Sunday 31 August 2014

താന്ത്രിക പൂജ




പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രിക പൂജയുടെ ഉല്‍ഭവത്തിനു പിന്നിലുള്ളത്. ലൈംഗിക പ്രക്രിയകളും ലൈംഗിക ശേഷിയും വികാരങ്ങളും ദൈവിക വെളിപാടുകളായി കരുതിയിരുന്നതാണ് ലിംഗയോനി പൂജയുടെ പ്രേരക ശക്തി. ആര്‍ത്തവരക്തത്തോടുള്ള അറപ്പും അത് വര്‍ജ്യമാണ് എന്ന തോന്നലും നിലനില്‍ക്കെ തന്നെ അത് വിവിധ കര്‍മ്മങ്ങക്കുള്ള അവശ്യ ഘടകമായി താന്ത്രിക വിദ്യ അംഗീകരിച്ചിരുന്നു. പ്രാകൃതാചാരങ്ങളാണ് രക്തത്തിന്റെ കടുത്ത നിറത്തേയും മനുഷ്യമനസ്സിനേയും തമ്മില്‍ ബന്ധിപ്പിച്ചത്. അത്തരുണത്തില്‍ ബലി ദൈവിക കര്‍മ്മമായി മാറി. നരബലി മുതല്‍ മഞ്ഞളും നൂറും തമ്മില്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഗുരുതി വരെ ഈ അബദ്ധ ധാരണയിന്മേലുണ്ടായ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പിന്റെ വകഭേദങ്ങള്‍ക്കും മാന്ത്രിക വിശേഷമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ചെമ്മണ്ണ്, കാവി, പവിഴം, കുന്നിക്കുരു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മഹത്വവത്കരിക്കപ്പെട്ടവയാണ്.

പുരാതന നഗരസംസ്കാര പ്രദേശങ്ങളില്‍ ലൈംഗിക ചിഹ്നങ്ങളെ പൂജാവസ്തുക്കളാക്കി ആരാധിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ ലിംഗയോനീ രൂപങ്ങളുടെ പ്രതിഷ്ഠ നടത്തി പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഭാരതത്തില്‍ ശിവലിംഗമാണ് മുഖ്യമായി ആരാധിക്കപ്പെടുന്ന ലൈംഗിക ചിഹ്നം. പേര് സൂചിപ്പിക്കുന്ന പോലെ കേവലം ലിംഗരൂപം മാത്രമല്ല യോനിയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ശിവലിംഗത്തിന്റെ നിര്‍മ്മാണം. പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകമായാണ് ശിവലിംഗത്തെ കാണുന്നത്. ഭാരതീയ വിശ്വാസപ്രകാരം പ്രകൃതി പുരുഷ സംയോഗമാണ് സൃഷ്ടിക്ക് കാരണം. മണ്ണില്‍ വിതക്കുന്ന വിത്ത് മുളപൊട്ടുന്നതും സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം കുഞ്ഞായി പിറക്കുന്നതിനും കാരണം അദൃശ്യമായ ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു.

സ്ത്രീയെ ഭൂമിയായും പ്രകൃതിയായും പ്രപഞ്ചത്തിന്റെ ഈശ്വരിയായും കല്പിച്ചതിന്റെ പൊരുള്‍ അവള്‍ സന്താനോല്പാദനത്തിന്റെ ഉറവിടമാണ് എന്ന കാഴ്ച്ചപ്പാടാണ്. വിത്ത് ബീജമാണ്, അത് തന്നെയാണ് ശുക്ലവും. ബീജദാനത്തിനുള്ള ഭൂമിക്ക് അങ്ങനെ ദൈവിക പരിവേഷം കൈവന്നു. സ്ത്രീപുരുഷ സംഗമം ഈശ്വരാര്‍ച്ചന കര്‍മ്മമായി മാറിയതിന്റെ വിശ്വാസപരമായ അടിസ്ഥാനം ഇതാണ്. താന്ത്രിക ആരാധനയുടെ പ്രത്യേകത അത് കാമത്തെ മുഖ്യ ഉപാധിയാക്കുന്നു എന്നതാണ്. കാമാവേശം ദൈവികമായ പ്രേരണയാണെന്നും അതിന്റെ പൂര്‍ത്തീകരണം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആദിമജനം വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളിലെല്ലാം അവര്‍ ഭക്തിയെ ദര്‍ശിച്ചു.

ഹാരപ്പയില്‍ നടന്ന ഉല്‍ഖനന വേളയില്‍ ലഭിച്ച ശിവലിംഗമാണ് ഭാരതത്തില്‍ കണ്ടു കിട്ടിയ ഏറ്റവും പഴക്കമുള്ള ആരാധനാ വിഗ്രഹം. അയ്യായിരത്തോളം വര്‍ഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന ആ ചുണ്ണാമ്പ് കല്‍ പ്രതിമ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വിറ്റീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിജൃംഭിതാവസ്ഥയിലുള്ള പുരുഷേന്ദ്രിയത്തിന്റെ രൂപമാണ് ഈ ഹാരപ്പന്‍ ശില്പത്തിനുള്ളത്. ഭാരതത്തില്‍ ശൈവാരാധനയുടെ മുഖ്യ കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ താന്ത്രിക പൂജയുടെ വേദികളായിരുന്നു. വേദകാലത്ത് ലിംഗപൂജ ചെയ്യുന്നവരെ ആര്യന്മാര്‍, അസുരന്മാരെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ശിശ്നദേവന്മാര്‍ എന്ന പരിഹാസപേരാണ് ആര്യന്മാര്‍ താന്ത്രിക മതസ്ഥര്‍ക്ക് നല്‍കിയിരുന്നത്. പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം. വേദാരംഭകാലത്തെ എതിര്‍പ്പ് പിന്നീട് ആശിര്‍വാദമായി തീര്‍ന്നു. സാംസ്കാരിക സമന്വയത്തിന്റെ ഭാഗമായി വേദസംസ്കാരത്തിലും താന്ത്രിക മതാചാരങ്ങള്‍ കടന്നു കൂടി. മാത്രമല്ല ലിംഗരൂപ ശിവന്‍ ആര്യന്മാരുടെ ത്രിമൂര്‍ത്തികളില്‍ ഒരാളായി മാറുകയും ചെയ്തു.

ശിവശക്തി സമ്മേളനമാണ് താന്ത്രിക പൂജയുടെ അടിസ്ഥാനം. ശിവന്‍ പുരുഷനും ശക്തി സ്ത്രീയുമാണ്. കുണ്ഡലിനി ശക്തിയാണ് തന്ത്രയോഗ പ്രകാരം സര്‍പ്പാകൃതിയില്‍ സാധകന്റെ ഉള്ളില്‍ കുടിയിരിക്കുന്നത്. ലൈംഗിക ചോദനയാണ് കുണ്ഡലിനി, ഇതിനെ ഉണര്‍ത്തുകയാണ് താന്ത്രിക വിദ്യയിലൂടെ ചെയ്യുന്നത് എന്നാണ് വിശ്വസിക്കുന്നത്. ശരീരത്തിന്റേയും മനസ്സിന്റെയും സ്വഭാവങ്ങളെ നിയന്ത്രിക്കാനും ഏകാഗ്രത കൈവരിക്കാനും താന്ത്രിക പൂജകൊണ്ടു കഴിയുമെന്ന് അവകാശവാദങ്ങളുണ്ട്. താന്ത്രിക യോഗത്തിലൂടെ വിചിത്രവും അമാനുഷികവുമായ ലൈംഗികശേഷി നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. കാമത്തെ ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നതില്‍ താന്ത്രികയോഗം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഋഷികളാല്‍ വിരചിതമായ നിരവധി കാമശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തിനു ലഭിച്ചത്.

ആര്യമത സ്ഥാപകനായ ദയാനന്ദ സരസ്വതി തന്റെ ‘സത്യാര്‍ത്ഥപ്രകാശ’ത്തില്‍ താന്ത്രിക പൂജയെപ്പറ്റി വിവരിക്കുന്നുണ്ട്-

“ഒരു രഹസ്യ സ്ഥലത്ത് അവര്‍ ഒത്തു കൂടും. അവിടെ വെച്ച് പരിപൂര്‍ണ്ണ നഗ്നരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ആരാധിക്കുന്നു. ഭാര്യമാര്‍, അമ്മമാര്‍, പെണ്മക്കള്‍, പുത്രഭാര്യമാര്‍, സഹോദരികള്‍ എന്നിങ്ങനെ വിവിധ ബന്ധത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ അവിടെയെത്തും. മദ്യം, മാംസം, മത്സ്യം,അപ്പം എന്നിവ നിറച്ച പാത്രം അവിടെ വച്ചിട്ടുണ്ടാവും. പുരോഹിതന്‍ മദ്യ ചഷകം കൈയിലെടുത്തുകൊണ്ട് ‘ഭൈരവോഹം ശിവോഹം’ എന്നുരുവിട്ട് അതു കുടിക്കുന്നു. ആ പാത്രത്തില്‍ തന്നെ (കഴുകാതെ) മറ്റുള്ളവര്‍ക്ക് മദ്യം വിളമ്പുന്നു. തുടര്‍ന്ന് ആരുടേയെങ്കിലും ഭാര്യയുടേയോ, അല്ലെങ്കില്‍ വേശ്യയുടേയോ ഒരു പുരുഷന്റേയോ വസ്ത്രങ്ങളെല്ലാം അഴിച്ച് കളയുന്നു. നഗ്നനോ നഗ്നയോ ആക്കപ്പെട്ട വ്യക്തിയുടെ കയ്യില്‍ ഒരു വാള് കൊടുക്കുന്നു. ഇങ്ങിനെ നഗ്നനായ പുരുഷനെ മഹാദേവനെന്നും നഗ്നയായ സ്ത്രീയെ മഹാദേവിയെന്നും വിളിക്കുന്നു. അവിടെ കൂടിയിരിക്കുന്നവര്‍ ആ വ്യക്തിയുടെ ജനനേന്ദ്രിയം തൊട്ടു നമസ്കരിക്കുകയും വീണ്ടും മദ്യം കഴിക്കുകയും ചെയ്യുന്നു. മത്തു പിടിക്കുന്നവരെ മദ്യപിച്ച ശേഷം ബന്ധങ്ങളുടെ പരിശുദ്ധിയൊന്നും നോക്കാതെ വെറും കാമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. അമിതമായി മത്തുപിടിച്ചവര്‍ തമ്മില്‍ തല്ലുകയോ പിടിവലികൂടുകയോ തലമുടിക്കുത്തിനു പിടിക്കുകയോ ചെയ്യും. ചിലര്‍ അവിടെ ശര്‍ദ്ദിക്കും. എന്തുകഴിക്കാനും മടിക്കാത്ത അവസ്ഥയിലെത്തിയവര്‍ ആ ശര്‍ദ്ദി പോലും എടുത്തു കഴിക്കും. അത് മഹത്തരമായ കാര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു”

പച്ചകാമത്തില്‍ അധിഷ്ടിതമായ ഒരു പേക്കൂത്താണ് താന്ത്രിക പൂജയെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. പട്യാലയിലെ മഹാരാജാവ് സര്‍ ബുവിഹര്‍ സിംഗ് തന്റെ കൊട്ടാരത്തില്‍ താന്ത്രികപൂജ നടത്തിയിരുന്നതായി രേഖകളുണ്ട്. ഇതിലേക്കായി മുന്നൂറ് സ്ത്രീകളെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. താന്ത്രിക പൂജയുടെ മറവില്‍ കൊട്ടാരങ്ങളില്‍ രാജാക്കന്മാരും പുരോഹിതന്മാരും ലൈംഗികപേക്കൂത്തുകളാണ് നടത്തിയിരുന്നത്. പിന്നീട് താന്ത്രിക മതം ആര്യന്മാരുടെ സ്വാധീനത്താല്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും കൈവെടിയാന്‍ കൂട്ടാക്കാത്തവര്‍ പിന്നീടുമുണ്ടായിരുന്നു. ആര്യന്മാരാല്‍ താന്ത്രിക പൂജാവിധികള്‍ക്ക് മാറ്റമുണ്ടായെങ്കിലും പ്രധാന കര്‍മ്മം സ്ത്രീപുരുഷ സംയോഗത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. താന്ത്രികപൂജക്കായി കൊട്ടാരങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ പിന്‍‌തലമുറക്കാരാണ് ദേവദാസികള്‍ എന്ന് അഭിപ്രായമുണ്ട്. 
പ്രകൃതിയേയും പുരുഷപ്രതീകമായ ലിംഗത്തേയും പൂജിക്കുന്നതിലൂടെ പ്രാകൃതമായ ഒരു ആരാധനാ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്. സ്ത്രീയുടെ നഗ്നതയും ആര്‍ത്തവരക്തവും ശുക്ലവും കാമവുമായി ബന്ധപ്പെട്ട പലതും ആരാധനാ വസ്തുക്കളല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധവും ജീവിതത്തെപ്പറ്റിയുള്ള പുതിയ കാഴ്ച്ചപ്പാടുകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെയാണ് ഈ മാറ്റത്തിനു പിന്നിലെ പ്രചോദനങ്ങള്‍....


ചരിത്രത്തിന്റെ ഗതിവിഗതികളിലെ മൂകസാക്ഷിയാണ് ശിവലിംഗം.......
http://ezhavahistory.blogspot.in/?view=classic

0 comments:

Post a Comment