Saturday 3 October 2015

പകലുണ്ണാപരവൂര്‍

നെയ്യാറ്റിന്‍കരയ്ക്ക്‌ സമീപം കരിങ്കുളം എന്ന സ്ഥലത്ത് കൊച്ചുമായാറ്റി ആശാന്‍ എന്നൊരു ഗുരുഭക്തന്‍ ഉണ്ടായിരുന്നു.ഒരു രാത്രിയില്‍ ഗുരുദേവനും ആശാനും സമുദ്ര തീരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.ആ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ പറഞ്ഞു നമുക്ക് വിശക്കുന്നു,ഒന്നും വേണ്ട എന്നും തോന്നുന്നു.ഇതിനുകാരണം എന്തായിരിക്കാം !!!!! കാരണമില്ലാതെ ഗുരുദേവന്‍ ഒന്നും പരയുകയില്ലായെന്നു അറിയാവുന്ന ശിഷ്യന്‍ കല്‍പനപോലെ എന്ന് മറുപടിയും നല്‍കി.ഉടന്‍തന്നെ ഗുരുദേവന്‍ എഴുന്നേറ്റ് സമുദ്രതീരത്ത്കൂടി നടക്കുവാന്‍ തുടങ്ങി.ശിഷ്യനും ഗുരുദേവനെ അനുഗമിച്ചു.നേരം വെളുത്തപ്പോള്‍ തിരുവനന്തപുരത്ത് എത്തി.അവിടെ നിന്നും വള്ളത്തില്‍ കയറി മൂന്നാം ദിവസം വൈക്കത്തിന് സമീപം പാലൂര്‍ എന്ന സ്ഥലത്തെ പാപ്പി വൈദ്യരുടെ കോവിലില്‍ എത്തിച്ചേര്‍ന്നു.നല്ല മഴയുണ്ടായിരുന്നു.ഗുരുദേവന്‍ വന്ന വിവരം വാല്യക്കാരന്‍ വൈദ്യരെ അറിയിച്ചു.വൈദ്യര്‍ ഗുരുദേവന് ധരിക്കാന്‍ വസ്ത്രങ്ങളും ആഹാരത്തിന് പഴവും കരിക്കും കല്‍കണ്ടവുമായി എത്തിച്ചേര്‍ന്നു."ഇവിടെ നല്ല പടറ്റിപഴം ലഭിക്കുമോ?" ഓ രാത്രിയായല്ലോ,കടകളെല്ലാം അടച്ചും കഴിഞ്ഞല്ലോ ? ഇത് കേട്ടപ്പോഴാണ് പടറ്റിപഴവുമായി ഗുരുദേവന്റെ വരവും കാത്തിരിക്കുന്ന സമീപവാസിയായ ഒരു ഗുരുദേവ ഭക്തന്‍റെ കഥ വൈദ്യര്‍ ഓര്‍ത്തത്.
പാപ്പി വൈദ്യന്‍റെ വീടിന് സമീപം ഗുരുദേവനില്‍ അതീവ ഭക്തിയുള്ള ഒരു പാവപ്പെട്ട മനുഷ്യന്‍ താമസിച്ചിരുന്നു.അയാള്‍ തന്‍റെ പറമ്പില്‍ ഒരു കുഴിയെടുത്ത് കോവിലില്‍ നിന്നും പുണ്യജലം കൊണ്ടുവന്ന് തളിച്ച്,കുഴി ശുദ്ധമാക്കി,അതില്‍ ഒരു പടറ്റിവാഴതൈ നട്ടു.എന്നും രാവിലെ കുളിച്ച് ശുചിയായി വന്ന് വാഴച്ചുവട്ടില്‍ ഇരുന്ന് ഈ ഭക്തന്‍ ഗുരുദേവനെ ഭജിക്കുക പതിവായിരുന്നു.ശരിക്കും വെള്ളവും,വളവും നല്‍കി ...വാഴ കുലച്ചു.അസാധാരണ വലുപ്പമുള്ള വാഴക്കുല.കുലവിളഞ്ഞു.വെട്ടി കെട്ടിതൂക്കി .കുല പഴുത്തിട്ടും ഗുരുദേവന്‍ എത്തിച്ചേര്‍ന്നില്ല.സംഭവം അറിയാവുന്ന പലരും ഭക്തനെ കളിയാക്കുവാന്‍ തുടങ്ങി.ഭക്തന്‍റെ ദുഃഖം ദിനംതോറും കൂടി കൂടി വന്നു.പടറ്റിപഴം കിട്ടുമോ എന്ന ഗുരുദേവന്റെ ആവശ്യത്തിന് മറുപടിയായി വൈദ്യര്‍ ഈ ഭക്തന്‍റെ കഥപറഞ്ഞുകേള്‍പ്പിച്ചു.ഓഹോ !!! ഒത്തുപോയല്ലോ.ഉടന്‍ പോയി ഭക്തനോടൊപ്പം കുലയുമായി വരണം.ഗുരുദേവന്‍ കല്പ്പിച്ചു.താമസം ഒന്നും വേണ്ടിവന്നില്ല.ഭക്തനും കുലയും എത്തിച്ചേര്‍ന്നു.അതില്‍നിന്നും ഒരു പഴമെടുത്ത് ഗുരുദേവന്‍ തിന്നു.ബാക്കി ഭക്തനും നല്‍കി.പഴം മാത്രമല്ല,അതിന്റെ തൊലിയും കൂടി തിന്നിട്ട് പഴത്തെക്കാള്‍ സ്വാദ് തൊലിക്കുണ്ടല്ലോ എന്ന് ഗുരുദേവന്‍ അഭിപ്രായപെട്ടു.അടുത്ത ദിവസം ഒരു പാല്‍പായസസദ്യ നടത്തണമെന്ന് ഗുരുദേവന്‍ അഭിപ്രായപ്പെട്ടു.ഗുരുദേവന്റെ ആഗമന വാര്‍ത്ത അറിഞ്ഞ് നേരം വെളുത്തപ്പോഴേയ്ക്കും ധാരാളം ആളുകള്‍ പാപ്പി വൈദ്യന്‍റെ വീട്ടിലെത്തിചേര്‍ന്നു.പാല്‍പായസത്തിന്‍റെ ആവശ്യത്തിനു പാല്‍കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ആ സ്ഥലത്ത് ഏതാണ്ട് ഒരു പറ,പാല്‍ ആളുകള്‍ കൊണ്ടുവന്നു.തുടര്‍ന്ന് കേമമായ ഒരു പാല്‍പായസ സദ്യ നടന്നു.അവിടെ കൂടിയവരില്‍ ഏറ്റവും കൂടുതല്‍ അത്ഭുതം തോന്നിയത് മുസ്ലീം കുടുംബങ്ങള്‍ക്കായിരുന്നു.അങ്ങനെ അവര്‍ ആ സ്ഥലത്തിന് "പകലുണ്ണാപരവൂര്‍ " എന്ന് നാമകരണം ചെയ്തു.
കടപ്പാട് : പേരൂര്‍ എസ്.പ്രഭാകരന്‍
വിശ്വമഹാഗുരുദേവന്‍

0 comments:

Post a Comment