Sunday 31 August 2014

ഈഴവരെക്കുറിച്ച് ഒരു പഠനം: ഒമ്പതാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണ ധർമ്മപരിപാലനയോഗം
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി.

ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു. ”

സമാധി
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്.

ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

സി. കേശവൻ
തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.

അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.

തിരുവിതാംകൂർ സംസ്ഥാന കോൺ‌ഗ്രസ് കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെനേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്. 1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

ആർ. ശങ്കർ

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടരക്കര താലൂക്കിലെ കുഴിക്കലിടവകയിൽ രാമൻ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

ആദ്യകാലം
ശങ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931 ഇൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി . അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം
അദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.

നാരായണഗുരുവിനെ തുടര്ന്നു് പ്രസിഡന്റ് പദവി വഹിച്ചവര്‍ കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു. യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.

വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെടുക വഴി എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ ഏറ്റവും ദീർഘ കാലം ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നു.മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹമാണ് സമുദായാംഗങ്ങൾക്കായി മൈക്രോഫൈനാൻസ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.
ജീവിതരേഖ
1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും മകനായി ജനിച്ചു. ബിസിനസ്സ്, കരാർ പണി എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ പ്രീതീ നടേശൻ.മകൻ തുഷാർ വെള്ളാപ്പള്ളി

(തുടരും....)
Ajithputhiya Purayil

0 comments:

Post a Comment