SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday 24 January 2014

ആമചാടി തേവന്‍ എന്ന വിനയധിക്കാരി - മണര്‍കാട്‌ ശശികുമാര്‍.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട ക്ഷേത്രങ്ങളുടെ നാട്‌ എന്നറിയപ്പെടുന്ന വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ്‌ ആമചാടി തേവന്റെ ജന്മസ്ഥലം. 1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനന തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും വേമ്പനാട്ടു കായലിലൂടെ ബോട്ടില്‍ 15 മിനിട്ടു യാത്ര ചെയ്‌താല്‍ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പൂത്തോട്ട യിലെത്താം. മറ്റൊരു പ്രത്യേകതയും പൂത്തോട്ടക്കുണ്ട്‌. അത്‌ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ സംഗമസ്ഥാനം എന്നുള്ളതാണ്‌. പെരുമ്പളത്തുകാര്‍ വൈക്കത്തേക്കും എറണാകുളത്തേക്കും യാത്രചെയ്യുന്ന പ്രധാന മാര്‍ഗ്ഗവും ഇതു തന്നെയാണ്‌. തേവന്റെ കാലത്ത്‌ സര്‍വീസ്‌ ബോട്ടുകള്‍ ഉണ്ടായിരുന്നില്ല. വള്ളമായിരുന്നു ഏക ആശ്രയം.

കണ്ണനും കാളിയും ആയിരുന്നു തേവന്റെ അച്ഛനും അമ്മയും. തേവന്റെ നാലാം വയസില്‍ തന്നെ ആ സാധുക്കള്‍ മരിച്ചു. പെരുമ്പളത്തെ പ്രശസ്‌ത നായര്‍ തറവാടായിരുന്ന കണ്ണേത്തു വീട്ടിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌ ഇവരായിരുന്നു. ഈ തറവാട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ, അനാഥനായ തേവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോന്നു. തീണ്ടല്‍, തൊടീല്‍ എന്നീ നീചമായ ആചാരങ്ങളുടെ അല്ലെങ്കില്‍ വര്‍ണവെറിയുടെ ചാട്ടുളിപ്പോറലേറ്റു പുറംബണ്ടില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു പുലയക്കിടാത്തനെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്താന്‍ തീരുമാനിച്ച അച്ചുക്കുട്ടിയമ്മക്ക്‌ ഈ ലേഖകന്റെ ഒരുകോടി നമസ്‌കാരം. വൈകുണ്‌ഠസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ്‌ കറുപ്പന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ഒരു ജീവിതം തന്നെ കലഹിച്ച്‌ തകര്‍ത്തെറിഞ്ഞ വരേണ്യരുടെ മതാധിപത്യത്തിന്റെ തീണ്ടല്‍ കുടുമ്മികള്‍ വീണ്ടും വളര്‍ത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ തലമുറയുടെ സമുദായ ഗുരുക്കന്മാര്‍ ഗുണപാഠമാക്കേണ്ടതാണ്‌ അച്ചുക്കുട്ടിയമ്മ എന്ന തറവാട്ടമ്മയുടെ ജീവിത ദര്‍ശനം.

അച്ചുക്കുട്ടിയമ്മ മക്കള്‍ക്കൊപ്പം തേവനേയും എഴുത്തും വായനയും പഠിപ്പിച്ചു. കാലം കടന്നു പോയി. ജാതിചിന്തയുടെ ദുര്‍ഗന്ധപൂരിതമായ സമൂഹത്തിലേക്ക്‌ തേവന്‍ ഇറങ്ങി നടന്നു. ഈ കാലത്താണ്‌ വായനയില്‍ കമ്പമുണ്ടായിരുന്ന തേവന്‍ പല പുസ്‌തകങ്ങളിലേക്കും കണ്ണെറിഞ്ഞത്‌. അത്‌, നെറികേടു കള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള അറിവും ഊര്‍ജ്ജവുമായി തേവനില്‍ നിറഞ്ഞു. ഭാവിയില്‍ കണ്ണേത്തമ്മക്ക്‌ ഒരു കളങ്കമാകാതിരിക്കാന്‍ അവിടെ നിന്നും പോയേ തീരൂ എന്ന ഒരു ചിന്ത തേവനെ അലട്ടാന്‍ തുടങ്ങി. ഇത്രയും കാലം സ്വന്തം മകനെ പോലെ അന്നം തന്ന്‌ സ്‌നേഹിച്ച ധന്യയായ ആ അമ്മയോട്‌ കാര്യങ്ങള്‍ ബോധിപ്പിച്ച്‌ പടിയിറങ്ങുമ്പോള്‍ യുവാവായ തേവന്റെ ഉള്ളു പുകയുന്നുണ്ടായിരുന്നു. ഇമകളിറുക്കിപ്പിടിച്ച്‌ തളര്‍ന്നു നിന്ന അച്ചുക്കുട്ടിയമ്മയോടു യാത്ര ചോദിക്കാന്‍ കെല്‍പ്പില്ലാതെ തേവന്‍ പുതിയൊരിടം തേടി നടന്നു. 

അങ്ങനെയാണ്‌ തേവന്‍ തൊട്ടടുത്തുള്ള ആമചാടി തുരുത്തില്‍ എത്തുന്നത്‌. അവിടെ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി. ഈ കാലത്താണ്‌ തേവന്റെ വിവാഹം നടന്നത്‌. ഭാര്യയുടെ പേര്‌ കാളി എന്നായിരുന്നു. ഒരാണും മൂന്നു പെണ്ണും അവര്‍ക്കു പിറന്നു. ആ ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. കാളി മരിച്ചു. തേവന്‍ രണ്ടാമത്‌ പൊന്നാച്ചിയെ വിവാഹം കഴിച്ചു. അതില്‍ എട്ട്‌ മക്കള്‍ പിറന്നു.

പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ടതാണ്‌ ആമചാടി തുരുത്ത്‌. ഊരും പേരുമില്ലാത്ത ശവങ്ങള്‍ മറവുചെയ്യപ്പെടുന്നത്‌ ഇവിടെയാ യിരുന്നു. ആമകള്‍ കായലിലേക്ക്‌ ചാടിയിറങ്ങുന്നതും കരയിലേക്ക്‌ ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവു കാഴ്‌ചയായിരുന്നു. ആമചാടി തുരുത്ത്‌ എന്ന്‌ പേരു ലഭിച്ചത്‌ ഈ കൗതുക കാഴ്‌ചയില്‍ നിന്നുമാകാം.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു ഇവിടെ എത്തുകയുണ്ടായി. അന്ന്‌, വളരെ ദൂരെ മാറി നിന്ന തേവനെ വിളിച്ച്‌ കല്‍ക്കണ്ടവും മുന്തിരിയും നല്‍കി ഗുരു അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്‌ വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നലകൊണ്ടു.

വള്ള വസ്‌ത്രധാരിയായ തേവനോടും തേവന്റെ പ്രവര്‍ത്തനങ്ങളോടും അമര്‍ഷമുണ്ടായിരുന്ന ഒരു കൂട്ടം മേലാളന്മാര്‍ പിന്‍പടി ചവിട്ടി വരുന്നത്‌ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ദിവസം പൂത്തോട്ട കടവില്‍ നിന്നും കടത്തു വഞ്ചിയിലേക്കു കയറുമ്പോള്‍ ചില സവര്‍ണര്‍ കരുതിക്കൂട്ടി വെച്ചിരുന്ന ചെളി തേവന്റെ വസ്‌ത്രങ്ങളിലേക്ക്‌ വലിച്ചറിഞ്ഞു. അതുകൊണ്ടോന്നും തേവന്‍ ഭയന്നില്ല. അദ്ദേഹം ഒറ്റയാള്‍ പിപ്ലവകാരിയെ പോലെ നിഷേധത്തിന്റെയും തിരസ്‌കാരത്തിന്റെയും ഉള്‍ക്കരുത്തോടെ സവര്‍ണ മേധാവിത്വത്തിനെതിരേ ശ്രേഷ്‌ഠമായി കലഹിച്ചു. ലൊട്ടു ലൊടുക്കു വേലകള്‍ കൊണ്ടോന്നും തേവനെ തളക്കാനാവില്ല എന്നു മനസ്സിലാക്കിയ മേലാളര്‍ മറ്റേതെങ്കിലും വിധത്തില്‍ കുടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അങ്ങിനെ ഏതോ മേലാളക്കഴുകന്മാര്‍ തേവനെതിരേ ഒരു കള്ളക്കേസു കൊടുത്തു. പൊലീസുകാര്‍ ആമചാടി തുരുത്തില്‍ എത്തി. തലേദിവസത്തെ കാലവര്‍ഷത്തിമിര്‍പ്പില്‍ കുടിലിലേക്ക്‌ ചോര്‍ന്നൊലിച്ച വെള്ളക്കെട്ടില്‍ കുതിര്‍ന്നുപോയ പുസ്‌തകശേഖരം ഒരു കീറത്തഴപ്പായില്‍ വെയിലത്തിട്ടുണ ക്കുകയായിരുന്നു തേവനപ്പോള്‍. ഈറന്‍ വിട്ടുമാറാത്ത, മെഴുകിയ ചാണകം അടര്‍ന്നുപോയ ഇറയത്ത്‌ ഒരു പായവിരിച്ചിട്ട്‌ തേവന്‍ വിനയത്തോടെ പൊലീസുകാരനോട്‌ ഇരിക്കുവാന്‍ പറഞ്ഞു. 

വായനയില്‍ കമ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന നനഞ്ഞ പുസ്‌തകങ്ങളിലേക്ക്‌ കണ്ണോടിച്ചു. അക്കാലത്ത്‌ പലര്‍ക്കും കേട്ടറി വുപോലുമില്ലാത്ത വിലപ്പെട്ട കൃതികള്‍ ഒരു കീഴാളന്റെ വീട്ടുമുറ്റത്ത്‌ വെയിലേറ്റു കിടക്കുന്ന ആ കാഴ്‌ച പൊലീസ്‌ ഇന്‍സ്‌പെക്ടറെ വിസ്‌മയിപ്പിച്ചു എന്നതാണ്‌ സത്യം.

"താങ്കളുടെ പേരില്‍ ഒരു കേസുണ്ട്‌. വിളിച്ചുകൊണ്ടു പോകാനാണ്‌ ഞങ്ങള്‍ വ്‌ന്നത്‌. ഈ പരാതിയില്‍ പറയുന്ന കുറ്റം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല എന്നെനിക്ക്‌ പൂര്‍ണബോധ്യ മുണ്ട്‌. ഞങ്ങള്‍ പോകുന്നു. തേവന്‍, ഞാനൊന്ന്‌ അന്വേഷി ക്കട്ടെ". ഇന്‍സ്‌പെക്ടര്‍ പറഞ്ഞു നിര്‍ത്തി. തേവന്‍ നിശബ്ദനായി നിന്നതേയുള്ളൂ.

മടങ്ങിയ പൊലീസുകാര്‍ക്കൊപ്പം തേവനും വള്ളക്കടവുവരെ അവരെ അനുഗമിച്ചു. വഞ്ചി തീരം വിട്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിനു നേരേ നോക്കി ചിരിച്ചു. തേവന്‌ ആശ്വാസമായി. മേലാളരുടെ കയ്യാങ്കളിയുടെ കാപട്യങ്ങള്‍ കായലിലേക്ക്‌ വലിച്ചറിഞ്ഞ്‌ കീഴാളക്കരു ത്തോടെ തേവന്‍ ജന്മത്തിന്റെ പടവുകളിലൂടെ മുന്നോട്ടു നടന്നു.

ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന പ്രതിഭകളുടെ അശ്രാന്ത പരിശ്രമങ്ങള്‍ മൂലം മേലാളരുടെ അഹങ്കാരത്തിന്‌ ഉശിരു നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാലം. മഹാത്മാ ഗാന്ധിയുടെ അയിത്തോച്ചാടന സമരപ്രഖ്യാപനങ്ങളുടെ അലയടികള്‍ തിരുവിതാംകൂറിലേക്കും പടര്‍ന്നുതുടങ്ങി. വൈക്കം സത്യാഗ്രഹത്തിനുള്ള ഒരുക്കു കൂട്ടല്‍ ആരംഭിക്കുന്നതേയുള്ളൂ. അങ്ങനെ പൂത്തോട്ടയിലെത്തിയ ടി കെ മാധവന്‍ ആമചാടി തേവനെ പരിചയപ്പെട്ടു. തേവനെന്ന കറുപ്പിന്റെ കരുത്തിനെ ടി കെ മാധവന്‍ നെഞ്ചോടു ചേര്‍ത്തു. അത്‌ മറ്റൊരു സമര സന്നാഹത്തിന്റെ തമരിന്‌ തീകൊളുത്തി.

ഒരു ദിവസം പൂത്തോട്ട ശിവക്ഷേത്രത്തില്‍ ദീപാരാധനക്ക്‌ കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച്‌ ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക്‌ നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട്‌ അവിടെയുണ്ടാ യിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ തൊഴുതുമടങ്ങിയ ഇവരെ എതിര്‍ക്കാന്‍ അവിടെയു ണ്ടായിരുന്നവര്‍ക്ക്‌ കരുത്തുണ്ടാ യിരുന്നില്ല. ഒരു പക്ഷെ, അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം സത്യാഗ്രഹത്തിന്റെ "ട്രയല്‍ റണ്‍" ആയിരിക്കാമിത്‌. എങ്കിലും സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. നീചാചാരങ്ങളുടെ നടവരമ്പില്‍ യാത്ര മുറിക്കപ്പെട്ടെത്തിയ സവര്‍ണാധിപത്യ ത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ്‌ അവര്‍ ജയില്‍ വിമോചിതരായത്‌. അങ്ങനെ വൈക്കം സമരഭടന്മാര്‍ക്കൊപ്പം തേവന്‍ ചേര്‍ന്നു.

1924 മാര്‍ച്ച്‌ 30 ന്‌ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍ തന്നെ തേവന്‍ സജീവമായി പങ്കെടുത്തു. കെ പി കേശവമേനോന്‌ തേവനോട്‌ ഒരു പ്രത്യേക താല്‍പ്പര്യമു ണ്ടായിരുന്നു. അതുകൊണ്ടാ യിരിക്കാം അദ്ദേഹം മഹാത്മജിക്ക്‌ തേവനെ പരിചയ പ്പെടുത്തി ക്കൊടുത്തത്‌. മദ്യപിക്കരുതെന്നും ഹരിജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും വൃത്തിയുള്ള വസ്‌ത്രം ധരിക്കാന്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ഓലകൊണ്ടുള്ള ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും ഗാന്ധിജി തേവനെ അടുത്തു വിളിച്ച്‌ ഉപദേശിച്ചു എന്നുള്ളത്‌ ഒരു കൊച്ചു കാര്യമല്ല. അതൊക്കെ ചരിത്രകാരന്മാര്‍ മറന്നത്‌ തേവന്‍ ഒരു കീഴാളനായതിനാലാണ്‌. അല്ലെങ്കില്‍ തേവന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥകള്‍ തേന്‍വാക്കുകളായി പുതിയ കാലത്തിന്റെ നാവിലൂടെ ഒഴുകുമായിരുന്നു.

വൈക്കത്ത്‌ തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചു നടന്ന കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റ്‌ ചെയ്‌തപ്പോള്‍ മഹാത്മാഗാന്ധിക്ക്‌ ജയ്‌ വിളിച്ചുകൊണ്ട്‌ നിന്ന സമരക്കാരില്‍ ഒരാള്‍ തേവനായിരുന്നു. വൈക്കം സത്യാഗ്രഹത്തിനിടയില്‍ കാസചികിത്സക്കായി തിരുവനന്തപുര ത്തേക്ക്‌ പോയ ടി കെ മാധവന്‌ കത്ത്‌ മുഖാന്തിരം വിവരങ്ങളൊക്കെ കൈമാറിയത്‌ ആമചാടി തേവനായിരുന്നു വെന്ന്‌ കോട്ടുകോയിക്കല്‍ വേലായുധന്‌ ടി കെ മാധവന്‍ കൊല്ലത്തുനിന്നും അയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ "വൈക്കം സത്യാഗ്രഹ രേഖകള്‍" എന്ന പുസ്‌തകം. പേജ്‌ 243 )

ഒരുദിവസം സത്യാഗ്രഹ പന്തലില്‍ നിന്നും വൈകിട്ട്‌ മടങ്ങിയ ആമചാടി തേവന്റേയും രാമനിളയതിന്റേയും കണ്ണിലേക്ക്‌ ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കൊലഞ്ഞിലില്‍ മുക്കി ചിതറിച്ചൊഴിച്ചു. ചുണ്ണാമ്പിനൊപ്പം കമ്മട്ടിപ്പാലും ഉണ്ടായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌ കേസരിയുടെ ലേഖനത്തില്‍ നിന്നുമാണ്‌.

വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചത്‌. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന്‌ ആമചാടി തുരുത്തില്‍ കാണാനായത്‌, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച്‌ കായലില്‍ താഴ്‌ത്തിക്കളഞ്ഞു. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെ ശ്രമഫലമായി തേവന്‌ ഒരേക്കര്‍ സ്ഥലം പതിച്ചു കിട്ടി. അതില്‍ അവശേഷിക്കുന്ന സ്ഥലത്ത്‌ ഇപ്പോള്‍ തേവന്റെ വീടും സ്‌മൃതിമണ്ഡപവും മാത്രം ഏതാണ്ട്‌ അനാഥമായി ക്കൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക്‌ ഹൈടെക്‌ സംസ്‌കാര ത്തിന്റെ കാലനക്കം ഉണ്ടാകാതെയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാലം അങ്ങനെയാണ്‌. പക്ഷെ, ഇന്നത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി വിയര്‍ത്ത്‌ ഒരു പാവം മനുഷ്യന്റെ മനസിന്റെ സ്‌പന്ദനങ്ങള്‍ ഈ അസ്‌തിമാടത്തില്‍ നിന്നും നിങ്ങള്‍ക്കു കേള്‍ക്കാം ; മൗനപ്പെട്ടു പോയെങ്കിലും.

മഹാത്മാഗാന്ധി ദില്ലിയില്‍ നിന്നും തേവന്‌ കണ്ണിലൊഴിക്കാന്‍ ഹോമിയോ മരുന്ന്‌ അയച്ചുകൊടുത്തിരുന്നു. കാഴ്‌ചയില്‍ സാമാന്യം മാറ്റങ്ങളു ണ്ടായെങ്കിലും അതിനേക്കാളേറെ തെളിമയായി തേവനില്‍ നിലകൊണ്ടത്‌ മഹാത്മജി ഒരു സാധു മനുഷ്യനെ മറന്നില്ലല്ലോ എന്നുള്ളതാണ്‌.

സഹനത്തിന്റെ വേദന ഉള്ളിലൊതുക്കി ആരോടും പരിഭവമില്ലാതെ ജീവിതാനുഭവങ്ങളെ ഗുണിച്ചും ഹരിച്ചും മരണം വരെ ശുഭപ്രതീക്ഷ കളുമായി കാഴ്‌ചക്കപ്പുറത്തേക്ക്‌ മനസുചേര്‍ത്തുവെച്ചു കാതോര്‍ത്ത ഈ രാജ്യസ്‌നേഹിയെ സമൂഹം ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക്‌ വലിച്ചെറിഞ്ഞ തില്‍ പുതിയ ലോകത്തിന്‌ വലിയ പ്രശ്‌നമായി തോന്നില്ല. കാരണം പഴയ കാലത്തേക്കാള്‍ ഗുരുതരമായ മതചിന്ത പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.

ആമചാടി തേവനെ നിരന്തരം അന്വേഷിക്കുകയും കുശലങ്ങള്‍ ചോദിക്കുകയും ചെയ്‌ത ഒരു വലിയ മനുഷ്യനുണ്ടായിരുന്നു ; മറ്റാരുമല്ല, കെ പി കേശവമേനോന്‍. അദ്ദേഹം ഒരിക്കല്‍ തേവനോടു പറഞ്ഞു ; "നീ തേവനല്ല, ദേവനാണ്‌". 

തേവന്റെ കൂട്ടുകാരി പൊന്നാച്ചിയുടെ ചരമവാര്‍ത്തയറിഞ്ഞ്‌ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പോലും ആ വഴിക്ക്‌ ചെന്നിട്ടില്ലെന്ന്‌ തേവന്റെ മക്കള്‍ പറയുന്നു.

സവര്‍ണ നെറികേടിന്റെ തമ്പ്രാക്കന്മാരുടെ നെഞ്ചിലേക്ക്‌ തേവന്‍ വലിച്ചെറിഞ്ഞ അമര്‍ഷപ്പന്തങ്ങളിലൊന്ന്‌ പുതിയ തലമുറയുടെ നേരെയും വരുന്നുണ്ട്‌ എന്നുള്ളത്‌ മറ്റൊരു വാസ്‌തവം.

ചരിത്രം ഭ്രഷ്ട്‌ കല്‍പ്പിച്ചങ്കിലും ആമചാടി തോവനോട്‌ ജനങ്ങള്‍ക്കൊരു ആദരവുണ്ട്‌. ആമചാടി തേവനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട്‌ വൈക്കം ഷിബു രചിച്ച "വൈക്കം സത്യാഗ്രഹം" എന്ന നാടകം പൂത്തോട്ട ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എറണാകുളം ടൗണ്‍ഹാളില്‍ അരങ്ങേറിയത്‌ അതിന്‌ തെളിവാണ്‌. ഉണ്ണി പൂണിത്തുറയാണ്‌ നാടകം സംവിധാനം ചെയ്‌തത്‌.

ഒരിക്കല്‍ പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നടത്തിയ കുട്ടികളുടെ ക്യാമ്പിന്റെ പഠനയാത്ര തേവന്റെ സ്‌മൃതിമണ്ഡപത്തിലേക്കായിരുന്നു. അവിടെ, നമ്രശിരസ്‌ക രായിരുന്ന കുട്ടികളുടെ ചെവിച്ചെണ്ടയില്‍ തേവന്റെ ശബ്ദഗമകങ്ങള്‍ ഒരു കലിക്കാറ്റായി വന്നടിച്ചു;

"കറുപ്പിന്റെ കരുത്ത്‌ ഈ തുരുത്തില്‍
അവസാനിക്കുന്നില്ല മക്കളേ...."

- മണര്‍കാട്‌ ശശികുമാര്‍ (ഫോണ്‍.9048055644)
http://idaneram.blogspot.in/2014/01/blog-post_15.html?spref=fb

Thursday 16 January 2014

നിത്യചൈതന്യയതി (1923 - 99)

കേരളീയ ദാര്‍ശനികനും ശ്രീനാരായണധര്‍മപ്രചാരകനും. തത്ത്വചിന്ത, ശാസ്ത്രം, മതം, സാഹിത്യം, മനശ്ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും മൗലികമായ ഇടപെടലുകള്‍ കൊണ്ട് കേരളീയ സാംസ്കാരികരംഗത്ത് ശ്രദ്ധേയനാവുകയും ചെയ്ത വ്യക്തി.
1923 ന. 2-ന് പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്തുള്ള വാകയാറില്‍ താഴേത്തരിയില്‍ വീട്ടില്‍ ജനിച്ചു. പിതാവ് സരസകവി മുലൂരിന്റെ അനന്തരവനായ പന്തളം രാഘവപ്പണിക്കരും മാതാവ് വാമാക്ഷിയമ്മയും ആയിരുന്നു. അധ്യാപകനായിരുന്ന പിതാവും വിദ്യാസമ്പന്നയായ മാതാവും ചെറുപ്പംമുതല്‍ നല്ല ശിക്ഷണത്തിലാണ് ജയചന്ദ്രപ്പണിക്കരെ (പൂര്‍വനാമം) വളര്‍ത്തിയത്. ഭാരതീയദര്‍ശനങ്ങളുടെ ബാലപാഠം അച്ഛനില്‍നിന്ന് പഠിച്ചു. പിന്നീട് ആധ്യാത്മികതയോട് തോന്നിയ ആഭിമുഖ്യത്താല്‍ വീടുവിട്ടിറങ്ങി. തിരുവനന്തപുരത്ത് അലഞ്ഞുതിരിയവെ ഫാദര്‍ ജോണ്‍ എന്ന പുരോഹിതന്‍ ആലുവ യു.സി. കോളജിലെത്തിച്ചു. അവിടെനിന്ന് ഇന്റര്‍ മീഡിയറ്റും ഓണേഴ്സും ജയിച്ചു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ എം.എ. നേടി. തുടര്‍ന്ന് ജ്ഞാനമാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ദേശസഞ്ചാരത്തിന് പുറപ്പെടുകയുണ്ടായി. അതിനിടയില്‍ വാര്‍ധയിലെത്തിപ്പെടുകയും മഹാത്മാഗാന്ധിയെ പരിചയപ്പെടുന്നതിനിടയാവുകയും ചെയ്തു. ഗാന്ധിജിയുമായുണ്ടായ കണ്ടുമുട്ടലും സംഭാഷണവും ജയചന്ദ്രന്റെ ജീവിതം സേവനസന്നദ്ധമായ രീതിയില്‍ തിരിച്ചുവിടുന്നതിന് പ്രേരകമായി. പിന്നീട് തിരുവണ്ണാമലയിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലെത്തി സന്ന്യാസം സ്വീകരിച്ച് സ്വാമി നിത്യചൈതന്യയതിയായ ഇദ്ദേഹം തുടര്‍ന്ന് നടരാജഗുരുവിന്റെ ശിഷ്യനായി. പിന്നീട് ബോംബെ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം തുടങ്ങി (1957-59). വികലാംഗരായ ജനങ്ങളുടെ മാനസിക ഘടനയെയും പ്രശ്നങ്ങളെയും സമഗ്രമായി വിലയിരുത്തുന്ന മനഃശാസ്ത്രവിഷയമാണ് പിഎച്ച്.ഡിക്കു തിരഞ്ഞെടുത്തത്.
Image:Nithya chithanya yathi.png

ഇക്കാലത്തിനുശേഷം ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക ചിന്തകളിലാകൃഷ്ടനായ യതി, ശ്രീനാരായണഗുരുകുലവുമായി ബന്ധപ്പെട്ട് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തീവ്രയത്നത്തിലേര്‍പ്പെട്ടു. വര്‍ക്കല ശിവഗിരിയിലെ ഏകലോകവിദ്യാലയത്തിന്റെ മാനേജര്‍ പദവി ഇദ്ദേഹം വഹിച്ചിരുന്നു. ഗുരുകുലം മാസിക ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഒട്ടേറെക്കാലം (1969 മുതല്‍) ഇറങ്ങിയിരുന്നു.
1952-ല്‍ കൊല്ലം എസ്.എന്‍. കോളജില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ മേധാവിയായും 1953 മുതല്‍ 55 വരെ ചെന്നൈ വിവേകാനന്ദാ കോളജിലെ ഫിലോസഫി പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963-ല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ സയന്‍സിന്റെ ഡയറക്ടറായി നിയമിതനായതോടെ യതിയുടെ പ്രവര്‍ത്തനമേഖല ഉത്തരേന്ത്യയിലേക്കു കൂടി വ്യാപിച്ചു. ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ യോഗ ഗവേഷണത്തിന്റെ വകുപ്പുതലവനായും സേവനം നല്കി. ഡല്‍ഹിയിലായിരുന്ന കാലയളവില്‍ അധ്യാത്മ സരോജം എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപത്യവും വഹിച്ചിരുന്നു.

Image:nithya n (3).png
പല പാശ്ചാത്യ സര്‍വകലാശാലകളുടെയും ഓണററി വിസിറ്റിങ് പ്രൊഫസര്‍ എന്ന നിലയ്ക്കും ഇദ്ദേഹം ഒട്ടേറെക്കാലം ജോലി ചെയ്തിരുന്നു. പാശ്ചാത്യരായ ദാര്‍ശനിക പണ്ഡിതര്‍ക്ക് നിത്യചൈതന്യയതിയുടെ ശ്രീനാരായണതത്ത്വദര്‍ശനവിവരണങ്ങള്‍ ഒട്ടേറെ കൌതുകവും ആഹ്ളാദവും പകര്‍ന്നു നല്കിയിരുന്നു. യതിക്ക് പാശ്ചാത്യരായ അനേകം ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ജനജീവിതത്തിലെ മാനസിക പിരിമുറുക്കവും അസ്വസ്ഥതകളും ഒരളവുവരെ ഇല്ലാതാക്കുവാനും ആധ്യാത്മിക ചിന്തയുടെ നിലാവെളിച്ചം പകര്‍ന്നു ജനങ്ങളെ ഉദ്ബുദ്ധരാക്കി മാറ്റുവാനും യതിക്ക് അസാധാരണമായൊരു സിദ്ധിവിശേഷമുണ്ടായിരുന്നു. ലോകതത്ത്വശാസ്ത്രങ്ങളെക്കുറിച്ച് ഒട്ടേറെ അറിവ് നേടിയ യതി ഫ്രോയിഡ്, യൂങ് എന്നിവരുടെ മനഃശാസ്ത്രചിന്തകള്‍ക്ക് ആധുനിക പ്രത്യയശാസ്ത്രങ്ങളുടെ ദൃഷ്ടിയില്‍ വ്യാഖ്യാനം നല്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ക്ളാസ്സിക്കുകള്‍, ഇന്ത്യന്‍ തത്ത്വശാസ്ത്രം, ഭഗവദ്ഗീത, യോഗശാസ്ത്രം എന്നീ വിഷയങ്ങളില്‍ അനവധി പ്രഭാഷണപരമ്പരകള്‍ തന്നെ യതി നടത്തിയിട്ടുണ്ട്.

Image:nithya n (1).png
തത്ത്വശാസ്ത്രം, യോഗ, സാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ വിവിധവിഷയങ്ങളെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലുമായി 150-ഓളം കൃതികള്‍ (മലയാളത്തില്‍ 109, ഇംഗ്ളീഷില്‍ 36) ഇദ്ദേഹം രചിച്ചിട്ടുണ്ട്. പ്രധാനകൃതികള്‍ - ഗുരുവരുള്‍, മൗനമന്ദഹാസം, നളിനി എന്ന കാവ്യശില്പം, വിനായകാഷ്ടകം, ആത്മോപദേശശതകം (അര്‍ഥവും വിവരണവും), വേദാന്ത പരിചയം, കുടുംബശാന്തി ഒരു മനഃശാസ്ത്രസാധന, ഗുരുവും ശിഷ്യനും, നടരാജഗുരുവും ഞാനും, രോഗം ബാധിച്ച വൈദ്യരംഗം, ജനനീ നവരത്നമഞ്ജരി, മൂല്യങ്ങളുടെ കുഴമറിച്ചില്‍, ദൈവം സത്യമോ മിഥ്യയോ, സത്യത്തിന്റെ മുഖങ്ങള്‍, തത്ത്വമസി: തത്ത്വവും ആത്മാവും, വിമോചന സാമൂഹ്യശാസ്ത്രം, മനുഷ്യപുത്രനായ യേശു, ഊര്‍ജതാണ്ഡവം, നിജാരുനവിലാസം, മനഃശാസ്ത്രം ജീവിതത്തില്‍, കലയുടെ മനഃശാസ്ത്രം, നന്മയിലേക്കൊരു വഴി, ഗീതാഞ്ജലി (വിവര്‍ത്തനം), ലാവണ്യാനുഭവവും സൌന്ദര്യാനുഭൂതിയും, ദാര്‍ശനികവീക്ഷണത്തില്‍ ആരോഗ്യശാസ്ത്രം, കലാസാഹിത്യസപര്യ സമ്യഗ്ദര്‍ശനം, പരിവര്‍ത്തോനോന്മുഖ വിദ്യാഭ്യാസം, ലവ് അജീവനകലയുടെ ലാവണ്യം, മെഡിറ്റേഷന്‍ ഓണ്‍ ദി സെല്‍ഫ്, ലവ് ആന്‍ഡ് ദി ഡിവോഷന്‍, ഇന്‍ദി സ്റ്റ്രീം ഒഫ് കോണ്‍ഷ്യന്‍സ് ആന്‍ഡ് റിലീജിയന്‍, തൗസന്റ് ഗെയിംസ്, പ്രാണായാമ, ദി ഹൗണ്ടിങ് എക്കോസ് ഒഫ് സ്പ്രിങ്, സൈക്കോളജി ഒഫ് ദര്‍ശനമാല, ദി സൗന്ദര്യലഹരി ലൗ ആന്‍ഡ് ബ്ളെസിങ്സ്, യതി ചരിതം എന്നിവയാണ്.
നളിനി എന്ന കാവ്യശില്പത്തിന് 1977-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം പോര്‍ട്ട്ലാന്‍ഡില്‍ നടത്തിയ ഗീതാപ്രഭാഷണം (1970-ല്‍) അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലെയും എഫ്.എം. സ്റ്റേഷനുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ പോപ്പ് പോള്‍ ആറാമന്റെ അതിഥിയായി ഒരു മഹാസദസ്സിനെ അഭിസംബോധന ചെയ്തിട്ടുണ്ട് (1973-ല്‍). കാലിഫോര്‍ണിയ, അമേരിക്കയിലെ പോര്‍ട്ട് ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സെമിനാറുകളുടെ സംവിധായകനായിപ്പോയിട്ടുണ്ട്. 1981-ല്‍ മോസ്കോയില്‍ വച്ചുനടന്ന ഗിഫ്റ്റ് ഒഫ് ലൈഫ് കോണ്‍ഫറന്‍സിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 1982-ല്‍ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഒരു സെമസ്റ്ററിന്റെ പൂര്‍ണ ചുമതല ഇദ്ദേഹത്തിനായിരുന്നു.
തന്റെ ജീവിതകാലത്ത് കേരളീയ സാംസ്കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്ന മതേതരമുഖമുള്ള ഈ യതിവര്യന്‍ 1999 മേയ് 15-ന് അന്തരിച്ചു.


ചിത്തശുദ്ധി

വൈരാഗ്യമെന്ന്‌ പറയുന്നത്‌ സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയുള്ള, അര്‍ത്ഥകാമങ്ങളുടെ അഭാവത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍, ചുടുകാട്ടില്‍ കാത്തിരിക്കുന്ന കഴുകന്റെ ഏകാഗ്രമായ മനോവൃത്തി പോലുള്ളതോ, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തില്‍ പോയി, വണിക്‌ വീഥിയില്‍ കാണപ്പെടുന്ന യാചനാവൃത്തി പോലുള്ളതോ, ധനപതികളെ പ്രതീക്ഷിച്ചു വിക്രേയവീഥിയില്‍ ഒതുങ്ങിയിരിക്കുന്ന വസതുക്കളെ പോലുള്ളതോ അല്ല; വിഷയവൈരാഗ്യം എന്നത്‌ നാം മനസ്സിലാക്കണം. അതൊരുത്തമമായ മാനസമഹാനിധി തന്നെ. അത്‌ ലഭിച്ചാല്‍ പിന്നെ ഒന്നും വേണ്ടതില്ല. അര്‍ത്ഥകാമ വിഷയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സ്വതസിദ്ധമായിട്ടുള്ള രാഗത്തെ വിഷയദോഷ ദര്‍ശനം എന്ന അഭ്യാസംകൊണ്ട്‌ ഇല്ലാതാക്കാം എന്നും, ആ വിദ്യാഭ്യാസത്തിന്റെ പരിപാക്വോജ്വലമായ ഫലം തന്നെയാകുന്നു ‘വശീകാരം’ എന്ന്‌ പേരുള്ള വൈരാഗ്യം എന്ന്‌ യോഗദര്‍ശനം പറയുന്നു. “ദൃഷ്ടാനുശ്രവിക വിഷയവിതൃഷ്ണസ്യ വശീകാര സജ്ഞാ വൈരാഗ്യം” ദൃഷ്ടങ്ങള്‍ നമ്മുടെ അനുഭവത്തില്‍പ്പെട്ട്‌ വിഷയങ്ങള്‍ ഈ ലോകത്തില്‍ തന്നെ നമുക്കനുഭവിക്കാന്‍ കഴിയാവുന്ന രൂപം, രസം മുതലായ വിഷയ പദാര്‍ത്ഥങ്ങള്‍ അതിനുള്ള ഉപകരണങ്ങള്‍, നിറഞ്ഞ ഐശ്വര്യം മുതലായത്‌, അനുശ്രവികങ്ങള്‍ ശാസ്ത്രത്തില്‍നിന്നും കേട്ടറിയപ്പെടാവുന്ന പൗരലൗകിക സുഖഭോഗ വിഷയങ്ങള്‍. സകാമ തപസ്‌, യജ്ഞം ദാനം മുതലായത്‌ കൊണ്ട്‌ ലഭിക്കാവുന്ന സ്വര്‍ഗ സുഖ സൗന്ദര്യ വിഭവങ്ങള്‍, ഈ രണ്ട്‌ മാളികയിലും കേറിയിറങ്ങി ഒളിച്ചുകളിച്ച്‌ രസിക്കുന്ന സ്വഭാവമുള്ള ഒരു മൊണ്ടിക്കാലനെപ്പോലെയാണ്‌ ജീവാത്മാവ്‌ സ്ഥിതി ചെയ്യുന്നത്‌; ഈ വിഷയങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി വിരമിക്കുക… വിഷയങ്ങളുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും മനസിന്റെ രാഗമുദിച്ചു പൊങ്ങാതിരിക്കുന്ന അവസ്ഥ. ഇതിനെയാണ്‌ വശീകാര്യവൈരാഗ്യം എന്ന്‌ പതഞ്ജലി മഹര്‍ഷി സൂത്രത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

വിഷയങ്ങളുടെ അഭാവം മാത്രമാണ്‌ വൈരാഗ്യം. എന്നാല്‍ ഒന്നുമില്ലാത്ത മുഴുപട്ടിണിക്കാരും വൈരാഗ്യവാന്മാരാകാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. വിഷയങ്ങള്‍, അന്നപാന സാധനങ്ങള്‍, സുഖോപകരണങ്ങള്‍, ദുഃഖനിവൃത്തിക്കുള്ള സാധനങ്ങള്‍, ഐശ്വര്യ സൗന്ദര്യ സമൃദ്ധി, മുതലായവ ഇവിടെയുള്ളത്‌ മാത്രമല്ല സ്വര്‍ഗ സുഖമെന്ന്‌ അറിയപ്പെടുന്ന പരലോക വിഷയങ്ങളും എല്ലാം പ്രാപ്തമായാലും, ഇല്ലാതായാലും, വിവേകംകൊണ്ടും വിഷയദോഷ ദര്‍ശനംകൊണ്ടും മനസില്‍ സ്വീകരണമോ, വിദ്വോഷമോ ദീനതയോ ഭോഗവാസനയോ ഉദിയ്ക്കാതിരിക്കുക മനസിന്‌ സ്വാധീനമായ ഈ അവസ്ഥയെയാണ്‌ ‘വശീകാര വൈരാഗ്യം’ എന്ന്‌ യോഗദര്‍ശനത്തില്‍ വിശദമാക്കുന്നത്‌. ഇതാകുന്നു ഒരു മുമുക്ഷുവിന്റെ സര്‍വോത്തുംഗമായ ചിത്തശുദ്ധി.

ആത്മോപദേശശതകം
വ്യാഖ്യാനം: സ്വാമി വിമലാനന്ദ്‌

Source : http://www.janmabhumidaily.com/jnb/News/73988

Wednesday 15 January 2014

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആദ്യത്തെ നവോത്ഥാന നായകന്‍

ആദ്യത്തെ നവോത്ഥാന നായകനായി ആറാട്ടുപുഴ വേലായുധപ്പണിക്കരെ സ്ഥാനപ്പെടുത്തുമ്പോള്‍ തുടര്‍ന്നുവന്നവരെ തരം താഴ്ത്തുന്നുവെന്നോ ഇരുള്‍മറയി ലാഴ്ത്തുന്നുവെന്നോ അര്‍ത്ഥമാക്കരുത്. ആദ്യത്തെ ശിവപ്രതിഷ്ഠ നടത്തിയത് വേലായുധപ്പണിക്കരാണ്. മിശ്രവിവാഹത്തെക്കുറിച്ച് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ആദ്യമായി വേലായുധപ്പണിക്കരാണ്. അതുപോലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നയിച്ചതും. പിന്നീടെന്തുകൊണ്ട് വേലായുധപ്പണിക്കര്‍ക്ക് തുടര്‍ച്ചകിട്ടിയില്ല? വേലായുധപ്പണിക്കര്‍ താന്‍ നേതൃത്വം കൊടുത്ത അവര്‍ണവര്‍ഗ അവകാശപ്പോരാട്ട ങ്ങളൊന്നും പ്രസ്ഥാനമായി രൂപപ്പെടുത്തിയിരുന്നില്ല എന്നതാണ് അതിന് സമാധാനം.


മികച്ച കായികാഭ്യാസിയും തികഞ്ഞ കലാകാരനും കീഴാളവര്‍ഗ അവകാശപ്പോരാളിയും സമ്പന്നനുമായിരുന്നു വേലായുധപ്പണിക്കര്‍. കൊല്ലവര്‍ഷം ആയിരാമാണ്ടിലെ ധനുമാസം ഇരുപത്തിയേഴാം തിയതി കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴയിലെ കല്ലിശ്ശേരി വീട്ടിലാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. വിദേശങ്ങളുമായി അന്നേ കച്ചവട ബന്ധം ഉണ്ടായിരുന്ന തറവാടായിരുന്നു അത്. കുടുംബത്തിനുതന്നെ അരഡസനോളം പാക്കപ്പല്‍ അന്നുതന്നെയുണ്ടായിരുന്നു. അവയൊക്കെ കച്ചവടത്തിനായി മാത്രം വാങ്ങിയവയായിരുന്നു. വേലായുധപ്പണിക്കര്‍ ജനിച്ചതിന്റെ പതിമൂന്നാം ദിവസം അമ്മ മരിച്ചു. മുത്തശ്ശനും മുത്തശ്ശിയുമാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കുടുംബത്തിലെ കണക്കറ്റ സ്വത്തിനെല്ലാം ഒരേ ഒരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ. പതിനാറാമത്തെ വയസ്സില്‍ കുടുംബത്തിലെ കാരണവസ്ഥാനം വേലായുധപ്പണിക്കരില്‍ നിക്ഷിപ്തമായി.

പണവും പ്രശസ്തിയുമുണ്ടെങ്കിലും ഈഴവന്‍ അന്നും അവര്‍ണന്‍ തന്നെ.പൊതുവഴികളും പൊതുവസ്ത്രങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന ആ കാലത്തെ ചാതുര്‍വര്‍ണ്യത്തിന്റെ നീതിരഹിതമായ തേര്‍വാഴ്ച നയിക്കുന്ന മല്ലന്മാരെ വേദമോതി ജയിക്കാനാവുമായിരുന്നില്ല. വേലായുധപ്പണിക്കര്‍ അതിനുപറ്റിയ മാര്‍ഗം തന്നെ തെരഞ്ഞെടുത്തു. കുടുംബഭരണം കാര്യസ്ഥനെ ഏല്‍പ്പിച്ചിട്ട് ആയോധനമുറകള്‍ അഭ്യസിക്കാന്‍ തുടങ്ങി. അതിനുശേഷം സവര്‍ണരുടെ വേഷം ധരിച്ച് അവരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് കാര്യങ്ങല്‍ കണ്ടുമനസ്സിലാക്കി, 1027ആം ആണ്ടില്‍ തന്റെ നാട്ടില്‍ ആദ്യമായി ഒരു ശിവക്ഷേത്രം പണിതു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇടക്കാട്ടുള്ള ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈഴവരുടേതായ ആദ്യത്തെ ശിവക്ഷേത്രമാണ് ഇത്. ആ ക്ഷേത്രം പണിതതിനും നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശ്രീ നാരായണഗുരു ജനിച്ചത്.വേലായുധപ്പണിക്കരുടെ മക്കളും ശ്രീനാരായണ ഗുരുവും ഒരുമിച്ചാണ് പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടില്‍ തങ്ങി പഠിച്ചത്. ശ്രീനാരായണന്‍ വേലായുധപ്പണിക്കരെക്കുറിച്ച് കേള്‍ക്കുകയും ഇടക്കാട്ടു ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ നാരായണന്റെ പില്‍ക്കാല കര്‍മ്മങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും പ്രചോദനവും വേലായുധപ്പണിക്കരുടെ കര്‍മ്മങ്ങളായിരുന്നു.

1037ല്‍ കഥകളിയോഗം അരങ്ങേറി. ഇത് കണ്ട് കലിയിളകിയ സവര്‍ണര്‍ ദിവാന് പരാതി അയച്ചു.ദിവാന്‍ പണിക്കരുടെ വാദം കേട്ടശേഷം പണിക്കര്‍ക്ക് അനുകൂലമായി വിധിച്ചു. അതിനുശേഷമാണ് നാട്ടില്‍ ഈഴവന്‍ കഥകളി ആരംഭിക്കാന്‍ തുടങ്ങിയത്. മൂക്കുത്തി അണിഞ്ഞു നടന്ന ഒരു ഈഴവസ്ത്രീയെ സവര്‍ണര്‍ അതിനീചമായി അപമാനിക്കുകയും ശാരീരികമായി ദണ്ഡിപ്പിക്കുയും ചെയ്തു. ഇതറിഞ്ഞ പണിക്കര്‍ അവര്‍ണരായ ആണുങ്ങളേയും കൂട്ടി തിരിച്ചുതല്ലി. കൂടെ വരാന്‍ മടിച്ച അവര്‍ണരെ താന്‍ നേരിട്ടു തല്ലുമെന്ന് പണിക്കര്‍ പറഞ്ഞു. പണിക്കരുടെ തല്ലുഭയന്നും ചിലര്‍ പണിക്കരുടെ കൂടെ ചേര്‍ന്നു. വേലായുധപ്പണിക്കരുടെ ഈ ചെറുത്തുനില്‍പ്പാണ് മൂക്കൂത്തി ലഹള എന്ന പേരില്‍ അറിയപ്പെട്ടത്‌ .പുടവ ഉടുത്തതിന്റെ പേരിലും പുകിലുണ്ടായി. അതിനുകൊടുത്ത തിരിച്ചടി പുടവലഹള എന്നപേരിലും അവമതിക്കപ്പെട്ടു.

അക്കാലത്ത് കാര്‍ത്തികപ്പള്ളി താലൂക്കിലെ അവര്‍ണരുടെ മുഖ്യതൊഴില്‍ കൃഷിപ്പണിയായിരുന്നു. ഇത്തരം അവമതികള്‍ക്ക് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സവര്‍ണര്‍ക്കുവേണ്ടി ആരും പണിക്ക് ഇറങ്ങരുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. അതോടെ കൃഷിയും നെല്ലുകുത്തും തേങ്ങാവെട്ടുമൊക്കെ മുടങ്ങി. ഇന്ത്യ കണ്ട ആദ്യത്തെ കാര്‍ഷികസമരമായിരുന്നു അത്. ഇതോടെ പൊറുതിമുട്ടിയ സവര്‍ണര്‍ പണിക്കരെ വകവരുത്താന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി നടന്ന ഗൂഡാലോചനയുടെ ഫലമാണ് വേലായുധപ്പണിക്കരുടെ അപമൃത്യു. 19ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ക്രിസ്തീയ വൈദികനായ പാലക്കുന്നേല്‍ മത്തായി മറിയം, 'വര്‍ത്തമാനം' എന്ന തലക്കെട്ടില്‍ വേലായുധപ്പണിക്കരുടെ മരണത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1874 ജനുവരി മൂന്നാം തിയതി 16 തണ്ടുവെച്ച ഒരു വള്ളത്തില്‍ കായംകുളത്തുനിന്നും കൊല്ലത്തേക്കു പോകുമ്പോള്‍ വഴിയില്‍ വെച്ച് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് വള്ളത്തില്‍ കയറിയ ജോനകര്‍ പണിക്കരെ കുത്തിക്കൊന്നു. കുത്തിയ 'തൊപ്പിയിട്ട കിട്ടന്‍' എന്ന ആ കുപ്രസിദ്ധ കുറ്റവാളി മതം മാറി മുസ്ലീമായ ഈഴവനാണ്.ഈ വിവരം എസ്.എന്‍.ഡി.പി. സൂവനീറില്‍ പി.ഒ.കുഞ്ഞുപണിക്കര്‍ എഴുതിയിട്ടുണ്ട്.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍,മാറുമറക്കാനും മുണ്ട് മുട്ടിനു താഴെവെച്ച് ഉടുക്കാനും താണ ജാതിക്കാരോട് പറയുമായിരുന്നു. ഒരുപാട് പറഞ്ഞെങ്കിലും സവര്‍ണരുടെ ആക്രമണം ഭയന്ന് ആരും അതിന് തയ്യാറായിരുന്നില്ല. ആയിടെ ഈഴവരുടെ പ്രസിദ്ധമായ തറവാട്ടില്‍ പിറന്ന ഒരു യുവതി മൂക്കുത്തിയുമണിഞ്ഞുകൊണ്ട് ബന്ധുവീട്ടില്‍ വിരുന്നിനുപോയി. വഴിയില്‍ വെച്ച് അവരെ സവര്‍ണര്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു. ശാരീരിക ദണ്ഡനവും ഏല്‍പ്പിച്ചു. ഈ വിവരം വേലായുധപ്പണിക്കര്‍ ആറിഞ്ഞു. അതിനെ നേരിടാനുറച്ച്, ഒരു വള്ളം നിറയെ മേല്‍മുണ്ടും ഒരു ചെറിയ കുട്ട നിറയെ മൂക്കൂത്തിയും പണിയിച്ച് ,തട്ടാനോടുകൂടി ഒരു ദിവസം രാവിലെ കായംകുളം ചന്തയിലെത്തി. അല്‍പ്പം വടക്കുള്ള ഒരു ആല്‍ത്തറയില്‍ സ്ഥാനം പിടിച്ചു. ചന്തയില്‍ വരുകയും പോവുകയും ചെയ്ത എല്ലാ അവര്‍ണരായ സ്ത്രീകളെയും വിളിച്ച് മേല്‍മുണ്ടും മൂക്കുത്തിയും ധരിപ്പിച്ചു. ഏറെപ്പേരെയും ഭീഷണിപ്പെടുത്തേണ്ടാതായും വന്നു.

 വിവരം സവര്‍ണര്‍ അ  റി ഞ്ഞു.ഇത് അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് അവര്‍ തീരുമാനിച്ചു.ചന്തയില്‍നിന്നും ദൂരെ മാറി മല്ലന്മാരെ തയ്യാറാക്കി നിര്‍ത്തി. മേല്‍മുണ്ടും മൂക്കുത്തിയുമണിഞ്ഞുവന്ന അവര്‍ണസ്ത്രീകളെ തടഞ്ഞുനിര്‍ത്തി അത് പിടിച്ചുവാങ്ങുകയും പൊതിരെ തല്ലുകയും ചെയ്തു. മുലക്കണ്ണില്‍ വെള്ളക്കയുടെ മൂട് ചാര്‍ത്തി അപമാനിച്ചു. ഈ വിവരമറിഞ്ഞ പണിക്കര്‍ തല്ലിയവരെ തിരിച്ചുതല്ലണമെന്ന് അപമാനിതരായ സ്ത്രീകളുടെ ആണ്‍പിറന്നവന്മാരോട് ആജ്ഞാപിച്ചു. അടിമകളായ ആ ആണുങ്ങള്‍ മടിച്ചുനിന്നു. ഭാര്യയെ തല്ലിയ സവര്‍ണരെ തല്ലാന്‍ തയ്യാറാകാത്ത ആണുങ്ങളെ താന്‍ നേരിട്ടുതല്ലുമെന്ന് പണിക്കര്‍ പ്രഖ്യാപിച്ചു. പണിക്കരുടെ തല്ലുഭയന്നും ചിലര്‍ സവര്‍ണരെ തിരിച്ചുതല്ലാന്‍ തയ്യാറായി. ആ പ്രക്ഷോഭമാണ് മൂക്കുത്തി ലഹളയായി അിറയപ്പെടുന്നത്.

നായര്‍കുടുംബത്തിലെ യുവതികള്‍ പുറത്തുപോകുമ്പോള്‍ മാറില്‍ ചുട്ടിവെച്ച നേര്യത് ഇടുമായിരുന്നു. ഇതിനെ അച്ചിപ്പുടവ എന്നു വിളിച്ചിരുന്നു. ആ പുടവ നെയ്യുന്നത് ഈഴവരായിരുന്നു. അച്ചിപ്പുടവ നെയ്യുന്ന ഈഴവയുവതിക്ക് അതൊന്നുചുറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ കായംകുളത്തിന് വടക്കുള്ള പത്തിയൂര്‍ പ്രദേശത്തെ പണിക്കരുടേതിനേക്കാളും പ്രസിദ്ധമായ ആലുംമൂട്ടില്‍ തറവാട്ടിലെ ഒരു യുവതി പുടവയുമണിഞ്ഞ് നിരത്തിലൂടെ നടക്കാന്‍ ചങ്കൂറ്റം കാട്ടി. ഇത് സവര്‍ണ മേധാവിയായ വേരേഴത്തു കാരണവര്‍ അറിഞ്ഞു. കലി കയറിയ അയാള്‍ പുടവചുറ്റിയ ഈഴവയുവതിയെ അപമാനിക്കാന്‍ കിങ്കരന്മാരെ വിട്ടു.
ഇതറിഞ്ഞ പണിക്കര്‍ കുതിരപ്പുറത്തുകയറി സംഭവസ്ഥലത്തേക്ക് കുതിച്ചു. അപ്പോഴേക്കും സംഭവം നടന്നുകഴിഞ്ഞിരുന്നു. ഉടനേ വേരേഴത്തുകാരണവരുടെ വീട്ടിലെത്തി പണിക്കര്‍.നാളെ അപമാനിക്കപ്പെട്ട ഈഴവയുവതി പുടവചുറ്റി പൊതുനിരത്തിലൂടെ നടക്കുമെന്നും തടയാല്‍ കരുത്തുള്ള നായന്മാരുണ്ടെങ്കില്‍ വരാന്‍ പറഞ്ഞ് പണിക്കര്‍ അവരെ വെല്ലുവിളിച്ചു. പണിക്കര്‍ പറഞ്ഞതുപോലെ ചെയ്തു.എതിര്‍ക്കാന്‍ വന്നവരെ ശരിക്കും കൈകാര്യം ചെയ്തു. തിരിച്ചടിയും പരാജയവും സവര്‍ണരെ രോഷാകുലരാക്കി. അവര്‍ പ്രത്യാക്രമണം ഊര്‍ജിതമാക്കി. പണിക്കരും കൂട്ടരും അവരെ ധീരമായി നേരിട്ടു. മറ്റൊരു അടവുനയവും പണിക്കര്‍ സ്വീകരിച്ചു. സവര്‍ണരുടെ കൃഷിയിടങ്ങളിലെല്ലാം പണിയെടുത്തിരുന്നത് അവര്‍ണരായിരുന്നു. അനീതികള്‍ക്ക് അറുതിയാകുന്നതുവരെ ആരും പണിക്ക് ഇറങ്ങിപ്പോകരുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. സംഘട്ടനങ്ങല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ണയുവതികളുടെ മൂക്കും മുലയും നൊന്തുകൊണ്ടും സവര്‍ണമല്ലന്മാരുടെ മുതുക് ചതഞ്ഞുകൊണ്ടുമിരുന്നു. ഒടുവില്‍ ഗതികെട്ട മേലാളന്മാര്‍ സര്‍ക്കാരിനെ സമീപിച്ചു. അവര്‍ മാപ്പുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുടവയും മൂക്കുത്തിയും അവര്‍ണയുവതികള്‍ക്കും അണിയാമെന്ന ഉത്തരവിന്‍ പ്രകാരം സംഘട്ടനങ്ങള്‍ക്ക് അറുതിയായി. ഇതാണ് പുടവവഴക്ക് എന്നപേരില്‍ അറി യപ്പെട്ടത്.

Source : http://thakkaneram.blogspot.in/2013/11/blog-post_7109.html?spref=fb

Monday 13 January 2014

Gurudeva Charithram

പ്രിയ ഗുരു ഭക്തരെ .........

ഗുരുദേവ പ്രചാരണത്തിനും , ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന്
നല്‍കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് തുടങ്ങിയ ഒരു സംരംബം ആന്നു
യുഗപ്രഭാവനായ "ശ്രീനാരായണഗുരു"വിന്‍റെ പേരിലുള്ള ഈ ബ്ലോഗ്‌. ഈ ബ്ലോഗില്‍

പ്രസിദ്ധീകരിച്ച എല്ലാ പ്രസിദ്ധീകരണങ്ങളും പുന:പ്രസിദ്ധീകരണങ്ങള്‍ ആണ്. കുടാതെ അതിന്‍റെ ലേഖകരോട് ഈ ബ്ലോഗിന്റെ പേരിലും ഗുരുദേവന്റെ പേരിലും നന്ദി അറിയിക്കുന്നു..........

                 
സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി
ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന അതിമഹത്തായ ദര്‍ശനത്തിലൂട കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന  സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ  ഗുരുദേവന്‍റെ ദര്‍ശനങ്ങള്‍ ലോകമെമ്പാടും എത്തിക്കാന്‍ നിങ്ങളുടെ ഓരോരുടെയും ആത്മാര്‍ത്ഥതമായ പിന്തുണ പ്രതീഷിക്കുന്നു......


നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ വിലപ്പെട്ടതാണ്‌,കൂടാതെ
നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഈ ഇമെയില്‍
വഴി ബന്ധപ്പെടുക.. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍
പ്രസിദ്ധീകരിക്കുന്നതായിരിക്കും........

Please visit the blog http://gurudevacharithram.blogspot.in/

ബ്ലോഗ്‌ ഇ-മെയില്‍ അഡ്രസ്‌ :  sreenaryanagurudeva@gmail.com



Admin - Gurudeva Charithram

Thursday 9 January 2014

"വിദ്യകൊണ്ട് പ്രബുദ്ധരാവുക" --- ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു .

18 , 19 നൂറ്റാണ്ടുകളില്‍ ഭാരതം , വിശിഷ്യാ കേരളം , ജാതീയവും , തൊഴില്‍പരവുമായ അസമത്വങ്ങളുടെ പേരില്‍ ജനസംഖ്യയുടെ സിംഹ ഭാഗം വരുന്ന ഒരു സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. എല്ലാ വിധ അവകാശങ്ങളുടെയും അധികാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഒരു ചെറു വിഭാഗം ഇവരെ സമൂഹത്തിന്റെ സമസ്തമേഖലകളില്‍നിന്നും അകറ്റി നിര്‍ത്തി എന്ന് പറയുന്നതാവും ശരി . ഈ തരത്തിലുള്ള അസമത്വം ഏറ്റവും അധികം ബാധിച്ചത് അടിച്ചമര്‍ത്തപ്പെട്ടവന്റെ അറിവ് നേടാനുള്ള അവകാശത്തെ ആയിരുന്നു . ഗുരുമുഖത്തുനിന്നു അറിവുനേടാന്‍ അനുവദിച്ചിരുന്നില്ല എന്ന് മാത്രമല്ല അറിയാതെ അത് ശ്രവിച്ചാല്‍ അവന്‍റെ കാതില്‍ ഈയം ഒഴിച്ചിരുന്ന കാലം . ഇത്തരത്തില്‍ സാമൂഹിക അസമത്വങ്ങള്‍ നടമാടിയിരുന്ന , ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് ഭഗവാന്‍ ശ്രീനാരായണന്റെ സംഭാവനകള്‍ വളരെ വലുതാണ് .അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ ആണ് . അധ:കൃതര്‍ സാമൂഹിക പുരോഗതികൈവരിച്ച് മുഖ്യധാരയില്‍ എത്തെണമെങ്കില്‍ അവരില്‍ ആത്മാഭിമാനം വളര്‍ത്തുകയാണെന്ന് വേണ്ടതെന്നു ഗുരു വിശ്വസിച്ചു. ഈശ്വരാരാധനയും , വിദ്യാഭ്യാസ പ്രാപ്തിയും വഴി അവരെ അതിലേക്കു നയിക്കാന്‍ ഗുരുവിനു സാധിച്ചു . 'വിദ്യ' എന്ന രണ്ടക്ഷരം കൊണ്ട് ഗുരു സമൂഹത്തില്‍ വരുത്തിയ വിപ്ളവകരമായ മാറ്റങ്ങള്‍ .
"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന് ഉദ്ഘോഷിച്ച ഗുരു , ജനപങ്കാളിത്തത്തോടെ കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി , അതിലൂടെ അവര്‍ണ്ണന്റെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിച്ചു . ആരധനാലയങ്ങളോട് ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും , ആരാധനാലയങ്ങളിലെ വരുമാനം അതിന്‍റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുവാനും ഗുരു നമ്മെ പഠിപ്പിച്ചു . ഈ ആശയം മുന്‍നിര്‍ത്തി " ഇനി വിദ്യാലയങ്ങളാവട്ടെ ക്ഷേത്രങ്ങള്‍ " എന്ന് അരുളിയ ഗുരുദേവന്‍ ആ ലക്ഷ്യത്തിലേക്ക് എല്ലാവിഭാഗം ജനങ്ങളെയും നയിച്ചു .
ഇന്ന് കേരളം സാമൂഹികപുരോഗതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെങ്കില്‍ അതിനു നിദാനമാകുന്നത് ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിവച്ച വിദ്യാഭ്യാസ സ്വാതന്ത്ര്യ സമ്പ്രദായമാണ് . സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഒരു ജനസഞ്ചയത്തെ വിദ്യയിലൂടെ കൈപിടിച്ചുയര്‍ത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ എന്ന് എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ ? ഒരുപക്ഷെ കേരളം മറ്റൊരു ഒറിസ്സയോ , ബീഹാറോ ഒക്കെ ആയി മാറിയേനെ .

അന്ന് ജാതീയമായ തരംതിരുവുകള്‍ ആണ് പാവപെട്ടവന് വിദ്യ അപ്രാപ്യമാക്കിയിരുന്നതെങ്കില്‍ എന്താണ് ഇന്നത്തെ സ്ഥിതി ? ഉന്നതവിദ്യാഭ്യാസം എന്നത് സാധാരണക്കാരന് ഒരു മരീചിക പോലെ അകന്നു പോയ്ക്കൊണ്ടെയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഭാരിച്ച ഫീസ്‌ സമ്പ്രദായവും , കച്ചവടവല്‍കരണവും അത് അവന് അപ്രാപ്യമാക്കുന്നു .ഈ അവസ്ഥയില്‍ ഇനിയൊരു അബ്ദുള്‍കലാം ഉണ്ടാകുമോ എന്നത് സംശയകരമാണ് ? ജനസംഖ്യയുടെ 50 % മാനത്തില്‍ അധികം ജനങ്ങളുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെ എന്ന് കൂടി അറിയുമ്പോഴേ ഇതിന്റെ ഭയാനകത മനസ്സിലാവൂ .ലക്ഷങ്ങള്‍ ഫീസ്‌ കൊടുത്ത് വിദ്യാഭ്യാസം നേടാന്‍ എത്രപേര്‍ക്ക് കഴിയും? . ലക്ഷങ്ങള്‍ കൈയ്യിലുള്ളവനെ വിദ്യാഭ്യാസം ചെയ്യാനാവൂ എന്ന അവസ്ഥ വീണ്ടും സംജാതമാകുന്നു ! പഠന ചെലവ് കണ്ടെത്താനാവാതെ ആത്മഹത്യ ചെയുന്ന രെജനി എസ് ആനന്ദുമാരുടെ എണ്ണം കേരളത്തില്‍ ദിനം പ്രതി കൂടി വരുന്നു .പാവപെട്ടവന്റെ ഉന്നമനത്തിനായി ഗുരു രൂപംകൊടുത്ത പ്രസ്ഥാനത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോലും അവര്‍ക്ക് വേണ്ട പരിഗണന കിട്ടുന്നുണ്ടോ എന്നത് സംശയകരമാണ് . . പാവപ്പെട്ടവന്റെ നാണയതുട്ടുകള്‍കൊണ്ട് , വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപോക്കുന്ന സമുദായങ്ങള്‍ പിന്നീടു അവരെ മറക്കുന്നു , അവന്റെ വിദ്യാഭ്യാസ അവകാശങ്ങളെ വിലപന്യ്ക്ക് വയ്ക്കുന്നു . വാണിജ്യവല്കരണം അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ പവപെട്ടവന്റെ കണ്ണീരിന് എന്തുവില ?

ആരാധനാലയങ്ങള്‍ പവപെട്ടവന്റെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കുന്ന ഇടങ്ങളായി മാറണമെന്നു ആഹ്വാനം ചെയ്ത ശ്രീ നാരായണഗുരുവിന്റെ നാട്ടില്‍ ഇന്ന് ആരാധനാലയങ്ങള്‍ വിദ്യാഭ്യാസത്തെ കച്ചവടത്തിന് വയ്ക്കുമ്പോള്‍ ഗുരു വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നു !!!!

Posted on Facebook Group by : ബിനു കേശവന്‍
https://www.facebook.com/groups/jagatgurushreenarayangurudev/permalink/636866393047246/

നിത്യ ചൈതന്യം ഈ ജീവിതം

(ദാര്‍ശനികനും ചിന്തകനുമായ ഗുരു നിത്യ ചൈതന്യ യതി സമാധിയായിട്ട് 14-05-2013ന് 15 വര്‍ഷം തികയുന്നു)

1998 ഫെബ്രുവരി 3, ഫേണ്‍ ഹില്‍ നാരായണ ഗുരുകുലം. നിത്യചൈതന്യ യതിയുടെ ആശ്രമം. മരപ്പടി മലര്‍ക്കെ തുറന്നു കിടന്നിരുന്നു. കിളിയൊച്ചകള്‍ക്കപ്പുറം നിശബ്ദത മാത്രം. തലേന്നു നിശ്ചയിച്ചുറപ്പിച്ച കൂടിക്കാഴ്ച. ഗുരുവിനെ കാണുവാന്‍ മാത്രം ഒരുക്കിയ യാത്ര. രാവിലെ പത്തുമണിക്ക് കാണാമെന്നു ഫോണിലൂടെ അനുമതി.

നിറയെ ചില്ലുജാലകങ്ങളുള്ള ആശ്രമത്തിലെ സ്വീകരണ മുറിയിലേക്കു സെക്രട്ടറി സ്വാഗതം ചെയ്തു. 'ഗുരു കുളിക്കുകയാണ് അല്‍പനേരം കാത്തിരിക്കേണ്ടിവരും. ബുദ്ധിമുട്ടാവില്ലല്ലോ?'

' ഇല്ല എത്രനേരം വേണമെങ്കിലും കാത്തിരിക്കാം.. ഗുരുവിനെ കണ്ടിട്ടേ ഇനി മടക്കമുള്ളൂ'

നീലഗിരിയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ഒരിടം. സഞ്ചാരികളുടെ ബഹളങ്ങളില്ലാതെ ഫേണ്‍ഹില്‍. ഗുരുകുലത്തില്‍ അഞ്ചെട്ടു അന്തേവാസികള്‍ മാത്രം. ഗുരുവിനെ ആത്മകഥയെഴുതാന്‍ സഹായിച്ചുകൊണ്ടിരിക്കുന്ന അമെരിക്കന്‍ വനിത. കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ നിന്നെത്തിയ ജോസഫ്. മധ്യ തിരുവിതാംകൂറില്‍ നിന്നെത്തിയ ശോഭ. ഗുരുകുലത്തില്‍ സമാധാനം തേടിയെത്തുന്നവര്‍.. നാനാമതസ്ഥര്‍.

ഭംഗിയായി, ലളിതമായി അലങ്കരിച്ച സ്വീകരണ മുറിയിലേക്ക് ഗുരു നിത്യചൈതന്യം നിറഞ്ഞ മന്ദഹാസത്തോടെ ആഗതനായി. എണ്ണയുടെയും കുഴമ്പിന്റെയും സമിശ്ര ഗന്ധം . അന്തേവാസികളെല്ലാം അവിടെ ഒത്തുകൂടി. പ്രാര്‍ഥനാ സമയമാണ്. നിലത്തവിരിച്ച പായയില്‍ എല്ലാവരും ധ്യാനനിരതരായി. ഏകദേശം പത്തുനിമിഷം മാത്രമുള്ള പ്രാര്‍ഥന. അവരോടൊപ്പം ഞാനും പങ്കുചേര്‍ന്നു.

സന്ദര്‍ശനത്തിന്റെ ലക്ഷ്യം- ഏറെക്കാലമയായുള്ള മോഹം- ' അനുവദിച്ചാല്‍ ഒരു അഭിമുഖം' ആഗ്രഹം വ്യക്തമാക്കി. ഗുരു സമ്മതം മൂളി. തേജോമയമായ മന്ദഹാസം.

ജ്ഞാനിയാണ്. എന്തായിരിക്കും അദ്ദേഹത്തിന് പറയാനുണ്ടാകുക? എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമോ, അതോ ജ്ഞാനഭണ്ഡാരത്തില്‍ നിന്നുള്ള അക്ഷര മുത്തുകള്‍ കോര്‍ത്തിണക്കിയ തത്വചിന്തകളോ? എന്ത് ചോദിക്കണം, എവിടെ തുടങ്ങണം എന്ന ധാരണയോടെയോ കൗശല ബുദ്ധിയോടെയോ അല്ല ഗുരുവിനെ തേടിയെത്തിയത്. വായിച്ചും കേട്ടും അറിഞ്ഞ പല കാര്യങ്ങളിലും ആരാധന തോന്നിയതു കൊണ്ടുമാത്രം. ഒരു ആത്മാന്വേഷത്തിനുള്ള പുറപ്പാട് പോലെ ശാന്തമായിരുന്നു മനസ്. ഒന്നും ചോദിക്കാനാകാതെ ഞാന്‍ വെറുതെ ഗുരുവിന്റെ ചൈതന്യപൂരിതമായ മുഖത്തേയ്ക്കു ഇമവെട്ടാതെ നോക്കിയിരുന്നു. അദ്ദേഹം ചില്ലുജാലകത്തിനു പുറത്തെ അനന്തതയിലേക്കും.. ഒരു ചോദ്യവും എന്നില്‍ നിന്നു പ്രതീക്ഷിക്കാത്തതു പോലെ.. അല്ലെങ്കില്‍ എന്റെ ഉള്ളിലെ ചോദ്യങ്ങള്‍ അദ്ദേഹം അറിയുന്നുവോ....?

പിന്നെ, പതുക്കെ, വളരെ പതുക്കെ അദ്ദേഹം പറഞ്ഞു തുടങ്ങി..' ഞാന്‍ കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ പത്രലോകവുമായുള്ള ബന്ധം വിട്ടു. ഇപ്പോള്‍ ഞാന്‍ പത്രം വായിക്കാറില്ല. അതിനു ശേഷം എന്തെന്നില്ലാത്ത ഒരു സമാധാനമുണ്ട്. ദിവസവും രാവിലെ എഴുന്നേറ്റ് ചായ കുടിക്കുമ്പോള്‍ തന്നെ ഇന്നാര് ഇന്നാരെ കൊന്നു, ഇന്നാരെ തീ കൊളുത്തി എന്നു പത്രങ്ങളില്‍ നിന്നു കേള്‍ക്കാതായതിനു ശേഷം എന്തെന്നില്ലാത്ത സമാധാനമുണ്ട്. ലോകത്തില്‍ സമാധാനം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.. നാം പത്രം വായിക്കാതിരുന്നാല്‍ മതി..'

അതൊരു സൗമ്യ പ്രഖ്യാപനമായിരുന്നു. എന്തൊക്കെയോ അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിക്കുന്നുണ്ടെന്നു തോന്നി. ജ്ഞാനത്തിന്റെ സോപാനങ്ങിലെത്തിപ്പെട്ടാലും വേദന ഏറ്റുവാങ്ങുന്ന മനസ്. .. പലതും തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ഭാവം. പക്ഷെ എവിടെയോ അത് തടസപ്പെടുന്നതു പോലെ .. എന്തൊക്കെയോ മനസില്‍ വച്ച് താഴിട്ടു പൂട്ടുന്നുണ്ടെന്നു തോന്നി.

'വളരെ അറിവുണ്ടെന്നു ധരിച്ച നമ്മള്‍ ആരാധിക്കാന്‍ പോലും തയാറായ മഹാന്മാര്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അസത്യം എഴുതുകയും പരിഹാസം ചൊരിയുകയും ചെയ്യുന്നതു കണ്ടാല്‍ കേരളത്തില്‍ മനുഷ്യന്‍ ജീവിച്ചിരിക്കുന്നത് വേറൊരാളെ പരിഹസിക്കാനെന്നു തോന്നും'- മനസില്‍ അടക്കി നിര്‍ത്തിയിരുന്ന വികാരത്തിന്റെ നേര്‍ത്ത പ്രതികരണം പോലെയുള്ള വാക്കുകള്‍. മനുഷ്യന്‍ ഒരുപാട് മാറിപ്പോയെന്നും ഇവല്യൂഷനറി തിയറിയില്‍ നിന്നു ഇന്‍വൊല്യൂഷനിലേക്കാണ് മനുഷ്യന്റെ യാത്രയെന്നും ഗുരു പറഞ്ഞു' കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മനുഷ്യന്‍ പണത്തെ മാത്രം സ്‌നേഹിക്കുകയും അത് എങ്ങനെ കൈയില്‍ വന്നാല്‍ മതിയെന്നും ചിന്തിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്'

ഗുരു തുടര്‍ന്നു' പണ്ടൊക്കെ മനുഷ്യര്‍ തമ്മില്‍ ഒരു തരത്തിലുള്ള വ്യത്യാസവും കണ്ടിരുന്നില്ല. പ്രത്യേകിച്ച് മതപരമായ വ്യത്യാസങ്ങള്‍. എന്തെങ്കിലും സംഭവിക്കുമ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് സഹായത്തിനെത്തുന്നു. എന്നാല്‍ ഇപ്പോള്‍ ആ ജാതിയാണ്, ഈ ജാതിയാണ് എന്നൊക്കെ പുതിയ കാലത്തു പോലും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്ത വിശഷം തോന്നുന്നു. അന്നത്തെ പുരോഹിതന്മാരും വളരെ ശാന്തശീലരും പക്വതയുള്ളവരുമായിരുന്നു. അവര്‍ സത്യം മാത്രം പറയുന്നവരായിരുന്നു. പക്ഷെ ഇന്ന് അവരും പണമുണ്ടാക്കുന്ന കാര്യത്തില്‍ തത്പരരും ആര്‍ഭാടങ്ങള്‍ ആഗ്രഹിക്കുന്നവരുമായി. പണ്ടൊക്കെ ഒരു വീട്ടില്‍ പോലും മദ്യം ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഇന്നു പലവീടുകളിലും കയറിച്ചെല്ലുമ്പോള്‍ മേശപ്പുറത്ത് മദ്യക്കുപ്പിവച്ച് അപ്പനും മക്കളും മദ്യപിക്കുന്നത് കാണാം'

'ഇതൊക്കെ നമ്മുടെ നാടിന്റെ മുഖമുദ്രയായപ്പോള്‍ കേരളം അങ്ങു മാറിപ്പോയി. വീടു വലുതായിരിക്കണം. മുറ്റത്ത് കാറു വേണം. ടിവി വേണം. ഫോണ്‍ വേണം. ഇതൊക്കെ പത്തമ്പതു കൊല്ലത്തിനിടെയുണ്ടായ മാറ്റങ്ങളാണ്. ഇതാകട്ടെ എങ്ങനെയും പണമുണ്ടാക്കണം എന്ന നിലയിലേക്കു മനുഷ്യനെ കൊണ്ടു ചെന്നെത്തിച്ചു'

അല്‍പനേരം അദ്ദേഹം മൗനനായി.. പിന്നെ സാവകാശത്തില്‍ പറഞ്ഞു തുടങ്ങി..' ഡാര്‍വിന്‍ പറയുന്നതുപോലെ മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം കുരങ്ങില്‍ നിന്നാണെങ്കിലും അല്ലെങ്കിലും ഇതൊക്കെ കാണുമ്പോള്‍ കുരങ്ങില്‍ നിന്നായതു പോലെ തന്നെയാണ്. ഈ കാലഘട്ടത്തിലെ എണ്ണപ്പെട്ട ചിന്തകരില്‍ ഒരാളായ ഷോഡിംഗറുളെ - what is life- എന്ന അതിമനോഹരമായ പുസ്തകത്തില്‍ മനുഷ്യന്‍ പരിവര്‍ത്തനം ചെയ്തു വരുമ്പോള്‍ അവന്റെ ബുദ്ധി കൂടണം, ആത്മശോഭ വര്‍ധിക്കണം. നല്ല വിചാരങ്ങള്‍ക്കു പ്രസക്തി നല്‍കണം... എന്നിങ്ങനെ പറയുന്നുണ്ട്. എന്നാല്‍ വേദോപനിഷത്തുക്കള്‍ വായിച്ചു മനസിലാക്കാനുള്ള ശക്തിപോലും ഇന്ന് മിക്ക ഹിന്ദുക്കള്‍ക്കും ഇല്ല. പരിണാമം നമ്മെ ഉത്കൃഷ്ടതിയലേക്കല്ല കൊണ്ടു പോയതെന്നു തോന്നുന്നു..'

'ശാസ്ത്രം കൂടുതല്‍ വസ്തുനിഷ്ഠമാകാന്‍ തുടങ്ങിയപ്പോള്‍ ആത്മനിഷ്ഠ. ദൈവം ഇതെല്ലാം ശാസ്ത്രത്തിനു പുറത്തായി..'

'പശ്ചാത്യ വിദ്യാഭ്യാസം വന്നതോടു കൂടി ഒരുപാട് ധാര്‍മികാധഃപതനം ഇന്ത്യയിലുണ്ടായി. ജനാധിപത്യത്തിന്റെ ആശയം വളരെ നല്ല ഒന്നായിരുന്നെങ്കിലും മറ്റുള്ളവരെ ഭരിക്കണമെന്നു വന്നപ്പോള്‍ ജനാധിപത്യത്തിന്റെ ആദ്യമുണ്ടായിരുന്ന എല്ലാ നന്മകളും പോയി.. മറ്റൊരു പ്രശ്‌നം എല്ലാവര്‍ക്കും സ്വീകാര്യമായിട്ടുള്ള ഭരണ കര്‍ത്താക്കള്‍ ഇല്ലാതായി എന്നതാണ്. പ്രിമിറ്റിവ് കമ്യൂണിസത്തിന്റെ കാലം തൊട്ട് , മനുഷ്യന്‍ ഒന്നാണ്, അവന്റെ പദവി ഒന്നും നോക്കേണ്ട, അനോന്യം സ്‌നേഹിക്കുകയാണ് വേണ്ടത് എന്ന ആശയം ശക്തമായിരുന്നു. എന്നാല്‍ അതിലും വര്‍ഗം, വര്‍ഗസമരം എന്നീ ആശയങ്ങള്‍ വന്നപ്പോള്‍ സാധാരണക്കാര്‍ എങ്ങനെയും ആയിക്കൊള്ളട്ടേ. അവര്‍ നമ്മുടെ ആളുകള്‍ അല്ല എന്നായി. എത്രപേരെ കൊല്ലാം എന്നത് ശക്തിയുടെ മാനദണ്ഡമായി. ഡെമോക്രസിയും സോഷ്യലിസവും പാര്‍ട്ടിയുണ്ടാക്കല്‍ മാത്രമായി. ജീവിത മൂല്യങ്ങള്‍ പലതും വില കല്‍പ്പിക്കാതെ മനുഷ്യന്‍ വലിച്ചെറിഞ്ഞു. കൊല്ലും കൊലയും സമൂഹത്തിന്റെ ഭാഗമായി. അതായത് ലോകത്തില്‍ മനുഷ്യന്റെ ആദര്‍ശങ്ങളും ആശയങ്ങളും ഒന്നുമല്ലാതായി തീര്‍ന്നു. മനുഷ്യ പ്രകൃതിയിലുള്ള മൃഗം എവിടെയും അടക്കി നിര്‍ത്താന്‍ കഴിയാതെ പോര്‍ വിളിച്ചു നടന്നു.'

ഗുരു ക്ഷീണിതനായിരുന്നു. മദ്രാസ് യാത്രയുടെ ക്ഷീണം. പക്ഷെ തന്റെ ആശയങ്ങളെ പ്രകാശിപ്പിക്കുന്നതിന് ഒരു തരത്തിലും തടസമായിരുന്നില്ല. അല്‍പനേരത്തെ മൗനത്തിനു ഇടവേള ഗുരുവിന് ഒരായിരം കാര്യങ്ങള്‍ പറയാനുണ്ട് എന്ന തിരിച്ചറിവില്‍ എന്നിലെ ചോദ്യകര്‍ത്താവ് മൗനം പാലച്ചു

' ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് ഏറ്റവും താഴെ അസുരന്‍, അതിനു മുകലില്‍ മനുഷ്യന്‍, മനുഷ്യനു മുകളില്‍ ദേവന്‍.. ദേവനും അസുരനുമാകട്ടേ മനുഷ്യനിലല്ലാതെ വേറൊരിടത്തും കാണുന്നില്ല. മനുഷ്യരില്‍ തന്നെയാണ് ദേവനെയും അസുരനേയും ഉണ്ടാക്കിയിരിക്കുന്നത്. ദൈവത്വം കൂടുമ്പോള്‍ അവന്‍ കുറെക്കൂടി യോഗ്യനായ ജീവിക്കും. അസുരശക്തി വരുമ്പോള്‍ അവന്‍ മൃഗത്തേക്കാളും മോശമായി തീരും. മനുഷ്യനില്‍ ഇന്നു അസുരശക്തി കൂടിവരികയാണ്. ലോകത്തില്‍ എവിടെ നോക്കിയാലും നന്മയെ നമുക്ക് ഏറെക്കാലം കൊണ്ടു നടക്കാനോ സ്‌നേഹിക്കാനോ കഴിയാതെ വരുന്നതായി കാണുന്നു. നമ്മില്‍ നിന്നു ഒരാള്‍ തന്റെ പദവിക്കു വേണ്ടി മറ്റൊരാളെ പിടിച്ചുമാറ്റുന്നു. നമ്മെ പിടിച്ചു മാറ്റിയാലേ അവരുടെ പദവി നേടിയെടുക്കാനാകൂ എന്നാണവരുടെ വിശ്വാസം.'

ലോകം, ജീവിതം, നന്മ, മനുഷ്യപ്രകൃതി ഇവയെക്കുറിച്ചു ഗുരു തന്റെ ജ്ഞാന ഭണ്ഡാരത്തില്‍ നിന്നു തിളങ്ങുന്ന മുത്തുകള്‍ പുറത്തെടുത്തു. വളരെ താഴ്ന്ന ശബ്ദത്തില്‍. ഗുരുവിന് കേള്‍വിക്കുറവുണ്ട്. ചോദ്യങ്ങള്‍ കാതോരത്തിരുന്നു ഉറക്കെ ചോദിക്കണമായിരുന്നു

ഗുരു തുടര്‍ന്നു' ക്വാണ്ടം ഫിസിക്‌സിന്റെ ആവിര്‍ഭാവത്തിനു ശേഷം ലോകത്തുണ്ടായ വലിയ പ്രശ്‌നങ്ങളെ കുറിച്ചു ചിന്തിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ ഒടുവില്‍ തങ്ങളുടെ കണ്‍ഫ്യൂഷന് മറുപടി കണ്ടെത്തിയത്- God alone knows- എന്നുപറഞ്ഞുകൊണ്ടാണ്.

അറിവിന്റെ മഹാസാഗരങ്ങളിലൂടെയാണ് ഗുരു തന്റെ ജീവിതയാനം തുഴഞ്ഞത്. ജപമാലകള്‍ ഉരുക്കുഴിഞ്ഞ് ഏതെങ്കിലും ഒരു ആശ്രമ സങ്കേതത്തില്‍ സ്തുതിപാഠകളായ അനുയായികളുമായി ഒത്തു ചേര്‍ന്നു കപട അധ്യാത്മീകതയുടെ ചെപ്പടിവിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഗീതയും ഖുറാനും ബൈബിളും വേദങ്ങളുമൊക്കെ തന്റെ ആത്മീയ മണ്ഡലത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അവയുടെ അന്തഃസത്തയറിഞ്ഞു ജീവിച്ചു. ചരാചരങ്ങളെ സംബന്ധിക്കുന്നതെല്ലാം പഠനവിഷയമാക്കി. കലയും ശാസ്ത്രവും മതബോധനങ്ങളും വേദങ്ങളുമെല്ലാം അറിവിന്റെ അന്വേഷണ ത്വരയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെ മഹാവനങ്ങളില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ രചനകള്‍ സൂര്യതേജസേറ്റു തിളങ്ങി നിന്നു.

ഗുരുവിനോട് ഒരു സംശയം പോലെ ഉണര്‍ത്തി-' ജീവിതത്തെ കുറിച്ചുള്ള അങ്ങയുടെ ദര്‍ശനം.'

' എനിക്ക് അങ്ങനെ ദര്‍ശനമൊന്നുമില്ല. മരണമാണ് മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം. മരണമാണ് നമ്മുടെ ഒരേയൊരു ആശ്വാസം. മനുഷ്യന് കുറച്ചു നാള്‍ ജീവിച്ചാല്‍ മതിയല്ലോ. പിന്നെ മരണത്തിലേക്കു പോകാം'

വീണ്ടും ചോദിച്ചു- ' ക്രിസ്തു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങ് അത് വിശ്വസിക്കുന്നുണ്ടോ?'

'ഞാന്‍ ഒന്നിലും വിശ്വസിക്കാത്തവനാണ്'

' മരണം നിഗൂഢതകള്‍ നിറഞ്ഞതല്ലേ?'

'ഇല്ലായ്മയുടെ ഇടയില്‍ വളരെയേറെ നിഗൂഢതകള്‍ ഉണ്ട്. ഭൂതകാലത്തില്‍ ഉണ്ടായ മഹത്തുക്കളില്‍ നിന്ന് നഷ്ടപ്പെടാത്ത എന്തോ ഒന്ന് പിന്‍തലമുറകളില്‍ കൂടി മുന്നോട്ടു പോകുന്നു. യേശുവിനോടും യോഹന്നാന്‍ പ്രവാചകനോടും അക്കാലത്തുണ്ടായ യഹൂദര്‍ നീ യേശവ്വാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. യേശയ്യാവ് യേശുവിനും മറ്റും എത്രയോ കാലം മുന്‍പ് മരിച്ചുപോയതായിരുന്നു'

ദേശങ്ങളില്‍ നിന്നു ദേശാന്തരങ്ങളിലേക്കുള്ളതായിരുന്നു ഗുരുവിന്റെ നിത്യചൈതന്യം നിറഞ്ഞ കണ്ണുകള്‍. ചെന്നു ചേരുന്നിടത്തെല്ലാം ആരാധ്യനായി. ആ മനസിന്റെ ആഴം കണ്ടെത്തിയവരെല്ലാം ഗുരുവിനെ സ്‌നേഹിച്ചു. പക്ഷെ സ്വന്തം ജന്മനാട് മാത്രം യേശു പറഞ്ഞതുപോലെ പ്രവാചകനെ അറിയാതെ പോകുന്നു'

'കേരളത്തില്‍ കഴിയുന്നതും പോകരുതെന്നു ഞാന്‍ വിചാരിച്ചു. അങ്ങനെ കഴിഞ്ഞ നാലു വര്‍ഷം കേരളത്തില്‍ പോയില്ല. ഭാഗ്യദോഷത്തിനു ഇപ്രാവശ്യം അവിടെ വരെ പോയി. അതിനു പത്രങ്ങളില്‍ എഴുതി വന്നതെല്ലാം കണ്ടാല്‍ അയ്യോ... ഇതിനാണോ ഞാന്‍ അവിടെ പോയതെന്നുതോന്നി..'. അദ്ദേഹം ഒരു നിമിഷത്തേയ്‌ക്കെങ്കിലും അല്‍പം വികാരാധീനനായതു പോലെ തോന്നി.

മനുഷ്യ നന്മയ്ക്കപ്പുറം ഒരു മതവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടില്ല. വായനയും എഴുത്തും സംവാദങ്ങളുമൊക്കെയായി നീണ്ടു പോയ ഒരു ജീവിത യാത്ര. കൈയൊപ്പിട്ടു അദ്ദേഹം സമ്മാനിച്ച രണ്ടു പുസ്തകങ്ങള്‍ പ്രസാദമായി ഏറ്റുവാങ്ങി (റൂമി പറഞ്ഞ കഥ, ഭഗവത് ഗീത സ്വാദ്ധ്യായം) നന്ദി പറഞ്ഞിറങ്ങുമ്പോള്‍ മനസ് കൂടെവരാന്‍ കൂട്ടാക്കുന്നില്ലായിരുന്നു.

കരിയിലകള്‍ പാതവക്കില്‍ നിന്നു ചൂരല്‍ കൊണ്ടു സ്വയം തൂത്തുവാരി... ചെടികളും കായ്കനികളും പച്ചക്കറികളും നട്ടു നനച്ചു വളര്‍ത്തി... ഒടുവില്‍ ഏതൊരു മനുഷ്യ ജീവിതവും പോലെ, അദ്ദേഹം ഭൗതീക ലോകത്തില്‍ നിന്നു നാം കാണാത്ത, അറിയാത്ത മരണത്തിന്റെ ഗുഹാഗഹ്വരങ്ങളിലേക്ക് മടങ്ങി.


സലോമി ജോണ്‍ വത്സന്‍
Phone: 9388596994
E-Mail: salomijohn123@yahoo.com
Source : http://www.puzha.com/puzha/magazine/html/interview1_may13_13.html

Monday 6 January 2014

പ്രപഞ്ചത്തിൽ നാം എവിടെയാണ് ?


ശ്രീ നാരായണ ഗുരുദേവന്റെ യൂറോപ്യൻ ശിഷ്യനായ സ്വാമി ഏണസ്റ്റ് കെർക് ഗുരുദേവനോട് ചോദിച്ചു തൃപ്പാദങ്ങൾ എന്തിനാണ് ഈ വാർദ്ധക്യകാലത്ത് ഇങ്ങനെ ദേശസഞ്ചാരം നടത്തുന്നത് ?
ഗുരുദേവൻ:-'' നാം സ്വയമേ പോകുകയല്ലല്ലോ ,വിധിച്ചിട്ടു പോകുകയല്ലേ !പ്രപഞ്ചത്തിലെ സർവ ഗോളങ്ങളും സ്ഥിരമായി നില്ക്കുന്നവ അല്ലല്ലോ ,നാമും അങ്ങനെ തന്നെ '' മനസിലായില്ലേ ! ഭൌതിക ശാസ്ത്ര പ്രകാരം ഭൂമിയിൽ നില്ക്കുന്ന നാം ഭൂമിയുടെ ഭ്രമണം സെക്കന്റ്‌ൽ അര കി .മിറ്ററും ഭൂമി സൂര്യനെ പ്രദിക്ഷണം വെക്കുന്നത് കൊണ്ട് 220 കി ,മിറ്ററും സൗരയൂഥമാകെ ഹെർകുലീസ് രാശി യുടെ ദിക്കിൽ നീങ്ങുന്നത്‌ കൊണ്ട് 220 കി .മിറ്റരും
സൗരയൂഥമുൾപ്പെടെയുള്ള ക്ഷീരപഥം ചിങ്ങം രാശി (constellation leo ) യുടെ ദിശയിലേക്കു 600 കി .മീറ്റർ കണക്കിൽ നീങ്ങുന്നത്‌ കൊണ്ട് ഒരു ദിവസം കൊണ്ട് നാം സഞ്ചരിക്കുന്ന ദൂരം 5 കോടി 70 ലെക്ഷം കി .മീറ്റർ ആണ് .പ്രപഞ്ചത്തിന്റെ ഈ മായവിദ്യ ദൈന്യദിന ജീവിതത്തിൽ നാം അറിയുനില്ലെന്നു മാത്രം . മുകളിൽ പറഞ്ഞ ഗുരുവചനം ഈ സത്യത്തി ലേക്കാണ് വിരൽചൂണ്ടുന്നത്.

( കടപ്പാട് - ശിവഗിരി ബ്രമ്ഹ വിദ്യലയത്തിലെ ശാസ്ത്ര മേളയിൽ നിന്നും ലെഭിച്ച കുറിപ്പ് )

Posted on Facebook by: Siju Raj