Wednesday 18 December 2013

വരയുടെ വേറിട്ട വഴി ................ കെ.ഡി ഹരികുമാര്‍


ജീവനുള്ള ഒരുകൂട്ടം ചിത്രങ്ങളുടെ ഉടമയാണ്‌ നവരംഗ്‌ സോംജി. ഇനാമല്‍ പെയിന്റിംഗില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഒരു പരസ്യകലാകാരനായി മാത്രമാണ്‌ ഇദ്ദേഹം അറിയുന്നത്‌.

ശിവഗിരിയിലെ വൈദികമഠത്തില്‍ ശ്രീനാരായണഗുരുദേവന്‍ താമസിച്ചിരുന്ന മുറിയിലെ കെടാവിളക്കിനു സ്ഥാപിച്ചിരിക്കുന്ന ഗുരുദേവന്റെ പൂര്‍ണ്ണകായചിത്രം വരച്ചിരിക്കുന്നത്‌ അധികമാരും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത സപ്തതിയുടെ നിറവിലെത്തിയ സോംജിയെന്ന കലാകാരന്റെ ജന്മസാഫല്യമാണ്‌. ഗുരുദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഇനാമല്‍ പെയിന്റില്‍ തീര്‍ത്ത ഈ ചിത്രത്തിനു പുറമേ ശിവഗിരിമഠം ഔദ്യോഗികമായി അംഗീകരിച്ച്‌ ശ്രീനാരായണീയര്‍ സ്വന്തം ഭവനങ്ങളില്‍ വയ്ക്കുന്ന ചിത്രവും കോട്ടയം നാഗമ്പടം സ്വദേശിയായ സോംജിയുടെ കൈപ്പുണ്യമാണ്‌. ചിത്രങ്ങളുടെ ചുവട്ടില്‍ സ്വന്തം പേര്‌ ഉപയോഗിക്കാതെ സ്വന്തം സ്ഥാപനമായ നവരംഗ്‌ എന്ന്‌ രേഖപ്പെടുത്തുന്നതു കൊണ്ട്‌ സോംജിയെ അടുത്തറിയാവുന്നവര്‍ക്കു മാത്രമേ ചിത്രം ആരുടേതാണെന്ന്‌ തിരിച്ചറിയാന്‍ കഴിയൂ.

1969-ല്‍ ശിവഗിരിമഠത്തില്‍ നടന്ന അഖിലേന്ത്യ ചിത്രപ്രദര്‍ശനത്തിനായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ വരയ്ക്കാനാണ്‌ സോംജി എത്തിയത്‌. രണ്ടാഴ്ചയിലധികം മഠത്തില്‍ താമസിച്ച്‌ ചിത്രരചന പൂര്‍ത്തിയാക്കിയതിനൊടുവില്‍ മുഖ്യവേദിയില്‍ വയ്ക്കാനായി ഗുരുദേവന്റെ ഒരു ചിത്രവും വരച്ചു നല്‍കി മടങ്ങി. ഈ ചിത്രത്തിന്റെ രചനാപാടവത്തില്‍ ആകൃഷ്ടരായ മഠം അധികൃതര്‍ സോംജിയെ വിളപ്പിച്ച്‌ വൈദികമഠത്തിലേക്ക്‌ ഗുരുദേവന്റെ ഒരു ചിത്രം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൊല്ലത്തെ അരുണാ സ്റ്റുഡിയോയില്‍ നിന്നും ഗുരുദേവന്റെ യഥാര്‍ത്ഥ ഫോട്ടോ എത്തിച്ചാണ്‌ ഛായാചിത്ര രചന ആരംഭിച്ചത്‌. ശിവഗിരി മഠത്തില്‍ താമസിച്ചാണ്‌ ഇത്‌ പൂര്‍ത്തിയാക്കിയതും. 600 രൂപ പ്രതിഫലം നല്‍കാമെന്ന്‌ മുന്‍കൂട്ടിതന്നെ മഠം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ 50 രൂപകൂടി അധികം നല്‍കിയാണ്‌ മടക്കിയത്‌. ഇതിനു പുറമേ ആ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി മഠാധിപതിയായിരുന്ന സ്വാമി നിജാനന്ദ ശിവഗിരി മഠത്തിന്റെ മുദ്രപതിച്ച സ്വര്‍ണ്ണലോക്കറ്റ്‌ നല്‍കി ആദരിക്കുകയും ചെയ്തു. ഇന്നും ഒരു നിധിപോലെ കഴുത്തില്‍ കിടക്കുന്ന മാലയില്‍ ഈ ലോക്കറ്റാണ്‌ സോംജി ധരിച്ചിരിക്കുന്നത്‌. ശിവഗിരിമഠത്തില്‍ ഗുരു ഉപയോഗിച്ചിരുന്ന മുറിയില്‍ വിശറി, ചെരുപ്പ്‌, വടി, കട്ടില്‍ തുടങ്ങിയവയ്ക്കൊപ്പമാണ്‌ ഗുരുദേവചിത്രവും സൂക്ഷിച്ചിരക്കുന്നത്‌.

നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തില്‍ വെങ്കല പ്രതിഷ്ഠ നടക്കുന്നതുവരെ സോംജി വരച്ച ഗുരുദേവ ചിത്രത്തിലാണ്‌ പൂജ നടന്നിരുന്നത്‌. ഗരുദേവ ചിത്രത്തിനു പുറമേ 40 ഓളം ജീവന്‍തുടിക്കുന്ന ചിത്രങ്ങളും സോംജിയുടെ രചനാപാടവത്തില്‍ നിന്നും കാന്‍വാസില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്‌. ഇതില്‍ ഏറെ ശ്രദ്ധേയം സ്ത്രീധനം എന്ന ചിത്രമാണ്‌. സമൂഹത്തില്‍ ഒരുശാപമായി നിലനില്‍ക്കുന്ന സ്ത്രീധനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഈ ചിത്രത്തിന്‌ കലികപ്രാധാന്യമേറെയാണ്‌. പണവും,സ്വര്‍ണ്ണവും,പണക്കിഴിയുംഅഗ്നിനാളങ്ങളായി സ്ത്രീയെ വിഴുങ്ങുമ്പോള്‍ അവളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ വീഴുന്നതാണ്‌ സന്ദര്‍ഭം. ഐശ്വര്യദേവതയുടെ ജനനം, പ്രകൃതി എന്ന സത്യം, വെറുതേ മോഹിക്കുവാന്‍ മോഹം, ജവഹര്‍ലാല്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു നടക്കുന്നതായി ഇലസ്ട്രേറ്റഡ്‌ വാരികയില്‍ വന്ന ഫോട്ടോയെ മുന്‍നിര്‍ത്തി വരച്ച ഒരു പനിനീര്‍പ്പൂവ്‌ നല്‍കി നെഹ്രു യാത്രയായി തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്‌. ഇവയെല്ലാം നാഗമ്പടത്തെ നവരംഗ്‌ വീടിന്റെ പൂമുഖത്ത്‌ നമുക്കു കാണാന്‍ കഴിയും. 45 ചിത്രങ്ങളില്‍ 16 എണ്ണം മാത്രമാണ്‌ കൈവശമുള്ളത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ക്ക്‌ ഉപഹാരമായി നല്‍കാന്‍ സോംജിയുടെ നിരവധി ചിത്രങ്ങള്‍ പലരും വാങ്ങിയിട്ടുണ്ട്‌.

1969ല്‍ കേരള ലളിതകലാ അക്കാദമി കോട്ടയത്ത്‌ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ സോംജിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. എസ.്‌ കെ പൊറ്റക്കാടിന്റെ ഒരു കഥയെ ആസ്പദമാക്കി വരച്ച 'കാപ്പിരികളുടെ നാട്ടില്‍' എന്ന ചിത്രത്തിന്‌ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു. എഴുപതിന്റെ നിറവിലെത്തിയ ഈ കലാകാരന്‌ ലഭിച്ച ഏക അംഗീകാരമാണിത്‌. സ്കൂള്‍ പഠനകാലത്തു തന്നെ ചിത്രരചനയോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന സോംജി ചിത്രകാരന്‍ തിരുവാതുക്കല്‍ വാസനില്‍ നിന്നാണ്‌ ആദ്യപാഠങ്ങള്‍ വശപ്പെടുത്തിയത്‌. ചിത്രരചന ജീവിത പ്രാരബ്ധങ്ങള്‍ക്ക്‌ ആശ്വാസം നല്‍കില്ലെന്ന്‌ കണ്ടതോടെ ജീവനോപാധിക്കുവേണ്ടി പരസ്യകലയിലേക്ക്‌ മാറി. അതോടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ ജനനവും നിലച്ചുവെന്ന്‌ പറയാം. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം പരസ്യബോര്‍ഡുകള്‍ സജ്ജമാക്കുന്നതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ സോംജിയാണ്‌. ശീമാട്ടി, പോപ്പി, ആലപ്പാട്ട്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ചിഹ്നങ്ങള്‍ തയ്യാറാക്കിതും സോംജി തന്നെ.

കുടുംബ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തിയെങ്കിലും മനസ്സില്‍ ചെറിയൊരു ദു:ഖം അവശേഷിക്കുന്നുണ്ടെന്ന്‌ സോംജി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ സമാധിവരെയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ ശിവഗിരി മഠം ആവശ്യപ്പെട്ടത്‌ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ല. പരസ്യചിത്രങ്ങള്‍ വരയ്ക്കുന്നതിലെ തിരക്കുകള്‍ക്കിടെ മഠത്തില്‍ താമസിച്ച്‌ ഏകാഗ്രതയോടെ ചിത്രങ്ങള്‍ വരയ്ക്കുകയെന്നത്‌ പ്രായോഗികമാകില്ലെന്നുകണ്ട്‌ അന്ന്‌ ഒഴിവാകുകയായിരുന്നു. തന്റെ കലാജീവിതത്തിന്‌ പൂര്‍ണ്ണത നല്‍കിയത്‌ ഗുരുദേവ ചിത്രമായതുകൊണ്ട്‌ ഏതുവിധേനയും അത്‌ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്ന്‌ ഇന്ന്‌ തോന്നുന്നു. മറ്റാരോടും ഗുരുദേവന്റെ സമ്പൂര്‍ണ്ണ ചിത്രരചനയ്ക്കായി ശിവഗിരിമഠം ഇതുവരെ ആവശ്യപ്പെട്ടതായി അറിവില്ലെന്നും സോംജി പറഞ്ഞു.

ഭാര്യ വിജയ, മക്കള്‍ വിഷ്ണു, രാഹുല്‍ മരുമക്കള്‍ അനിത, ഭാവന ചെറുമക്കള്‍ മീര, രഹാന്‍ ഏറ്റവുമടുത്ത കുടുംബ സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം ഡിസംബര്‍ 10ന്‌ നാഗമ്പടത്തെ നവരംഗ്‌ വസതയില്‍വച്ചാണ്‌ തീര്‍ത്തും ലളിതമായ നിലയിലുള്ള സോംജിയുടെ സപ്തതിയാഘോഷം നടന്നത്‌.

*കടപ്പാട്: ജന്മഭൂമി http://www.malayaalam.com/malayalam/Pakshangal/Details/1540


0 comments:

Post a Comment