Monday 30 September 2013

എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.


സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം

" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,

സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1, ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും ,ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

2, അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .

ആചാരം :-- തിരണ്ടുകുളി ,പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.

1, ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .

2, ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .

3, സ്ത്രീ പുരുഷന്മാര്‍ ,വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .

4, ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .

5, സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."

എന്ന് ശ്രീ നാരായണ ഗുരു.

Posted on Facebook Group by : Syam Kumar

0 comments:

Post a Comment