Sunday 6 September 2015

പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം


തൃശ്ശൂരിൽ കാഞ്ഞാണിക്ക് തെക്ക് ഭാഗത്ത്‌ ആണ് പെരിങ്ങോട്ടുകര.തൃശ്ശൂരിൽ നിന്നും കണ്ടശാം കടവിലേക്ക് പോകുന്ന വഴിക്കാണ് കാഞ്ഞാണി.ഇ പ്രദേശത്ത് ആദ്യം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നു കാരാട്ട് പറമ്പിൽ കെ.എസ് കൃഷ്ണൻ.അദ്ദേഹം അരിമ്പൂർ വില്ലേജിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നാൽ ഉദ്യോഗം രാജിവെച്ച ശേഷം ഒരു വലിയ പലചരക്കുകട തുടങ്ങി.ഒരിക്കൽ പീടികയിലേക്ക്‌ സാധനങ്ങൾ വാങ്ങാൻ അദ്ദേഹം കൊച്ചിയിലേക്ക് പോയി.തിരിച്ചു വരുന്ന സന്ദർഭത്തിലാണ് ഗുരുദേവനും കുമാരനാശാനും മുത്തകുന്നം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വിവരം അറിയുന്നത്.കൃഷ്ണൻ അവിടെ വള്ളം അടുപ്പിച്ചു.ഗുരുദേവനെ മുഖം കാണിച്ചു.തന്നോടൊപ്പം പെരിങ്ങോട്ടു കരയിലേക്ക് വരണം എന്ന് അപേക്ഷിച്ചു.
കൃഷ്ണന്റെ ക്ഷണം സ്വീകരിച്ചു ഗുരുദെവനും കുമാരനാശാനും ഒരു അനുചരനും കൂടി കൃഷ്ണന്റെ കുടുംബ വീട്ടിലെത്തി.ഒരാഴ്ചയോളം അവർ അവിടെ താമസിച്ചു.കൃഷ്ണന്റെ കുടുംബ വകയായി ഒരു ക്ഷേത്രവും അവിടെയുണ്ടായിരുന്നു.അവിടുത്തെ വിഗ്രഹവും വാളും അരമണിയും ഗുരുദേവന്റെ നിർദേശ പ്രകാരം അവിടെ നിന്നും നീക്കം ചെയ്തു.ക്ഷേത്രത്തിലെ കുരുതി അവസാനിപ്പിച്ചു.തല്ക്കാലം പൂജ നടത്തേണ്ടതില്ല എന്നും നിര്ദേശിച്ചു.പൊതു ജനങ്ങളുടെ ആരാധനയ്ക്ക് വേണ്ടി ഒരു പുതിയ ക്ഷേത്രം പണിയണമെന്ന് ഗുരുദേവൻ ആവശ്യപെട്ടു.
അതിനു ശേഷം 1080-ൽ ഗുരുദേവൻ വീണ്ടും പെരിങ്ങോട്ടുകര സന്ദർശിച്ചു.ഇ വേളയിലാണ് ക്ഷേത്രം പണിയുവാൻ ആവശ്യമായ വസ്തു അതിന്റെ ഉടമകൾ ഗുരുദേവന് എഴുതി കൊടുത്തത്.അതിനു ശേഷം കഴിവതും വേഗം ക്ഷേത്രം പണി തീർക്കണമെന്ന് ഗുരുദേവൻ ജനങ്ങളോട് ആവശ്യപെട്ടു.ക്ഷേത്രം പണിയുടെ മേല്നോട്ടം ഗുരുദേവൻ എല്പ്പിച്ചത് ശിവലിംഗ സ്വാമികളെ ആയിരുന്നു.എന്നാൽ പ്രധാന ക്ഷേത്രത്തിന്റെ പണി പ്രതീക്ഷിച്ചതിലും വളരെ നീണ്ടു പോയി.കൊച്ചി ഗവണ്മെന്റ് ഉന്നയിച്ച തടസ്സ വാദങ്ങളാണ് അതിനു കാരണമായി തീർന്നത്.ആദ്യം നിര്മ്മിച്ച ചെറിയ ആരാധനാലയത്തിന് അനുവാദം വാങ്ങിയില്ലെന്ന കാരണം പറഞ്ഞു കൊച്ചി ഗവണ്മെന്റ് കേസ് എടുത്തു. കെ.എസ് കൊച്ചു കൃഷ്ണനെ ശിക്ഷിച്ചു.കുറെ താമസിച്ചെങ്കിലും ക്ഷേത്രം പണി പൂർത്തിയക്കുവാൻ ശിവ ലിംഗ സ്വാമികൾക്ക് കഴിഞ്ഞു.ക്ഷേത്രം പണി പൂർത്തിയായയുടനെ തന്നെ ശിവലിംഗ സ്വാമികൾ സമാധിയായി.കുറഞ്ഞൊരു കാലയലവിനുള്ളിൽ പെരിങ്ങോട്ടുകരയിലെ മുഴുവൻ ജനങ്ങളുടെയും ആരാധനാ പാത്രമായി തീരുവാൻ സ്വാമികൾക്ക് കഴിഞ്ഞു.
ശിവലിംഗ സ്വാമികളുടെ സമാധിയുടെ നാല്പത്തിയൊന്നാം ദിവസം ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നതിനുള്ള തീരുമാനം ഗുരുദേവൻ കൈക്കൊണ്ടിരുന്നു.പ്രതിഷ്ഠയുടെ തലേദിവസം തന്നെ ഗുരുദേവൻ കൃഷ്ണന്റെ വീട്ടിലെത്തി.ഒരു വൻ ജനാവലിയുടെ അകമ്പടിയോടും വാദ്യ മേളങ്ങളോടും കൂടിയാണ് കൃഷ്ണന്റെ വീട്ടില് നിന്നും ഗുരുദേവനെ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചത്.ക്ഷേത്രവും പരിസരവും അലങ്കരിച്ച് ആകർഷകമാക്കിതീരത്തിരുന്നു.ഒരു ജനതയുടെ മുഴുവൻ ആഹ്ലാദത്തിലും ഉത്സവ ലഹരിയിലും അമഗ്നനായി തീര്ന്ന ധന്യ മുഹൂർത്തത്തിലാണ് ഗുരുദേവൻ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം നിർവ്വഹിക്കുന്നത്.

0 comments:

Post a Comment