SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday 25 September 2015

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി

ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച്‌ വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി PDF

Saturday 12 September 2015

ഗുരു ഭക്തിയുടെ മൂര്ത്തിമത് ഭാവം എന്ത് ??

ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഉള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്.
നടരാജ ഗുരുവിനെയും ,നിത്യ ചൈതന്യ യതിയും മുനി നാരായണ പ്രസാദിനെയും പോലെയുള്ള ഗുരു ശിഷ്യന്മാരുടെ സ്ഥാനം ആ തലത്തിലാണ് അതുകൊണ്ടാണ് അവരുടെ പഠനങ്ങളിലും എഴുത്തിലും എല്ലാം ഗുരുവിന്റെ ഈശ്വരീയതയിലുപരിയായി നാരയണ ഗുരു , നാരായണ ഗുരുവായി നില്‍ക്കുന്നത് .
അതെ സമയം തന്നെ ഗുരുവിനെ ദൈവമായി കണ്ടു ക്ഷേത്ര പ്രതിഷ്ടകളിലൂടെ ഗുരുവിനെ തങ്ങളുടെ ആശ കേന്ദ്രമായി കണ്ടു പ്രാര്‍ത്ഥിച്ചു മന സംതൃപ്തി അടയുന്ന ലക്ഷക്കണക്കിന്‌ വരുന്ന ഗുരു ഭക്തരെ നിസാര വല്ക്കരിക്കേണ്ട കാര്യവും ഇല്ല കാരണം , വാളും പരിചയും ഏന്തി ഹിംസ്ര മൃഗങ്ങളുടെ പുറത്ത് നില്‍ക്കുന്ന ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളെക്കാള്‍ അവര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നത് പരമകാരുണികനായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ സ്വാത്വിക ഭാവത്തോടെയുള്ള മുഖം തന്നെയാണ് . മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ അവനെ കരകയറ്റാന്‍ ഗുരു തുണക്കുണ്ടാകും എന്ന വിശ്വാസം ആണ് , സര്‍വ്വോപരി മാതാപിതാകന്മാര്‍ പറഞ്ഞു കൊടുത്തിരിക്കുന്ന "നമ്മുടെ ദൈവം" ആണ് ശ്രീ നാരായണ ഗുരുദേവന്‍ .
അതിനാല്‍ തന്നെ ചിന്തയിലും പ്രവര്‍ത്തിയിലും വിവധ തലങ്ങളില്‍ ഉള്ളവര്‍ അവരവരുടേതായ രീതിയില്‍ ഗുരുവിനെ ദര്ശിക്കട്ടെ , താഴെ നിന്നും മുകളിലേക്ക് കയറുവാന്‍ ശ്രമിക്കട്ടെ രണ്ടിനെയും വിമര്‍ശിക്കാതെ , ഗുരുമാര്‍ഗ്ഗത്തിലേക്കുള്ള വിവിധ വഴികളായി കണ്ടു കൊണ്ട് മുന്നോട്ടു പോകാം .
എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ ദയവായി പങ്ക് വയ്ക്കുക , " വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനും."
സ്നേഹപൂര്‍വ്വം
സുധീഷ്‌ സുഗതന്‍ .

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി


ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച്‌ വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല.
ലിങ്ക്: http://sreyas.in/gurudevan-kalpicha-acharapaddhathi-pdf#ixzz36ah4JaKj [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.inഫേസ്ബുക്ക്: www.fb.com/sreyasin ]

ഗുരുവിനുകൊടുത്ത കുഞ്ഞുനുള്ളിന്റെ ഓര്‍മ്മയില്‍ നളിനിയമ്മ

ഗുരുദേവന്റെ സഹോദരിമാരില്‍ ഒരാളായ മാതയുടെ മകള്‍ ഭഗവതിയുടെ പുത്രിയാണ്‌ നളിനി. സന്യാസിയായ ഏക സഹോദരനെ കാണാന്‍ മാത ഇടക്കിടെ ശിവഗിരിയില്‍ പോകുമായിരുന്നു. മുത്തശ്ശിയോടൊപ്പം നളിനിയും കൂടെപ്പോകുക പതിവാണ്‌.
ഉച്ചയുറക്കത്തിലായിരിക്കുന്ന ഗുരുവിനെ നളിനി പലപ്പോഴും പിച്ചി ഉണര്‍ത്തുമായിരുന്നു. അതിന്‌ ഒരു കാര്യവുമുണ്ട്‌. അങ്ങനെ ഉണര്‍ന്നുവരുന്ന ഗുരു പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ക്ക്‌ കുറേ മുന്തിരിയും കല്‍ക്കണ്ടവും നല്‍കുക പതിവാണ്‌. മുത്തശ്ശിയോടൊപ്പമുള്ള ശിവഗിരിയാത്രക്ക്‌ നളിനിയെ പ്രേരിപ്പിക്കുന്നതും അതുതന്നയാണ്‌. പിന്നീട്‌ പ്രായമേറെയായ നളിനി അക്കാര്യമോര്‍ക്കുമ്പോള്‍ താന്‍ നുള്ളിനോവിച്ചത്‌ ഒരു യുഗപുരുഷനേയാണല്ലോ എന്ന്‌ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാറുണ്ട്‌.
അന്ന്‌ ശിവഗിരിയില്‍ വലിയ വികസനമൊന്നും ഇല്ലായിരുന്നു. കാല്‍നടയായി ചെമ്പഴന്തിയില്‍നിന്ന്‌ കഴക്കൂട്ടംവരെ. പിന്നീട്‌ ട്രെയിനില്‍. രണ്ടുമൂന്നു ദിവസം ശിവഗിരിയില്‍ താമസിക്കും. മടങ്ങാന്‍ നേരം സ്വാമി അപ്പൂപ്പനെനോക്കി കൈകൂപ്പി കരയും. അപ്പൂപ്പന്‍ അതുകണ്ട്‌ അനങ്ങാതെയിരിക്കും.
എസ്‌.എന്‍. കോളേജിലെ എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ നളിനിയമ്മക്ക്‌ ചെമ്പഴന്തിയില്‍ ഒരു വീട്‌ നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു. അവിടെയായിരുന്നു താമസം.
ചെമ്പഴന്തി മണക്കല്‍ ക്ഷേത്രമുറ്റത്തെ കളിത്തട്ടില്‍ ഗുരു വിശ്രമിക്കുന്ന വേളയില്‍ മാതയും മക്കളും മരുമക്കളും എല്ലാം പോയിരുന്നു. ക്ഷേത്രത്തില്‍നിന്നും കൊണ്ടുവന്ന നിവേദ്യം ഗുരു ഒരു പുലയപ്പയ്യന്‌ കൊടുത്തു. കരിക്കും പാലും മാത്രമേ കഴിച്ചുള്ളൂ. മൃഗബലി പ്രിയയായിരുന്ന മണയ്‌ക്കല്‍ ഭഗവതിയുടെ പ്രതിഷ്‌ഠ അവിടെനിന്നും ഇളക്കിമാറ്റി ശിവനെ പ്രതിഷ്‌ഠിച്ചത്‌ അന്നായിരുന്നു. അര്‍ദ്ധരാത്രിയില്‍ അതുനടക്കുമ്പോള്‍ ആരും അവിടേക്ക്‌ വരരുത്‌ എന്ന്‌ ഗുരു വിലക്കിയിരുന്നതായി നളിനിയമ്മ ഓര്‍ക്കുന്നു. അന്ന്‌ മതിലിനപ്പുറം ഹോമാഗ്നി ഉയരുന്നപോലെ ഒരു ദിവ്യപ്രകാശം കണ്ടതായി പരിസരവാസികള്‍ പറഞ്ഞത്‌ നളിനിയമ്മ ഓര്‍ക്കുന്നു.
ഗുരു മഹാസമാധി പ്രാപിച്ചപ്പോള്‍ നളിനിയമ്മയും പോയിരുന്നു ശിവഗിരിയില്‍. കഴക്കൂട്ടത്തുനിന്നും ട്രെയിന്‍ കിട്ടാതെ പലരും നടന്നാണ്‌ അന്ന്‌ ശിവഗിരിക്ക്‌ പോയത്‌. ഏഴുതിരിയിട്ട വിളക്കിനു മുമ്പില്‍ ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന സ്വാമി അപ്പൂപ്പനുമുന്നില്‍ കല്‍ക്കണ്ടത്തിനായി നീട്ടിയ നളിനിയുടെ കൈ തേങ്ങലോടെ അമ്മ പിടിച്ചു താഴ്‌ത്തി.
നളിനിയമ്മക്ക്‌ 8 മക്കളാണ്‌. ഭര്‍ത്താവ്‌ കുഞ്ഞന്‍. മക്കള്‍: ലളിത, വാസന്തി, ശാരദ, ഇന്ദിര, മോഹന്‍ദാസ്‌, ഹരിദാസ്‌, അനിത, സനല്‍ കുമാര്‍ എന്നിവരാണ്‌.
(കടപ്പാട്‌: കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി:)
(ശ്രീനാരായണ ജ്ഞാനസമീക്ഷ)

ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ :

കോയമ്പത്തൂരില്‍ വച്ച് കുറെ പൗരന്മാര്‍ സ്വാമിജിയെ ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍ അവരോട് നടത്തിയ സംഭാഷണം
സ്വാമികള്‍ " എവിടെ ഉള്ളത് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ഇപ്പോള്‍ കുറെ കഷ്ട ദശയില്‍ ഇരിക്കയാണ്.
സ്വാമികള്‍ : നിങ്ങളുടെ സമുദായം എന്നാല്‍ എന്താണ് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ശംകുന്തനര്‍ എന്ന് പറയും.ചിലര്‍ നട്ടുവര്‍ അല്ലെങ്കില്‍ ദേവദാസി സമുദായം എന്നും പറയും.
സ്വാമികള്‍ : ശംകുന്തനര്‍ എന്ന പദത്തിന്റെ അര്‍ത്ഥം അറിയുമോ ?
പൌരന്‍ : ശൈം എന്നാല്‍ ചുവപ്പ് എന്നാണ്. കുന്തനര്‍ എന്നാല്‍ കുന്തത്തോട്‌ കൂടിയവര്‍.ഇവര്‍ ഒരുകാലത്ത് യുദ്ധവീരന്മാര്‍ ആയിരുന്നുവെന്ന് ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നു.
സ്വാമികള്‍ : അങ്ങനെയല്ല.അത് ഒരു സംസ്കൃത പദമാണ്.അതിന്റെ ശരിയായ രൂപം ശംകുവിന്ദര്‍ എന്നാണ്.തന്തുവായ: കുവിന്ദസ്യാല്‍ എന്നാണ് അമരം."സുഖെ ദിഷ്ട്യെ പജോഷംശം" അതുകൊണ്ട് ശംകുവിന്ദര്‍നല്ല നൈയ്തുകാര്‍ എന്നര്‍ത്ഥം.
പൌരന്‍ : നൈയ്തു ഞങ്ങളുടെ പ്രാധാന തൊഴിലാണ്.എന്നാല്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ ദാസി ആട്ടം കൊണ്ടാണ് സ്ത്രീകള്‍ ഉപജീവനം ചെയ്യുന്നത്.വിവാഹം പതിവില്ല.
സ്വാമികള്‍ : ന്യായമായ വിവാഹം നിങ്ങളുടെ ഇടയില്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കണം.
പൌരന്‍ : ഇക്കാര്യത്തില്‍ കുറച്ചു വിഷമമുണ്ട്.ദാസിയാട്ടം നിര്‍ത്തിയാല്‍ അവര്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്ന ക്ഷേത്രത്തിലെ കാണഭൂമികള്‍ (ഇറയിലികള്‍)കിട്ടാതെ വരും.അത്ഓര്‍ത്ത് അവര്‍ യാതൊരുവിധ പരിഷ്കാരത്തിനും വഴിപ്പെടുന്നില്ല.
സ്വാമികള്‍: ദേവദാസി തൊഴില്‍ വിട്ടാലും ഭൂമി അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുവാതിരിക്കുവാന്‍ യാതൊരു ന്യായവുമില്ല.അനേകം തലമുറകളായി ചെയ്തുപോന്നിട്ടുള്ള ജോലിക്ക് അടിത്തൂണായി ഈ പ്രതിഫലം തന്നെ കൊടുത്താല്‍ മതിയാകുന്നില്ല.അവരുടെ കൈയ്യില്‍ ഇരിപ്പുള്ളതിനോടുകൂടി കൂടുതല്‍ ഭൂമി ചേര്‍ത്ത് കൊടുത്തു അവരെ ഒഴിച്ചു വിടെണ്ടാതാണ് ധര്‍മ്മം.
പൌരന്‍ : ദാസിയാട്ടം മുടങ്ങാതെ നടത്തിയില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ഭൂമി അനുഭവിക്കുവാന്‍ അനുവദിക്കുന്നതല്ല.
സ്വാമികള്‍: അങ്ങനെയായാല്‍ ദാസിയാട്ടത്തിനു പ്രതിഫലമായുള്ള ഈ വസ്തുക്കള്‍ക്ക് അവകാശികള്‍ ഇല്ലാതെ വരുമല്ലോ? മറ്റു അവകാശികള്‍ ഇല്ലാത്ത വസ്തു ആരെങ്കിലും അവകാശപെടുന്നുവെങ്കില്‍ അവര്‍ ദാസി വൃത്തി ചെയ്യേണ്ടിവരും.
പൌരന്‍ : ഇത് ഒരു നല്ല തൊഴില്‍ ആണ് എന്നാണ് ഉയര്‍ന്ന സമുദായക്കാര്‍ ഞങ്ങളെ ഉപദേശിക്കുന്നത്.
സ്വാമികള്‍ : നല്ലതാണ് എങ്കില്‍ അവര്‍ക്കുതന്നെ ഈ തൊഴില്‍ സ്വീകരിക്കാമല്ലോ..അങ്ങനെയാണ് എങ്കില്‍ വസ്തു അവര്‍ക്കുതന്നെ വിട്ടുകൊടുക്കുന്നതില്‍ ന്യായം ഉണ്ടാകും.
പൌരന്‍ : അവര്‍ ഈ തൊഴില്‍ ഒരിക്കലും സ്വീകരിക്കുകയില്ല.
സ്വാമികള്‍ : എന്നാല്‍ ഈ ഭൂമി ഒരുത്തര്‍ക്കും അവകാശപ്പെടുവാന്‍ ന്യായമില്ല.ഗവര്‍ന്മെന്റ് മുഖേന അവകാശ വാദം നടത്തണം.എന്നാല്‍ കിട്ടും.ഇതുകിട്ടിയാലും തക്കതായ പ്രതിഫലം ആകുന്നില്ല എന്നാണ് നമ്മുടെ പക്ഷം.
(അടുത്തുനില്‍ക്കുന്ന ഒരു മലയാളിയോട്) കഷ്ടം !!!! ഇയാള്‍ക്ക് ഇതിനെക്കുറിച്ച് വളരെ വ്യസനം ഉള്ളതുപോലെ തോന്നുന്നു.ആ സമുദായത്തില്‍ പെട്ടുപോയല്ലോ എന്ന് വിചാരിച്ചായിരിക്കും.വ്യസനിക്കുവാന്‍ കാര്യമില്ലല്ലോ.ഈ വക ദുരാചാരങ്ങള്‍ എങ്ങും ഉള്ളതുതന്നെ.അവിടെല്ലാം (കേരളത്തില്‍) ഉള്ളതും ഇതില്‍ പെട്ടതുതന്നെയാണ്.ഇയാള്‍ അറിയുന്നില്ലായിരിക്കാം.ഗവര്‍ന്മേന്റിനോട് വാദിച്ച് അവകാശങ്ങള്‍ വാങ്ങട്ടെ.
(മദിരാശി നിയമസഭയില്‍ ദേവദാസികളെസംബന്ധിക്കുന്ന നിയമം സ്വാമികളുടെ അഭിപ്രായത്തോട് യോജിച്ചുള്ള നിലയില്‍ കുറെ കഴിഞ്ഞപ്പോള്‍ പാസ്സായി എന്ന് നമുക്ക് ഏവര്‍ക്കും അറിവുള്ളതാണല്ലോ ).

ഓരോ അണ വീതം മാസം തോറും മിച്ചം വയ്ക്കുക . അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം . ഈഴവർ ധാരാളം പണം ഉണ്ടാക്കും . പക്ഷെ മുഴുവൻ ചെലവ് ചെയ്യ്തുകളയും . ചിലർ കടം കൂടി വരുത്തിവയ്ക്കും . അത് പാടില്ല . മിച്ചംവയ്ക്കാൻ പഠിക്കണം . അടുത്ത തലമുറകൾക്കായി . 
[ ശ്രീ നാരായണ ഗുരു ദേവൻ ]

"കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"

വൈക്കം സത്യാഗ്രഹം നടന്നിരുന്ന കാലത്ത്,നിരോധിക്കപെട്ട ഒരു റോഡിലൂടെ കോട്ടന്‍ സായിപ്പിന്‍റെ കൂടെ ഒരു തീയ്യന്‍ പോയെന്നും അതിന് ബ്രഹ്മണാദികള്‍ക്ക് യാതൊരു വിരോധം ഇല്ലന്നും ഒരു ഭക്തന്‍ ഗുരുദേവനെ അറിയിച്ചു.
ഗുരുദേവന്‍ : "കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"
ഇതിന്‍റെ സാരം വ്യക്തമാണല്ലോ.കാലിലിടുന്ന ചെരുപ്പും മൂരിത്തോല് കൊണ്ടുണ്ടാക്കിയതാണ്.ചെണ്ടയ്ക്കുള്ളതും മൂരിതോല് തന്നെ.ചെരുപ്പ് ക്ഷേത്രത്തില്‍ കൊണ്ടുപോയിക്കൂട,ചെണ്ട കൊണ്ടുപോകാം.ചെണ്ട കൊണ്ട് ക്ഷേത്രത്തില്‍ ആവശ്യങ്ങളുണ്ട്.അതുപോലെ കോട്ടന്‍ സായിപ്പിനെ പോലെയുള്ള യൂറോപ്പിയന്‍ ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് സവര്‍ണ്ണര്‍ക്ക് ആവശ്യമുണ്ട്.അതുകൊണ്ട് അവരോടൊപ്പം തീയ്യര്‍ക്കു ഏതു നിരോധിക്കപെട്ട സ്ഥലത്തുകൂടി വേണേലും പോകാം.

ഗുരുചൈതന്യത്തിന്റെ ആവേശവുമായി വി.കെ മുഹമ്മദ്‌

ആലുവ അദ്വൈതാശ്രമം ശദാബ്തി ആഘോഷ സമാപനവേദിയില്‍ വേറിട്ട സാന്നിധ്യമായി വി.കെ മുഹമ്മദ്‌.ഭിലായി ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിലെ അമരക്കാരനായ വി.കെ മുഹമ്മദ്‌.ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലും പ്രവൃത്തിയിലും ഉള്‍ക്കൊള്ളുന്ന 71 കാരനായ മുഹമ്മദ്‌ ചെറുപ്പം മുതലേ ഒരു ഗുരുദേവ ഭക്തനാണ്.33 വര്‍ഷമായി ഭിലായില്‍ സന്മതി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്‌ നടത്തിവരികയാണ് തൃശ്ശൂര്‍ മതിലകം വലിയകത്ത് കൈപ്പുള്ള വീട്ടില്‍ വി.കെ മുഹമ്മദ്‌.
1967 മുതല്‍ ഭിലായ് ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിന്റെ പ്രസിഡണ്ട്‌,രക്ഷാധികാരി സ്ഥാനങ്ങള്‍ മാറി മാറി 17 വര്‍ഷക്കാലമായി വഹിക്കുകയാണ്.മതിലകം ജുമാമസ്ജിദ് ഇമാമായിരുന്ന പരേതനായ കാദര്‍ കുഞ്ഞ് മുസലിയാരുടെ മകനാണ്.17 വര്‍ഷക്കാലം വ്യോമസേനയില്‍ സേവനം ചെയ്തിട്ടുണ്ട്.വിരമിച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പം ഭിലായില്‍ എത്തിയത്.ഭാര്യ ജമീലയും മകന്‍ വികാസ് മരുമകള്‍ ഡോ.ഷെയ്നാസ് എന്നിവരും തികഞ്ഞ ഗുരുഭക്തര്‍.
പിതാവിന്റെ സുഹൃത്തുക്കള്‍ മുഖേനെയാണ് മുഹമ്മദ്‌ ശ്രീ നാരായണ ഗുരുദേവനെകുറിച്ചും ജാതിക്കും മതത്തിനും അതീതമായ മനുഷ്യനന്മയെകുറിച്ചും തിരിച്ചറിഞ്ഞത്.ഭിലായില്‍ എത്തിയപ്പോള്‍ ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തില്‍ അംഗത്വം എടുത്തു.എല്ലാ മാസത്തെയും ചതയം പ്രാര്‍ത്ഥനയിലും പൂജകളിലും മുഹമ്മദും കുടുംബവും എത്താറുണ്ട്.
വി.കെ മുഹമ്മദിനെ ശദാബ്തി ആഘോഷവേളയില്‍ വേദിയില്‍ വച്ച് ധര്‍മ്മ സംഘം പ്രസിഡണ്ട്‌ പ്രകാശാനന്ദ സ്വമിജികള്‍ ഉപഹാരം നല്‍കി ആദരിച്ചു."സാമൂഹ്യ സേവനം സ്വന്തം ഇഷ്ടപ്രകാരമല്ല,മറ്റുള്ളവരുടെ ഇഷ്ടപ്രകാരമായിരിക്കണം.സഹപ്രവര്‍ത്തകര്‍ സമാജം പ്രസിഡണ്ട്‌ ആകണം എന്ന് അവശ്യപെട്ടപ്പോള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു.ശ്രീനാരായണ ഗുരുധര്‍മ്മ സമാജത്തിന്റെ ഭാരവാഹിത്വതിലേക്ക് എത്തിചേര്‍ന്നതിനെ കുറിച്ച് മുഹമ്മദ്‌ സ്നേഹത്തോട് പറയുന്നു.

ബാലോപചാരണം -- ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍


നല്ല ശീലവും ആചാരവുമുള്ളവരും ആരോഗ്യവും കാരുണ്യമുള്ളവരും പ്രസന്നതയോടും വിനയത്തോടും കൂടിയവരുമായ സ്ത്രീകള്‍ വേണം കുഞ്ഞിനെ ഉപച്ചരിക്കേണ്ടത്.കുഞ്ഞിനെ കിടത്തേണ്ടത് വിശുദ്ധവും നേര്‍ത്തതും ആയ വസ്ത്രം വിരിച്ച കിടക്കയില്‍ ആയിരിക്കണം.വീടിനുള്ളില്‍ മനോഹരമായ ഒരു സ്ഥലത്ത് വേണം കുഞ്ഞിന് കിടക്കയൊരുക്കേണ്ടത്.കിടക്കയും ചുറ്റുപാടും എപ്പോഴും ശുദ്ധമായിരിക്കണം.ചുറ്റുപാടും ഉണ്ടായിരിക്കുന്ന വസ്തുക്കളും സുന്ദരങ്ങളായിരിക്കണം.കുഞ്ഞുങ്ങള്‍ അനാശാസ്യങ്ങളായ വാക്കുകള്‍ കേള്‍ക്കുവാനോ അമംഗളങ്ങളായ വസ്തുക്കള്‍ കാണുകയോ അറിയുവാനോ ഇടവരുത്.
അഞ്ച് വയസുവരെ കുഞ്ഞുങ്ങളെ ലാളിച്ചും വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രേരണകൊടുത്തും വളര്‍ത്തണം.മഹാന്മാരുടെ ചിത്രം കാണിച്ചുകൊടുക്കുകയും അവരുടെ കഥകള്‍ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്യണം.കുഞ്ഞുങ്ങളോട് നാം സംസാരിക്കുമ്പോള്‍ ഓരോ അക്ഷരവും വളരെ വ്യക്തമായിരിക്കണം.കുഞ്ഞുങ്ങളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും എപ്പോഴും ശുദ്ധമായിരിക്കണം.കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന ആഹാരവും ശുചിയായിരിക്കണം.

ശ്രീ നാരായണ ഗിരി അടുത്ത് കാണുമ്പോള്‍ (അവലംബം-- പാര്‍വ്വതി അമ്മ അശരണരുടെ അമ്മ,പ്രൊഫ്‌.എം.കെ സാനു മാഷ് )

ആലുവായില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകുമ്പോള്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വലതു ഭാഗത്തേക്ക്‌ നീങ്ങുന്ന ചെറിയൊരു റോഡു കാണാം.അവിടെ "ശ്രീ നാരായണ ഗിരി " എന്നാ ഒരു ബോര്‍ഡ്‌ കാണാം.അതിലൂടെ നിങ്ങള്‍ തിരിയുക.പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുന്ന ആ റോഡ്‌ ഒരു കുന്നിന്റെ താഴ് വാരത്തിലാണ് എത്തുക.കുന്നിന്റെ മുകളിലേക്കും ആ റോഡു നീളുന്നുണ്ട്.അത് നിങ്ങളെ ഒരു കെട്ടിടത്തിന്റെ മുന്നിലാണ് എത്തിക്കുക.അതാണ് ശ്രീ നാരായണ സേവികാസമാജതിന്റെ ആസ്ഥാനം.വലിയ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതായി ഒറ്റ നോട്ടത്തില്‍ നിങ്ങള്ക്ക് തോന്നുകയില്ല.പക്ഷെ പരിസരത്തിന്റെ ഭംഗിയും,പച്ച തഴപ്പും നിങ്ങളുടെ കണ്ണുകള്‍ക്ക്‌ സന്തോഷമാരുലാതിരിക്കില്ല .അവിടെ പ്രകൃതി,അമ്മയെ പോലെ,നിങ്ങളില്‍ വാത്സല്യം നുകര്ന്നതിനു ശേഷം മാത്രം സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ചാല്‍ മതി.
സ്ഥാപനമെന്നത് കല്ലും,സിമെന്റും കമ്പിയും മറ്റും ചേര്‍ത്ത് നിര്‍മ്മിച്ച കെട്ടിടമല്ല .അവയ്ക്കുള്ളില്‍ കഴിയുന്ന മനുഷ്യരും ആ മനുഷ്യര്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങലുമാണ് ഇതു സ്ഥാപനത്തിന്റെയും ആത്മാവ്.
പല കെട്ടിടങ്ങളിലുമായി അവിടെ ഇരുന്നൂറ്റി അന്‍പതില്‍ അധികം പേര്‍ താമസിക്കുന്നു.കൊച്ചുകുഞ്ഞുങ്ങള്‍,കൌമാര പ്രായക്കാര്‍,യുവതികള്‍,മധ്യ വയസ്ക്കര്‍,വാര്‍ധക്യത്തില്‍ വലയുന്നവര്‍- അങ്ങനെ പല പല പ്രായക്കാരായ സ്ത്രീകള്‍ .സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ "അന്തേവാസിനികള്‍" അവരാണ്.പലതരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.കുഞ്ഞുങ്ങള്‍ പള്ളിക്കുടത്തില്‍ പഠിക്കുന്നവരാണ്.മറ്റുള്ളവര്‍ തങ്ങള്‍ക്കു ചെയ്യാവുന്നതായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.അങ്ങനെ ഏര്‍പ്പെടാന്‍ പറ്റിയ അഞ്ച് വിഭാഗങ്ങള്‍ അവിടെയുണ്ട്.പ്രിന്റിംഗ് പ്രസ്‌ ,തുന്നല്‍ കേന്ദ്രം,കറി പൌഡര്‍ യൂനിറ്റ് ,ബേക്കറി,കമ്പ്യൂട്ടര്‍ സെന്റര്‍ എനീ വിഭാഗങ്ങള്‍.
ജോലി ചെയ്യാന്‍ കഴിവില്ലാത്തവരും അവിടെയില്ലേ ?ഉണ്ട്,വാര്‍ധക്യത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് ജോലി ചെയ്യുക സാധ്യമല്ലല്ലോ.അവരെ മറ്റുള്ളവര്‍ പരിചരിക്കുന്നു.ഇപ്രകാരം പരസ്പരം ആശ്രയിച്ചും സഹായിച്ചും അന്തേവാസികള്‍ സാഹോദര്യം എന്നാ പദത്തിന് അര്‍ത്ഥവും ചൈതന്യവും നല്‍കുന്നു.

പിച്ചനാട്ടു കുറുപ്പന്മാര്‍ - ശിവഗിരി ചരിത്രം(കെ.കെ മനോഹരന്‍)



മദ്ധ്യതിരുവിതാം കൂറില്‍ പിച്ചനാട്ടു കുറുപ്പന്മാര്‍ എന്നൊരു വിഭാഗം ആളുകള്‍ ജീവിച്ചിരുന്നു.അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ജാതി വ്യവസ്ഥയ്ക്ക് അനുസരിച്ച് ഇവര്‍ ഈഴവ വിഭാഗങ്ങളെക്കാള്‍ കുറഞ്ഞവരും,കണിയാന്‍ വിഭാഗത്തെക്കാള്‍ ഉയര്‍ന്നവരും ആയി കണക്കാക്കി പോന്നിരുന്നു.സംസ്കൃതം പഠിച്ച് ദൈവ വൃത്തിയും ജ്യോതിഷവും ആയിരുന്നു ഇവരുടെ തൊഴില്‍.അംഗസംഖ്യയില്‍ കുറവായിരുന്നതിനാല്‍ ഇവര്‍ക്ക് പല വൈഷമ്യങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.അര്‍ഹിക്കുന്ന വിധം വിവാഹം നടത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.ചെറുക്കന് യോജിച്ച പെണ്ണോ,പെണ്ണിന് യോജിച്ച ചെറുക്കനോ കിട്ടിയിരുന്നില്ല.ചിലര്‍ അവിവാഹിതരായി ജീവിതം തള്ളി നീക്കിയിരുന്നു.ഒറ്റപെട്ടു ജീവിക്കുന്നവര്‍ മരണാനന്തര കര്‍മ്മങ്ങള്‍ -- ശവദാഹവും മറ്റും -തനിച്ചു ചെയ്യേണ്ടിവന്നിരുന്നു.കൃസ്തുമതം സ്വീകരിച്ചാലും അന്നത്തെ സിറിയന്‍ കൃസ്ത്യാനികള്‍ സവര്‍ണ്ണ ഹിന്ദുക്കളെക്കാള്‍ ആഭിജാത്യമുള്ളവരാണ്.പള്ളികളില്‍ പോവുക,കൂടി നടക്കുക,തുടങ്ങിയ കാര്യങ്ങളോഴിച്ചാല്‍പെണ്ണ് കൊടുക്കുക-എടുക്കുക തുടങ്ങിയതൊന്നും അന്ന് സാധ്യമായിരുന്നില്ല.പിച്ചനാട്ടു കുറുപ്പന്മാരുടെ പല വീടുകളിലും സ്ത്രീകള്‍ അവിവാഹിതകളായി നില്‍ക്കേണ്ടിവന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് കുഴങ്ങിയ കുറുപ്പന്‍മാരുടെ കാര്യം ചിലര്‍ ഗുരുദേവനെ അറിയിച്ചു.അവരെ എസ്. എന്‍. ഡി.പി യോഗത്തില്‍ ചേര്‍ത്ത് പ്രശ്നം പരിഹരിക്കുവാന്‍ ഗുരുദേവന്‍ യോഗ നേതൃത്വത്തിനോട് ആവശ്യപെട്ടു.
അന്ന് മുനിസിപ്പാലിറ്റികളില്‍ അംഗങ്ങളെ സാമുദായിക പ്രാധിനിത്യം അനുസരിച്ച് പേഷ്കാര്‍ നോമിനേറ്റു ചെയ്യുകയായിരുന്നു.ചെങ്ങന്നൂര്‍ മുനിസിപാലിറ്റിയിലേക്ക് ഈഴവ പ്രധിനിധി യായി ഗുരുദേവന്‍ പിച്ചനാട്ടു കുറുപ്പനെ നോമിനേറ്റു ചെയ്യുകയുണ്ടായി.എന്നാല്‍ ചില അസൂയാലുക്കളായ ആളുകള്‍ ഇയാള്‍ ഈഴവ വിഭാഗം അല്ലാ എന്ന് സൂചിപ്പിച്ചുകൊണ്ട് പേഷ്കാര്‍ക്ക് പരാതി നല്‍കി.അന്ന് പേഷ്കാര്‍ ആയിരുന്ന മഹാകവി ഉള്ളൂര്‍ ,താന്‍ ഈഴവ വിഭാഗം ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവനില്‍ നിന്നും വാങ്ങി വരുവാന്‍ ആവശ്യപെട്ടു.ഉള്ളൂരിന്റെ ആവശ്യപ്രകാരം പ്രസ്തുത വ്യക്തി ഈഴവ വിഭാഗം ആണ് ഈനു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവന്‍ നല്‍കുകയുണ്ടായി.ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.ഈ സംഭവം കഴിഞ്ഞു കുറച്ചുനാള്‍ ആയപ്പോള്‍ ഗുരുദേവന്‍ ഒരിക്കല്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം ഏതാനും യുക്തിവാദികള്‍ സ്വാമികളെ സന്ദര്‍ശിച്ചു ഇപ്രകാരം ചോദിച്ചു."സ്വാമികള്‍ ഈഴവ സമുദായത്തിലേക്ക് ആളുകളെ കൂട്ടുകയാണ് എന്ന് പറയുന്നുണ്ടല്ലോ ?".അപ്പോള്‍ ഗുരുദേവന്റെ മറുപടി ഇങ്ങനെയായിരുന്നു "അങ്ങനെ ചെയ്തു പോയതില്‍ ആ പാവങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചാല്‍ നമുക്ക് സന്തോഷമേ ഒള്ളൂ".(മറ്റുള്ളവര്‍ക്കുവേണ്ടി താന്‍ എന്തെങ്കിലും സഹായം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നവരോടെല്ലാം സ്വാമികള്‍ ഏതാണ്ട് ഇതേ മറുപടിയാണ് പറഞ്ഞിരുന്നത്).

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

സ്വാമി തൃപ്പാദങ്ങള്‍ സമുദായത്തിന്റെ വൈദികമായ അഭിവൃത്തിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിനു അനുകൂലമാകുമാറ് വിവാഹ വിധിയെ താഴെക്കാണും പ്രകാരം പരിഷ്കരിക്കുകയും ജനങ്ങളുടെ അറിവിനായി അതിനെ പ്രസിദ്ധപ്പെടുത്തുവാന്‍ ആജ്ഞാപിക്കുകയും ചെയ്തിരുന്നു.
വിവാഹവേദിയുടെ വലത്തുവശത്തു മേശപ്പുറത്ത് ശുഭവസ്ത്രം വിരിച്ച് തൃപ്പാദങ്ങളുടെ ചിത്രം വൈയ്ക്കുക.ചിത്രത്തിന് മുന്‍പില്‍ ഇരുവശങ്ങളിലായി ഒരേ സൈസില്‍ രണ്ടു നിലവിളക്കുകള്‍ അഞ്ച് തിരികള്‍ വീതം ഇട്ടു കത്തിക്കുക.തീര്‍ത്ഥം,പനിനീര്,ചന്ദനം,ആവശ്യത്തിനു പുഷ്പങ്ങള്‍ ഇതൊക്കയും തയ്യാറാക്കി വൈയ്ക്കണം.തൃപ്പാദങ്ങളുടെ ചിത്രത്തില്‍ പുഷ്പമാല ചാര്‍ത്തുക.ചിത്രത്തിന്റെ മുന്‍ വശത്തായി നിറ നാഴിയും ഗണപതി ഒരുക്കും വൈയ്ക്കുക.അതിന് മുന്‍വശത്തായി രണ്ടു ഇലകളില്‍ പൂമാലകള്‍ ,ഒരു വെറ്റിലയില്‍ നാരങ്ങയും ,നാണയവും വച്ച് ഗുരു ദക്ഷിണ വൈയ്ക്കുക.മറ്റൊരു വെറ്റിലയില്‍ താലി,ചിത്രത്തിന് തൊട്ടു മുന്നില്‍ ആയി തന്നെ വൈയ്ക്കുക.വധൂവരന്‍മാര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലം മണ്ഡപത്തിനുള്ളില്‍ കോടി വസ്ത്രം വിരിച്ച് തയ്യാറാക്കിയിരിക്കണം.നിറപറ വൈക്കുന്നവര്‍ വിവാഹ മണ്ഡപത്തിന്റെ മുന്നിലായി അതിന് പ്രത്യേകം ഒരു നിലവിളക്കും നിറപറയും വൈക്കണം.
വിവാഹ മുഹൂര്‍ത്തത്തില്‍ പുരോഹിതന്‍ വധൂവരന്‍മാരെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ക്ക് തീര്‍ത്ഥം നല്‍കി,പനിനീര്‍ കുടഞ്ഞു,ചന്ദനവും കൊടുത്ത് പുഷ്പം വധൂവരന്‍മാരുടെ കൈകളില്‍ പുഷ്പങ്ങള്‍ നല്‍കി കര്‍പ്പൂരം കത്തിച്ച് വധൂവരന്‍മാര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു നമസ്കരിക്കുക.വധൂവരന്മാര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചുകൊണ്ട് വേദിയിലേക്ക് പ്രവേശിക്കുക.വരന്‍റെ ഇടതുവശത്ത് വധുവിനെ നിര്‍ത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് ഈശ്വര പ്രാര്‍ത്ഥന നടത്തുക.
ഓം ..... ഓം.... ഓം
ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു:
ഗുരുര്‍ദേവോ മഹേശ്വര :
ഗുരുസാക്ഷാല്‍പരംബ്രഹ്മ :
തസ്മൈ ശ്രീ ഗുരവേ നമ :
ഓം ബ്രഹ്മണേമൂര്‍ത്തിമതേ ശ്രീതാനാം ശുദ്ധിഹേതവേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
നമോഭഗവതേ നിത്യ ശുദ്ധമുക്ത മഹാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
മഹനീയ ചരിത്രായ മമതാരഹിതാത്മനേ
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിശരീ കൂര്‍വ്വതേ ശാന്തൈ : കടാക്ഷൈ : ശിക്ഷ്യ സഞ്ചയാന്‍
ബ്രഹ്മവിദ്യാകോവിദായ തസ്മൈ ശ്രീ ഗുരവേ നമ :
വാദിനാം വാദിനേ വാച യമാനാം മൗന ഭാജിനേ
സര്‍വ്വലോകാനുരൂപായ തസ്മൈ ശ്രീ ഗുരവേ നമ :
യസ്യന കല്പതേ സിദ്ധെ പാദാംബുജര ജോലവ :
നാരായണയതീന്ദ്രായ തസ്മൈ ശ്രീ ഗുരവേ നമ :
ശിവലിംഗദാസ സ്വാമികള്‍
(ഗുരുദേവന്റെ പ്രഥമ സന്യാസി ശിക്ഷ്യന്‍ )
ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് - അറന്തക്കാട്,കൊഴുവല്ലൂര്‍,ചെങ്ങന്നൂര്‍

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

കന്യകാദാനം :
വധുവിന്‍റെ പിതാവോ പിതൃസ്ഥാനിയോ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് വന്ന് വധുവിന്‍റെ വലത്തേ കൈപിടിച്ച് വരന്‍റെ വലത്തേ കൈയില്‍
ശുഭേ തിധൌ ധര്‍മ്മ പ്രജാ സമ്പത്തയേ
ഏക വിശംകുലോത്തരണായ
വരസ്യാപിതൃഋണമോചനായച
കന്യകാദാന മഹം കരിഷ്യേ
കന്യാം കനക സമ്പന്നാം
സര്‍വ്വാഭരണ ഭൂഷിതാം
ദാസ്യാമി വിഷ്ണു വേതുഭ്യം
ബ്രഹ്മലോക ചികീര്‍ഷയാ
വിശ്വംഭരാ സര്‍വ്വഭൂതാ
സാക്ഷിണ്യ സര്‍വ്വ ദേവതാ :
ഇമാം കന്യാ പ്രദാസ്യാമി
പിതൃണാo താരാണായ ച "
എന്ന മന്ത്രം ചൊല്ലി സമര്‍പ്പിക്കുക.
സാരം :
1. നല്ല സമയത്ത് സല്‍ഗുണസമ്പൂര്‍ണ്ണരായ പ്രജാസമ്പത്തുണ്ടായി ,വംശത്തിന്റെ പരമ്പരയ്ക്ക് മോചനം ലഭിക്കുന്നതിന് പുത്രത്വം കൊണ്ട് പിതൃക്കള്‍ക്കുള്ള കടം വീട്ടുന്നതിന് വേണ്ടി ഞാന്‍ കന്യാദാനം ചെയ്യുന്നു.
2. സത്യലോക പ്രാപ്തിക്കുള്ള ആഗ്രഹത്താല്‍ വിഷ്ണുവായ നിനക്കായികൊണ്ട് കനകസമ്പന്നയും സര്‍വ്വാഭരണ ഭൂഷിതയുമായ കന്യകയെ ഞാന്‍ ദാനം ചെയ്യുന്നു.
3. ഭൂമി,ജലം,അഗ്നി,വായു,ആകാശം എന്നീ പഞ്ചഭൂതങ്ങളേയും സാക്ഷിയാക്കി ഈ കന്യകയെ പിതൃക്കളുടെ മോചനത്തിനായി പ്രദാനം ചെയ്യുന്നു.
വരന്‍ : ശുഭേ തിധൌ ധര്‍മ്മ പ്രജാ സമ്പത്യാര്‍ത്ഥം സ്വ്രീയമുദ്വഹേ
എന്ന് പറഞ്ഞ് വരന്‍ വധുവിനെ സ്വീകരിക്കുന്നു.പിന്നെ വധു പുരോഹിതന് ദക്ഷിണ നല്‍കി പുഷ്പമാല വാങ്ങി വരന്‍റെ കഴുത്തിലണിയിക്കുന്നു.വരന്‍ പുരോഹിതന് ദക്ഷിണ നല്‍കി മംഗല്യ സൂത്രം വാങ്ങി ;
മംഗല്യ തന്തു നാനേന
മമ ജീവന ഹേതുനാ
കണ്ഠ ബദ്ധനാമി സുഭഗേ
ത്വം ജീവ ശാരദാം ശതം
എന്ന മന്ത്രം ചൊല്ലി വധുവിന്‍റെ കഴുത്തില്‍ ബന്ധിക്കുക.വരന്‍ പുരോഹിതനോട് പുഷ്പമാല വാങ്ങി വധുവിന്‍റെ കഴുത്തില്‍ അണിയിക്കുക.അതിന് ശേഷം പുരോഹിതന്‍ പുഷ്പാര്‍ച്ചന നടത്തി വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍ നേരുക.
അവ്യയന്‍ ശിവനുമാദി ദേവിയും
ദിവ്യനാം ഗുരു മരുക്കള്‍ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികള്‍ മേലനാകുലം
രമ്യമാം മിഥുനമേ വിവാഹമാം
ധര്‍മ്മപാശമിതു നിത്യമോര്‍ക്കുവിന്‍
തമ്മിലുന്മയോട് നിങ്ങളോടൊപ്പമായ്
ധര്‍മ്മ പീഡകള്‍ പകുത്തു വാഴുവിന്‍
കാണി കലുഷവുമെന്നി സൗഹൃദം
പേണുവിന്‍ ധരയില്‍ നൂറുവത്സരം
പ്രാണനും തനുവുമെന്ന പോലവേ
വാണു നിങ്ങള്‍ പുരുഷാര്‍ത്ഥമേലുവിന്‍
വധൂവരന്മാര്‍ യഥാസ്ഥാനങ്ങളില്‍ ഇരിക്കുക.ഈ സമയത്ത് സമ്മാനദാനം നടത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്നു " ദൈവദശകം" പ്രാര്‍ത്ഥന ചൊല്ലി വധൂവരന്മാരെ അനുഗ്രഹിക്കുക.വധൂവരന്മാര്‍ വലതുകൈ പിടിച്ച് വിവാഹ വേദിയെ പ്രദക്ഷിണം ചെയ്തു പുറത്തേക്ക് ഇറങ്ങുക .
ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ്
അറന്തക്കാട്,കൊഴുവല്ലൂര്‍,ചെങ്ങന്നൂര്‍

വിവാഹ മംഗളാശംസകള്‍



നാരായണഗുരുസ്വാമി കൃപയാല്‍ നിങ്ങളൂഴിമേല്‍ ചിരം ദാമ്പത്യ ബന്ധത്തില്‍ പരിശോഭിച്ചിടണമേ
നിങ്ങള്‍ക്കോജ്ജസ്സുമായുസ്സും നിങ്ങള്‍ക്കൊമനമക്കളും നിങ്ങള്‍ക്കധിക സമ്പത്തും തിങ്ങിവിങ്ങിബ്ഭവിക്കണം
തേന്മാവും പിച്ചിയും പോലെ തമ്മില്‍ യോജിച്ചു നീണ്ടനാള്‍ നന്മ ലോകര്‍ക്കുചെയ്താത്മ ജന്മം സഫലമാക്കുവിന്‍ 
വര്‍ക്കല ശാരദാദേവി വാക് സൗഭാഗ്യപ്രദായിനി വിപഞ്ചിയേന്തുംമ്പോള്‍ നിങ്ങള്‍ക്കഭീഷ്ടം നല്കീടണമെ
ശ്രീരാമധര്‍മ്മദാരങ്ങള്‍ ചീരാംബാരമണിഞ്ഞവള്‍ വീരമാതാവു നിങ്ങള്‍ക്ക് ഭൂരി ഭാഗ്യം തരേണമേ
ആനന്ദഭൂതനാഥന്റെ കടക്കണ്ണിന്‍വിലോകനം എല്ലാ സമയവും നിങ്ങള്‍ക്കാപത്തെല്ലാമൊഴിക്കുമേ
ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്ത വത്സല ദൈവമേ നിന്‍റെ കാരുണ്യം ദീര്‍ഘകാലം വരേണമേ.

Monday 7 September 2015

ചേര്‍ത്തല താലൂക്കില്‍ വലിയൊരു ധനവാനായിരുന്ന പാറയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ അവര്‍കള്‍ക്ക് 1081 ചിങ്ങം 26 ന് സ്വാമി തൃപ്പാദങ്ങള്‍ അയച്ച ഒരു കത്ത് താഴെ കൊടുത്തിരിക്കുന്നു.

"ഈഴവരുടെ ആചാരനടപടികള്‍ക്ക് ഒരു ഐക്യരൂപവും കാലാനുസൃതവുമായ പരിഷ്കാരവും വരുത്തേണ്ടത് അവരുടെ ഭാവി ശ്രേയ്യസ്സിനു ആവശ്യമാണെന്ന് തോന്നുകയാല്‍ ഓരോ പഴയ നടപടികളിലും കളയേണ്ട ഭാഗത്തെ കളഞ്ഞും എടുക്കേണ്ടവയെ എടുത്തും അനുഷ്ടിക്കേണ്ട ആചാരങ്ങളെ കുറിച്ചും വിവേകോദയം മാസികയില്‍ നമ്മുടെ അനുവാദപ്രകാരം പ്രസിദ്ധപ്പെടുത്തി വരുന്നതാകുന്നു.ഈ കൂട്ടത്തില്‍ താലികെട്ട് എന്ന അടിയന്തിരം ഈ ജാതിയുടെ ഇടയില്‍ അനുഷ്ടിക്കപ്പെടുന്നത്,വിവാഹകര്‍മ്മം വേറെ ഉണ്ടായിരിക്കുന്ന സ്ഥിതിയ്ക്ക് ആവശ്യമില്ലന്നും വിവാഹം തന്നെ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തി വരുന്ന മാതൃകയില്‍ നടത്തണം എന്നും നമ്മുടെ താല്പര്യപ്രകാരം തെന്നെ ഏര്‍പ്പെടുത്തിയിട്ടുള്ളതുമാകുന്നു.നമ്മില്‍ ഷെഹ വിശ്വാസമുള്ള ജനങ്ങള്‍ ഇപ്പോള്‍ അതിനെ ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നതായി അറിയുന്നതില്‍ നമുക്ക് അധികമായ ചാരിതാര്‍ത്ഥ്യവും സന്തോഷവും തോന്നുന്നു.നിങ്ങള്‍ക്കും ഈ സംഗതിയില്‍ നാം നേരിട്ടറിയിചെങ്കിലല്ലാതെ ഉറപ്പ് തോന്നുന്നില്ലന്നു കരപ്പുറം ഈഴവ സമാജക്കാരുടെ ഒരു കത്ത് മൂലം അറിയുന്നതിനാല്‍ ഈ എഴുത്ത് എഴുതുന്നതാകുന്നു.സമുദായത്തിന്റെ നന്മയെ ഓര്‍ത്ത് നിങ്ങളും മേലാല്‍ ഈ പുതിയ രീതിയെ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമെന്നു വിശ്വസിച്ചുകൊള്ളുന്നു.
സ്വാമികള്‍ ഇങ്ങനെ ഒരു എഴുത്ത് എഴുതുവാന്‍ സംഗതി വിവേകോദയത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെപറ്റി പ്രസിദ്ധം ചെയ്തത് അവിടുത്തെ അനുമതിയോടുകൂടിയാണ് എന്ന് കൊച്ചുരാമന്‍ അവര്‍കള്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ലന്നു അറിയുകകൊണ്ടായിരുന്നു വെന്ന് തീര്‍ച്ചയാണല്ലോ.സ്വാമികളുടെ കത്ത് കിട്ടിയ ഒടനെ അദ്ധേഹം അതിലെഴുതിയ കാര്യങ്ങളെ സ്വീകരിക്കുകയും വലിയൊരു പ്രമാണിയും ധനവാനും ആയ അദ്ധേഹത്തിന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തു.അങ്ങനെ വടക്കന്‍ തിരുവിതാം കൂറില്‍ താലികെട്ട് കല്യാണം ഇല്ലാതായി.
ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം
മൂര്‍ക്കോത്ത് കുമാരന്‍

മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം



തിരുവനന്തപുരത്ത് മണ്ണന്തലയിലെ ദേവീ ക്ഷേത്രത്തില്‍ 1889 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി.ഭക്തജനങ്ങള്‍ക്ക് ദേവിയെ സ്തുതിച്ചാരാധിക്കുവാന്‍ "മണ്ണന്തലദേവീ സ്തവം" എന്ന സ്തോത്രവും ഗുരുദേവന്‍ രചിച്ച് നല്‍കി.
തിരുവനന്തപുരത്ത് നിന്നും എം.സി റോഡില്‍ക്കൂടി പത്ത് കി.മി വടക്കോട്ട്‌ പോയാല്‍ മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രമായി.ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെ പറ്റി കേട്ടറിഞ്ഞ മണ്ണന്തലയിലെ ചില പ്രമാണിമാര്‍ ഗുരുദേവനെ സമീപിച്ച് അവര്‍ക്കൊരു സാത്വിക ദേവനെ പ്രതിഷ്ഠിച്ചു നല്‍കണമെന്ന് അപേക്ഷിച്ചു.നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് ഗുരുദേവന്‍ മണ്ണംതലയില്‍ എത്തി.അന്ന് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു.ഭദ്രകാളി ക്ഷേത്രം.അത് ഇളക്കിമാറ്റി പുതിയ പ്രതിഷ്ഠ നടത്താമെന്ന് ഗുരുദേവന്‍ സമ്മതിച്ചു.എന്നാല്‍ കുരുതിയും മദ്യ നിവേദ്യവും അവസാനിപ്പിക്കാം എന്ന് ഗുരുദേവന്‍ അവരെകൊണ്ട് സമ്മതിപ്പിച്ചു.തുടര്‍ന്ന് ഭദ്രകാളി വിഗ്രഹം ഇളക്കിമാറ്റിയ ഗുരുദേവന്‍ കാളീപ്രതിയ്ക്ക് വേണ്ടി "തൂക്കം" നടത്തുന്നതിന് ഉപയോഗിച്ചിരുന്ന തൂക്കവില്ലും വിഗ്രഹവും കൊണ്ടുപോയി അടുത്തുള്ള കുളത്തില്‍ താഴ്ത്തുവാന്‍ നിര്‍ദേശിച്ചു.നൂറ്റാണ്ടുകളായി ഈഴവതീയ്യജാതിക്കാര്‍ ഭയഭക്തി ബഹുമാനങ്ങളോട് ആരാധിച്ച് പോന്നിരുന്ന ദേവതയെ വലിച്ചിളക്കി കുളത്തില്‍ മുക്കികൊല്ലത്തക്ക ഒരു മാനസികപരിവര്‍ത്തനം വിശ്വാസികളില്‍ സൃഷ്ടിക്കുവാന്‍ സഹായകമായ മാറ്റത്തിന്റെ പ്രേരക ശക്തി,ഗുരുദേവന്റെ അമാനുഷികമായ സിദ്ധിബലം തന്നെയാണ്.
ഭദ്രകാളിക്ക് പകരം പുതിയ ദേവതയെ പ്രതിഷ്ഠിക്കാമെന്ന് ഗുരുദേവന്‍ പറഞ്ഞു.എന്നാല്‍ പ്രതിഷ്ഠയ്ക്ക് നിശ്ചയിച്ചിരുന്ന സമയത്ത് അദ്ധേഹം എത്തിച്ചേര്‍ന്നില്ല.ജനം വളരെനേരം കാത്തിരുന്നു.ഗുരുദേവന്‍ വന്നയുടന്‍ തന്നെ പ്രതിഷ്ഠയും നടത്തി.പ്രതിഷ്ഠയുടെ സമയം തെറ്റിച്ചതില്‍ ഈര്‍ഷ്യ തോന്നിയ ഒരാള്‍ മറ്റുള്ളവരുടെ മുന്‍പില്‍ കേമനാകാന്‍ വേണ്ടി ഗുരുവിനോട് ഒരു ചോദ്യം ചോദിച്ചു." ഏത് രാശിയിലാണ് പ്രതിഷ്ഠ നടത്തിയത്".: കുഞ്ഞ് ജനിച്ചിട്ടല്ലേ ജാതകം നോക്കേണ്ടതുള്ളൂ,ഇവിടെ പ്രതിഷ്ഠ കഴിഞ്ഞു ഇനി ജാതകം നോക്കികൊള്ളൂ" എന്ന് പറഞ്ഞ് ഗുരുദേവന്‍ യാത്രയായി.ഇളഭ്യനായ ചോദ്യകര്‍ത്താവ്‌ ജനക്കൂട്ടത്തില്‍ മറഞ്ഞു.ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഇങ്ങനെയുള്ള മറുപടികള്‍ ഗുരുവില്‍ നിന്നും ഉണ്ടാവുക സാധാരണമാണ്.ഉത്തരം മുട്ടിക്കുന്ന മറുപടികള്‍ നല്‍കും എങ്കിലും ആര്‍ക്കും ഗുരുവിനെ പ്രകോപിപ്പിക്കുവാന്‍ സാധ്യമല്ല.വിദ്യകൊണ്ട് പ്രബുധരാകുക എന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി മണ്ണംതല ക്ഷേത്ര ഭാരവാഹികള്‍ സ്ഥാപിച്ച നാരായണ വിലാസം പ്രൈമറി സ്കൂളാണ് ഇന്ന് മണ്ണന്തല ഗവ.ഹൈ സ്കൂള്‍ ആയി മാറിയിരിക്കുന്നത്.നാടിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഘടകമാണ് ഈ വിദ്യാലയം.പുതിയ ദേവിയെ പ്രതിഷ്ഠിച്ചു നല്‍കുക മാത്രമല്ല ഗുരുദേവന്‍ ചെയ്തത്.ദേവിയെ പ്രാര്‍ത്ഥനനടത്തുവാന്‍ ഒരു "മണ്ണന്തലദേവീ സ്തവം" എന്ന ഒന്‍പത് പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കീര്‍ത്തനം എഴുതി കൊടുക്കുക കൂടി ചെയ്തു.ഗുരുദേവന്‍ സ്ഥാപിച്ച മറ്റു ക്ഷേത്രങ്ങളെ പോലെ തന്നെ ഈ ക്ഷേത്രവും അതിമനോഹരം തന്നെയാണ്.ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല 982 നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയില്‍ നിഷിപ്തമാണ്.

Sunday 6 September 2015

ഇല്ലിക്കൽ കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രം ഏറണാകുളം


1084 മീനമാസത്തിലാണ് രോഹിണി നാളിലാണ് ഗുരുദേവൻ ഇവിടെ അർദ്ധനാരീശ്വരനെ പ്രതിഷ്ടിച്ചത്.ഇ സംഭവത്തിന്‌ ഏകദേശം 700 വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു ഭഗവതി ക്ഷേത്രം ഒണ്ടായിരുന്നു.ആ ക്ഷേത്രത്തിലേത് ലക്ഷ്മി നാരായണ പ്രതിഷ്ടയായിരുന്നു.കേരള ബ്രാഹ്മണർക്ക് ആയിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം.ക്ഷേത്രത്തിന്റെ ശ്രീ കോവിലിലും മറ്റു ഭാഗങ്ങളിലും ഏതോ സാമൂഹിക വിരുദ്ധർ ഗോമാംസം കെട്ടി തൂക്കി അശുദ്ധി വരുത്തുക പതിവായിരുന്നു.ഇ ഹീന സംഭവത്തിൽ മനംനൊന്തു നമ്പൂതിരിമാർക്ഷേത്രം ഗൌഡസാരസ്വതബ്രാഹ്മണൻ മാരായ
"കംമാത്തി" കൾക്ക് കൈമാറി.ലക്ഷ്മി നാരായണ പ്രതിഷ്ഠ ബ്രാഹ്മണൻ മാര് കൊണ്ടുപോയി കുറെ കഴിഞ്ഞപ്പോൾ ഗൌഡസാരസ്വതബ്രാഹ്മണർക്കും ക്ഷേത്രം നടത്തികൊണ്ട് പോകുവാനാകാതെ വന്നു. ഇതിന്റെ ഫലമായി ക്ഷേത്രവും അതിന്റെ വസ്തു വകകളും അവർ ഈഴവരെ ഏല്പിച്ചു.ക്ഷേത്രത്തിന്റെ സർവ്വതോത്മുഖമായ പുരോഗതിക്കു വേണ്ടി വിജ്ഞാന പ്രദായിനി എന്നാ പേരില് ഒരു സമാജം രൂപീകരിച്ചു - അവർ സംഘടിതരായി.പ്രതിയോഗികളിൽ നിന്നും രക്ഷപെടുവാനായി ഇവർ ഇ ക്ഷേത്രത്തിൽ ഉഗ്ര മൂർത്തിയായ ഭദ്ര കാളിയെ പ്രതിഷ്ടിച്ചു.വെളിപറമ്പിൽ ചന്ദ്രൻ വൈദ്യർ, കുന്നേൽ അരവിന്ദൻ,നേടുംകണ്ടയിൽ നാരായണൻ തണ്ടാർ
തുടങ്ങിയവർ ഇ സഭയുടെ പ്രാരംഭ പ്രവർത്തകരായിരുന്നു.ഇവർ ഗുരുദേവനെ സമീപിച്ചു.ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന ജന്തു ബാലിയും ആഭാസ ജടിലമായ പൂരപ്പാട്ടും അവസാനിപ്പിക്കാം എങ്കിൽ അവിടെ പ്രതിഷ്ഠ നടത്തി കൊടുക്കാം എന്ന് ഗുരുദേവൻ സമ്മതിച്ചു.അദ്ധേഹത്തിന്റെ നിർദേശം അവിടുത്തെ നല്ലൊരു വിഭാഗം ആളുകൾ അംഗീകരിച്ചു.എന്നാൽ നിലവിലുള്ള ആരാധനാ ക്രമങ്ങൾ നിലനിർത്തുവാൻ ആഗ്രഹം കാണിച്ച കുറെ ആളുകൾ അവിടെ ഒണ്ടായിരുന്നു .ഗുരുദേവനെ അദ്ധേഹത്തിന്റെ സംരംഭങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാൻ സംഘട്ടനത്തിനു പോലും തയ്യാറായി ആയിരുന്നു അവർ വന്നത്. സംഘർഷത്മകമായ അന്തരീക്ഷമാണ് അവിടെ നിലനിന്നിരുന്നത്.ഗുരുദേവനെ ചെറുക്കാൻ നിന്നവർക്ക് അദ്ധേഹത്തെ കണ്ട മാത്രയിൽ തന്നെ മാനസാന്തരം ഒണ്ടായി പൊടുന്നനെ അവർ ശാന്തരായിതീർന്നു.അവർ അദ്ധേഹത്തെ സമീപിച്ചു വണങ്ങി നിന്നു.എതിർക്കാൻ വന്നവര സഹായികൾ ആയി മാറി,ഇ സാഹചര്യത്തിലാണ് ഗുരുദേവൻ കുമ്പളങ്ങി ക്ഷേത്രത്തിൽ അർദ്ധനാരീശ്വരനെ പ്രതിഷ്ടിച്ചത്.ഇ ക്ഷേത്രത്തിന്റെ കീഴിൽ ഏഴു കരകളിൽ നിന്നുമായി ഏതാണ്ട് ആയിരത്തിൽ അധികം ഈഴവ ഭവനങ്ങളുണ്ട്.അവരുടെ ആത്മാർഥമായ സഹായ സഹായസഹകരങ്ങളോടെയാണ് ഇ ക്ഷേത്ര കാര്യങ്ങൾ നടത്തികൊണ്ട് പോരുന്നത്.
1103 -ൽ ഗുരുദേവൻ വീണ്ടും ഇ ക്ഷേത്രത്തിൽ എത്തി.നേടുംകണ്ടയിൽ നാരായണൻ തണ്ടാരോട് 300 പേര്ക്ക് സദ്യയുണ്ടാക്കുവാൻ ആവശ്യപെട്ടു.സദ്യക്ക് മുൻപ് കെ .അയ്യപ്പനും എത്തിച്ചേര്ന്നു.നാനാജാതി മതസ്ഥരായ ആളുകൾ അടങ്ങുന്ന ഒരു മിശ്ര ഭോജനമാണ് ഗുരുദേവൻ ഇവിടെ നടത്തിയത്.ഈഴവരും,ക്രിസ്ത്യാനികളും,മുസല്മാൻ മാരുമെല്ലാം ഇതിൽ പങ്കെടുത്തു.എന്നാൽ കുറെ ഈഴവ യാഥാസ്ഥികർ ഇതിൽ പങ്കെടുത്തില്ല എന്ന് മാത്രമല്ല ഇത് കാണാൻ കഴിയില്ല എന്ന് പറഞ്ഞു വീടിനകത്ത് കതകുമടച്ചു സാക്ഷയുമിട്ടിരുന്നു എന്നാണ് രേഖപെടുതിയിട്ടുള്ളത്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രം


കണ്ണൂർ ജില്ലയുടെ തെക്ക് ഭാഗത്താണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കികൊള്ളും : പൂരിപ്പിക്കനാകാത്ത ഒരു സമസ്യ പോലെ കേട്ടവരുടെയോക്കയും മനസ്സില് അത് ദഹിക്കാതെ തന്നെ കിടന്നു; മാസങ്ങളോളം. തലശ്ശേരിയിലെ ക്ഷേത്ര നിർമ്മാണത്തിനു മുൻപ് ഗുരുദേവൻ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇത്.ഇ ക്ഷേത്രം പണിയിക്കാൻ നാട്ടുകാർക്ക് പണമുണ്ടായിരുന്നില്ല.1906 മാർച്ച്‌ 29 ന് സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിനു കുറ്റി തറച്ചു. അതിനു ശേഷം ഗുരുദേവന്റെ നിർദേശാനുസരണം അവിടെ ഒരു ഭണ്ടാരപ്പെട്ടി സ്ഥാപിച്ചു.ആ ഭണ്ടാര പെട്ടിയിൽ നിന്നും ഒരു വർഷം കൊണ്ട് ലഭിച്ചത് 7568 രൂപയായിരുന്നു.അതൊരു വലിയ തുകതന്നെയായിരുന്നു അന്ന്.ഒരു രൂപയുണ്ടെങ്കിൽ ഏഴു തൊഴിലാളികള്ക്ക് കൂലി കൊടുക്കാവുന്ന കാലം.അല്ലെങ്കിൽ ഒരു പ്രൂപയുടെ എഴിൽ ഒരു ഭാഗം കൊടുത്താൽ രണ്ടു പക്ക അരി കിട്ടുന്ന കാലം.തടിയും കല്ലും ഒക്കെയായി ധാരാളം രൂപയുടെ സാധനങ്ങളും കിട്ടി.1908 ഫെബ്രുവരിയിൽ ഗുരുദേവൻ ക്ഷേത്രത്തിന്റെ പ്രതിഷ്ടാ കര്മ്മവും നിർവ്വഹിച്ചു .അപ്പോഴാണ്‌ ക്ഷേത്രം തന്നെ ക്ഷേത്രത്തെ നിർമ്മിക്കുമെന്ന ഗുരുദേവന്റെ അഭിപ്രായത്തിന്റെ പൊരുൾ ജനം മനസിലാക്കുന്നത്‌.
തലശ്ശേരിയിലെ ഇപ്പോളത്തെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു 60 വർഷങ്ങൾക്ക് മുൻപ് അവിടെയൊരു ക്ഷേത്ര നിര്മ്മാണ സംരംഭം നടന്നിരുന്നു.അതിനു മുന്കൈ എടുത്തത്‌ തീയ്യരുടെ ഇടയിലെ ആദ്യകാല ഉധ്യോഗസ്ഥന്മാരിൽ ഒരാളും സമ്പന്നനും മഹാനുഭാവനുമായിരുന്ന ചുര്യയിൽ കാണാരൻ ആയിരുന്നു.ക്ഷേത്ര നിർമ്മാണത്തിനു ആവശ്യമായ വസ്തുവും മറ്റെല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കി.ഒരു ശിവ ക്ഷേത്രം നിർമ്മിച്ച്‌ നല്കാം എന്ന് ഒരു നമ്പൂതിരി ഒറപ്പ് കൊടുത്തു.അതൊരു വഞ്ചനയായിരുന്നു.അയിത ജാതിക്കാരന് ശിവ ക്ഷേത്രം നിർമ്മിച്ച്‌ കൊടുക്കുകയോ !!!! ക്ഷേത്ര നിർമ്മാണത്തിനു ഒരു വിധത്തിലും കൊടുക്കുവാൻ പറ്റാത്തത്ര ഭാരിച്ച തുക നമ്പൂതിരി ആവശ്യപെട്ടു.തന്മൂലം കണാരന്റെ പദ്ധതികൾ എല്ലാം പൊളിഞ്ഞു അഥവാ പൊളിച്ചു.കണാരന്റെ ഇ ആഗ്രഹം അടുത്ത തലമുറയ്ക്കും പകർന്നു കിട്ടി.ഇ ഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠകൾ നടത്തി യാഥാസ്ഥിതികത്വത്തെ അമ്പരപ്പിച്ചു കൊണ്ട് ദക്ഷിണ കേരളത്തിലാകെ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചത് .തലശ്ശേരിയിലെ സാമുദായിക നേതാക്കൾ ഗുരുദേവനെ വന്നു കണ്ടു അവരുടെ ആഗ്രഹം അറിയിച്ചു.ഗുരുദേവന്റെ പ്രധിനിധിയായി മഹാ കവി കുമാരനാശാൻ തലശ്ശേരിയിലെത്തി.ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചു.അവിടുത്തെ അന്നത്തെ പ്രവർത്തകരിൽ പ്രമുഖൻ കൊറ്റിയത്‌ രാമുണ്ണിയായിരുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഇളനീർ അഭിഷേകത്തിനു ധാരാളം തീയ്യർ തലശ്ശേരിയിൽ നിന്നും പോവുക പതിവായിരുന്നു.ഗുരുദേവന്റെ നിർദേശാനുസരണം ഇ ചടങ്ങ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ആരംഭിച്ചു.തന്മൂലം ക്ഷേത്രത്തിന്റെ വരവ് അസാധാരണമാം വിധം വർദ്ധിച്ചു. തലശ്ശേരി ക്ഷേത്രത്തിനു ജഗന്നാഥ ക്ഷേത്രം എന്ന് പേരിട്ടതിനു പിന്നിൽ വളരെ പ്രാധാനപ്പെട്ട ഒരു ലക്ഷ്യമുണ്ടായിരുന്നു.പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ജാതി പരിഗണനയൊന്നും കൂടാതെ എല്ലാവർക്കും പ്രവേശനം നല്കിയിരുന്നു.അത് ഇവിടെയും തുടരണമെന്ന് ഗുരുദേവൻ ആഗ്രഹിച്ചു.എന്നാൽ ക്ഷേത്ര ഭാരവാഹികൾ ഭൂരി ഭാഗവും താണ ജാതിക്കാരെ ക്ഷേത്രത്തിൽ പ്രവേശി പ്പിക്കുന്നതിന് എതിരായിരുന്നു.പ്രശ്നം രൂക്ഷമായപ്പോൾ ഏറു വിഭാഗങ്ങളും തമ്മിൽ വലിയ തർക്കത്തിലായി. അത് ഗുരുദേവന്റെ അഭിപ്രായത്തിനു വിട്ടു .തീരുമാനം അറിയുവാൻ ഏറു വിഭാഗങ്ങളും ആകാംക്ഷയോടു കൂടി കാത്തു നില്ക്കുകയായിരുന്നു .
ഒടുവിൽ ഗുരുദേവന്റെ പ്രഖ്യാപനം വന്നു ; പുലയരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാം .ഇത് കേട്ടയുടനെ മൂർക്കോത്ത് കുമാരാൻ ഗുരുദേവന്റെ മുന്നിലെത്തി സാഷ്ടാംഗം വീണു കിടന്നു സന്തോഷാശ്രുക്കൾ പൊഴിച്ചു.ഗുരുദേവന്റെ തീരുമാനം അറിയുവാൻ കാത്തു നിന്ന നൂറു കണക്കിന് പുലയർ ഓടിയെത്തി ഗുരുടെവന് ചുറ്റും വീണു നമസ്കാരം ചെയ്തു ,സന്തോഷം സഹിക്കാനാവാതെ വിങ്ങിക്കരഞ്ഞു.വികാരം കൊണ്ട് ഗുരുദേവന്റെ നിയന്ത്രണം വിട്ടു പോയ അത്യ അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന് അന്ന് കൂടെ ഒണ്ടായിരുന്നവർ രേഖ പെടുത്തിയിട്ടുണ്ട്.ഒരു അസാധാരണ മനുഷ്യനെ കൊണ്ടല്ലാതെ ഇങ്ങനെയുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുവാൻ കഴിയുകയില്ല.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിനു വളരെ പ്രധാനപെട്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള ഗുരു മന്ദിരത്തിൽ ഗുരുദേവന്റെ ഒരു ലോഹ വിഗ്രഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് നടത്തിയ പ്രതിഷ്ഠയാണിത്‌ എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.ഇറ്റാലിയൻ ശില്പകലാ വിദഗ്ദ്ധനായ "തവറലി" യാണ് ഇ വിഗ്രഹത്തിന്റെ ശില്പി.ഇ വിഗ്രഹം കണ്ട ഗുരുദെവനിൽ നിന്നും അപ്പോൾ തന്നെ അതിന്റെ പ്രതികരണവും വന്നു. "ഒത്തു പോയല്ലോ ! ഇത് വളരെ ക്കാലം ജീവിച്ചുകൊള്ളും.അതിനു ആഹാരവും വേണ്ടല്ലോ " .മൂർക്കോത്ത് കുമാരാൻ തന്റെ ഗുരുവിനു നല്കിയ ശാശ്വത സ്മാരകമാണ് ഇ ശിൽപം.

1.അഹിംസ

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍ -

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
1.അഹിംസ
എല്ലാ ധര്‍മ്മങ്ങളില്‍ വച്ച് ഏറ്റവും മുഖ്യമായ ഒന്നാണ് അഹിംസ.ബുധന്‍ തുടങ്ങിയ മഹാത്മാക്കള്‍ ഈ ധര്‍മ്മം കൊണ്ടാണ് പരമപദം പ്രാപിച്ചത്.മനസ്സ്കൊണ്ടോ,വാക്ക്കൊണ്ടോ,പ്രവര്‍ത്തികൊണ്ടോ ഒരു പ്രാണിക്കും ഒരു ഉപദ്രവും ഉണ്ടാവാതിരിക്കുകഎന്നതാണ് അഹിംസ.
എല്ലാ ധര്‍മ്മങ്ങളും അഹിംസയില്‍ അന്തര്‍ഭവിക്കുന്നു.അതുപോലെ അധര്‍മ്മങ്ങള്‍ മുഴുവനും ഹിംസയിലും അന്തര്‍ഭവിക്കുന്നു.അഹിംസാവൃതം ശീലിച്ച് സിദ്ധിവരുത്തുന്നവരോട് എല്ലാ ജന്തുക്കളും അമ്മയോട് എന്ന പോലെ സ്നേഹാദരപൂര്‍വ്വം പെരുമാറുന്നതാണ്.

ശിവഗിരി : സ്ഥിതിചെയ്യുന്ന സ്ഥലവും ശബ്ദാര്‍ത്ഥവും

ശിവഗിരി എന്നതൊരു സമസ്ഥപദമാണ്.ഇതിന് ശിവന്‍റെ ഗിരി എന്നും (കൈലാസം),ശിവമായ ഗിരി (മംഗളകരമായ,ഐശ്വര്യപൂര്‍ണ്ണമായ) എന്നെല്ലാം അര്‍ത്ഥം പറയാം.പുരാണ ഇതിഹാസങ്ങളില്‍ എല്ലാം ശിവഗിരി എന്നത് ശിവന്‍റെ ആസ്ഥാനമായ കൈലാസം എന്നാണ് അര്‍ത്ഥം പറയുന്നത്.എന്നാല്‍ സംസ്കൃത നിഖണ്ടുകാരന്‍മാര്‍ രണ്ടാമത് പറഞ്ഞ അര്‍ത്ഥങ്ങളും നല്‍കുന്നു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ കേരളത്തിലെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശവും ശിവഗിരി എന്ന് അറിയപ്പെടുന്നു.സഹ്യപര്‍വ്വത നിരയില്‍ ഈ സ്ഥലത്തോട് ചേര്‍ന്ന്കിടക്കുന്ന ഒരു മലയുടെ പേരും ശിവഗിരി എന്നാണ്.(ഈ മലയുടെ തെക്ക്പടിഞ്ഞാറ് ചരുവില്‍ നിന്നുമാണ് പെരിയാര്‍ ഉത്ഭവിക്കുന്നത്).ഈ മലയോടു ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം പ്രസ്തുത സ്ഥലത്തിന് ശിവഗിരി എന്ന പേരുണ്ടായത്.വടക്കേ ഇന്ത്യയിലും,മഹാരാഷ്ട്രയിലും ശിവഗിരി എന്ന പേരില്‍ സ്ഥലങ്ങള്‍ ഒള്ളതായി പോസ്റല്‍ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന ശിവഗിരി ഇതൊന്നുമല്ല.
തിരുവനന്തപുരം ജില്ലയില്‍ ,ചിറയന്‍കീഴ്‌ താലൂക്കില്‍,വര്‍ക്കല വില്ലേജില്‍,വര്‍ക്കല മുനിസിപ്പല്‍ പരിധിയില്‍ കൈതക്കോണം കുന്നിന്റെ പടിഞ്ഞാറ് അറ്റത്തും താഴ്വരയിലുമായി(ലേഖനം എഴുതിയ സമയത്തുണ്ടായിരുന്ന സ്ഥല വിഭജനം ആണ് ഇത്) സ്ഥിതിചെയ്യുന്ന ആശ്രമ സമുച്ചയമാണ്‌ ശിവഗിരി.ഇതിന്റെ സ്ഥാപകന്‍ ശ്രീ നാരായണ ഗുരുദേവനാണ്.ഗുരുദേവന്റെ സമാധി സ്ഥലവും ഇവിടെ തന്നെയാണ്.സര്‍വ്വമംഗളകാരിയായ ശാരദാദേവിയെയാണ് ഗുരുദേവന്‍ ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശ്രീനാരായണ ധര്‍മ്മ സംഘം എന്ന പേരില്‍ ഗുരുദേവന്‍ തന്റെ അനുയായികളായ സന്യാസി വര്യന്മാര്‍ക്ക് വേണ്ടി ഗുരുദേവന്‍ ഒരു സംഘടനയുണ്ടാക്കി.ഈ സംഘത്തിന്റെ കേന്ദ്രകാര്യാലയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.സംസ്ഥാനത്തിന് അകത്തും പുറത്തും ശിവഗിരി വകയായിട്ടുള്ള ആശ്രമങ്ങള്‍,ക്ഷേത്രങ്ങള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍,ആതുരാലയങ്ങള്‍,ഭൂസ്വത്തുക്കള്‍,മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം ഭരണം നിര്‍വ്വഹിക്കുന്നത് ഇവിടെ നിന്നുമാണ്.കേരളത്തിലെ അതിപ്രസിധമായ തീര്‍ഥാടകകേന്ദ്രങ്ങളില്‍ ഒന്നായ ശിവഗിരിയില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 30,31,ജനുവരി 1 എന്നീ തീയതികളില്‍ നടന്നുകൊണ്ടിരിക്കുന്ന തീര്‍ഥാടനത്തില്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്നു.ഈ മഹോത്സവത്തില്‍ ദേശീയ,അന്തര്‍ദേശീയ തലത്തില്‍ നിന്നും പ്രമുഖരായ നേതാക്കളും,വാഗ്മികളും,സന്യാസി വര്യന്മാരും ജാതി മതഭേദമന്യേ പങ്കെടുക്കുന്നു.മതം,സംസ്കാരം,ദര്‍ശനം,സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ മഹാസമ്മേളനങ്ങള്‍,ഉന്നത നിലവാരം പുലര്‍ത്തുന്ന കലാപരിപാടികള്‍ എന്നിവ നടത്തിവരുന്നു.
തിരുവനന്തപുരം ജലപാതയില്‍,വര്‍ക്കല വലിയ തുരപ്പിനോട് ചേര്‍ന്ന് ശിവഗിരി സ്ഥിതിചെയ്യപ്പെടുന്നു.ഒരുകാലത്ത് തിരുവിതാംകൂറിലെ പ്രാധാന ഗതാഗത മാര്‍ഗ്ഗമായിരുന്ന ഈ ജലപാത പ്രസ്തുത തുരപ്പിലൂടെയായിരുന്നു കടന്നുപോയിരുന്നത്.കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ചരക്കുകള്‍ നിശ്ചിത സ്ഥലത്ത് എത്തിക്കുക എന്നതാണല്ലോ ജല ഗതാഗതം കൊണ്ടുള്ള ഒരു നേട്ടം.(ഇങ്ങനെ തെക്കന്‍ പ്രദേശങ്ങളിലേക്ക് അയച്ചിരുന്ന ചരക്കുകള്‍ തിരുവനന്തപുരത്ത് ചാക്കയിലും വല്ലക്കടവിലും സംഭരിച്ച് അവിടം വലിയ വ്യാപാരകേന്ദ്രമാക്കിയിരുന്നു.ഇത് ധാരാളം ആളുകള്‍ക്ക് തൊഴിലും നേടികൊടുത്തിരുന്നു.സംസ്ഥാനത്ത് മാറി മാറി വന്ന സര്‍ക്കാരുകളുടെ അശ്രദ്ധകാരണം ഈ ജലപാത ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്.)
നാഷണല്‍ ഹൈവേയില്‍ കല്ലമ്പലത്ത് നിന്നും ഏതാണ്ട് 5 കി.മി,പാരിപ്പള്ളിയില്‍ നിന്നും അയിരൂര്‍ നടയറവഴി 7 കി.മി റുംയാത്ര ചെയ്‌താല്‍ ശിവഗിരിയില്‍ എത്താം.തീവണ്ടി മാര്‍ഗ്ഗം വര്‍ക്കലയില്‍ എത്തിച്ചേരുവാന്‍ സാധിക്കും.എല്ലാ പ്രധാന തീവണ്ടികള്‍ക്കും ഇന്ന് വര്‍ക്കലയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കി.മി ദൂരം മാത്രമാണ് ആശ്രമത്തിലേക്കുള്ളത്.
പഴയ വേണാടുരാജ്യം കന്യാകുമാരി മുതല്‍ ഇടവാ വരെയായിരുന്നല്ലോ.അതായത് വര്‍ക്കലയുടെ വടക്കേ അതിരില്‍ വേണാട് അവസാനിച്ചിരുന്നു.വേണാടിന്റെ മറ്റൊരു പേരായിരുന്നു തിരുവിതാംകൊട്.ഇടവായ്ക്ക് തെക്ക്,വക്കത്തിന് വടക്ക് ,നാഷണല്‍ ഹൈവേയില്‍ പാരിപ്പള്ളി,നാവായിക്കുളം,കല്ലമ്പലം എന്നീ സ്ഥലങ്ങള്‍ക്കു പടിഞ്ഞാറ് കടലോരം വരെയുള്ള ഈ വിശാലമായ പ്രദേശം വര്‍ക്കലയുടെ മേല്‍വിലാസത്തില്‍ ആണ് എന്നും അറിയപ്പെടുന്നത്.എന്നാല്‍ വര്‍ക്കല മുനിസിപ്പല്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി വര്‍ക്കല എന്ന പേരില്‍ അറിയപ്പെടുന്നോള്ളൂ.

കടപ്പാട് : ശ്രീ കെ.കെ മോഹനന്‍ (ശിവഗിരി ചരിത്രം)