Thursday 1 November 2012

ഡോ. പല്‌പു

തിരുവനന്തപുരം പേട്ടയില്‍ നെടുങ്ങോട്ടു വീട്ടില്‍ 1863 നവംബര്‍ 2-ാം തീയതിയാണ്‌ ഡോക്‌ടര്‍ പല്‍പു ജനിച്ചത്‌. പല്‍പുവിന്റെ അച്ഛന്‍ തച്ചക്കുടിയില്‍ പപ്പു എന്നു വിളിച്ചുവന്നിരുന്ന ഭഗവതി പത്മനാഭനും, നെടുങ്ങോട്ടു വീട്ടില്‍ പപ്പമ്മ എന്ന്‌ വിളിപ്പേരുള്ള മാതപെരുമാളുമായിരുന്നു അമ്മ. ഇംഗ്ലീഷ്‌ ഭാഷയില്‍ സാമാന്യം പരിജ്ഞാനമുള്ള പല്‍പുവിന്റെ അച്ഛന്‍, ക്രിസ്‌ത്യാനികളായ ഉപദേശിമാരെ വീട്ടില്‍ വിളിച്ചു വരുത്തിയാണ്‌ പഠിച്ചത്‌. അക്കാലത്ത്‌ കോടതികളില്‍ വ്യവഹരിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ്‌ ഒരു പരീക്ഷ നിശ്ചയിക്കുകയും ആ പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി പല്‍പുവിന്റെ അച്ഛനും അപേക്ഷ നല്‍കി. പരീക്ഷയില്‍ പാസ്സാകും എന്ന്‌ മനസ്സിലായ മുന്നോക്ക ജാതിയില്‍പ്പെട്ട ജാതി കുശുമ്പന്മാര്‍ ദിവാന്‍ജിയെ കണ്ട്‌ തച്ചക്കുടിയില്‍ പപ്പുവിനെ പരീക്ഷ എഴുതുവാന്‍ അനുവദിച്ചില്ല. പിന്നീട്‌ ഡോക്‌ടര്‍ പല്‍പ്പുവിനും പല്‍പുവിന്റെ ജ്യേഷ്‌ഠന്‍ പി. വേലായുധനും ജോലിക്കുവേണ്ടി ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴും ഉണ്ടായ അനുഭവം ഇതുതന്നെയായിരുന്നു. കുടിപ്പള്ളിക്കൂടത്തിലെ പഠിപ്പുകഴിഞ്ഞ പല്‌പുവിന്‌ ഇംഗ്ലീഷ്‌ പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പല്‍പുവിന്റെ അച്ഛന്‍ നടത്തിവന്നിരുന്ന കോണ്‍ട്രാക്‌ട്‌ സംബന്ധമായ ജോലികളില്‍ വലുതായ നഷ്‌ടം സംഭവിച്ചതിനാല്‍ സാമ്പത്തികമായ പരാധീനതകള്‍ നേരിടേണ്ടിവന്നു. എങ്കിലും ഫെര്‍ണാണ്ടസ്‌ എന്ന സായ്‌പ്‌ പേട്ടയില്‍ താമസിച്ച്‌ കുട്ടികളെ ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ്‌ പഠിപ്പിക്കുവാന്‍ ഫെര്‍ണാണ്ടസിന്റെ അടുക്കല്‍ പല്‍പുവിനെ ചേര്‍ത്തെങ്കിലും ഫീസിന്റെ കാര്യത്തില്‍ കൃത്യത പാലിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പഠിപ്പില്‍ കാണിച്ചിരുന്ന അനിതരസാധാരണമായ സാമര്‍ത്ഥ്യം ഫെര്‍ണാണ്ടസിനെ ഹഠാദാകര്‍ഷിച്ചിരുന്നു. അതിനാല്‍ ഫീസിന്റെ കാര്യത്തില്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ക്കു പുറമേ പല്‌പുവിന്‌ ആവശ്യമായ പുസ്‌തകങ്ങള്‍കൂടി വാങ്ങിച്ചു കൊടുത്തിരുന്നു. അതിനുശേഷം പല്‌പു തിരുവനന്തപുരത്തുള്ള ഇംഗ്ലീഷ്‌ സ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ അധികൃതര്‍ അദ്ദേഹത്തെ പരീക്ഷിച്ച്‌ മൂന്നാം ഫാറത്തിലാണ്‌ ചേര്‍ത്തത്‌. അപ്പോഴും കുബുദ്ധികള്‍ വെറുതെ ഇരുന്നില്ല. അവരുടെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പക്ഷേ, ഹെഡ്‌മാസ്റ്റര്‍ ഒരു സായ്‌പായിരുന്നു. അയാളുടെ അടുക്കല്‍ അവരുടെ ഉപജാപങ്ങളൊന്നും വിലപ്പോയില്ല. പി.വേലായുധന്റെ അനിയനാണെന്ന്‌ അറിഞ്ഞപ്പോള്‍ ഏറെ സന്തോഷവും ഉണ്ടായി. സഹപാഠികള്‍ പല്‌പുവിനെ ഒറ്റപ്പെടുത്തി. അവസാനത്തെ ബഞ്ചില്‍ ഒറ്റയ്‌ക്ക്‌ ഇരിക്കേണ്ടിവന്നു. പലരുടെയും അടുക്കല്‍ കൈ കാണിച്ചിട്ടാണ്‌ ഫീസിനുള്ള തുക തികച്ചിരുന്നത്‌. 1883-ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. കോളേജില്‍ ചേര്‍ന്ന്‌ പഠിക്കണമെന്ന ആഗ്രഹം സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ പലപ്പോഴും പ്രതിസന്ധിയിലായി. പ്രതിബന്ധങ്ങളുടെ മുന്‍പില്‍ മുട്ടു മടക്കുന്നവനായിരുന്നില്ല ഈ ബാലന്‍. കോളേജില്‍ ചേരാന്‍തന്നെ തീരുമാനിച്ച്‌ പഠിത്തവും ആരംഭിച്ചു. എത്രശ്രമിച്ചിട്ടും ഫീസിനുള്ള തുക തികയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്കുവെച്ച്‌ പഠിപ്പ്‌ മുടക്കേണ്ടിവന്നു. അടുത്ത വര്‍ഷം കോളേജ്‌ തുറന്നപ്പോള്‍ വീണ്ടും കോളേജില്‍ ചേര്‍ന്നു. കാലത്ത്‌ 7 മണിമുതല്‍ കോളേജില്‍ പോകുന്നതുവരെയും, വൈകിട്ട്‌ കോളേജ്‌ വിട്ടുവന്ന്‌ രാത്രി 8 വരെയും ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്ന സമയം. കോളേജ്‌ പഠനത്തിനുള്ള പണത്തിനു പുറമെ വീട്ടുചിലവിനുള്ള പണംകൂടി ഈ ട്യൂഷനില്‍നിന്ന്‌ ലഭിച്ചിരുന്നു. പഠിപ്പിക്കലും പഠിപ്പുമായി പല്‌പു മുന്നേറി. ആയിടയ്‌ക്ക്‌ സര്‍ക്കാര്‍ ഗസറ്റിലൊരു പരസ്യം കണ്ടു. തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ അവര്‍ നടത്തിവരുന്ന മെഡിക്കല്‍ സ്‌കൂളിലേക്ക്‌ വിദ്യാര്‍ത്ഥികളെ എടുക്കുന്നതിനുള്ള പ്രവേശനപരീക്ഷ നടത്തുന്നതാണെന്ന്‌. ഈ പരീക്ഷയ്‌ക്ക്‌ ചേരുന്നതിനായി പല്‌പു അപേക്ഷ അയച്ചു. ഇംഗ്ലീഷില്‍ ഒന്നാമനായും മറ്റുവിഷയങ്ങളിലെല്ലാം രണ്ടാമനായും പല്‌പു ജയിച്ചു. പല്‍പുവിനെ സ്‌കൂളില്‍ ചേര്‍ക്കും എന്നായപ്പോള്‍ ഹൃദയവികാസം സിദ്ധിക്കാത്ത ഏതാനും ജാതിക്കോമരങ്ങള്‍ കൂടിയാലോചിച്ചു. പല്‌പു പരീക്ഷ ജയിച്ച്‌ ഡോക്‌ടറായാല്‍ അയാള്‍ കൊടുക്കുന്ന ഇംഗ്ലീഷ്‌ മരുന്നില്‍ ചേര്‍ക്കുന്ന വെള്ളം സവര്‍ണ്ണര്‍ കുടിക്കേണ്ടിവരില്ലേ? ഈഴവന്‍ തൊട്ട വെള്ളം കുടിക്കേണ്ടിവരിക! ഈ ധര്‍മ്മരാജ്യത്ത്‌ അങ്ങനെയൊരു ഗതികേട്‌ വരികയോ? അവര്‍ സങ്കടമുണര്‍ത്തിച്ചു. കീഴാചാരങ്ങള്‍ക്ക്‌ വിരുദ്ധമായ ഈ നടപടി ചെയ്യരുതെന്ന്‌. മെഡിക്കല്‍ സ്‌കൂളിലേയ്‌ക്ക്‌ തിരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ്‌ പുറത്തുവന്നു. പരീക്ഷയില്‍ ഒന്നാമനായി പാസ്സായ പല്‌പുവിന്റെ പേര്‍ അതിലില്ല. കാരണമന്വേഷിച്ചു. വയസ്സ്‌ കൂടിപ്പോയെന്നു പറഞ്ഞു. ശുദ്ധഗതിക്കാരനായ പല്‌പു, പ്രായം കൂടിയിട്ടില്ല എന്ന്‌ ജാതകം ഹാജരാക്കി തെളിയിച്ചു. കൂടുതല്‍ തെളിവിന്‌ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നിട്ടും അധികാരികള്‍ വകവെച്ചില്ല. അപ്പോഴാണ്‌ കാര്യത്തിന്റെ കിടപ്പ്‌ മനസ്സിലായത്‌. വയസ്സ്‌ കൂടിപ്പോയതല്ല, ജാതിയാണ്‌ പ്രശ്‌നമെന്ന്‌. പുതിയ പൗരുഷവും ആത്മവിശ്വാസവും അദ്ദേഹത്തില്‍ ഉദയം ചെയ്‌തു. മെഡിക്കല്‍ പരീക്ഷ ജയിച്ചേ തീരൂ എന്നായി. മദ്രാസില്‍ പോയാല്‍ പഠിക്കാം. ഒരു കൊല്ലത്തില്‍ ഫീസ്‌ ഇനത്തില്‍തന്നെ 150 ക. വേണം. പുസ്‌തകങ്ങള്‍ക്കും മറ്റും വേറെയും. ഉദാരമതികളായ പല സുഹൃത്തുക്കളില്‍ നിന്നുമായി 75 ക. ശേഖരിച്ചു. ഇനിയുംവേണം 75ക. മകന്റെ ആഗ്രഹം മനസ്സിലാക്കിയ മാതാവ്‌ തന്റെ ആഭരണമെല്ലാം അഴിച്ചുകൊടുത്തു. ആഭരണങ്ങള്‍ അധികമുണ്ടായിരുന്നു എങ്കിലും അവ വിറ്റപ്പോള്‍ വളരെയൊന്നും ലഭിച്ചില്ല. അതിന്‌ കാരണവുമുണ്ട്‌. ഈഴവര്‍ക്ക്‌ അന്ന്‌ നല്ല സ്വര്‍ണ്ണംകൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതിനാല്‍ സ്വര്‍ണ്ണത്തില്‍ ധാരാളം വെള്ളി ചേര്‍ത്തിരുന്നു. അമ്മയുടെ ഈ ആഭരണങ്ങള്‍ മുഴുവനും തൂക്കി വിറ്റിട്ടാണ്‌ പോരാതെ വന്ന സംഖ്യ തികച്ചത്‌. അഭിമാനകരമായ ഈ സ്‌മരണയാണ്‌ പില്‌ക്കാലത്ത്‌ എസ്‌.എന്‍.ഡി.പി.യുടെ ഒരു വനിതാ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചപ്പോള്‍ ആ മാതാവിനെക്കൊണ്ട്‌ ഇങ്ങനെ പറയിച്ചത്‌. �സഹോദരികളെ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങള്‍ വിറ്റെങ്കിലും മക്കളെ പഠിപ്പിക്കുക

1885 ഒക്‌ടോബര്‍ 1 - ന്‌ ചെന്നൈ മെഡിക്കല്‍ കോളേജില്‍ എല്‍. എം. എസ്‌. ക്ലാസ്സില്‍ ചേര്‍ന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ പല്‌പുവിന്‌ എത്രയെത്ര ക്ലേശങ്ങളാണ്‌ സഹിക്കേണ്ടിവന്നിട്ടുള്ളതെന്ന്‌ എണ്ണിയെണ്ണി പറയുക . ഡോക്‌ടര്‍ ബിരുദവുമായി തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയ പല്‌പു പൊന്നുതമ്പുരാന്റെ കീഴില്‍ എന്തെങ്കിലും ഒരു ജോലി തരേണമെന്ന്‌ അപേക്ഷിച്ചു. ബി. എ. പാസ്സായ തന്റെ ജ്യേഷ്‌ഠന്‍ ഹര്‍ജി കൊടുത്തപ്പോള്‍ ഒരു ഇണ്ടാസ്‌ കൊടുത്തു. �ഹര്‍ജിക്കാരന്‌ ഇപ്പോള്‍ ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ പ്രവേശനം ഇല്ല�. എന്നാല്‍ പല്‌പുവിന്റെ അപേക്ഷയ്‌ക്ക്‌ മറുപടിപോലും കൊടുത്തില്ല. അതിനുശേഷം എല്‍. എം. എസ്‌. പരീക്ഷ പാസ്സാകാത്ത മൂന്ന്‌ സവര്‍ണ്ണരെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. വ്രണിത ഹൃദയനായ പല്‍പു നാടുവിട്ടു. ആദ്യം മദ്രാസ്‌ ഗവണ്‍മെന്റ്‌ സ്‌പെഷ്യല്‍ വാക്‌സിന്‍ ഡിപ്പോ സൂപ്രണ്ടായി 70 രൂപ ശമ്പളത്തില്‍ നിയമിതനായി. 1891 നവംബര്‍ 2-ന്‌ മൈസൂര്‍ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. പല്‌പുവിന്റെ ജന്മദിനമായിരുന്നു അന്ന്‌. 100 ക. ആയിരുന്നു ശമ്പളം. അധികം താമസിക്കാതെ ഭ്രാന്താശുപത്രി, കുഷ്‌ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോര്‍സ്‌ എന്നിവയുടെ സബ്‌ ചാര്‍ജ്ജ്‌ കൊടുത്ത്‌ കൂടുതല്‍ ഉത്തരവാദിത്വമേറിയ ഉദ്യോഗത്തില്‍ നിയമിച്ചു. ഓരോ മാസവും ശമ്പളം ലഭിച്ചാല്‍ ആദ്യം ചെയ്യുന്ന ഒരു കൃത്യമുണ്ട്‌. തന്നെ ഇംഗ്ലീഷ്‌ പഠിപ്പിച്ച ഫെര്‍ണാണ്ടസിന്‌ നിശ്ചിതസംഖ്യ അയച്ചുകൊടുക്കുക. നാട്ടില്‍ പോകുന്ന അവസരങ്ങളിലെല്ലാം ഗുരുനാഥനെ പോയിക്കാണുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പതിവായിരുന്നു. ചരിത്രപ്രസിദ്ധമായ മലയാളി മെമ്മോറിയലിന്റെ കാരണക്കാരില്‍ ഒരാളും മൂന്നാമത്തെ പേരുകാരനും കൂടിയാണ്‌ ഡോക്‌ടര്‍. തിരുവിതാംകൂര്‍ ചരിത്രത്തിലെ സ്‌മരണീയമായ സംഭവമാണിത്‌. സംഘടിത രാഷ്‌ട്രീയ പ്രക്ഷോഭണം അവിടെ ആരംഭിച്ചത്‌ ഇതോടുകൂടിയാണ്‌. പതിനായിരം മലയാളികള്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി മഹാരാജാവ്‌ തിരുമനസ്സിലേക്ക്‌ സമര്‍പ്പിച്ചു. ഈഴവരാദിയായ പിന്നോക്ക സമുദായക്കാര്‍ക്ക്‌ സര്‍ക്കാര്‍ പള്ളിക്കൂടമെല്ലാം തുറന്നു കൊടുക്കണമെന്നും ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ അവര്‍ക്ക്‌ പ്രവേശനം കൊടുക്കണമെന്നും അപേക്ഷിച്ചു. തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും ഗവണ്‍മെന്റ്‌ അവരോട്‌ ചെയ്യുന്ന അനീതികളെയും സംബന്ധിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുന്നതിന്‌ ജി.പി.പിള്ള ഇംഗ്ലണ്ടില്‍ പോയപ്പോള്‍ അദ്ദേഹം മുഖാന്തിരം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിതയ്‌ക്ക്‌ അനേകം പാര്‍ലമെന്റ്‌ മെമ്പര്‍മാരുമായി പരിചയമുണ്ടെന്ന്‌ അറിയുകയാല്‍ ആ മഹതിയുമായി പരിചയം സമ്പാദിക്കുവാന്‍ വിവേകാനന്ദസ്വാമികളോട്‌ ഒരു കത്തുവാങ്ങി ജി.പി.പിള്ളയ്‌ക്ക്‌ കൊടുത്തു. യാത്രാ ചെലവിന്‌ 500 രൂപ വേണമായിരുന്നു. അതിലേക്ക്‌ വേണ്ട സംഖ്യ ശേഖരിക്കാന്‍ ഡോക്‌ടര്‍ ലീവെടുത്തു തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. സഞ്ചാരത്തില്‍നിന്ന്‌ 300 ക. മാത്രമെ പിരിഞ്ഞു കിട്ടിയുള്ളൂ. ബാക്കി പണം സ്വന്തം കൈയ്യില്‍നിന്നും കൊടുക്കുകയാണ്‌ ചെയ്‌തത്‌. സിസ്റ്റര്‍ നിവേദിതയുടെ സഹായത്തോടെ തിരുവിതാംകൂറിലെ ഈഴവരുടെ ദയനീയ കഥകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ മുഴങ്ങി. ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറി അന്വേഷിക്കാമെന്ന്‌ ഉറപ്പും കൊടുത്തു. ഇതിനും പുറമെ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടില്‍ പോയ അവസരത്തില്‍ ഡോ. പല്‍പു ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗമായിരുന്ന ദാദാഭായി നവറോജിയെക്കൊണ്ട്‌ പാര്‍ലമെന്റില്‍ ചോദ്യം ചോദിപ്പിക്കുകയും അദ്ദേഹമൊന്നിച്ചുപോയി ഇന്ത്യാ സ്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ നേരിട്ട്‌ നിവേദനം നടത്തുകയും ചെയ്‌തു. ഇതിന്റെയെല്ലാം ഫലമായി പാര്‍ലമെന്റില്‍നിന്നും ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും തുടരെത്തുടരെ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനോട്‌ ഈഴവരുടെ സങ്കടങ്ങളെപ്പറ്റി അന്വേഷണം വന്നു. ഡോക്‌ടറുടെ പ്രവര്‍ത്തനങ്ങളുടെ തീഷ്‌ണത നിമിത്തം ഗവണ്‍മെന്റിന്‌ അവരുടെ നയത്തില്‍ മാറ്റം വരുത്താതെ ഗത്യന്തരമില്ലെന്നായി. സ്‌കൂള്‍ പ്രവേശനം, ഉദ്യോഗവിതരണം മുതലായ കാര്യങ്ങളില്‍ ഈഴവര്‍ക്ക്‌ അനുകൂലമായി ക്രമേണ പലമാറ്റങ്ങളും വരുത്തി. ഡോക്‌ടര്‍ പല്‌പുവിന്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ്‌ ഇങ്ങനെയുള്ള മാറ്റങ്ങള്‍ക്ക്‌ ഗവണ്‍മെന്റ്‌ നിര്‍ബ്ബന്ധിത രായിത്തീര്‍ന്നതെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ഡോ. പല്‌പുവിന്റെ ഈ ദൃശ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അവര്‍ മൈസൂര്‍ ദിവാനെ സ്വാധീനിച്ചു. ഇതേത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ ഉദ്യോഗത്തില്‍നിന്ന്‌ ഡിസ്‌മിസലും മറ്റ്‌ പ്രതികൂലമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. സ്വാമി വിവേകാനന്ദന്‍ 1892-ല്‍ മൈസൂരിലെത്തി. ഡോ. പല്‌പുവുമായുള്ള കൂടിക്കാഴ്‌ച കഴിഞ്ഞതിനുശേഷം സ്വാമിജി സന്ദര്‍ശിച്ചത്‌ തിരുവിതാംകൂറാണെന്നുള്ളത്‌ അര്‍ത്ഥവത്താണ്‌. ജാതിശല്യം, തീണ്ടല്‍, തൊടീല്‍ മുതലായ ദുരാചാരങ്ങള്‍ നിറഞ്ഞ കേരളത്തെ ഭ്രാന്താലയമെന്ന്‌ പറഞ്ഞ്‌ അപഹസിക്കുവാന്‍ വിവേകാനന്ദസ്വാമികളെ പ്രേരിപ്പിച്ചത്‌ ഡോക്‌ടറില്‍നിന്നും അറിഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ എവിടെയും തെളിഞ്ഞു കണ്ടതായിരിക്കണം. ആയിടയ്‌ക്ക്‌ നാരായണഗുരുസ്വാമികള്‍ മരുത്വാമലയില്‍നിന്ന്‌ ദീര്‍ഘകാലത്തെ തപസ്സ്‌ കഴിഞ്ഞ്‌ അരുവിപ്പുറത്ത്‌ ഒരു ശിവക്ഷേത്രം സ്ഥാപിച്ച്‌ അതിന്റെ ഭരണത്തിനും ഉത്സവാദികാര്യങ്ങള്‍ക്കും ഒരു സംഘം രജിസ്റ്റര്‍ ചെയ്‌തു പ്രവര്‍ത്തിച്ചുവരുന്നതായി അറിഞ്ഞത്‌. പല്‌പു അരുവിപ്പുറത്തേയ്‌ക്ക്‌ ഓടിയടുത്തു. ഗുരുദേവനും ഡോക്‌ടറും കുമാരനാശാനും എം.ഗോവിന്ദനും മറ്റും ചേര്‍ന്ന്‌ കൂടിയാലോചിച്ചു. ഗുരുദേവന്റെ പൂര്‍ണ്ണമായ അനുമതിയും സമുദായസ്‌നേഹികളുടെ ഹൃദയപൂര്‍വ്വ സഹകരണവാഗ്‌ദാനവും സമ്പാദിച്ചുകൊണ്ട്‌ 1078 ഇടവം 2-ാം തീയതി (1903 മേയ്‌ 15) അരുവിപ്പുറം ക്ഷേത്രയോഗത്തെ എസ്‌.എന്‍.ഡി.പി.യോഗമാക്കി മാറ്റി. യോഗത്തിന്റെ ആദ്യത്തെ വാര്‍ഷികയോഗം നടന്നത്‌ അരുവിപ്പുറത്ത്‌ വച്ചായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആ യോഗം പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിരുന്നു. ഗുരുദേവന്റെ സാന്നിദ്ധ്യവും ഡോക്‌ടറുടെ പ്രവര്‍ത്തന സാമര്‍ത്ഥ്യവുമാണ്‌ വിജയത്തിന്റെ രഹസ്യം. യോഗത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ ഡോക്‌ടര്‍ ചെയ്‌ത പ്രസംഗം എല്ലാവരിലും നവചൈതന്യം ഉളവാക്കി. നാരായണഗുരുസ്വാമികളില്‍നിന്നും പ്രവഹിച്ച ആ ദിവ്യപ്രസരം എസ്‌.എന്‍.ഡി.പി. യോഗമാകുന്ന അണകെട്ടി സമുദായത്തിനും രാജ്യത്തിനും വെളിച്ചവും സ്വാതന്ത്ര്യവും സമ്പത്തും ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തിയ പ്രധാന ശില്‌പിയാണ്‌ ഡോ. പല്‌പു.�ബുദ്ധമതത്തോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ബുദ്ധനേയും വിവേകാനന്ദനെയും നാരായണഗുരുവിനെയുമാണ്‌ ഏറ്റവും അധികം ബഹുമാനിച്ചിരുന്നത്‌. മരണപത്രം

നമ്മെളെല്ലാം പൊതു സേവകരാണ്‌. അതിനാല്‍ സാമൂഹിക സേവനത്തിനുവേണ്ടി ജീവിക്കാന്‍ കടപ്പെട്ടവരുമാണ്‌. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ഞാനെന്റെ എല്ലാ സ്വത്തുക്കളും ഭാവിയില്‍ ഉണ്ടാകാവുന്ന സമ്പാദ്യങ്ങളും എന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും അര്‍ഹതപ്പെട്ട സ്വത്തുക്കളും സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുന്നു�. കുടുംബം പ്രസിദ്ധ ഭാഷാകവിയായിരുന്ന പെരുന്നെല്ലിയില്‍ പി.കെ. കേശവന്‍ വൈദ്യരുടെ ഇളയ സഹോദരി ഭഗവതി അമ്മയായിരുന്നു ഡോക്‌ടറുടെ ഭാര്യ. വിദുഷിയായിരുന്ന അവര്‍ക്കും കവിതാവാസനയുണ്ടായിരുന്നു. 1891-ലാണ്‌ ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ 3 പുത്രന്മാരും 2 പുത്രികളും ജനിച്ചു. മൂത്തമകന്‍ പി.ഗംഗാധരന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ആസ്‌ത്മാരോഗിയായ അദ്ദേഹം അവിവാഹിതനായിരുന്നു. രണ്ടാമത്തെ മകനാണ്‌ തമ്പിയെന്നു വിളിച്ചിരുന്ന നടരാജന്‍. മൂന്നാമത്തെ മകന്‍ ഹരിഹരന്‍ ഒന്നാംകിടയില്‍പ്പെട്ട ചിത്രകാരനും മികച്ച വ്യവസായിയുമായിരുന്നു. ജപ്പാന്‍, ചൈന മുതലായ രാജ്യങ്ങളില്‍പോയി കുടില്‍ വ്യവസായത്തില്‍ ഉപരിപഠനം നടത്തി. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ജപ്പാന്‍കാരിയെയാണ്‌ വിവാഹം കഴിച്ചിരുന്നത്‌. ആനന്ദവും ദാക്ഷായണിയുമാണ്‌ പെണ്‍മക്കള്‍. കഴിവ്‌, ആത്മധൈര്യം, കര്‍മ്മകുശലത, നീതിപുലര്‍ത്താന്‍വേണ്ടി അവനവനെത്തന്നെ മറന്നു പ്രവര്‍ത്തിക്കാനുള്ള വാശി എന്നീ ഗുണങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഡോ. പല്‍പു. സേവനബഹുലമായ എണ്‍പത്തിയേഴ്‌ വര്‍ഷത്തെ ദീര്‍ഘജീവിതത്തിനുശേഷം 1950 ജനുവരി 25-ന്‌ ഇഹലോകവാസം വെടിഞ്ഞു.

സമ്പാദകന്‍: സുരേഷ്‌ബാബു മാധവന്‍.


0 comments:

Post a Comment