതിരെയുള്ള അമർഷം ഉൾച്ചേർന്നു കിടക്കുന്നുണ്ടെങ്കിലും അവ മർമ്മരങ്ങൾ മാത്രമാണ്. സാഹിത്യമൂല്യമുള്ള കാവ്യത്തിന്റെ തിളക്കം ഈ വരികൾക്കുണ്ട്.

നാല്

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം

അല്ലയോ ദൈവമേ, ആഴി, തിര, കാറ്റ്, ആഴം എന്നിവ യഥാക്രമം ഞങ്ങൾ , മായ, നിന്റെ മഹിമ, നീ എന്നിവയോട് സമാനങ്ങളാണെന്ന് ഞങ്ങളുടെ മനസ്സിൽ ബോ ധ്യപ്പെടുത്തി തരേണമേ.

സാഗരതരണ യജ്ഞമാണ് ജീവിതം. സാഗരം തരണം ചെയ്യുന്നതിന് സാഗരത്തെ ശരിയാംവണ്ണം അറിഞ്ഞിരിക്കേണ്ടതുണ്ട്.

തിര, കാറ്റ്, ആഴം ഇവ മൂന്നും ചേരുമ്പോഴാണ് ജലാശയത്തിന് ആഴി എന്ന പദ വി കൈവന്നുചേരുന്നത്.  ഐ ഇരമ്പലും തിരമാലകളും കടലിന്റെ പ്രത്യേക തകളാണ്. ആഴവും കാറ്റുമാണ് സമുദ്രജലത്തിൽ തിരയിളക്കമുണ്ടാക്കുന്നത്. ഒരു ലഘു പരീക്ഷണത്തിലൂടെ നമുക്കത് കണ്ടെത്താനാകും.

തിരയിളക്കമുള്ള സമുദ്രത്തിൽ നിന്നു കുറെ ജലം ഒരു കുപ്പിയിൽ  ശേഖരിച്ചു നിരീക്ഷിക്കുക. ആ ജലത്തിന് ഒരിക്കലും തിരയിളക്കം സംഭവിക്കുകയില്ല. കുപ്പിക്കു പകരം കുട്ടകമോ, വീപ്പയോ, സംഭരണിയായി മാറ്റി മാറ്റി നിരീക്ഷ ണം തുടരുക. അവയിലും തിരയിളക്കം ഉണ്ടാവില്ല.

എന്താണിതിൽ നിന്നു വ്യക്തമാകുന്നത്? ആഴവും കാറ്റുമില്ലെങ്കിൽ സമുദ്ര ത്തിൽ   തിരയിളക്കം സംഭവിക്കുകയില്ല. ആഴി എന്ന പേരിൽത്തന്നെ ആഴത്തി ന്റെ   പ്രസക്തി അന്തർലീനമായി കിടക്കുന്നുണ്ടല്ലോ.

സാഗരതരണം നടത്തുന്നത് ഭക്തന്മാരും അവരെ നയിക്കുന്നത് കപ്പൽപ്പാദനും നാവികനും കൂടിയായ ദൈവവുമാണ്. ഭക്തന്മാരായ ഞങ്ങളും, മായയും, ദൈവമഹിമയും, ദൈവവും ഒരുമിച്ചാണ് സാഗരതരണ യജ്ഞത്തിൽ പങ്കാളികളാകുന്നത്.


മായ                        
മായ എന്താണെന്നു മനസ്സിലാക്കാതെ ഈ പ്രാർത്ഥനയുടെ അർത്ഥം മനസ്സിലാ ക്കാൻ പ്രയാസമാണ്.

'ന സതി, ന അസതി, ന സദസ്തി '

( അത് ഉള്ളതല്ല; അത് ഇല്ലാത്തതല്ല; അത് ഉള്ളതിൽ ഇല്ലാത്തതുമല്ല. വാക്കു കൾക്ക് അതിനെ നിർവചിക്കാൻ പ്രയാസമാണ്. )

എന്നാണ് സർവ്വസാരോപനിഷത് മായയെ നിർവചിച്ചിരിക്കുന്നത്.


മായ മാത്രമിദം സർവ്വം
അദ്വൈദം പരമാർത്ഥത:

( ഇവിടെ കാണുന്നതെല്ലാം മായയാണ്. പരമാർത്ഥമായിട്ടുള്ളത് അദ്വൈതം മാത്രം.)

എന്നാണ് ഗൗഡപാദരുടെ അഭിപ്രായം.

മായ എന്താണെന്ന് ചില ഉദാഹരണങ്ങൾ നിരത്തി ഗുരുക്കന്മാർ നമ്മെ പഠിപ്പി ച്ചിട്ടുണ്ട്.

തെളിഞ്ഞ ജലാശയത്തിന്റെ കരയിലുള്ള മാവിൻകൊമ്പിലെ പഴങ്ങൾ ആ ജലാ ശയത്തിൽ പ്രതിബിംബിച്ചു നില്ക്കും. യഥാർത്ഥ മാമ്പഴവും പ്രതിബിംബിത മാ മ്പഴവും തമ്മിൽ കാഴ്ച്ചയിൽ യാതൊരു വ്യത്യാസവുമില്ല. മാവിൻ കൊമ്പി ലെ മാമ്പഴം പറിച്ചെടുത്ത് നമുക്കു രുചിച്ചു നോക്കാം. പക്ഷേ, പ്രതിബിംബിത മാമ്പ ഴം പറിച്ചെടുക്കാനോ, രുചിച്ചു നോക്കാനോ ഒരിക്കലും സാധ്യമല്ല. മാവിൻ കൊമ്പിലെ മാമ്പഴം സത്യം. ജലാശയത്തിലെ പ്രതിബിംബിത മാമ്പഴം മായ.


അനുഭൂതിം വിനാ മൂഢൊ
വൃഥാ ബ്രഹ്മണി മോദതേ
പ്രതിബിംബിത ശാഖാഗ്ര-
ഫലാസ്വാദന മോദവത്

എന്ന് മൈത്രേയോപനിഷത്തിൽ പറഞ്ഞിട്ടുള്ള ഉദാഹരണമാണ് മുകളിൽ ഉദ്ധ രിച്ചത്.


"സദാസ്പന്ദം സർവ്വം സർവ്വർത്ര "
( സത്താണ് എല്ലാറ്റിനും എവിടെയും ആശ്രയം )

എന്ന് ഗീതാ ഭാഷ്യത്തിലും


സർവ്വം ച നാമരൂപാദി
 വികാരജാതം
സദാദ്മനാ ഏവ സത്യം
സ്വതസ്തു അനൃതം

എന്ന് ഛന്ദൊക്യോപനിഷത് ഭാഷ്യത്തിലും ശങ്കരാചാര്യർ മായയെ നിർവചി ച്ചിട്ടുണ്ട്.

ലളിതമായ മറ്റു ചില ഉദാഹരണങ്ങൾ കൂടി നിരത്താം.

മരിച്ചു പോയ ബന്ധുക്കളെ സ്വപ്നത്തിൽ നാം കാണാറുണ്ട്‌; അവരുമായി സംവദിക്കാറുമുണ്ട്. പക്ഷേ, സ്വപ്നാനുഭവങ്ങൾക്ക് ജാഗ്രത്തിൽ പ്രസക്തി യില്ല.സ്വപ്നം മായയായിരുന്നു. ജാഗ്രത് അനുഭവങ്ങളാണ് സത്യം.

ജലം നിറച്ച മണ്‍കൂജയുടെ കാര്യമെടുക്കാം. കളിമണ്ണ്‍ കുഴച്ചു പാകപ്പെടുത്തി കുശവൻ നിർമ്മിച്ചെടുക്കുന്ന കൂജ കൂജയായിരിക്കുമ്പോൾ കൂജ തന്നെ. എന്നാൽ അതിനെ തല്ലിയുടച്ച്‌ അരച്ചുരുട്ടിയാൽ വീണ്ടുമത് കളിമണ്‍ പശയാ  യിത്തീരും. അങ്ങനെ വരുമ്പോൾ നാം കണ്ട കൂജ മായയയിരുന്നുവോ? അതിൽ നിന്ന് നാം കുടിച്ച ജലം ഉണ്മയായിരുന്നില്ലേ?

കൂജയിൽ നാം കണ്ട ജലം അതിനു മുമ്പ് എന്തായിരുന്നു? അന്തരീക്ഷ വായുവി ലെ കാർബണ്‍ ഡയോക്സൈഡും ഓക്സിജനും ആയിരുന്നു എന്ന് നമുക്ക റിയാം. അങ്ങനെ വരുമ്പോൾ ഇവിടെയുളളതെല്ലാം അവസ്ഥാഭേദങ്ങളുടെയും രൂപഭേദങ്ങളുടെയും സംഘാതങ്ങളാണെന്നു വരുന്നു.മായയെ മനസ്സിലാക്കാൻ ഇങ്ങനെ മനന നിരീക്ഷണങ്ങൾ തുടരാവുന്നതാണ്.    

ആഴിയും തിരയും കാറ്റും ഒന്നുചേർന്നു വർത്തിക്കുമ്പോൾ എപ്രകാരമാണോ സമുദ്രഭാവം യാഥാർധ്യമായിത്തീരുന്നത്, അപ്രകാരം ഞങ്ങളും, മായയും, നിന്റെ മഹിമയും, നീയും ഒന്നായിരിക്കുമ്പോൾ ഭക്തിഭാവത്തിന് അർത്ഥതലം വന്നു ചേരുന്നു. നാനാത്വത്തിലെ ഏകത്വം ഗുരു ഇവിടെ അവതരിപ്പിച്ചിരി ക്കുന്നു.


അഞ്ച്

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയാടതും.

( അല്ലയോ ദൈവമേ, ഇവിടെയുള്ള സൃഷ്ടികർമ്മങ്ങളും, സൃഷ്ടിക്കപ്പെട്ട വസ്തുക്കളും, സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന സാമഗ്രികളും സൃഷ്ടികർത്താവും നീതന്നെയാകുന്നു.)

ഇല്ലാത്ത ഒന്നിനെ സൃഷ്ടിക്കാനോ ഉള്ള എന്തിനെയെങ്കിലും നശിപ്പിക്കുവാനോ ആരാലും സാദ്ധ്യമല്ല. തത്വചിന്തകർ മാത്രമല്ല, ശാസ്ത്ര ജ്ഞന്മാരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

ചെറിയ ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദീകരിക്കാം.

പുരാതനർ കാട് വെട്ടി നാട്ടിൻപുറങ്ങൾ സൃഷ്ടിച്ചു. കാലക്രമത്തിൽ നാട്ടിൻപുറ ങ്ങളെ അവർ പട്ടണങ്ങളും നഗരങ്ങളുമാക്കി മാറ്റിയെടുത്തു. മാറ്റങ്ങൾ ഓരോന്നായി വന്നുചേർന്നു. ഈ മാറ്റങ്ങളൊക്കെ വാസ്തവത്തിൽ സൃഷ്ടികളാണോ?
കാട് വെട്ടി ഗ്രാമങ്ങളുണ്ടാക്കിയപ്പോൾ ആ പ്രദേശങ്ങൾക്ക് കാടിന്റെ രൂപഭാവങ്ങൾ വന്നുചേർന്നു. ആ ഗ്രാമം കുറേക്കാലം ആൾപ്പാർപ്പില്ലാതെ കിടക്കുന്നതായി സങ്കൽപ്പിക്കുക. അപ്പോൾ എന്തു സംഭവിക്കും? ആ ഗ്രാമം വീണ്ടും വനഭൂമിയായിത്തീരും.

ഇവിടെ ആരാണ് വനം സൃഷ്ടിച്ചത്? ആരും സൃഷ്ടിച്ചതല്ല; സ്വയമേവ സംഭവിച്ചു പോയതാണ്.

ഇനി മറ്റൊരു ഉദാഹരണം നോക്കാം.

കുന്നുകൾ ഇടിച്ചു നിരത്തിയും ചതുപ്പുനിലങ്ങൾ നികത്തിയുയർത്തിയും മലകൾ തുരന്നു തുരങ്കങ്ങളുണ്ടാക്കിയും നാം റെയിൽ പാളങ്ങലുണ്ടാക്കുന്നു.കോണ്ക്രീറ്റ് ബീമുകളിൽ സമാന്തരമായി ഘടിപ്പിച്ച ഉരുക്കുപാളികളെ കരിങ്കൽ തുണ്ടുകളിട്ടു ബലപ്പെടുത്തിയെടുക്കുമ്പോൾ റെയിൽ പാളമായി. ഈ പാളംതയ്യാറാക്കുന്നതിനു മുമ്പ് ഉരുക്കുപാളികൾ ഖനികളിലെ ഇരുമ്പൈരായിരുന്നു. കരിങ്കൽത്തുണ്ടുകൾ പാറ ക്കെട്ടുകളാ യിരുന്നു. കോണ്‍ക്രീറ്റ്പാളികളും, നട്ടുകളും, ബോൾട്ടുകളുമെല്ലാം അസംസ്കൃത രൂപത്തിലുള്ള സാമഗ്രികളായിരുന്നു. അദൃശ്യമായ ഏതോ ശക്തിവിശേഷത്തിന്റെ പ്രേരണയാൽ മനുഷ്യൻ അവന്റെ സൗകര്യാർത്ഥമ  വയ്ക്കെല്ലാം രൂപമാറ്റം ഉണ്ടാക്കിയെടുത്തു.

റോഡുകളും റെയിൽപാതകളും ഉണ്ടാക്കാനായി പൊട്ടിച്ചെടുത്ത പാറക്കെട്ടുകൾ നശിച്ചുപോയി എന്ന് നാം പറയും. അത് ശരിയാണോ? ഒരിക്കലുമല്ല. അവയ്ക്ക് റോഡുകളുടെയും, പാലങ്ങളുടെയും, റെയിൽപാള ങ്ങളുടെയുമൊക്കെ രൂപഭേദങ്ങൾ വന്നു ചേർന്നു. വെട്ടി നശിപ്പിക്കപ്പെട്ട മരങ്ങൾ സൗധക്കെട്ടുകളുടെ ജനാലകളും, കട്ടിളപ്പടികളും, കതകുകളും, ഫർണി ച്ചറുകളുമൊക്കെയായി രൂപാന്തരപ്പെടുന്നു. ഖനനം ചെയ്തെടുക്കപ്പെടുന്ന അയിരുകൾ യന്ത്രസാമഗ്രികളായും, പാത്രങ്ങളായും, ആഭരണങ്ങളായും, മറ്റു പലതുമായും രൂപാന്തരപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ, സൃഷ്ടികളെന്നു നാം കരുതിപ്പോരുന്നതൊന്നും സൃഷ്ടികളല്ല എന്ന് തോന്നിപ്പോകും. ഇക്കാര്യം താൻ രചിച്ച ഗദ്യ പ്രാർതഥനയിൽ വിശദീകരിച്ചിട്ടുണ്ട്.

"നമ്മുടെ കണ്ണ് കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീർക്കുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്നതുല്ല്യം എന്നല്ലാതെ ഒന്നും പറയാനില്ല.നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും അറിവായ നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേ ഇരിക്കും. ഇപ്രകാരം ഉപദേ ശിക്കപ്പെടുന്ന  തിരുവാക്കുകളെയും, ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞങ്ങൾ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കുമാറാകേണമേ."


ആറ്
നീയല്ലോ മായയും മായാ-
വിയും മായാ വിനോദനും
നീയല്ലോ മായയെ നീക്കി
സ്സായൂജ്യം നല്കുമാര്യനും.

അല്ലയോ ദൈവമേ, നീ മായയാണെന്ന് ഞങ്ങൾ അറിയുന്നു. മായകളുണ്ടാക്കി ഞങ്ങളെ അതിനുള്ളിൽ തള്ളിയിട്ടു വിനോദിക്കുകയും, ഞങ്ങൾ വശം കെട്ടു കഴിയുമ്പോൾ മായാവലയം നീക്കി ഞങ്ങൾക്ക്‌ മോക്ഷം തരികയും ചെയ്യുന്ന മായാവിയായ നീ ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണെന്നും ഞങ്ങൾക്കറിയാം.

മായയെപ്പറ്റി നാലാമതു പദ്യത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നില്ല.


ഏഴ്


നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.



അല്ലയോ ദൈവമേ, നീ സത്യമാകുന്നു, നീ ജ്ഞാനമാകുന്നു, നീ ആനന്ദമാകുന്നു, ഭൂതവും ഭാവിയും വർത്തമാനവും ( കാലത്രയം) നീ തന്നെയാകുന്നു. ചിന്തിച്ചു നോക്കിയാൽ, ഞങ്ങൾ ഉരുവിടുന്ന വാക്കുകൾ പോലും നീയാകുന്നു.

സച്ചിതാനന്ദം ( സത്+ചിത്+ആനന്ദം ) എന്ന ഭാരതീയ  സങ്കൽപ്പത്തിന് അടിവരയിടുന്നുണ്ട് ഗുരുവിന്റെ ഈ വരികൾ.

ജ്ഞാനദൃഷ്ടിയിൽ സത്യം തെളിഞ്ഞു ശോഭിക്കുമ്പോഴുള്ള ആനന്ദാനുഭൂതിയെയാണ് സച്ചിതാനന്ദം എന്നു വിശേഷിപ്പിക്കുന്നത്.

മായാമുക്തി നേടിയെടുക്കാൻ സത്യാസത്യ വിവേചന ബുദ്ധി കൂടിയേ തീരൂ.സത്യാസത്യ വിവേചനബുദ്ധി തന്നെയാണ് ജ്ഞാനം. സ്വാനുഭവം, പൂർവ്വജ്ഞാനം, യുക്തി തുടങ്ങിയവയാണ് ജ്ഞാനാർജ്ജനത്തിനുള്ള പ്രമാണങ്ങൾ.ഭൂതകാല സംഭവങ്ങളെ വർത്തമാനകാല സംഭവങ്ങളുമായി ചേർത്തുവച്ചു പരീക്ഷണ- നിരീക്ഷണങ്ങൾ നടത്തിയാൽ ഭാവി എന്തായിരിക്കുമെന്ന് ഏറെക്കുറെ ഊഹിച്ചെടുക്കാം. ഇതിനെയാണ് ത്രികാലജ്ഞാനം എന്നു പറയുന്നത്. മനനബുധി കണ്ടെത്തിയ കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ദൈവകൃപ കൂടിയേ തീരൂ. ഇവിടെ ദൈവം ശബ്ദബ്രഹ്മമായി പരിണമിക്കുന്നു."ഓതും മൊഴിയുമോർക്കിൽ നീ" എന്ന പ്രയോഗം ശ്രദ്ധാപൂർവ്വമാണ് ഗുരു നടത്തിയത്.

എട്ട്
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങെ
ഭഗവാനെ ജയിക്കുക.
അകത്തും പുറത്തും ഒരുപോലെ തിങ്ങിനിറഞ്ഞു നിൽക്കുന്ന മഹിമയോടുകൂടിയ നിന്റെ പദം ഞങ്ങൾ പുകഴ്ത്തുന്നു; ഭഗവാനെ, ജയിച്ചാലും.

ബഹിർമുഖനായ ഒരാൾക്ക് മേൽപ്പറഞ്ഞ തത്വങ്ങൾ പൂർണ്ണമായി ഗ്രഹിക്കാനാവില്ല.അകക്കണ്ണ് തുറന്നു നോക്കിയാലെ ജ്ഞാനം സന്ദേഹമറ്റു മനസ്സിൽ ഉറച്ചു കിട്ടൂ. അത്മവിലാസം എന്നാ കൃതിയിൽ ഗുരു പറയുന്നു: ''ഓ!  ഇതൊക്കെയും ഒരു ഘടീയന്ത്രം  പോലെ ആദ്യന്തമില്ലതെ കറങ്ങുന്നു.വിസ്മയം!നാം നമ്മുടെ  കാണുന്നു.( ? കാണുന്നില്ല ).   ദൈവം   നമ്മെ കാണുന്നു.നാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ( ? ശ്രവിക്കുന്നില്ല ). നമ്മെ ദൈവം ശ്രവിക്കുന്നു. നാം നമ്മുടെ ത്വക്കിനെ സ്പർശിക്കുന്നു. ( ? സ്പർശി ക്കുന്നില്ല) നമ്മെ ദൈവം സ്പർശിക്കുന്നു. നാം നമ്മുടെ നാവിനെ രസിക്കുന്നു. ( ? രസിക്കുന്നില്ല ). നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. (? മണക്കുന്നില്ല). ദൈവം നമ്മെ മണക്കുന്നു. നാം വാക്കിനെ തള്ളി വിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല; ദൈവം തള്ളിവിടുന്നു. നാം കൈയെ ആദാനം ചെയ്യിക്കുന്നു.നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു.നാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല; ദൈവം നടത്തുന്നു. നാം ദൈവത്തെ നടത്തുന്നില്ല.നാം ഗുദത്തെ വിസർജ്ജനം ചെയ്യിക്കുന്നു.ഗുദം നമ്മെ വിസർജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു.നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം ആനന്ദിപ്പിക്കുന്നു.നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

ഓ! ഇതാ ദൈവത്തിൽ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും, ചെവിയില്ലാതെ കേൾക്കുകയും, ത്വക്കില്ലാതെ സ്പർശിക്കുകയും, മൂക്കില്ലാതെ മണക്കുകയും, നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ചിത്പുരുഷനാകുന്നു. നമ്മുടെ ശരീരം  ജഡമാകുന്നു. ചുട്ടുപഴുത്ത ഇരുമ്പുഗോളം തേജോമയമായിരിക്കുന്നതുപോലെ നാം കണ്ണു തുറന്നു നോക്കുമ്പോൾ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു.
 ഓ! നമ്മുടെ ദൈവം ജ്യോതിർമയമായിരിക്കുന്ന ഒരു ദിവ്യ സമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.ഓ! ഇതൊക്കെയും കാനലിൽ നിന്നു കവിയുന്ന വെള്ളമാകുന്നു.ദൈവം കാനലാകുന്നു.

ഓ! നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമുഖത്തോടു കൂടിയവനായിത്തീരുന്നു. നാം ഇതുവരെയും നിന്നിരുന്നത് ദിവ്യമായ ഒരു കണ്ണാടിയിൽ ആയിരുന്നു. ഇത് തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുമ്പ് കണ്ടിരുന്നില്ല. ഇപ്പോൾ നമുക്കിവിടെ യാതൊരു മറവും കാണാനില്ല. നാമും ദൈവവും ഒന്നായിത്തീരുന്നു.


ഒൻപത്
ജയിക്കുക മഹാദേവ,
ദീനാവന പരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക.
അല്ലയോ മഹാനായ ദേവ, ദീനന്മാരെ അവനം ചെയ്യുന്നവനെ, (  രക്ഷിക്കുന്നവനെ ) ചിത്തിനെ ആനന്ദിപ്പിക്കുന്നവനെ, കരുണക്കടലെ ജയിച്ചാലും.

''ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശൻ'' എന്ന് കുമാരനാശാനും ''ചിന്താസന്താനമേ'' എന്ന് ഗുരുദേവനും ഈശ്വരനെ സംബോധന ചെയ്തിട്ടുള്ളത് ഇവിടെ ഓർക്കേണ്ടതുണ്ട്.

ദൈവദശകത്തിലെ  ആദ്യത്തെ എട്ടു പദ്യങ്ങളിലൂടെ ദൈവം ചിന്താസന്താനമാണെന്ന് ഗുരു വിശദമാക്കിത്തന്നു.ആ ചിന്താസന്താനത്തിന് പുരുഷരൂപവും കൽപ്പിച്ചുനല്കി. പുരുഷരൂപം പൂണ്ട ഈശ്വരൻ ദീനന്മാരെ അവനം ചെയ്യുന്നവനാണ്. ചിത്തിനെ ആനന്ദിപ്പിക്കുന്നവനാണ്. കരുണാസമുദ്രമാണ്. (ദയാസിന്ധു ).  മഹത്വങ്ങളുള്ള ശ്രേഷ്ടന്മാരിൽ ശ്രേഷ്ടനാണ് ദൈവം. അതുകൊണ്ടാണ് ഗുരു ദൈവത്തെ മഹാദേവൻ എന്ന് സംബോധന ചെയ്തത്. ( ഇവിടെ 'മഹാദേവൻ' ശിവന്റെ പര്യായമല്ല.


പത്ത്
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അല്ലയോ ദൈവമേ, നിന്റെ ജ്യോതിസ്സാകുന്ന ആഴക്കടലിൽ മുഴുവനായി ആഴ്ന്നിറങ്ങി അലിഞ്ഞുചേരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്നിട്ടവിടെ സുഖമായി കഴിഞ്ഞുകൂടാനും ഇട വരുത്തേണമേ.

സമുദ്രം ഉപ്പുജലം കൊണ്ടു നിരഞ്ഞതാനല്ലോ. അങ്ങനെയുള്ള സമുദ്രത്തിൽ ഒരു ഉപ്പുപാവ നിക്ഷേപിച്ചാൽ എന്തു സംഭവിക്കും? സമുദ്രജലത്തിൽ അലിഞ്ഞു ചേർന്ന് പാവ ഇല്ലാതായിത്തീരും. അവിടെ പിന്നെ ഉപ്പുപാവയും സമുദ്രവും തമ്മിൽ ഭേദമില്ല.

ദൈവം ജ്യോതിർമയനാണ്. ദൈവത്തിന്റെ ജ്യോതിസ്സാകുന്ന ആഴിയിൽ ആകവേ ആണ്ടു ചേരാൻ കഴിഞ്ഞാൽ പിന്നെ ദൈവവും ഭക്തനും തമ്മിൽ ഭേദമില്ല.ഈശ്വരജ്യോതിസ്സു മാത്രം അവശേഷിക്കും. ഈയൊരവസ്ഥ കൈവന്നു ചേർന്നാൽ അതിനപ്പുറമായി മറ്റെന്താണ് വേണ്ടത്?

അഹം ബ്രഹ്മാസ്മി, തത്ത്വമസി, ബ്രഹ്മവിത്‌ ബ്രഹ്മൈവ ഭവതി എന്നൊക്കെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നതും വേറൊന്നല്ല.

ഉപസംഹാരം.
കപ്പൽ പാദനും നാവികനുമായ സാകാരമൂർത്തിയായൊരു ദൈവത്തെ അടുത്തറിയാൻ നാം ശ്രമിച്ചു.കൂടുതൽ കൂടുതൽ അടുത്തറിഞ്ഞപ്പോൾ നാം കണ്ട സാകാരമൂർത്തിക്ക് നിരാകാരമൂർത്തിയുടെ ഭാവം വന്നു ചേർന്നു. ആ നിരാകാരമൂർത്തിയെ അടുത്തറിയാനുള്ള മനനം തുടർന്നപ്പോൾ ദൈവവും നമ്മളും ഒന്നാണെന്ന തരത്തിലേക്ക് മനനമനസ്സു ചെന്നെത്തി. അവാച്യമായ ഒരു സുഖാനുഭൂതി അനുഭവിച്ചറിയാൻ നമുക്കിപ്പോൾ സാധിക്കുന്നു.

തികച്ചും അനിതര സാധാരണമായൊരു സ്തോത്രകൃതിയായി ദൈവദശകം പ്രകാശം പരത്തി നിലക്കൊള്ളുന്നു. ഭൗതീകമായ യാതൊരാവശ്യവും ഈശ്വരനോട് ഗുരു ആവശ്യപ്പെടുന്നില്ല. ഗുരുദേവന്റെ എല്ലാ സ്തോത്ര കൃതികൾക്കുമുള്ള ഒരു പൊതു സ്വഭാവമാണിത്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ആർക്കു വേണമെങ്കിലും ഇത് പാരായണം ചെയ്യാം.

സ്തോത്രകൃതി എന്നതിനുപരി ഒരു ഭാഷാകാവ്യത്തിന്റെ തലത്തിലേക്കും ദൈവദശകം ഉയരുന്നുണ്ട്. പത്തു പദ്യങ്ങൾക്കുള്ളിൽ അതിബ്രുഹത്തായ ആശയങ്ങൾ സന്നിവേശിപ്പിച്ച ഗുരുവിന്റെ കവനശേഷി പ്രശംസനീയം തന്നെ.


**********
Source : http://anthiyoorkonam.blogspot.in/2014/06/daivadshakam-shathaabdi-niravil-study.html?spref=fb