Friday 6 September 2013

“പലമതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ”

ഗുരുദേവനാൽ വിരചിതമായ  ആത്മോപദേശശതകത്തിലെ  നാൽപ്പത്തിനാലു്,  നാൽപ്പത്തിയഞ്ചു്,  നാൽപ്പത്തിയാറു്,  നാൽപ്പത്തിയേഴു്  എന്നീ  മന്ത്രങ്ങൾ  (അവ  നാലും  ഈ  ലേഖനത്തിന്റെ  അന്ത്യത്തിൽ  കൊടുത്തിട്ടുണ്ടു്)  പുനരവതരിപ്പിച്ചു  കൊണ്ടു്  ഇയ്യിടെ ഒരു  സ്നേഹിതൻ രണ്ടു  ചോദ്യങ്ങൾ  ചോദിച്ചു.  ചോദ്യം  ഒന്നു്- ഗുരുദേവൻ എഴുതിയ ആത്മോപദേശശതകത്തിലെ ഈ പദ്യങ്ങളുടെ ഇപ്പോഴത്തെ പ്രസക്തി എന്താണ്? രണ്ടു് - കാലം കുറച്ചുകഴിഞ്ഞപ്പോൾ ഈ പദ്യങ്ങളുടെ പ്രസക്തി കൂടിയോ അതോ കുറഞ്ഞോ? ആ സ്നേഹിതനെഴുതിയ മറുപടിയാണീ ലേഖനം.  ഗുരുദേവന്‍റെ  ആപ്തവാക്യങ്ങളെ  (“ഒരു ജാതി ഒരു മതം ഒരു ദൈവം”, “മതം  ഏതായാലും  മനുഷ്യൻ  നന്നായാൽ  മതി”  തുടങ്ങിയവ.)  വെറും വാക്കുകളുടെ അർത്ഥത്തിൽ മാത്രം  കാണതെ അതിലെ അത്മീയമായതത്ത്വം ആണു  കാണേണ്ടതെന്നു എഴുതിയപ്പാൾ ‘അതിലെന്താണു് ആത്മീയത’  അന്നു്  ചില  സുഹ്രത്തുക്കൾ  ചോദിക്കുകയുണ്ടായി.  ആ  സംശയങ്ങൾക്കും കൂടിയുള്ള   മറുപടിയാണീ ലേഖനം.

രണ്ടാം  ചോദ്യത്തിനുള്ള  ഉത്തരം: ഗുരുദേവൻ എഴുതിയ ആ വരികൾക്കു് അല്പം പോലും പ്രസക്തി കുറഞ്ഞിട്ടില്ല, കൂടിയിട്ടുണ്ടുതാനും.  ഒന്നാം ചോദ്യത്തിനുത്തരം:  ഇന്നും  അവ  പ്രസക്തമാണു് – അതെഴുതിയ  സമയത്തേക്കാളും  കൂടുതലായി.  കാരണം  മതങ്ങൾ  ഇന്നും പഴയതുപോലെതന്നെയോ  അതിലും  കൂടുതൽ  ശക്തിയോടുകൂടിത്തന്നെ മനുഷ്യരെ  വേട്ടയാടിക്കൊണ്ടേയിരിക്കുന്നു  എന്നതുതന്നെ.  എന്നാൽ  ഈ മറുപടിയോടൊപ്പം  തന്നെ  മറ്റുചില  കാര്യങ്ങൾ  കൂടി അനുസ്മരിപ്പിക്കാൻ  ആഗ്രഹിക്കുന്നു.

മതങ്ങളുടെ ആവിർഭാവത്തിനു് കാരണം ചില  മനുഷ്യരുടെ  സ്വാർദ്ധതയാണെന്നതിനു  സംശയിക്കേണ്ടതില്ല. അതിലേക്കു്  കടക്കും മുമ്പുചിലതു പറയേണ്ടതുണ്ടു്.

മതങ്ങളുടെ ആവിർഭാവത്തിനു മുമ്പു് മനുഷ്യരിൽ അന്തർലീനമായിരുന്ന; അവരിൽ നൈസർഗ്ഗികമായി ഉണ്ടായിരുന്ന ആത്മീയചിന്തകൾ (നിസ്വാർദ്ധരായ) ആത്മീയാചാര്യന്മാരാൽ തിരിച്ചറിയപ്പെടുകയും, അവരാൽ  പരിപുഷ്ടിപ്പെടുത്തി,  കരുപ്പിടിപ്പിച്ചു്  ആത്മീയതത്ത്വശാസ്ത്രങ്ങളുടെ  രൂപത്തിൽ  അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു.  നൈസർഗ്ഗീകമായി  ഉണ്ടായിരുന്നവയായതിനാൽ   അവ നശിക്കുന്നില്ല.  ആയതിനാൽ  അവ  സനാതനമാണുതാനും.  ആ  തത്ത്വശാസ്ത്രങ്ങളിൽ  അധിഷ്ടിതമായി രൂപംകൊണ്ട  ജീവിതരീതിയിൽ,  ആ  മൂല്ല്യങ്ങളെ  ആധാരപ്പെടുത്തി, മനുഷ്യനു  ധാർമ്മികമായ ജീവിതം നയിക്കാനുള്ള  ചുമതലകളായി ആ തത്ത്വങ്ങൾ  അംഗീകരിക്കപ്പെട്ടു.  അവ  മനുഷ്യകുലത്തിന്റെ  ആത്മീയവും  സാമ്പത്തികവും  ആരോഗ്യപരവും  വിദ്യാഭ്യാസപരവും  തുടങ്ങി  എല്ലാവിധമായ  ചര്യകൾക്കും  വേണ്ടുന്ന  ശാസ്ത്രീയമായ  അറിവു  നല്കി.  അവയെ  പഠിച്ചു  മനസ്സിലാക്കി  വിശകലനം  ചെയ്തു പ്രായോഗികജീവിതത്തിൽ  ഉപയോഗിക്കുവാൻ  അവയെ  നമുക്കു  നല്കിയ  വിജ്ഞാനികൾ  തന്നെ  നമ്മേ  പഠിപ്പിച്ചു.  മനുഷ്യനു  ധാർമ്മികമായ  ജീവിതം  നയിക്കാനുള്ള  സഹായികളായി  ആ  തത്ത്വങ്ങൾ  നിലകൊണ്ടു.  അവയാണുമനുഷ്യന്‍റെ  “ധർമ്മം” എന്ന സജ്ഞയാൽ അറിയപ്പെട്ടിരുന്നതു്.  അങ്ങനെ   സനാതനമായ  ആ  ധർമ്മങ്ങൾക്കുതന്നെ  പിന്നീടു    വ്യതിയാനം സംഭവിച്ചു,  മനുഷ്യർ  സംഭവിപ്പിച്ചു  എന്നു  പറയുകയാവും  ശരി.  അവയാണു  മതങ്ങൾ. (ആ  മതങ്ങൾ ജന്മം കോണ്ടപ്പോൾ ഇതിനേയും; ഈ  സനാതനമായധർമ്മത്തേയും;  ഒരു  മതമായി  ചിലർ കണക്കാക്കി.)  

ആ ധർമ്മങ്ങളിൽ അധിഷ്ടിതമായി ജീവിച്ചുപോന്ന മനുഷ്യർ - അഥവാ ആ ധർമ്മങ്ങളിൽ  അധിഷ്ടിതമായ  ജീവിതത്തിൽ - ഭൗതികമൂല്ല്യങ്ങൾക്കു വിലകല്പ്പിച്ചിരുന്നുവെങ്കിലും,  അവ  ആത്മീയജീവതത്തിന്‍റെ അകമ്പടിയായി  മാത്രം  ആയിരുന്നു. എന്നാൽ കാലകൃമേണ ഭൗതികമൂല്ല്യങ്ങൾക്കു് കൂടുതൽ പ്രാധാന്യം കല്പിക്കപ്പെടുകയും അതുമൂലം മനുഷ്യരിൽ  ഭൗതികമൂല്ല്യങ്ങൾക്കു  മുൻഗണന  കൂടുകയും ഉണ്ടായി. സ്വാഭാവികമായും ആത്മീയമായ  ചിന്താഗതികൾ പിന്നാക്കം പോവുകയും ചെയ്തു.

ഭൗതികതയക്കു്  മുന്തൂക്കം  ഏറുംതോറും  മനുഷ്യൻ  ആത്മീയതയിൽ നിന്നും  അകലും  എന്നതിനു സംശയം വേണ്ടല്ലോ? ഈ അകൽച്ചയാണു് മതങ്ങളെ ശ്രിഷ്ട്ടിച്ചതും പുഷ്ടിപ്പെടുത്തിയതും.  ഈ  സത്യം  അല്പം ചിന്തിച്ചാൽ നമുക്കു മനസ്സിലാക്കാൻ സാധിക്കും.

അങ്ങനെ  ഭൗതീകതയിൽ  ഊന്നി  രൂപപ്പെട്ട  അല്ലെങ്കിൽ സൃഷ്ടിക്കപ്പെടുകയും പുഷ്ടിപ്പെടുകയും  ചെയ്ത  മതങ്ങൾ;  അവയും ആത്മീയതയാണന്നു കാട്ടുവാനായി ആത്മീയതയുടെ  നിഴല്പ്പാടുകൾ  അല്ലെങ്കിൽ  ഛായാചിത്രങ്ങൾ അവയിൽ തിരുകിച്ചേർത്തു.  എന്നാൽ ഭൗതികമൂല്ല്യങ്ങളെ  മുൻനിറുത്തുക  അഥവാ  അമിതപ്രാധാന്യം  നൽകുക  കാരണം  അവയിൽ  അധികാരദുർമോഹവും  അഭിലാഷവാഞ്ചകളും കൂടുതൽ  ശക്തമായിക്കൊണ്ടേയിരുന്നു.  അധികാരദുർമോഹവും അഭിലാഷങ്ങളും  ഉള്ളിടത്തെങ്ങും  ആത്മീയത  കാണില്ല.

മതങ്ങളുടെ  ഈ  കടന്നുകയറ്റം  ഇന്നും  കൂടിക്കൊണ്ടുതന്നെയിരിക്കുന്നു.  ഈ കാരണത്താൽ  അവ  (ഓരോ മതങ്ങളും)   എപ്പോഴും  സ്വയം  വികസിക്കാനും  അന്യവയെ  നശിപ്പിക്കാനും  ഉള്ള  പ്രവണത  കാട്ടിക്കൊണ്ടേയിരിക്കുന്നു.  ഇതാണു്  മതങ്ങളുടെ  ആധാരശില.  അപ്പോൾ മതങ്ങളുള്ളിടമെല്ലാം  എപ്പോഴും  സംഘട്ടനാത്മകമായിരിക്കും.  എപ്പോഴും  മറ്റുള്ളവയെ  നശിപ്പിച്ചു്  സ്വയം  വളരാനുള്ള  അഭിവാഞ്ച സദാ  അവയെ  ഗ്രസിച്ചിരിക്കും.

അങ്ങനെ ഭൗതികമൂല്ല്യങ്ങൾക്കു നല്കിയ പ്രാധാന്യവും, അധികാരവാഞ്ചയുമാണു  മതങ്ങൾക്കു  ജന്മം  നല്കിയതും പുഷ്ടിപ്പെടുത്തിയതും.  ഇവിടെ  “മതം”  എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഇന്നു  നാം  കാണുന്ന  ഭൗതികമൂല്ല്യാധിഷ്ടിതമായ  എല്ലാവിധ  സമുദായ-സാമൂഹ്യക്കൂട്ടായ്മകളേയും  ആണു്,  അവയെ എല്ലാം  ഈ  “മതങ്ങളിൽ”  ഉൾപ്പെടുത്താം;  അവയൊക്കെയും  മതം  എന്ന  പേരിലായിരിക്കയില്ല അറിയപ്പെടുക  എങ്കിലും.  ഇന്നത്തെ  രാഷ്ട്രീയപ്പാർട്ടികൾ  ഇതിനുള്ള  നല്ല ഉദാഹരണങ്ങളാണു്.  ഒരു നേതാവോ  ഒരുകൂട്ടാം  നേതാക്കൾ  കൂട്ടായോ തുടങ്ങുകയും നയിക്കുകയും  ചെയ്യുന്നവയായിരിക്കും  ഈ  മതങ്ങളെല്ലാം തന്നെ.  നീയമാവലികളനുസരിച്ചു  ഒറ്റയ്ക്ക്  ഒരുവ്യക്തിയാലോ  ഒരു  കൂട്ടം  വ്യക്തികളാലോ  ഇവ  നയിക്കപ്പെടുന്നു.  അവർ  തന്നെയായിരിക്കും അവയിലെ  സർവ്വാധികാരികൾ.  അവിടെ  സാധാരണജനങ്ങൾക്കു  ചിന്തിക്കാനോ  വിശകലനം  ചെയ്യാനോ  ഉള്ള  അവസരങ്ങൾ  ഇല്ലതന്നെ.  നീയമങ്ങൾ  അനുസരിക്കുക  മാത്രമാണവർ  ചെയ്യേണ്ടതു്.  ഇവയാണു മതങ്ങൾ.

പലപ്പോഴും  ആത്മീയതയിൽ  കടന്നുകൂടിയ  മാലിന്ന്യങ്ങളെ അകറ്റാൻവേണ്ടി  നല്കിയ  സദുപദേശങ്ങളെത്തന്നെ  ദുർവ്യാഖ്യാനം ചെയ്തു സ്വന്തം  കാര്യസാദ്ധ്യ്ത്തിനായി -അധികാരം  ഉറപ്പിക്കാനായി - ഉപയോഗിക്കുന്ന  പ്രവണതകളാണു  പല  മതങ്ങൾക്കും  ജന്മം നല്കിയതെന്നും കാണാം.  ചിലപ്പോൾ  ആ മതോപദേശങ്ങൾ  ആ  ഉദ്ദേശത്തോടുകൂടിത്തന്നെ  നല്കിയതും  ആകാം.

കൂടാതെ ബഹുമുഖമായ ആത്മീയതത്ത്വങ്ങളിൽ ഒന്നിനുമാത്രം പ്രാധാന്യം നല്കുന്നതു്  പ്രതിബദ്ധതയാണു.  അതു്  സങ്കുചിതമായ ചിന്താഗതികൾക്കു് പോഷകമായിത്തീരും.  ഇതും മതങ്ങൾക്കു്  വിഘടനമനോഭാവം സൃഷ്ടിക്കാം.  ഇതു  മതങ്ങൾ  തമ്മിലുള്ള വൈരത്തെയും വളർത്തും. ഇതോടൊപ്പം, ഒരു തത്ത്വത്തിനു പ്രാധാന്യം കൂടുതൽ നല്കിയപ്പോൾ പുറം തള്ളപ്പെട്ട തത്ത്വങ്ങൾ അപ്രധാനങ്ങളായി.  അതും  മതങ്ങളുടെ വിഘടനമനോഭാവം വളർത്തി.  ഇവിടെ  പ്രതിബദ്ധതയല്ല  അഭികാമ്മ്യം.  മറിച്ചു്  എല്ലാം  മനസ്സിലാക്കിയിട്ടുള്ള  ക്രീയാത്മകമായ  ഒരു  സമീപനാമാണു്.  അതുമാത്രമേ   ശ്വാശതമായ  സമാധാനം  നല്കുകയുള്ളൂ.  

അങ്ങനെ  ‘മതസ്ഥാപനങ്ങളിൽ’ക്കൂടി  നടന്നതു്  ശരിക്കും  ആത്മീയതയുടെ  ശിഥിലീകരണമായിരിന്നു.  മറ്റൊരു  വിധം  പറഞ്ഞാൽ  മതങ്ങളെ  തമ്മിൽ ബന്ധിക്കുന്ന  ഒരു  അന്തർരേഖയായി  ആത്മീയത  ഉണ്ടായിരിന്നൂ എങ്കിലും,  മതങ്ങൾക്കു്  പ്രാധാന്യം  കൂടിയപ്പോൾ  ആ  ഏകത്ത്വത്തിൽ നിന്നും  ശിഥിലീകരണത്തിലേക്കാണു  മാനവസമുദായം  പോയതു്.  ഈ  ശിഥിലീകരണമനോഭാവം  മനുഷ്യനിൽ  നിന്നും  തുരത്തുക  എന്ന ഉദ്ദേശത്തോടുകൂടിയാണു്  ഗുരുദേവൻ,  മതങ്ങളിൽ  അന്തർലീനമായിക്കിടക്കുന്ന,  മതങ്ങളുടെ  ശിഥിലീകരണസ്വഭാവത്താൽ മറഞ്ഞുപോയ;  ആ  “പലമതസാര”മായ  ആത്മീയതയിലേക്കു  ഇവിടെ വിരൽ  ചൂണ്ടുന്നതു്.  അല്ലാതെ  മതങ്ങളെല്ലാം  ഒന്നാണെന്നല്ല.  ഈ  മതങ്ങളെയെല്ലാം  ബന്ധിപ്പിക്കുന്ന  ആ  അന്തർ  രേഖയെ  പുഷ്ടിപ്പെടുത്തിയാൽ  ഇന്നു  നാം  കാണുന്ന ശിഥിലീകരണമനോഭാവം നീയന്ത്രിക്കാം  എന്ന  സത്യം  ഗുരുദേവൻ  മനസ്സിലാക്കിയിരിന്നു. ലോകനന്മയെ  ലക്ഷ്യമാക്കിക്കൊണ്ടു്  അഖിലാണ്ഡസ്നേഹത്തിന്‍റെ  മൂർത്തീമത് ഭാവമായിരുന്ന  ഗുരുദേവൻ  ഇവിടെ  “പലമതസാരവും ഏകം”  എന്ന  വാക്കുകളിലൂടെ  ആ  അന്തർധാരയെ  പുഷ്ടിപ്പെടുത്തിക്കാട്ടുകയാണു്  ചെയ്യുന്നതു്.  അതിനെ  മതങ്ങളെല്ലാം  ഒന്നാണെന്നാണു  ഗുരുദേവൻ  പറയുന്നതെന്നു  ധരിച്ചു്  വിവശരാകുകയാണു ജനം.  പലേ ഗുരുദേവപ്രസ്ഥാനങ്ങളുടെ  നേതാക്കളും,  ഗുരുദേവശിഷ്യന്മാരും  ഇതിലുൾപ്പെടും.

ഒരു മതം മറ്റു മതക്കാർക്കു നിന്ദ്യമായി തോന്നുന്നതിന്‍റെയും കാരണവും ഇതുതന്നെ.  തന്‍റെ  മതം  പ്രാധാന്യം  കല്പിക്കുന്ന  കാര്യം  മാത്രമാണു  ശരി  എന്ന  ശാഡ്ഠ്യവും  വിശ്വാസവും  കാരണം  മറ്റു  മതങ്ങളെ നിന്ദിക്കുകയാണു  മതവിശ്വാസികൾ  സാധാരണ ചെയ്യുക.  (ചുറ്റും നോക്കിയാൽ  നമുക്കു്  ഇത്തരം  മതവിശ്വാസികളെ  കാണാം. അക്കൂട്ടത്തിൽ  ‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലാ’ എന്നുപറഞ്ഞു നടക്കുന്ന തനി “മതവിശ്വാസി”കളെയും കാണാം.  പലേ  ഗുരുദേവ-കൂട്ടായ്മകളിലും  ഇവരെ  ധാരാളമായി കാണാം.)   അതിനേയാണു ദൂരീകരിക്കേണ്ടതും.  അതിനുള്ള  വഴി  ഒന്നു  മാത്രമാണു്.  അതു  ശരിക്കും മനസ്സിലാക്കിയതിനാലാണു  ഗുരുദേവൻ  എല്ലാമതവും  പഠിക്കാൻ ആഹ്വാനം ചെയ്തതും.  എന്നാൽ  ഒരു  മതവും പഠിക്കാതെ  തന്നെ  മതം തിരഞ്ഞെടുത്തവരും  ഏതെങ്കിലും  ഒന്നു  മാത്രം  അല്പം  മനസ്സിലാക്കിയിട്ടു്  അതു  സ്വീകരിച്ചവരും,  എവയൊന്നും  ചെയ്യാതെ  എല്ലാമതവും  ഒന്നാണെന്നു  പറഞ്ഞു  നടക്കുന്നവരും  ധാരാളം. എല്ലാമതവും  പഠിക്കുമ്പോൾ  മാത്രമേ  ഇവയിലെ  അന്തർധാര ഒന്നാണെന്നു  മനസ്സിലാകയുള്ളൂ.  ഒരു  മതവും  ആ  മതത്തിനുള്ളിൽമാത്രം ഒതുങ്ങിനില്ക്കുമ്പോൾ  അവയുടെ  ആത്മീയത  പൂർണ്ണമല്ലാ  എന്നും, മറിച്ചു്  ആത്മീയതയിൽ  നിന്നും  വളരെ  ദൂരയാണെന്നും  മനസ്സിലാകുക. അപ്പോൾ  എല്ലാ  മതങ്ങളും  പഠിക്കാത്തിടത്തോളം  കാലം  തന്‍റെ  മതം  മുന്തിയതാണെന്നും  അതുമാത്രം  ആണു  ശരിയെന്നും  മനുഷ്യൻ വിശ്വസിക്കും.

മതങ്ങളുടെ  ഈ  പഠനത്തിൽ  ഒരു  കാര്യം  ശ്രദ്ധിക്കണം;  ആദ്യം  സ്വന്തം മതം  അല്ലെങ്കിൽ  ആത്മീയത  എന്തെന്നു  ശരിക്കു  മനസ്സിലാക്കണം.  അതു ചെയ്യും  മുമ്പു  മറ്റെന്തു  പഠിച്ചാലും  അതാണുതന്റേതിലും  നന്നെന്നു തോന്നി  അങ്ങോട്ടേയ്ക്കു  പോകും.  (“അക്കരപ്പച്ച”  തന്നെ അതിനു കാരണം.)  അതാണു  പലരും  ഈ “പലമതസാരവും  ഏകം”  എന്ന ഗുരുദേവവാക്യം  കേട്ടു  സ്വന്തം  പൈതൃകം  പഠിക്കാതെ ഒരു മതത്തെപ്പറ്റി അല്പം പഠിക്കുന്നവർ  അതിൽ  അകപ്പെട്ടു  പോകുന്നതിനുള്ള  കാരണവും.

‘മതങ്ങളുടെ  രഹസ്യം  ഒന്നുതന്നെ’  എന്ന  രഹസ്യം അറിയാത്തതിനാലാണു്  മതങ്ങൾ,  മതങ്ങളായിത്തന്നെ  നില്ക്കുന്നതും. ആ മതങ്ങൾ  അഥവാ  മതവിശ്വാസികൾ  ഈ  സത്യം  അറിയുമ്പോൾ  മതങ്ങൾ ഇല്ലാതാകും. എന്നാൽ  മതങ്ങളൊന്നും  തന്നെ  (മതനേതാക്കൾ)  സ്വന്തം  ആളുകളെ  ഈ  രഹസ്യം  മനസ്സിലാക്കാൻ  അനുവദിക്കുന്നില്ല. തനിക്കൊരു  മതവും  ഇല്ലാ  എന്നു  പറഞ്ഞ  ഗുരുദേവന്‍റെ   പേരിൽ  പോലും  മതം  സ്ഥാപിക്കാനും,  ഗുരുദേവൻ  മതം  സ്ഥാപിച്ചു  എന്നു പ്രചരിപ്പിക്കാനും  ആണു  പലരും  ശ്രമിക്കുന്നതും.

“പലമതസാരവും  ഏകം”  എന്ന  ആ  “രഹസ്യം”  നമ്മുടെ ഉപനിഷത്തുക്കളിൽ  പരസ്യമായും  വളരെ  വ്യക്തമായും,  പിന്നെ   വളരെ  രഹസ്യമായും  പറഞ്ഞിട്ടുണ്ടു്;  അതുതന്നെ ഗുരുദേവകൃതികളിലും  കാണാം - “പരമ-പരസ്യമായ”  ഈ  രഹസ്യം. പരസ്പരവൈരുദ്ധ്യങ്ങളാണെന്നു  തോന്നിക്കുന്ന  ആ  ഭിന്നമാർഗ്ഗങ്ങളെ (അതായതു് മതങ്ങളെ)  തമ്മിൽ  യോജിപ്പിക്കുന്ന  സുന്ദരമായ “പരമപരസ്യമായ”  ഒരു  രഹസ്യമാണു് അതു്.  അതാണു് ഗുരുദേവനും  അതിനുമുമ്പു് ശങ്കരാചാര്യരും  ഭഗവാൻ  ശ്രീകൃഷ്ണനും,  ഭഗവാൻ  വേദവ്യാസനും നമുക്കു നല്കിയ അദ്വൈതവേദാന്തം.

മതങ്ങൾക്കു് ചില  മൂല്ല്യങ്ങളുണ്ടു്.  മനുഷ്യൻ  അവയിൽ  അന്ധമായി  വിശ്വസിക്കുമ്പോൾ  അതു  വിനാശകാരിയാകുന്നു.  അവിടെ ധീഷണാശക്തിയുള്ള  ബുദ്ധിപൂർവ്വമായ  ചിന്ത  ഇല്ലാതാകുന്നു; പകരം വിഘടനാപരമായ  ഭേദചിന്ത  ഉണ്ടാകുന്നു.  എല്ലാ  മൂല്ല്യങ്ങളേയും ശരിയായ  രീതിയിൽ  മനസ്സിലാക്കിയാൽ  മാത്രമേ  ഭേദചിന്ത ഇല്ലാതാകയുള്ളൂ.  അതാണു്  ആത്മീയത.  അതിനെ, ആ  അന്തർലീനമായ ഏകത്ത്വത്തെയാണു  ഗുരുദേവൻ  “പലമതസാരവും  ഏകം”  എന്ന പ്രയോഗത്തിൽക്കൂടി  കാട്ടിത്തരാൻ  ഈ  മന്ത്രങ്ങളിൽ  ശ്രമിച്ചിരിക്കുന്നതും.  ഇവയെ  എല്ലാം  മനസിലാക്കിയാൽ  മാത്രമേ  ആത്മീയതയാകയുള്ളൂ.  അല്ലെങ്കിൽ  അവ  മതങ്ങളായി  നിലകൊള്ളൂം,  അവ  വളരെ  വിനാശകാരികളും  ആയിരിക്കും. ഗുരുദേവൻ ഈ  പറഞ്ഞതിനർത്ഥം  മതങ്ങളിലെ  തെറ്റുകളെ  ചൂണ്ടിക്കാട്ടരുതെന്നല്ല.  അവ  ചൂണ്ടിക്കാട്ടപ്പെടണം;  അവ  തിരുത്തപ്പെടുകയും  വേണം.

മതങ്ങളിലെ  പ്രത്യക്ഷത്തിൽ  കാണുന്ന  ചില സമാനതകളും  ചിലപ്പോൾ അവയെ  തമ്മിൽ  അകത്തിനിറുത്താം.  അതു  ശരിക്കും സമാനതയില്ലാത്തതിനാലാണുതാനും.  എന്നാൽ  അവ  നമുക്കു  മനസ്സിലായില്ലാ  എന്നും  വരാം.  അപ്പോൾ  സമാനതയില്ലത്തകാര്യങ്ങൾ അന്യോന്യം  കൈമാറിയാൽ  (എല്ലാവരും എല്ലാം പഠിച്ചാൽ) എല്ലാം  നല്ലതാകും.  അതിനാണു  ഗുരുദേവൻ, എല്ലാവരും  എല്ലാം മതങ്ങളും   പഠിക്കുവാൻ  പറഞ്ഞതും.  പക്ഷെ  ഒന്നു സൂക്ഷിക്കണം.  നാം  മാത്രം  എല്ലാം  പഠിച്ചാൽ  പോരാ,   അപ്പോൾ  നാം  ഒറ്റപ്പെടുകയേ  ഉള്ളൂ.  തന്നെയുമല്ല  സ്വന്തം  “രഹസ്യം”  മനസ്സിലാക്കും  മുമ്പു്  മറ്റുള്ള  “രഹസ്യങ്ങൾ”  അറിയാൻ  പോയാൽ  സ്വന്തം  “രഹസ്യം”  അതായതു്  നമ്മുടെ  പൈതൃകം  നമുക്കു  നഷ്ടപ്പെടുകയും  ചെയ്യും.  നമുക്കു   മാത്രമായിരിക്കും ആ  നഷ്ടം  അനുഭവപ്പെടുക,  ഇന്നല്ലെങ്കിൽ  നാളെ  അതു  തീർച്ഛയായും  അനുഭവപ്പെടും.  എന്നാൽ  അനുഭവപ്പെടുന്നവർ  പലരും  അതു  മറച്ചുപിടിച്ചു  തുടരുകയാണുപതിവു്.

ഓരോ  മതക്കാരും  അവരുടെ  മതം  മാത്രമാണു്  മനുഷ്യകുലത്തിനു  നന്നെന്നു  പറയും.  സ്വന്തം  വിശ്വാസപ്രമാണത്തിൽ  എല്ലാവരും  ചേർന്നുകഴിഞ്ഞാൽ  പിന്നെ  എല്ലാം  ഒന്നാകുമല്ലോ!  ആ  തോന്നലുണ്ടാക്കുന്ന  സംതൃപ്തിയാകാം  മനുഷ്യനെ  സ്വന്തം  മതത്തിലേക്കു  ആളുകളെ  ചേർക്കാൻ  പ്രേരിപ്പിക്കുന്നതും.  ഗുരുദേവൻ  പറഞ്ഞതു  മുഴുവനും  ക്രസ്തുമതത്തിൽ  നിന്നാണെന്നു  ചില  ക്രൈസ്തവരും  ഇസ്ലാമിൽനിന്നാണെന്നു്  ചില  മുസ്ലീമ്കളും  പറയുന്നതും  ഈ കാരണത്താലാണു്.

ലോകജനതയെല്ലാം  തന്‍റെ  മതത്തിൽ  ചേരണം  എന്ന  ചിന്തയാണു് സകലവിധമായ  പ്രശ്നങ്ങളും  സ്രഷ്ടിക്കുന്നതും.  രണ്ടു  ഭിന്ന  മത വിശ്വാസികൾ  മതസൗഹൃദം  വേണം  എന്നു  പറയുന്നതുതന്നെ  ഒന്നു ചിന്തിച്ചാൽ  വിരോധഭാസമല്ലേ?  എതിർ  ദിശകളിലേക്കു  നയിക്കുന്ന രണ്ടു്  യന്ത്രങ്ങൾ  ഒരേവണ്ടിയിൽ  ഘടിപ്പിച്ചു്  ആ  വണ്ടിയേ  ഒരേ  സമയം രണ്ടു  ദിശകളിലേക്കും  നയിക്കാൻ  ശ്രമിക്കയല്ലേ  ശരിക്കും  ഇതു  ചെയ്യുന്നത്.  അതിനു  പകരം  ഗുരുദേവൻ  പറഞ്ഞതനുസരിച്ചു് എല്ലാവരും  സ്വന്തം  മതത്തോടൊപ്പം  മറ്റുള്ള  അറിവുകളും  കൂടി നേടുവാൻ  ശ്രമിക്കയല്ലേ  ശരിക്കും  വേണ്ടതു്.  അല്ലാതെ  മത  സൗഹൃദം   എന്നൊന്നുണ്ടാവുക  പ്രയാസം.

ഒരു  മതത്തിൽ  നിന്നും  മറ്റൊരുമതത്തിലേക്കു്  കൂറു (കൂടു)   മാറുന്നവരുടേയും  ഗതി  ശരിയായും  രണ്ടു്  യന്ത്രങ്ങളുള്ള  ഒരു  വാഹനത്തിന്‍റെതു തന്നെ.  ചുരുക്കത്തിൽ  ഒരു  അനുപ്രസ്ഥതലത്തിൽ മതങ്ങൾ  തമ്മിൽ  സൗഹൃദം  ഉണ്ടാകുക  പ്രയാസമാണു്;  സാദ്ധ്യമല്ല  എന്നുതന്നെ  പറയാം.  അവിടെ  തന്‍റെ  മതം  ഉൽകൃഷ്ടം  എന്ന  ചിന്ത  നിലനില്ക്കും.  അതു്  എപ്പോഴും  കാട്ടുവാൻ  ശ്രമിക്കയും  ചെയ്യും.  അതിലേക്കായി  അന്യമതക്കാരിൽ  കുറ്റം  കണ്ടുപിടിക്കാൻ  ശ്രമിക്കും,  അന്യമതക്കാരും  ഇതേ  അവസ്ഥയിലായതിനാൽ  അവർ  അതിനുള്ള  പഴുതുകൾ  ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
ചിലപ്പോൾ  ചിലർ  രണ്ടുമതങ്ങളാൽ  ആകൃഷ്ടരായി അവയെക്കൂട്ടിക്കലർത്തി  പുതിയ  മതം  ശ്രിഷ്ടിക്കാറുണ്ടു്.  അവിടെയും  ഇതു  തന്നെ  സംഭവിക്കും.  അപ്പോൾ  പ്രശ്നങ്ങൾ  കൂടുകയേ  ഉള്ളൂ.  രണ്ടുമതങ്ങൾ  ഉണ്ടായിരുന്നിടത്തു്  മൂന്നായി.  ഗുരുദേവനും  ഇങ്ങനെ  മതം  ശ്രിഷ്ടിച്ചു   എന്നും  ചിലർ  പറയാറുണ്ടു്,  എഴുതാറും  ഉണ്ടു്.

ഈ  പ്രശ്നങ്ങൾ  മനസ്സിലാക്കുവാൻ  യഥാർത്ഥപണ്ഡിതന്മാർക്കു  മാത്രമേ സാധിക്കൂ.  അതുകൊണ്ടാണു്  ഗുരുദേവൻ  “പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാരറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം”  എന്നു്,  നാല്പ്പത്തിയേഴാം   മന്ത്രത്തിൽ  പറയുന്നതു്.  ഈ  രഹസ്യം  ശരിക്കും മനസ്സിലാക്കുക  ഒരു  അദ്വൈതവാദിയായ  പണ്ഡിതനുമാത്രമേ  സാദ്ധ്യമാകൂ.  എന്നാൽ  ലോകം  കണ്ട  അദ്വൈതവാദികളിൽ  അഗ്രഗണ്ണ്യനായ ഗുരുദേവന്‍റെ   ചില  ശിഷ്യന്മാർ  പോലും  മതം  മാറുന്നു; എന്തൊരു  വിരോധാഭാസം!!!  ഗുരുദേവനെയോ  ഗുരുദേവന്‍റെ   ആത്മീയസന്ദേശങ്ങളെയോ  മനസ്സിലാക്കിയവരാരും  ഒരുമതവും  സ്വീകരിക്കില്ല.

ഈ അവസ്ഥയിൽ  ഏറ്റവും  ഉപകരിക്കുക  അദ്വൈതം  തന്നെ;  കറകളഞ്ഞ  അദ്വൈതം.  അതാണു  ഗുരുദേവന്‍റെ  “ഒരുജാതി,  ഒരുമതം  ഒരുദൈവം  മനുഷ്യനു്”  എന്ന  ആപ്തവാക്ക്യം  അർത്ഥമാക്കുന്നതും.   അല്ലാതെ  മതങ്ങളെല്ലാം  ഒന്നാണെന്നല്ല.  ഇതു  തന്നെയാണു  ഗുരുദേവൻ  ഈ  മന്ത്രങ്ങളിൽക്കൂടി  പ്രഖ്യാപിക്കുന്നതും.

മതങ്ങൾ  അതിനുള്ളിലുള്ളവർക്കു്  സമാനതനല്കുമ്പോൾ  ഭാരതത്തിന്‍റെ  അത്മീയത  സകലത്തിനും  സമാനത  നൽകുവാൻ  ആഹ്വാനം  ചെയ്യുന്നു.  അതാണു്  അദ്വൈതത്തിന്‍റെ കാതൽ. അതാണു് ഗുരുദേവൻ നമുക്കു നല്കിയ അദ്വൈതം.

©ഉദയഭാനു പണിക്കർ [ http://www.blogger.com/profile/04192202418580420050]
http://chinthaadhaaraksl.blogspot.in/2013/08/blog-post_2283.html

ഇതു പൂർണ്ണമായോ ഭാഗീകമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.

ഇവിടെ എഴുതിയ കാര്യങ്ങൾ എനിക്കു കിട്ടിയ ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.
അവ; നടരാജഗുരു, മധുസൂദന സരസ്വതി എന്നിവരുടെ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രെഫസർ ബാലകൃഷ്ണൻ നായർ, ശ്രീ എം ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി,  ചിന്മയാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ ഉപനിഷത്തുക്കൾക്കെഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫസർ തുറവൂർ  വിശ്വംഭരന്റെ  ഭരതപര്യടനം എന്ന കൃതി ഇവയാണു്.  കൂടാതെ ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

(“ചിന്താധാരകൾ” എന്ന  ബ്ലോഗിലുള്ള  ലേഖനങ്ങൾ  വായിച്ചിട്ടില്ലാത്തവർ  അതുകൂടി  വായിക്കുവാൻ അപേക്ഷിക്കുന്നു. ഇതു വ്യക്തമായി മനസ്സിലാകാൻ അതു സഹായകമാകും.)
Source : http://chinthaadhaaraksl.blogspot.in/2013/08/blog-post_2283.html

0 comments:

Post a Comment