Sunday 31 August 2014

ഈഴവരെക്കുറിച്ച് ഒരു പഠനം: രണ്ടാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ഇന്നലെ നമ്മള്‍ പരിശോധിച്ചത്‌ ഈഴവ ജാതിയുടെ ഉല്പ്പത്തിയെക്കുറിച്ചായിരുന്നു. കേരളത്തില്‍ എന്ന് മുതലാണ്‌ അത് ഉണ്ടായത്‌ എന്നും സാമൂഹ്യമായും ജാതീയമായും അതിന്റെ അവസ്ഥ എന്തായിരുന്നുവെന്നും അതില്‍ നിന്ന് കര കയറാന്‍ ഉണ്ടാക്കിയ സംഘടന ഏതാണ് എന്നതിനെക്കുറിച്ചുമായിരുന്നു. ആ സംഘടനയെയും അതിന്റെ ഇന്നത്തെ അവസ്ഥയെയും കുറിച്ച് നമുക്ക്‌ വിശദമായി വഴിയെ പരിശോധിക്കാം.... ഇപ്പോള്‍ നമുക്ക്‌ ഇതിന്റെ മറ്റു ഭാഗങ്ങള്‍ പരിശോധിക്കാം.

ഈഴവമെമ്മോറിയൽ ഹർജി

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയാണ് ഈഴവ മെമ്മോറിയല്‍ ഹര്ജി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടിയുള്ള ഡോ. പല്പുവിന്റെആദ്യ ചുവടുവയ്പ്പായിരുന്നു ഈഴവമെമ്മോറിയൽ.

സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്ക് ലഭിക്കാൻ വേണ്ടിയൊരു നിവേദനംജി.പി. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി 11ൻ മലയാളിമെമ്മോറിയൽ എന്ന പേരിൽ മഹാരാജാവിന് സമർപ്പിച്ചിരുന്നു. അത് തയ്യാറാക്കിയത്‌ എഴുത്തുകാരന്‍ സി.വി. രാമന്പിള്ളയായിരുന്നു.

അക്കാലത്ത് ഈഴവരാ‍ദി അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയ അവർണ്ണർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാ‍ൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു.

ഈഴവരുടെ അവശതകളെക്കുറിച്ച് ജി.പി. പിള്ള ഇംഗ്ലണ്ടിലെ കോമൺസ് സഭയുടെയുംകോൺഗ്രസ്സ് സമ്മേളനങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു.എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല. എൽ.എം.എസ് ഡിഗ്രി നേടിയ ഡോ. പല്പു തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു. ദിവാനുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ലന്ന് വന്നപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവമെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി സർക്കാർ നിലപാടില്‍ ചെറിയൊരയവ് വന്നു. അവർണ്ണർക്ക് സ്കൂളുകളിൽ പ്രവേശനം ലഭിച്ചു.

എസ്.എൻ.ഡി.പി. യോഗം
ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌എസ്.എൻ.ഡി.പി. യോഗം. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരംരജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻആദ്യ സെക്രട്ടറിയും ആയിരുന്നു.

ആരംഭം
സാമുദായികസമത്വത്തിനുവേണ്ടിയുള്ള സംഘടിതയത്നം കേരളത്തിൽ ആദ്യമായുണ്ടായത് എസ്.എൻ.ഡി.പി യോഗത്തിന്റെ ആരംഭത്തോടെയാണ്‌. ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭണം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അക്കാലത്താണ് അരുവിപ്പുറത്ത് നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതും ശിവക്ഷേത്രം സ്ഥാപിക്കുന്നതും. അതിന്റെ ഭരണത്തിനും മറ്റ് ഉത്തരവാദിത്വങ്ങൾക്കുമായി ഒരു “വാവൂട്ട് യോഗം” നന്നായി പ്രവർത്തിക്കുന്നതായി ഡോ. പല്പു മനസ്സിലാ‍ക്കി. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ അതിനെ മതത്തോട് ബന്ധിപ്പിക്കുകയും ഗുരുവിന്റെ അധ്യക്ഷതയിൽ ആ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് ഡോ. പല്പു മനസ്സിലാക്കി. നാരാ‍യണഗുരുവുമായും അദ്ദേഹത്തിന്റെ അനുയായികളുമായും മറ്റും ചർച്ചകൾ നടത്തി ഗുരുവിന്റെ പൂർണ്ണ അനുഗ്രഹവും അനുയായികളുടെ പിന്തുണയും സമ്പാദിച്ചു.

യോഗം രുപീകരണം
ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. യോഗത്തിന്റെ മുഖപത്രമായി വിവേകോദയം എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തിൽ 1904ൽ ആരംഭിച്ചു. ഡോ. പല്പുശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെയും പല പല നിവേദനങ്ങളുടെയും ഫലമായി പല സർക്കാർ വിദ്യാലയങ്ങളും ഈഴവർക്ക് തുറന്നുകൊടുക്കപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗം പരിപൂർണ്ണ പിന്തുണ നൽകി.

എൻ.കുമാരന്റെ നേതൃത്വം
1919ൽ എൻ. കുമാരൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ കാലത്താൺ ക്ഷേത്രപ്രവേശന പ്രക്ഷോഭണം, മദ്യവർജ്ജന പ്രക്ഷോഭണം, വൈക്കം സത്യാഗ്രഹംതുടങ്ങിയവയിൽ യോഗം പങ്കെടുത്തത്. വൈക്കം സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്രവീഥികളിൽ സഞ്ചരിക്കാൻ അവർണ്ണർക്ക് അനുവാദം ലഭിച്ചു.

ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്.

1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

നാരായണഗുരു മരണം വരെ പ്രസിഡന്റ് പദവി വഹിച്ചു. തുടർന്ന് കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു.

യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
(തുടരും.....)
Ajithputhiya Purayil 

0 comments:

Post a Comment