Friday 5 July 2019

എല്ലാ സങ്കടങ്ങളും അറിയുന്ന ദളിത ബന്ധുവുമായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ

 ദളിതരുടെ ക്ഷേത്രപ്രവേശനം സാധ്യമാക്കിയ, ചരിത്രപരമായി, സാമൂഹ്യ നവോത്ഥാനപരമായി, അതീവ പ്രാധാന്യം അർഹിക്കുന്ന, എന്നാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പോയ വിപ്ലവകരമായ ഒരു സംഭവം
....................................................
ദളിത സൂഹത്തിൽ നിന്നുള്ള നാദസ്വര കലാകാരനായ ചായന്റെ പ്രാർത്ഥന സ്വീകരികരിച്ച് അനുഗ്രഹിക്കുകയും 1900-ന് മുൻപ് ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുകയും ചെയ്യുന്ന പതിത കാരുണികനായ, ദളിത
ജനബന്ധുവായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ
.......................................................
ആരെന്ത് എവിടെയിരുന്ന് ചിന്തിച്ചാലും പ്രാർത്ഥിച്ചാലും ത്രികാലജ്ഞാനിയായ, സർവ്വജ്ഞനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ അതെല്ലാം അറിഞ്ഞിരുന്നു. മാത്രമല്ല അവരുടെ പ്രാർത്ഥനകൾ നിറവേറ്റി കൊടുത്ത് അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ദളിത ജനവിഭാഗത്തിൽ നിന്നുള്ള ചായൻ എന്ന കലാകാരന്റെ പ്രാർത്ഥന ഭഗവാൻ നിറവേറ്റിക്കൊടുക്കുന്നു . മാത്രമല്ല ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ചായനും കൂട്ടർക്കും ക്ഷേത്രത്തിൽ പ്രവേശനം നൽകുന്നതും ആയ സംഭവം ഇന്നും ചരിത്രത്തിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു ഏടായിയിരിക്കുന്നു. 1917 -ൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനം ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ; 1900-ന് മുമ്പ് ഗുരുദേവൻ നയപരമായ സമീപനത്തിലൂടെ ദളിതരുടെ ക്ഷേത്രപ്രവേശനം സാധ്യമാക്കിയ ചരിത്രപരമായി അതീവ പ്രാധാന്യം അർഹിക്കുന്ന ഈ ഏട് ആരും തന്നെ ശ്രദ്ധിച്ചിട്ടുള്ളതായി കാണുന്നില്ല.(സ്വാമി ധർമമാനന്ദജി എഴുതിയ ശ്രീനാരായണ പരമഹംസൻ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തതായ ഭാഗം താഴെ വായിക്കാം)
"പറയരുടെ ക്ഷേത്രപ്രവേശനം

നെയ്യാറ്റിന്കര താലൂക്കില് ചെങ്കല്ലൂര് ഗ്രാമത്തില് കൈനിക്കര എന്ന സ്ഥലത്ത് ചായന് എന്നു പേരായ ഒരു പറയന് നാദസ്വരം വായന പഠിച്ചു. കുഴല് ഗുരുദേവന്റെ കൈകൊണ്ടെടുത്തു വാങ്ങണമെന്നു അയാള്ക്കൊരു വ്രതം ഉണ്ടായിരുന്നു. അതെങ്ങനെ നിവൃത്തിക്കാമെന്നു ഒരു രൂപവും അയാള്ക്കുണ്ടായിരുന്നില്ല. ഇതു ക്രിസ്തുവര്ഷം 1900-മാണ്ടാനു മുമ്പ് അരുവിപ്പുറം ക്ഷേത്രസ്ഥാപനത്തിന്റെ ആരംഭകാലത്താണ്. ക്ഷേത്രത്തിലെ ഒരു ഉത്സവദിവസം ചായനും അവന്റെ ആളുകളും വന്നു പതിവുപോലലെ ക്ഷേത്രത്തിനകലെ നിന്നു. ആ സമയം ഒരു കൊച്ചപ്പിപ്പിള്ള വൈദ്യന് ഒരു പഴുത്ത വാഴക്കുല ഗുരുദേവനായി കൊണ്ടുവന്നു കാഴ്ചവച്ചു. അതിലെ പഴം അകലെ നിന്ന ചായന് മുതല്പേര്ക്കു കൊടുക്കാന് ഗുരുദേവന് ആഞ്ജാപിച്ചു. അതനുസരിച്ചു അവര് നിന്ന സ്ഥലത്തിനടുത്തേക്കു കുല എടുത്തുകൊണ്ടുപോകാന് ഭാവിച്ചപ്പോള് ''അവര്ക്കു അങ്ങോട്ടു കൊണ്ടുപോയി കൊടുക്കണ്ട, ഇങ്ങോട്ടുവന്നു വാങ്ങട്ടെ'' എന്നു ഗുരുദേവന് കല്പിച്ചു. വൈദ്യന് ഉടനെ കുല ഗുരുദേവന്റെ അടുത്തുകൊണ്ടുവന്നുവച്ചു. ചായനേയും അവന്റെ ആളുകളേയും അടുത്തുവിളിച്ചു ഗുരുദേവന് തന്നെ അവര്ക്കു പഴം ഇരിഞ്ഞുകൊടുത്തു. ആ സമയം ചായന്റെ കുഴല് അയാളുടെ അപേക്ഷപ്രകാരം എടുത്തു ഗുരുദേവന് ചായന്റെ പക്കല് കൊടുക്കുകയും ചെയ്തു. അങ്ങനെ ചായന്റെ പ്രാര്ത്ഥനയും നിറവേറി. അതിനുശേഷം അയാള് ക്ഷേത്രത്തിന്റെ പുറത്തുനിന്നു വായിക്കാന് ആരംഭിച്ചു. ''പുറത്തു നിന്നു എന്തിനുവായിക്കുന്നു? അകത്തു നിന്ന് വായിച്ചോട്ടെ, ആര്ക്കും വിരോധം ഇല്ലല്ലോ'' എന്നു ഗുരുദേവന് കല്പിച്ചു. അന്നൊരു വിശേഷദിവസം ആയിരുന്നതുകൊണ്ടു അനേകം ജനങ്ങളും കൂട്ടത്തില് യാഥാസ്ഥിതികരായ പല മാന്യന്മാരും അവിടെ കൂടിയിരുന്നു. പക്ഷേ ഗുരുദേവന്റെ ആജ്ഞയ്ക്കു എതിര് പറയാന് ആര്ക്കും കഴിഞ്ഞില്ല. ചായനും കൂട്ടരും ക്ഷേത്രത്തിനുള്ളില് പ്രവേശിച്ചു വായന നടത്തി. ഇങ്ങനെ 1900-ാംമാണ്ടിനു മുമ്പുതന്നെ ഗുരുദേവന് ജനഹിതത്തിനു വിരോധമാകാതെ കൗശലത്തില് പറയര്ക്കു ക്ഷേത്രപ്രവേശനം അനുവദിച്ചു. "

0 comments:

Post a Comment