Wednesday 2 January 2013

സ്വാമി ആനന്ദതീര്‍ത്ഥര്‍

1905-ല്‍ തലശ്ശേരിയിലെ ഗൗഢസാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അനന്തഷേണായി വൈക്കം സത്യാഗ്രഹത്തെക്കുറിച്ച്‌ കേട്ടപ്പോഴാണ്‌ ജാതിവ്യത്യാസം നിലനില്‍ക്കുന്നതിനെക്കുറിച്ച്‌ അറിയുന്നത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനായി കുളിക്കടവില്‍ എത്തിയ ഷേണായിയോട്‌ ജാതി ഏതാണ്‌ എന്ന്‌ അധികൃതര്‍ ചോദിച്ചു. അത്‌ പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ബ്രാഹ്മണനാണ്‌ എന്ന്‌ അറിയാതെ സവര്‍ണ്ണര്‍ അദ്ദേഹത്തെ പൊതിരെതല്ലി. ഒടുവില്‍ ദേവസ്വം മാനേജര്‍ ഇടപെട്ടാണ്‌ രക്ഷിച്ചത്‌. ഇത്‌ അദ്ദേഹത്തില്‍ പല മാറ്റങ്ങളും വരുത്തി.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത അനന്തഷേണായി എന്ന ഭൗതികശാസ്‌ത്ര ബിരുദാനന്ത ബിരുദധാരി പല ഉന്നത സ്ഥാനങ്ങളും വേണ്ടെന്നുവച്ച്‌ ഗാന്ധിമാര്‍ഗ്ഗം സ്വീകരിച്ചു. സബര്‍മതി ആശ്രമത്തില്‍ കുറേകാലം ചെലവഴിച്ചു. സന്യസിക്കണം എന്ന്‌ ആഗ്രഹം ഉദിച്ചപ്പോള്‍ ഗാന്ധിജിയാണ്‌ ശ്രീനാരായണ ഗുരുവിന്റെ അടുക്കലേക്ക്‌ അയച്ചത്‌.
<< സന്യാസം തന്ന്‌ ശിഷ്യനായി സ്വീകരിച്ചാല്‍ ജീവിതം സഫലമായി >> എന്നായിരുന്നു ഗുരുദേവനെ കണ്ടയുടന്‍ ഷേണായിയുടെ അഭ്യര്‍ത്ഥന. << സന്യാസത്തിന്‌ എന്താണ്‌ അര്‍ത്ഥം കണ്ടിരിക്കുന്നത്‌>> എന്നായിരുന്നു ഗുരുവിന്റെ മറുചോദ്യം. << ത്യാഗം >> എന്നുത്തരം. << അപ്പോള്‍ എം.എ.ക്ലാസുവരെ പഠിച്ചു സമ്പാദിച്ച അറിവും ത്യജിച്ച്‌ പൂജ്യത്തില്‍നിന്നു തുടങ്ങണമല്ലോ?>> ഗുരു സന്യാസത്തിലെ ത്യാഗം വ്യക്തമാക്കിക്കൊണ്ട്‌ ചോദിച്ചു. ഷേണായിക്ക്‌ ഉത്തരം മുട്ടിപ്പോയി. ഗുരു മൊഴിഞ്ഞു.<< വഴിപലതുണ്ട്‌ സന്യാസിയാകാന്‍. ലക്ഷ്യം ഒന്നായിരിക്കണം. സമ്പാദിച്ച അറിവുകളെ അത്‌ വലുതാക്കിയാല്‍ എത്രവേണമെങ്കിലും പങ്കുവയ്‌ക്കാം. ഈശ്വരന്‍ പ്രസാദിച്ചാല്‍ മതി. പ്രതിഫലം ചോദിക്കരുത്‌.>>

പിറ്റേന്ന്‌ കുളികഴിഞ്ഞുവന്ന ഷേണായിക്ക്‌ ഗുരുദേവന്‍ കാഷായവും ആനന്ദതീര്‍ത്ഥര്‍ എന്ന പേരും നല്‍കി. ജാതിയുടെ പേരില്‍ വിവേചനം കാട്ടിയ സ്ഥലത്തെല്ലാം അദ്ദേഹം ഇടപെട്ടു. ഹോട്ടല്‍, ബാര്‍ബര്‍ഷോപ്പ്‌, പെരുവഴി, പൊതുക്കുളം, വിദ്യാലയം, സദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം. അവിടെയെല്ലാം തല്ലുകൊള്ളേണ്ടിവന്നപ്പോഴും തന്റെ ജാതിപ്പേര്‌ അദ്ദേഹം പറഞ്ഞില്ല.

ഒലവക്കോട്‌ ശബരി ആശ്രമത്തിലെ അയിത്ത ജാതിക്കാരെന്ന്‌ മുദ്രകുത്തപ്പെട്ട കുട്ടികളുമായി 1927 ഫെബ്രുവരിമാസത്തിലെ ശിവരാത്രി ദിനത്തില്‍ പൊതുചന്ത സന്ദര്‍ശിക്കാന്‍ പോയി. പൊതു ചന്തകളില്‍ അയിത്തക്കാര്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. അതിന്റെ പേരില്‍ സവര്‍ണ്ണര്‍ അദ്ദേഹത്തെ തടയുകയും ചെവിടത്ത്‌ അടിക്കുകയും ചെയ്‌തു.
1933 ല്‍ ഏഴോത്ത്‌ ഹരിജനങ്ങള്‍ക്ക്‌ പ്രവേശനം നല്‍കാത്ത ക്ഷേത്രത്തിലേക്ക്‌ വഴിപാട്‌ കോഴിയും മദ്യവും നല്‍കേണ്ടെന്ന്‌ സ്വാമി നിര്‍ദ്ദേശിച്ചു. അമ്പലത്തില്‍ അതുമൂലം നേര്‍ച്ചമുടങ്ങി. മേല്‍ജാതിക്കാല്‍ അന്ന്‌ ഹരിജനങ്ങളെ വീടുകയറി തല്ലി. കളക്‌ടര്‍ തോണ്‍ സായ്‌പിനെ ഇടപെടുത്തിയാണ്‌ സ്വാമിജി അന്ന്‌ കേസെടുപ്പിച്ചത്‌.

ക്ഷേത്രപ്രവേശന വിളംബരത്തിന്റ സന്ദേശം നാടുനീളെ എത്തിക്കാന്‍ കറങ്ങിനടന്ന്‌ പലയിടത്തും സവര്‍ണ്ണരുടെ അടിയേറ്റ്‌ തളര്‍ന്നുവീണു ബോധരഹിതനായി കിടന്നിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ജാഥകളില്‍പോലും അവര്‍ണ്ണരെ പങ്കെടുപ്പിക്കാന്‍ മടിച്ചപ്പോള്‍ ഇത്‌ കോണ്‍ഗ്രസിന്‌ നാണക്കേടാണ്‌ എന്ന്‌ ഗാന്ധിജിക്ക്‌ കത്തെഴുതാനും സ്വാമിജി മടിച്ചില്ല. ഈ ആക്ഷേപക്കത്ത്‌ പിന്നീട്‌ ഹരിജനില്‍ ഗാന്ധിജി പ്രസിദ്ധീകരിച്ചു.

സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്ഥിതി മെച്ചമായിരുന്നില്ല. 1953 ല്‍ ശിശുദിനത്തില്‍ ഒരു ഹരിജന്‍കുട്ടിയുമായി ശാസ്‌തമംഗലത്തെ ബാര്‍ബര്‍ഷോപ്പില്‍ ചെന്നതിന്‌ ബാര്‍ബര്‍ സ്വാമിജിയെ മര്‍ദ്ദിച്ചു. 1971 ല്‍ അംഗന്‍വാടയിലെ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തില്‍ ഹരിജനങ്ങളെകൂടി പ്രവേശിപ്പിച്ചതിന്‌ ഒരുകൂട്ടം ചെറുപ്പക്കാര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. അതിലെ വന്ന ഒരു ലോറിക്കാരാണ്‌ അദ്ദേഹത്തെ രക്ഷിച്ചത്‌.


1987 നവംബര്‍ 21ന്‌ 82-ാം വയസ്സില്‍ അദ്ദേഹം മഹാസമാധിയായി.


തയ്യാറാക്കിയത്‌ : ശ്രീനാരായണ ജ്ഞാനസമീക്ഷ


0 comments:

Post a Comment