Tuesday 25 December 2018

[ ചതിയറിയാതെ പോയ " ചേകവകുലം". ]

കേരളത്തിന്റെ സാമൂഹ്യ ചരിത്രം നിഷ്പ്രയാസം കീഴ്‌മേല്‍ മറിക്കാനുള്ള ചരിത്ര സത്യങ്ങളുടെ കലവറയാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരെക്കുറിച്ചുള്ള വടക്കന്‍ പാട്ടിലൂടെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളും - കളരി ദൈവങ്ങളും - കളരിയോടനുബന്ധിച്ചുള്ള ചികിത്സകളും - ധാര്‍മ്മിക ബോധവും - കളരികളുടെ നാഥന്മാരായിരുന്ന " ചേകവന്മാര്‍ "
[ ചോവന്മാര്‍ - ചോൻ - ചോഗൻ - ചേകോൻ - ചേവകൻ - ചോഗവൻ, എന്നിങ്ങനെ ചേകവപദം കാലാന്തരത്തിൽ പ്രാദേശികമായി വക്രീകരിക്കുകയും ലോപിക്കുകയും ചെയ്തു ] എന്ന യോദ്ധാക്കളും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സമൂഹത്തില്‍ എങ്ങിനെയായിരുന്നു നിലനിന്നിരുന്നത് എന്നതിന്റെ വ്യക്തമായ ചരിത്ര ശേഷിപ്പാണ് വടക്കന്‍ പാട്ടിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ , വടക്കന്‍ പാട്ടുകളിലെ ചേകവ പ്രാമുഖ്യം കണ്ട് അത് ആ ജാതി സമൂഹത്തിന്റെ പൊങ്ങച്ച കഥയാണെന്ന മുന്‍ വിധിയിലേക്കെത്തി സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മലയാളികള്‍ പൊതുവെ പിന്തുടരുക എന്നു തോന്നുന്നു. അത്തരം മുന്‍ വിധിയെ തകര്‍ക്കാനായി ഒരു സത്യം പറയട്ടെ : വടക്കന്‍ പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നതും, അതു പാണന്മാരെക്കൊണ്ട് പ്രചരിപ്പിച്ചിരുന്നതും കേരളത്തിലെ ബ്രാഹ്മണ താല്‍പ്പര്യപ്രകാരം സ്ഥാപിതമായ ഭരണ വ്യവസ്ഥിതിയുടെ സവര്‍ണ്ണ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. [ വാഴുന്നവരുടെ വീട്ടില്‍ നിന്നുള്ള നായന്മാരും, വാഴുന്നോരും ചേകവരുടെ വീടന്വേഷിച്ചുള്ള യാത്രയില്‍ ഇടത്താവളമായി ഒരു വാര്യത്ത് തങ്ങുന്നുണ്ട്. വാര്യര്‍ കഥാപാത്രമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും, ആ വീട്ടിലെ വാര്യര്‍ക്ക് വടക്കന്‍ പാട്ടിന്റെ കര്‍തൃത്വത്തില്‍ പങ്കുണ്ടാകാം. ] സവര്‍ണ്ണ [ ജാതീയ ]സമൂഹത്തിന് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തടസ്സമായിരുന്ന കേരളത്തിലെ രണശൂരരായിരുന്ന " ചേകവന്മാരെ " അങ്കക്കോഴികളെപ്പോലെ പരസ്പ്പരം വെട്ടി ചാകാനുള്ള സാമൂഹ്യ സാഹചര്യം സംജാതമാക്കുക എന്ന ധര്‍മ്മമായിരുന്നു വടക്കന്‍ പാട്ടിന്റെ പ്രചാരത്തിലൂടെ ബ്രാഹ്മണ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ ഭരണവ്യവസ്ഥ ലക്ഷ്യംവച്ചിരുന്നത്.
ചേകവര്‍ക്കിടയില്‍ കുടുബ വൈരാഗ്യവും, പകയും ആവോളം ആളിക്കത്തിച്ച് നിരവധി കൊലപാതക പരമ്പരകള്‍ സംഘടിപ്പിച്ചതിന്റെ കഥകള്‍ വടക്കന്‍ പാട്ടുകളില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നുണ്ട്. ധര്‍മ്മിഷ്ടരും - ധീരരും - വിദ്യാഭ്യാസമുള്ളവരും - കര്‍ഷകരും - സംമ്പന്നരുമായ ചേകവ കുടുംബങ്ങളെ ഇങ്ങനെ കൊന്നൊടുക്കുക എന്ന ലക്ഷ്യം " ബ്രാമണർ " പൂർത്തീകരിച്ചു . സ്വന്തം നിലയില്‍ ആയുധമണിഞ്ഞുള്ള പ്രതിരോധ വ്യവസ്ഥയില്ലാതെ കേരളത്തിലെ ബ്രാഹ്മണ്യം ഏറെക്കാലം വളര്‍ച്ച മുരടിച്ചു നിന്നിട്ടുണ്ട്. ആ ദൌര്‍ബല്യം പരിഹരിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ധനുര്‍ വിദ്യ
[ അമ്പും വില്ലും ] അഭ്യസിപ്പിക്കുന്ന ശാലകള്‍ ഊള്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഈ പരാജയത്തില്‍ നിന്നും " ബ്രാഹ്മണ്യം " പുറത്തുകടന്നത് അക്കാലത്ത് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും, ആരാധനാലയങ്ങളുടേയും, സഞ്ചാരികളുടേയും രക്ഷാധികാരി സ്ഥാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായിരുന്ന " ചേകവന്മാരെ " നിസാര തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി കിഴിക്കണക്കിനു സ്വര്‍ണ്ണ നാണയങ്ങള്‍ അങ്കപ്പണമായി നല്‍കി, പല്ലക്കില്‍ ചുമന്നു കൊണ്ടുപോയി, മറ്റൊരു പ്രബല ചേകവനുമായുള്ള അങ്കത്തിലൂടെയോ ആസൂത്രിതമായ ചതിയിലൂടെയോ കൊല്ലിക്കുന്ന സമ്പ്രദായത്തിലൂടെയാണ്. ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്.
സവര്‍ണ്ണ ചരിത്രകാരന്മാരുടേയും, സാഹിത്യ ഗവേഷകരുടേയും ജന്മസിദ്ധമായ സവര്‍ണ്ണ രഷ്ട്രീയ ബോധം നിമിത്തം വടക്കന്‍ പാട്ടുകള്‍ കേവലം തച്ചോളി “പൈങ്കിളി” പാട്ടുകളായി സംരക്ഷിക്കപ്പെടുകയും, വടക്കന്‍ പാട്ടിലെ ധീരോദാത്തമായ ചരിത്ര രേഖയായ പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയ്യും ചെയ്യുന്ന പ്രവണത ഇന്നും തുടരുന്നു. 

[ ചേകവ രക്ത ചരിത്ര ]

Source https://www.facebook.com/821501354588886/photos/a.821503914588630/2163921343680207/?type=3&theater

0 comments:

Post a Comment