Wednesday 18 December 2013

ഗുരുസാഗരം- തെയ്യക്കുട്ടിയെ നമുക്ക് ഗുരുവിലേക്ക് നയിക്കണം by : സജീവ് കൃഷ്ണൻ




അഴിഞ്ഞുലഞ്ഞ് മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ തിളയ്ക്കുന്ന കണ്ണുകൾകൊണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ് തെയ്യക്കുട്ടി. കൈകാലുകൾ ബന്ധിച്ചനിലയിൽ അവളെ ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയിൽ ഗുരുസ്വാമി ഇരിക്കുന്നു.
'എന്താ? എവിടുന്നാ?'
യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.
'ചെറായിയിൽനിന്നാണ് സ്വാമീ. ഇവൾ എന്റെ മകൾ. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികൻ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവർ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'
സ്വാമി അവളെ കരുണാർദ്രമായി നോക്കി. തിളച്ചുതൂവുന്ന മിഴികൾക്ക് ആ നോട്ടം താങ്ങാനായില്ല. അവൾ കൺപോളതാഴ്‌ത്തി.
'എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്? അഴിച്ചു വിടണം.' സ്വാമി മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവൾ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'
'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'
അവൾ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. സ്വാമി അവളുടെ കണ്ണുകളിൽ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതുപോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു. ഗുരുസ്വാമി അവളോട് വാത്‌സല്യത്തോടെ ചോദിച്ചു:
'ഭയമുണ്ടോ?'
'ഉണ്ട് സ്വാമിൻ.'
'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'
എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് സ്വാമി മൊഴിഞ്ഞു. ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ. അവർ സ്വാമിയെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി. ദൈവത്തെ മാത്രം സ്വീകരിക്കാൻ സ്വാമി മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം.

ശ്രീനാരായണഗുരുസ്വാമിയുടെ അത്ഭുതാനുഭവകഥകളിൽ ഒന്നായിമാറിയ തെയ്യക്കുട്ടിയുടെ ജീവിതത്തെക്കുറിച്ച് വായിച്ചപ്പോൾ മുതൽ വല്ലാത്ത അസ്വസ്ഥത. അവൾ ഭ്രാന്തമായി മുടിയിട്ടുലച്ച് തുള്ളുന്നതും അക്രമകാരിയാകുന്നതുമൊക്കെ മനസിൽ മായാത്ത ദൃശ്യങ്ങളായി. ഈ യുവതിയെ എവിടെയൊക്കെയോ കണ്ടു പരിചയമുണ്ടെന്ന തോന്നലും ശക്തമായി. അതോടെ സന്ദേഹങ്ങളായി. ഗുരുസ്വാമി ശരീരസ്ഥനായിരുന്ന കാലത്ത് ജീവിച്ചിരുന്ന ഒരു സ്ത്രീയെ കണ്ടുപരിചയം തോന്നേണ്ട കാര്യമെന്ത്? മറ്റ് എത്രയോ ബാധോപദ്രവകഥകൾ വായിച്ചിരിക്കുന്നു. എന്നിട്ടും തെയ്യക്കുട്ടിമാത്രം എന്തിനാണ് മനസിൽ പിടിമുറുക്കുന്നത്? ഇങ്ങനെ ഒരുപാട് ആകുലതനിറഞ്ഞ സംശയങ്ങൾ... വൈകിട്ട് പത്രമോഫീസിലിരിക്കുമ്പോൾ മുന്നിലെ കമ്പ്യൂട്ടറിൽ വാർത്താ ഇൻബോക്‌സിലേക്ക് വന്നുവീഴുന്നവ ഓരോന്നു പരിശോധിക്കുമ്പോഴും തെയ്യക്കുട്ടി മനസിൽനിന്ന് പോയില്ല. ' യുവാവ് ഭാര്യയെ കഴുത്തറുത്തു കൊന്നു, കാമുകിയെ വെട്ടി നുറുക്കി ചാക്കിലാക്കി ഉപേക്ഷിച്ചു, മൂന്നുവയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചു, രാഷ്ട്രീയ വൈരത്താൽ യുവാവിനെ വെട്ടി നുറുക്കി...' എന്നിങ്ങനെ വാർത്തകൾ പെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദാരുണകഥകളിലും വന്യഭാവത്തിൽ വികൃതശബ്ദം പുറപ്പെടുവിക്കുന്ന തെയ്യക്കുട്ടിയെയാണ് കാണുന്നത്. തെയ്യക്കുട്ടിയെ കണ്ടു പരിചയിക്കുന്ന ഇടങ്ങൾ ഏതെന്ന് ഗുരുസ്വാമി ബോദ്ധ്യപ്പെടുത്തുന്നതുപോലെ തോന്നി. നമുക്കുചുറ്റിനും കാണുന്ന എല്ലാ വന്യതകളിലും തെയ്യക്കുട്ടി നിറഞ്ഞു നില്പുണ്ട്.

ഒന്നോർത്താൽ നമ്മളിലെല്ലാം ഓരോ തെയ്യക്കുട്ടിമാർ ജീവിക്കുന്നുണ്ട്. ഇരുട്ടിന്റെ ശക്തികളാൽ സ്വാധീനിക്കപ്പെട്ട് സ്വയം അടിമകളാകുന്ന തെയ്യക്കുട്ടിമാർ. രാഷ്ട്രീയവും മതവും ജാതിയും സ്വാർത്ഥമോഹങ്ങളും കുശുമ്പും അസഹിഷ്ണുതയും മദ്യവും അന്ധവിശ്വാസങ്ങളുമൊക്കെയാണ് ഇവിടത്തെ ബാധോപദ്രവങ്ങൾ. ഇവയിൽ നിന്നൊക്കെ രക്ഷയേകാൻ ഗുരുസ്വാമിയുടെ ചൂരൽമുഴക്കം പോലുള്ള മോചനമന്ത്രം നമ്മിൽത്തന്നെയുണ്ട്. നാമത് തിരിച്ചറിയുന്നില്ലെന്നു മാത്രം. 'ഭയപ്പെടേണ്ട ഇവിടെ നീ മാത്രമേയുള്ളൂ. എല്ലാം നിന്നിൽനിന്നുദയം ചെയ്യുന്നു. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറയുന്നത്. ഭയത്തെ സ്വീകരിച്ചാൽ ഭയം നിന്നെ ഭരിക്കും. ക്രൂരതയെ സേവിച്ചാൽ ക്രൂരതയാവും നിന്നെ ഭരിക്കുക. കുശുമ്പും അസൂയയും പുലർത്തിയാൽ അവയാകും നിന്നെ നയിക്കുക. സംശയത്തെയും അഹങ്കാരത്തെയും സ്വീകരിച്ചാൽ അവയിൽപ്പെട്ടുഴലും. ദൈവത്തെ സ്വീകരിച്ചാലോ പിന്നെ എല്ലാറ്റിലും ദൈവത്തെ കാണാം. അതാണ് സ്വതന്ത്രബുദ്ധി. പരമമായ സ്വാതന്ത്ര്യം ദൈവാനുഭവത്തിലാണ്.' എന്നൊക്കെ ഗുരുസ്വാമി അന്തരംഗത്തിലിരുന്ന് മൊഴിയുന്നുണ്ട്. പക്ഷേ, അവിദ്യയുടെ മായാവലയത്തിൽപ്പെട്ട നമുക്ക് അതൊന്നും കേൾക്കാൻ സാധിക്കുന്നില്ല.

തെയ്യക്കുട്ടിക്ക് ബാധയാണെന്നുപറഞ്ഞ് ആയുധംവച്ചൊഴിഞ്ഞ സൂര്യകാലടിമന മാന്ത്രികനെപ്പോലെ ദുരാചാരദുരിതമാർന്ന കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞ് ഇതുവഴി കടന്നുപോയി സ്വാമി വിവേകാനന്ദൻ. പിന്നാലെ വരുന്ന രക്ഷകനെ അദ്ദേഹം മനസുകൊണ്ടറിഞ്ഞിരിക്കാം. പിന്നീട് ആടിയുലഞ്ഞഴിഞ്ഞ കേരളത്തെ രക്ഷിക്കാൻ സുകൃതികളായ പുത്രന്മാർ അവസാന ആശ്രയമെന്നനിലയിൽ ഗുരുസമക്ഷം ചെന്നു. ആ ഭാന്ത്രാവേശത്തെ ഒരു ശിലാസ്പർശംകൊണ്ട് തണുപ്പിച്ചു ഗുരുസ്വാമി. ജാതിഭ്രാന്തന്മാർ കൈയുകാലുംകെട്ടി ശ്രീകോവിലിൽ തളച്ച ദൈവത്തെ കെട്ടഴിച്ച് സ്വതന്ത്രനാക്കി. ' ഇതാ നമ്മുടെ എല്ലാവരുടെയും ദൈവം. അത് സർവതന്ത്ര സ്വതന്ത്രമായ അറിവാകുന്നു. അറിവിലാണ് സമത്വസുന്ദരലോകം നിലകൊള്ളുന്നത്. അങ്ങോട്ടേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ശുദ്ധസങ്കല്പത്തോടെയുള്ള ഈശ്വരാരാധന. സഫലതയിൽ എത്തുംവരെ ലക്ഷ്യത്തെക്കുറിച്ചുള്ള ശ്രദ്ധകൈവിടാതിരിക്കുക. വഴിക്ക് പലരും ദുഷിച്ച ചിന്തകളാൽ സ്വാധീനിക്കാൻ ശ്രമിക്കും. വഴിപ്പെടരുത്. സ്വതന്ത്രബുദ്ധിയോടെ സാക്ഷാത്കാരത്തിലേക്ക് മാത്രം ലക്ഷ്യം വയ്ക്കുക.' ഗുരുസ്വാമി അവിടെ എഴുതിയിട്ട പ്രതിഷ്ഠാവാക്യത്തിന്റെ അന്തർധാര ഇതായിരുന്നു. ആ മൊഴികൾ പിൻപറ്റിയവർ സ്വതന്ത്ര്യത്തെ അറിഞ്ഞു. വഴിതിരിഞ്ഞ് പോയവരുടെ തലമുറ വീണ്ടും ഇവിടെ ഭ്രാന്താലയമാക്കുന്നു. ഇനിയും നാം വൈകരുത് ... തെയ്യക്കുട്ടിയെ നമുക്ക് വീണ്ടും ഗുരുവിന്റെ അടുത്ത് എത്തിച്ചേ മതിയാകൂ.

Source : 
http://news.keralakaumudi.com/news.php?nid=8c45e7624a5afa7566cd48abddca6fe2#.UrGuNEqG5iA.facebook

0 comments:

Post a Comment