SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Saturday 20 August 2016

ത്യാഗം:

'' ത്യാഗം വേണം. അപ്പോൾ കർമ്മം ശരിയാവും. ധൈര്യം ഉണ്ടാവും. മരിക്കുവാൻ കൂടി ഭയം ഉണ്ടാവില്ല. ലോകത്തിനു വേണ്ടി യത്നിക്കണമെങ്കിൽ നല്ല ധൈര്യം വേണം. യുദ്ധത്തിൽ എത്ര പേർ മരിച്ചു. അതാന്നും സാരമില്ല. ത്യാഗികൾക്ക് മരണത്തെ ഒരു ഭയവുമില്ല. അവരാണ് ശരിയായ മനുഷ്യർ. ഇപ്പോഴുള്ളവരെല്ലാം ഭീരുക്കൾ. ഒരു മരണം ഉണ്ടായാൽ എന്തൊരു നിലവിളിയാണ്. ആരെങ്കിലും ചെന്നാൽ അപ്പോഴും അടിയും നിലവിളിയുമായി. മഹാ കഷ്ടം! മനുഷ്യർ ഇത്ര പാവങ്ങളാണല്ലോ; മരിച്ചാൽ വ്യസനിക്കാതെയാക്കണം. എല്ലാവരേയും കാര്യം പറഞ്ഞു മനസ്സിലാക്കണം. ലഹള കൂട്ടിയിട്ട് ഒരു കാര്യവുമില്ലല്ലോ. മരിച്ചവർക്ക് വല്ലതും ഉണ്ടാവുന്നുണ്ടെങ്കിൽ തീർച്ചയായും നിലവിളി കൊണ്ട് അവർക്കും ദോഷമേയുള്ളു. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ എന്തെല്ലാം കാട്ടുന്നു. അതു നിർത്തണം. എല്ലാ വിദ്യാലയങ്ങളിലും 'ത്യാഗം' പഠിപ്പിക്കണം. സഭയിൽ ഇതായിരിക്കണം പ്രധാന വിഷയം' '
- ശ്രീ നാരായണ ഗുരു

ബ്രഹ്മം ആനന്ദഘനമാണ്




ആത്മാനുസന്ധാനം വഴി നിലനിൽപ്പിന്ടെ സൂക്ഷ്മ തലങ്ങളിലേക്കിറങ്ങിചെന്നു ആനന്ദഘനമായ ബ്രഹ്മ സ്വരൂപം കണ്ടെത്തേണ്ടത്‌ എങ്ങനെയെന്നു തൈതരീയൊപനിഷത് ഭംഗിയായി വിവരിക്കുന്നുണ്ട് . വരുണ പുത്രനായ ഭ്രുഗു പിതാവിനെ സമീപിചു ബ്രഹ്മത്തെ കാട്ടിത്തരുവാൻ ആവശ്യപ്പെട്ടു . ഇക്കാണുന്ന ജീവജാലങ്ങൽ എല്ലാം ഏതിൽ നിന്നും പൊന്തി വന്നുവോ, ഏതിൽ ജീവിക്കുന്നുവൊ, ഏതിൽ തിരിച്ചു ലയിക്കുന്നുവോ അതാണ്‌ ബ്രഹ്മം . അതിനെ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു പിതാവിന്ടെ മറുപടി . തപസ്സാണ് ബ്രഹ്മത്തെ കാണാനുള്ള മാർഗ്ഗം . ബുദ്ധിയുടെ ഏകാഗ്രത ശിലിക്കലാണ് തപസ്സു. ഭ്രുഗു തപസ്സ് ചെയ്തു . പുറമേ കാണുന്ന ജഡമാണ് ജീവജാലങ്ങളുടെ നിലനിലനിൽപ്പിന് കാരണം എന്നയാൾ ആദ്യം കണ്ടു . ഭൗതികവാദികൾ ഇന്നും നില്ക്കുന്നത് അവിടെയാണല്ലോ . എന്തായാലും ഭൃഗു തന്ടെ സിദ്ധാന്തം അച്ഛനെ അറിയിച്ചു . ബുദ്ധിയെ എകാഗ്രപ്പെടുത്തി സ്വന്തം നിലനില്പ്പിന്ടെ ഉള്ളറകളിലേക്ക് വീണ്ടും ഇറങ്ങി ചെല്ലാനാണ് അച്ഛൻ ആവശ്യപ്പെട്ടത്‌ . ഭൃഗുവിന്ടെ എകാഗ്രബുദ്ധി ശരീരത്തിന്ടെ പിന്നിൽ നിലനില്പ്പിനാശ്രയിരിക്കുന്ന പ്രാണൻ, മനസ്സ്,ബുദ്ധി എന്നിവയെ വീണ്ടും കണ്ടെത്തി. ഓരോ കാഴ്ച്ചയുടെ ഘട്ടത്തിലും കൂടുതൽ ഏകാഗ്രത ശീലിക്കൂ എന്നാണു അച്ഛൻ ഉപദേശിച്ചത് .എകാഗ്രപ്പെട്ട ബുദ്ധി ഉള്ളിന്ടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നതോടെ കേവലാനന്ദം ഘനീഭവിച്ച നിലനില്പ്പിന്ടെ മണ്ഡലം ഭൃഗുവിനു തെളിഞ്ഞു കിട്ടി . അന്വേഷിക്കാൻ പുറപ്പെട്ട ബുദ്ധിയും ഉപ്പു പാവ സമുദ്രത്തിൽ എന്ന പോലെ ആനന്ദതലത്തിൽ ലയിച്ചുചേരുന്നതായി അനുഭവപ്പെട്ടു. രണ്ടില്ലാതായതോടെ പോകാൻ ഇടമില്ലാതായി . നിലനില്പ്പിന്ടെ പരമാകാഷ്ഠ ഈ ആനന്ദത്തിലാണ് എന്ന് തെളിഞ്ഞു . എല്ലാ പ്രപഞ്ച ഘടകങ്ങളും ആനന്ദത്തിൽ നിന്നും പൊന്തി വരുന്നു . ആനന്ദത്തിൽ ജീവിക്കുന്നു . ആനന്ദത്തിൽ തിരിച്ചു ലയിക്കുന്നു . പുത്രൻ ഈ കാഴ്ച കണ്ടതോടെ അച്ഛൻ അയാളെ അനുമോദിച്ചു പറഞ്ഞയച്ചു. ശ്രീ നാരായണ ഗുരുദേവൻ ഈ കാഴ്ച കണ്ട ആൾ ആണെന്ന് അദ്ധേഹത്തിന്ടെ കൃതികൾ വിളിച്ചറിയിക്കുന്നു . അനുഭൂതിദശകം എന്ന കൊച്ചു മലയാള കൃതിയിൽ അദ്ധേഹാം സ്വാനുഭവം വിവരിക്കുന്നത് നോക്കുക
"ആനന്ദക്കടൽ പൊങ്ങി -
ത്താനേ പായുന്നിതാ പരന്നൊരുപോൽ,
ജ്ഞാനംകൊണ്ടതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം .
( അനുഭൂതിദശകം 7 )
ആനന്ദതലം കണ്ടെത്താൻ കഴിയുന്ന ബുദ്ധിക്കു പിന്നെ സർവ്വത്ര ഒരാനന്ദക്കടൽ പൊങ്ങിപ്പെരുകുന്നതായിട്ടാണ് അനുഭവം . പരമഹംസന്മാർ ഈ ജ്ഞാനം നേടി സദാ ആനന്ദനിമഗ്നരായി വർത്തിക്കുന്നു . ' ആനന്ദം ബ്രഹ്മണോ വിദ്വാൻ ന ബിഭേതി കുതശ്ചന-'
ബ്രഹ്മാനന്ദം അറിഞ്ഞ ആൾക്ക് ഒരിടത്തുനിന്നും ഭയമില്ല എന്നാണു ഉപനിഷത്തിന്ടെ പ്രഖ്യാപനം. ശ്രീ നാരായണ ഗുരുദേവൻ ഈ ബ്രഹ്മാനന്ദം നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന പരമഹംസനായിരുന്നു . അങ്ങനെ സ്വാനുഭവത്തിൽ പരീക്ഷിച്ചുറപ്പിച്ച ഉപനിഷത് തത്ത്വമാണ് ഗുരുദേവൻ 'ബ്രഹ്മാനന്ദഘനം യത: ' എന്ന താഴെ പറഞ്ഞിരിക്കുന്ന പദ്യഭാഗത്തിൽ വിളിപ്പെടുത്തിയിരിക്കുന്നത് .
" അനുസന്ധിതേ ബ്രഹ്മ
ബ്രഹ്മാനന്ദഘനം യത:
സദാബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമൃതേ."
(ബ്രഹ്മം ആനന്ദ ഘനമാണ് അതുകൊണ്ട് സത്യാന്വേഷികൾ ധ്യാനമനനങ്ങളിൽക്കൂടി ബ്രഹ്മസ്വരൂപം പിൻതുടർന്ന് കൊണ്ടിരിക്കുന്നു .ഇടവിടാതെയുള്ള ബ്രഹ്മസ്വരൂപാനുസന്ധാനമാണ് ഭക്തി എന്നറിയപ്പെടുന്നത്.)
Subha Kumari Thulasidharan

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ


താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം) 
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്‌. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു. 
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.....

ഈ ഗുരുജയന്തിയിൽ ഉദയത്തിനുമുമ്പേ നമുക്ക് ചതയദീപങ്ങൾ തെളിക്കാം



ഈശ്വരാരാധന എല്ലാ വീടുകളിലും ഹൃദയങ്ങളിലും എത്തണമെന്ന് നമ്മുടെ ഭഗവാൻ മൊഴിഞ്ഞുവല്ലോ. ദൈവത്തെ അടുത്തറിയുക എന്നതാണ് ഈശ്വരാരാധനയുടെ ലക്ഷ്യം. ദൈവം ബോധപ്രകാശമാണ്. അത് എങ്ങും നിറഞ്ഞിരിക്കുന്നു. ദൈവം ഉള്ളിലുണരുമ്പോൾ അന്ധത നീങ്ങും. വിളക്കുകൊളുത്തിവയ്ക്കുമ്പോൾ ഇരുട്ട് മായുംപോലെയാണത്. പരമമായ വെളിച്ചത്തെ ലോകത്തിന് പ്രദാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ ജയന്തിയും വെളിച്ചം നിറച്ചുകൊണ്ട് ആചരിക്കണം നമ്മൾ. ചതയദിനത്തിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് വീടും പരിസരവും തൃക്കാർത്തിക വിളക്കുകൾ തെളിക്കുന്നതുപോലെ ദീപാലംകൃതമാക്കണം. ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഇത് ചെയ്യാം. ഈ ചതയദിനത്തിൽ ഗുരുവിന്റെ 162ാം ജയന്തിയാണ്. അന്നേദിവസം 162 ചിരാതുകൾ തെളിക്കുന്നത് നല്ലതാണ്. മാസച്ചതയത്തിനും ഇത് ചെയ്യാം. രാവിലെ 6.15ആണ് ഗുരുദേവന്റെ ജനന സമയം. അതിന് അരമണിക്കൂർ മുമ്പേ വിളക്കുകൾ തെളിയണം. ജനന സമയം കഴിഞ്ഞ് അരമണിക്കൂറെങ്കിലും അതെല്ലാം കെടാതെ തെളിഞ്ഞു നിൽക്കുകയും വേണം. എല്ലാവരും പരിസരത്തെ വീട്ടുകാരിലേക്കുകൂടി ഈ വിവരം നൽകുക. തെളിയട്ടെ നാടുനീളെ ഗുരുവിന്റെ ധർമ്മപ്രകാശം.... നമുക്ക് സെപ്തംബർ 16ന് ഈ ദൗത്യത്തിന് തുടക്കം കുറിക്കാം. വിളക്കുകൊളുത്തിയതിന്റെ ഫോട്ടോ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യണം. കൂടുതൽ പേർ ഇതറിയും. അനുഷ്ഠാക്കളുടെ എണ്ണംകൂടാൻ അതു നല്ലതാണ്.

ഗുരുപാദ സേവാർത്ഥം
സജീവ് കൃഷ്ണൻ


ബ്രാഹ്മ ജാതിയില്‍ ജനിച്ച ആനന്ദതീര്‍ത്ഥ സ്വാമികള്‍

തലശ്ശേരിയിലെ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ 1905 ജനുവരി 2-ന് ജനിച്ച ആനന്ദറാവുവാണ് പിന്നീട് ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് ആനന്ദതീര്‍ത്ഥ സ്വാമികളായത്. ദലിതരുടെ മാനുഷികാവകാശങ്ങള്‍ക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ച സന്ന്യാസിവര്യനാണ് ഇദ്ദേഹം. വിദ്യാലയം, പൊതുവീഥികള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദലിതര്‍ക്ക് പ്രവേശനം കിട്ടാന്‍ ഒട്ടേറെ സമരങ്ങള്‍ നടത്തുകയും അതിന്റെപേരില്‍ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. പലക്കാട് കല്പാത്തി ഗ്രാമത്തില്‍ അവര്‍ണര്‍ക്കുവേണ്ടിയുള്ള സഞ്ചാ സ്വാതന്ത്ര്യത്തിനായും ഗുരുവായൂരമ്പലത്തില്‍ ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തിയിരുന്ന സമസ്‌കാരസദ്യ നിര്‍ത്തലാക്കുന്നതിനായും സമരം നയിച്ചു. ദലിത് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനായി പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച ഈ സ്വാമികള്‍ 1987 നവംബര്‍ 21-നാണ് സമാധിയടയുന്നത്.
(ശ്രീനാരായണഗുരുവിനെക്കുറിച്ച് ചോദേ്യാത്തര രൂപത്തില്‍ ഒരു പുസ്തകം തയ്യാറാക്കുന്നതിലുള്ളത്)

ശ്രീനാരായണീയരുടെ അഭിമാന സ്തൂപം തകർന്നു വീഴുന്നു.


മാവേലിക്കര SNDP യൂണിയന് കീഴിലുള്ള 658 ആം നമ്പർ ഇരമത്തൂർ ശാഖയുടെ ഉടമസ്ഥതയിൽ ഉള്ളതും പ്രദേശത്തെ മുഴുവൻ ശ്രീനാരായണീയരുടെയും അഭിമാനവും ആയിരുന്ന 50 അടിയോളം ഉയരം ഉണ്ടായിരുന്ന ശ്രീനാരായണ സ്തൂപം പൊളിച്ചു മാറ്റുന്നു. ഇത്തരത്തിലുള്ള സ്തൂപങ്ങൾ ശ്രീനാരായണീയരുടേതായി കേരളത്തിൽ കേവലം മൂന്നെണ്ണം മാത്രമാണ് ഉള്ളത് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം ശ്രദ്ധേയമാകുന്നത്.

ഇതിനെ ഈ നിലയിൽ നില നിർത്തി മുന്നോട്ടു കൊണ്ട് പോവാൻ ബുദ്ധിമുട്ടാണ് എന്നും, ബലക്ഷയം ഉണ്ട് എന്നും ഒക്കെയാണ് ഇതിനു അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വസ്തുത ഇതൊന്നും അല്ല എന്നാണു പ്രദേശവാസികൾ പറയുന്നത്. സമീപ പ്രദേശങ്ങളിൽ ക്രിസ്തീയ മത വിശ്വാസികളുടേതായി നിരവധി കുരിശ്ശടികൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അവകളെക്കാൾ ഒക്കെ ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്തൂപം പലർക്കും അനഭിമതമത്രെ... പ്രദേശത്തുള്ള ചിലർക്ക് ചില മുതലാളി മാരോടുള്ള 'കൂറ്' പ്രകടിപ്പിക്കുവാനുള്ള അവസരമാണ് ഈ പൊളിച്ചടുക്കൽ നടപടി.

ശ്രീനാരായണ ഗുരുവിനെ ദൈവ തുല്യമായി ആരാധിക്കുന്ന ഏതൊരാളുടെയും ഹൃദയം പിളർക്കുന്ന കാഴ്ചയാണ് ഇപ്പോൾ ചെന്നിത്തല ഇരമത്തൂരിൽ കാണുന്നത്. ഈ പൊളിച്ചടുക്കൽ നടപടിയെ എതിർക്കാൻ ശ്രമിച്ച ആളുകളെ കൂട്ടമായി പ്രതിരോധിക്കാൻ ഉള്ള ശ്രമമാണ് ശാഖാ നേതൃത്വം ശ്രമിക്കുന്നത്. ഉന്നത അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളും ഈ നടപടികൾക്ക് നേരെ കണ്ണുകൾ അടച്ചിരിക്കുന്നു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നടപടികൾക്കെതിരെ പ്രതികരിക്കണമെന്ന് എല്ലാ പ്രിയപ്പെട്ടവരോടും അഭ്യർത്ഥിക്കുന്നു.

പ്രതിഷേധം നമുക്ക് നേരിട്ട് തന്നെ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കാം.

SN ട്രസ്റ്റ് ഓഫീസ് കൊല്ലം. 04742429777,2079679
വെള്ളാപ്പള്ളി നടേശൻ: 0478 28623221, 2862225
മൊബൈൽ: 9847034909

https://www.facebook.com/profile.php?id=100000036133733

https://www.facebook.com/photo.php?fbid=1257143817630144&set=gm.1057656981019068&type=3&theater

Thursday 11 August 2016

ഹൈന്ദവ നവോഥാനം

'ഒരിക്കൽ ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്‍റെ കാർ കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്‍റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ഛന്ദസ്സും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്‍റെ പടവുകൾ കയറി.
കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.
മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.
വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്. ഈ ഭാവനയുടെ ലോകം വിടുക. വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ്. എന്നിട്ടും പെട്ടന്ന്‍ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.
അടുത്തുനിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ ഗുരു തഴുകുന്നുണ്ടായിരുന്നു.
എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്‍റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്‍റെ സ്ഥാനം.
ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:
"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."
ഒരു നിമിഷത്തിനുശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ?"
അതിന്‍റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസ്സിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിന്‍റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....'
കെ. പി അപ്പൻ:
(ചരിത്രത്തെ അഗാധമാക്കിയ ഗുരു).

Tuesday 9 August 2016

ആരായിരുന്നു സ്വാമി ജോൺ ധർമ്മതീർത്ഥർ?

ഹൈന്ദവദുഷ്പ്രഭുത്വചരിത്രം; പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
സശീരനായിരുന്നപ്പോഴും അതിനുശേഷവും വിവിധ തരക്കാരായ ഒട്ടേറെപ്പേരെ തന്നിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരപൂര്‍വ്വ ഋഷീശ്വരനായിരുന്നു ശ്രീനാരായണഗുരു. ജാതിമതചിന്തകളും സാമൂഹ്യമായ അനാചാരങ്ങളും രൂക്ഷമായിരുന്ന ആ കാലത്തു പോലും ജീവിതത്തിലെ നാനാതുറകളില്‍പ്പെട്ട വിവിധ ജാതിമതസ്ഥര്‍ അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ വന്നണഞ്ഞിരുന്നു. അവരില്‍ ഗൃഹസ്തശിഷ്യന്മാരായിത്തീര്‍ന്ന് സ്വന്തം ജീവിതത്തിനും സ്വന്തം കര്‍മ്മമേഖലയ്ക്കുംകൂടുതല്‍ അര്‍ത്ഥം കണ്ടെത്തിയവരും ഗുരുവില്‍ നിന്ന് സന്യാസം സ്വീകരിച്ച് ശിഷ്ടകാലം ആ പാദങ്ങളില്‍ അര്‍പ്പിച്ച ത്യാഗവീരന്മാരുമുണ്ടായിരുന്നു. ഇവരുടെയെല്ലാം സേവനം ശ്രീനാരായണപ്രസ്ഥാനത്തിനു മാത്രമല്ല പില്‍ക്കാല സാമൂഹ്യജീവിതത്തിനും പല വിധത്തിലുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരള നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര പഠിക്കപ്പെടാതെ പോയ ഒരു അദ്ധ്യായമാണിത്. ഈ കൂട്ടത്തില്‍ ആദ്യം പരിചയപ്പെടേണ്ട ഒരപൂര്‍വ്വ വ്യക്തിയാണ് പേരുകൊണ്ടുതന്നെ തികച്ചും വ്യത്യസ്തനായ സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍.
ആദ്യനാളുകള്‍
ഗുരുവായൂരിനടുത്തുള്ള ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893 ല്‍ ജനിച്ച സി.പരമേശ്വരമേനോന്‍ എന്ന വ്യക്തിയാണ് ശ്രീനാരായണഗുരുവില്‍ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് കരുണാകരമേനോന്‍ തൃശ്ശൂരില്‍ അഭിഭാഷകനായിരുന്നു. അമ്മ പാര്‍വ്വതിയമ്മ. തിയോസഫി പ്രസ്ഥാനത്തിലും മറ്റ് ആത്മീയകാര്യങ്ങളിലും തത്പരനായിരുന്ന പിതാവിന്റെ സ്വാധീനം ചെറുപ്പകാലത്തുതന്നെ പരമേശ്വരന്റെ മനസ്സിലും ആത്മീവഷയങ്ങളില്‍ താത്പര്യം ജനിക്കുന്നതിന് കാരണമായിത്തീര്‍ന്നു. തൃശ്ശൂര്‍ സി.എം.എസ് വിദ്യാലയത്തിലെ പഠനം ചെറുപ്രായത്തില്‍തന്നെ ക്രിസ്തുമതത്തോടുള്ള താത്പര്യത്തിന്റെ ആദ്യബീജങ്ങള്‍ മനസ്സില്‍ പാകി. എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ ബിരുദം സമ്പാദിച്ചതിനുശേഷം അദ്ദേഹം എറണാകുളത്ത് കൊച്ചി ദിവാന്റെ ഓഫീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. നേരത്തേ പരിചയമുണ്ടായിരുന്ന ഒരു യുവതിയെ ഈ കാലത്ത് അദ്ദേഹം ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുണ്ടായി. തുടര്‍ന്ന് ജീവിതോത്കര്‍ഷം ലക്ഷ്യമാക്കി കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് ബോംബെയ്ക്ക് പോയി, സ്വപരിശ്രമത്താല്‍ പഠിച്ച് ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം സമ്പാദിച്ചു. ഈ കാലത്ത് ചില അസ്വാരസ്യങ്ങളെത്തുടര്‍ന്ന് അദ്ദേഹം വിവാഹബന്ധം വേര്‍പെടുത്തി.
നാട്ടില്‍ തിരിച്ചെത്തി തൃശ്ശൂരില്‍ പ്രാക്ടീസ് ആരംഭിച്ച പരമേശ്വരമേനോന്‍ പല വിധത്തിലുള്ള സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. ഒരു തവണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ മനസ്സില്‍ കടന്നുകൂടിയുരന്ന അദ്ധ്യാത്മവിഷയങ്ങളോടുള്ള താത്പര്യം ഈ കാലത്ത് കൂടുതല്‍ വെളിവാകുവാന്‍ ആരംഭിച്ചു. വക്കീല്‍പണിയിലെ നെറികേടുകളോടും സാമൂഹ്യമായ അനാചാരങ്ങളോടും പൊരുത്തപ്പെടാനാകാതെ അദ്ദേഹം സാവകാശം മാനസികമായ വലിയ അസ്വസ്ഥതകള്‍ അനുഭവിച്ചു തുടങ്ങി.
അക്കാലത്ത് മദ്ധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചുനിന്നിരുന്ന ശ്രീനാരായണഗുരുവിലേക്ക് അദ്ദേഹം സാവകാശം ആകൃഷ്ടനായി. ഇതിനകം പത്രമാസികകളില്‍ എഴുതാന്‍ ആരംഭിച്ച അദ്ദേഹം ‘സ്റ്റുഡന്റ്‌സ് ഓണ്‍ മാഗസിന്‍’ എന്ന ഒരു മാസിക നടത്തുകയും ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തിന് പ്രചാരം നല്‍കാനായി നടത്തിയിരുന്ന ‘സ്‌നേഹിതന്‍’ എന്ന ഒരു പത്രികയുടെ സഹപത്രാധിപത്യം വഹിക്കുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ ബോധാനന്ദസ്വാമിയുമായി ചേര്‍ന്ന് ‘ശ്രീനാരായണമതം’ എന്നൊരു ഗ്രന്ഥം രചിക്കുകയുണ്ടായി. സി.പരമേശ്വരന്‍ ബി.എ, എല്‍.എല്‍.ബി, വടക്കാഞ്ചേരി, കൊച്ചിന്‍ സ്റ്റേറ്റ് എന്നാണ് ഇതില്‍ ഗ്രന്ഥകാരന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. മംഗളോദയം പ്രസ്സ് തൃശ്ശൂര്‍ 1926-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് എട്ടണയായിരുന്നു വില. ”ശ്രീനാരായണഗുരുസ്വാമികളുടെ എഴുപതാമത്തെ ജന്മനക്ഷത്രം പ്രമാണിച്ചു (1926 ആഗസറ്റ് 23) സ്വാമികളുടെ ആശ്രമമായ ശിവഗിരിമഠത്തില്‍വെച്ച് പല ആഘോഷങ്ങളും ഉണ്ടായിരുന്നെങ്കിലും ലോകത്തിന്റെ ഭാവിഗതിയെ നിയന്ത്രിക്കുവാനുള്ള ശക്തിയാലോചിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി വിചാരിക്കേണ്ടത് അന്നേദിവസം സ്വാമികളുടെ ശിഷ്യപ്രധാനികളില്‍ ചിലര്‍ ഭക്തിപുരസ്സരം നടത്തിയ ശ്രീനാരായണമതപ്രഖ്യാപനമാകുന്നു”, എന്നാണ് ഈ ഗ്രന്ഥത്തെക്കുറിച്ച് ഗ്രന്ഥകാരന്‍തന്നെ വെളിപ്പെടുത്തുന്നത്.
അഭിഭാഷകവൃത്തിയില്‍ നിന്ന് സന്യാസത്തിലേക്ക്
വടക്കാഞ്ചേരിക്കടുത്ത് പറളിക്കാട് എന്ന സ്ഥലത്ത് ആയിടെ പണിതീര്‍ത്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തുന്നതിനായി 1925 ലെ മീനമാസത്തില്‍ ശ്രീനാരായണഗുരു എത്തിയ അവസരത്തില്‍ ആദ്യമായി അദ്ദേഹം ഗുരുവിനെ കണ്ടു സംസാരിച്ചു. ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്ന കാര്യം ഗുരു ശിഷ്യനായ ബോധാനന്ദ സ്വാമിയെ ഏല്‍പ്പിച്ചിട്ട് വിശ്രമത്തിനായി പരമേശ്വരമേനോന്റെ വസതിയിലെത്തി. അന്ന് അവിടെ തങ്ങിയ ഗുരു പിറ്റേന്ന് അതിരാവിലെ മടങ്ങുന്നതിനുമുമ്പായി, ”എന്താ പഞ്ചാഗ്നിയുടെ മദ്ധ്യത്തിലായിരുന്നു കഷ്ടപ്പെടുകയാണല്ലേ? ഇതൊന്നും വേണ്ടെന്നു തോന്നിയാല്‍ ശിവഗിരിയിലേക്ക് വരാം” എന്ന് അരുളിയിട്ട് യാത്രയായി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം വക്കീല്‍ ഓഫീസ് അടച്ചുപൂട്ടി ശിവഗിരിയിലെത്തി ഗുരുവിനെക്കണ്ട് നമസ്‌കരിച്ച് അവിടെ ഒരു അന്തേവാസിയായി ജീവിക്കാന്‍ തുടങ്ങി. ആദ്യം ഗുരു അദ്ദേഹത്തെ ശിവഗിരിമഠത്തിന്റെ മാനേജരായി നിയമിച്ചു. തുടര്‍ന്ന് 1927-ല്‍ ഗുരു അദ്ദേഹത്തിന് സന്യാസവും സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ എന്ന സന്യാസനാമവും നല്‍കി.
അക്കാലത്ത് ഗുരുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ഗുരുവിന്റെ ഭൗതികസമ്പത്തിന്റെ പിന്‍തുടര്‍ച്ച സംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗവും ഗുരുവിന്റെ സന്യാസശിഷ്യന്മാരും തമ്മില്‍ വലിയ തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. തന്റെ ജ്ഞാനപാരമ്പര്യം പിന്‍തുടരുന്നതിനായി ഒരു സന്യാസിസംഘം രൂപീകരിക്കണമന്നും, തന്റെ അധീനതയില്‍ വന്നു ചേര്‍ന്ന ഭൗതികസമ്പത്ത് ഈ സന്യാസി സംഘത്തിന് നല്‍കണമെന്നുമായിരുന്നു ഗുരുവിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്‍പ്പം. ഇതിനായി ഒട്ടേറെ പരിശ്രമങ്ങള്‍ പല തലങ്ങളില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകന്‍ എന്ന നിലയിലുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ നൈപുണ്യഫലമായി അത്തരമൊരു സന്യാസിസംഘടനയ്ക്കുവേണ്ട നിയമാവലി എഴുതിയുണ്ടാക്കുകയും 1928 ജനുവരി 9-ന് (1103 ധനു 23) കൂര്‍ക്കഞ്ചേരിയില്‍വെച്ച് ശ്രീനാരായണധര്‍മ്മസംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹമായിരുന്നു ഈ സന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറി.
ഗുരുവിന്റെ കാലശേഷം ഒരു കോടതിവിധിയെത്തുടര്‍ന്ന് ഈ സംഘം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റായിമാറി. ഈ ട്രസ്റ്റിന്റെ രൂപീകരണത്തിലും സ്വാമി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിലും അംഗമാവുകയുമുണ്ടായി. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖ്യപത്രമായി ”ധര്‍മ്മം” എന്ന പേരില്‍ ഒരു പ്രതിവാരപത്രിക ശിവഗിരിയില്‍ നിന്ന് സ്വാമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ പ്രസിദ്ധമായിട്ടുള്ള ഗുരുദേവവചനങ്ങള്‍ ശേഖരിച്ച് ഈ പത്രികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്ത് സമാഹരിച്ചതും സ്വാമിയാണ്. പിന്നീട് കുമാരസ്വാമി സന്യാസി ‘ദിവ്യസ്‌തോത്രരത്‌നാവലി’ എന്ന പേരില്‍ ഇത് പുസ്തകരൂപത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. കൂടാതെ പലയിടത്തായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തില്‍ പരിപാലിക്കുന്നതിനാവാശ്യമായ വ്യവസ്ഥകളും മഠത്തിന്റെ മാനേജര്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. A Prophet of peace എന്ന പേരില്‍ ഗുരുവിന്റെ ഒരു ജീവചരിത്ര പഠനഗ്രന്ഥമുള്‍പ്പെടെ ചില പുസ്തകങ്ങള്‍ ഈ കാലത്ത് അദ്ദേഹം രചിക്കുകയുണ്ടായി. ശാരദാപ്രതിഷ്ഠയുടെ 25-ാം വാര്‍ഷികം അതിഗംഭീരമായി സംഘടിപ്പിച്ചതും ശിവഗിരിയിലെ ഇന്നത്തെ ഗുരുപൂജാ സമ്പ്രദായത്തിന് വ്യാപകമായി പ്രചാരം നല്‍കിയതും സ്വാമിയുടെ നേതൃത്വത്തിലാണ്.
രണ്ടാം സന്യാസം
ഇങ്ങനെ ഏകദേശം ഒമ്പതുവര്‍ഷം തുടര്‍ന്ന വ്യവഹാരങ്ങളും അവ ഏല്‍പ്പിച്ച മനസംഘര്‍ഷങ്ങളും ഒരു തികഞ്ഞ സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന സ്വാമിക്ക് താങ്ങാനാകുന്നവ ആയിരുന്നില്ല. കൂടാതെ ജാതിയുടെ പേരിലും അദ്ദേഹത്തിനു പല ദുരാനുഭവങ്ങളും സഹിക്കേണ്ടതായി വന്നു. ഇതിന്റെയെല്ലാം ഫലമായി എല്ലാം പരിത്യജിച്ച് തികച്ചും ഒരു അവധൂതനായി അദ്ദേഹം ശിവഗിരി വിട്ടിറങ്ങി. കുറച്ചുകാലം ചെമ്പഴന്തിയിലുള്ള മഠത്തില്‍ താമസിച്ചുകൊണ്ട് അദ്ദേഹം ആ കേന്ദ്രത്തിന്റെ വികസനത്തിനായി പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ഗുരുദേവദര്‍ശനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി പല നൂതനസംരംഭങ്ങള്‍ നടത്തുകയും ചെയ്തു. പ്രത്യേകമായി തയ്യാറാക്കിയ ഒരു മാജിക്ക് ലാന്റേണില്‍ സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന സി.ആര്‍ കേശവന്‍ വൈദ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുമാരനാശാന്റെ പ്രശസ്തമായ ഗുരുസ്തവത്തിന് സ്വാമി കഥാപ്രസംഗരൂപത്തില്‍ സരളമായ ഒരു വ്യാഖ്യാനം രചിക്കുകയും അത് ഈ പ്രഭാഷണങ്ങളോടൊപ്പം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലവര്‍ഷം 1110-ല്‍ (1935) ചെമ്പഴന്തിയില്‍ അദ്ദേഹം ഗംഭീരമായ നിലയില്‍ ചതയദിനാഘോഷം സംഘടിപ്പിച്ചു. പുലയസമുദായത്തില്‍പ്പെട്ടവരുടെ ചെണ്ടമേളം സ്വാമി ഇതിന് ഏര്‍പ്പെടുത്തിയതില്‍ ചില ഈഴവ പ്രമാണിമാര്‍ ക്ഷോഭിച്ച് മേളക്കാരെ അടിച്ചോടിച്ചു. ഇതില്‍ മനംനൊന്ത സ്വാമി ഓടിപ്പോയ മേളക്കാരെ തിരികെവിളിച്ചുവരുത്തി അവരുടെ മുന്നില്‍ ദണ്ഡനമസ്‌കാരം ചെയ്ത് മാപ്പപേക്ഷിച്ചു. ഈ സംഭവങ്ങളും പില്‍ക്കാലത്ത് സ്വാമികളുടെ ആത്മകഥയ്ക്ക് എഴുതിയ ആമുഖത്തില്‍ സി.ആര്‍. കേശവന്‍ വൈദ്യര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെതുടര്‍ന്ന് സ്വാമി ചെമ്പഴന്തിവിട്ട് ദേശാടനത്തിനിറങ്ങി.
ഹൈന്ദവദുഷ്പ്രഭുത്വചരിത്രം
തമിഴ്‌നാടും ആന്ധ്രയും കാല്‍നടയായി സഞ്ചരിച്ച് പല പുണ്യസ്ഥലങ്ങളും കണ്ടറിഞ്ഞതില്‍ ഹിന്ദുമതത്തിലെ പല ജീര്‍ണ്ണതകളും അദ്ദേഹത്തിന് നേരിട്ടു ബോധ്യമായി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തി ഹിന്ദുമതം എന്താണെന്നു സത്യസന്ധമായി അറിയുവാനായി ഒരു പുസ്തകം എഴുതണമെന്ന് അദ്ദേഹത്തിനു തോന്നി. രാജമന്ദ്രിയിലെ എഡ്‌ള രാമദാസ് മഠത്തില്‍ താമസിച്ചുകൊണ്ട് ഒന്നര വര്‍ഷം നടത്തിയ തീവ്രമായ പഠനമനനങ്ങളുടെ ഫലമായി അദ്ദേഹം Menace of Hindu Imperialism എന്ന ഗ്രന്ഥത്തിന്റെ നക്കല്‍ തയ്യാറാക്കി. ഇത് എഴുതിക്കഴിഞ്ഞതോടെ ഈ രാജ്യത്തെ പാരമ്പര്യമനുസരിച്ചുള്ള മതാചാരങ്ങളില്‍ തനിക്കു വിശ്വാസം കുറഞ്ഞു എന്നാണ് സ്വാമി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന്, ലാഹോറിലുള്ള ചില സ്‌നേഹിതന്മാര്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സഹായം വാഗ്ദാനം ചെയ്തതിനാല്‍ അദ്ദേഹം ലാഹോറിലേക്കു പോയി. അവിടെയുണ്ടായിരുന്ന ജാത്പാല്‍ തൊടക്മണ്ഡല്‍ (ജാതിനാശിനിസംഘം) എന്ന പ്രസ്ഥാനവുമായി അദ്ദേഹം ബന്ധപ്പെട്ട് തുടര്‍ന്നു പ്രവര്‍ത്തിച്ചു. ആര്യസമാജത്തിലെ ഉല്‍പതിഷ്ണുക്കളായ ഏതാനുംപേര്‍ ചേര്‍ന്നു 1922-ല്‍ രൂപം നല്‍കിയ ഈ സംഘടന അക്കാലത്ത് വളരെയധികം സാമൂഹ്യമാറ്റങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. അവര്‍ സ്വാമിയുടെ ഈ കൃതിയും തുടര്‍ന്ന് എഴുതിയ മറ്റനേകം കൃതികളും അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. ”പഞ്ചാബിലേക്കുള്ള സ്വാമി ധര്‍മ്മതീര്‍ത്ഥജി മഹാരാജിന്റെ വരവ് ഒരു ദൈവനിയോഗമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഉചിതമായ രീതിയില്‍ നേതൃത്വം നല്‍കുന്നതിനാവശ്യമായ യോഗ്യതയും അനുഭവസമ്പത്തും ജ്ഞാനവും ഉള്‍ക്കാഴ്ചയുമായാണ് അദ്ദേഹം കടന്നുവന്നത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായി ഞാന്‍ ഉടനെ എന്നെത്തന്നെവിട്ടുകൊടുത്തു,” എന്നാണ് ആ സംഘടനയുടെ അന്നത്തെ സെക്രട്ടറി ഹര്‍ഭഗവാന്‍ ഈ ഗ്രന്ഥത്തിന്റെ പ്രസാധകക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1946 ല്‍ ഈ കൃതിക്ക് ഒരു രണ്ടാം പതിപ്പുകൂടി ജാത്പാത് തൊടക്മണ്ഡല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേരു സൂചിപ്പിക്കുന്നതുപോലെ, ഹിന്ദുമതത്തില്‍ ബ്രാഹ്മണിക്കലായ ദുഷ്പ്രവണതകള്‍ എങ്ങിനെ കടന്നുകൂടി ആ മതത്തെ മലിനമാക്കി ഇന്നത്തെ ഘോരമായ അവസ്ഥയിലെത്തിച്ചു എന്ന് ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ പരിശോധിച്ച് വിലയിരുത്തുന്ന ഒരു ഗ്രന്ഥമാണിത്. ജാതിമതചിന്തകളും വിഗ്രഹാരാധനയും പൗരോഹിത്യമേധാവിത്വവും ഒത്തുചേര്‍ന്ന് ഒന്നാണ് ഹിന്ദുമതമെന്നും ഇത് ചതിയുടെയും വഞ്ചനയുടെയും ലോകമാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഈ ദുരാചാരങ്ങള്‍ക്കൊന്നിനും വേദങ്ങളുടെയോ ഉപനിഷത്തുകളുടെയോ ഭഗവദ്ഗീതയുടെയോ പിന്തുണയില്ലെന്നും നൂറ്റാണ്ടുകളായി മതപൗരോഹിത്യമേധാവിത്വം സ്വന്തം കാര്യലാഭത്തിനായി ജനങ്ങളുടെ അജ്ഞതയും ഭീതിയും വളമാക്കി വളര്‍ത്തിയെടുത്തതുമാത്രമാണ് ഇപ്പോള്‍ ഈ കാണുന്ന ഹിന്ദുമതം എന്നും അദ്ദേഹം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഘോരമായ ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ശ്രീ നാരായണഗുരുവിന്റെ ദര്‍ശനം എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്നു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അദ്ദേഹം ഉപസംഹരിക്കുന്നത്.
അക്കാലത്ത് വലിയതോതിലുള്ള അനുവാചകശ്രദ്ധ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ”എനിക്ക് വളരെയധികം മതിപ്പുതോന്നുന്ന ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന പല കാര്യങ്ങളും ഞാനിപ്പോള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥത്തില്‍ സ്പര്‍ശിക്കുന്നവ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ ഈ ഗ്രന്ഥം വളരെ സ്വാഗതാര്‍ഹമായി എനിക്ക് അനുഭവപ്പെട്ടു,” എന്നാണ് ഡോ.ബി.ആര്‍. അംബേദ്കര്‍ സ്വാമിയുടെ ഈ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറെയാണ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് സിക്കുകാരുടെ വകയായ പഞ്ചാബ്‌ലിബ് എന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ കാണാവുന്നതാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, മാറിയ സാഹചര്യത്തില്‍ ഈ ഗ്രന്ഥം സ്വാമി തന്നെ വേണ്ട രീതിയില്‍ പരിഷ്‌കരിച്ച് History of Hindu Imperialism എന്ന പേരില്‍ 1969-ല്‍ പ്രസിദ്ധീകരിച്ചു. സ്വാമി ഈ പുസ്തകത്തിന് ഒരു സ്വതന്ത്ര മലയാള പരിഭാഷയും ‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രംസംഗ്രഹം’ എന്ന അതിന്റെ ഒരു സംഗ്രഹീതപതിപ്പും രചിച്ചത് 1969-ല്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ പ്രത്യേകതകൊണ്ട് ഈ ഗ്രന്ഥം പില്‍ക്കാലത്ത് ദളിത് പ്രസ്ഥാനങ്ങളുടെ സവിശേഷ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ഫലമായി കടുത്തുരുത്തിയിലുള്ള ബാബസാഹേബ് അംബേദ്കര്‍ ഫൗണ്ടേഷന്‍ 1992-ല്‍ ഈ കൃതിയുടെ ഇംഗ്ലീഷ് പതിപ്പ് പുനഃ പ്രസിദ്ധീകരിച്ചു. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഡോ.കെ.എസ് ഭഗവാന്‍ ഈ കൃതി കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ ഡല്‍ഹിയില്‍ മീഡിയ ഹൗസ് എന്ന സ്ഥാപനം ഇതിന്റെ ഒരു എഡിറ്റഡ് പതിപ്പ് 2004-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈത്രി ബുക്‌സ്, തിരുവനന്തപുരം ഈ കൃതി (മലയാളം) അടുത്തയിടെ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
ലാഹോറിലും ഡല്‍ഹിയിലുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോ. അംബേദ്കര്‍, ജിന്ന, രാംഗോപാല്‍ മോഹന്ത, സര്‍ തേജ് ബഹാദൂര്‍ സപ്രു, പോത്തന്‍ ജോസഫ് തുടങ്ങിയ അക്കാലത്തെ പല പ്രമുഖരുമായി അടുത്തിടപെഴകുന്നതിനും തന്റെ മനസ്സിലുണ്ടായിരുന്ന പല പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനും പുതിയ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സ്വാമിക്കു കഴിഞ്ഞു. ഹിന്ദുമതം ഇന്നതാണെന്നു പറഞ്ഞു ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ പര്യാപ്തമായത് ഭഗവദ്ഗീത ഒന്നു മാത്രമാണെന്ന് ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന് തോന്നിത്തുടങ്ങി. ഗീത ആഴത്തില്‍ പഠിച്ചതിന്റെ ഫലമായി യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ തത്ത്വം കുടികൊള്ളുന്നത് ഭഗവദ്ഗീതയിലാണെന്നും, ഏതു മതസ്ഥര്‍ക്കായാലും ഉല്‍പ്പതിഷ്ണുക്കള്‍ക്കായാലും ജാതിമതവ്യത്യാസങ്ങളോ വിഗ്രഹാരാധനയോ ബ്രാഹ്മണമേധാവിത്വവമോ അംഗീകരിക്കാത്ത പരിഷ്‌കൃതാശയര്‍ക്കായാലും സമ്മതമായ ഒരു തത്ത്വചിന്ത ഗീതയിലടങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന് ബോദ്ധ്യമായി. അതുകൊണ്ട് ഗീത ശരിയായ രീതിയില്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി Yoga for all എന്ന ഒരു ഗീതാമതസാരം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. ഈ ഗീതാമതത്തെ പ്രമാണമാക്കി ഹിന്ദുമതത്തെ പരിഷ്‌കരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ ഹിന്ദുമിഷണറി സൊസൈറ്റി എന്ന ഒരു പ്രസ്ഥാനം ആരംഭിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു.
കേരളത്തില്‍ തിരിച്ചെത്തുന്നു
1947-ഓടെ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി ചെമ്പഴന്തിയില്‍ താമസിച്ചുകൊണ്ട് മുന്‍കാലങ്ങളിലെപ്പോലെ ഗുരുദേവദര്‍ശനത്തെ അവംലബമാക്കി പല പ്രവര്‍ത്തനങ്ങളിലും വ്യപൃതമായി കഴിഞ്ഞു. എന്നാല്‍ അക്കാലത്തുണ്ടായ മനംപ്പടുപ്പിക്കുന്ന ചില അനുഭവങ്ങളുടെ ഫലമായി അദ്ദേഹം അവിടം വിട്ടുപോവുകയും ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തിരുപ്പത്തൂരിലെ ക്രിസ്തുകുലാശ്രമത്തില്‍ പോയി താമസം തുടങ്ങുകയും ചെയ്തു, കുറെക്കാലത്തെ ധ്യാനമനനങ്ങളെത്തുടര്‍ന്ന് അദ്ദേഹം 1949 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്തുവെച്ച് സി. എം. എസ്. ക്രൈസ്തവസഭയില്‍ നിന്ന് ജ്ഞാനസ്‌നാനമേറ്റ് ആ സഭയില്‍ ചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍ പ്രശ്തനായിത്തീരുകയുമാണുണ്ടായത്. ഇതോടെ അദ്ദേഹം ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ നിന്ന് ഔപചാരികമായി രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അദ്ദേഹം കേളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധഭാഗങ്ങളിലുളള പളളികളും ആശ്രമങ്ങളിലും മറ്റുമായി കഴിയുകയും ഒട്ടേറെ പുസ്തകങ്ങള്‍ രചിക്കുകയും ആത്മീയവും സാമൂഹികവുമായ പലവിധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി കഴിയുകയും ചെയ്തു.
ക്രിസ്തുവും ക്രിസ്തുമതവും തനിക്ക് എങ്ങനെ പ്രചോദനവും ആശ്വാസവുമായിത്തീര്‍ന്നുവെന്ന് അദ്ദേഹം hinduism and christianity എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഹിന്ദുമതവും ക്രിസ്തുമതവും’ എന്ന പേരില്‍ സ്വാമിതന്നെ ഈ കൃതി മലയാളത്തിലും എഴുതിട്ടുണ്ട്. ”ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് വളരെ ശാന്തവും അഗാധവുമായ ഒരു ആത്മീയവളര്‍ച്ചയാണ്. അല്ലാതെ മാനസികമായ എന്തെങ്കിലും ക്ഷോഭങ്ങളുടെ ഫലമായി ഉണ്ടായിട്ടുളള വിപ്ലവമല്ല അതൊന്നും. ഗീതയില്‍നിന്ന് ക്രിസ്തുവിലേക്കുളള മാറ്റം ഒരു വലിയ മാറ്റമല്ലായിരുന്നുവെന്നും ഇന്നലെയും ഇന്നും തമ്മിലുളള വ്യത്യാസംമാത്രമായെ തനിക്ക് ഇത് തോന്നിയുളളു” എന്നതാണ് തന്റെ മതംമാറ്റത്തെക്കുറിച്ച് ഈ കൃതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ജാതിയും മതവും ഉപേക്ഷിച്ച ഒരു സംന്യാസിക്കിങ്ങിനെ ഔപചാരികമായി ക്രിസ്തുമതം സ്വീകരിക്കാന്‍ കഴിയുമെന്ന് ഒരിടത്തും അദ്ദേഹം വ്യക്തമാക്കുന്നില്ല. അദ്ദേഹം ഒരു കാലത്തും വ്യവസ്ഥാപിത ക്രൈസ്തവപ്രസ്ഥാനങ്ങളോട് ചേര്‍ന്നുപോയിരുന്നില്ലെന്നും എക്കാലത്തും ഒരു സന്യാസിയുടെ സര്‍വ്വസംഗപരിത്യാഗശീലവും നിര്‍മ്മതയും പുലര്‍ത്തിയിരുന്നതായും അദ്ദേഹത്തിന്റെ ആത്ഥകഥയില്‍ നിന്നും മനസ്സിലാക്കാം. നിയമപരമായി കുടുംബബന്ധങ്ങള്‍ ഒഴിവാക്കിയതായി പ്രമാണം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടാണ് അദ്ദേഹം സന്യാസജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് പൂര്‍വ്വാശ്രമത്തിലെ തന്റെ കുടുംബത്തില്‍നിന്ന് സഹായത്തിന് വിളിവന്നപ്പോള്‍ അഞ്ചുവര്‍ഷത്തോളം അദ്ദേഹം അവിടെചെന്ന് താമസിക്കുകയും ചെയ്യുന്നുണ്ട്.
അവസാന നാളുകള്‍
തന്റെ ജീവിതാവസാനം മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് വേണ്ട പല കരുതലുകളും അദ്ദേഹം ചെയ്തുവെച്ചു. തന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുളള ഒരു രൂപരേഖ തയ്യാറാക്കിയതും തന്റെ പേരിലുണ്ടായിരുന്ന പണം അതിനായി വിനിയോഗക്കേണ്ടതിനെക്കുറിച്ചുളള വ്യവസ്തകളും അദ്ദേഹം അവസാനകാലത്ത് കഴിഞ്ഞിരുന്ന തിരുവനന്തപുരത്ത് നന്തന്‍കോട്ടുളള ആനത്തറവീട്ടിലെ എന്‍. സാമുവല്‍ എന്ന സ്‌നേഹിതനെ പറഞ്ഞേല്‍പ്പിച്ചിരുന്നു. സ്വന്തം ശവസംസ്‌കാരച്ചടങ്ങിനുളള തുകവരെ അദ്ദേഹം നേരത്തെ ഈ സ്‌നേഹിതനെ ഏല്‍പ്പിച്ചു. ആ സ്‌നേഹിതന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ 1976 ജൂലൈ 19-ന് അദ്ദേഹം നിര്യാതനായി. ക്രിസ്തീയമതപ്രകാരമുളള ശവസംസ്‌കാരച്ചടങ്ങുകളോടെ അദ്ദേഹത്തിന്റെ ശരീരം തിരുവനന്തപുരത്ത് പാളയം സി.എസ്.ഐ. പളളി സെമിത്തേരിയില്‍ അടക്കുകയാണ് ചെയ്തത്. ലളിതമായ രീതിയില്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും അവിടെ കാണാവുന്നതാണ്.
പിന്‍ക്കാലത്ത് സ്വാമിയുടെ സ്മരണക്കായി എന്‍. സാമുവല്‍ തിരുവനന്തപുരം ജില്ലയിലെ കരകുളത്തും മൈലാടുംപാറയിലും ഓരോ ക്രിസ്ത്യന്‍ പളളികള്‍ പണിയിച്ചു. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ മെമ്മോറിയല്‍ സി.എസ.്‌ഐ ചര്‍ച്ച് എന്നാണ് അവയുടെ പേര്. ഒരു സന്യാസിയുടെ സ്മരണക്കായി ഒരു ക്രിസ്ത്യന്‍സ്‌നേഹിതന്‍ ക്രിസ്ത്യന്‍ പളളികള്‍ പണിതുയര്‍ത്തിയതിലെ അന്യാദൃശ്യത സ്വാമിയുടെ ജീവിതംപോലെ തന്നെ തികച്ചും നാടകീയമായ ഒരു സംഭവമാണെന്നു പറയാം.
തിരുശേഷിപ്പുകള്‍
ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് ശ്രീനാരായണധര്‍മ്മസംഘത്തില്‍ നിന്ന് സ്വാമി ഔപചാരികമായി രാജിവെച്ചെങ്കിലും ഒരിക്കലും തന്റെ ചിന്തയില്‍ നിന്നും പ്രവൃത്തികളില്‍നിന്നും അദ്ദേഹം ശ്രീനാരായണഗുരുവിനെ ഉപേക്ഷിച്ചിരുന്നില്ല. പളളിയിലെ തന്റെ മുറിയില്‍ അദ്ദേഹം ഗുരുവിന്റെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. താന്‍ മതം മാത്രമേ മാറിയുളളു, ഗുരുവിനെ മാറിയില്ല, എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു ജാതി ഒരു മതം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി, പലമതസാരവുമേകം തുടങ്ങിയ ഗുരുവിന്റെ വചനങ്ങളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും കണക്കാക്കാവുന്നതാണ്. ഇക്കാരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നത്. സ്വന്തം കൃതികളുടെയെല്ലാം പകര്‍പ്പവകാശം ഉപേക്ഷിച്ചതായും അവആര്‍ക്കുവേണമെങ്കിലും പരിഭാഷപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്യാമെന്ന കാര്യം പുസ്തകങ്ങളില്‍ അദ്ദേഹം രേഖപ്പെടുത്തിവെയിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം പ്രസിദ്ധീകരിച്ചതും ഇപ്പോള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുളളതുമായ സ്വാമിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള മിക്ക കൃതികളും എല്‍.എം.എസ്. ബുക്ക് ഡിപ്പോ, പുത്തന്‍ചന്ത, തിരുവനന്തപുരം എന്ന സ്ഥാപനമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചില കൃതികളുടെ പ്രസാധകനായി സ്വാമിയുടെ പേരും മറ്റും ചില കൃതികളുടെ പ്രസാധകനായി എന്‍. സാമുവല്‍ ബി.എ., ആനത്തറ, ചാരാച്ചിറ, തിരുവനന്തപുരം എന്ന പേരും കാണുന്നുണ്ട്. മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി. എസ്. ഐ. പാര്‍സനേജ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, തൃശുര്‍ ആണ് ഹിന്ദുമതവും ക്രിസ്തുമതവും പ്രസിദ്ധീകരിച്ചത്.
സ്വാമി രചിച്ച ഗുരുവിന്റെ ജീവചരിത്രപഠനഗ്രന്ഥമായ A Prophet of Peace or Sree Narayana Gurudev of Malabar ഏറെ പ്രശസ്തമാണ്. അനേകംപേര്‍ ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004 ല്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രസിദ്ധീകരിച്ചതായിരിക്കണം ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
http://www.sreenarayanaguru.in/content/prophet-peace നോക്കുക.
സ്വാമിതന്നെ ഇതിന് ‘ശ്രീനാരായണ ഗുരുദേവന്‍ അഥവാ സമാധാനപ്രവാചകന്‍’ എന്ന പേരില്‍ ഒരു സ്വതന്ത്ര മലയാളപരിഭാഷയും രചിച്ചിട്ടുണ്ട്.
സ്വാമിയുടെ Sree Narayana Gurudev – The Prophet of the new order എന്ന ഒരു ലഘുകൃതി പോക്കറ്റ് എഡിഷനയി ശിവഗിരി മഠം പ്രസിദ്ധീകരിച്ചത് ഇപ്പോഴും വില്‍പ്പനയിലുണ്ട്. ശിവഗിരി മഠം അദ്ദേഹത്തിനര്‍പ്പിച്ച ശ്രദ്ധാഞ്ജലിയായി ഇതിനെ കണക്കാക്കാവുന്നതാണ്. ‘ശ്രീനാരായണ ഗുരുദേവ് – നവയുഗ് കെ പൈഗംഹൃബര്‍’ എന്ന പേരില്‍ ഇതിന്റെ ഒരു ഹിന്ദി പരിഭാഷ ചെമ്പഴന്തിയിലെ ശ്രീനാരായണ പബ്ലിഷിങ്ങ് ഹൗസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സച്ചിദാനന്ദസ്വാമികള്‍ , സ്വാമി ധര്‍മ്മതീര്‍ത്ഥരുടെ ഏതാനും ലേഖനങ്ങളും ലഘുകൃതികളും സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുളളത് ഇപ്പോഴും ലഭ്യമാണ്. ശ്രീനാരായണ ഗുരുദേവമാഹാത്മ്യം, മാതൃഹൃദയം , സ്വതന്ത്രമനുഷ്യരുടെ മതം, സ്വതന്ത്ര ഇന്ത്യ എങ്ങോട്ട്? ക്രൈസ്തവ സര്‍വ്വോദയം Hinduism and Christianity, Are all religions same ?, Yoga of Christ, Yoga for all, The secret of happy homelife, The true way, Hints on presentatin of Gospels, Sarvodaya Democracy തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. ഇവയില്‍ പലതും ഇപ്പോള്‍ കണ്ടുകിട്ടാനില്ല.
അദ്ദേഹത്തിന്റെ ആത്മകഥയാണ് എടുത്തുപറയത്തക്ക മേന്മയുളള മറ്റൊരു കൃതി. മലയാളത്തിലെഴുതിയ ആത്മകഥയുടെ കൈയ്യെഴുത്തുപ്രതി ആത്മസ്‌നേഹിതനായിരുന്ന സി. ആര്‍. കേശവന്‍ വൈദ്യരെ 1947-ല്‍ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 1987-ല്‍ മാത്രമാണ് വൈദ്യര്‍ക്ക് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനായത്. സ്വാമിയുടെ ആത്മകഥാപരമായ വിവരങ്ങളും ക്രിസ്തുമതത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും വിവരിക്കുന്ന ഗ്രന്ഥമാണ് Hinduism and Christianity and The Religion of Free Pepole. തികച്ചും നിസ്സംഗനായി മാറിനിന്ന് വേറെ ആരുടെയോ ജീവിതം കണ്ടു വിവരിക്കുന്നതുപോലെയുളള ഒരു ശൈലിയാണ് ഇരുഭാഷകളിലുമുളള ഈ ആത്മകഥകള്‍ ആദ്ദേഹം രചിച്ചിട്ടുളളത്. മലയാളപുസ്തകത്തില്‍ സന്യാസം സ്വീകരിക്കുന്നതുവരെയുളള കാലം വിവരിക്കുന്നത് ‘കുഞ്ഞപ്പൂ’ എന്ന ഗുപ്തനാമത്തിലും അതിനുശേഷമുളള കാര്യങ്ങള്‍ വിവരിക്കുന്നത് ധര്‍മ്മതീര്‍ത്ഥന്‍ എന്ന പേരിലുമാണ്. ഇംഗ്ലീഷിലാകട്ടെ He, His, Him, Dharmatheerthan എന്നിങ്ങനെയാണ് സ്വയം പരാമര്‍ശക്കുന്നത്. ആത്മകഥകളുടെ ലോകത്ത് തികച്ചും സവിശേഷമായ ഒരു രീതിയാണിതെന്നു കാണാം. സര്‍വ്വസംഗപരിത്യാഗിയായ ഒരു സന്യാസിക്കുമാത്രം സാധ്യമാക്കുന്ന ഒരപൂര്‍വ്വ സിദ്ധിവിശേഷമാണ് സ്വന്തം ജീവിതത്തോടും പ്രവര്‍ത്തികളോടും കാണിക്കുന്ന ഈനിര്‍മ്മത. ഈ കൃതിയിലുടനീളം പല സംഭവങ്ങളോടും ആദ്ദേഹം കുലീനവും വിവേകപൂര്‍ണ്ണവുമായ ഒരുതരം മൗനം പാലിക്കുന്നതായി കാണാം. ശ്രീ നാരായണധര്‍മ്മസംഘം രൂപീകരണം, തുടര്‍ന്നു നടന്ന സ്വത്തുകേസുകള്‍, ശിവഗിരിയില്‍നിന്നുളള ഇറങ്ങിപ്പോക്ക് തുടങ്ങി തുറന്നു പറഞ്ഞിരുന്നെങ്കില്‍ വിവാദമായേക്കാമായിരുന്ന വിഷയങ്ങളിലാണ് അദ്ദേഹം ഇത്തരത്തില്‍ മൗനം പാലിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരുവായിത്തീര്‍ന്ന ചെമ്പഴന്തിയിലെ 1110-ലെ ഗുരുജയന്തിയാഘോഷങ്ങളെക്കുറിച്ച് സ്വാമിയുടെ സ്വന്തം വാക്കുകളിലൂടെയല്ല, മറിച്ച് സി. ആര്‍. കേശവന്‍ വൈദ്യര്‍ ആത്മകഥയ്‌ക്കെഴുതിയ ആമുഖത്തില്‍ നിന്നാണ് നാം മനസ്സിലാക്കുന്നത്.
ഗുരുവിനെയും ഗുരുദര്‍ശനത്തെയും വികലമായി മനസ്സിലാക്കുകയും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരെപ്പോലെയുളള യഥാര്‍ത്ഥ ഗുരുദേവശിഷ്യരെ ആരും ഓര്‍ക്കാറില്ല. പ്രബല ശ്രീനാരായണ പ്രസ്ഥാനങ്ങളും ക്രൈസ്തവപ്രസ്ഥാനങ്ങളുമെല്ലാം സ്വാമിയെയും ആദ്ദേഹത്തിന്റെ സംഭാവനകളെയും പാടെ വിസ്മരിച്ച ഈ കാലത്ത് നവീനാശയങ്ങളും പഠനോപാധികളും ഉപയോഗപ്പെടുത്തുന്ന ഉല്‍പ്പതിഷ്ണുക്കള്‍ സ്വാമിയുടെ കൃതികളുടെ യഥാര്‍ത്ഥ മഹത്ത്വം മനസ്സിലാക്കി അവയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കാര്യമോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
റെഫറന്‍സ്:
1. ആത്മകഥ – സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ പ്രസാധകന്‍ : സി. ആര്‍. കേശവന്‍ വൈദ്യര്‍, ഇരിങ്ങാലക്കുട (1987)
2. Hinduism and Christianity and The Religion of Free Pepole- Swami John Dharmatheerthar
3. History of Hindu Imperialism- Swami John Dharmatheerthar (1969) Published by N.Samuel, B.A, Anathara, Charachira, Thiruvananthapuram
4. ഹൈന്ദവദുഷ്പ്രഭുത്വചരിത്രം – സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍. പ്രസാധകന്‍ : എന്‍. സാമുേവല്‍ ബി.എ. ആനത്തറ, ചാരാച്ചിറ, തിരിവനന്തപുരം (1969)
5. ഹിന്ദുമതവും ക്രിസ്തുമതവും: പ്രസാധകര്‍ : മിഷന്‍ റ്റു ദി ഹിന്ദുസ് കമ്മിറ്റി, സി എസ്. ഐ പാര്‍സനേജ്, മിഷന്‍ക്വാര്‍ട്ടേഴ്‌സ്, തൃശൂര്‍.(1953)
6. ശ്രീനാരായണ ഗുരുദേവന്‍ – ജീവിതചരിത്രവും തത്ത്വദര്‍ശനവും എഡിറ്റര്‍ & പബ്ലിഷര്‍- സച്ചിദാനന്ദസ്വാമി, ഗായത്രി ആഷ്രമം, ചാലക്കുടി (2006)
7. ശ്രീനാരായണ മതം – അഡിവ. സി. പി. മേനേന്‍ (സ്വാമി ജോണ്‍ ധര്‍മ്മ തീര്‍ത്ഥര്‍) മംഗളോദയം പ്രസ്സ് തൃശൂര്‍ (1926)
8. Annihilation of Caste – Dr.b.R.Ambedkar. The critical annotated edition by Navayana Publishing House, New Delhi (2014)
____________________________
പി.അർ.ശ്രീകുമാർ
(ദീര്‍ഘകാലമായി നാരായണഗുരുകുലത്തിന്റെ സഹചാരിയാണ് ലേഖകന്‍. ഇപ്പോള്‍ കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസീല്‍ (KUFOS) സെക്ഷന്‍ ഓഫീസര്‍. email :appukkily@gmail.com

ശിവഗിരി : സ്ഥിതിചെയ്യുന്ന സ്ഥലവും ശബ്ദാര്‍ത്ഥവും

ശിവഗിരി എന്നതൊരു സമസ്ഥപദമാണ്.ഇതിന് ശിവന്‍റെ ഗിരി എന്നും (കൈലാസം),ശിവമായ ഗിരി (മംഗളകരമായ,ഐശ്വര്യപൂര്‍ണ്ണമായ) എന്നെല്ലാം അര്‍ത്ഥം പറയാം.പുരാണ ഇതിഹാസങ്ങളില്‍ എല്ലാം ശിവഗിരി എന്നത് ശിവന്‍റെ ആസ്ഥാനമായ കൈലാസം എന്നാണ് അര്‍ത്ഥം പറയുന്നത്.എന്നാല്‍ സംസ്കൃത നിഖണ്ടുകാരന്‍മാര്‍ രണ്ടാമത് പറഞ്ഞ അര്‍ത്ഥങ്ങളും നല്‍കുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ കേരളത്തിലെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശവും ശിവഗിരി എന്ന് അറിയപ്പെടുന്നു.സഹ്യപര്‍വ്വത നിരയില്‍ ഈ സ്ഥലത്തോട് ചേര്‍ന്ന്കിടക്കുന്ന ഒരു മലയുടെ പേരും ശിവഗിരി എന്നാണ്.(ഈ മലയുടെ തെക്ക്പടിഞ്ഞാറ് ചരുവില്‍ നിന്നുമാണ് പെരിയാര്‍ ഉത്ഭവിക്കുന്നത്).ഈ മലയോടു ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം പ്രസ്തുത സ്ഥലത്തിന് ശിവഗിരി എന്ന പേരുണ്ടായത്.വടക്കേ ഇന്ത്യയിലും,മഹാരാഷ്ട്രയിലും ശിവഗിരി എന്ന പേരില്‍ സ്ഥലങ്ങള്‍ ഒള്ളതായി പോസ്റല്‍ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന ശിവഗിരി ഇതൊന്നുമല്ല.
തിരുവനന്തപുരം ജില്ലയില്‍ ,ചിറയന്‍കീഴ്‌ താലൂക്കില്‍,വര്‍ക്കല വില്ലേജില്‍,വര്‍ക്കല മുനിസിപ്പല്‍ പരിധിയില്‍ കൈതക്കോണം കുന്നിന്റെ പടിഞ്ഞാറ് അറ്റത്തും താഴ്വരയിലുമായി(ലേഖനം എഴുതിയ സമയത്തുണ്ടായിരുന്ന സ്ഥല വിഭജനം ആണ് ഇത്) സ്ഥിതിചെയ്യുന്ന ആശ്രമ സമുച്ചയമാണ്‌ ശിവഗിരി.ഇതിന്റെ സ്ഥാപകന്‍ ശ്രീ നാരായണ ഗുരുദേവനാണ്.ഗുരുദേവന്റെ സമാധി സ്ഥലവും ഇവിടെ തന്നെയാണ്.സര്‍വ്വമംഗളകാരിയായ ശാരദാദേവിയെയാണ് ഗുരുദേവന്‍ ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശ്രീനാരായണ ധര്‍മ്മ സംഘം എന്ന പേരില്‍ ഗുരുദേവന്‍ തന്റെ അനുയായികളായ സന്യാസി വര്യന്മാര്‍ക്ക് വേണ്ടി ഗുരുദേവന്‍ ഒരു സംഘടനയുണ്ടാക്കി.ഈ സംഘത്തിന്റെ കേന്ദ്രകാര്യാലയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.സംസ്ഥാനത്തിന് അകത്തും പുറത്തും ശിവഗിരി വകയായിട്ടുള്ള ആശ്രമങ്ങള്‍,ക്ഷേത്രങ്ങള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍,ആതുരാലയങ്ങള്‍,ഭൂസ്വത്തുക്കള്‍,മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം ഭരണം നിര്‍വ്വഹിക്കുന്നത് ഇവിടെ നിന്നുമാണ്.കേരളത്തിലെ അതിപ്രസിധമായ തീര്‍ഥാടകകേന്ദ്രങ്ങളില്‍ ഒന്നായ ശിവഗിരിയില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 30,31,ജനുവരി 1 എന്നീ തീയതികളില്‍ നടന്നുകൊണ്ടിരിക്കുന്ന തീര്‍ഥാടനത്തില്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്നു.ഈ മഹോത്സവത്തില്‍ ദേശീയ,അന്തര്‍ദേശീയ തലത്തില്‍ നിന്നും പ്രമുഖരായ നേതാക്കളും,വാഗ്മികളും,സന്യാസി വര്യന്മാരും ജാതി മതഭേദമന്യേ പങ്കെടുക്കുന്നു.മതം,സംസ്കാരം,ദര്‍ശനം,സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ മഹാസമ്മേളനങ്ങള്‍,ഉന്നത നിലവാരം പുലര്‍ത്തുന്ന കലാപരിപാടികള്‍ എന്നിവ നടത്തിവരുന്നു.
തിരുവനന്തപുരം ജലപാതയില്‍,വര്‍ക്കല വലിയ തുരപ്പിനോട് ചേര്‍ന്ന് ശിവഗിരി സ്ഥിതിചെയ്യപ്പെടുന്നു.ഒരുകാലത്ത് തിരുവിതാംകൂറിലെ പ്രാധാന ഗതാഗത മാര്‍ഗ്ഗമായിരുന്ന ഈ ജലപാത പ്രസ്തുത തുരപ്പിലൂടെയായിരുന്നു കടന്നുപോയിരുന്നത്.കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ചരക്കുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുക എന്നതാണല്ലോ ജല ഗതാഗതം കൊണ്ടുള്ള ഒരു നേട്ടം.(ഇങ്ങനെ തെക്കന്‍ പ്രദേശങ്ങളിലേക്ക് അയച്ചിരുന്ന ചരക്കുകള്‍ തിരുവനന്തപുരത്ത് ചാക്കയിലും വല്ലക്കടവിലും സംഭരിച്ച് അവിടം വലിയ വ്യാപാരകേന്ദ്രമാക്കിയിരുന്നു.ഇത് ധാരാളം ആളുകള്‍ക്ക് തൊഴിലും നേടികൊടുത്തിരുന്നു.സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകളുടെ അശ്രദ്ധകാരണം ഈ ജലപാത ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.)
നാഷണല്‍ ഹൈവേയില്‍ കല്ലമ്പലത്ത് നിന്നും ഏതാണ്ട് 5 കി.മി,പാരിപ്പള്ളിയില്‍ നിന്നും അയിരൂര്‍ നടയറവഴി 7 കി.മി റുംയാത്ര ചെയ്‌താല്‍ ശിവഗിരിയില്‍ എത്താം.തീവണ്ടി മാര്‍ഗ്ഗം വര്‍ക്കലയില്‍ എത്തിച്ചേരുവാന്‍ സാധിക്കും.എല്ലാ പ്രധാന തീവണ്ടികള്‍ക്കും ഇന്ന് വര്‍ക്കലയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കി.മി ദൂരം മാത്രമാണ് ആശ്രമത്തിലേക്കുള്ളത്.
പഴയ വേണാടുരാജ്യം കന്യാകുമാരി മുതല്‍ ഇടവാ വരെയായിരുന്നല്ലോ.അതായത് വര്‍ക്കലയുടെ വടക്കേ അതിരില്‍ വേണാട് അവസാനിച്ചിരുന്നു.വേണാടിന്റെ മറ്റൊരു പേരായിരുന്നു തിരുവിതാംകൊട്.ഇടവായ്ക്ക് തെക്ക്,വക്കത്തിന് വടക്ക് ,നാഷണല്‍ ഹൈവേയില്‍ പാരിപ്പള്ളി,നാവായിക്കുളം,കല്ലമ്പലം എന്നീ സ്ഥലങ്ങള്‍ക്കു പടിഞ്ഞാറ് കടലോരം വരെയുള്ള ഈ വിശാലമായ പ്രദേശം വര്‍ക്കലയുടെ മേല്‍വിലാസത്തില്‍ ആണ് എന്നും അറിയപ്പെടുന്നത്.എന്നാല്‍ വര്‍ക്കല മുനിസിപ്പല്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി വര്‍ക്കല എന്ന പേരില്‍ അറിയപ്പെടുന്നോള്ളൂ.
കടപ്പാട് : ശ്രീ കെ.കെ മോഹനന്‍ (ശിവഗിരി ചരിത്രം)

ശ്രീനാരായണ ധർമ്മം.


ശ്രീ നാരായണ ധർമ്മം ആയിരത്തി ഒരു നൂറ് ചിങ്ങത്തിൽ വർക്കല ശിവഗിരി മഠത്തിൽ വച്ച് ശ്രീ നാരായണ ഗുരുദേവൻ അരുളിചെയ്തിട്ടുള്ള ഉപദേശങ്ങളാകുന്നു. ഈ ധർമ്മോപദേശങ്ങൾ പദ്യ രൂപേണ എഴുതുന്നതിനു ഗുരുദേവൻ എന്നെ ചുമതലപ്പെടുത്തി.അതിനുസരിച്ച് അപ്പോഴപ്പോൾ എഴുതി ഗുരുദേവനെ അന്നന്നു വായിച്ചു കേൾപ്പിക്കുകയും ആവശ്യമായ തിരുത്തുകൾ ഗുരുദേവന്റെ ആജ്ഞ അനുസരിച്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു മാസം കൊണ്ടാണ് ഈ ഗ്രന്ഥം എഴുതി തീർന്നിട്ടുള്ളത്.'ദേശകാലോചിതം കർമ്മ ധർമ്മമിത്യഭിധീയതേ' എന്ന സ്മൃതി വാക്യമനുസരിച്ച് ഓരോ കാലങ്ങളിലും ദേശങ്ങളിലും ജനങ്ങളുടെ ആചാരങ്ങളും മതങ്ങളും മാറി മാറിക്കൊണ്ടിരിക്കും. വേഷവും ഭാഷയും ഭിന്നഭിന്നങ്ങളായിരുന്നാലും ആചാരങ്ങൾക്കും സിദ്ധാന്തങ്ങൾക്കും മനുഷ്യരിൽ ഐക്യരൂപമുണ്ടാകേണ്ടതാകയാൽ ഈ തത്വം ആധാരമാക്കിയിട്ടുള്ളതാണ് ഇതിലെ പ്രതിപാദ്യ വിഷയങ്ങൾ. മാത്രമല്ല അന്യായവും ആഡംബരവും അനാവശ്യവുമായി പലതരത്തിൽ ധനം ദുർവ്യയം ചെയ്തു നടത്തുന്ന ആചാരങ്ങളേയും നടപടികളേയും തടയേണ്ടത് കാലോചിതമാണെന്ന് കരുതി ത്രികാലജ്ഞനായ ഗുരുദേവൻ മുപ്പത്തിയൊൻപത് വർഷങ്ങൾക്കു മുമ്പ് ആജ്ഞാപിച്ചിട്ടുള്ള ഇതിലെ സിദ്ധാന്തങ്ങളിൽ പലതും ഇതിനകം നടപ്പിൽ വന്നിട്ടുണ്ട്.ഇതിലെ ധർമ്മോപദേശങ്ങൾ ഓരോരുത്തരും ആചരിക്കുന്നതാകയാൽ വിവിധ മതൈ ക്യത്തിനും വിശ്വാ സൈക്യത്തിനും ക്ഷേമത്തിനും ലോകശാന്തിക്കും അന്യ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടി വരികയില്ല. ഇതിലെ പ്രതിപാദ്യ വിഷയങ്ങൾ ശ്രീ നാരായണ ഗുരുദേവൻ അരുളിചെയ്തിട്ടുള്ളതുകൊണ്ട് ഈ ഗ്രന്ഥത്തിന് 'ശ്രീ നാരായണ ധർമ്മം എന്ന് നാമകരണം ചെയ്തിരിക്കുന്നു.
ഇതിന്റെ വ്യാഖ്യാനം ഏറ്റവും സുഗ്രഹമായിട്ടുണ്ട്. പ്രസ്തുത വ്യാഖ്യാനത്തിന് 'സാരാർത്ഥ ബോധിനി ' എന്ന നാമകരണം ഉചിതമാകുന്നു. വ്യാഖ്യാതാവായ ശ്രീ നാരായണ തീർത്ഥർ സ്വാമികളുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
സ്വാമി ആത്മാനന്ദ
ശ്രീ നാരായണ സേവാ ശ്രമം.

മരുന്നുമാമല നിങ്ങൾക്കും കാണാം


ഗുരുദേവന്റെ മരുത്വാമല തപസ് അനാവരണം ചെയ്യുന്ന മരുന്നുമാമല ഡോക്യുഫിക്ഷൻ www.maruthwamala.com എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാം.
The Holy Land of Maruthwamala is at Pottayadi near Nagercoil.The mountaintop is believed to be the fallen portion of a medicine hill that Hanuman carried from the Himalayas during the Rama Ravana war.The land flanked by sea on all the three…
MARUTHWAMALA.COM

ഗുരുപുഷ്പാഞ്ജലി മന്ത്രം

1.ഓം ശ്രീ നാരായണ പരമഗുരവേ നമഃ
പരമഗുരുവായ (ജ്ഞാന പ്രകാശം കൊണ്ട് അജ്ഞാനാന്ധകാരം അകറ്റുന്ന മഹാനായ ഗുരുവായ) ശ്രീനാരായണ നായിക്കൊണ്ട് നമസ്കാരം (ഗുണോത്കർഷ ബുദ്ധിയോടെ കൈയ്യും ശിരസ്സും ചേർത്തു പിടിക്കുകയാണ് നമസ്കാരം) .നാരന്മാർ - ജീവാത്മാക്കൾ - അവർക്ക് ആശ്രയമായുള്ളവൻ നാരായണൻ എന്നും അർത്ഥം പറയാം. ഗുരുദേവൻ ഈശ്വരാംശത്തിന്റെ അവതാരമാണ് ,ഈശ്വരനാണ്. നമസ്കരിക്കുവാൻ യോഗ്യനുമാണ്
2. ഓം സംസാരതാപശമനായ നമഃ
സംസാരതാപത്തെ - ചൂട് ദും: ഖം -താപം (ആധ്യാത്മികം ആധിദൈവികം ആധിഭൗതികമെന്ന താപത്രയം) ശമിപ്പിക്കുന്നവൻ സംസാരതാപ ശമനൻ
3.ഓം മനുഷ്യവിഗ്രഹായ നമഃ
മനുഷ്യ ശരീരം പൂണ്ട നാരായണനായിക്കൊണ്ടു നമസ്കാരം
4.ഓം സത്ത്വഗുണോത്തമായ നമഃ
സത്ത്വം, രജസ്സ്,തമസ്സ് എന്നീ മൂന്നു ഗുണങ്ങളിൽ പ്രകാശരൂപമായ സത്ത്വഗുണം കൊണ്ട് അത്യുത്കൃഷ്ടൻ - സത്ത്വഗുണോത്തമൻ.
5.ഓം പ്രഹൃഷ്ടാത്മനേ നമഃ
അത്യന്തം ഹൃഷ്ടമായ - സന്തുഷ്ടമായ - ആത്മാവോടു (ഹൃദയത്തോട് ) കൂടിയവൻ പ്രഹൃഷ്ടാത്മാവ്. ആത്മശബ്ദത്തിനു അനേകം അർത്ഥമുണ്ട് - ശരീരം, ഹൃദയം, ജീവാത്മാവ്, പരമാത്മാവ്, സ്വരൂപം എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ സന്ദർഭമനുസരിച്ച് ഉചിതമായ അർത്ഥം സ്വീകരിക്കണം. സന്തോഷാദികൾ ഹൃദയ (മനസ്സ്) ത്തിന്റെ ഗുണങ്ങളാണ്
6.ഓം വീതരാഗ ഭയക്രോധ ശോക മോഹ മാനസായ നമഃ
രാഗം, ഭയം, ക്രോധം,ശോകം,മോഹം എന്നിവയില്ലാത്ത മാനസ (ഹൃദയ�)ത്തോടു കൂടിയവൻ വീതരാഗഭയ ക്രോധശോകമോഹമാനസൻ
7. ഓം അവ്യായായ നമഃ
വ്യയം - മാറ്റം ഇല്ലാത്തവൻ.ജന്മം, സ്ഥിതി, പരിണാമം (മാറ്റം), വൃദ്ധി,ക്ഷയം, നാശം എന്ന ആറു വികാരങ്ങൾ ഇല്ലാത്തവൻ അവ്യയൻ
8. ഓം നിർമ്മലായ നമഃ
ശാരീരികവും മാനസികവുമായ മലം - മാലിന്യം ഇല്ലാത്തവൻ. കാപട്യം, വഞ്ചന, ദുഷ്ട ചിന്ത, കള്ളത്തരം മുതലായവ മനോ മലങ്ങളാണ്. ഹിംസ, ദുർഗന്ധം, വിളർച്ച, രോഗങ്ങൾ മുതലായവ ശാരീരിക മലങ്ങളാണ്.ഇത്തരം മലമില്ലാത്തവൻ നിർമ്മലൻ
9 . ഓംനിഗമാന്തജ്ഞായ നമഃ
നിഗമം- വേദം, നിഗമാന്തം - വേദാന്തം-ഉപനിഷത്ത്. ആത്മവിദ്യ അറിയുന്നവർ നിഗമാന്തജ്ഞൻ.വേദം-അറിവ് - വേദാന്തം. അറിവിന്റെ പരമകാഷ്ഠ. ?നിരതിശയമായ അറിവ് വേദാന്തം. അതിനെ കടത്തി നിൽക്കുന്ന മറ്റൊരു.അറിവില്ലാത്തതു കൊണ്ട് അതു അറിവിന്റെ പരമകാഷ്ഠ- പരബ്രഹ്മം - അതു സാക്ഷാത്കരിച്ചവൻ നിഗമാന്തജ്ഞൻ -ബ്രഹ്മജ്ഞൻ.
10. ഓം ആജ്ഞാനുവർത്തിലോകായ നമഃ
തന്റെ ആജ്ഞയെ- ഉപദേശത്തെ അനുവർത്തിക്കുന്ന - പിന്തുടരുന്ന ലോകരോട് ( ജനങ്ങളോട് ) കൂടിയവൻ ആജ്ഞാനുവർത്തി ലോകൻ
11.ഓം സച്ചിദാനന്ദ സ്വരൂപായ നമഃ
സത്ത് (ഉണ്മ ), ചിത്ത് (ചൈതന്യം -ജ്ഞാനം), അനന്ദം ഇവയാകുന്ന സ്വരൂപമുള്ളവൻ - സത്യം, ജ്ഞാനം, ആനന്ദം ഇവ ബ്രഹ്മസ്വരൂപമാണ് .അതുകൊണ്ട് ശ്രീനാരായണൻ ബ്രഹ്മസ്വരൂപനെന്നു സിദ്ധിക്കുന്നു
12.ഓം അഗ്രാഹ്യായ നമഃ
ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കുവാൻ കഴിയാത്തവനാന്ന് അഗ്രാഹ്യൻ. വാക്കും മനസ്സും മറ്റിന്ദ്രീയങ്ങളും ആ ബ്രഹ്മത്തെ ഗ്രഹിപ്പിക്കുവാൻ കഴിയാതെ മടങ്ങുന്നു എന്ന ഉപനിഷദ് വചനങ്ങൾ കൊണ്ടു മാത്രം ഗ്രഹിക്കാവുന്ന ബ്രഹ്മം ഔപനിഷദമാണ്.
13.ഓം ദേഹാത്മ ബുദ്ധിനിഹന്ത്രേ നമഃ
ദേഹം തന്നെയാണ് ആത്മാവെന്നുള്ള ബുദ്ധിയെ- ഭ്രമജ്ഞാനത്തെ - നശിപ്പിക്കുന്നവൻ ദേഹാത്മബുദ്ധിനിഹന്താവ്. നിഹനിക്കുകയെന്നാൽ കൊല്ലുകയെന്നാണ് വാക്കിനർത്ഥം. എന്നാൽ കൊല്ലുന്നവൻ നശിപ്പിക്കുന്നവനാകയാൽ നശിപ്പിക്കുന്നവൻ എന്നർത്ഥം ഗ്രഹിക്കണം. ബുദ്ധിയെ കൊല്ലാനാവില്ലല്ലോ.അനർത്ഥങ്ങൾക്ക് മുഖ്യ കാരണം ദേഹാത്മബുദ്ധിയാണ്
14 .ഓം നാശിതാ ശേഷകല്മഷായ നമഃ
എല്ലാ കല്മഷങ്ങളേയും - പാപങ്ങളേയും - നശിപ്പിച്ചവൻ നാശിതാശേഷ കല്മഷൻ. ഭക്തന്മാർക്ക് ആത്മജ്ഞാനം നൽകി അവരുടെ പുണ്യപാപ രൂപങ്ങളെ- കർമ്മങ്ങളെ നശിപ്പിക്കുന്ന പരമഗുരുവെന്നർത്ഥം
15.ഓം ഭക്തി സംയുക്തായ നമഃ
ആത്മാവിന്റെ അനുസന്ധാനം -നിരന്തരസ്മരണ -ഭക്തിയാണ്. ആത്മാവ് ആനന്ദഘനനാണ്.അതുകൊണ്ട് ബ്രഹ്മജ്ഞൻ എപ്പോഴും ആത്മാവിനെ അനുസന്ധാനം ചെയ്യുന്നു.ആന്മാനുസന്ധാന രൂപമായ ഭക്തിയോടു കൂടിയവൻ ഭക്തിസംയുക്തൻ.
16. ഓം സ്ഥൂല സൂക്ഷ്മകാരണ ശരീരാതിരിക്തായ നമഃ
സ്ഥൂല ശരീരം (പഞ്ചഭൂത നിർമ്മിതമായ തടിച്ച ശരീരം), സൂക്ഷമ ശരീരം (അഞ്ചു പ്രാണങ്ങൾ, മനസ്സ്, ബുദ്ധി, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമ്മേന്ദ്രീയങ്ങൾ എന്നിങ്ങനെ പതിനേഴ് അംഗങ്ങളുള്ളതും പരലോകത്തിൽ ഭോഗാനുഭവത്തിനുള്ളതും മോക്ഷം വരെ നിലനിൽക്കുന്നതും ശുദ്ധ പഞ്ചഭൂത നിർമ്മിതവുമായ ശരീരം കാരണ ശരീരം), അവിദ്യ� ഈ മൂന്നു തരത്തിലുള്ള ശരീരങ്ങളിൽ നിന്നും ഭിന്നൻ - സ്ഥൂല സൂക്ഷമകാരണ ശരീരാതിരിക്തൻ.
17.ഓം കാരുണ്യ സമ്പൂർണ്ണായ നമഃ
അന്യരുടെ കഷ്ടപ്പാടു കാണുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ അലിവ് (ആർദ്രത ) കാരുണ്യം. കാരുണ്യം നിറഞ്ഞ ഹൃദയമുള്ളവൻ കാരുണ്യ സമ്പൂർണ്ണൻ.
18.ഓം ബാഹ്യകർമ്മേന്ദ്രിയാതിരിക്തായ നമഃ
പുറമേയുള്ള കർമ്മേന്ദ്രിയങ്ങൾ വാക്, പാണി, പാദം, പായു ( വിസർജ്ജനേന്ദ്രിയം ), ഉപസ്ഥം (ജനനേന്ദ്രിയം) ഇവ അഞ്ചുമാണ്.ശ്രീ നാരായണ ഗുരുദേവൻ ഈ കർമ്മേന്ദ്രിയങ്ങളിൽ നിന്നും ഭിന്നനാണെന്നർത്ഥം
19.ഓം സഗുണ പൃഥ്വിവ്യാദി ഭൂതോത്തരായ നമഃ
ഗന്ധാദി ഗുണങ്ങളോടുകൂടിയ പൃഥ്വി, ജലം, തേജസ്സ്, വായു, ആകാശം എന്നീ ഭൂതങ്ങളേക്കാൾ ഉത്കൃഷ്ടനും ഭിന്നനുമായവൻ സഗുണ പൃഥ്വിവ്യാദിഭൂതോത്തരൻ. പഞ്ചഭൂതങ്ങൾക്കപ്പുറമുള്ളവൻ എന്നർത്ഥം
20. ഓം അവസ്ഥാത്രയസാക്ഷിണേ നമഃ
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ( ഉറക്കം) എന്നീ അവസ്ഥകളെ നേരിൽ കാണുന്നവൻ - ഈ അവസ്ഥകളില്ലാത്തവൻ - സാക്ഷാത് ദ്രഷ്ടാവാണ് സാക്ഷി
21.ഓം ദേവതിര്യങ് മനുഷ്യാവച്ഛിന്നാത്മനേ നമഃ
ദേവന്മാർ, തിര്യക്കുകൾ ( പക്ഷിമൃഗാദികൾ ), മനുഷ്യർ അവരോടു ചേർന്നിരിക്കുന്ന - ദേവാദിവിശിഷ്ടമായ - ആത്മാവോടു കൂടിയവൻ - ദേവാദിവിശിഷ്ടമായ ആത്മാവായവൻ എന്നുമാകാം. ദേവാദികളിലെല്ലാം അന്തര്യാമിയായി സ്ഥിതി ചെയ്യുകയാൽ പരമാത്മാവ് ദേവാദ്യവച്ഛിന്നനാകുന്നു
22.ഓം അവബോധിതമായാമയ പ്രപഞ്ചായ നമഃ
ഈ പ്രപഞ്ചം മായാ മയമാണ് .മായാ നിർമ്മിതമാണ് - രജ്ജു സർപ്പം പോലെ അജ്ഞാനം കൊണ്ടുണ്ടായതാണെന്ന് നല്ലവണ്ണം ബോധിപ്പിച്ചവനും ബോധിപ്പിക്കുന്നവനും ആണ് അവബോധിതമായാപ്രപഞ്ചൻ.
23.ഓം അന്നമയാദി കോശവിലക്ഷണായനമഃ
അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം ,എന്ന അഞ്ചു കോശങ്ങൾ ബ്രഹ്മസ്വരൂപത്തെ മറയ്ക്കുന്നവയാണ്.ബ്രഹ്മം ഈ കോശങ്ങളിൽ നിന്നും വിലക്ഷണനാണ്, വിത്യസ്തനാണ്.അതുകൊണ്ട് ബ്രഹ്മസ്വരൂപനായ ഗുരുദേവൻ ഈ കോശങ്ങളിൽ നിന്നും വിലക്ഷണനാണ്, വിഭിന്ന നാണ്
24.ഓം വർണ്ണാശ്രമാദ്യാചാര വ്യവഹാര പരാങ്മുഖായ നമഃ
ബ്രാഹ്മണാദികളായ വർണ്ണങ്ങൾ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ആശ്രമങ്ങൾ. ഇവയുടെ ആചാരങ്ങളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും മുഖം തിരിച്ചവൻ - അത്തരം ആചാര വ്യവഹാരങ്ങളിൽ താത്പര്യമില്ലാത്തവൻ വർണ്ണാശ്രമാദ്യാചാര വ്യവഹാര പരാങ്മുഖൻ
25. ഓം സർവ്വജ്ഞായ നമഃ
സർവ്വജ്ഞൻ എല്ലാം അറിയുന്നവൻ, പരമാത്മസ്വരൂപൻ, പരമാത്മാവാണ് സർവ്വജ്ഞൻ
26.ഓം സർവശക്തായനമഃ
സമഗ്രമായ - നിരതിശയമായ ജ്ഞാനശക്തി, ഇച്ഛാശക്തി, ക്രിയാശക്തി ഇവയോടു കൂടിയവൻ. നിഗ്രഹാനുഗ്രഹ ശക്തിയുള്ളവൻ എന്നു മാകാം
27.ഓം ആർത്താർത്തി ഹരണായ നമഃ
ദീനദുഃഖിതരാണ് ആർത്തന്മാർ. അവരുടെ ദൈന്യ ദുഃഖാദികളായ ആർത്തിയെഹരിക്കുന്നവൻ - ദുരീകരിക്കുന്നവൻ ആർത്താർത്തി ഹരണൻ.
28.ഓം ആനന്ദദായകായ നമഃ
എല്ലാവർക്കും ആനന്ദം നൽകുന്നവൻ ആനന്ദദായകൻ.
29.ഓം വാസ്തവ ജ്ഞാനതൃപ്തായ നമഃ
യഥാർത്ഥ വസ്തുവിനെ വിഷയമാക്കുന്ന ജ്ഞാനം വാസ്തവജ്ഞാനം കയറിനെ കയറെന്നു ധരിക്കുന്ന ജ്ഞാനം വാസ്തവജ്ഞാനം; സർപ്പമെന്ന ജ്ഞാനം അവാസ്തവജ്ഞാനമാണ്. പരമാത്മാവിനെ പരമാത്മാവായി ധരിക്കുന്നത് വാസ്തവജ്ഞാനവും പരമാത്മാവിനെ പ്രപഞ്ചമായി ധരിക്കുന്നതു അവാസ്തവജ്ഞാനവുമാണ്.ഏകവും അദ്വിതീയ വ്യമായ പരമാത്മാവിന്റെ ജ്ഞാനം -ബ്രഹ്മജ്ഞാനം - വാസ്തവജ്ഞാനം. അതുകൊണ്ട് സംതൃപ്തൻ വാസതവജ്ഞാന തൃപ്തൻ.മറ്റൊന്നും അപേക്ഷിക്കാത്തവൻ എന്നർത്ഥം.
30.ഓം ദൃഗ് രൂപായ നമഃ
ദൃക്, ദൃശ്യം എന്നു പദാർത്ഥങ്ങൾ രണ്ടു വിഭാഗത്തിൽപ്പെടുന്നു. ദൃക് - ദ്രഷ്ടാവ് - കാണുന്നവൻ, ചേതനൻ. ദൃശ്യം കാണത്തക്കത് - അചേതനം ( ജഡം). ആത്മാവ് ദൃക്കും ആത്മഭിന്നമെല്ലാം ദൃശ്യവും ജഡവുമാണ്. ദ്രഷ്ടാവ് - ആത്മാവ് സ്വയം പ്രകാശമാണ്. ദൃശ്യമായ ജഡ പദാർത്ഥം മറ്റൊന്നു കൊണ്ട് പ്രകാശിപ്പിക്കപ്പെടേണ്ടതാണ്. പരമഗുരു ദൃഗ് രൂപനാണ്. ദ്രഷ്ടാവാണ്. സാക്ഷിയായ ആത്മാവ് ദൃക്ക് മാത്രം
31.ഓം ജഡ ബോധവിവർജിതായ നമഃ
ചിത്തം - അന്തഃകരണം ജഡമാണ്. (അതു കൊണ്ട് അന്തഃകരണവ്യത്തിരൂപമായ ജ്ഞാനവും ജഡമാണ് ). ആ വൃത്തിയിൽ ചൈതന്യം പ്രതിഫലിക്കുമ്പോൾ ഘടാദിജ്ഞാനമാകുന്നു. പരമഗുരു വൃത്തി രൂപമായ ജഡജ്ഞാനത്തെ വർജിക്കുന്നു. അങ്ങനെ ജഡ ബോധത്താൽ വിവർജിതനാണ് - ജഡ ബോധം ഇല്ലാത്തവനാണ്. സ്വയം പ്രകാശമായ ചൈതന്യം വൃത്തി രഹിതമാണ്.അതാണ് പരബ്രഹ്മം
32.ഓം സർവ്വ മുക്തായ നമഃ
എല്ലാ സംസാര ബന്ധത്തിൽ നിന്നും മോചിക്കപ്പെട്ടവനാണ്.സംസാരബന്ധമില്ലാത്തവൻ സർവ്വ മുക്തൻ.
33.ഓം സത്കൃത്യജ്ഞാനദാനോത് കർഷായ നമഃ
നല്ല പ്രവൃത്തിയായ ജ്ഞാനദാനം കൊണ്ട് ഉത്കർഷം നേടിയവൻ. സത്കാരപൂർവ്വകമായ ജ്ഞാനദാനം കൊണ്ട് ഉത്കർഷം പ്രാപിച്ചവൻ എന്നുമാകാം. ദാനം സത്കാരപൂർവ്വകമായാൽ ഉത്കൃഷ്ടമെന്നു ഗീതയിൽ പറയുന്നത് ശ്രദ്ധേയമാണ്. അനാദരവോടെ നൽകുന്ന ദാനം അധമമാണ്. അതുകൊണ്ടാണ് സത്കരിച്ചു ജ്ഞാനദാനം (അറിവു പകർന്നു കൊടുക്കൽ ) എന്നു പറഞ്ഞത്.
34. ഓം അജ്ഞാനവിനാശക വിജ്ഞാനായ നമഃ
അജ്ഞാനത്തെ നശിപ്പിക്കുന്ന വിശിഷ്ട വിജ്ഞാനം -ബ്രഹ്മജ്ഞാനം.
ബ്രഹ്മജ്ഞാനം ബ്രഹ്മം തന്നെയാണ് .പരമഗുരു ബ്രഹ്മനിഷ്ഠനാണ്. ജ്ഞാന നിഷ്ഠനാണ്
35.ഓം ഭിക്ഷാന്ന വിഭക് ത്രേ നമഃ
ഭിക്ഷ കൊണ്ടു ലഭിച്ച ഭക്ഷണത്തെ പങ്കിട്ടു കൊടുക്കുന്നവൻ. സന്യാസി ഭിക്ഷ കൊണ്ട് ജീവിതം നയിക്കുന്നവനാണല്ലോ. ഭിക്ഷാന്നം പോലും പങ്കിട്ടു നൽകുന്ന മഹാ ത്യാഗിയും ഉദാരനും എന്നർത്ഥം.
36.ഓം യഥാർത്ഥ ജ്ഞാനദായ നമഃ
സംശയം, ഭ്രമം എന്ന കളങ്കം പറ്റാത്ത യഥാർത്ഥമായ ജ്ഞാനം -ബ്രഹ്മജ്ഞാനം-ബ്രഹ്മം പരമഗുരു.അതല്ലാത്ത ജ്ഞാനമെല്ലാം അയഥാർത്ഥമാണ്. സംശയഭ്രമദൂഷിതമാണ്. യഥാർത്ഥ ജ്ഞാനം നൽകുന്നവൻ യഥാർത്ഥ ജ്ഞാനദായകൻ.
37.ഓം ഭ്രാന്തി ജ്ഞാനവിനാശകായ നമഃ
ഭ്രാന്തി ജ്ഞാനം -അതല്ലാത്തതിനെ അതെന്നു ധരിക്കുന്നതു ഭ്രമം.സർപ്പമല്ലാത്ത കറു സർപ്പമെന്നു ധരിക്കുന്നത് ഭ്രമം. ഈ ഭ്രമം യഥാർത്ഥ ജ്ഞാനം കൊണ്ടില്ലാതാകും. ഭ്രാന്തി ജ്ഞാനത്തെ നശിപ്പിക്കുന്ന യഥാർത്ഥ ജ്ഞാനം എന്നോ ആ യഥാർത്ഥ ജ്ഞാനം പകർന്നു തരുന്ന പരമഗുരുവെന്നോ അർത്ഥം പറയാവുന്നതാണ്.
38.ഓം ലോകവർത്തിനേ നമഃ
ബ്രഹ്മജ്ഞാനം കൊണ്ടു ബ്രഹ്മമായിത്തീർന്നെങ്കിലും പ്രാരബ്ധ കർമ്മം നിമിത്തം ശരീരം വച്ചു കൊണ്ടിരിക്കുന്ന ജീവന്മുക്തൻ പ്രാരാബ്ധ കർമ്മത്തിന്റെ നാശത്തോടെ ശരീരം നശിച്ച് വിദേഹ മുക്തനായി ബ്രഹ്മമായി ഭവിക്കുന്നു. ലോകാനുഗ്രഹത്തിനായി ലോകത്തിൽ വർത്തിക്കുന്നവൻ - ഇരിക്കുന്നവൻ എന്നർത്ഥം.
39.ഓം വിപരീതഗതിഹന്ത്രേ നമഃ
ജനങ്ങളെ സത്കമ്മ നിരതരാക്കി അവരുടെ വിപരീതമായ - തെറ്റായ ഗതിയെഹനിക്കുന്നവൻ. ജനങ്ങളെ തെറ്റായ മാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരായ മാർഗ്ഗത്തിലൂടെ നയിക്കുന്ന പരമാചാര്യൻ എന്നർത്ഥം.
40. ഓം സത്യമാർഗ്ഗപ്രദായകായ നമഃ
ഭക്തന്മാർക്ക് ശരിയായ - സത്യ - മാർഗ്ഗം നൽകുന്നവൻ. ഉപദേശിക്കുന്നവൻ
41. ഓം ഭക്താമോദപ്രദായകായ നമഃ
ഭക്തന്മാർക്ക് അത്യന്തമായ സന്തോഷം പ്രദാനം ചെയ്യുന്നവൻ - ഭക്തന്മാരെ നിത്യനിരതിശായിയായ ആനന്ദത്തിൽ എത്തിക്കുന്നവൻ എന്നുമാകാം.
42.ഓം പൂർണ്ണാദ്വൈത നിരുപാധിക പരബ്രഹ്മ വിദേ നമഃ
മനസ്സ് ( അന്തഃകരണം) എന്ന ഉപാധിയോടു കൂടിയ ചൈതന്യം (ബ്രഹ്മം) ജീവനാണ്. ശരീരം, ഇന്ദ്രീയം മുതലായ ഈ ഉപാധികൾ അവിദ്യകൊണ്ടുണ്ടായതാണ്. ശുദ്ധ ചൈതന്യം - ഉപാധിയൊന്നുമില്ലാത്തത് -ബ്രഹ്മം.ബ്രഹ്മജ്ഞാനത്തോടെ അവിദ്യയും അതുകൊണ്ടുണ്ടായ ശരീരേന്ദ്രീയാദികളും നിവൃത്തമാകുന്നു. അപ്പോൾ നിരുപാധികമായ - ഉപാധിയില്ലാത്ത - ശുദ്ധമായ ബ്രഹ്മം - പൂർണ്ണമായ അഖണ്ഡമായ - അദ്വൈതം - ദ്വൈതമില്ലാത്ത - രണ്ടെന്ന ഭാവമില്ലാത്ത - ഏകമായ ബ്രഹ്മം 'ഞാൻ ബ്രഹ്മമെന്ന അനുഭൂതി നേടിയവൻ പൂർണ്ണദ്വൈത നിരുപാദികബ്രഹ്മവിത്താകുന്നു - നിരുപാധിക ബ്രഹ്മജ്ഞാനിയാകുന്നു. അവിദ്യയുള്ളപ്പോൾ സോപാധിക ബ്രഹ്മമാണുള്ളത്. ആകാശം - കുടത്തോട് ചേർന്നിരിക്കുമ്പോൾ ഘടാകാശമെന്നു പറയപ്പെടുന്നു. ഘടം അവിടെ ഉപാധിയാണ്. ആ കുടം ഇല്ലാതായാൽ മഹാകാശമായിത്തീരുന്നു. അതു പോലെ അവിദ്യാ കാര്യങ്ങളായ ശരീരേന്ദ്രിയാദി സംബന്ധം ഉള്ളപ്പോൾ ബ്രഹ്മം സോപാധികവും അവിദ്യാ തത്കാര്യങ്ങൾ നശിച്ചാൽ ബ്രഹ്മം - ഉപാധിരഹിതമാകും- നിരുപാധികമാകും - അതു അഖണ്ഡമായ പൂർണ്ണമായ അദ്വൈതമാണ്. അപ്പോൾ സാധകൻ പൂർണ്ണാദ്വൈത നിരുപാധിക ബ്രഹ്മ വിത്താകുന്നു.
43.ഓം ക്ഷണ പ്രഭാവ ബുദ്ധഭോഗായ നമഃ
ഭോഗങ്ങളെല്ലാം (സുഖ ദുഃഖാനുഭവങ്ങളെല്ലാം ) ക്ഷണപ്രഭാവങ്ങൾ - ക്ഷണനേരം മാത്രം പ്രഭാവമുള്ളവ - ക്ഷണികങ്ങൾ (നശ്വരങ്ങൾ ) എന്നു അറിഞ്ഞവൻ.നശ്വരങ്ങളായ ഭോഗങ്ങൾ ആശിക്കത്തക്കവയല്ലെന്നു ഗ്രഹിച്ചവൻ എന്നർത്ഥം. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം (ഭോഗങ്ങളെല്ലാം ക്ഷണപ്രഭ പോലെ - മിന്നൽ പോലെ ചഞ്ചലമാണ് - അസ്ഥിരമാണ് ) എന്ന അദ്ധ്യാത്മരാമായണ വചനം ഇവിടെ സ്മരിക്കാവുന്നതാണ്
44.ഓം ബാഹ്യേന്ദ്രിയ വൃത്ത്യുദാസീനായ നമഃ
ബാഹ്യേന്ദ്രിയങ്ങൾ പുറമേയുള്ള കണ്ണുമുതലായവ - അവയുടെ വൃത്തിയിൽ വ്യാപാരത്തിൽ പ്രവർത്തനത്തിൽ ഉദാസീനൻ - സാക്ഷിയേപ്പോലെ മധ്യസ്ഥനായി നില കൊള്ളുന്നവൻ.ഇന്ദ്രിയ വ്യാപാരങ്ങളിലൊന്നും പറ്റലില്ലാതെ, താത്പര്യമില്ലാതെ അകലെ നിന്നു കാണുന്നവൻ
45.ഓം ആത്മനിഷ്ഠാ പരായ നമഃ
ആത്മാവിൽ - ബ്രഹ്മത്തിൽ - ഉള്ള നിഷ്ഠ - സ്ഥിരമായ നില്പ് - അതിനെ പരമായി - ഉത്കൃഷ്ടമായി - കരുതുന്നവൻ.ബ്രഹ്മനിഷ്ഠയാണ് അത്യുത്തമമെന്നു ചിന്തിച്ച് അതിൽ മുഴുകിയവൻ എന്നുമാകാം.
46.ഓം തുഷ്ടായ നമഃ
എപ്പോഴും സന്തോഷിക്കുന്നവൻ. ബാഹ്യമോ ആഭ്യന്തരമോ ആയ സാമഗ്രികളെ അപേക്ഷിക്കാതെ ആത്മാനന്ദാനുഭൂതി കൊണ്ട് സംതൃപ്തൻ.
47.ഓം മായാവൃത്തി രഹിതായ നമഃ
മായ, അവിദ്യ, അജ്ഞാനം, പ്രകൃതി എന്നീ പദങ്ങൾ വേദാന്ത ശാസ്ത്രത്തിൽ പര്യായപദങ്ങളായി പ്രയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവയുടെ അർത്ഥത്തിൽ അല്പാൽപം വ്യത്യാസമുണ്ട്. വിദ്യാ വിരോധിയാണ് അവിദ്യയും മായയും മറ്റും.വേദാന്ത ശാസ്ത്ര പ്രകാരം ഈ പ്രപഞ്ചം ബ്രഹ്മത്തെ ആശ്രയിച്ചു നിൽക്കുന്ന മായയുടെ പരിണാമമാണ്.കുടം മണ്ണിനുണ്ടാകുന്ന രൂപമാറ്റമാണല്ലോ. അതുപോലെ മായയുടെ(അവിദ്യയുടെ ) രൂപമാറ്റം - പരിണാമം - പ്രപഞ്ചം മായയുടെ വൃത്തി - വ്യാപാരം - മാറ്റം - മായാവൃത്തി ഇല്ലാത്തവൻ. പരമഗുരു മായാതീതൻ എന്നു സാരം.
48. ഓം ആനന്ദസ്വരൂപായ നമഃ
ബ്രഹ്മജ്ഞൻ ബ്രഹ്മമാകുന്നതു കൊണ്ട് ആനന്ദസ്വരൂപനാണ്. സത്ത്.ചിത്ത്.അനന്ദം. ഇവ ബ്രഹ്മസ്വരൂപമാണ്. അതു കൊണ്ട് പരമാചാര്യൻ ആനന്ദസ്വരൂപനാണ്.
49.ഓം ജ്ഞാനാമൃതപ്രദാത്രേ നമഃ
ശിഷ്യന്മാർക്ക് (ഭക്തന്മാർക്കും) ജ്ഞാനമാകുന്ന അമൃതം പ്രദാനം ചെയ്യുന്നവൻ - അമൃതപാനം നൽകി അമരന്മാരാക്കിത്തീർക്കുന്നവൻ
50.ഓം സർവ്വലോക പ്രപൂജിതായ നമഃ
എല്ലാ ജനങ്ങളാലും പൂജിക്കപ്പെടുന്നവൻ. സർവ്വോത്കൃഷ്ടൻ എന്നർത്ഥം ഗുണോത്കൃഷ്ടരെയാണ് പൂജിക്കുന്നത്.
51.ഓം ഇന്ദ്രിയാർത്ഥരതിരഹിതായ നമഃ
ഇന്ദ്രിയാർത്ഥങ്ങൾ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നിവ യഥാക്രമം ചെവി, ത്വക്ക്, കണ്ണ്, രസന ( നാക്ക്) ഘ്രാണം (മൂക്ക്) എന്നിവയുടെ അർത്ഥങ്ങളാണ്.ശബ്ദാദികളായ ഇന്ദ്രിയാർത്ഥങ്ങളിൽ രതിയില്ലാത്തവൻ.ശബ്ദാദി വിഷയങ്ങളാൽ ആകർഷിക്കപ്പെടാത്തവനും അവയിൽ വിനോദിക്കാത്തവനും ( മനഃപ്രീതി ഇല്ലാത്തവനും) എന്നു സാരം
52.ഓം ആത്മാനന്ദവിലീനാത്മനേ നമഃ
സ്വരൂപമായ ആനന്ദത്തിൽ വിലയം പ്രാപിച്ച -അലിഞ്ഞു ചേർന്ന ഹൃദയത്തോടു കൂടിയവൻ.രണ്ടാമത്തെ ആത്മ ശബ്ദം ഹൃദയത്തെ കുറിക്കുന്നതാണ്. തന്റെ ആനന്ദത്തിൽ ലയിച്ചവൻ എന്നുമാകാം. അപ്പോൾ രണ്ടാമത്തെ ആത്മശബ്ദം താൻ എന്നർത്ഥത്തെ കുറിക്കുന്നുവെന്നു പറയാം
53.ഓം നിഷ്കളാത്മനേ നമഃ
കളം -അംശം. നിഷ്കളൻ -അംശങ്ങൾ. അവയവങ്ങൾ ഇല്ലാത്തവൻ നിഷ്കളൻ - അഖണ്ഡൻ. അഖണ്ഡാത്മസ്വരൂപൻ എന്നർത്ഥം.
54. ഓം ജന്മനാശരഹിതായ നമഃ
ജനനവും മരണവും ഇല്ലാത്തവൻ.ജനിച്ചതു മരിക്കും. ആത്മാവ് ജനിക്കുന്നില്ല. മരിക്കുന്നുമില്ല. 'ന ജായതേ മ്രിയതേ വാ' എന്ന ഗീതാവചനം ശ്രദ്ധിക്കുക ഇല്ലാത്തതു ഉണ്ടാകുന്നതു ജനനം (അഭൂത്വാ ഭവനം). ഉണ്ടായിട്ടു ഇല്ലാതാകുന്നതു മരണം. (ഭൂത്വാ അഭവനം). ആത്മാവ് നിത്യനാണ് അതുകൊണ്ടുതന്നെ ജനന മരണങ്ങൾ ഇല്ലെന്നു സിദ്ധം
55.ഓം ഉത്തീർണ്ണഭവാർണ്ണവായ നമഃ
സംസാരം - ജനന മരണാത്മകമായ ചക്രം - സംസാരം ഒരു മഹാസമുദ്രമാണ്. ആ മഹാസമുദ്രത്തെക്കടന്നവൻ. അക്കരപറ്റിയവൻ - സംസാരമുക്തൻ എന്നു സാരം.
56.ഓം നിശ്ചലായ നമഃ
ചലനം ക്രിയ.ഒരു ദേശം വിട്ടു മറ്റൊരു ദേശത്തോടു ചേരുന്നതാണ് ചലനം. ആത്മാവ് വിഭുവാണ് - സർവ്വവ്യാപിയാണ്. അതു കൊണ്ട് ദേശംവിട്ട് ദേശാന്തര സംയോഗം സംഭവിക്കുകയില്ല. അതു കൊണ്ട് ആത്മാവ് ചലന രഹിതനാണ്, സ്ഥിരനാണ്. പരമാചാര്യൻ സ്ഥിരനാണ്
57.ഓം ബ്രഹ്മഭിന്നവസ്തു ബോധഹീനായ നമഃ
ബ്രഹ്മഭിന്നമായ വസ്തുവിന്റെ അറിവില്ലാത്തവൻ.ബ്രഹ്മമല്ലാത്ത വസ്തുവില്ല. ബ്രഹ്മഭിന്നം അവസ്തുവാണ് . ബ്രഹ്മഭിന്നമായ വസ്തുവില്ല. അതു കൊണ്ട് അതിന്റെ അറിവും. പരമാചാര്യനില്ല. കാരണം ഗുരു ബ്രഹ്മജ്ഞാനത്താൽ എല്ലാം ബ്രഹ്മമായി കാണുന്നു
58.ഓം ശൈവാദിമതഭേദരഹിതായ നമഃ
ശൈവം (ശിവനെ മുഖ്യനെന്നു കരുതുന്ന മതം ), വൈഷണവം (വിഷ്ണുവിനെ മുഖ്യനായി കരുതുന്ന മതം ), ശാക്തം (ശക്തിയെ- ദേവിയെ മുഖ്യയെന്നുപാസിക്കുന്ന മതം ). മതങ്ങളുടെ ഭേദം ഇല്ലാത്തവൻ. ഒരു പരമാത്മാവ്. പല നാമത്തിലും രൂപത്തിലും ഉപാസിക്കുന്നുവെന്ന് മാത്രം. അതു കൊണ്ട് ഒരു മതം മാത്രമാണ് സത്യം .ഭേദം വാസ്തവികമല്ല
59. ഓം നിർവാപിതമാനസികമലായ നമഃ
മാനസികമലങ്ങൾ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ്.ഈ മാലിന്യങ്ങളെ കെടുത്തിയവൻ. മനസ്സിലെ ദോഷങ്ങൾ ദുരീകരിച്ച ശുദ്ധമനസ്സിന്റെ ഉടമയാണ് പരമാചാര്യൻ.
60. ഓം മോക്ഷോപദേശ പ്രദായ നമഃ
ഭക്തന്മാർക്ക് സംസാര ബന്ധത്തിൽ നിന്നുമുള്ള മോചനത്തിനുള്ള ഉപദേശം പ്രദാനം ചെയ്യുന്നവൻ.
61.ഓം ദുരാശാദി ദുർഗുണ ദൂരായ നമഃ
ദുരാശ (ദുഷ്ടമായ ആശ ), ദുഷ്ട ചിന്ത, അസൂയ, ഈർഷ്യ മുതലായ ദുർഗുണങ്ങളിൽ നിന്നു അകന്നു നിൽക്കുന്നവൻ.
62.ഓം ജന്മകാരണ പ്രദർശകായ നമഃ
വീണ്ടും വീണ്ടും ഉണ്ടാകുന്ന ജന്മത്തിനുള്ള കാരണത്തെ കാട്ടിത്തരുന്ന വൻ.ജന്മ കാരണം മുൻ ജന്മത്തിലെ ശുഭാശുഭ കർമ്മങ്ങളാണ്. ആത്മദർശനം കൊണ്ടു മോക്ഷം ലഭിക്കാതെ അജ്ഞാനത്തിൽ കഴിഞ്ഞതിനാൽ ആ മുജ്ജന്മ കർമ്മ വാസന വീണ്ടുമുള്ള ജന്മത്തിനു കാരണമാകുന്നു. അതു കൊണ്ട് ഈ നരജന്മത്തിൽ ആത്മജ്ഞാനം നേടി അജ്ഞാനം നശിപ്പിക്കുകയെന്നതാണ് കർത്തവ്യം. അജ്ഞാന നാശത്തോടു കൂടി - അജ്ഞാന കാര്യങ്ങളായ കർമ്മങ്ങളെല്ലാം നിവൃത്തമാകുന്നു - അങ്ങനെ മരണമില്ലാത്ത - അതു കൊണ്ട് പുനർജന്മമില്ലാത്ത മോക്ഷം കൈവരുന്നുവെന്നു ഉപദേശിക്കുന്നു പരമാചാര്യൻ.
63.ഓം വിഷയവീചിഭ്രാന്താശയനാശ കായ നമഃ
ശബ്ദ സ്പർശാദികളായ ഇന്ദ്രിയ വിഷയങ്ങൾ മനസ്സിൽ കടന്നു കൂടി അവിടെ ഓളങ്ങൾ (ചലനങ്ങൾ ) ഉണ്ടാക്കുന്നു. ഈ ഓളങ്ങൾ ഭ്രാന്തി പൂർണ്ണമായ ആശയങ്ങളെ- വാസനകളെ ജനിപ്പിക്കുന്നു. അപ്പോൾ അനിത്യം നിത്യമെന്നും, അശുചി ശുചിയെന്നും, പാപം പുണ്യമെന്നും, ദുഃഖം സുഖമെന്നും മറ്റുമുള്ള ഭ്രമജ്ഞാനവും അവയുടെ സംസ്കാരവും ഉടലെടുക്കുന്നു. തുടർന്നു സംസ്കാരങ്ങൾ വീണ്ടും ഭ്രമത്തിനു വഴിയൊരുക്കുന്നു. അതു കൊണ്ട് അത്തരം ഭ്രാന്താശയങ്ങളെ നശിപ്പിക്കുന്നു പരമാചാര്യൻ എന്നു സാരം
64.ഓം ത്രികാലജ്ഞായ നമഃ
ഭൂതം, വർത്തമാനം, ഭാവി എന്നീ കാലങ്ങളെയും അവിടെ ഉണ്ടായതും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതും ആയ കാര്യങ്ങളെയും യോഗശക്തിയാൽ അറിയുന്നവൻ.യോഗികൾ ത്രികാലജ്ഞരെന്നു പ്രസിദ്ധം
65.ഓം നിരാവരണ ചേതസേ നമഃ
ആവരണം,മറവ്, മൂടൽ മുതലായ അർത്ഥത്തെ കുറിക്കുന്നു. അതു വസ്തുദർശനത്തിനു പ്രതിബന്ധമുണ്ടാക്കുന്നു. ആവരണമില്ലാത്ത - തുറന്ന - ചേതസ്സോടുകൂടിയവൻ. ചേതസ്സു - മനസ്സു - ആവരണമില്ലാത്ത മനസ്സിനു പ്രതിബന്ധം കൂടാതെ ഏതു കാര്യത്തിലും പ്രവർത്തിക്കാൻ കഴിയും
66.ഓം യോഗീന്ദ്രവര്യായ നമഃ
യോഗികൾ ചിത്തവൃത്തി നിരോധം കൊണ്ട് ശുദ്ധ ചൈതന്യമായി - മുക്തരായി - കേവലരായി വർത്തിക്കുന്നവരാണ് യോഗി ശ്രേഷ്ഠന്മാരിലും മുമ്പാണ് യോഗീന്ദ്രവര്യൻ
67.ഓം കൃപാർദ്രഹൃദയായ നമഃ
കൃപ അന്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോഴുണ്ടാകുന്ന മനസ്സിന്റെ അലിവ്. അതു ദയ, കരുണ, കാരുണ്യം എന്നീ പേരിലും അറിയപ്പെടുന്നു. സഹാനുഭൂതി എന്നും ചിലപ്പോൾ അർത്ഥമാകും. കൃപകൊണ്ട് ആർദ്രമായ - അലിഞ്ഞ -ഹൃദയമുള്ളവൻ. അന്യരുടെ കഷ്ടപ്പാടുകളിൽ സഹാനുഭൂതിയുള്ളവനെന്നു സാരം.
68.ഓം അഘൗഘനാശകായ നമഃ
അഘം - പാപം. ഭക്തന്മാരുടെ അഘൗഘത്തെ - പാപസമൂഹത്തെ - നശിപ്പിക്കുന്നവൻ അഘൗഘനാശകൻ.
69.ഓം പ്രഗ്ഭാവാദി സാക്ഷിണേ നമഃ
മുമ്പുണ്ടായിരുന്ന പദാർത്ഥങ്ങൾക്കും അനുഭവങ്ങൾക്കും മറ്റും സാക്ഷിയായവൻ. അതെല്ലാം ഉദാസീനതയോടെ നേരിട്ടു കണ്ടിരുന്നവൻ.പ്രാഗ്ഭാവാദി സാക്ഷി
70.ഓം ശിഷ്യാബ്ജഭാസ്കരായ നമഃ
ശിഷ്യന്മാരാകുന്ന താമരകൾക്ക് സുര്യനായുള്ളവൻ. താമരകൾക്ക് വികാസം നൽകി ശോഭ ഉളവാക്കുന്നവനാണ് സൂര്യൻ. അതുപോലെ ശിഷ്യന്മാരുടെ ബുദ്ധിയെ ജ്ഞാനപ്രകാശം കൊണ്ട് വികസിപ്പിച്ച് അവർക്കു ശോഭയുളവാക്കുന്നവൻ
71.ഓം അജ്ഞാനാന്ധജ്ഞാനദൃഷ്ടി പ്രദായ നമഃ
അജ്ഞാനം നിമിത്തം കുരുടരായവർക്ക് ജ്ഞാനമാകുന്ന കണ്ണു നൽകുന്നവൻ. അജ്ഞാനം ബധിച്ച ജനങ്ങളെ ജ്ഞാനം നൽകി - അജ്ഞാനമകറ്റി അനുഗ്രഹിക്കുന്നവൻ അജ്ഞാനാന്ധജ്ഞാനദൃഷ്ടി പ്രദൻ.
72.ഓം ക്ഷണഭംഗുര വിഷയ വിരക്തായ നമഃ
ക്ഷണനേരം കൊണ്ടു തകരുകയെന്ന ( ഭഗ്നമാകുകയെന്ന ) സ്വഭാവമുള്ളവയാണ് രൂപരസാദികളായ വിഷയങ്ങളും അവ കൊണ്ടുണ്ടാകുന്ന സുഖാദ്യ നുഭവങ്ങളും. അതു കൊണ്ട് അവയിൽ തൃഷ്ണയില്ലാതിരിക്കുകയെന്ന വൈരാഗ്യം - വിരക്തി നേടിയവൻ ക്ഷണഭംഗുര വിഷയ വിരക്തൻ.
73.ഓം കാമാദിജന്യഭൂതദേഹബോധായ നമഃ
കാമക്രോധാദികളായ വികാരങ്ങളുടെ ഫലമായിട്ടാണ് പഞ്ചഭൂതമയമായ ഈദേഹം ഉണ്ടാകുന്നത് എന്നറിവുള്ളവൻ. കാമം അഥവാ ആഗ്രഹം, അതിൽ നിന്നും തദനുസൃതമായ കർമ്മം ഉണ്ടാകുന്നു. കർമ്മത്തിൽ നിന്നും പുണ്യപാപങ്ങളാകുന്ന കർമ്മഫലങ്ങൾ ഉണ്ടാകുന്നു. കർമ്മഫലങ്ങൾക്കനുസൃതമായി സുഖദുഃഖങ്ങൾ ഉണ്ടാകുന്നു. സുഖദുഃഖങ്ങളുടെ സാക്ഷാത്കാരത്തിനായി ശരീരത്തെ സ്വീകരിക്കുന്നു .ഈ ശരീരം ആകട്ടെ പഞ്ചഭൂത നിർമ്മിതവും നശ്വരവും സദാ അശുചിയുടെ നിദാനവുമാണ്.
74.ഓം നിത്യാത്മനേ നമഃ
നിത്യാത്മാവായ പരമാത്മാവ് ബ്രഹ്മനിഷ്ഠൻ.
75.ഓം പ്രകാശിതനിത്യാത്മബോധായ നമഃ
ആത്മാവ് ജനന മരണ രഹിതനായ നിത്യനാണെന്ന ബോധത്തെ (ജ്ഞാനത്തെ) ഭക്തജനങ്ങൾക്ക് പ്രകാശിപ്പിച്ചു കൊടുക്കുന്നവൻ. പരമാത്മാവ് നിത്യനാണെന്ന അറിവ് അവരിൽ ഉളവാക്കുന്നവൻ എന്നു സാരം.
76.ഓം അജ്ഞ ജന്മനിഷ്ഫല ബോധായ നമഃ
അജ്ഞന്മാരുടെ ഈ മനുഷ്യ ജന്മം നിഷ്ഫലമെന്നു ഉദ്ബോധിപ്പിക്കുന്നവൻ. മനുഷ്യ ജന്മം ദുർലഭമാണ്. അതിനെ നിത്യസുഖം നേടി സഫലമാക്കണം. അജ്ഞാനത്തിൽ അമർന്ന് ക്ഷുദ്ര സുഖങ്ങൾ തേടിയലഞ്ഞ് ആ ജന്മത്തെ നിഷ്ഫലമാക്കരുതെന്നു ഭക്തന്മാരെ ഉദ്ബോധിപ്പിക്കുന്നവൻ എന്നു സാരം
77.ഓം ദർശനമാത്ര ഭഗവദ് ധ്യാനവാസന പ്രദായ നമഃ
കാണുന്ന ക്ഷണത്തിൽത്തന്നെ ഈശ്വര ധ്യാനത്തിന്റെ വാസനയെ - സംസ്കാരത്തെ പ്രദാനം ചെയ്യുന്നവൻ. പരമഗുരുവിന്റെ ദർശനക്ഷണത്തിൽത്തന്നെ ഈശ്വരനെ ധ്യാനിക്കുവാനുള്ള അഭിവാഞ്ഛ ജനിക്കുന്നു. തുടർന്നു ഈശ്വരനെ നിരന്തരം ധ്യാനിക്കാനുള്ള പ്രചോദനം ലഭിക്കുന്നുവെന്നു സാരം.
78.ഓംദേഹ മോഹവിനിർമുക്തായ നമഃ
ദേഹത്തിലുള്ള മോഹത്തിൽ നിന്നു മോചനം നേടിയവൻ. ദേഹത്തെ രക്ഷിക്കുവാനാണ് മനുഷ്യന്റെ തീവ്രയത്നം.എന്നാൽ ആ ദേഹം നശ്വരവും മലിനവുമാണെന്ന ബോധം ഉണ്ടാകുന്നതോടെ ദേഹത്തിലുള്ള മോഹം അകന്നുപോകുന്നു.
79.ഓം പരാക്ഷേപ വിഹീനായ നമഃ
പരന്മാരാൽ - അന്യന്മാരാൽ ആക്ഷേപിക്കപ്പെടാത്തവൻ എന്നർത്ഥം. ശ്രീ നാരായണഗുരുദേവന്റെ കർമ്മ പ്രപഞ്ചത്തെ പരിശോധിച്ചാൽ നമുക്ക് മനസിലാകും ആ ജീവിതത്തിൽ ഒരിടത്തും ഗുരുവിനെ നിന്ദിക്കുന്നതോ ദ്വേഷിക്കുന്നതോ ആയ ഒരു പ്രവർത്തനവും ആരിൽ നിന്നും ഉണ്ടായിരുന്നില്ല എന്ന്.മറിച്ച് അടുത്തു വരുന്നവരെല്ലാം അനുയായികളായി തീരുന്ന വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്.
80.ഓം ജ്ഞാനപ്രസംഗ പ്രഹൃഷ്ടാത്മനേ നമഃ
ജ്ഞാനം (ആത്മജ്ഞാന)ത്തിന്റെ പ്രകൃ ഷ്ടമായ സംഗം (സംസർഗ്ഗം) നിമിത്തം സന്തുഷ്ടമായ ഹൃദയത്തോടു കൂടിയവൻ. ജ്ഞാനാസക്തിയാണ് ഹൃദയ തുഷ്ടിക്കു കാരണം.
81.ഓം ശ്രുതിസിദ്ധ ബ്രാഹ്മണായ നമഃ
ജന്മം കൊണ്ട് എല്ലാവരും ശൂദ്രരാണെന്നും കർമ്മം കൊണ്ട് വിപ്രനാകുന്നുവെന്നും ബ്രഹ്മജ്ഞാനം കൊണ്ടു ബ്രാഹ്മണനാകുന്നുവെന്നുമാണ് ശ്രുതി വചനം. ഈ ശ്രുതിയിൽ പ്രതിപാദിക്കുന്നതു പോലെ ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണനായിത്തീർന്നവൻ ശ്രുതി സിദ്ധ ബ്രാഹ്മണൻ.ജന്മം കൊണ്ടു ആരും ബ്രാഹ്മണനാകുന്നില്ല. മറിച്ച് - ബ്രഹ്മജ്ഞാനത്താലാണ് ഒരു വൻ ബ്രാഹ്മണനാകുന്നത്.
82. ഓം വിബോധിതവർണ്ണധർമ്മായ നമഃ
വർണ്ണാശ്രമധർമ്മങ്ങളെക്കുറിച്ച് ഭക്തന്മാർക്ക് ബോധം (അറിവ്) നൽകിയവൻ വിബോധിത വർണ്ണ ധർമ്മൻ .
83.ഓം പ്രമോദിതസജ്ജനായ നമഃ
സജ്ജനങ്ങളെ നല്ലവണ്ണം സന്തോഷിപ്പിച്ചവൻ പ്രമോദിത സജ്ജനൻ
84.ഓം ശുദ്ധജ്ഞാനഘനാചാര്യായ നമഃ
ശുദ്ധമായ ജ്ഞാനം നിർവ്വിഷയമായ (വിഷയമില്ലാത്ത) ജ്ഞാനം.ബ്രഹ്മരൂപമായ ജ്ഞാനം.ശുദ്ധജ്ഞാനഘനം കട്ടപിടിച്ചതു പോലുള്ള ശുദ്ധജ്ഞാനം. അങ്ങനെ ശുദ്ധജ്ഞാനം മാത്രമായ ആചാര്യൻ. ആചാര്യൻ ബ്രഹ്മനിഷ്ഠനാകയാൽ ശുദ്ധ ജ്ഞാനഘനൻ ആണ്
85.ഓം സങ്കല്പോത്ഥ സർവലോകവീക്ഷകായനമഃ
ഇക്കാണുന്ന ലോകമെല്ലാം മനഃസങ്കൽപ്പം കൊണ്ടു (മനസ്സിന്റെ സങ്കൽപ്പം കൊണ്ട് ) ഉണ്ടായതാണെന്നും വെറും തോന്നൽ മാത്രമാണെന്നും കാണുന്നവൻ.സങ്കൽപ്പം കൊണ്ടുണ്ടാകുന്നത് സത്യമല്ല . മിഥ്യയാണ്.
86.ഓം നിദിധ്യാസിതവ്യായനമഃ
ശ്രവണം, മനനം, നിദിധ്യാസനം ഇവയാണ് ആത്മസാക്ഷാത്കാര സാധനങ്ങൾ. നിദിധ്യാസനം - ഏകാഗ്രഭാവന, മനനം കൊണ്ടു വസ്തു നിശ്ചയം നേടി ഇന്ദ്രിയങ്ങളെ ബാഹ്യ വിഷയങ്ങളിൽ നിന്നും പിന്തിരിപ്പിച്ച് അന്തർമുഖമാക്കി ആ വസ്തുവിനെ ഏകാഗ്രമായി ധ്യാനിക്കുന്നതാണ് നിദിധ്യാസനം.ബ്രഹ്മം നിദിധ്യാസനം ചെയ്യത്തക്കതാണ്.അതുകൊണ്ട് ബ്രഹ്മ രൂപനായ ആചാര്യൻ ഏകാഗ്ര ഭാവനയ്ക്കു വിഷയമാക്കാൻ യോഗ്യനാണ്. നിദിധ്യാസിതവ്യനാണ്
87.ഓം കാലത്രയ സമ്പൂർണ്ണായ നമഃ
ഭൂതം, വർത്തമാനം,ഈ മൂന്നു കാലങ്ങളിൽ വൃദ്ധിക്ഷയങ്ങൾ ഇല്ലാതെ മാറ്റം കൂടാതെ പൂർണ്ണനായി നിലകൊള്ളുന്നവൻ കാല ത്രയസമ്പൂർണ്ണൻ.
88.ഓം അഖണ്ഡ വസ്തുജ്ഞായ നമഃ
അഖണ്ഡമായ വസ്തു - നിരവയവമായ വസ്തു ബ്രഹ്മം.ആ ബ്രഹ്മത്തെ അറിയുന്നവൻ അഖണ്ഡവസ്തുജ്ഞൻ
89.ഓം സർവോത്തമസുഖായ നമഃ
ബ്രഹ്മം സർവോത്തമസുഖമാണ്. ഏതിനേക്കാൾ ഉത്തമം മറ്റൊന്നില്ലയോ അതു സർവോത്തമം.സർവോത്തമമായ സുഖം നിരതിശയസുഖം ബ്രഹ്മമാണ്. ആചാര്യൻ ബ്രഹ്മമാകയാൽ സർവോത്തമ സുഖമാണ്.
90.ഓം പ്രാണിഹിംസാ പരാങ്മുഖായ നമഃ
പ്രാണികളുടെ ഹിംസയിൽ നിന്നു മുഖം തിരിച്ചവൻ - പ്രാണി ഹിംസയിൽ നിന്നു പിന്തിരിഞ്ഞ് അഹിംസാ നിഷ്ഠയുള്ളവൻ പ്രാണിഹിംസാ പരാങ്മുഖൻ
91.ഓം സ്നേഹസ്വരൂപായ നമഃ
സ്നേഹസ്വരൂപൻ.സ്നേഹം പ്രേമം തന്നെയാണ്.
92.ഓം സംസാരരോഗഭിഷജേ നമഃ
സംസാരമാകുന്ന രോഗത്തെ ചികിത്സിക്കുന്ന ഭിഷക്ക് - വൈദ്യൻ - ഡോക്ടർ, സാധാരണ വൈദ്യന്മാർക്ക് ശാരീരികവും മാനസികവുമായ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്നാൽ അവർക്ക് സംസാരമെന്ന രോഗത്തെ ചികിത്സിക്കാനുള്ള കഴിവില്ല. ആ രോഗത്തെ ചികിത്സിക്കുന്ന മഹാ വൈദ്യൻ ബ്രഹ്മജ്ഞനായ ആചാര്യനാണ്.
93.ഓം ബ്രാഹ്മണത്വാദിജാതിരഹിതായ നമഃ
ബ്രാഹ്മണത്വം, ക്ഷത്രിയത്വം, വൈശത്വം, ശുദ്രത്വം, ചണ്ഡാലത്വം മുതലായ ജാതിയില്ലാത്തവൻ. ബ്രാഹ്മണത്വാദികൾ ശരീര ധർമ്മമാണ്. ആത്മധർമ്മമല്ല. ആത്മാവിൽ യാതൊരു ധർമ്മവുമില്ല. ഗുരു ആത്മസ്വരൂപനാണ്
94.ഓം സ്വയം പ്രകാശാഖണ്ഡബോധായ നമഃ
മറ്റൊന്നിന്റേയും സഹായമില്ലാതെ സ്വയം പ്രകാശിക്കുന്ന അഖണ്ഡ ബോധം (ജ്ഞാനം) പരബ്രഹ്മമാണ്. ആചാര്യൻ ബ്രഹ്മം തന്നെയാണ്, അതു കൊണ്ട് തന്നെ സ്വയം പ്രകാശിക്കുന്ന അഖണ്ഡ (പൂർണ്ണ) ബോധമാണ്.
95.ഓം സത്യഗിരേ നമഃ
ഗീര് - വാക്ക്. സത്യവചനനാണ് സത്യഗീര്.ഋഷിമാർ സത്യവചസ്സുകൾ. ആചാര്യനും സത്യവാക്കുതന്നെ. ആചാര്യന്റെ വാക്കിനെ അർത്ഥം പിന്തുടർന്ന് അതിനെ സത്യമാക്കുന്ന അതു ഒരിക്കലും അസത്യമാകുകയില്ല.
96. ഓം ശിവായ നമഃ
ശിവൻ മംഗള സ്വരൂപൻ- ആചാര്യൻ.ശിവൻ പരമാത്മാവ് എന്നായാൽ? പരമാത്മസ്വരൂപനാണ് ആചാര്യൻ എന്നുമാകാം
97.ഓം സമ്പൂർണ്ണ ചൈതന്യായ നമഃ
സമ്പൂർണ്ണം - അഖണ്ഡം - നിരവയവം.ആചാര്യൻ അഖണ്ഡ ചൈതന്യമായ ബ്രഹ്മം തന്നെ
98.ഓം സ്വായത്തമനസ്കായ നമഃ
സ്വായത്തമായ - തനിയ്ക്കധീനമായ മനസ്സോടുകൂടിയവൻ - മനസ്സിനെ കീഴടക്കിയവൻ. മനസ്സിനെ കീഴടക്കുക ദുഷ്കരമാണ്. അതു കൊണ്ടു തന്നെ സ്വയത്തമനസ്കൻ സർവഥാ പൂജ്യനാണ്
99.ഓം ധർമ്മസംസ്ഥാപകായ നമഃ
ധർമ്മം ലോകത്തിന്റെ ശ്രേയസ്സിനും അഭ്യുദയത്തിനും കാരണമാണ്. അതു കൊണ്ടു ലോകത്തിന്റെ നിലനിൽപ്പിനും വികാസത്തിനും ധർമ്മം അനുപേക്ഷണീയമാണ്. ആ ധർമ്മത്തെ ശരിയായ നിലയിൽ സ്ഥാപിക്കേണ്ടതാണ്. ആചാര്യൻ ധർമ്മത്തെ നമുക്കായി ശരിയായി സ്ഥാപിക്കുന്ന സ്ഥാപിക്കുന്നവനാണ്
100.ഓം വിഷയവിരക്തായ നമഃ
ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ സ്പർശാദികളിൽ തൃഷ്ണയില്ലാതെ വൈരാഗ്യം നേടിയവൻ
101.ഓം സ്വസ്വരൂപാജ്ഞ ഭ്രാന്തി നിവാരകായ നമഃ
തന്റെ യഥാർത്ഥ രൂപം അറിയാത്തവർക്കുണ്ടാകുന്ന ഭ്രമത്തെ - തെറ്റായ അറിവിനെ നിവാരണം ചെയ്യുന്നവൻ -തടുക്കുന്നവൻ.സ്വരൂപം - ശുദ്ധ ചൈതന്യം. അതു ശരിയായി ധരിക്കാത്തവൻ സ്വസ്വരൂപാജ്ഞൻ. അവനുണ്ടാകുന്ന ഭ്രമം - അശുചിയെ ശുചിയെന്നും അനിത്യത്തെ നിത്യമെന്നും മറ്റുമുള്ള തെറ്റായ അറിവ്.ശരിയായ അറിവ് നൽകി ഭ്രമമകറ്റി ഭക്തനെ അനുഗ്രഹിക്കുന്നവൻ
102. ഓം സ്വപര പ്രമോദപരകർമ്മണേ നമഃ
തന്റെയും അന്യരുടേയും പ്രമോദ (സന്തോഷ) ത്തിനുതകുന്ന ഉത്കൃഷ്ട കർമ്മത്തോടു കൂടിയവൻ. തന്നെയും അന്യരെയും സന്തോഷിപ്പിക്കാനുതകുന്ന നല്ല കർമ്മം അനുഷ്ഠിക്കുന്ന ആചാര്യൻ
103. ഓം അകൃത്യപരാങ്മുഖ പ്രസംഗായ നമഃ
ചെയ്യരുതാത്ത പ്രവൃത്തികൾ അകൃത്യങ്ങളാണ്. ദുഷ്കൃത്യങ്ങളിൽ നിന്ന് മുഖം തിരിച്ച് പ്രകൃഷ്ടമായ സംഗത്തോടു കൂടിയവൻ. ദുഷ്കൃത്യങ്ങളിൽ നിന്നു പിന്തിരിയുന്ന ആസക്തി - ദുഷ്കൃത്യങ്ങളിൽ ആസക്തി -സംഗം - ബന്ധം ഇല്ലാത്തവൻ എന്നർത്ഥം
104.ഓം ഭക്തവത്സലായ നമഃ
തന്റെ ഭക്തന്മാരിൽ വാത്സല്യം ഉള്ളവൻ.
105.ഓം സ്വാനുഭോക്തവ്യപുണ്യപാപപ്രബോധായ നമഃ
താൻ നേടിയ പുണ്യ പാപങ്ങളും അവയുടെ ഫലവും താൻ തന്നെ അനുഭവിക്കേണ്ടതാണെന്ന അറിവുള്ളവൻ. താൻ താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താൻ താൻ അനുഭവിക്കും. ബോധം ആചാര്യനിൽ ഉറച്ചിരിക്കുന്നുവെന്നു സാരം
106.ഓം പ്രീണിതാർത്ഥിനേ നമഃ
തന്നെ സമീപിക്കുന്ന അർത്ഥികളെ- ആവശ്യക്കാരെ അവരുടെ അഭീഷ്ടം സാധിച്ച് പ്രീണിപ്പിക്കുന്നവൻ - സന്തോഷിപ്പിക്കുന്നവൻ - പ്രീതിപ്പെടുത്തുന്നവൻ.
107.ഓം വിദ്യാസമ്പദേ നമഃ
വിദ്യയാകുന്ന സമ്പത്തോടു കൂടിയവൻ. വിദ്യാധനം സർവധനാൽ പ്രധാനം എന്ന അഭിജ്ഞവചനം ഓർക്കേണ്ടതാണ്.
108. ഓം അഖണ്ഡ സച്ചിദാനന്ദ സ്വരൂപായ നമഃ
അഖണ്ഡമായ - പൂർണ്ണമായ - സത്ത്, ചിത്തു (ചൈതന്യം -ജ്ഞാനം) ആനന്ദം ഇവയാകുന്ന സ്വരൂപത്തോടു കൂടിയവൻ.ആചാര്യൻ ബ്രഹ്മസ്വരൂപൻ എന്നർത്ഥം
വിരാമധ്യാനം
ഓം വിശ്വവ്യാപിനമാദി ദേവമമലം നിത്യം പരം നിഷ്കളം 
 
നിത്യോദ്ബുദ്ധ സഹസ്രപത്ര കമലേലുപ്താക്ഷരേ മണ്ഡപേ 
നിത്യാനന്ദമയം സുഖൈകനിലയം സത്യം ശിവം സ്വപ്രഭം
ധ്യായേദ്ഹംസപദംപരാത്പരതരംസ്വച്ഛന്ദസർവാഗമം
ഗുരു പുഷ്പാഞ്ജലി അവസാനിക്കുമ്പോൾ ചൊല്ലേണ്ടതാണ് വിരാമധ്യാനം. ഓം എന്നും വിടർന്നിരിക്കുന്ന ആയിരം ദളങ്ങളോടു കൂടിയ താമരയാകുന്ന ലുപ്താക്ഷരമായ (അക്ഷരങ്ങൾ ലോപിച്ച ) മണ്ഡലത്തിൽ( ഹൃദയകമലത്തിൽ ) എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതും നിർമ്മലവും നിത്യവും അഖണ്ഡവും (കലകൾ -അവയവങ്ങൾ ഇല്ലാത്തതും) നിത്യാനന്ദ സ്വരൂപവും സുഖത്തിന്റെ (ആനന്ദത്തിന്റെ മുഖ്യമായ വാസ സ്ഥാനവും സത്യവും ശിവവും സർവോത്തമവും ( പരത്തേക്കാൾ - ഉത്കൃഷ്ട ത്തേക്കാൾ - പരതരവും ഉത്കൃഷ്ട തരവും) സ്വതന്ത്രമായ എല്ലാ വേദാദി ശാസ്ത്രങ്ങളുടെ നിധിയും ആയ ഹംസ പദത്തെ (പരമഹംസ ചരണം ) ധ്യാനിക്കണം
ഫലസങ്കൽപ്പം
ഓം ഭഗവാൻ ശ്രീനാരായണ പരമഗുരോ ............. നക്ഷത്ര ജാതസ്യ (ജാതായഃ)............. നാമധേയസ്യ (നാമയായാഃ) മാനസിക രാഗദ്വേഷാദി വിനിർമ്മുക്ത്യർത്ഥം സദാ സദ്ഗുരുഭക്ത്യഭിവൃദ്ധ്യർത്ഥം, സമസ്ത ദുരിതക്ഷയാർത്ഥം, സാധുജനപരിചര്യാർത്ഥം, ആയുരാരോഗ്യ സമ്പൽസമൃദ്ധ്യർത്ഥം, ദേഹാന്തേ നിരതിശയാനന്ദ പരബ്രഹ്മസായൂജ്യ പ്രാപ്ത്യർത്ഥം ഇദം പൂർണ്ണ പുഷ്പാഞ്ജലിം സമർപ്പയാമി.