Sunday 3 March 2013

ദൈവദശകം (വ്യാഖ്യാനം -നിത്യ ചൈതന്യ യതി)


ഈ പ്രാര്‍ത്ഥന തുടങ്ങുന്നത് 'ദൈവമേ ' എന്ന് വിളിച്ചു കൊണ്ടും അവസാനിക്കുന്നത് 'സുഖം'മെന്നു പറഞ്ഞുകൊണ്ടുമാണ് .എല്ലാ മതങ്ങളുടെയും ലക്‌ഷ്യം ഒന്ന് മാത്രമാകുന്നു -"ആത്മസുഖം".ദൈവസാക്ഷാത്കാരമാണ്സുഖത്തെ നല്‍കുന്നത് എന്ന് എല്ലാ മതങ്ങള്‍ക്കും നിശ്ച്ചയമുണ്ട്.അതുകൊണ്ട് ദൈവം ഒരേ സമയത്ത് തന്നെ ലക്ഷ്യവും മാര്‍ഗ്ഗ വും ആകുന്നു.ലക്ഷ്യത്തെയും മാര്‍ഗ്ഗത്തെയും അഭിന്നമായി സമന്വയിപ്പിക്കാന്‍ കഴിയുക എന്നതാണ് യോഗാത്മകമായ രഹസ്യം.ഈ തത്ത്വത്തെ ഗുരു 'ദൈവദശക'ത്തിന്ടെ ഹൃദയ സ്ഥാനത്ത് തന്നെ സൂക്ഷ്മമായ ഭാഷയില്‍ ആഗോപനം ചെയ്തിട്ടുണ്ട്. 'നീ സത്യം ജ്ഞാനം ആനന്ദം ' എന്ന് ദൈവത്തെ നിര്‍വചിച്ചുകൊണ്ടും 'ഓതും മൊഴിയും ഓര്‍ക്കില്‍ നീ ' എന്നിങ്ങനെ പ്രസ്താവിച്ചു കൊണ്ടും അദ്വൈതപരമായ സമന്വയം വളരെ സമര്‍ഥമായി ഗുരു നിര്‍വഹിച്ചിരിക്കുന്നു.

ദൈവമേ കാത്തുകൊള്കങ്ങു 
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭാവാബ്ധിക്കൊ -
രാവിവന്‍തോണി നിന്‍ പദം .

ദൈവമേ =പ്രകാശങ്ങള്‍ക്കെല്ലാം പ്രകാശമായിരിക്കുന്ന ചൈതന്യമേ

കൈവിടാതിങ്ങു ഞങ്ങളെ =ഇങ്ങു ഈ സംസാരത്തില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ
കൈവെടിയാതെ
കാത്തുകൊള്കങ്ങു =അങ്ങ് കാത്തു രക്ഷിച്ചാലും.

നാവികന്‍ നീ ഭാവാബ്ധിക്ക് =ജനന മരണങ്ങള്‍ കൊണ്ടും സുഖദുഃഖങ്ങള്‍ കൊണ്ടും ജീവികളെ സദാ അലട്ടികൊണ്ടിരിക്കുന്ന ഈ സംസാരസാഗരം തരണം ചെയ്യുവാന്‍ ഞങ്ങളെ
സഹായിക്കുന്ന അദൃഷ്ട്ടനായ കപ്പിത്താനാണ് അവിടുന്ന്.

ആവിവന്‍ തോണി നിന്‍ പദം =നിന്ടെ പദം ,അല്ലെങ്കില്‍ നിന്ടെ നാമം ശരണം പ്രാപിക്കുന്ന ഭക്തര്‍ക്ക്‌ പരിപൂര്‍ണ സംരക്ഷണം നല്‍കി എല്ലാ ശോകങ്ങളെയും തരണം ചെയ്യുവാന്‍ സഹായിക്കുന്ന ആവികപ്പലാണ്.

(അല്ലയോ ദൈവമേ; ഞങ്ങള്‍ സംസാരസാഗരത്തില്‍ അകപ്പെട്ടിരിക്കുന്നു.നീ ഞങ്ങളെ കൈവെടിയരുതേ അദൃഷ്ട്ടനായ നീ മാത്രമാണ് ഞങ്ങള്‍ക്ക് ശരണ്യനായ നാവികന്‍ .നിന്ടെ പാദത്തെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു .അത് മാത്രമാണ് ഞങ്ങളെ ജനന മരണ ദുഃഖമാകുന്ന വന്കടലിന്ടെ മറുകര എത്തിക്കുന്ന ആവികപ്പല്‍.). .))))

0 comments:

Post a Comment