Sunday 4 November 2012

വിശ്വമഹാകവിയും പച്ചമനുഷ്യനും



ഒരു കാലഘട്ടത്തില്‍ യുവത്വത്തെ ഇളക്കിമറിച്ച് കവിതചൊല്ലി നാടിളക്കി നടന്ന ഒരു പ്രമുഖ കവി അവസാനകാലത്ത് ഒരു ഇന്‍റര്‍വ്യൂവിനിടെ പറഞ്ഞു, " ഞാന്‍ ഇനി മദ്യപിക്കില്ല.... കാരണം, ഒരു ഗ്ലാസ് കള്ളുപോലും ഇനി എന്‍റെ കരള്‍ താങ്ങുമെന്നു തോന്നുന്നില്ല. " അഭിമുഖത്തിനെത്തിയ പത്രപ്രവര്‍ത്തകന്‍ തന്‍റെ എല്ലാ സ്വാതന്ത്ര്യവും എടുത്തുകൊണ്ട് ചോദിച്ചു. "അപ്പോള്‍ തങ്കളെ റോള്‍മോഡലാക്കി കള്ളും കഞ്ചാവുമായി കവിതചൊല്ലി നടന്ന ഒരു തലമുറ ഇനി എന്തു ചെയ്യും ?  ഇതാണു സത്യം എന്ന് നിങ്ങള്‍ പറഞ്ഞത് വിശ്വസിക്കുക മാത്രമാണു അവര്‍ ചെയ്തത്..... ഇപ്പോള്‍ നിങ്ങള്‍ കുമ്പസ്സാരിക്കുന്നോ.... അതും കരള്‍ പാതിയും പൊടിഞ്ഞുവെന്നറിഞ്ഞപ്പോള്‍ ?"  അതിഭീകരമായ ഒരു മൌനമായിരുന്നു കവിയുടെ മുഖത്തെന്ന് പത്രപ്രവര്‍ത്തകന്‍ സാക്ഷ്യം പറയുന്നു.
സാഹിത്യമെന്നാല്‍ കഞ്ചാവും ചരസ്സും മുഷിഞ്ഞ ജുബ്ബയും സഞ്ചിയും നാറുന്ന ദേഹവുമാണെന്ന് ജീവിച്ചു കാട്ടിയ ഒരു തലമുറ എഴുത്തുകാരുണ്ടായിരുന്നു മലയാളത്തില്‍.  അവര്‍ അന്നു കയറൂരിവിട്ട പ്രേതങ്ങള്‍ ഇന്നും സാഹിത്യത്തിലുണ്ട്.  ഇതാണു സാഹിത്യം, ഇതാണു കവിത,  ഈ ജീവിതമാണു മഹത്തരം എന്ന് വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.  മാറ്റത്തിന്‍റെ അപ്പോസ്തലര്‍ എന്നു വാഴ്ത്തപ്പെടുന്ന ഈ  കാവ്യകുസുമങ്ങള്‍ വിടരും മുമ്പേ ഇവിടെ വിടര്‍ന്നു വിലസിയ കവിതയുടെ ഒരു സഹസ്രദളപുഷ്പമുണ്ട്.  അതിന്‍റെ തണലില്‍ പൌരസ്വാതന്ത്ര്യം നേടിയവരില്‍ ചിലരാണു വഴിയരുകിലെ കള്ളുഷാപ്പുകള്‍ നിരങ്ങി മാറ്റം കൊതിക്കുന്ന കവിതകള്‍ ചൊല്ലി ഉറഞ്ഞത്. അവരൊക്കെ സാഹിത്യചക്രവാളത്തില്‍ കവിതയുടെ കുലപതികളായി നിറഞ്ഞു നില്‍ക്കുമ്പോള്‍ യഥാര്‍ത്ഥ കവി കാല, ദേശ, നിമിത്തങ്ങളുടെ മൃദുനൂലിഴകള്‍ പൊട്ടിച്ച് പരമാത്മസത്യത്തില്‍ വിലയം പ്രാപിച്ചിരുന്നു.  ആ വെളിച്ചം ഇന്നും പതിന്മടങ്ങ് പ്രഭയോടെ സുന്ദരകാവ്യങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്.
" ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി -
  വന്നാശു തന്മതി മറ -
  ന്നന്നാദിയില്‍പ്രിയമുയര്‍ന്നാടലാം കടലി -
  ലൊന്നായി വീണുവലയും
  എന്നാശയം ഗതിപെറും നാദഭൂമിയില -
  മര്‍ന്നാവിരാഭപടരും
  ചിന്നാഭിയില്‍ ത്രിപുടിയെന്നാണറും പടി -
  കലര്‍ന്നാറിടുന്നു ജനനീ ! "

ഇത് ശ്രീനാരായണ ഗുരുദേവന്‍റെ ജനനീ നവരത്ന മഞ്ജരി എന്ന കൃതിയിലെ ആദ്യപദ്യമാണ്. ഗുരുദേവന്‍റെ അതുല്യമായ കവിത്വശക്തി വെളിപ്പെടുത്തുന്ന കൃതികളീല്‍ ഒന്നാണിത്.  എഴുതിട്ട് ഒരു നൂറ്റാണ്ടുകഴിഞ്ഞു.  ഇനി ഒരായിരം നൂറ്റാണ്ടിനപ്പുറം ഈ ഭാഷയും  ജനതയും നിലനില്‍ക്കുമെങ്കില്‍ അന്നും സ്വയം വെളിച്ചമായിരിക്കും ഈ വരികള്‍.  എല്ലായിടത്തും അഖണ്ഡശക്തിയായി കാണപ്പെടുന്ന വിദ്യയെ ഭാഷയിലൂടെ അനാവരണം ചെയ്തുകൊണ്ട് മനുഷ്യന്‍റെ അകക്കണ്ണു തുറപ്പിക്കാനുള്ള ശ്രമമാണു ഗുരുദേവകവി ഇതില്‍ നടത്തുന്നത്.  ഇക്കാണുന്ന ബാഹ്യദൃശ്യങ്ങളും അതിനുപിന്നാലെ പായുമ്പോള്‍ ഊണ്ടാകുന്ന ആകുലതകളും വേദനകളും പ്രതിപാദിക്കുന്ന സൃഷ്ടികളാണു പൊതുവെ സാഹിത്യമായി കണക്കാക്കപ്പെടുന്നത്.  പച്ചമനുഷ്യന്‍റെ വേദനയെന്നോ വിഹ്വലതയെന്നോ ഒക്കെ അവ ഗണിക്കപ്പെടുന്നു.  എങ്ങനെയാണു പച്ചമനുഷ്യനു ഈ വിഹ്വലതകള്‍ ഉണ്ടാകുന്നതെന്നു ജനനീ നവരത്ന മഞ്ജരി പറഞ്ഞു തരും. വെള്ളത്തില്‍ നിന്ന് കരയിലേക്ക് പിടിച്ചിടപ്പെടുന്ന മത്സ്യം പിടയ്ക്കുന്നത് മരണവെപ്രാളം കൊണ്ടാണ്.  അതിനെ തിരിച്ചു വെള്ളത്തിലിടുക എന്നതാണു രക്ഷിക്കാനുള്ള മാര്‍ഗ്ഗം.  പോന്ന ഇടത്ത് തിരിച്ചെത്താതെ ശാശ്വതമായ സമാധാനം അനുഭവിക്കാന്‍ ആര്‍ക്കും കഴിയില്ല.  ഉണ്ടായി നശിക്കുന്ന വസ്തുക്കള്‍ക്ക് പിറകെ പായുന്നവനും അവയിലേക്ക് സ്വയം വലിച്ചെറിയപ്പെടുന്നവനും പലവിധത്തിലുള്ള വേദനകളും പുളച്ചിലും അനുഭവപ്പെടും.  ശാശ്വതമായത് എന്ത് എന്നറിഞ്ഞ് അതില്‍ ഉറച്ചുനിന്നുകൊണ്ട് ശരീരത്തിന്‍റെ കര്‍മ്മം അനുഷ്ടിക്കുന്നവനാണു യഥാര്‍ത്ഥ പച്ചമനുഷ്യന്‍ എന്ന് ഗുരുദേവന്‍ ചൂണ്ടിക്കാട്ടുന്നു.
വെട്ടിപ്പിടിക്കുന്ന ആഗ്രഹങ്ങള്‍ക്ക് പരിധിയില്ല. നേടും തോറും മനസ്സില്‍ പൊട്ടിമുളച്ചുകൊണ്ടേയിരിക്കും.  അതിരറ്റമോഹങ്ങള്‍ ബുദ്ധിയേയും വിവേകത്തേയും നശിപ്പിക്കും.  ഒരുവന്‍ സ്വാര്‍ത്ഥനാകുമ്പോള്‍ അവന്‍ മൂലം നീതി നിഷേധിക്കപ്പെടുന്നവര്‍ ചുറ്റിനും പെരുകുന്നു. സാഹിത്യം എക്കാലവും ചര്‍ച്ചചെയ്തതും ഈ അസമത്വങ്ങളാണ്. വിദ്യയെ അല്ലെങ്കില്‍ പരമമായ അറിവിനെ സമാശ്രയിക്കാതെ സമത്വബോധവും സത്യബോധവും ഉണ്ടാകില്ലെന്നാണു ഗുരുദേവനിലെ ദാര്‍ശനികനായ മഹാകവി പറയുന്നത്. ഞാന്‍ എന്നാല്‍ നശിക്കാത്ത ആത്മബോധമാണെന്ന് ഉള്ളിലറിയണം. ഇതാണു മാനിഷിക പ്രശ്നങ്ങളുടെ ശാശ്വതപരിഹാരം.  മിഥ്യയെക്കുറിച്ച് മദിരാബോധത്തില്‍നിന്നുറന്നൊഴുകുന്നതൊക്കെ സാഹിത്യമെന്നു പറഞ്ഞ് വലിച്ചുകുടിച്ചാല്‍ ആര്‍ക്കാണു വഴിതെറ്റാത്തത് ?  എന്നിട്ടും ജീവിതത്തിന്‍റെ ആത്യന്തിക മൂല്യങ്ങളെ തഴുകുന്ന ഗുരുദേവസാഹിത്യത്തിനു മലയാളസാഹിത്യചരിത്രത്തില്‍ വേണ്ടത്ര ഇടം ലഭിക്കാതെപോയത് എന്തുകൊണ്ടാണെന്നു ചിന്തിക്കണം . 
മഹാകവി എന്ന പദത്തിനപ്പുറത്തേക്ക് ഗുരുദേവന്‍ ഉയര്‍ന്നതുകൊണ്ടാണെന്നു ധരിക്കാം   എന്നാല്‍ ഗുരുദേവ സാഹിത്യത്തെ പ്രഥമസ്ഥാനത്ത് പരിഗണിച്ചുകൊണ്ട് മലയാളസാഹിത്യചരിത്രം എഴുതിയാല്‍ അത് സാഹിത്യത്തിന്‍റെ മഹത്വം ഉയര്‍ത്തുകയേ ഉള്ളു.  സര്‍വാധികാര്യക്കാരന്‍ പി. ഗോവിന്ദപ്പിള്ള മുതല്‍ക്ക് ഉള്ളൂരും എന്‍ കൃഷ്ണപിള്ളയടക്കം പലരും മലയാളത്തിന്‍റെ സാഹിത്യചരിത്രം എഴുതിയിട്ടുണ്ടെങ്കിലും ഗുരുദേവകൃതികളേക്കുറിച്ച് കാര്യമായി പഠനമൊന്നും നടത്തിയിട്ടില്ല.  അക്ഷന്തവ്യമായ ഈ അപരാധം സാഹിത്യത്തിലെ വരും തലമുറയെങ്കിലും തിരുത്തുമെന്നു പ്രതീക്ഷിക്കാം 

(കടപ്പാട് :  സജീവ് കൃഷ്ണന്‍, ഗുരുദേവസാഗരം , കേരളകൌമുദി)

0 comments:

Post a Comment