Tuesday 5 March 2013

ദൈവദശകം (3)


അന്നവസ്ത്രാദി മുട്ടാതെ 
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍ .

അന്നവസ്ത്രാദി മുട്ടാതെ = ദൈനംദിനജീവിതത്തില്‍ ഏറ്റവും പ്രധാനമായ അന്നം, വസ്ത്രം, മുതലായ ജീവിതാവശ്യങ്ങള്‍ ഒരിക്കലും മുട്ടി പോകാതെ

തന്നു രക്ഷിച്ചു ധന്യരാക്കുന്ന നീ = കാലാകാലങ്ങളില്‍ അറിഞ്ഞു തന്നനുഗ്രഹിച്ചു ഞങ്ങളെ സന്തുഷ്ടിയുള്ളവരാക്കിതീര്‌ക്കുന്ന അല്ലയോ ദൈവമേ ,

അങ്ങ് ഒന്ന് തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍ = ഏവര്‍ക്കും ഒരുപോലെ ആശ്രയമായിരിക്കുന്ന നീ ഒന്ന് തന്നെയാണ് ഞങ്ങള്‍ക്ക് ഈശ്വരനായിട്ടുള്ളത്‌ .

(ആഹാരം , വസ്ത്രം മുതലായവ ഒരിക്കലും മുട്ടിപോകാതെ തന്നു ഞങ്ങളെ സന്തുഷ്ടരാക്കുന്ന ദൈവമേ ,നീയല്ലാതെ ഞങ്ങള്‍ക്ക് വേറെ ആരും എല്ല.)

വേദാന്തത്തില്‍ സാധാരണ വ്യവഹരിച്ചുപോരുന്ന ഈശ്വരനില്‍ നിന്നും സാരമായ ഒരു വ്യത്യാസം ഈ പ്രാര്‍ഥനയില്‍ വരുത്തിയിട്ടുണ്ട് .എങ്ങനെ ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലും നമ്മുടെ നിത്യവും നിയതവും നൈമിത്തികവുമായ എല്ലാ ജീവിതാവശ്യങ്ങളോടും ഉത്ക്കടമായ ബന്ധമുള്ള സംരക്ഷകനും പ്രഭുവുമായി ദൈവത്തെ കരുതിയിരിക്കുന്നുവോ , ആ ബന്ധത്തെ ഗുരു ഇവിടെ ഊന്നിപ്പറയുന്നു.
മനുഷ്യനു ഒഴിച്ചുകൂടാന്‍ കഴിയാത്ത രണ്ടു മൂല്യങ്ങളാണ് ജീവിതത്തിലുള്ളത് . ഒന്ന് അവന്ടെ ആത്മാവിന്ടെ സര്‍വതന്ത്ര സ്വതന്ത്രമായ സ്വരൂപത്തെ അനുഭവിക്കാനുള്ള അവസരം ലഭിക്കുക , മറ്റൊന്ന് ശരീരസന്ധാരണത്തിനുള്ള വ്യവസ്ഥ ഉണ്ടായിരിക്കുക.ഇതില്‍ ഒന്നിനെ സ്വീകരിചിട്ടു മറ്റൊന്നിനെ ഉപേക്ഷിക്കാന്‍ നിവര്‍ത്തിയില്ല .അന്നവസ്ത്രാദികള്‍ മുട്ടിപോയാല്‍ എല്ലാ ആനന്ദവും നിലച്ചുപോകും.

ഇന്ന് ലോകത്തെവിടെയും ക്രിസ്ത്യാനികള്‍ പ്രാര്‍ഥിച്ചു പോരുന്ന ഈശ്വരപ്രാര്‍ഥനയിലും (Lords prayer) ഇന്നത്തെക്കുള്ള അപ്പം തരുമാറാകണേ എന്ന് മറക്കാതെ പ്രാര്‍ഥിക്കുന്നുണ്ട് .
ഇവിടെ ഒരു ചെറു വ്യത്യാസമുണ്ട് .ക്രിസ്തീയപ്രാര്‍ഥനയില്‍ അന്നത്തിനു വേണ്ടിയുള്ള അര്‍ത്ഥനയാണ് . ഇവിടെ അന്നദാതാവിനെപ്പറ്റിയുള്ള സ്മരണകൊണ്ട് സ്തുതി ചെയ്തിരിക്കുന്നു .

ആത്മാവിചാരം ചെയ്യുബോള്‍ വ്യാവഹാരിക സത്തയെ കണക്കിലെടുത്ത് അതിലെ പ്രധാന ഘടകമായ ആവശ്യങ്ങളെ യാഥായോഗ്യം മാനിക്കുന്നത് ഉത്തമമായ തത്വചിന്തയ്ക്ക് അനുയോജ്യമാണെങ്കിലും ആവശ്യങ്ങളെ പ്രധാനമാക്കി ചിന്തിക്കുന്ന പലരും തത്വചിന്തയുടെ നേരായ സരണിയില്‍ നിന്നും വ്യതിചലിച്ചു ഭൌതികതയെന്നും വസ്തുനിഷ്ടമെന്നും മറ്റും പറഞ്ഞു പോരുന്ന സങ്കുചിതമായ ഒരു വലയത്തില്‍ കുടുങ്ങി പോരാറുണ്ട്.ഇങ്ങനെയുള്ള ദോഷത്തെ ഒഴിവാക്കാന്‍ നാരായണ ഗുരു തന്ടെ പ്രാര്‍ഥനയില്‍ വീണ്ടും തത്ത്വചിന്തയുടെ മുഖ്യോപായങ്ങളിലോന്നായ ഉപമാന പ്രമാണത്തെ അടുത്ത ശ്ലോകത്തിലൂടി ഉന്നയിക്കുന്നു.

കടപ്പാട് : Subha Kumari Thulasidharan

0 comments:

Post a Comment