Wednesday 30 January 2013

ശ്രീനാരായണഗുരുവും സവര്‍ണ താന്ത്രികതയും

[ എം വി സുബ്രഹ്മണ്യന്‍ എഴുതിയ ലേഖനമാണിത്. ]

തലവാചകമായി കൊടുത്തിരിക്കുന്ന വിഷയത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നത് 12-09-11ന് ആലുവ അദ്വൈതാശ്രമത്തില്‍ ആരംഭിച്ച താന്ത്രിക പഠന ശിബിര സമാപനവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം അധിപതി സ്വാമി ശിവസ്വരൂപാനന്ദ 15-9-11ല്‍ കേരളകൌമുദി പത്രത്തില്‍ എഴുതിയ കുറിപ്പു വായിച്ചപ്പോഴാണ്. ആ കുറിപ്പിന്‍റെ പൊതു ഉള്ളടക്കം ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. എന്നുമാത്രമല്ല, തികച്ചും വിരുദ്ധവുമാണ് .ആ തോന്നലാണ് ഈ കുറിപ്പിന് ആധാരം.
ഗുരുദേവന്‍ സ്വപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപപ്പെടുത്തിയ മൂന്നു സുപ്രധാന കേന്ദ്രങ്ങളില്‍ മൂന്നാമത്തേതാണല്ലോ അദ്വൈതാശ്രമം. അരുവിപ്പുറത്തെന്നപോലെയോ ശിവഗിരിയിലെന്നപോലെയോ ഒരു പ്രതിഷ്ഠാ പദ്ധതിക്കും ആലുവായില്‍ ഗുരു തയ്യാറായില്ലെന്നോര്‍ക്കണം. ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളുടെ ക്രമബദ്ധവും സുചിന്തിതവുമായ ഒരു നൈരന്തര്യമായിട്ടാണു് അതിനെ കരുതിപ്പോരുന്നത്. 1914 മുതല്‍ ഗുരുദേവന്‍ ഇരുന്നരുളിയ ആ ഇരിപ്പിടത്തിലാണ് ഇന്ന് ശിവസ്വരൂപാനന്ദസ്വാമി ഇരിക്കുന്നത്. സ്വാമിയില്‍നിന്നു സ്വാഭാവികമായും നാം പ്രതീക്ഷിക്കുന്നതു ഗുരുദേവ ദര്‍ശനാനുസാരിയായ അഭിപ്രായങ്ങളും നടപടികളുമാണ്. അങ്ങനെയല്ലാതെ വരുമ്പോള്‍ അതിനോടു പ്രതികരിക്കാതിരിക്കുന്നതു കൃത്യവിലോപമാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു.

എന്താണ് ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത്? മനുഷ്യരെ അദ്വൈതചിന്തയിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു മാധ്യമം എന്നനിലയിലാണ് ആ മഹാത്മാവ് ക്ഷേത്രങ്ങളെ കണ്ടിരുന്നത്. നേരേമറിച്ച് ഗുരുദേവ കാലഘട്ടം വരെ സവര്‍ണ ക്ഷേത്രങ്ങള്‍ നിര്‍വഹിച്ചിരുന്ന ധര്‍മം മനുഷ്യര്‍ തമ്മില്‍ ഭേദചിന്ത വളര്‍ത്തുക എന്നതായിരുന്നു. ഇന്നും ആ ദൌത്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതിന് സ്വരൂപാനന്ദ സ്വാമിയുടെ ലേഖനത്തിലെ അഞ്ചാം ഖണ്ഡിക മുതലുള്ള ഭാഗം തെളിവു നല്‍കുന്നു. അതേ ക്ഷേത്ര മാതൃകകളെ ഉപയോഗിച്ച് അഭേദ ചിന്ത വളര്‍ത്തുക എന്ന കര്‍മം ദുഷ്ക്കരമായിരുന്നെങ്കിലും സുദുഷ്ക്കരമായ ആ കര്‍മം ഗുരുദേവന്‍ ഏറ്റെടുക്കുകയായിരുന്നു. അതിനു കാരണം ക്ഷേത്രപ്രതിഷ്ഠയും ആരാധനയും അവര്‍ണ ജനതയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആയിരുന്നു എന്നതാണ്.

ക്രിസ്തീയ വിഭാഗങ്ങള്‍ക്കോ ഇസ്ലാം മതക്കാര്‍ക്കോ ദൈവാരാധനയില്‍ ഒരു വിലക്കുമുണ്ടായിരുന്നില്ല. മതം മാറിയാല്‍ വഴിനടക്കുനും ആരാധിക്കാനുമുള്ള അവര്‍ണരുടെ വിലക്ക് ഇല്ലാതാവുകയും ചെയ്തിരുന്നു. അക്കാര്യത്തില്‍ അവര്‍ണര്‍ക്ക് അതേവരെ വിധിച്ചിരുന്ന വിലക്കു ലംഘിച്ചുകൊണ്ടാണ് ഗുരുദേവന്‍ ക്ഷേത്രസ്ഥാപനം നിര്‍വഹിച്ചതെന്നതു സുവിദിതമാണല്ലോ. ഈ വസ്തുത പരിഗണിക്കാതെയാണ് ചില യുക്തിവാദികള്‍ ഗുരുദേവന്‍ ഇതര ആരാധനാലയങ്ങള്‍-ക്രിസ്തീയവും ഇസ്ളാമികവുമായവ-സ്ഥാപിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്നത്. ഇതര മതസ്ഥര്‍ക്കാവശ്യമെങ്കില്‍ അവര്‍ക്കു വേണ്ടതായ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും തയ്യാറെന്നു ഗുരു പ്രഖ്യാപിച്ചതും അത്തരം വിമര്‍ശകര്‍ ശ്രദ്ധിക്കുന്നില്ല. ക്ഷേത്രസ്ഥാപനത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, 1917ല്‍ ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്.. .. ..
എങ്കിലും ക്ഷേത്രങ്ങള്‍ വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. ജാതിഭേദംകൂടാതെ പൊതുആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേര്‍ക്കാന്‍ ക്ഷേത്രങ്ങള്‍ക്കു കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രങ്ങള്‍ ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ”

സമകാല സാഹചര്യത്തില്‍ ഈ ഗുരുനിരീക്ഷണത്തിനു വല്ല പ്രസ്ക്തിയുമുണ്ടോ എന്നു ശിവസ്വരൂപാനന്ദ സ്വാമിയെപ്പോലുള്ളവര്‍ വ്യക്തമാക്കിത്തരേണ്ടതാണ്. ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ജാതിചിന്തയേയും തജ്ജന്യമായ ഭേദചിന്തയേയും വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നത്? മദ്യഷാപ്പുകളുടെ എണ്ണപ്പെരുപ്പത്തിനൊപ്പം എല്ലാ മതത്തിലും പെട്ട ആരാധനാലയങ്ങളും ഒരു നിയന്ത്രണവുമില്ലാതെ വര്‍ധിച്ചുവരുന്നത് ദൈവവിചാര വര്‍ധനവിന്‍റെ സാക്ഷ്യമാണോ? അതോ ദൈവവിചാര നാട്യലക്ഷണമോ?
നമുക്കറിയാവുന്നതുപോലെ സവര്‍ണ ദൈവവിചാരത്തെ അതിന്‍റെ എല്ലാ ആര്‍ഭാടങ്ങളില്‍നിന്നും വിമോചിപ്പിച്ച് ഏറ്റവും ലളിതമായ ധ്യാനക്രിയയിലൂടെ ഈശ്വരസാക്ഷാല്‍ക്കാരം പ്രാപിക്കുക എന്ന ശൈലിയാണു ഗുരുദേവന്‍ അവലംബനീയമാക്കിയത്. ക്ഷേത്രകാര്യങ്ങളില്‍ ഒരു പുതിയ ഗുരുദേവ ശൈലി അങ്ങനെ രൂപപ്പെട്ടു വന്നു. ശിവഗിരി ശാരദാ പ്രതിഷ്ഠ മുഖാന്തരം ആ ശൈലീസന്ദേശമാണു വിളംബരപ്പെട്ടത്. അവിടെ സാത്വിക സാമഗ്രിയായ പുഷ്പം കൊണ്ടല്ലാതെ ആരാധന പാടില്ല എന്നു വിലക്കിയിരിക്കുന്നു. (നിര്‍ഭാഗ്യവശാല്‍ അങ്ങനെ നിര്‍ദേശിച്ച് അവിടെ മതിലില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന കല്‍പ്പന ഇന്നവിടെ കാണാതായിരിക്കുന്നു.) സവര്‍ണരുടെ ക്ഷേത്രനിര്‍മാണ ശാസ്ത്രമായ തന്ത്രസമുച്ചയ പ്രകാരം ഒരു ക്ഷേത്രനിര്‍മിതി പോലും ഭാരിച്ച ചെലവുവരുന്ന, സമ്പന്നര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യമാണ്. ആരാധനാക്രമങ്ങളാകട്ടെ, സാധാരണക്കാര്‍ക്ക് അചിന്ത്യമായ ചടങ്ങുകള്‍ നിറഞ്ഞതും ബ്രാഹ്മണര്‍മാത്രം നിര്‍വഹിക്കേണ്ടവയും വമ്പിച്ച പണംമുടക്ക് ആവശ്യപ്പെടുന്നവയുമാണ്. ഇതൊന്നുമില്ലാതെ, സാധാരണ മനുഷ്യര്‍ക്കു സാധ്യമാകുന്ന ക്ഷേത്രനിര്‍മാണ കുശലതയും ദൈവവിചാര ആചാരക്രമങ്ങളുമാണു ഗുരുദേവന്‍ ഉപദേശിച്ചുതന്നത്. ലൈംഗികതയും ധനാസക്തിയും ഭേദചിന്തയും മാത്രം നിറഞ്ഞുനിന്ന സവര്‍ണ ദൈവാരാധനാ സമ്പ്രദായങ്ങളെ സാത്വികവും ശുദ്ധവുമാക്കി അവര്‍ണര്‍ക്കു പ്രാപ്യമാക്കുക എന്ന മഹദ്കര്‍മമാണ് ആ ഉപദേശങ്ങളുടെ കാതല്‍. അതില്‍ ദൈവമാധ്യസ്ഥനായ ബ്രാഹ്മണനോ പൂജാരിയോ ആവശ്യമായി വരുന്നില്ല. അതുകൊണ്ടാണല്ലോ ക്ഷേത്രങ്ങള്‍ ചെലവു കുറഞ്ഞവയും ഉത്സവങ്ങള്‍ കരികളെ ഒഴിവാക്കിയവയും ആരാധന പുഷ്പം കൊണ്ടുമാത്രം ആയിരിക്കണമെന്നും മറ്റും നിഷ്ക്കര്‍ഷിച്ചത്. സവര്‍ണ താന്ത്രികവിധികളനുസരിച്ചുള്ള നടപടിക്രമങ്ങളൊന്നും ക്ഷേത്രകാര്യങ്ങളില്‍ പ്രധാനങ്ങളാണെന്നോ ഒഴിവാക്കാനാകാത്തവയാണെന്നോ ഗുരുദേവന്‍ ധരിച്ചിരുന്നില്ല. അങ്ങനെ അഭിപ്രായപ്പെട്ടിരുന്നുമില്ല. മുഹൂര്‍ത്തം, ദേവപ്രശ്നം, അഷ്ടബന്ധം, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന, താമ്പൂലപ്രശ്നം, മഷിനോട്ടം തുടങ്ങിയ സവര്‍ണ താന്ത്രിക വിഷയങ്ങളില്‍ ഗുരുദേവന്‍റെ നിലപാടുകളെന്തെന്നറിയാന്‍പോലും ശ്രമിക്കാതെ ദേവപ്രശ്നത്തിനും അതുപോലുള്ള ചടങ്ങുകള്‍ക്കുമൊരുങ്ങുന്ന ശ്രീനാരായണീയരാണ് ഇന്നുള്ളതെന്നത് ഒരു ദുര്യോഗമാണ്

ഒരു ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം, അവിടെ പൂജാരി ആരായിരിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചനടന്ന സംഭവം ഗുരുദേവ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിവച്ചിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. സമീപത്തുള്ള ഒരു പോറ്റിയെ നിയോഗിക്കാമെന്ന അഭിപ്രായത്തോടുള്ള ഗുരുദേവന്‍റെ പ്രതികരണം താഴെ കാണുന്ന പ്രകാരമായിരുന്നു
” ഓ, അങ്ങനെയാണോ അഭിപ്രായം? അങ്ങനെയായാല്‍ പോയതെല്ലാം ക്രമേണ വന്നുകൊള്ളും. ”

ആരാധന നിഷേധിക്കപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരുടെ, പുതുതായി സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ മേല്‍ജാതിക്കാര്‍ കടന്നുവന്ന് ആരാധനാകാര്യങ്ങള്‍ നിയന്ത്രിക്കാനിടയായാല്‍ സവര്‍ണ ആരാധനാക്രമങ്ങള്‍ മാത്രമല്ല, പോയ ജാതിയും തിരിച്ചുവരും എന്ന കാര്യത്തില്‍ സ്വാമിക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല.കാരണം, സവര്‍ണരുടെ പാരമ്പര്യശൈലി ഒഴിവാക്കാനവര്‍ക്കു കഴിയുകയില്ല. അതു തിരുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് പുലിയുടെ ശരീരത്തിലെ പുള്ളി മായ്ക്കാന്‍ ശ്രമിക്കുന്നതാണ്. അവര്‍ണര്‍ക്കു പ്രത്യേകമായി ക്ഷേത്രങ്ങളും ആരാധനാക്രമങ്ങളും വേണ്ടിവന്നത് അതുകൊണ്ടാണ്. എന്താണോ സ്വാമി സന്ദേഹിച്ചത്, അതു തന്നെയാണ് ഇപ്പോള്‍ നടന്നുവരുന്നതും. ക്ഷേത്രങ്ങള്‍ ജാതിചിന്തയെ അധികമാക്കുന്നു എന്ന ഗുരുനിരീക്ഷണം തെറ്റിപ്പോകാതിരിക്കാനുള്ള കഠിനശ്രമത്തിലാണു തങ്ങളെന്ന് ഇന്നത്തെ സന്യാസിമാര്‍ക്ക് അഭിമാനിക്കാന്‍ വേണ്ടുവോളം വകയുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് അദ്വൈതാശ്രമം പോലുള്ള ഗുരുകേന്ദ്രങ്ങളെ താന്ത്രിക പഠനപദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. ഗുരുദേവന്‍ സശരീരനായിരുന്ന കാലത്ത് സഹോദരപ്രസ്ഥാനം പോലെയുള്ള മഹാ സമാരംഭങ്ങള്‍ക്കും സര്‍വമത സമ്മേളനത്തിനുമെല്ലാം സൌമനസ്യപൂര്‍വം വിട്ടുകൊടുത്തിരുന്ന വേദികളാണ് ഇപ്പോള്‍ ഈ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നത്.

‘മനമലര്‍ കൊയ്തു മഹേശപൂജചെയ്യും
മനുജനു മറ്റൊരു വേലവേണ്ട’

എന്നു പഠിക്കാനും പഠിപ്പിക്കാനും സന്യാസിമാര്‍ക്കു സമയമില്ലാതായിരിക്കുന്നു. ഈശ്വരാരാധനാ വിഷയത്തില്‍ ചടങ്ങുകള്‍ക്ക് ഏകീകരണം വേണമെന്നത് ഗുരുദര്‍ശനാനുസാരിയായ നിലപാടാണോ എന്ന കാര്യം പരിശോധിക്കണം. പലമതസാരവുമേകം എന്ന തത്ത്വത്തെ അനുസരിക്കുന്ന ശ്രീനാരായണീയര്‍ക്ക്, ഏതു തരത്തിലുള്ള ആരാധനാക്രമവും, അതു ക്രൈസ്തവമായാലും ഇസ്ളാമികമായാലും ബൌദ്ധമായാലും ഈശ്വരോന്മുഖമായിരിക്കണമെന്നതിനേക്കാളപ്പുറമുള്ള താല്‍പ്പര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ആരാധന ആര്‍ഭാടമാകരുതെന്ന ഒരൊറ്റ സംഗതി മാത്രമാണ് ഗുരുചിന്താനുസൃതം എന്നതാണ് ഈ ലേഖകന്‍റെ അഭിപ്രായം. ഏകീകരണാഭിപ്രായക്കാര്‍ എല്ലാ ക്ഷേത്രങ്ങളിലും ദൈവദശക പാരായണം നടപ്പാക്കാന്‍ തയ്യാറാകണം. അതുകൂടാതെയുള്ള ഐകരൂപ്യം വേണമെന്നു ശാഠ്യം പിടിക്കുന്ന മനസ്സിനു ഗുരുദര്‍ശന വിരോധിയായ ഇതര ലക്ഷ്യങ്ങളാണുള്ളത്. പഴയ ക്രമത്തിലുള്ള സവര്‍ണ താന്ത്രിക വിധികള്‍ അനുസരിച്ച്, തന്ത്രസമുച്ചയമനുസരിച്ച് ഈഴവന് ആരാധനപോലും നിഷിദ്ധമാണ്. ഗുരുവായൂര്‍, ശബരിമല, ശ്രീപദ്മനാഭസ്വാമി തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ തന്ത്രിമാര്‍ നമ്പൂതിരിമാര്‍ തന്നെയായിരിക്കണമെന്നു വാദിക്കുന്നവര്‍ പറയുന്നത് പഴയ ആചാരങ്ങള്‍ അലംഘനീയങ്ങളാണെന്നാണല്ലോ. അപ്പോള്‍പ്പിന്നെ തന്ത്രസമുച്ചയത്തില്‍ വെള്ളം ചേര്‍ത്ത് ഈഴവനടക്കമുള്ളവരെ പൂജാരിമാരും തന്ത്രിമാരും മറ്റുമാക്കുന്നത് ഏതു ശാസ്ത്രപ്രകാരമാണു നീതീമത്കരിക്കപ്പെടുകയെന്നു ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ , അറിവില്ലാത്ത നമുക്കു വ്യക്തമാക്കിത്തരേണ്ടതാണ്. അതുമാത്രമല്ല, ക്ഷേത്രങ്ങളും ബ്രഹ്മസ്വങ്ങളും ദേവസ്വങ്ങളും എല്ലാം അടക്കിവാണിരുന്ന നമ്പൂതിരിമാര്‍ ശുദ്ധ ഭൌതികജീവികളായിരുന്നതല്ലാതെ, അവരില്‍നിന്ന് പേരിനെങ്കിലും ഒരു സന്ന്യാസി ഇല്ലാതെ പോയതെന്തുകൊണ്ടാണെന്നും ഈയുള്ളവന് ഇതുവരെ മനസ്സിലായിട്ടില്ല. ഈഴവര്‍, പുലയര്‍ തുടങ്ങിയ ജാതികള്‍ക്കു സന്ന്യാസം നിരോധിക്കപ്പെട്ടിരുന്നതുകൊണ്ടാണല്ലോ അവരില്‍നിന്നു സന്ന്യാസിമാര്‍ ഉണ്ടാകാതിരുന്നത്. (തനിക്കു സന്ന്യാസം നല്‍കിയതു ബ്രിട്ടീഷുകാരാണെന്നു ഗുരുദേവന്‍) പണ്ട് നമ്പൂതിരി സമുദായത്തില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ച ശ്രീശങ്കരാചാര്യരെ ആ സമുദായം തള്ളിപ്പറഞ്ഞതും നമ്മുടെ സ്മൃതിയിലുണ്ട്. ആ സംഭവത്തോടെ ആ സമുദായത്തിനു സന്ന്യാസം വേണ്ടാതായോ? അഥവാ സന്ന്യാസം ഒരു ആത്മീയവിരുദ്ധ നടപടിയാണോ? കേരളത്തില്‍ സന്ന്യാസവൃത്തി പ്രത്യക്ഷപ്പെടുന്നത് ഭൌതികവും ആത്മീയവുമായ നവോത്ഥാനപ്രക്രിയയുടെ ഭാഗമായിട്ടാണല്ലോ. നവോത്ഥാനത്തെ നയിച്ചതുതന്നെ വൈകുണ്ഠസ്വാമി, ഗുരുദേവന്‍, ചട്ടമ്പിസ്വാമി തുടങ്ങിയ ബ്രാഹ്മണേതര സന്ന്യാസിമാരാണല്ലോ. അദ്വൈതചിന്തയുടെ മഹാസന്ദേശ വാഹകരും മറ്റാരുമായിരുന്നില്ല. അതിലൊന്നും പങ്കുചേരാന്‍ കഴിയാത്ത നമ്പൂതിരി സമുദായത്തിന് ആത്മീയക്കുത്തക വന്നുചേര്‍ന്നുവെന്നത് ക്ഷേത്രകാര്യങ്ങള്‍ ഗുരുദര്‍ശനസീമവിട്ട് അദ്വൈതവിരുദ്ധമായ ദിശയിലേക്കു തിരിഞ്ഞുവീണതിന്‍റെ പരിണതിയാണ്. ഈ പരിണതിക്കെതിരെ എസ് എന്‍ ഡി പി യോഗം ചില ഘട്ടങ്ങളില്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കിയതായി കാണുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലമുളവാക്കിയതായി കാണുന്നില്ല. ഇപ്പോഴാകട്ടെ ആവക സംഗതികളില്‍ അവര്‍ക്കു താല്‍പ്പര്യവുമില്ല. പൂജിക്കാന്‍ കൊള്ളാവുന്ന ഒരു നിര്‍ജീവ വിഗ്രഹമെന്നതിനേക്കാള്‍ വലിയസ്ഥാനമൊന്നും ഗുരുവിന് അവര്‍ കല്‍പ്പിക്കുന്നില്ല. മതിലെഴുതാന്‍ കൊള്ളാവുന്ന ആകര്‍ഷക വചനങ്ങളെന്നതിനേക്കാള്‍ പ്രാധാന്യം ഗുരുസന്ദേശങ്ങള്‍ക്കു നല്‍കാന്‍ അവര്‍ തയ്യാറല്ല.
ശ്രീനാരായണഗുരുദേവന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള വിഷയങ്ങളിലൊന്ന് മത-ജാതിസ്പര്‍ധയെക്കുറിച്ചാണല്ലോ. പൊരുതാലൊടുങ്ങാത്തതാണത് എന്നാണു സ്വാമിയുടെ നിലപാട്. പരമത ഖണ്ഡനം അരുത്. അത്തരമൊരു നിലപാടു മാത്രമേ വിവിധ മതങ്ങളില്‍പ്പെടുന്നവരെ അടുപ്പിക്കുകയുള്ളൂ. ചട്ടമ്പിസ്വാമി പോലും ക്രിസ്തുമത ഛേദനം പോലുള്ള കൃതികളെഴുതുമ്പോള്‍, ഗുരുമുഖത്തുനിന്ന് അത്തരത്തിലൊരു അഭിപ്രായം പോലും ഉയരാതിരുന്നതെന്ത്? ഈ ഗുരുനിലപാടാണോ ശിവസ്വരൂപാനന്ദസ്വാമിയുടെ കേരളകൌമുദി ലേഖനത്തില്‍നിന്നു പ്രസരിക്കുന്നതെന്ന സംഗതിയില്‍ ഞാന്‍ വലിയ സംശയാലുവാണ്. സര്‍വസംഗപരിത്യാഗിയായ സ്വരൂപാനന്ദസ്വാമിയില്‍നിന്ന് ഭൌതികൈശ്വര്യമാത്രവാദിയും പരമത വിദേഷിയുമായ ഒരു ഹിന്ദുവിന്‍റെ സങ്കുചിത വചനങ്ങളാണു പുറത്തുവന്നത്. ഏതുസന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ഹിന്ദുവിനെക്കുറിച്ചുമാത്രം അഭിസംബോധന ചെയ്തു സംസാരിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല .മാത്രമല്ല,
‘ ക്ഷേത്രങ്ങളില്‍ കിട്ടുന്ന ധനം സാധുജനങ്ങള്‍ക്കു പ്രയോജനപ്പെടത്തക്കവിധം ചെലവഴിക്കുകയാണ് വേണ്ടത്’എന്ന ഗുരുദേവാഭിപ്രായത്തിനു വിരുദ്ധമായി ശിഷ്യന്‍ എഴുതുന്നതെങ്ങനെ? ഗുരുദേവന്‍റെ മേല്‍നിലപാടുപോരേ, ശ്രീപദ്മനാഭസ്വാമിക്ഷേത്രസ്വത്ത് പാവങ്ങള്‍ക്കു പ്രയോജനകരമായി വിനിയോഗിക്കണമെന്ന് ഉറപ്പിച്ചുപറയാന്‍? ഇനി ഗുരുദേവനെ തിരുത്തുന്നതിനു പര്യാപ്തമായതു വല്ലതും ശിവസ്വരൂപാനന്ദസ്വാമിയുടെ കൈവശമുണ്ടെങ്കില്‍ അതറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്. സ്വാമി അതു വെളിപ്പെടുത്തുമെന്നാണു കരുതുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ നടത്തിപ്പു കമ്മറ്റിയില്‍ ഒരു പുലയനും വേണം എന്ന അഭിപ്രായം പിന്‍തള്ളപ്പെട്ടത് എന്തുകൊണ്ടാണെന്നു സ്വാമി നമുക്കു വിശദീകരിച്ചുതരും. എല്ലാ മതസ്ഥാപനങ്ങളും ഒന്നൊഴിയാതെ, ട്രസ്റ്റ് രൂപവത്കരിച്ച് സ്വന്തം സ്വത്തുക്കള്‍ അവയില്‍ നിക്ഷേപിച്ച് കൃതമ്രായ കണക്കു സൂക്ഷിച്ചു വെളിപ്പെടുത്തണമെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പരസ്യമാക്കപ്പെട്ട നിലപാട് ശിവസ്വരൂപാനന്ദസ്വാമിയുടെ എതിര്‍പ്പു ക്ഷണിച്ചുവരുത്തിയതെങ്ങനെ എന്നതും എന്‍റെ ചിന്തയെ സങ്കീര്‍ണമാക്കുന്നു.

പറവൂര്‍ പ്രദേശത്ത് അല്‍പ്പകാലത്തിനുള്ളില്‍ രണ്ടു താന്ത്രിക പഠനകേന്ദ്രങ്ങളാണു പ്രവര്‍ത്തനമാരംഭിച്ചത്. അവയില്‍ ആദ്യം തുടങ്ങിയത് പരേതനായ ശ്രീധരന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹം ദിവംഗതനാകുന്നതിനു മുന്‍പ് ആരംഭിച്ച ശ്രീനാരായണ താന്ത്രിക പഠനകേന്ദ്രമാണ്. അതിനുശേഷം തുടങ്ങിയതാണ് മാധവ്ജി മെമ്മോറിയല്‍ താന്ത്രിക പഠനകേന്ദ്രം. രണ്ടിന്‍റെയും ഉദ്ഘാടനച്ചടങ്ങുകളില്‍ വിഷയപണ്ഡിതന്മാരായ മഹാരഥന്മാരും ജനപ്രതിനിധികളും സമുദായ നേതാക്കളുമൊക്കെ പങ്കെടുത്തിരുന്നു. ഇവകൂടാതെ മുന്‍പേതന്നെ പ്രവര്‍ത്തിച്ചുപോരുന്ന വേറേയും കേന്ദ്രങ്ങളുണ്ട്. എല്ലാം ഒരേ വിഷയം തന്നെയാണു പഠിപ്പിക്കുന്നത്. പലയിടത്തും സൌജന്യമായിട്ടാണ് അധ്യയനം. ഒരു ചെറുപ്രദേശത്ത് എന്തിനാണ് ഇത്രയധികം താന്ത്രിക പഠനകേന്ദ്രങ്ങളെന്ന സംശയം ന്യായമാണല്ലോ. താന്ത്രിക ക്രിയകള്‍ ഏകീകൃതമാക്കാനാണെങ്കില്‍ ദംഗിയായി നടത്താവുന്ന ഒരു സ്ഥാപനം തന്നെ ധാരാളം മതിയാകും. എന്നാല്‍ പരസ്പരമുള്ള സ്പര്‍ധ മാത്രമാണ് ഈ വ്യത്യസ്ത സ്ഥാപനങ്ങളെ നയിക്കുന്നതെന്നതാണു വസ്തുത. ഈഴവരിലെ തന്നെ തന്ത്രിവര്യന്മാരാണ് ഇതെല്ലാം നയിക്കുന്നതെന്നതും ശ്രദ്ധേയമായിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പെരുപ്പം വിദ്യാര്‍ഥികളുടെ നന്മയല്ല ലക്ഷ്യമാക്കുന്നതെന്ന വസ്തുത ഈയിടെ മറയില്ലാതെ ബോധ്യപ്പെടുത്തിയ സംഭവ വികാസങ്ങള്‍ എങ്ങനെയാണു നമ്മള്‍ മറന്നുകളയുക? താന്ത്രിക പഠനകേന്ദ്രങ്ങളുടെ പെരുപ്പം ദൈവവിചാര വ്യഗ്രത കൊണ്ടാണെന്നു കരുതാന്‍ നമുക്ക് അസാമാന്യമായ അന്ധവിശ്വാസം ആര്‍ജിക്കേണ്ടിവരും.
താന്ത്രിക പദ്ധതികളില്‍ ഈയടുത്തയിടെ പ്രചാരം ലഭിച്ച ഒന്ന് ദേവപ്രശ്നമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ സംഭവവികാസം അവിടെനടന്ന ദേവപ്രശ്നമാണല്ലോ. ഇനി അവിടെ തുറക്കാന്‍ ശേഷിക്കുന്ന നിലവറകള്‍ തുറന്നാല്‍ കടുത്ത സാമൂഹിക വിപത്തുകളും ദുര്‍മരണങ്ങളുമുണ്ടാകുമെന്നാണ് അതിന്‍റെ പ്രവചനം. ആ പ്രവചനം ഫലവത്താകുമോ ഇല്ലയോ എന്ന വസ്തുത വെളിപ്പെടാനിരിക്കുന്നേയുള്ളു. എന്നാല്‍ ഫലം വെളിപ്പെട്ട ഒരു ദേവപ്രശ്ന വിധി നമുക്കു മുന്നിലുണ്ട്. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന താന്ത്രിക പ്രമുഖനും ജയമാലയെന്ന സിനിമാനടിയും ശബരിമലയിലെ പ്രമുഖതന്ത്രിവര്യന്മാരും ചേര്‍ന്നു നടത്തിയ ആ വേലകളി ഒരു വലിയ തട്ടിപ്പായിരുന്നുവെന്നു തെളിഞ്ഞുകഴിഞ്ഞു. ഇന്നതു കോടതിയുടെ മുന്നിലാണ്. സ്വന്തം ജീവന്‍ വരെ നല്‍കിയാണ് ഗുരുശിഷ്യനായിരുന്ന ആനന്ദതീര്‍ത്ഥര്‍ ഗുരുവായൂരില്‍ സവര്‍ണ ഊട്ട് എന്ന ദുരാചാരം ,സമരം ചെയ്തു നിര്‍ത്തലാക്കിയത്. അവിടെ നിര്‍ത്തലാക്കപ്പെട്ട ആ ദുരാചാരം ശബരിമലയില്‍ ആരംഭിക്കണമെന്നതായിരുന്നു ദേവപ്രശ്നവിധികളിലൊന്ന്. അത്തരം വേലകളികളില്‍ ഗുരുദേവന്‍ എന്നെങ്കിലും ഏര്‍പ്പെട്ടിരുന്നോ എന്ന സംഗതിയും ശിവസ്വരൂപാനന്ദസ്വാമി നമ്മുടെ അറിവിലേക്കു വെളിപ്പെടുത്തും എന്നാണു ഞാന്‍ വിചാരിക്കുന്നത്.

ഒരു ജനതയെ മുഴുവന്‍, അന്ധവിശ്വാസത്തിന്‍റെയും അനാചാരങ്ങളുടേയും ഇരുളില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ച മഹാത്മാവിന്‍റെ പേരില്‍ താന്ത്രിക നാമധേയ സ്ഥാപനങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നവര്‍, സാമാന്യജനങ്ങളുടെ ഈശ്വര വിചാരതയെ മുന്‍പെന്നപോലെ ഗുരുദേവാനന്തരവും സവര്‍ണ താന്ത്രികതയില്‍ തളച്ചിട്ടു പണം വാരാമെന്നു ചിന്തിക്കുന്നവര്‍, അവരെ സ്വന്തം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സഹായിക്കുന്നവര്‍, പ്രത്യേകിച്ചും കാവിവസ്ത്ര ധാരികള്‍, കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു എന്ന അപേക്ഷയാണ് ഈ ലേഖകന് ഉള്ളത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹാവാക്യം ഇങ്ങനെ വിപര്യയപ്പെടുന്നതു കാണുമ്പോള്‍, ‘നമുക്കാരുമില്ലല്ലോ തമ്പീ’
എന്ന ആ മഹാത്മാവിന്‍റെ അന്ത്യഘട്ടത്തിലെ മനോവിചാരം ഓര്‍ത്തുപോകുന്നു. വിശ്വൈക വന്ദ്യനായ ആ മഹാമനീഷിയുടെ പേരില്‍ മദ്യഷാപ്പുകള്‍ വരെ ഉണ്ടായെന്നുവരാം. അതിനോടെല്ലാം ശിവഗിരിയുമായി ബന്ധപ്പെട്ട സന്ന്യാസിമാര്‍ കൈക്കൊള്ളുന്ന സമീപനം സമീചീനമായിരിക്കണമെന്ന് ആഗ്രഹിക്കാനേ കഴിയൂ. കൊച്ചി രാജ്യത്തു നടന്നുപോന്ന ഭേദചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കൈമെയ് മറന്നു പോരാടിയ ബോധാനന്ദസ്വാമി, ഗുരുവായൂര്‍, ചെറായി അടക്കമുള്ള ക്ഷേത്രങ്ങളില്‍ സമരങ്ങള്‍ നയിച്ച ആനന്ദതീര്‍ത്ഥര്‍, വൈക്കം ക്ഷേത്രപ്രവേശന സമരത്തിന്‍റെ ജീവാത്മാവും പരമാത്മാവുമായിരുന്ന സത്യവ്രതസ്വാമി, തുടങ്ങിയ ഗുരുശിഷ്യരുടെ പിന്‍തുടര്‍ച്ചക്കാരാണു തങ്ങളെന്ന സംഗതി ശിവഗിരി സന്ന്യാസിമാര്‍ മറന്നുപോകുന്നത് അവിടെ ഇപ്പോഴും തുടര്‍ന്നുപോരുന്ന അനാശാസ്യമായ തര്‍ക്കവിതര്‍ക്കങ്ങളെ ആഴത്തിലാക്കാന്‍ സഹായകരമാകുമെങ്കിലും ഗുരുദര്‍ശനപ്രചാര വ്യാപനത്തെ അതൊരിക്കലും ആനുകൂല്യത്തിലാക്കുകയില്ല. കിരീടം വച്ചവരെല്ലാം രാജാക്കന്മാരായിരുന്നില്ലല്ലോ എന്നു സമാശ്വസിക്കുന്നതെങ്ങനെ എന്നാണിപ്പോഴത്തെ എന്‍റെ എളിയ വിചാരം.

0 comments:

Post a Comment