Wednesday 26 December 2012

സ്വാമി രക്ഷിക്കണേ

സ്വാമി രക്ഷിക്കണേ എന്ന് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഒരാള്‍ ഓടിവന്നു. ഗുരുവിന്റെ മുന്നില്‍ അയാള്‍ കമഴ്ന്നടിച്ച് വീണൂ കാര്യമറിയാതെ പലരും ചാടിയെഴുന്നേറ്റൂ ഗുരുവാകട്ടെ ശാന്തത കൈവിടാതെ അയാളെ ഉറ്റു നോക്കുന്നുണ്ട്. അവസാനമായി വീണയാള്‍ പറഞ്ഞത് “എന്നെ പാമ്പ് കടിച്ചേ, രക്ഷിക്കണേ”എന്നായിരുന്നു പിന്നെ അയാളുടെ ചലനം നിലച്ചു ഞങ്ങള്‍ക്കെല്ലാം തോന്നിയത് ആള്‍ മരിച്ചു കഴിഞ്ഞു എന്നായിരുന്നു. ഗുരു എഴുന്നേറ്റു. അയാളുടെ നാഡി പരിശോധിച്ചിട്ട് ഗുരു പറഞ്ഞു “ എത്രയും വേഗം ഒരു ക്ഷുരകനെ വിളിച്ചു കൊണ്ട് വരിക “ രണ്ടു സന്യാസിമാര്‍ ക്ഷുരകനെവിളിക്കാന്‍ പോയി സ്വാമിയാകട്ടെ പറമ്പില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നിടത്തേക്ക് പോയി. സ്തബ്ദരായ സന്യാസിമാരും ഞങ്ങളും മരിച്ചയാളിന് കാവലായി. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി .ഇതിനിടയില്‍ ക്ഷുരകന്‍ എത്തിച്ചേര്‍ന്നു . പറമ്പില്‍ നിന്ന് ഏതോ പച്ചിലയുമായി വന്ന സ്വാമി വണങ്ങിനില്‍ക്കുന്ന ക്ഷുരകനെനോക്കി പറഞ്ഞു അയാളുടെ നെറുകയില്‍നിന്നു മുടി വടിച്ചു മാറ്റുക. തെല്ല് അത്ഭുതത്തോടെ ക്ഷുരകന്‍ തന്റെ ജോലി തുടങ്ങി രണ്ടു സന്യാസിമാര്‍ മുന്നോട്ട് വന്ന് വീണു കിടക്കുന്നയാളുടെ തല ക്ഷുരകന് മുടി വടിക്കുവാന്‍ പാകത്തില്‍ പിടിച്ചു കൊടുത്തു. അപ്പോള്‍ അടക്കിയ സ്വരത്തില്‍ യശ്വന്ത്‌( son of B.R Ambedkar) എന്റെ ചെവിയില്‍ പറഞ്ഞു “He is Dead “ ഞാന്‍ തലയാട്ടി ആ മനുഷ്യന്റെ ചലന രഹിതമായ ശരീരം കണ്ട ആരും അയാള്‍ മരിച്ചുവെന്നേ കരുതു. ഗുരു ശേഖരിച്ചു കൊണ്ടുവന്ന പച്ചിലകള്‍ ഒരു സന്യാസി ഇടിച്ചു പിഴിഞ്ഞ് ഗുരുവിനെ ഏല്‍പ്പിച്ചു. നെറുകയിലെ കുറച്ചു മുടി വടിച്ചുമാറ്റിക്കഴിഞ്ഞപ്പോള്‍ സ്വാമിപറഞ്ഞു ‘മതി’ തന്റെ കയ്യിലുള്ള പച്ചില മിശ്രിതം ഗുരുതന്നെ അയാളുടെ തലയില്‍ വലംകൈകൊണ്ട് പൊത്തിവച്ചു. ഞങ്ങളെല്ലാം ആകാംക്ഷാഭരിതരായി രംഗം വീക്ഷിക്കുകയാണ്. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നു ഞങ്ങളെല്ലാം കരുതിയ ആള്‍ കണ്ണകള്‍ തുറന്നു. അല്‍പ്പം വിശ്രമത്തിനു ശേഷം അയാള്‍ സംസാരിക്കുവാന്‍ തുടങ്ങി, അപ്പോള്‍ ഗുരു അയാളോട് ചോദിച്ചു “നിങ്ങള്ക്ക് നമ്മുടെയടുത്തേക്ക് വരുവാന്‍ തോന്നിയതെന്തുകൊണ്ടാണ്? “അയാള്‍ പറഞ്ഞു സ്വാമിയുടെയടുത്തു വന്നാല്‍ രക്ഷപ്പെടുമെന്ന് തോന്നി. 

ഇത് പറഞ്ഞു തന്ന ( സംഭവത്തിന് സാക്ഷിയായ ) എന്റെ അച്ഛന്‍ ( സി. ജി. സദാശിവന്‍ ) ശ്രീനാരായണ ഗുരുവിനു എന്തെങ്കിലും ദൈവിക ശക്തിയുണ്ടായിരുന്നു എന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. സംഭവത്തിന് ഭൌതിക സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം കാണുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ സംഭവങ്ങളെ നിഷ്പക്ഷമായ ഉള്‍ക്കാഴ്ചയോടെ തുറന്ന് വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഗുരു കൊളുത്തിയ ആത്മീയതയുടെ നെയ്‌വിളക്കുകള്‍ വരും കാലഘട്ടങ്ങളിലും മാനവരാശിക്ക് അസംഖ്യം ഭൌതികനേട്ടങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ന്യായമായും ദീര്‍ഘവീക്ഷണം ചെയ്യുവാന്‍ കഴിയും

സി, എസ് സുരേഷ്
( ഗുരുദേവന്‍ മാസിക )

0 comments:

Post a Comment