Saturday 4 July 2015

ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ?

[ ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . ]
ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ . ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും - മൃഗബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന , എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ " ആത്മോപദേശ ശതകം " എടുത്ത് കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ ...?
ഇവിടെയാണ്‌ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളുടെയും അവതരിപ്പിച്ച ആരാധനാ സമ്പ്രദായങ്ങളുടെയും പ്രസക്തി . അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് തുടക്കത്തില്‍ ഗുരുദേവന്‍ അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് . ഇതൊന്നും കൂടാതെ ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 - ല്‍ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ മാത്രം പോരാ ... ! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം ... !
മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി . ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ നമ്മെ വീണ്ടും മുന്നോട്ട് നയിക്കുവായി നിരവധി പരിഷ്കാരങ്ങളും വരുത്തി . അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍ - കാരമുക്ക് ചിദംബരനാഥ ക്ഷേത്രം .
ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു . പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് " ഇവയെല്ലാം എന്താണ് " എന്ന് ചോദിച്ചു . " ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും " - ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാനായി ആവശ്യപ്പെട്ടു ... !
ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന - ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, " കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ " - എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി , വെളിച്ചം അറിവാണ് , അതിനാല്‍ വെളിച്ചം പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു .
ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 - ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ " സത്യം - ധർമ്മം , ദയ , ശാന്തി " എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 - ഇടവം - 31ന് കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ " ഓം " - എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു .
അവസാനമായി ഭഗവാന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ [ കൊല്ലവര്‍ഷം - 1102 ]കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തുമ്പോള്‍ ഗുരുദേവന്‍ നടത്തിയ പ്രതിഷ്ഠകളില്‍ " വെറും ഹിന്ദുമത " ക്ഷേത്ര സങ്കല്‍പ്പങ്ങള്‍ക്ക് അതീതമായി ഇന്നുവരെ ലോകത്തില്‍ ആര്‍ക്കും സാധിക്കാത്ത സാരോപദേശങ്ങള്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നു ... ! ഒരു മനുഷ്യന്‍ വെറും പ്രാകൃതഭക്തിയില്‍ [ കല്ല്‌ ] നിന്നും ഭക്തിമാര്‍ഗ്ഗത്തിലൂടെ തന്നെ മുന്‍പോട്ടു സഞ്ചരിച്ച് അറിവ് [ ദീപം ]നേടി എല്ലാ ധാര്‍മ്മികഗുണങ്ങളും [സത്യം - ധര്‍മ്മം - ദയ - ശാന്തി ] ആര്‍ജ്ജിച്ച് - സര്‍വ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്നത് ഒരേ ആത്മചൈതന്യം ആണെന്ന് മനസ്സിലാക്കി [ മത്സ്യം ] - അവയിലും ഒപ്പം സ്വയം തന്നിലും [ കണ്ണാടി ] കുടികൊള്ളുന്ന അകവും പുറവും തിങ്ങും പരമാത്മ ചൈതന്യത്തെ അനുഭവിച്ചറിഞ്ഞ് ആത്മസാക്ഷാത്കാരത്തിലൂടെ ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നവയാണ് ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായ വിശ്വമഹാഗുരുവിന്റെ പ്രതിഷ്ഠകള്‍ .. ! ഈ ചിത്രത്തില്‍ കാണുന്നത് പോലെ - ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു ഗുരുദേവന്‍ നമ്മെ ഒരു കണ്ണാടി കാണിച്ച് ബോധ്യപ്പെടുത്തുന്നു... !
ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബാധകമല്ല എല്ലാ ജാതി മതസ്ഥര്‍ക്കും ഈ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടും ദര്‍ശനം നടത്താവുന്നതാണ് . ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു അനാചാരം മാത്രമാണ് ഷര്‍ട്ട് ഊരണം എന്നുള്ള നിയമം . കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ടായിരുന്നു . കേരളത്തിന്‌ പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല . ചില വ്യാഖ്യാനശൂദ്രന്മാര്‍ ഇതിനെ ന്യായീകരിക്കുന്നത് ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ് . കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്തിനു കൊള്ളാം എന്ന് അങ്ങിനെയുള്ള ദൈവങ്ങളെ തൊഴാനായി പോകുന്നവര്‍ സ്വയം ചിന്തിക്കുക ... !
ഗുരുദേവന്‍ പൂണൂല്‍ ധരിച്ചിട്ടല്ല ഒരു ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്, എന്നതിനാല്‍ സ്വയം ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന അവര്‍ണ്ണപൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി അടിമത്വതിന്റെ ആ കയര്‍ ഊരിക്കളയാന്‍ തയ്യാറാകണം ... ! തന്ത്രവും മന്ത്രവും പഠിച്ച ശേഷം തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ഒരു ഈഴവനെ കളിയാക്കി ഗുരുദേവന്‍ തന്നെ ചോദിച്ചിരുന്നു "എന്താ കുട്ടിപ്പട്ടര്‍ ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന് [ പൂണൂല്‍ ഇട്ടാല്‍ ആരും പട്ടര്‍ ആവില്ല എന്നും, അത്രയും ഉപയോഗമേ ആ നൂലിന് ഉള്ളൂ എന്നും സാരം ]. മറ്റൊരിക്കല്‍ " ഈ പൂണൂല്‍ ധരിക്കുന്നത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ് " എന്ന് പറഞ്ഞ ബ്രാഹ്മണനോട് " ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ " എന്ന് ഗുരുദേവന്‍ ചോദിച്ചു . " ഇല്ല " എന്ന മറുപടി കേട്ടപ്പോള്‍
" അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ " എന്ന് ചോദിച്ച് പൂണൂല്‍ ധരിക്കുന്നതാകുന്ന അന്ധവിശ്വാസത്തെ സരസമായി വിമര്‍ശിച്ച ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ആ മഹാഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം. അതിനു ശിവഗിരി മഠവും, ഗുരുദേവാനുയായികളായ സന്യാസി സമൂഹവും - എസ്.എന്‍.ഡി.പി. യോഗവും മുന്‍കൈ എടുക്കണം എന്നും അപേക്ഷിക്കുന്നു ... !
ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അനാചാരങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദുമതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം . ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ് . അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ " ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ " തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവഭക്തന്റെയും കടമയാണ് . നമ്മുടെ അടുത്ത തലമുറയെ കരുതിയെങ്കിലും ... ! സംശുദ്ധമായ ഗുരുദര്‍ശനം അടുത്ത തലമുറയില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് - കടമയാണ് ... ! ഗുരുദേവന്‍ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തില്‍ പൂജയ്ക്കായി ഒരു പോറ്റിയെ നിയോഗിക്കാം എന്ന് പറഞ്ഞ ഭക്തനോട്‌ " ഓഹോ അങ്ങിനെയോ - എങ്കില്‍ പോയതെല്ലാം തനിയെ വന്നുകൊള്ളും " എന്ന് ഗുരുദേവന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്നായിരിക്കും .. !
ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ [ അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ ]സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ , അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ .. !
ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ ... ! - പ്രണാമങ്ങളോടെ - [ സുധീഷ്‌ പീതാംബരന്‍ ]

0 comments:

Post a Comment