Saturday 4 July 2015

ഗുരുമാഹാത്മ്യമറിഞ്ഞ ശാശ്വതികാനന്ദ സ്വാമി


വർക്കല എസ്.എൻ. കോളേജിൽനിന്ന് ബിരുദം നേടിയശേഷം സ്വാമി ശാശ്വതികാനന്ദ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് വേദാന്തത്തിൽ ഉപരിപഠനം നടത്തി. ഈ പഠനം അദ്ദേഹത്തെ അദ്ധ്യാത്മിക വിദ്യയുടെ അത്യുന്നത മേഖലയിലേക്ക് നയിച്ചു. നാടിന്റെ നാനാഭാഗങ്ങളിലെ ശ്രീനാരായണ കൺവെൻഷനുകളിൽ സ്വാമി പ്രസംഗിക്കുമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സത്യദർശനത്തെപറ്റിയും മതേതര സന്ദേശത്തെക്കുറിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുക. ശ്രീനാരായണ ഗുരു കേവലമൊരു ഹിന്ദു സന്യാസിയായിരുന്നില്ലെന്നും മതാതീത ആത്മീയതയുടെ പ്രവാചകനായിരുന്നുവെന്നും പ്രഭാഷണങ്ങളിൽ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.
പനിനീർ റോസയുടെ നിറത്തിലുള്ള വസ്ത്രം ശാശ്വതീകാനന്ദസ്വാമി തിരഞ്ഞെടുത്തതിന് പ്രത്യേക കാരണമുണ്ട്. ഗുരുവിന്റെ മനസ്സറിഞ്ഞ സന്യാസിയായിരുന്നു ശാശ്വതികാനന്ദ സ്വാമി. മതാതീത സന്ദേശത്തിന്റെ പവിത്രമായ നിറമാണ് റോസ്.
ശ്രീനാരായണ പ്രസ്ഥാനത്തിന് ശാശ്വതികാനന്ദ സ്വാമിയുടെ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഗുരുവിന്റെ ജീവിതം അനേകം സമരമുഖങ്ങളിലുള്ള ഒരു യുദ്ധഭൂമിപോലെയായിരുന്നു പോരാട്ടം മനുഷ്യർക്കെതിരെ ആയിരുന്നില്ല. അസമത്വങ്ങളോടും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുംകുടിലമായ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളോടുമായിരുന്നു. നീതിയറ്റ കീഴ്‌വഴക്കങ്ങളോടുമുള്ള സന്ധിയില്ലാത്ത സമരപരിപാടികളായിരുന്നു ഗുരുവിന്റേത്. ശാശ്വതികാനന്ദ സ്വാമി സഞ്ചരിച്ചതും ഈ പാതയിലായിരുന്നു. തന്റെ സമൂഹത്തിന് നീതി ലഭിക്കുവാൻ ഒരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യുമായിരുന്നില്ല. മതാതീത ആത്മീയ സന്ദേശം ലോകത്തിന് മാതൃകയാണ്. ഗുരുസന്ദേശം നേർവഴി നയിക്കുവാനാണ് സ്വാമി ശ്രമിച്ചിരുന്നത്. സ്വാമി ആലുവപ്പുഴയിൽ 2002 ജൂലായ് ഒന്നാം തീയതി സ്നാനം കഴിഞ്ഞ് സ്വാമികൾ തന്റെ പഞ്ചഭൂതാത്മകമായ ശരീരം ഉപേക്ഷിച്ച് ഗുരുവിൽ ലയിച്ചപ്പോൾ ശ്രീനാരായണപ്രസ്ഥാനം സങ്കടക്കടലിൽ അമർന്നുപോയി. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ സ്വാമിക്കുണ്ടായിരുന്ന സ്ഥാനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ സമാധിദിനമായ ജൂലൈ 1ന് നാടെങ്ങും മതാതീത സന്ദേശപരിപാടികൾ നടക്കും. ഗുരുദേവൻ നൂറ്റാണ്ടുകൾക്കുമുമ്പ് പ്രതിഷ്ഠ നടത്തിയ കർണ്ണാടകത്തിലെ കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നുമാണ് സന്ദേശയാത്രയുടെ തുടക്കം. ശിവഗിരിയിൽ എത്തിച്ചേരുന്ന മതാതീത സന്ദേശയാത്ര ഗുരുവിന്റെ പാദാരവിന്ദത്തിൽഅർപ്പിക്കുന്ന പുഷ്പാർചനകൂടിയാണ്.
(ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽസെക്രട്ടറിയാണ് ലേഖകൻ)
വാവറമ്പലം സുരേന്ദ്രൻ

0 comments:

Post a Comment