Sunday 14 October 2012

ശ്രീനാരായണഗുരു : ആധുനിക തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുത്ത നവോത്ഥാന നായകന്‍



ശ്രീനാരായണ ഗുരുദേവന്‍ ജനകോടികളെ ആദിമഹസ്സിലേയ്ക്ക് നേര്‍വഴികാട്ടി നയിച്ച പരമഗുരുവാണ്. ലോകത്ത് അവതരിച്ച മറ്റ് ലോകഗുരുക്കന്‍മാരില്‍നിന്നും തുലോം വ്യത്യാസ്തനാണ് ശ്രീനാരായണ ഗുരുദേവന്‍. യുഗപ്രഭാവനും ആദ്ധ്യാത്മികലക്ഷ്യങ്ങളുടെ പരിപൂര്‍ണ്ണതയുമായിരുന്നു ഗുരു. ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാവ്യവസ്ഥിതിയില്‍ ലോകത്തില്‍ സംജാതമാകണമെന്ന് സ്വപ്‌നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരുദേവന്‍.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും നമുക്കായി സമാശ്‌ളേഷിക്കുന്നതാണ് ഗുരുദേവദര്‍ശനങ്ങളുടെ  സവിശേഷത ജാതിയില്‍ മനുഷ്യരുടെയിടയിലുളള ഭേദങ്ങള്‍ അറിവില്ലായ്മയില്‍ നിന്നും പുറത്തുവരുന്ന സങ്കല്പങ്ങള്‍ മാത്രമാണെന്ന് ഗുരു പറയുന്നു. മനുഷ്യര്‍ തമ്മില്‍ വ്യക്തിഭാവങ്ങളിലാണ് വ്യത്യാസമെന്നും ഭേദഭാവങ്ങള്‍ ഇല്ലെന്നും ഗുരുദേവന്‍ വ്യക്തമാക്കുന്നു.
ഗുരുദേവന്‍ ഇടപെട്ട സാമൂഹ്യ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് “ജാതി തന്നെയായിരുന്നു
.
“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’

വളരെ പ്രസിദ്ധമായ ഈ ഗുരുദേവവചനത്തെ മറികടന്ന് ജാതി ചിന്തയ്‌ക്കെതിരെ മറ്റൊരു കവിതാശകലമോ, മന്ത്രമോ, മുദ്രാവാക്യമോ നമുക്കന്യമാണ്.

‘ജാതി ലക്ഷണം’എന്ന ഗുരുദേവ കൃതിയിലെ അവസാന വരികള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. എല്ലാ ജീവജാലങ്ങളും അവയുടെ ശരീര പ്രകൃതം കൊണ്ടുതന്നെ ഇനം ഏതെന്ന് തിരിച്ചറിയുന്നതിനാല്‍ വിവേകവും തിരിച്ചറിവും ഉള്‍വെളിച്ചവും ഉള്ളവര്‍ താന്‍ ഏതിനമാണെന്ന് ചോദിക്കുകയില്ല ഗുരുദേവന്‍  ജീവിച്ചിരുന്നകാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിലെ ജാതീയമായ വേര്‍തിരിവുകളും അയിത്തവും ആ മഹാഗുരുവിന്റെ അന്തരംഗത്തെ വേദനിപ്പിച്ചിരിക്കാം. എങ്കിലും ഗുരുദേവന്‍ തുടങ്ങിവെച്ച  സാമൂഹ്യപരിഷ്കരണത്തിനപ്പുറം വിശാലമായ ദര്‍ശനങ്ങളെ മനുഷ്യകുലത്തിന് മുന്നില്‍ വയ്ക്കുവാന്‍ അധികമാര്‍ക്കും സാധിച്ചിട്ടില്ലഎന്നതും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

സമാധാന ദൂതന്‍

മനുഷ്യനെ മനുഷ്യനായിക്കാണാന്‍ ജാതിക്കും മതത്തിനും അതീതമായി നാം ഒത്തൊരുമിക്കേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ജാതി മത ശക്തികള്‍ ശക്തരായിക്കൊണ്ടിരിക്കുന്നു. ഈശ്വരചിന്തയി അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുണ്ടെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവും കൈവരൂ. ഇതിനായി നമ്മുടെ മനസ്സിലും പ്രവൃത്തികളിലും ചിന്തകളിലും മാറ്റം വരുത്തണം. ഏതൊരു നാടിന്റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഇത് കാലേക്കൂട്ടി തിരിച്ചറിയാന്‍ ഗുരുദേവന് കഴിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പറഞ്ഞ ഗുരുദേവന്‍, വിദ്യയുടെ ഉറവിടമായ ശാരദാംബയെ പ്രതിഷ്ഠിക്കുക കൂടി ചെയ്തു.
ശ്രീനാരായണ ഗുരുദേവ ദര്‍ശനം മാനവികതയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് പ്രവചിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും പുഷ്ടിയും വളര്‍ച്ചയുമാണ് ഗുരുദര്‍ശനം ലക്ഷ്യമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം വളര്‍ച്ചയുടെ പടവുകള്‍ കയറി അതിന്റെ പൂര്‍ണതയിലെത്തണമെന്ന് ഗുരു തന്റെ വചനങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചു. ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമാണ്, സമാധാനമില്ലായ്മയാണ്. ഗുരു തന്റെ വാക്കുകളില്‍ ലാളിത്യവും എളിമയും നിറച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് ഗുരുക്കന്‍മാരില്‍ ഈ സവിശേഷ ഗുണം അപൂര്‍വ്വമാണ്. അതുകൊണ്ടാണ് ഗുരുദര്‍ശനം വര്‍ത്തമാനകാലത്തിന്റെ മാത്രമല്ല, വരും കാലത്തിന്റെയും കൂടി ദര്‍ശനമാകുന്നത്.

പ്രാര്‍ത്ഥനയുടെ ഫലം

ആദ്ധ്യാത്മിക പുരോഗതിയിലേക്കുളള ആദ്യപടിയായി ഗുരുദേവന്‍ പരിഗണിച്ചിരുന്നത് ഈശ്വരഭക്തിയും ഈശ്വരാരാധനയുമായിരുന്നു ഈശ്വരാരാധന എന്നാല്‍ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം എന്നതായിരുന്നു ഗുരുവിന്റെ കല്പന. ഇതില്‍പ്പെട്ട ക്ഷേത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും ദേവതകളെ സ്തുതിക്കുന്നതിനായി സ്‌തോത്രങ്ങള്‍ രചിച്ച് നല്‍കുകയും ചെയ്തു. സദ്ഗുണ-നിര്‍ഗുണ ഉപാസനയില്‍ ഇഷ്ടമുളളവ തെരഞ്ഞെടുക്കുവാനുളള സ്വാതന്ത്ര്യവും ഗുരു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
മതങ്ങള്‍ക്കിടയിലുളള പരസ്പരബോധം
ഗുരുദേവന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഇതരമതങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ വിമര്‍ശനം നടത്തരുത് എന്നതായിരുന്നു. ഈ ലോകത്ത് സര്‍വ്വരും അവരവരുടെ ആത്മസുഖത്തിനായി നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. ആത്മസുഖം എന്നതാണ് ഈ ലോകത്തെ ഒരേയൊരു മതം. ഇത് ചിന്തിച്ചറിഞ്ഞ് ആത്മസുഖത്തെ കെടുത്തുന്നു. രാഗദ്വേഷാദി സങ്കല്പങ്ങളിലും കര്‍മ്മങ്ങളിലുമാകപ്പെടാതെ മനസ്സിനെ ഏകാഗ്രപ്പെടുത്തി ആത്മാഭിമുഖമാക്കണം.

വിദ്യാഭ്യാസ ദര്‍ശനം

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധ:സ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ  ശ്രീനാരായണഗുരുദേവന്‍ ലോകം കണ്ടിട്ടുളള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. ഗുരുദേവസന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്.  അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുളള ബോധമുണ്ടാവുക. വിദ്യയെന്ന അറിവാണ്. പഠനമൊരു അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുളള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിതായോചന മാര്‍ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്. പ്രസിദ്ധ റോമന്‍ നിയമകര്‍ത്താവായ സിസേറോ അറിവിനെ പരമമായ ജ്ഞാനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുളളത്. വിദ്യാഭ്യാസം എന്നതിനുനിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നതാണത്. ജീവിതത്തിന്റെ വ്യാവഹാരികതലങ്ങളെ അഭിമുഖീകരിക്കുവാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നതാണത്. പൗരബോധത്തെ ഉണ്ടാക്കുന്നതും പൗരത്വത്തിന്റെ അധികാരത്തെയും യോഗ്യതയെയും ബോധ്യപ്പെടുത്തുന്നതുമാണത്. മൊത്തത്തില്‍ നന്മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുളള ഒരു സാമൂഹികവ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കുവാനുളള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കുകയെന്നതാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇവയോരോന്നും ഭാഗികമായി മൂല്യമുളളതാവാം. എന്നാല്‍ ഇവയില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മനുഷ്യരുടെ ഐക്യവും അഖണ്ഡതയും സമനിലയും സൗന്ദര്യവും ജീവിതശൈലികളുടെ അനുപാതവും യോജിപ്പുമൊക്കെ രൂപപ്പെടുത്തുന്നതും അതിന്റെ അരുളും പൊരുളും പ്രതിപാദിക്കുന്നതുമാണെന്ന് നടരാജഗുരുവും വ്യക്തമാക്കിയിട്ടുണ്ട്.

സമഗ്രമായ വിദ്യാഭ്യാസ വീക്ഷണം

സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസ സങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്. ഈ വീക്ഷണത്തിന്റെ അന്തിമമായ ലക്ഷ്യം വിശ്വമാനവികതയിലധിഷ്ഠിതമായ ആനന്ദദായകവും ശ്രേയസ്കരവുമായ ജീവിതം നയിക്കുന്നതിനും, സങ്കുചിതമായ വിഭാഗീയ ചിന്താഗതികള്‍ക്കപ്പുറമുളള ഏകതാനതയിലേക്ക് ഉയരുന്നതിനും ആത്മനിര്‍വൃതിയുടെ പരമസ്വാതന്ത്ര്യത്തെ പ്രാപിക്കുന്നതിനും മനുഷ്യനെ സജ്ജമാക്കുക എന്നതാണ്. വ്യക്തിയുടെ ജീവിതം, കുടുംബബന്ധം, മാനുഷിക നവീകരണം, പരംപൊരുളായിരിക്കുന്ന സര്‍വ്വശക്തനായ ദൈവവുമായുളള   താദാത്മ്യം ഇവയെല്ലാം ഈ അന്തിമലക്ഷ്യത്തിലേക്ക് വേണ്ടുംവിധം എത്തിച്ചേരുന്നതിനുളള ക്രമപ്പെടുത്തലുകളും നേര്‍വഴികളുമാകുന്നു. തീര്‍ത്തും അപരിഷ്കൃതവും സംസ്കാരശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും പരിഷ്കൃതമായ ഒരു സാംസ്കാരിക സാമൂഹികാവസ്ഥയിലേക്ക് മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണ് ഗുരുവിന്റെ വിദ്യാഭ്യാസ പരിപാടികള്‍. ദൈവം മനുഷ്യനെ അവന്റെ രൂപത്തില്‍ സൃഷ്ടിക്കുന്നു. മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായ ബൗദ്ധികശക്തികൊണ്ടും വിവേകം കൊണ്ടും അസ്തിത്വത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് അടുക്കുന്ന എല്ലാ മനുഷ്യരിലും അതിസൂക്ഷ്മമായ ദൈവികാംശത്തിന്റെ ഒരു സ്ഫുലിംഗത്തിന്റെ തിളക്കത്തെ ബോധപൂര്‍വ്വം അനുഭവിക്കുകയും അതിന്റെ പ്രകാശത്തെ സര്‍വ്വയിടത്തേക്കും പ്രസരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. ഇത് സ്വായത്തമായിക്കിട്ടാനുളള ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ പ്രക്രിയ മൂന്നു വിധത്തിലുളളതാണ്. ശൈശവകാലത്ത് ഈ ലോകത്തെ അറിയുവാന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ സഹായിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ വിദ്യാലയങ്ങളും സുഹൃത്തുകളും അദ്ധ്യാപകരും മുതിര്‍ന്നവരുമായി ഇടപെട്ട് അറിവ് നേടുന്നതിലൂടെ അവനില്‍ വ്യക്തിത്വവും സ്വഭാവഘടനയും സ്വയം രൂപപ്പെട്ട് വികസിക്കുന്നു. പ്രായമാവുമ്പോള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ജീവിതഗന്ധികളായ പുസ്തകങ്ങളില്‍ നിന്നും അവനവനെ സംബന്ധിച്ച് കൂടുതല്‍ അറിയുവാനാകുന്നതാണ് മൂന്നാംഘട്ടം.

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്തുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി ഗുരുദേവന്‍ കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്. ജാതി വ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരെയും പിടികൂടിയിരുന്നു. അവര്‍ അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ ജീവിതം നയിച്ച് ദാരിദ്ര്യത്തിലേക്കും അജ്ഞാനത്തിലേക്കും ചവിട്ടിത്താഴ്ത്തപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ക്രൂരവും നീചവുമായ സാമൂഹ്യവ്യവസ്ഥകളാല്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധാനാകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ജാതിവ്യവസ്ഥകള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള തൊഴില്‍ ചെയ്യുന്നതിനു വിദ്യാഭ്യാസം ആവശ്യമില്ലെന്ന മാനദണ്ഡം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. സംസ്കൃതഭാഷയും സാഹിത്യവും ജ്യോതിഷവും ആയൂര്‍വ്വേദവുമൊക്കെ ബുദ്ധിസത്തിന്റെ തിരുശേഷിപ്പായി കേരളത്തിലെ അവര്‍ണ്ണ സമുദായങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്‍മാരുമായ കുടുംബക്കാര്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗതമായ ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച് സാമൂഹ്യമാറ്റത്തിന്റെ കാറ്റ് സഹ്യാദ്രിയും കടന്നു കേരളത്തിലുമെത്തിയിരുന്നു. ഇതിന്റെ ഫലമായി പാരോഗമന ചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യവ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണ്ണര്‍ക്കു മാത്രം അധികാരപ്പെട്ട സാമ്പ്രദായിക സംസ്കൃതാടിസ്ഥാനത്തിലുളള വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്തു തുടങ്ങി. ഒരു മാറ്റത്തിനായി സമൂഹം വ്യഗ്രതപ്പെടുകയായിരുന്നു. ഇത് വികസനത്തിനും, അവ പ്രയോഗത്തിലെത്തിക്കുതിനായുളള ഒരു നേതാവിനും വേണ്ടിയുളള സമഗ്രമായ ഒരു ആസൂത്രണപദ്ധതി അനിവാര്യമാക്കിത്തീര്‍ത്തു. ഇതിനായി ഗുരുദേവനേക്കാള്‍ യോഗ്യനും അര്‍ഹനുമായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി ഗുരുദേവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസ പദ്ധതികളുടെ സമുദ്ഘാടനം

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധ:പതിക്കപ്പെട്ടുകിടന്നിരുന്ന സമൂഹത്തിന്റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുളള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണ്ണരുടെ പ്രതാപത്തെയും അഹന്തയെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അനാചാരങ്ങളെ അതിലംഘിച്ച ഈ സംഭവത്തോടെ മനുഷ്യനും ദൈവത്തിനുമിടയില്‍ പരമ്പരാഗതമായി തീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്റെ മഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു. ഇതെല്ലാം സമൂഹത്തില്‍ ബഹുതലമാനങ്ങളോടെ മാറ്റൊലിക്കൊണ്ടു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്കുള്ള അവരുടെ ഇഷ്ടാനുസരണം ദേവാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുളള മൗലികാവകാശത്തിന്റെ ദൃഢപ്രഖ്യാപനമായിരുന്നു ഇത്. ഒരു പുരോഗമനവാദിക്ക് പൗരോഹിത്യശക്തിയുടെ മരണമണിയായിരുന്നു ഇത്. ഒരു ദാര്‍ശികന് ഒരു ദൈവം മനുഷ്യന് എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായിരുന്നു ഇത്. ജ്ഞാനികള്‍ക്ക് ഇത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്രത്തിന്റെയും പ്രാഥമിക പാഠമായിരുന്നു.

സന്ദേഹമുളള വിഷയങ്ങളെപ്പറ്റി ഒരു പ്രസംഗകനും യാതൊന്നും ജനങ്ങളെ ധരിപ്പിച്ചുകൂടായെന്നും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്ക് ഉപദ്രവമോ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്നു. ജാതിക്കാര്‍ക്ക് ക്ഷോഭമോ ഉണ്ടാകുന്ന വിധത്തിലോ, സ്വരത്തിലോ പ്രസംഗം ആയികൂടായെന്നും പ്രത്യേകം ഗുരുദേവന്‍ നിഷ്കര്‍ഷിക്കുകയുണ്ടായി. അതു നിലവിലിരുന്ന എല്ലാ സാമൂഹ്യ സാഹചര്യങ്ങളിലേക്കുമുളള ഒരു താക്കോലായിരുന്നു ഇത്. മുതിര്‍ന്നവര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും സാമൂഹ്യ ബോധവും ഉണ്ടാക്കുവാനുളള ഒരു സമഗ്ര ആസൂത്രിത ആധുനിക പാഠ്യപദ്ധതിക്കു വേണ്ടതെല്ലാം ഇതിലുണ്ടായിരുന്നു. ഓരോ ദേശത്തും വളരെ പ്രാധാന്യം കൊടുത്ത് പഠിപ്പിക്കേണ്ടതായ വിവിധ വിഷയങ്ങളെ വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പ്രത്യേകം പട്ടിക തിരിച്ചു നല്‍കിയിരുന്നു. മൊത്തത്തില്‍ ജനങ്ങളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കു വേണ്ടതെല്ലാം ഈ നാലു വിഷയങ്ങളുടെയും ഉളളടക്കത്തിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാനാകും വിധം ഈ വിഷയങ്ങള്‍ പറഞ്ഞ് സമര്‍ത്ഥിക്കുന്നതിനുളള ഉറച്ച ധാരണ പ്രസംഗകന്‍മാര്‍ക്ക് ഉണ്ടായിരിക്കണമായിരുന്നു.

കേരളം കണ്ട ഉന്നതനായ ആത്മീയാചാര്യനാണ് ശ്രീനാരായണഗുരുദേവന്‍ സ്വന്തം ജീവിതചര്യയിലൂടെ സാമൂദായിക സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദവും സ്ഥാപിക്കുവാന്‍ പ്രചോദനം നല്‍കിയ സമൂഹിക പരിഷ്കര്‍ത്താവാണ് ഗുരുദേവന്‍. ശങ്കരാചാര്യര്‍ക്കു ശേഷം കേരളം ദര്‍ശിച്ച ഏറ്റവും ഉന്നതനായ ഈ യതിവര്യന്‍ സാമുദായിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കി.
പിന്നോക്ക വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിച്ച ഗുരുദേവനാണ് കേരളത്തിലാദ്യമായി വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും ഏര്‍പ്പെടുത്തിയത് അക്കാലത്ത്  പാണാവള്ളി കര്‍ത്താവ് അവര്‍ണരെ സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇതിനായി ഗുരുദേവന്‍ പാണാവള്ളി  കര്‍ത്താവിന് 20 രൂപയും പഠിക്കാനെത്തുന്നു കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച്‌രൂപയും മാസംതോറും നല്‍കിയിരുന്നു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രഥമ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പുമെന്ന് കരുതാവുന്നതാണ്. എസ്.എന്‍.ഡി.പി.യുടെ ആദ്യ സമ്മേളനത്തില്‍ സംഘടിച്ച് ശക്തരാകുവാന്‍ മാത്രമല്ല ഗുരുദേവന്‍ ആഹ്വാനം ചെയ്തത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും കൃഷിയും വ്യവസായവും നടത്തി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് പോകുവാനുള്ള ആദ്യ ആഹ്വാനമായിരുന്നു ഇത് പിന്നാക്ക ജനവിഭാഗങ്ങളുടെ മനസ്സിലേയ്ക്ക്  കൃഷിയും വ്യവസായവും ഉപജീവന മാര്‍ക്ഷമാക്കി മാറ്റണമെന്ന സന്ദേശം നല്‍കിയത് ഗുരുദേവനാണ്.  കേരളത്തിലെ നവോത്ഥാന നായകന്‍മാരാരും ഇങ്ങനെ പറഞ്ഞിട്ടില്ല. അവിടെയാണ് ശ്രീ നാരായണഗുരുദേവന്‍ ആധുനിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം അതുല്യ ചൈതന്യമായി  നിലനില്‍ക്കുന്നത്.

0 comments:

Post a Comment