Saturday 14 February 2015

കല്പന ധിക്കരിച്ച മദ്യപാനിക്കുണ്ടായ അനുഭവം

(ടി.സി. കേശവന്‍ വൈദ്യര്‍ എഴുതിയത്)

1080 ല്‍ സ്വാമിതൃപ്പാദങ്ങള്‍ വൈക്കം താലൂക്കില്‍ വടയാറ്റുദേശത്ത്, കുന്നേല്‍ ശേഖരപ്പണിക്കന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അവിടെ ഒരു ഈഴവന്‍ ധാരാളം കള്ളുകുടിച്ചുകൊണ്ട് ചെന്നു. സ്വാമി അവനോട് ' നീ കള്ളുകുടിക്കുമോ ' എന്ന് ചോദിച്ചു. കുടിക്കും എന്ന് അവന്‍ മറുപടി പറഞ്ഞു. ' എന്നാല്‍ മേലാല്‍ കുടിക്കരുത് ' എന്ന് സ്വാമി പറയുകയും അവന് അല്പം മുന്തിരങ്ങ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് അവന് മദ്യത്തിലുള്ള ആഗ്രഹം ശമിച്ചില്ലെന്നു മാത്രമല്ല കല്പന ധിക്കരിക്കണം എന്നുവിചാരിച്ച് അവന്‍ അന്ന് നല്ലപോലെ മദ്യപിക്കാന്‍ തീര്‍ച്ചയാക്കി ഒരു കോഴിയെ കൊല്ലിച്ചു. ഭാര്യയെക്കൊണ്ട് പാകം ചെയ്യിക്കുന്നതിനിടയില്‍ ചാരായം വാങ്ങിക്കൊണ്ടുവരാന്‍ തീര്‍ച്ചയാക്കി. അകത്തുകടന്ന് ഒരു കുപ്പിയെടുക്കാന്‍ ഭാവിച്ചപ്പോള്‍ ഒരാള്‍ ശൂലം ഓങ്ങിക്കൊണ്ട് അവനെ കുത്താന്‍ ഭാവിക്കുന്നതായി തോന്നി. അവന്‍ നിലവിളിച്ച് ഓടി. സമീപവാസികള്‍ നിലവിളികേട്ട് ഓടിയെത്തി അവനെ പിടിച്ച് സ്വാമിയുടെ മുമ്പാകെ കൊണ്ടുചെന്നു. സ്വാമി കുറേ ഭസ്മം ഇട്ട് അവനെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. അവന്‍ അന്നുമുതല്‍ കുടിച്ചില്ല എന്നുമാത്രമല്ല ധാരാളം സമ്പാദിച്ചു യോഗ്യനായി. പിന്നെ ദേശസഭയില്‍ നേതാവായിത്തീര്‍ന്നു.

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)

0 comments:

Post a Comment