Saturday 1 November 2014

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല


(2014 ഫെബ്രുവരി 2 നു അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ സ്വാമി കാശികാനന്ദ ഗിരി മഹരാജ് നടത്തിയ പ്രഭാഷണത്തിന്റെ ഏകദേശ ആശയം.)

'ഹിന്ദു' ഒരു ജാതിയോ, മതമോ അല്ല. സംസ്‌കൃതത്തിലെ 'ഹി' ധാതുവിനോട് 'ന'. 'ത' എന്നു രണ്ട് പ്രത്യയങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണു ഹിന്ദു. ഹിംസ, ഹീനത്വമൊക്കെയാണു 'ഹി' എന്ന ശബ്ദത്തിന്റെ വിവക്ഷ. അതില്ലാത്തവനാണു ഹിന്ദു. ഏതു മതസ്ഥനായാലും ഹിംസയും, ഹീനത്വവുമില്ലെങ്കില്‍ അവന്‍ ഹിന്ദുവായിത്തീരുന്നു. 

പക്ഷിമൃഗാദികളും, സസ്യങ്ങളുമുള്‍പ്പെടെ എല്ലാ ജീവജാലത്തിനും അറിവുണ്ട്. ആ ബോധം, ക്ഷുത്പിപാസകള്‍ ശമിപ്പിക്കാനും, വംശം നിലനിര്‍ത്താനുള്ള കാമത്തിനുമാണു അവറ്റകള്‍ ഉപയോഗിക്കുന്നതു. പശുപക്ഷിമൃഗാദികള്‍ക്ക് വിശേഷാല്‍ ജ്ഞാനമില്ല. എന്നാല്‍ മനുഷ്യനു അതുണ്ട്. ആ ജ്ഞാനം അഥവാ അറിവ് സ്വത്വത്തെ തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ കാമക്രോധാദികള്‍ കൊണ്ട് മനുഷ്യന്‍ ആ ജ്ഞാനത്തെ മറച്ചുവയ്ക്കുന്നു. ആ അറിവ് പുര്‍ണ്ണവും ആനന്ദദായകവുമാണെങ്കിലും തന്റെ സ്വരൂപത്തെ കണ്ടെത്താന്‍ ശ്രമിക്കാതെ ഏറെപ്പേരും ക്ഷുത്പിപാസാദികളും കാമവും ശമിപ്പിച്ച് മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണു ആഗ്രഹിക്കുന്നതു. ഉന്നതമായ ഒരു അറിവ് അവനവനില്‍ ഉണ്ടായിട്ടും താഴ്ന്ന, മൃഗതൃഷ്ണകള്‍ സാധിച്ചാല്‍ മാത്രം മതിയെന്നു വച്ച് ആ അറിവിനെ ഉപയോഗപ്പെടുത്താതിരിക്കുകയോ ദുരുപയോഗം ചെയ്യുകകയോ ചെയ്യുന്നു. അതുകൊണ്ടു അവനു ശാന്തിയോ സമാധാനമോ ലഭിക്കുന്നില്ല. ഒക്കേയും ദു:ഖങ്ങള്‍ മാത്രമേയുള്ളു. 

പക്ഷിമൃഗാദികള്‍ അവരവരുടെ അറിവ് നേരെ ഉപയോഗിക്കുന്നതു കാണാം. ദാഹമുണ്ടായാല്‍ അവ വെള്ളമുള്ള സ്ഥലം അന്വേഷിച്ചു കണ്ടെത്തും. അതിനു അവയ്ക്ക് ലജ്ജയില്ല. വെള്ളം കണ്ടെത്താന്‍ ഒരു ജീവിയെ അതിന്റെ ഉള്ളിലുള്ള ബോധമാണു സഹായിക്കുന്നതു. അല്ലാതെ അവയൊരു പാഠശാലയിലും പോയിപ്പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് കാപട്യമില്ല. എന്നാല്‍ പഠിപ്പുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അറിവു കാപട്യം കാണിക്കുവാനാണു അവന്‍ ഉപയോഗിക്കാറുള്ളതു. വിശന്നാല്‍ അഭിമാനം കൊണ്ട് അതു പറയില്ല. വിശന്നിരിക്കുമ്പോള്‍ അതു പറയാതിരിക്കുന്നതു അവന്റെ ശരിയായ രൂപമല്ല. അങ്ങനെ അനവധി കൃത്രിമരൂപങ്ങളിലൂടെയാണു മനുഷ്യന്‍ ജീവിക്കുന്നതു. ഇതിനൊക്കെ പിന്നില്‍ അവനു ശരിയായ ഒരു തെളിഞ്ഞരൂപമുണ്ട്. അതു കണ്ടെത്തുകയാണു മനുഷ്യന്റെ ജീവിതലക്ഷ്യം. അതിനു വേണ്ടിയാണു പക്ഷിമൃഗാദികള്‍ക്ക് ഇല്ലാത്ത വിശേഷാല്‍ ജ്ഞാനം മനുഷ്യനുള്ളതു. തന്റെ ശരിയായ രൂപം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ ആനന്ദിക്കും. ഭയങ്ങള്‍ അകന്നുപോകും. സമസ്തവുമായി സമന്വയത്തില്‍ എത്തും. അപ്പോള്‍ മുന്‍പ് ആര്‍ത്തിയോടെ സമീപിച്ച തൃഷ്ണകള്‍ അവന്റെ കാല്പാദത്തില്‍ ദാസ്യം ചെയ്യുന്നതു കാണാം. അയൊക്കെ തൃപ്തിയോടെ, ഭയമില്ലാതെ ആസ്വദിക്കാം. 

കലിയുഗത്തില്‍ ആനന്ദം നേടാനുള്ള വഴി യജ്ഞങ്ങളോ, തപസ്സോ അല്ല. അതിനുള്ള കെല്പ് ഇന്നത്തെ മനുഷ്യര്‍ക്കില്ല. പ്രണവമാണു കലിയുഗത്തിലെ നല്ല വഴിയെന്നു അറിവുള്ളവര്‍ പറയുന്നു. 'ഓം' എന്ന ശബ്ദമാണു പ്രണവം. അതിനെ അതിന്റെ പുര്‍ണ്ണതയില്‍ ധരിക്കണമെങ്കില്‍ നല്ല ശിക്ഷണം ആവശ്യമാണു. അതിനുള്ള സാഹചര്യങ്ങളും സൌകര്യങ്ങളും ഇന്നു തുലോം കുറവാണു.

പ്രണവസാധനയിലേക്കുള്ള ആദ്യപടി അന്ത:ക്കരണശുദ്ധിയായാണു. ആ യോഗ്യതയുണ്ടെങ്കിലേ ഒരുവനു മുന്നോട്ട് പോകാനാവൂ. അന്തക്കരണശുദ്ധിക്കു വേണ്ടി എല്ലാവര്‍ക്കും പരിശ്രമിക്കാവുന്നതാണു. പ്രണവത്തേക്കുറിച്ചോര്‍ക്കുന്നതും, പ്രണവം ബാഹ്യമായും ആന്തരികമായും ഉച്ചരിക്കുന്നതും, അതു തന്നെ ലക്ഷ്യമായിക്കരുതി ജീവിക്കുന്നതും അന്ത:ക്കരണ ശുദ്ധിയുണ്ടാക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന സത്ഫലങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും. ഫലമില്ലാത്ത ഒന്നില്‍ ഏറെക്കാലം മനസര്‍പ്പിക്കാന്‍ മനുഷ്യനു കഴിയില്ല. പ്രണവം ഫലം തരും എന്നുള്ളതുകൊണ്ടാണു അതേപ്പറ്റി ആചാര്യന്മാര്‍ പ്രവചനങ്ങള്‍ പറയുന്നതു. അനുഭവങ്ങള്‍ ഉള്ളവര്‍ പറയുന്നതിനെ വിശ്വസിക്കാം. 

(കടപ്പാട്: അശോകന്‍ കര്‍ത്താ, സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ)

0 comments:

Post a Comment