Thursday 17 October 2019

നാരായണ ഗുരുസ്വാമികൾ വന്നിറങ്ങിയ സ്ഥലം ( ഏകദേശം 105 വർഷങ്ങൾക്കുമുൻപ്)

എറപ്പുഴ കടവും , എറപ്പുഴ പാലവും (എം സി റോഡിൽ കല്ലിശ്ശേരി -ചെങ്ങന്നൂർ റോഡിൽ ) , നാരായണ ഗുരുസ്വാമികൾ വന്നിറങ്ങിയ സ്ഥലം ( ഏകദേശം 105 വർഷങ്ങൾക്കുമുൻപ്)

നാരായണ ഗുരുസ്വാമിയുടെ ഗൃഹസ്ഥ ശിക്ഷ്യനായിരുന്ന അരീക്കര എ .കെ പുരുഷോത്തമൻ ( 1816 -1916 ) അവർകളുടെ അഭ്യർത്ഥനപ്രകാരം നാരായണ ഗുരുസ്വാമികൾ ആദ്യമായി അരീക്കരയിൽ ( ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ പഞ്ചായത്തിൽ )പോകുന്നതിനായി 1090 കന്നി 29 ന് (1914 ഒക്‌ടോബർ 15 ന് ) രാവിലെ കോട്ടയം മാന്നാനത്തുനിന്നും വള്ളത്തിൽ യാത്രതിരിച്ചു തൃപ്പാദങ്ങളും അനുചരസംഘവും രാവിലെ പത്തുമണിക്ക് ചെങ്ങന്നൂർ ഇറപ്പുഴകടവിൽ എത്തിച്ചേർന്നു,

സ്വാമിയേ സ്വീകരിച്ചു ആനയിക്കുന്നതിനായി കൊടി,കുട,വിതാനം മുതലായ സജ്ജീകരണങ്ങളോടുകൂടി ഇറപ്പുഴകടവിൽ കാത്തുനിന്നിരുന്ന ഭക്തജനങ്ങൾ ഭക്ത്യാദരവ്‌പൂർവ്വം എതിരേറ്റു ഘോഷയാത്രയായി അരീക്കരയിലെ ചരുവിൽപീടികയിലേക്കു കൊണ്ടുപോകുകയുണ്ടായി.ഗുരുസ്വാമി അന്ന് അവിടെ വിശ്രമിച്ചു.

അപൂർവ്വമായ ആ രംഗങ്ങൾക്ക് ദൃക്‌സാക്ഷിയായിരുന്ന പന്തളം രാഘവപ്പണിക്കർ എഴുതിയിരിക്കുന്നത് നോക്കുക - "....ഞാൻ അന്ന് ചെങ്ങന്നൂർ ഹൈ സ്കൂളിൽ പഠിക്കുകയായിരുന്നു.സ്വാമിതൃപ്പാദങ്ങൾ എറപ്പുഴ കടവിൽ എത്തിയപ്പോൾ ആദിവ്യനെ ഒരുന്നൊക്ക് കാണുവാനുള്ള അതുൽഖണ്ഠയോടുകൂടി ഞാനും അവിടെയെത്തി.കാരയ്ക്കാട് എന്ന സ്ഥലത്തേക്ക് ഗുരുസ്വാമിയെ കൊണ്ടുപോകുവാൻ കമനീയമായ ഒരു വില്ലുവണ്ടി സ്വീകരണ സംഘക്കാർ നേരത്തെ അവിടെ സജ്ജമാക്കിയിരുന്നു. തൃപ്പാദങ്ങൾ വണ്ടിയിൽ കയറിയെങ്കിലും ഒന്നുരണ്ടു ഫർലോങ് ദൂരം ചെല്ലുന്നതിനുമുന്പായി ആ അഭിനവബുദ്ധൻ ഇപ്രകാരം പറഞ്ഞു: നാം നടന്നുകൊള്ളാം. പാവപ്പെട്ട ഈ കാളകൾ മധ്യാഹ്ന വെയിലത്ത് കഷ്ടപ്പെടുന്നത് നമുക്ക് സഹിക്കുവാൻ പ്രയാസം." ഉടൻതന്നെ സ്വാമികൾ താഴെയിറങ്ങി വണ്ടിക്കാരനെ തിരിച്ചയച്ചു. അപ്പോൾ സ്വീകരണ സംഘത്തിലൊരാൾ " പുതിയ ഒരുജോഡി ചെരുപ്പ് കൊണ്ടുവരട്ടെയോ ?"എന്ന് വിനയപൂർവ്വം ചോദിച്ചു."വിരോധമില്ല" എന്ന് തൃപ്പാദങ്ങൾ മറുപടി പറഞ്ഞു. ചെരുപ്പ് ധരിച്ചു , കാൽനടയായി സ്വാമികൾ അനുചരരുമായി സാവധാനം യാത്ര തുടർന്നു.

കടപ്പാട് : ഗുരുദേവൻ മാസിക , 2002 ഫെബ്രുവരി ലക്കം
ലേഖകൻ :ശ്രീ ടി.ഡി സദാശിവൻ

Image may contain: outdoor

0 comments:

Post a Comment