Monday 17 December 2012

"മതങ്ങള്‍ക്കതീതമായ് മനുഷ്യന്‍ ..


മറ്റാരുമീ മധുര മന്ത്രക്ഷരം മന്ത്രം
ചൊല്ലിയില്ലിന്നെ വരെ
മരണം മരണം എന്നെപ്പോഴും
ഓര്‍മിപ്പിക്കും മതം ആ
മനുഷ്യന്റെ ശബ്ധത്തില്‍ നടുങ്ങിപ്പോയീ..
കര്‍മത്തില്‍ നിന്നേ ധര്‍മ ചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങള്‍
ആ ശിവഗിരി ക്കുന്നില്‍ കത്തിച്ച വിളക്കത്ത്
വിശ്വ സൌഹാര്‍ധ ത്തിന്റെ യജ്ഞ മൊന്നാരംബിച്ചു"
(ശ്രീ നാരായണ ഗുരു -വയലാര്‍ രാമവര്‍മ )
വിശ്വ സൗഹാര്‍ദാത്തിന്റെ ,സ്നേഹത്തിന്റെ ,പാരസ്പര്യത്തിന്റെ ,പരസ്പര വിശ്വാസത്തിന്റെ ,അറിവിന്റെ ആനന്ദത്തിന്റെ സംഘ ബലത്തിന്റെ മതം ലോകത്തിനു കാണിച്ചു കൊടുത്ത, ലോകം കണ്ട എക്കാലത്തെയും മഹാഗുരു ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി യുടെ 83 -ആം വാര്‍ഷിക ദിനമാണിന്ന്.

ദൈവ ദശകം എന്ന പ്രാര്‍ത്ഥനാ ശ്ലോകത്തില്‍ ഗുരു ദൈവത്തെ വാഴ്ത്തി എഴുതിയ
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും
മൊഴിയുമോര്‍ക്കില്‍ നീ."

എന്ന പ്രവാചക തുല്യമായ വരികള്‍ കാലാന്തരത്തില്‍ സ്രഷ്ടാവിനു തന്നെ ചേരും വിധം ഒരു മനുഷ്യന്‍ യഥാര്‍ത്ഥ നാരായണന്‍ ആയി മാറിയ അത്യപൂര്‍വ ചരിത്രമാണ്‌ ശ്രീ നാരായണ ഗുരു ദേവന്റെ തു .ഗുരുവിന്റെ ജീവിതവും കര്‍മവും ദര്‍ശനങ്ങളും ചിന്താവിപ്ലവും ലോകത്തിനു കാണിച്ചു കൊടുതതിതാണ് .

തൊട്ടു കൂടാത്തവരും തീണ്ടികൂടത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരായ് ഒട്ടനവധി ജാതിക്കോമരങ്ങള്‍ കേരളീയ സാമൂഹ്യാവസ്ഥയെ അസ്വാതന്ത്രത്തിന്റെ ചങ്ങലകളാല്‍ വരിഞ്ഞു മുറുക്കി അയിത്തത്തിന്റെ യും അനാചാര ത്തിന്റെ യും പ്രാകൃത ലോകത്തിലേക്ക് നടത്തി കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ "ജന്മം കൊണ്ട് ആരും നിക്രിഷ്ടര്‍ അല്ല .നിയന്താവിന്റെ സൃഷ്ടികളെ വൈകല്ല്യ പ്പെടുത്തുന്നത് മറ്റാരു മല്ല മനുഷ്യന്‍ തന്നെ യാണ് ".എന്ന ചിന്താ വിപ്ലവം സൃഷ്ടിച്ച മഹാമന്ത്രം ഇവിടത്തെ പിന്നോക്ക വിഭാഗങ്ങളുടെ ജീവിത മണ്ഡലത്തെ മാറ്റി മറിച്ചു.അന്നേവരെ വരേണ്യന്‍ അധസ്ഥിതരെന്നു പറഞ്ഞു ബഹു ഭൂരിപക്ഷത്തെ മാറ്റി നിര്‍ത്താന്‍ പാഞ്ഞു പഠിപ്പി ച്ചിരുന്ന "നിന്റെ ജീവിത ദുരവസ്ഥയുടെ കാരണം അലങ്ഘനീയമായ നിന്റെ വിധി യാണെന്ന പച്ച കള്ളത്തെ "അടിമത്തം ദൈവകല്പിത മല്ല "എന്ന മഹാ വചനത്തിലൂടെ ഗുരു മാറ്റി മറിച്ചു.

സ്വയം" അടിയനെന്നും" ഇവിടെ പണവും അധികാരവും സമ്പത്തും കയ്യടക്കി അടക്കിവാണ വരേണ്യനെ" തമ്പ്രാന്‍ " എന്നും വിനീത വിധേയരായ് വിളിച്ചു ശീലിച്ച പിന്നോക്ക വിഭാഗങ്ങളുടെ മാനസികടിമാത്വത്തിന്റെ ജീര്‍ണി ച്ച മനസ്സിനെ ഗുരു തച്ചുടച്ചു .അവരോടു ഗുരു പറഞ്ഞു "വിദ്യ കൊണ്ട് പ്രബുധരാകുക സംഘടിച്ചു ശക്തരാകുക "അവകാശ ങ്ങള്‍ക്ക് വേണ്ടി യുള്ള സമര പോരാട്ടങ്ങള്‍ക്ക് സജ്ജ രാകാന്‍ അറിവും സംഘബലവുമാണ് പ്രധാനം .ക്ഷേത്രങ്ങളോട് ചേര്‍ന്ന് നാട്ടു പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു അറിവിന്റെ അദ്ധ്യാക്ഷരം ഓതി കൊടുക്കാന്‍ ഗുരു ഒരു അവധൂതനെ പ്പോലെ കേരളം മുഴുവന്‍ സഞ്ചരിച്ചു . 1888 ഇല്‍ അരുവിപ്പുറത്തു ജാത്യാഭിമാനത്തിന്റെ വര്‍ണ്ണ സങ്കല പ്പത്തെ തകര്‍ത്തെറിഞ്ഞു ശിവ ലിംഗ പ്രതിഷ്ഠ നടത്തിയ ഗുരു ,പൂണുലിന്റെ യും പുണ്യാഹത്തിന്റെയും കപട മേന്മ മാത്രമല്ല കേരളം അന്നേവരെ അധികാരത്തിന്റെ ഹുംകില്‍ കൊണ്ടുനടന്ന സാമൂഹ്യാ ദുരാചാരത്തിന്റെ ,ദുരവസ്ഥ യുടെ നേടും തൂണുകള്‍ കൂടിയാണ് പിളര്‍ന്നത് .
അരുവിപ്പുറത്തെ ശിവക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗുരു കുറിച്ച് വച്ച" ജാതിഭേതം മത ദ്വേഷം .ഏതുമില്ലാതെ സര്‍വരും. സോദരേത്യേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന വരികള്‍ മലയാളി ഇതം പര്യന്താ മായി കേട്ട സാഹോദര്യ ത്തിന്റെ യും മാനവീകതയുടെ യും മഹാസന്ദേശ മായിരുന്നു .കേരളം കാണാന്‍ കൊതിച്ച കാലത്തിന്റെ ചുവരെഴുത്തായിരുന്നു .അതുകൊണ്ടാണ് കേരത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ പാടിയത് "മതങ്ങള്‍ക്ക് അതീതമായ് മനുഷ്യന്‍ മറ്റാരുമീ മധുര മന്ത്രാക്ഷര മന്ത്രം ചൊല്ലിയില്ലിന്നെവരെ "എന്ന്.
"അവനവന്‍ ആത്മ സുഖത്തിന്നച്ചരിക്കുന്നവ
അപരന് സുഖത്തിന്നായ്‌ വരേണം ."എന്ന് ഗുരുവിനു പറയാന്‍ കഴിഞ്ഞത് മഹാകവി കുമാരനാശാന്‍ എഴുതിയത് പോലെ അന്യര്‍ക്ക് ഗുണം ചെയ്യാന്‍ ആയുസ്സും വപുസ്സും തപം ചെയ്യ്തത് കൊണ്ടാണ്.

പിന്നോക്ക ക്ഷേമ വകുപ്പും ഡായരക്ട്രെട്ടും രൂപികരിക്കാന്‍ കേരള മന്ത്രിസഭാ തത്വത്തില്‍ തീരുമാനിക്കുമ്പോള്‍ 1903 ഇല്‍ ഗുരു സ്വന്തം ഇഷ്ട പ്രകാരം രൂപികരിച്ച എസ്.എന്‍ ഡി .പി എന്ന മഹാപ്രസ്ഥാന ത്തിന്റെ കരുത്തും ശക്തിയും സാംഗത്യവും മഹത്വ വുമാണ് വെളിവാകുന്നത് .എങ്കിലും പിന്നോക്ക വിഭാഗങ്ങളുടെ ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പോലും അന്ഗീകരിക്കപ്പെടാന്‍ എത്ര ദശാബ്ദങ്ങള്‍ കാത്തിരിക്കണം .1957 മുതല്‍ ഇന്നേവരെ കേരളം ഭരിച്ച മുന്നണികള്‍ക്കു നേതൃത്വം കൊടുത്തവര്‍ വ്യക്ത മാക്കണം .

താന്‍ കുടിക്കുന്ന മദ്യവും താന്‍ കഴിക്കുന്ന മാംസവും രക്തവും തന്റെ ദൈവങ്ങള്‍ക്ക് കൂടി നല്‍കി മാടനെയും മറുതയെയും യക്ഷിയെയും വളരെ പ്രാകൃത മായ രീതിയില്‍ ആരാധിച്ചിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ശിവന്‍ ,വിഷ്ണു,സരസ്വതി തുടങ്ങിയ സാത്വികരായ ദൈവങ്ങളെ മാത്രമല്ല ,ശിലാ വിഗ്രഹങ്ങളിലെ ദൈവിക ചൈതന്യ ത്തിന്ന പ്പുറത്ത് "അവനവനെ അറിയുന്നതാണ് ഏറ്റവും വലിയ അറിവ് എന്ന് കാട്ടി കൊടുക്കാന്‍ കണ്ണാടി പോലും പ്രതിഷ്ടിച്ചു ഗുരു!!

ശൂദ്ര ജാതിയില്‍ ജനിച്ചു പോയത് കൊണ്ട് മാത്രം ഒരുവന് വേദം പഠിച്ചു കൂടാ എന്ന ബ്രഹ്മ സൂത്രത്തിലെ അപശൂദ്രധികരണത്തെ പറ്റി യുള്ള ശങ്കരഭാഷ്യത്തെ
"ശങ്കരന് തെറ്റിപ്പോയി " എന്ന് തന്റേടത്തോടെ പറയാന്‍ കഴിഞ്ഞ ഏക സന്യാസി വര്യന്‍ ശ്രീ നാരായണ ഗുരു മാത്രമാണ് .

" പല മത സാരവുമേകം " എന്ന തന്റെ ദാര്‍ശനീക കാഴ്ച പ്പാട് ലോകത്തോട്‌ വിളംബരം ചെയ്യാന്‍ ഗുരു 1924 ഇല്‍ ആലുവ യിലെ അദ്വൈ താശ്രമത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍വമത സമ്മേളനം നടത്തി .വെറുപ്പിന്റെ ,വിദ്വേഷ ത്തിന്റെ , പകയുടെ,ജുഗുപ്സ യുടെ പരമ പുച്ജ ത്തിന്റെ മലീമസമായ വാക്കുകള്‍ അന്യനുമേല്‍ പ്രയോഗിക്കനല്ല .ഗുരു പറഞ്ഞു "വാദിക്കാനും ജയിക്കാന് മല്ല ;അറിയാനും അറിയിക്കാനുമാണ് ഈ മഹാ സംരംഭം ആരംഭിച്ചിരിക്കുന്നത് .
1928 ഇല്‍ ശിവഗിരിയിലേക്ക് ശരീരവും , ആഹാരവും, മനസ്സും ,വാക്കും, കര്‍മവും (ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി )ശുദ്ധിയാക്കി മഞ്ഞ വസ്ത്രം ധരിച്ചു ലാളിത്യത്തിന്റെ
ആത്മീയ ഗിരി ശൃംഗത്തി ലേക്ക് ജീവിത കാമനകള്‍ ഉപേക്ഷിച്ചു നടന്നു കയറുവാന്‍ തീര്‍ഥാടന ത്തിനു ഗുരു അനുമതി നല്‍കി.

ദൈവത്തിന്റെ കരങ്ങളില്‍ സ്വജീവിതം സമര്‍പ്പിച്ച മഹാകവി കുമാരനാശാനെയും ,"ജാതി വേണ്ട ,മതം വേണ്ട ,ദൈവം വേണ്ട "എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പനെയും തന്റെ മഹാപ്രസ്ഥാനത്തിന്റെ ഒരു കുട ക്കീഴില്‍ ഏകോപി പ്പിച്ചു നിര്‍ത്തി ഗുരു.
മലയാളിയുടെ പ്രിയപ്പെട്ട "ഇതിഹാസകാരന്‍ "ഓ വി വിജയന്‍ പറഞ്ഞു "ഗുരു സാന്നിധ്യം നിരന്തരമാണ് .സ്ഥലങ്ങളിലും കാലങ്ങളിലും അവന്‍ ആവിര്‍ഭവിക്കുന്നു.ഈശ്വരനും സനതനത്തിനും ഇടയിലുള്ള ഉടമ്പടിയാണ് ഗുരു".

മലയാളിയുടെ തലവര മാറ്റി വരച്ചു അവനെ സംസ്കാരത്തിന്റെയും അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും പാഠം പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങള്‍ അനാദി യായ കാലത്തോളം ഇവിടെ അനശ്വര മായി നിലനില്‍ക്കും .മുന്‍ മുഖ്യ മന്ത്രി സി .അച്യുതമേനോന്‍ ഗുരുവിനെ ക്കുറിച്ച് പറഞ്ഞത് നോക്കൂ.."മറ്റുള്ളവര്‍ക്കൊക്കെ മുദ്രാവാക്യം മുഴക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കനുമേ കഴിയൂ..ഉപരിപ്ലവമായ ചില ചേഷ്ടകള്‍ കാണിക്കാന്‍ മാത്രം ..നേരെ മറിച്ചു ഇവിടെ ഇതാ ഒരു മനുഷ്യന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തിന്റെ സാമൂഹ്യാ ഘടന യാകെ പിടിച്ചു കുലുക്കുന്നു .കുലുക്കി മറിക്കുന്നു. .മര്‍ദിത ജന സമുദായമാസകലം അദ്ധേഹത്തിന്റെ സ്പര്‍ശ മാത്രയില്‍ ഉണര്‍ന്നു എഴുന്നേറ്റ് അടരാടി വിജയം വരിക്കുന്നു..

കൊല്ലവര്‍ഷം 1032 മാണ്ട് ചിങ്ങ മാസത്തിലെ ചതയം നക്ഷത്രത്തില്‍ (1856 ഓഗസ്റ്റ്‌ 20 ) ജനിച്ചു കൊല്ലവര്‍ഷം 1104 കന്നി 5 (1928 സെപ്റ്റംബര്‍ 20 )മഹാസമാധി യാവുകയും ചെയ്ത ഈ മഹാഗുരു തന്റെ 72 വര്‍ഷത്തെ ജീവിതത്തി നിടയിലും അതിനു ശേഷവും ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക്‌ വഴിയും ,വഴികാട്ടിയും ,വഴിവിളക്കുമായി ജ്വലിച്ചു നില്‍ക്കുന്നു ..

അക്ഷരാര്‍ത്ഥത്തില്‍ കേരളം ഗുരുവിന്റെതും ഗുരു കേരളത്തിന്റെ തുമാണ് .പക്ഷെ ,മഹാസമാധിയുടെ ഈ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനാചരണ ത്തിലും നാം ഗുരുവിനെ പഠിക്കുന്നതില്‍, അറിയുന്നതില്‍ ,ആ ചൂണ്ടു വിരലോളം വളരുന്നതില്‍ വിജയിച്ചോ !!!എന്നത് വലിയ ചോദ്യം തന്നെ ആണ്.

തയ്യാറാക്കിയത് : അമര്‍നാഥ് കെ ചന്തേര
--------------------------------

0 comments:

Post a Comment