Wednesday 18 May 2016

🌱ജാതി അറിയാൻ🌱

🌱ജാതി അറിയാൻ🌱
മദ്ധ്യ തിരുവിതാംകൂറുകാരായ മൂന്ന് ഈഴവ പ്രമാണികൾ ഒരിക്കൽ ശിവഗിരിയിൽ വന്നു. അവരിൽ ഒരാൾ ഒരു പണിക്കൻ കൂടിയായിരുന്നു. തൃപ്പാദങ്ങളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ പണിക്കർ പറഞ്ഞു. എന്തൊക്കെയായാലും ശരി ഒരുത്തൻ്റെ മുഖത്തു നോക്കിയാൽ അവൻ്റെ ജാതി അറിയാം.
സ്വാമി : അതെങ്ങനെ അറിയാം?
പണിക്കൻ : എങ്ങനെയെന്നു പറയാനാവില്ല. കണ്ടാൽ അറിയാം
സ്വാമി : അതുശരിയാണോ ?
സ്വാമികൾ മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു.
അവർ ഒന്നും പറഞ്ഞില്ല. അക്കാര്യം അങ്ങനെവിട്ടു.
സംഭാഷണം തുടർന്നു.
അല്പം കഴിഞ്ഞപ്പോൾ വെളുത്ത ദൃഢഗാത്രനായ ഒരു കോമള യുവാവ് ആ വരാന്തയിലേക്കു സവിനയം കയറിവന്ന് എരിഞ്ഞു തീർന്ന ചന്ദന തിരിയുടെ സ്റ്റാൻഡ് എടുത്തു കൊണ്ട് അകത്തേക്കു പോയി അല്പം കഴിഞ്ഞു പുകയന്ന കുറെ തിരികളുമായി അതു പൂർവ്വ സ്ഥാനത്തു കൊണ്ടു വച്ചു.
തൃപ്പാദങ്ങൾ പണിക്കനോട് : ഇവൻ ഏതു ജാതിയാണ്???
പണിക്കൻ : നായരാണ്
തൃപ്പാദങ്ങൾ : നായരാണെന്നേ തോന്നുള്ളു. അല്ലേ???
പണിക്കൻ : അതേ.
ആ വിഷയം പിന്നെ തുടർന്നതുമില്ല.
സംഭാഷണാനന്തരം വൈദിക മഠത്തിൽ നിന്നു താഴോട്ടിറങ്ങുമ്പോൾ ടിയാൻ എന്നോടു ചോദിച്ചു. ആ ചാമ്പ്രാണിത്തിരി കത്തിച്ചു വച്ച പയ്യൻ ഏതു ജാതിക്കാരാനാ, പിള്ളേ?"
പറയ സമുദായത്തിൽപ്പെട്ട ആളാ കാർന്നോരെ ഞാൻപറഞ്ഞു.
മൂപ്പിന്നു പിന്നെ ഒന്നും
പറഞ്ഞില്ല ജ്വലിച്ച കൺകൊണ്ടൊരുനോക്കു
നോക്കിയിട്ടു ധൃതിയിൽ ഇറങ്ങിപ്പോയി.
കുറേ നാൾ പറയ സമുദായത്തിൽപ്പെട്ട ഒരാൾ തൃപ്പാദങ്ങളുടെ പാചകക്കാരാനായിരുന്നിട്ടുണ്ട്. അയാളാണു ചന്ദന തിരി കൊളുത്തി വച്ചത്.
📚ഗ്രന്ഥം : നാരായണ ഗുരു സ്മരണകൾ
📝ഗ്രന്ഥകാരൻ : പഴമ്പള്ളി അച്ചുതൻ

0 comments:

Post a Comment