Sunday 30 November 2014

കേരള നവോദ്ധാനത്തിന്റെ പിതാവ് ആര് ?


ഭ്രാന്താലയം ആയിരുന്ന കേരളത്തെ അതില്‍ നിന്നും മോചിപിച്ചു തുടങ്ങിയത് ബ്രിടീഷുകാര്‍ തന്നെയായിരുന്നു . മുലക്കരം നിര്‍ത്തലാക്കിയ വിക്ടോറിയ രാജ്ഞി, അടിമത വ്യവസ്ഥിതി ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കേണല്‍ മണ്രോ , ഏകീകൃത ശിക്ഷാ നിയമം നടപ്പില്‍ വരുത്തിയ മെക്കാളെ സായിപ്പ് എന്നിവര്‍ ആധുനിക ഭാരതത്തിന്റെ ശില്‍പികള്‍ തന്നെ ആയിരുന്നു..
എന്നാല്‍, കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് നല്‍കുന്നതില്‍ എനിക്ക് അശേഷം യോചിപില്ല.. അവര്‍ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് അടക്കം ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ട് ഉണ്ട് എങ്കില്‍ തന്നെയും മത പരിവര്‍ത്തനം എന്ന ലക്‌ഷ്യം ആയിരുന്നു അതിന്റെ പിന്നില്‍ അല്ലാതെ വിശ്വ മനവീയതയില്‍ അധിഷ്ടിതം അല്ലായിരുന്നു .ഭാരതത്തെ ഒരു ക്രിസ്തുമത രാജ്യം ആക്കുക എന്ന ലക്‌ഷ്യം നേടുവാനുള്ള ഉപാധി ആയി അവര്‍ ഇവിടുത്തെ ചീഞ്ഞു നാറിയ ജാതി വ്യവസ്ഥയെ കണ്ടു. ഉച്ചനീച്ചത്വത്തില്‍ നിന്നുള്ള മോചനം എന്ന രീതിയില്‍ ക്രിസ്തു മത പ്രചരണം അവര്‍ നടത്തി.ചാവറയച്ചന്‍ ആയാലും, എവുപ്രാസ്യാമ്മ ആയാലും വ്യവസ്ഥാപിത ക്രിസ്തു മതത്തിനു ഉള്ളില്‍ നിന്ന് കൊണ്ടുതന്നെ ആയിരുന്നു പ്രവര്‍ത്തനം.
ഇവിടെ ആണ് ശ്രീനാരായണ ഗുരു എന്ത് കൊണ്ട് കേരള നവോദ്ധാനത്തിന്റെ പിതാവ് എന്ന സ്ഥാനത്തിനു അര്‍ഹന്‍ എന്ന് നാം മനസിലാക്കേണ്ടത്..
ബ്രിടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു.. കൂടാതെ അവര്‍ക്ക് ജീവഭയം ഇല്ലാതെ പ്രവര്‍ത്തിക്കുവാനും കഴിഞ്ഞിരുന്നു . വൈക്കം സത്യാഗ്രഹ സമയത്ത് നിരോധിക്കപെട്ട വഴിയിലൂടെ കോട്ടന്‍ സായിപ്പിനോപ്പം അദ്ധേഹത്തിന്റെ പി.എ. ആയ ഒരു ഈഴവനും കൂടി നടന്നു പോയി. ഒരു സവര്‍ണ്ണനും തടഞ്ഞില്ല . ഇതേ കുറിച്ച് ഒരുവന്‍ ഗുരുദേവനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു " കന്നിന്‍ തോല്‍ ചെരുപ്പിലായാലെ ക്ഷേത്രത്തില്‍ കയറുന്നതിനു തടസം ഉള്ളൂ ചെണ്ടയില്‍ ആയാല്‍ കുഴപ്പം ഇല്ലല്ലോ"
അക്കാലത്തെ സാമൂഹ്യ സ്ഥിതിയെ കുറിച്ച് അറിയാന്‍ ഇതില്‍പരം ഒരു ഉദാഹരണം ഇല്ല..
ഗുരുദേവന്റെയും, വൈകുണ്ട സ്വാമികളുടെയും , മഹാത്മാ അയ്യങ്കാളിയുടെയും ഒന്നും പാത പൂമൂടിയത് ആയിരുന്നില്ല മറിച്ചു കല്ലും മുള്ളും, വിഷസര്‍പ്പങ്ങളും നിറഞ്ഞതായിരുന്നു...വൈകുണ്ട സ്വാമി ക്രിസ്തു മതതോട് എതിര്‍പ്പ് ഉള്ള വ്യക്തി ആയിരുന്നു .. അയ്യങ്കാളിക്ക് ആകട്ടെ തന്റെ സമുദായത്തിന്റെ ഭൌതിക ദുര്‍ഗതി അകറ്റാന്‍ ജീവിതം മുഴുവന്‍ പ്രവര്‍ത്തിക്കേണ്ടി വന്നു ..
ക്രിസ്ത്യന്‍ മിഷിനറിമാര്‍ മതത്തില്‍ അധിഷ്ടിതമായി, മത പ്രചാരണത്തിന് ഉള്ള വേദിയായി സാമൂഹ്യ പ്രവര്‍ത്തനത്തെ കണ്ടപ്പോള്‍ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ വചനം സ്വാതന്ത്ര്യത്തിലേക്കുള്ള തുറന്ന വാതായനം ആയിരുന്നു . മുട്ടുവിന്‍ തുറക്കപെടും എന്നതിനേക്കാള്‍ അര്‍ത്ഥവത്താണ് മുട്ടേണ്ട കാര്യമില്ല വാതില്‍ തുറന്നു തന്നെ കിടക്കുകയാണ് എന്നുള്ളത് .
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതം ഉയര്‍ന്നതോ താനതോ അല്ലെന്നല്ല ഗുരു പറഞ്ഞത്. ജാതികൃതമായ വൈകൃതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയുള്ള മതം മാറ്റം ഒരു കളിലെ മന്ത് മറു കാലില്‍ ആക്കുന്നത് പോലെയുള്ള വികല്പം മാത്രം ആണെന്ന് ഗുരുദേവന് ഉറപ്പായിരുന്നു. മനുഷ്യനെ നന്നാക്കാന്‍ മതത്തിനു കഴിയും എങ്കില്‍ എല്ലാ മതത്തിനും അതിനു കഴിയും എന്ന് ഗുരുവിനു വ്യക്തമായിരുന്നു. നേരെ മറിച്ചു മനുഷ്യന്റെ മാനസിക ഉദ്ധാരണത്തിന് മതത്തിനു സംഭാവന്‍ ഒന്നും നല്‍കാന്‍ കഴിയില്ല എങ്കില്‍ ഒരു മതത്തിനും അതിനു കഴിയില്ല എന്നാ സത്യം ഗുരു മനസിലാക്കി ആണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറഞ്ഞത്.
ഗുരുദേവന്റെ മതം ഏതെങ്കിലും പ്രത്യേക മതം ആയിരുന്നില്ല. എല്ലാ മതങ്ങളുടെയും സാരസര്‍വസ്വം ആയിരുന്നു.ഗുരുദേവന്റെ ദൈവം അറിവ് ആയിരുന്നു . അറിവ് എന്നത് ഏകവും അഖണ്ടവും ആണ്.. സ്നേഹം , ജ്ഞാനം എന്നിവ കൊണ്ടാണ് ഗുരുദേവനില ജനങ്ങള്‍ ആകര്ഷിക്കപെട്ടത്‌. ഗുരുദേവന്റെ ഒരു മതം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മത സമന്വയം ആണ്.ഈശ്വരനിലേക്കുള്ള മാര്‍ഗം ആണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌.. ഓരോ മതങ്ങള്‍ക്കും വ്യത്യസ്ഥങ്ങളായ അനുഷ്ടാന രീതികളും,ചിന്താപദ്ധതികളും ഉണ്ട്.പക്ഷെ എല്ലാം എത്തി ചേരുന്നത് ഒരേ ലക്ഷ്യത്തില്‍ തന്നെ ആണ്. പലമാതസാരവുമേകം എന്ന ഗുരുദേവ വചനം ഈ ആശയം ആണ് നമുക്ക് നല്‍കുന്നത്.ആത്മാനുഭാവതിലൂടെയുള്ള ഈശ്വര ദര്‍ശനതിലെക്കാന് മതങ്ങള്‍ വഴിതെളിക്കുന്നത്.
ദൈവത്തിന്റെ ഏകാത്വതിലാണ് മതങ്ങളുടെ അസ്ഥിവാരം നില നില്‍ക്കുന്നത് ലാ ഇലാഹ ഇല്ലള്ളാ എന്നാ ഖുറാന്‍ വചനവും,സര്‍വം ഖ്വലിദം ബ്രഹ്മ എന്ന് ഉപനിഷത്തും, ഒരേ പിതാവിന്റെ മക്കള്‍ എന്ന് ബൈബിളും ഏക ദൈവ വിശ്വാസം ആണ് ഉയര്‍ത്തി കാണിക്കുന്നത്. എല്ലാം ഒരു പിതാവിന്റെ മക്കള്‍ എന്നത്തിലൂടെ സഹോദരന്മാര്‍ തമ്മിലുള്ള സമത്വവും, സ്നേഹവും ആണ് മനുഷ്യരില്‍ ഉണ്ടാകേണ്ടത് എന്ന് അര്‍ത്ഥമാക്കാം.
ജാതിയെ നിരസിച്ചതിലൂടെ മനുഷ്യ സമത്വത്തെയും,മത സമന്വയത്തിലൂടെ മനുഷ്യ സഹോദര്യത്തെയും ആണ് ഉയര്‍ത്തി കാട്ടുകയാണ് ഗുരു ചെയ്തത്.
കേവലം ബാഹ്യമായ സാമൂഹിക പ്രവര്‍ത്തനം മാത്രമാണ് നവോദ്ധാനത്തിന്റെ പിതാവ് എന്ന പദവിക്ക് അര്‍ഹത നല്‍കുകയെങ്കില്‍ ജീവിതം മുഴുവന്‍ പ്രതിസന്ധികല്‍ നേരിട്ട് ആദ്യത്തെ ശിവക്ഷേത്രം പണിത, അവര്‍ണ്ണ സ്ത്രീകളെ മാറിടങ്ങള്‍ മറപ്പിച്ചു തെരുവില്‍ നടത്തിയ, ഹോയ് ഹോയ് വിളിച്ച സവര്‍ണ്ണ മാടമ്പിയെ തൂക്കി കായലില്‍ എറിഞ്ഞ, സവര്‍ണ്ണ കലാരൂപം ആയ കഥകളിയെ അവര്‍ണ്ണനും അരങ്ങില്‍ അവതരിപിക്കാന്‍ അനുമതി നേടിയെടുത്ത , അവസാനം സവര്‍ണ്ണ ചതിയാല്‍ രക്ത സാക്ഷി ആകേണ്ടി വന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ ആണ് ചാവറയച്ചനേക്കാള്‍ നൂറു ശതമാനം അര്‍ഹന്‍...
എന്നാല്‍ നവോദ്ധാനം എന്നു പറയുമ്പോള്‍ അത് കേവലം ബാഹ്യം മാത്രമല്ല ആത്മീയവും , ഭൌതികവുമായ ഉയര്‍ച്ച ഉണ്ടാകണം എങ്കില് ആന്തരികമായ ഉണര്‍വ് കൂടി ഉണ്ടാകണം.. കേരളത്തില്‍ അതിനു കഴിഞ്ഞത് ശ്രീനാരായണ ഗുരുദേവന് മാത്രമാണ്.....
എസ്.എന്‍.ഡി.പി. എന്ന പ്രസ്ഥാനത്തില്‍ ആദ്യകാലത്ത് നായരും, ക്രിസ്ത്യാനിയും ഒക്കെ അംഗം ആയിരുന്നു. യോഗത്തില്‍ അംഗം ആയതു കൊണ്ട് മന്നത് പദ്മനാഭന്‍ ഈഴവന്‍ ആയില്ല .. ഗുരുദേവന്‍ ഈഴവ ജനതയുടെ നവോദ്ധാന നായകന്‍ എന്ന് പറയുന്ന കൂപ മണ്ടൂങ്ങളോട് എന്ത് പറയാനാണ്.. എന്നാല്‍ അവരെ പൂര്‍ണ്ണമായും തെറ്റ് പറയാനും കഴിയില്ല ഗുരുദേവ ദര്‍ശനതോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ കഴിയാത്ത വെള്ളപള്ളി നടേശനെ പോലുള്ള മദ്യ വ്യാപാരികള്‍ യോഗ നേതൃത്വത്തില്‍ എത്തിയത് യോഗത്തിന്റെ അപചയം തന്നെയാണ് . ആ അപചയം മുതലെടുത്ത്‌ ആണ് ഇന്ന് കേരള നവോദ്ധാനത്തിന്റെ പിതൃസ്ഥാനം മാറ്റി എടുക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടക്കുന്നത്..

0 comments:

Post a Comment