Saturday 25 April 2015

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍

"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു

ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും പറയുന്ന സിദ്ധാന്തം.. അതിന്‍ പ്രകാരം രൂപം പ്രാപിച്ചതാണ് ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം

രുചികരമായ പാല്‍പായസം കുടിക്കുമ്പോള്‍ അതിനകത്ത് കിടന്ന ഒരു കഷണം കഞ്ഞിര കുരു കടിച്ചാല്‍ എപ്രകാരം അത് വരെ അനുഭവിച്ച ആ രുചി കയ്പ് ആയി മാറുമോ അതെ പോലെ ആണ് ശങ്കര അദ്വൈതവും ..

വിവേക ചൂഡാമണി എന്നാ ഗ്രന്ഥത്തില്‍ ശങ്കരന്‍ ഭക്തിയുടെ ലക്ഷണത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ് " സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതെ " അതായതു ഞാന്‍ ശുദ്ധന്‍ ആണ്, ബോധ സ്വരൂപന്‍ ആണ്, ആനന്ദസ്വരൂപന്‍ ആണ്. മുക്തനാണ് ഇങ്ങനെ തന്റെ സ്വരൂപത്തെ നിരന്തരം ചിന്തിക്കുന്നതാണ് ഭക്തി ... എന്നാല്‍ ആ ചിന്തകള്‍ക്കും മുകളില്‍ ശങ്കരനില്‍ ജാതീയത കുടി കൊണ്ടിരുന്നു .. ഒരു ചന്ടാളനില്‍ നിന്നും സത്യ ദര്‍ശനം ഉണ്ടാകും വരെ ശങ്കര അദ്വൈതം വെറും ബ്രാഹ്മണ അദ്വൈതം തന്നെ ആയിരുന്നു.. എന്നാല്‍ തെറ്റ് മനസിലാക്കിയ ശേഷവും അദ്ദേഹത്തിന് അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.. ഒന്നുകില്‍ ചെറുപ്പത്തില്‍ തന്നെ സമാധി ആകേണ്ടി വന്നതിനാല്‍ കഴിഞ്ഞു കാണില്ല.. അല്ലെങ്കില്‍ ജാതി എന്ന ചങ്ങലയില്‍ നിന്നും രക്ഷ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല

ശങ്കരന്‍ ബ്രാഹ്മണനായി ജനിച്ചു ,ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന വരികളും , ആബസ്തംഭ സൂത്രത്തിലെ “ജന്മത ശ്രേയ” എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. ജാതി എന്നത് ദൈവം ഉണ്ടാക്കിയ കാര്യം ആണെന്ന് വിശ്വസിച്ചു ജീവിച്ച ജനത്തെ അവരുടെ ആ അന്ധവിശ്വാസത്തിനു ശക്തി നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കിയത്.

“ശുചം ആദ്രവതി ഇതി ശൂദ്ര” (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ് ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു ചാന്ധോക്യോപനിഷത്തില്‍ രൈക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ്‌ ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖാര്‍ത്തന്‍തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് .എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്ന നിലയില്‍ ആണ് ഈ സംഭവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്‌.

“സംസ്കരപാമര്ശാതടാഭാവഭിലാപച്ച” എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സംസ്കാരങ്ങള്‍ അനുവദിചിട്ടില്ലാത്ത ജാതി ശൂദ്രന് വേദ വിദ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .

“തെഷമെവൈതാം ബ്രഹ്മവിധ്യാം വാടതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം ”.“ തടഭാവനിര്ധാരനെ ച പ്രവൃതെ “ എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു . ചാന്ധോക്യോപനിഷത്തില്‍ തന്നെ മറ്റൊരു കഥയില്‍ സത്യകാമനെ ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.

“ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച” എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അദ്ധ്യയനവും , അര്‍ത്ഥചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു.

ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും വേദ അദ്ധ്യയനവും ,വേദ അര്‍ത്ഥചിന്തനവും നിഷേധിച്ചിട്ടുണ്ട് “ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം”

അര്‍ഥം:: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം അശുദ്ധന്‍ ആകുന്നു അതിനാല്‍ ശൂദ്രന്റെ സമീപത്തിരുന്നു വേദ ധ്യാനം ചെയ്യരുത് .

പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,

“വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍” അര്‍ത്ഥം: വേദഅര്‍ത്ഥ വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും .

ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,

അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്‌. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാലും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ഭാരതത്തിലെ ഋഷിമാരുടെ ചിന്തയായ അദ്വൈതത്തെ ജാതീയത എന്ന ബൈന്‍ഡ് ഇട്ടു കെട്ടി സാധാരണ ജനത്തിന് അപ്രാപ്യമാക്കിയ ശങ്കരന്റെ തെറ്റിനെ ഭാരതീയ ദാര്‍ശനിക ചിന്തകള്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും പകര്‍ന്നു നല്‍കി ശങ്കര കാലത്തേ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചത് ഗുരുദേവനും, സാമൂഹികമായി മാറ്റങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌ ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുക .

ശങ്കരാചാര്യര്‍ക്ക് കഴിയാതെ പോയ, അല്ലെങ്കില്‍ ശങ്കരാചാര്യര്‍ക്ക് അറിയാതെ പോയ അല്ലെങ്കില്‍ ശങ്കരാചാര്യര്‍ വെടക്കാക്കിയ അദ്വൈത ദര്‍ശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തില്‍ പുനപരിശോധിച്ച് തെറ്റുകള്‍ തിരുത്തി, പുഴുകുത്തുകള്‍ ദൂരെ മാറ്റി പുന:പ്രകാശനം നിര്‍വഹിച്ചത് ശ്രീ നാരായണ ഗുരുദേവന്‍ ആയിരുന്നു. "അനുഭവീയാതറിവേല" എന്ന് ഗുരുദേവന്‍ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്‌ . ശങ്കരാചാര്യര്‍ക്ക് ആകട്ടെ അത് ചന്ടാളനില്‍ നിന്നും കടം കൊണ്ട അറിവ് മാത്രമായിരുന്നു താനും.

"അവനവനാത്മ സുഖതിനാചരിപ്പതു അപരന് സുഖത്തിനായ് വരേണം" ഈ വരികളില്‍ നിന്ന് മാത്രം ഗുരുവിന്റെ മനസിനെ നമുക്ക് കാണാന്‍ കഴിയും.. ചന്ടാളനാല്‍ സത്യ ദര്‍ശനം പ്രാപ്തം ആകുന്നതിനു മുന്‍പായിരുന്നെങ്കില്‍ മേല്പറഞ്ഞ ഗുരു വാക്യം ശങ്കരന്‍ ആണ് പറഞ്ഞിരുന്നെങ്കില്‍ അതിപ്രകാരം ആകുമായിരുന്നു "അവനവനാത്മ സുഖതിനാചരിപ്പതു വിപ്രന് സുഖത്തിനായ് വരേണം"

"ഗുരു" എന്നതിന്റെ അര്‍ഥം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആള്‍ എന്നാണ്.. അങ്ങനെ എങ്കില്‍ ജാതീയത എന്ന ഇരുട്ടില്‍ നിന്നും ശങ്കര അദ്വൈതത്തെ മോചിപിച്ച , ശങ്കരാചാര്യരെ തന്നെ മോചിപിച്ച ശ്രീ നാരായണ ഗുരുദേവന്‍ ശങ്കരാചാര്യരുടെയും ഗുരു സ്ഥാനീയന്‍ ആണ്.

എന്നാല്‍ ഇന്നാകട്ടെ ശ്രീ നാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസി ആയി ചിത്രീകരിച്ചു, ശങ്കര അദ്വൈതം തന്നെ ഗുരുദേവന്റെ മേലും കെട്ടി വെച്ച് ഗുരു ദര്‍ശനത്തെ തമസ്കരിക്കാന്‍ വര്‍ണ്ണാശ്രമ ധര്‍മ വിശ്വാസികളായ ഒരു കൂട്ടം ബുദ്ധിജീവികള്‍ ആഞ്ഞു പരിശ്രമിക്കുകയാണ് ...

ഇതൊന്നും അറിയാതെ, മനസിലാക്കാന്‍ ശ്രമിക്കാതെ ശ്രുതിയിലും സ്മൃതിയിലും അതിന്റെ ഉപോല്‍പ്പന്നം ആയ വര്‍ണ്ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന ഇന്നത്തെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഗുരുദേവനെ അപമാനിക്കുകയാണ് ചെയ്യുന്നത്... ശിവഗിരി ഹൈന്ദവ മഠം എന്നും, ഭാരതത്തില്‍ രാമ രാജ്യം വരണം എന്നും പറഞ്ഞു നടക്കുന്ന സന്യാസിമാരും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഹൈന്ദവ ധര്‍മ സംരക്ഷക വേഷം സ്വയം കെട്ടി ആടുന്ന എസ്.എന്‍.ഡി.പി നേതാക്കളും ഗുരു നിന്ദ മാത്രമല്ല മഹത്തായ ഭാരതീയ ദര്‍ശനത്തെ വീണ്ടും കുഴിച്ചു മൂടാനുള്ള നിന്ദ്യമായ പ്രവര്‍ത്തിയില്‍ ആണ് ഏര്‍പെട്ടിരിക്കുന്നത്...

By: Dr.Kamaljith Abhinav
http://gurudharma.blogspot.in/2015/03/blog-post_30.html

0 comments:

Post a Comment