Saturday 1 November 2014

അറിവിന്റെ ഔന്നത്യംതേടി കാശികാനന്ദയുടെ യാത്ര

http://www.mathrubhumi.com/books/article/memories/3054/
കെ. പ്രശാന്ത്‌
25 Oct 2014

ഒറ്റപ്പാലം: അറിവിന്റെ ഔന്നത്യത്തില്‍ ജ്ഞാനംതേടിയുള്ള നിതാന്തമായ യാത്ര. ജീവിതത്തില്‍ ലാളിത്യത്തിന്റെ പ്രതിരൂപം. മുംബൈയിലെ ആനന്ദഭവന്‍ ആശ്രമത്തില്‍ സ്വാമി കാശികാനന്ദഗിരിയെ കാണാന്‍ നാനാഭാഗത്തുനിന്നുമെത്തുന്നവര്‍ ഹൃദയത്താല്‍ ഇത് ശരിവെക്കും. പതിറ്റാണ്ടുകള്‍നീണ്ട ജ്ഞാനയാത്ര അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുന്നു. മഴപെയ്താല്‍ വെള്ളം കയറുന്ന പഴയ കെട്ടിടത്തിലെ ആശ്രമജീവിതംതന്നെ ഇതിനുതെളിവ്.

വേദവ്യാസനുശേഷം ഏറ്റവുമധികം സംസ്‌കൃതശ്ലോകങ്ങള്‍ രചിച്ചയാളെന്ന് വിശേഷിക്കപ്പെടുന്ന കാശികാനന്ദഗിരി അദ്വൈതവേദാന്തത്തിലൂടെ ആഴത്തില്‍ സഞ്ചരിച്ച മഹാമനീഷിയാണ്. ആദിശങ്കരദര്‍ശനമുള്‍ക്കൊള്ളുന്നവരുടെ ആചാര്യനായ കാശികാനന്ദ, ദ്വൈതവാദികളായ പണ്ഡിതന്‍മാരെ തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയ കഥകളും പറഞ്ഞുകേള്‍ക്കാം. സംസ്‌കൃത പണ്ഡിതന്മാര്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് 'ദ്വാദശ ദര്‍ശന കാനന പഞ്ചാനന്‍' പദവി നല്‍കി.

ആചാര്യന്മാരുടെ ആചാര്യനെന്ന മഹാമണ്ഡലേശ്വര്‍ പദവിയും ജ്ഞാനത്തിനുള്ള അംഗീകാരംതന്നെ. പരിവ്രാജനംചെയ്ത് ഉലകം ചുറ്റിയവന്‍, ചതുര്‍വേദങ്ങളും വ്യാഖ്യാനങ്ങളുമുള്‍പ്പെടുന്ന ശ്രുതികളെ അറിഞ്ഞവന്‍, ബ്രഹ്മാനന്ദം മാത്രം സ്വീകാര്യനായവന്‍, ആസ്തികവും നാസ്തികവുമായ 12 ദര്‍ശനങ്ങളുടെ പഞ്ചമുഖങ്ങള്‍ കണ്ടവന്‍ എന്നിങ്ങനെ കാശികാനന്ദയുടെ പേരിനൊപ്പം വിശേഷണങ്ങള്‍ ഏറെയുണ്ട്.
കാറല്‍മണ്ണ ഗ്രാമത്തിലെ പുന്നശ്ശേരിപൊതുവാട്ടില്‍ ജനിച്ച നാരായണനാണ് പിന്നീട് സന്ന്യാസം സ്വീകരിച്ച് കാശികാനന്ദഗിരിയായത്. യു.പി.സ്‌കൂളിലെ പഠനത്തിനുശേഷം തൂത അന്തിമഹാകാളന്‍കാവില്‍ അല്പകാലം വാദ്യവൃത്തി ചെയ്തിരുന്നു. 15-ാം വയസ്സില്‍ കാല്‍നടയായി മൂകാംബികയിലേക്ക് യാത്രയായി. പിന്നെ, വാരാണസിയിലേക്ക്. ഇവിടെവെച്ച് തന്റെ മാര്‍ഗം അദ്ദേഹം തിരിച്ചറിഞ്ഞു.

ആചാര്യന്മാരില്‍നിന്ന് സംസ്‌കൃതപഠനവും യാത്രകളുമായി പിന്നത്തെ കാലം. ഇതിനിടയിലാണ് ദക്ഷിണാമൂര്‍ത്തിമഠത്തിലെ നൃസിംഹാനന്ദഗിരി മഹാമണ്ഡലേശ്വരില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിക്കുന്നത്. ഇവിടെനിന്ന് ന്യായശാസ്ത്രപഠനവും തുടര്‍ന്നു. വാരാണസി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ബിരുദപഠനകാലത്താണ് അദ്ദേഹത്തിന്റെ പ്രതിഭയുടെയും പാണ്ഡിത്യത്തിന്റെയും സ്ഫുരണങ്ങള്‍ ആദ്യം ലോകമറിയുന്നത്.

അദ്വൈതസിദ്ധി എന്ന ഗ്രന്ഥത്തെ ആസ്​പദമാക്കിയുള്ള പരീക്ഷയില്‍ എല്ലാത്തിലും ശ്ലോകരൂപേണ ഉത്തരമെഴുതി മുഴുവന്‍ മാര്‍ക്കുംനേടിയയാള്‍ കോളേജില്‍ എല്ലാവര്‍ക്കും അത്ഭുതമായി. വൈസ്ചാന്‍സലര്‍ പണ്ഡിതന്മാരെ പേപ്പര്‍ കാണിച്ചു. ഇന്നും യൂണിവേഴ്‌സിറ്റിയില്‍ ഈ ഉത്തരപേപ്പര്‍ ചില്ലിട്ടുസൂക്ഷിക്കുന്നു. വാരാണസി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ ആദ്യ ബിരുദ ബാച്ചിലെ മികച്ചവിദ്യാര്‍ഥിക്കുള്ള 'സര്‍വപ്രഥമ സുവര്‍ണ പുരസ്‌കാരം' ഇന്ത്യന്‍ പ്രസിഡന്റില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി.

നാല്പതുവര്‍ഷംമുമ്പാണ് മുബൈയിലെ ആശ്രമത്തിലേക്ക് മാറിയത്. വേദാന്തം, ഉപനിഷത്ത്, ന്യായശാസ്ത്രം തുടങ്ങിയവയിലായി 200 ഓളം പുസ്തകങ്ങള്‍ രചിച്ച കാശികാനന്ദഗിരി ഭഗവദ് ഗീതയ്ക്കടക്കം രചിച്ച വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്.

വൈഷ്ണവ, ശൈവ സമ്പ്രദായങ്ങളുടെ സമന്വയമാണ് കാശികാനന്ദഗിരിയുടെ ഭാഗവത വ്യാഖ്യാനങ്ങളെന്ന് ശിഷ്യന്‍കൂടിയായ സ്വാമി നിര്‍മലാനന്ദഗിരി വിലയിരുത്തുന്നു. വടക്കേ ഇന്ത്യയില്‍ പൊതുവേ ശങ്കര സമ്പ്രദായത്തിലുള്ള സ്വാമിമാര്‍ ഭാഗവതം കൈകാര്യം ചെയ്യാറില്ല. ഒപ്പമിരിക്കുന്നവരെ നര്‍മോക്തികള്‍കൊണ്ട് ജീവിതക്ലേശങ്ങള്‍ മറക്കാന്‍ സദാ പ്രേരിപ്പിച്ചിരുന്ന സ്വാമി ശൈശവസഹജമായ നിഷ്‌കളങ്കത എന്നും പുലര്‍ത്തിയെന്ന് കുറേകാലം മുംബൈയില്‍ ഒപ്പമുണ്ടായിരുന്ന നിര്‍മലാനന്ദഗിരി ഓര്‍മിച്ചു.

സ്വാമി സന്ദീപാനന്ദഗിരി, പ്രേമാനന്ദഗിരി എന്നീ മലയാളികളും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. നിത്യചൈതന്യയതിയുമായി സ്വാമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

0 comments:

Post a Comment