Sunday 18 January 2015

പിറന്ന കുലമല്ല കര്‍മ്മമാണ് ജാതി

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)

'ബ്രാഹ്മണ-ക്ഷത്രിയ വൈശ്യന്മാരുടേയും ശൂദ്രന്മാരുടേയും കര്‍മമങ്ങളെ അവരവരുടെ സ്വാഭാവിക ഗുണങ്ങള്‍ക്കനുസരിച്ചാണ് വേര്‍തിരിച്ചിരിക്കുന്നത്' (ഗീത 18-41)
ഈ ലോകത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെല്ലാം വ്യത്യസ്ഥ സ്വഭാവികളാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകള്‍ക്കനുസരിച്ച് ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും വൈശ്യരെന്നും ശൂദ്രരെന്നും ഗീത തരംതിരിച്ചിരിക്കുന്നു. ഗുണഭേദമനുസരിച്ചുള്ള സ്വഭാവത്തന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വെവ്വേറെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഈ ഗുണങ്ങള്‍ക്ക് സ്ഥായീഭാവില്ലാത്തതിനാല്‍ ശ്രീനാരായണ ഗുരുദേവന്‍ ഇത്തരത്തിലുള്ള തരംതിരിവിനെ പാടെ തള്ളിക്കളയുകയും ചെയ്തു. ഒരുവന്‍ നല്ല സാഹചര്യത്തില്‍ വളര്‍ന്നാല്‍ അവന്‍ ഉത്കൃഷ്ഠ ഗുണവാനായിത്തീരും എന്ന് ഗുരു തെളിയിക്കുകയും ചെയ്തു. അവിടുന്ന് ശിവഗിരിയില്‍ കുറേ പുലയസമുദായമെന്ന് മുദ്രകുത്തപ്പെട്ടകുട്ടികളെ എടുത്തുവളര്‍ത്തി. ശിവഗിരിയുടെ പരിശുദ്ധിയില്‍ വളര്‍ന്ന അവരാകട്ടെ സംസ്‌കൃതം തുടങ്ങിയ ഭാഷകളും ഇംഗ്ലീഷ് പഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ ഈ കുട്ടിപ്പട്ടര്‍മാരായിരുന്നു ഗാന്ധിക്ക് ആഹാരം വിളമ്പിക്കൊടുത്തത്. ഗുരു ഗാന്ധിയോട് ചോദിച്ചു ഇവര്‍ ഏത് ജാതിയാണെന്ന് അറിയുമോ എന്ന്. ഗാന്ധിയുടെ മറുപടി സ്വാമിയുടെ കൂടെ ധാരാളം സവര്‍ണ്ണര്‍ വന്നിട്ടുണ്ട്. അവരില്‍ ആരെങ്കിലും ആയിരിക്കും എന്നാണ്. എന്നാല്‍ ഗുരു തിരുത്തി. അവരെ പുലയര്‍ എന്ന് സമൂഹം മുദ്രകുത്തിയവരാണ്. ഇന്ന് അവര്‍ പുലയരല്ല ശ്രേഷ്ഠപദവിയിലെത്തിയവരാണ്. ഗാന്ധി അത്ഭുതപ്പെട്ടു.
ഗീതപോലുള്ള മഹത്ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ജാതിയെ വേണ്ടവിധം അറിയാതെപോയവരാണ് പില്‍ക്കാലത്ത് ഇന്ന് നടപ്പിലിരിക്കുന്ന ജാതി സൃഷ്ടിച്ചത്. കര്‍മ്മം ചെയ്യാനുള്ള കഴിവിന്റെ ആന്തരിക അളവുകോലാണ് വര്‍ണം. സ്വപ്രയത്‌നത്തിലൂടെ ഒരുവന് അവന്റെ കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. ക്രൂരനായ അക്രമാസക്തിയുണ്ടായിരുന്ന രത്‌നാകരനായിരുന്നല്ലോ പിന്നീട് വാല്മീകിയായി മാറിയത്. മുക്കുവത്തി പ്രസവിച്ചിട്ടും വ്യാസന്‍ ചണ്ഡാലനായില്ല. കര്‍മ്മമാണ് ജാതി നിശ്ചയിക്കുന്നത്. ഇന്നും ക്രൂരകര്‍മ്മങ്ങള്‍ ചെയ്ത് ജയിലുകളില്‍ പോയി ശിക്ഷകഴിഞ്ഞ് വരുന്നവര്‍ മനസ്സിന്റെ പരിവര്‍ത്തനത്തിലൂടെ നല്ല മാര്‍ഗ്ഗങ്ങളിലേക്ക് പോകുന്ന സംഭവങ്ങള്‍ ഇല്ലേ..? അപ്പോള്‍ ജാതി പിറന്ന കുലമല്ല. കര്‍മ്മരംഗമാണ് ജാതി. കര്‍മ്മം മാറുമ്പോള്‍ ജാതിമാറും. ജാതിക്ക് സ്ഥായീഭാവമില്ല. അത് അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല.

 (ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്)
https://www.facebook.com/photo.php?fbid=827715943952996&set=gm.633342186788564&type=1&theater


0 comments:

Post a Comment