Thursday 28 January 2016

കോലതീരേശസ്തവം

കോലതീരേശസ്തവം🌷
📝ശ്രീനാരായണ ഗുരുദേവൻ
🌻തിരുവനന്തപുരത്തിനടുത്ത കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ 1893-ൽ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് രചിച്ച കൃതി.🌻
കാലാശ്രയമെന്നായണയുന്നോർക്കനുകൂലൻ
ഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം പ്രതികൂലൻ
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂർ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
സർവ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തർ-
ക്കിവ്വാറൊരുരൂപം ഭജനത്തിന്നു ധരിപ്പോൻ
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചനകൂടാതപഥത്തിങ്കലണഞ്ഞാൽ
ആ ലാക്കിലുടൻ സൻമതി തോന്നിക്കുകെനിക്കെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
കൈകാൽ മുതലാമെന്നുടെയംഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കർമ്മമൊഴിഞ്ഞങ്ങവിവേകാൽ
വയ്യാത്തതു ചെയ്യാൻ തുനിയാതാക്കുക വേണം
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ! കാമാന്തക! കാരുണ്യപയോധേ
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നിൽ
ദൂരത്തകലേണം മദമെന്നും സുജനാനാം
ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം ശ്രീ-
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ചാപല്യവശാൽ ചെയ്തൊരു പാപങ്ങൾ പൊറുത്തെൻ
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിൻപദമോർക്കായ് വരണം മേ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
ധാതാവിനുമാമാധവനും കൂടിയമേയം
വീതാവധി നിൻവൈഭവമാരാണുര ചെയ്വാൻ
ഏതാനുമിവന്നുള്ളഭിലാഷങ്ങൾ പറഞ്ഞേൻ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.
മാലുണ്ടതുരപ്പാൻ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരർത്ഥധ്വനിയാണെന്റെ പുലമ്പൽ
ആലംബനമാമെങ്കിലുമംബാസമമിന്നെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.
 For More Updates

0 comments:

Post a Comment