Saturday 26 January 2013

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല..


ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍
കേരള കൗമുദി 1998 സെപ്തംബര്‍ 21

ഗുരുവിന്റെ മഹാസമാധി സമ്മിശ്ര വികാരങ്ങളാണ് സാധാരണക്കാരില്‍ ഉണര്‍ത്താറുള്ളത്. മഹാനഷ്ടത്തിന്റെ ദുഃഖസ്മൃതികളും അസ്തമിക്കാത്ത പ്രത്യാശയുടെ മധുരസ്മരണകളും ഗുരുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കടന്നുവരാറുണ്ട്. മരണങ്ങളെല്ലാം തീരാനഷ്ടങ്ങളാണ്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മനുഷ്യ പരിമിതിയിലേക്കാണ് മരണം വിരല്‍ചൂണ്ടുന്നത്. മരണത്തെ അതിജീവിക്കലാണ് സമാധി. സാധാരണക്കാര്‍ മരണത്തിലേക്ക് വഴുതിവീഴാറാണുള്ളത്. മരണബോധത്തോടുകൂടി മരണത്തെ സ്വീകരിക്കുന്നവരാണ് ഗുരുക്കന്മാര്‍. അപരിഹാര്യമായ നഷ്ടമായി മരണം നിലനില്ക്കുമ്പോള്‍ തന്നെ. വ്യത്യസ്ത സമീപനങ്ങള്‍ മരണത്തിന് ഭാവഭേദങ്ങള്‍ നല്‍കാറുണ്ട്.
.________________________________________________
“ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ..“
________________________________________
ഗുരുവിന്റെ ദേഹവിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ, നമ്മെ അനാഥരാക്കിയിരുന്നു. എന്നാല്‍, ഗുരുധര്‍മ്മം കൊണ്ട് നമ്മെ സനാഥരാക്കിയിട്ടാണ് ഗുരു പിരിഞ്ഞുപോയത്. ജനനമരണ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിസ്തുലമായ ശാസ്ത്രമാണ് ഗുരുധര്‍മ്മം. മരണമില്ലാത്ത പ്രതീക്ഷകളാണ് ഗുരുധര്‍മ്മം നമുക്ക് നല്‍കുന്നത്. ഗുരുധര്‍മ്മത്തിന്റെ ആത്മീയമായ അര്‍ത്ഥതലങ്ങള്‍ നക്ഷത്ര വെളിച്ചമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ എസ്. എന്‍. ഡി. പി. യോഗം മുന്‍ഗണന നല്‍കുന്നത് ഗുരുധര്‍മ്മത്തിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ക്കാണ്. യോഗം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്, സാമൂഹിക ധര്‍മ്മങ്ങളില്‍ കൂടി മാത്രമേ ആത്മീയ ലക്ഷ്യങ്ങള്‍ നേടാനാകൂ. ആത്മീയാഹ്ളാദങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ പോലും ഗുരു സാധാരണക്കാരെ വിസ്മരിച്ചിരുന്നില്ല. മനുഷ്യ ദുഃഖങ്ങളുടെ താഴ്വരകളിലേക്ക് സഞ്ചരിക്കുവാനുള്ള കാരുണ്യപ്രചോദനം ഗുരുവിനുണ്ടായിരുന്നു. ഈ അലൌകികമായ സ്നേഹവായ്പാണ് ഗുരുവിനെ ജനലക്ഷങ്ങളുടെ ആരാധ്യനാക്കിയിരിക്കുന്നത്.
ആത്മീയതയുടെ ശംഖനാദങ്ങള്‍കൊണ്ട് ധന്യമായ അന്തരീക്ഷമാണ് ഭാരതത്തിനുള്ളത്. ഭാരതം ഗുരുക്കന്മാരുടെ പുണ്യഭൂമിയാണ്. എന്നാല്‍, ആത്മീയതയിലേക്കുള്ള നടപ്പാതകളായി സാമൂഹിക ദര്‍ശനങ്ങള്‍ നല്‍കിയ ഗുരുക്കന്മാര്‍ ഭാരതത്തില്‍ സുലഭമല്ല. ഈ അപൂര്‍വ്വഗണത്തിലെ അനശ്വരനാണ് ഗുരുദേവന്‍. ആത്മീയദര്‍ശനത്തിലേക്ക് നേരിട്ടു കടക്കുവാന്‍ ശേഷിയുള്ളവരായിരുന്നില്ല ഭാരതത്തിലെ ഭൂരിപക്ഷം ജനത. ഉണര്‍വിന്റെ വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം ദുഃഖമായി കാണുവാനുള്ള ശിക്ഷണമാണ് അവര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. തമസിനെ ഉപാസിക്കുവാനുള്ള കല്പനകള്‍ ഹിന്ദുധര്‍മ്മ ശാസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. വെളിച്ചം നിഷേധിക്കുന്നതിനേക്കാള്‍, കിരാതമാണ് ഇരുട്ടിനെ സ്വീകരിക്കണമെന്നുള്ള അനുശാസനങ്ങള്‍. അന്ധകാരത്തിന്റെ ആഴങ്ങളിലാണ് പിന്നോക്കക്കാരും ദളിതരും ജീവിച്ചിരുന്നത്.
വിദ്യകൊണ്ട് വിപ്ളവം
ഗുരു വിദ്യാഭ്യാസ സന്ദേശം നല്‍കിയത് അക്ഷര ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ജനതയ്ക്കാണ്. അക്ഷരവിദ്യകൊണ്ട് വിപ്ളവം സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. സാമൂഹിക നവോത്ഥാനത്തിന്റെ ഉണര്‍ത്തുഗീതമായി ഗുരു സ്വീകരിച്ചത് വിദ്യയെയാണ്. വിമോചനം ഏതു ജനതയുടേയും ഹൃദയമന്ത്രമാണ്. ഭാരതീയ വിമോചനത്തിന്റെ ദൂരക്കാഴ്ചകള്‍ ഗുരുസന്ദേശങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടണ്‍്. ഭൌതിക മോചനവും ആത്മീയമോചനവും തമ്മിലുള്ള ക്രമബദ്ധത. ഗുരുധര്‍മ്മത്തില്‍ കാണുവാനാകും. ഭൌതികമോചനത്തിലൂടെയല്ലാതെ, ആത്മീയമോചനത്തിന്റെ വഴിതുറുവാനാകുകയില്ല. ജാതിവ്യവസ്ഥയായിരുന്നു ഭൌതിക സ്വാതന്ത്യ്രത്തിന്റെ ഒന്നാമത്തെ ശത്രു. ജാതിവ്യവസ്ഥയെ തകര്‍ത്തെറിയാതെ, പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ഭൌതികമോചനം നേടുവാനാകുകയില്ലായിരുന്നു. ജാതിവ്യവസ്ഥയായിരുന്നു ഭാരതീയാടിമത്വത്തിന്റെ കൈവിലങ്ങുകളും കാല്‍ചങ്ങലകളും നിര്‍മ്മിച്ചത്.
.________________________________________________
“ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്”
. ________________________________________________
ജാതിക്കെതിരായി അടരാടുവാന്‍ ഗുരു രൂപംകൊടുത്ത വലിയ സേനയായിരുന്നു എസ്. എന്‍. ഡി. പി. യോഗം. ഗുരുവായിരുന്നു ഈ സേനയുടെ സര്‍വ്വസമ്മതനായ സര്‍വ്വ സൈന്യാധിപന്‍. ജാതിക്കെതിരായി അണിനിരന്ന വലിയ സേനയുടെ പടനായകനായിട്ടാണ്, സഹോദരന്‍ അയ്യപ്പന്‍ ഗുരുവിനെ കണ്ടത്. ഗുരുവിന്റെ മഹാസമാധിയെ പടനായകന്റെ നഷ്ടമായിട്ടാണ് സഹോദരന്‍ സമാധി ഗാനത്തില്‍, ചിത്രീകരിച്ചിട്ടുള്ളത്. ധീരനായിരുന്ന സഹോദരനെപ്പോലും ഗുരുവിന്റെ മഹാവിയോഗം കണ്ണീരിലാഴ്ത്തിയിരുന്നു. സഹോദരന്റെ ദുഃഖം അണപൊട്ടി ഒഴുകിയപ്പോഴാണ്, ‘സമാധി ഗാനം’ രൂപപ്പെട്ടത്. ജാതി നശിപ്പിക്കുവാന്‍. ജന്മമെടുത്ത, ‘അവതാരമൂര്‍ത്തി’ എന്നതായിരുന്നു ഗുരുവിനെക്കുറിച്ചുള്ള സഹോദരന്റെ കാഴ്ചപ്പാട്. ജാതിവ്യവസ്ഥയുടെ അടിവേരുകള്‍ ‘ഹിന്ദു ദൈവങ്ങളിലും ഹിന്ദുമതത്തിലും ആണ് ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ.
ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്. ഗുരുധര്‍മ്മത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ഈ പശ്ചാത്തലബോധം, ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഗുരുധര്‍മ്മത്തിന്റെ മര്‍മ്മഗ്രാഹിയായ പ്രചാരകനായിരുന്നു സഹോദരന്‍. ഗുരുധര്‍മ്മത്തെ സഹോദരനെക്കാള്‍ വ്യക്തമായി മനസിലാക്കിയിരുന്നവര്‍ ഗുരുവിന്റെ കാലഘട്ടത്തില്‍ കുറവായിരുന്നു. “ഒരു മതം” എന്ന ഗുരുസന്ദേശത്തിന് സഹോദരന്‍ നല്‍കിയ വ്യാഖ്യാനം “മതം വേണ്ട” എന്നായിരുന്നു. ഹിന്ദുമതമായി “ഒരു മതം” വ്യാഖ്യാനിക്കപ്പെടുമെന്ന് സഹോദരനറിയാമായിരുന്നു. ആ ദൂരക്കാഴ്ചയില്‍ നിന്നുള്ള മുന്നറിയിപ്പാണ്, ‘മതം വേണ്ടാ’ എന്ന സന്ദേശത്തിലൂടെ സഹോദരന്‍ നല്‍കിയിരുന്നത്. മതങ്ങളുടെ നിറങ്ങളും പരിധികളുമില്ലാത്ത സ്വതന്ത്ര ആത്മീയതയാണ് ഗുരുധര്‍മ്മത്തിന്റെ ഉള്ളടക്കം. ഈ മതാതീത ദര്‍ശനത്തിന്റെ മാര്‍ഗ്ഗരേഖയെ, ഹൈന്ദവ ആത്മീയതയായി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാദ്ധ്യത, ദീര്‍ഘദര്‍ശിയായിരുന്ന അയ്യപ്പന്‍ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാണ് ‘മതം വേണ്ട’ എന്ന താക്കീത് സഹോദരന്‍ നല്കിയിരുന്നത്.
________________________________________________
“ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്.“
________________________________________
ഗുരുധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍
സഹോദരന്റെ മുന്നറിയിപ്പുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചുറ്റുപാടുകളാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ‘ഹിന്ദുധര്‍മ്മ’ത്തിലേക്ക് ഗുരുധര്‍മ്മത്തെ മടക്കിക്കൊണ്ടുപോകുവാനുള്ള സംഘടിത ശ്രമങ്ങള്‍ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്. യോഗം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഗുരുധര്‍മ്മത്തിന്റെ വെളിച്ചത്തിലുള്ള, ജാതിവിരുദ്ധ സന്ദേശത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ തിരിച്ചറിയുവാന്‍ ജാതി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ യോഗത്തിനെതിരായി ആശയ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്. ജാതിരഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എസ്. എന്‍. ഡി. പി. യോഗത്തെ, ജാതിസംഘടനയായി, അവര്‍ ചിത്രീകരിക്കുകയാണ്. ‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്’ എന്ന സന്ദേശത്തെപ്പോലും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. ജാതീയമായ അവശതകള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ, ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനാകൂ. ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്.
പല മുഖങ്ങളും നിഗൂഢതലങ്ങളുമുള്ള വിചിത്ര വസ്തുവാണ് ജാതിവ്യവസ്ഥ. ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജാതി സംസ്കാരം സ്വാധീനം ചെലുത്തുന്നുണ്ട്.
________________________________________________
“ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്“
________________________________________________
സമഗ്രകാഴ്ചപ്പാടിലൂടെയുള്ള മനഃശാസ്ത്ര സമീപനമാണ്, ഗുരു ജാതിക്കെതിരായി സ്വീകരിച്ചിരുന്നത്. ഈ വീക്ഷണത്തിന്റെ ഉള്‍ക്കാഴ്ചയും പ്രായോഗികതയും ഏറ്റെടുക്കുവാന്‍; യോഗത്തിന്റെ കഴിഞ്ഞ കാലനേതാക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ജാതിരഹിത സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഗുരുവിന്റെ ഏകജാതി സന്ദേശം മുറുകെ പിടിച്ചുകൊണ്ടാണ്, യോഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തിനെ തളച്ചിടുവാന്‍ ശ്രമിക്കുന്ന, ശക്തികള്‍ ഇന്നും യോഗത്തിനകത്തും പുറത്തുമുണ്ട്. ശ്രീനാരായണ ധര്‍മ്മം തിരിച്ചറിയാത്തവരും ശ്രീനാരായണ ധര്‍മ്മത്തെ ഒറ്റിക്കൊടുക്കുന്നവരുമായ ഈ ശക്തികള്‍ക്കു നേരെ, യോഗ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
ഗുരുവിന്റെ മഹാസമാധി സ്ഥാനം പ്രശ്നഭൂമിയാക്കുന്നതില്‍, ഗുരുധര്‍മ്മ വിരുദ്ധ ശക്തികള്‍, വിജയിച്ചിട്ടുണ്ട്. ശാന്തിയും സാഹോദര്യവും ഐക്യവും ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യേണ്ട സമഗ്ര ദര്‍ശനമാണ്, ഗുരുധര്‍മ്മം. ഗുരുധര്‍മ്മത്തിന്റെ ഈ സര്‍വ്വസമ്മതമായ നിലപാടാണ്, ഗുരുധര്‍മ്മത്തെ നേരിട്ടെതിര്‍ക്കുവാന്‍ അതിന്റെ ശത്രുക്കളെപ്പോലും അധൈര്യപ്പെടുത്തുന്നത്. ഗുരുധര്‍മ്മ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുവാനും, ഗുരുധര്‍മ്മത്തെ വിവാദവിഷയമാക്കുവാനും, ചില കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്. ശിവഗിരി പ്രശ്നങ്ങളുടെ സമീപക്കാഴ്ചകളിലൂടെ ലഭിച്ച ദാര്‍ഢ്യവും വ്യക്തതയും, ഇന്ന് എസ്. എന്‍. ഡി. പി. യോഗത്തിനുണ്ട്. കഴിഞ്ഞ യോഗ നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തുവാനും ശിവഗിരി സംരക്ഷണത്തിനുവേണ്ടി അചഞ്ചലമായി നിലകൊള്ളുവാനും ഇന്നത്തെ യോഗനേതൃത്വത്തിന് കഴിയുന്നുണ്ട്. ആ ചാരിതാര്‍ത്ഥ്യത്തിന്റെ പുഷ്പങ്ങള്‍ ഗുരുവിന്റെ മഹാസമാധി സ്മരണയ്ക്ക് മുന്‍പില്‍ അര്‍പ്പിച്ചുകൊണ്ട്, ഗുരുധര്‍മ്മത്തിനു വേണ്ടി നിലകൊള്ളുവാനുള്ള പ്രതിജ്ഞ നമുക്ക് വീണ്ടും പുതുക്കാം.

വെള്ളാപ്പള്ളിയുടെ ആദ്യകാലത്തെ ഒരു ലേഖനം എന്ന രീതിയില്‍ ആണ് ഇത് കൊടുത്തിരിക്കുന്നത്‌ - ഇങ്ങിനെ ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ടോ ??????? 
________________________________________________
അവലംബം - http://sncpskerala.wordpress.com/

0 comments:

Post a Comment